സ്വന്തം ലേഖകന്‍
യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജ വാര്‍ത്തകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ കേസില്‍ നഷ്ടപരിഹാര തുകയായ 35000 പൗണ്ട് (മുപ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിയായ ഷാജന്‍ സ്കറിയ വക്കീല്‍ മുഖാന്തിരം കൈമാറി. കേസില്‍ വാദിയായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനോട് പരസ്യ ഇനത്തില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട ഷാജന്‍ സ്കറിയ പരസ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന ബിസിനസ് തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി, മറുനാടന്‍ മലയാളി എന്നീ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ആയിരുന്നു അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്.
പരസ്യ ഇനത്തില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാവാതെ വന്നതിന്‍റെ പേരില്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ബിസിനസ് തകര്‍ക്കാനും ആയിരുന്നു ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചത് എന്ന സുഭാഷ് ജോര്‍ജ്ജിന്‍റെ പരാതിയില്‍ സത്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജന്‍ സ്കറിയയ്ക്ക് ഷ്രൂസ്ബറി മജിസ്ട്രേട്ട് കോടതി പിഴ ശിക്ഷ വിധിച്ചത്. കൂടാതെ പരാതിക്കാരനെതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്നും കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഈ വിധിക്കെതിരെ ഷാജന്‍ നല്‍കിയ അപ്പീലില്‍ വാദം നടന്ന് കൊണ്ടിരിക്കെ വിധി എതിരാകും എന്ന് മനസ്സിലാക്കിയ ഷാജന്‍ തുടര്‍ന്ന് പരാതിക്കാരനോട് 35000 പൗണ്ട് നഷ്ടപരിഹാരം നല്‍കാമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിക്കുകയുമായിരുന്നു. താന്‍ എഴുതിയ വാര്‍ത്തകള്‍ സത്യസന്ധമല്ലായിരുന്നു എന്ന് തുറന്ന് സമ്മതിച്ച ഷാജന്‍, ക്രിമിനല്‍ കേസില്‍ കടുത്ത ശിക്ഷ ലഭിച്ചാല്‍ തന്‍റെ ജീവിതം തന്നെ തകരുമെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സുഭാഷിനോട് കാലു പിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൊണ്ട് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് മാനുവലിന് അയച്ച വോയ്സ് മെസേജ് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കേള്‍ക്കാം.
വെറും 650 പൌണ്ട് പിഴ അടച്ച് തീര്‍ക്കാമായിരുന്ന കേസ് മുപ്പതിനായിരം പൌണ്ടോളം വീണ്ടും ചെലവാക്കി, അപ്പീല്‍ വരെ എത്തിച്ച് 35000 പൗണ്ട് കൂടി പരാതിക്കാരന് നല്‍കി ഒഴിവാക്കിയെടുക്കുന്നതില്‍ നിന്ന് ഷാജനോടൊപ്പം ഈ മാധ്യമ വ്യഭിചാരത്തിന് പിന്നില്‍ ഒരു മാഫിയ സംഘം തന്നെ ഉണ്ടായിരുന്നു എന്നതാണ് തെളിയുന്നത്. ഇത്തരം ഒരു കേസ് നടത്താന്‍ ഷാജന്‍ സ്കറിയയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിച്ചു എന്നത് ദുരൂഹമാണ്. വീട് വിറ്റ് ആണ് പണം നല്‍കിയത് എന്ന ഷാജന്റെ വാദം തെറ്റാണ് എന്നത് ഏതൊരു യുകെ മലയാളിക്കും വ്യക്തമാണ്. മോര്‍ട്ട്ഗേജ് എടുത്ത് റീമോര്‍ട്ട് ഗേജ് തുകയും നേരത്തെ തന്നെ വാങ്ങിയിട്ടുള്ള ഒരു വീട് വിറ്റാല്‍ എന്ത് ലഭിക്കും എന്നത് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. യുകെയില്‍ അഞ്ച് പൈസയുടെ തൊഴില്‍ പോലും ചെയ്യാതെ, ടാക്സും അടക്കാതെ വിസ നിയമങ്ങള്‍ ലംഘിച്ച് വിലസി നടക്കുന്ന ഷാജന് കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും ഇതിനായി തോന്നുമ്പോഴൊക്കെ യുകെയില്‍ വന്നു പോകാനും ആവശ്യമായ പണം നിര്‍ലോഭം ലഭിച്ചിരുന്നത് യുകെയിലെ ചില വിവാദ ബിസിനസ്സുകാരില്‍ നിന്നാണ്.
ഷാജന്‍ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുക ലഭിച്ചാല്‍ ക്രിമിനല്‍ കേസില്‍ കോടതിയുടെ അനുമതിയോട് കൂടി ഹാജരായി തെളിവുകള്‍ നല്കാതിരിക്കാം എന്ന് അഡ്വ. സുഭാഷ് ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത അവധിയില്‍ അഡ്വ. സുഭാഷ് മാനുവല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ ഷാജന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ചിലവായ തുക നഷ്ടവും ശിക്ഷയുമാണ് കാത്തിരിക്കുന്നത്.
ഇങ്ങനെ സമ്മതിച്ച 35000 പൗണ്ടാണ് ഷാജന്‍ സ്കറിയ ഫെബ്രുവരി 23ന് കൈമാറിയത്. എന്നാല്‍ ഷാജന്‍ നല്‍കിയ വ്യാജ വാര്‍ത്തകള്‍ മൂലം ഉണ്ടായ ബിസിനസ് നഷ്ടം പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി അഡ്വ. സുഭാഷ് ജോര്‍ജ്ജ് യുകെ ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തുടര്‍ന്നും മുന്‍പോട്ടു പോവുകയായിരുന്നു. ഈ കേസില്‍ ഷാജനെ വിസ്തരിച്ച യുകെ ഹൈകോടതി തെളിവുകള്‍ പരിശോധിക്കുകയും ഷാജന്‍ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞു. ഈ കേസില്‍ 30000 പൗണ്ട് നഷ്ട പരിഹാരവും 35000 പൗണ്ട് കോടതി ചെലവ് നല്‍കാമെന്നും ഫെബ്രുവരി 23ന് ഹാജരായപ്പോള്‍ ഷാജന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും കോടതി ഇതിന് മുകളില്‍ ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയെന്ന് വ്യക്തമായി കഴിഞ്ഞു. നഷ്ടപരിഹാരമായി ഒരു ലക്ഷം പൗണ്ട് ആണ് സിവില്‍ കേസില്‍ സുഭാഷ് ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയില്‍ നിരവധി കുടുംബങ്ങളും ബിസിനസ്സുകളും ഇതിന് മുന്‍പും ഷാജന്‍ സ്കറിയ നടത്തിയ വ്യക്തിഹത്യകള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും ഇരയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ ഈ നെറികേടിനെതിരെ കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും. മാധ്യമ ഗുണ്ടായിസം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഷാജന്‍ സ്കറിയയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തന്‍റെ ഇനിയുള്ള കാലത്തെ മാധ്യമ പ്രവര്‍ത്തനം ചിലര്‍ക്ക് അടിയറവ് വച്ച് കൊണ്ടാണ് നഷ്ടപരിഹാരത്തിനുള്ള തുക ഷാജന്‍ കണ്ടെത്തിയത്. തന്‍റെ വായനക്കാരെ തന്ത്രപരമായും മനശാസ്ത്ര പരമായും വഞ്ചിച്ച് ഈ ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭം വരുത്തി നല്‍കാമെന്ന് ഷാജന്‍ ഉറപ്പ് നല്‍കുന്ന വോയ്സ് ക്ലിപ്പ് മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്.
താന്‍ സത്യത്തിന് വേണ്ടി നില കൊള്ളുന്ന ആളാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഷാജന്‍ സത്യത്തില്‍ അങ്ങനെയല്ല എന്നതിനുള്ള വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കേസ്. ആവശ്യപ്പെട്ട വന്‍തുക പരസ്യ ഇനത്തില്‍ ലഭ്യമായില്ല എന്നതിനാലും വ്യക്തി വൈരാഗ്യം മൂലവും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം സാക്ഷികളെ സ്വാധീനിക്കലും കരഞ്ഞ് കാലു പിടിക്കലും ഉള്‍പ്പെടെ എല്ലാ അടവുകളും ഷാജന്‍ പയറ്റിയിരുന്നു.
യുകെയിലെ ശക്തമായ നിയമ വ്യവസ്ഥകളുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഈ വ്യക്തിഹത്യാ പത്രപ്രവര്‍ത്തകന്റെ അഹന്തയില്‍ നിന്ന് യുകെയിലെ മലയാളികളും മലയാളി ബിസിനസ്സുകാരും രക്ഷപെട്ടത്. തിരുവനന്തപുരത്ത് ഇരുന്ന് വ്യാജവാര്‍ത്തകള്‍ എഴുതി ഇന്ത്യന്‍ നിയമവ്യവസ്ഥയെയും കോടതികളെയും പറ്റിച്ച് നടന്നിരുന്ന ഷാജനെ യുകെയിലെത്തിച്ച് ശിക്ഷിച്ചതിന് യുകെ മലയാളികള്‍ എന്നും ബ്രിട്ടീഷ് നിയമ വ്യവസ്ഥയോട് കടപ്പെട്ടിരിക്കും.
സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.
അതിശൈത്യം തുടരുന്ന യുകെയില്‍ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദി നാഷണല്‍ ഗ്രിഡ് (‘ഗ്യാസ് ഡിഫിസിറ്റ് വാണിംഗ്’). കഴിഞ്ഞ വ്യാഴാഴ്ച്ച രാജ്യത്തിന്റെ മൊത്തം ഗ്യാസ് ഉപയോഗം ഏതാണ്ട് 48 മില്ല്യണ്‍ ക്യൂബിക് മീറ്ററില്‍ കൂടുതലായിരുന്നെന്നും ഡിമാന്റിനു അനുസരിച്ച് ഗ്യാസ് ലഭ്യമാക്കുന്നത് തുടരാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും യുകെ പവര്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ പറയുന്നു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ് ആദ്യഘട്ടമാണെന്നും കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമായി തുടരുകയാണെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ഉപഭോക്താക്കളോട് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓപ്പറേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാനമായി ലഭിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 50മില്ല്യണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഗ്യാസ് ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ തുടരുന്ന വിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ഓപ്പറേറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45 ഓടെയാണ് ഓപ്പറേറ്റര്‍ ഗ്യാസ് ക്ഷാമം നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് വിപണിയെ അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഗ്യാസ് നെറ്റ്‌വര്‍ക്കില്‍ സുരക്ഷിതവും വിശ്വാസ യോഗ്യവുമായ രീതിയില്‍ ഗ്യാസ് വിതരണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഇതിനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വ്യാവസായിക രംഗത്ത് ഞ്ങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരഭകരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ്. പുതിയ സാഹചര്യത്തെ ഗൗരവപൂര്‍വ്വം വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും ഓപ്പറേറ്റര്‍ പറയുന്നു.
പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങള്‍ യുകെ സമീപ കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ തണുപ്പാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശീതക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും പകല്‍ സമയങ്ങളില്‍ താപനില മൈനസ് 11 വരെ എത്തുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കാലവസ്ഥ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
യുകെയിലെ ഏറ്റവും വലിയ ചിക്കന്‍ പ്രോഡക്ട്‌സ് വിതരണക്കാരായ 2 സിസ്റ്റേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രഞ്ജിത്ത് സിങ് ബോപാരന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ സ്ഥാനത്ത് നിന്ന പുറത്തേക്ക്. സ്ഥാപനത്തില്‍ ഏതാണ്ട് 25 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് സിങ്. കഴിഞ്ഞ വര്‍ഷം കമ്പനി സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായതായിരുന്നു. ഗാര്‍ഡിയന്‍ ഐടിവി എന്നിവര്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെസ്റ്റ് ബ്രോംവിച്ചിലെ പ്ലാന്റ് ഏതാണ്ട് അഞ്ച് ആഴ്ച്ചകളോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സ്ഥാപന മേധാവിയെ പുറത്താക്കാനുള്ള പുതിയ നീക്കം ഇതിനെ പിന്‍പറ്റിയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2 സിസ്റ്റേഴ്സ് ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രസിഡന്റായി ബോപാരന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒഴിവു വന്നിരിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ തലവന്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ പറയുന്നു.
വളരെ സുതാര്യവും കൃത്യതയും സൂക്ഷിക്കുന്ന വ്യവസായിക സംരഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വയം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് ഞാന്‍. കമ്പനി പരമാവധി ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ലളിതമാക്കുകയുമാണ് എന്റെ ശ്രമം. വലിയ വ്യാവസായിക സംരഭങ്ങളുടെ നേതൃത്വത്തിലേക്ക് എത്തുകയും അവിടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാര നടപടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാവസായിക പ്രശ്‌നങ്ങള്‍ മാത്രമല്ല് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബോപാരന്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിരതയുമാണ് പ്രവര്‍ത്തന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോപാരന്‍ സംസാരിച്ച കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഫാക്ടറി സ്‌കാഡലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
2 സിസ്റ്റേഴ്‌സ് മീറ്റ് ഫാക്ടറിയില്‍ ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിയുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതെത്തുടര്‍ന്ന് ബോപാരന്‍ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി പാക്ക് ചെയ്യുന്നതും നിലത്തുവീണ ഇറച്ചിയടക്കം വീണ്ടും ഉപയോഗിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കമ്പനി അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടികളെ നഴ്‌സറിയില്‍ അയച്ച് പഠിപ്പിക്കുന്നതിന് ആഴ്ച്ചയില്‍ വരുന്ന ചെലവ് 122 പൗണ്ട്. ചൈല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്കായി സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുകയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തുടനീളം ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന തുക വ്യത്യാസപ്പെട്ടു കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഴുവന്‍ സമയ ജോലിക്കാരായ ആളുകളുടെ കുട്ടികള്‍ക്കായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പകുതിയോളം വരുന്ന പ്രദേശിക അതോറിറ്റികളില്‍ മാത്രമാണ് ചൈല്‍ഡ് കെയര്‍ ലഭ്യമായിട്ടുള്ളു. ആഴ്ച്ചയില്‍ വെറും 25 മണിക്കൂര്‍ കുട്ടികളെ നഴ്‌സറികളില്‍ അയക്കുന്നതിനായി മാതാപിതാക്കള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന തുക ഏകദേശം 122 പൗണ്ടോളം വരും. ബ്രിട്ടനില്‍ രണ്ട് വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികളാണ് നഴ്‌സറി സേവനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാളും ഏതാണ്ട് 7 ശതമാനത്തോളമാണ് ഈ രംഗത്തെ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ഫാമിലി ആന്റ് ചൈല്‍ഡ് കെയര്‍ ട്രസ്റ്റിന്റെ 18മത് ആന്യൂല്‍ ചൈല്‍ഡ് കെയര്‍ സര്‍വേ പറയുന്നു. രണ്ട് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറിയില്‍ പോകുന്നതിനായി ആഴ്ച്ചയില്‍ വരുന്ന ചെലവ് 119 പൗണ്ടാണ്. ആഴ്ച്ചയില്‍ ഏതാണ്ട് 25 മണിക്കൂറോളം മാത്രമാണ് ഇവര്‍ നഴ്‌സറിയില്‍ തുടരുന്നത്. ഇഗ്ലണ്ടിലെ ജോലിയെടുക്കുന്ന മാതാപിതാക്കളുടെ മൂന്ന് മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ സേവനം ലഭ്യമാണ്. എന്നാല്‍ അവര്‍ക്ക് ആഴ്ച്ചയില്‍ 20 അധിക മണിക്കൂറുകള്‍ ആവശ്യമായി വരുകയാണെങ്കില്‍ ശരാശരി 94 പൗണ്ടോളം ഇവര്‍ ചെലവഴിക്കേണ്ടി വരുന്നതായി പഠനം പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ഇത്തരം ചെലവുകളുടെ കാരണങ്ങള്‍ സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലേയും ഫീസ് കണക്കുകള്‍ വ്യത്യാസമുള്ളതാണ്. നഴ്‌സറികള്‍ക്കും ചൈല്‍ഡ് മൈന്‍ഡേഴ്‌സിനും അനുസരിച്ച് ഫീസിനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ കാരണം വ്യത്യാസപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് കെയര്‍ സേവനങ്ങളുടെ ഫീസിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ടാക്‌സ് ഫ്രീ ചൈല്‍ഡ് സംവിധാനം ഉപയോഗിക്കുന്ന ചില മാതാപിതാക്കള്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി മുതല്‍ മുടക്കുന്ന തുക കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ചൈല്‍ഡ് കെയര്‍ സേവനങ്ങള്‍ക്കായി ഇഗ്ലണ്ടില്‍ മുടക്കുന്ന തുക ശരാശരി ആഴ്ച്ചയില്‍ 124.73 പൗണ്ടും, വെയില്‍സില്‍ 116.18 പൗണ്ടും സ്‌കോട്‌ലന്റില്‍ 109.68 പൗണ്ടുമാണ്. ലണ്ടനാണ് ഇഗ്ലണ്ടിലെ ഏറ്റവും ചെലവേറിയ പ്രദേശം. ആഴ്ച്ചയില്‍ ലണ്ടനില്‍ ചൈല്‍ഡ് കെയറിനായി നല്‍കേണ്ടത് 183.56 പൗണ്ടാണ്. ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശ് നോര്‍ത്ത് വെസ്റ്റാണ്. ഇവിടെ ചെലവ് വെറും 101.83 പൗണ്ടാണ്.
ലണ്ടന്‍: യുകെയില്‍ അതിശൈത്യം തുടരുന്നു. സ്പ്രിംഗ് ആരംഭിച്ചിട്ടും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. 10 വയസ്സുകാരിയായ കുട്ടിയാണ് അവസാനമായ കൊല്ലപ്പെട്ടത്. പല മേഖലകളിലും റോഡപകട നിരക്ക് കുത്തനെ ഉയര്‍ന്നു. സൗത്ത് വെസ്റ്റ് ഇഗ്ലണ്ടിലും സൗത്ത് വെയില്‍സിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശൈത്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച്ച തുടരുന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ സേവനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. സമീപ കാലത്തുണ്ടായിരിക്കുന്ന ഏറ്റവും തണുപ്പേറിയ സ്പ്രിംഗ് സീസണായിരിക്കും യുകെയെ കാത്തിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന സൈബീരയന്‍ ശീതകാറ്റും സ്റ്റോം എമ്മ എന്ന പ്രതിഭാസവും കൂടിച്ചേര്‍ന്നാണ് യുകെയില്‍ പ്രതികൂല കാലവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും രാജ്യത്ത് അതിശൈത്യം തുടരാന്‍ കാരണമായെന്ന് കാലവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജീവന് ഭീഷണി നിലനില്‍ക്കുന്നതായി പല ഭാഗങ്ങളില്‍ നിന്നും മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പരിഭ്രാന്തരായിരിക്കുന്ന ജനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാരണം പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷെല്‍ഫുകള്‍ ഇതിനോടകം കാലിയായിട്ടുണ്ട്. ബ്രഡും പാലുമാണ് ഇത്തരക്കാര്‍ കൂടുതലായി വാങ്ങിക്കുന്നത്. അതേസമയം പ്രതികൂല കാലവസ്ഥ ഹൃദായാഘാതം ഉണ്ടാക്കാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളില്‍ അടിയന്തരമായ നടത്തേണ്ടവയല്ലാത്ത എല്ലാ ഓപ്പറേഷനുകളും ചികിത്സയും റദ്ദ് ചെയ്തിട്ടുണ്ട്. കാലവസ്ഥ കൂടുതല്‍ മോശം അവസ്ഥയിലെത്തുന്നതോടെ അടിയന്തര സേവനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.
കാലഘട്ടത്തിലെ മോശം കാലവസ്ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതാണ്ട് 1000ത്തോളം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. സ്‌കോട്ട്‌ലന്റ് എം 80 പാതയില്‍ ഏതാണ്ട് 300 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ ഏകദേശം 1000ത്തോളം വാഹനങ്ങള്‍ ഈ പാതയില്‍ രാത്രി മുഴുവന്‍ കുടുങ്ങി കിടന്നിരുന്നു. വിവിധ മോട്ടോര്‍ വേ കള്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡ് ഗതാഗതം ഉപയോഗിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇഗ്ലണ്ട് സ്‌കോട്‌ലന്റ് ക്രോസ് ബോര്‍ഡര്‍ ട്രെയിനുകള്‍ എല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുകളും സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് 800 വിമാന സര്‍വീസുകളാണ് യുറോപ്പില്‍ ഇതിനോടകം റദ്ദ് ചെയ്തിരിക്കുന്നത്. ഡബ്ലിനില്‍ മാത്രം 194 വിമാനങ്ങളുടെ യാത്ര മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ചകളില്‍ കാലവസ്ഥയില്‍ നേരിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷിബു മാത്യൂ
ഒരു രാജ്യം തന്നെ ഒരു ബൈബിള്‍ കലോത്സവത്തിന് വീണ്ടുമൊരുങ്ങുന്നു.
‘യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു’. എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2018. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍
രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം നവംബറില്‍ നടക്കും. ബ്രിസ്റ്റോള്‍ വീണ്ടും ആതിഥേയത്വം വഹിക്കുന്ന ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ ഇതിനോടകം രാജ്യത്തിന്റെ പല ഭാഗത്തുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ചാപ്ലിന്‍സി കളിലുമായി ആരംഭിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ് കഴിഞ്ഞ വര്‍ഷം ബ്രിസ്റ്റോളില്‍ നടന്നത്. ഒരു രൂപത രൂപീകൃതമായതിനു ശേഷം നടന്ന ആദ്യ ബൈബിള്‍ കലോത്സവം എന്ന പ്രസക്തിയും ഇതിനുണ്ട്. അതില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനത്താല്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളും ചാപ്ലിന്‍സികളും ഇത്തവണ വളരെ മുമ്പേ തന്നെ ബൈബിള്‍ കലോത്സവത്തിന് ഒരുങ്ങുകയാണ്.
കേംബ്രിഡ്ജ് റീജണില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കരയുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ് മത്സരം ആരംഭിക്കുകയാണ്. ബൈബിള്‍ കലോത്സവത്തിനുള്ള പരിശീലനമെന്നോളം റീജണിലെ ഇപ്‌സ്വിച്ച്, നോര്‍വിച്ച്, ഗോള്‍സ്റ്റണ്‍, ഹേവര്‍ ഹില്‍, ബെറീസ് സെന്റ്. എഡ്മണ്‍ഡ്‌സ്‌ളം എന്നിവിടങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്കും ചാപ്ലിന്‍സികള്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും അല്‍മായര്‍ക്കും സഭാ വിശ്വാസികള്‍ക്കുമൊക്കെ നടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പ്രചോദനം നല്കുക എന്ന ലക്ഷ്യമാണ് ഈ ബൈബിള്‍ ക്വിസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫാ. ടെറിന്‍ മുള്ളക്കര മലയാളം യുകെയോട് പറഞ്ഞു.
നവംബര്‍ പത്തിന് നടക്കാന്‍ പോകുന്ന ബൈബിള്‍ കലോത്സവത്തിന്റെ രൂപരേഖ ഇതിനോടകം പുറത്തിറങ്ങി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ മേല്‍നോട്ടത്തിലായിരിക്കും ബൈബിള്‍ കലോത്സവം നടക്കുക. ഒക്ടോബര്‍ അവസാനത്തോടു കൂടി റീജണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും.
റിപ്പോർട്ടർ, ലിങ്കൺ ഷയർ
കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ലിങ്കൺ ഷയറിൽ ജനജീവിതം പൂർണമായി സ്തംഭിച്ചു. നിരവധി വില്ലേജുകൾ ഒറ്റപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. നൂറു കണക്കിന് അപകടങ്ങളാണ് ലിങ്കൺഷയറിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ലിങ്കണിലെ A46 റോഡ് പൂർണമായും അടഞ്ഞു കിടക്കുകയാണ്. സ്റ്റോം എമ്മ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കാലാവസ്ഥ തീർത്തും മോശമായി. സ്കൂളുകൾ പൂർണമായും ഇന്ന് അടഞ്ഞുകിടക്കുകയാണ്. നാളെയും നിരവധി സ്കൂളുകൾക്ക് അവധി നല്കിയിട്ടുണ്ട്. ഹോസ്പിറ്റലുകളിൽ സ്റ്റാഫിന് എത്തിച്ചേരാൻ പറ്റാത്തതിനാൽ നിരവധി അപ്പോയിന്റുമെന്റുകളും സർജറികളും റദ്ദാക്കി.
അടിയന്തിര സാഹചര്യങ്ങളെ തുടർന്ന് ലിങ്കൺഷയറിൽ മിലിട്ടറി രംഗത്തിറങ്ങി. റോയൽ എയർ ഫോഴ്സിന്റെ ആർഎഎഫ് വിറ്ററിംഗ് സ്ക്വാഡ്രനാണ് സഹായത്തിനെത്തിയത്. 4×4 വാഹനങ്ങളുമായി 20 അംഗ മിലിട്ടറി സംഘമാണ് അടിയന്തിര പ്രവർത്തനങ്ങളെ സഹായിക്കുന്നത്. ഒറ്റപ്പെട്ട വില്ലേജുകളിലേക്ക് ഹെൽത്ത് വർക്കേഴ്സിനെ എത്തിക്കുന്നതിനും ഹോസ്പിറ്റലുകളിലേയ്ക്ക് സ്റ്റാഫിനെ എത്തിക്കുന്നതിനുമാണ് മിലിട്ടറി പ്രഥമ പരിഗണന നല്കുന്നത്. യുകെയിൽ എവിടെയും രക്ഷാപ്രവർത്തനത്തിനായി മൂന്നു ബറ്റാലിയനുകൾ തയ്യാറായി നിൽക്കുകയാണെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് അറിയിച്ചു.
ലണ്ടന്‍. യുകെയിലെ വിവിധ ലോക്കല്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് മാസം മൂന്നാം തീയതി നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് മലയാളി സ്ഥാനാര്‍ത്ഥികളും. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് മലയാളികള്‍ ഇടം പിടിച്ചിരിക്കുന്നത്. ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വചിച്ചിരുന്ന മഞ്ജു ഷാഹുല്‍ ഹമീദ് , മുന്‍ ന്യൂഹാം മേയര്‍ ഓമന ഗംഗാധരന്‍ , ലണ്ടനിലെ അറിയപ്പെടുന്ന മലയാളി നേതാവും ലേബര്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും സോഷ്യല്‍ ആക്ടിവിവിസ്റ്റുമായ സുഗതന്‍ തെക്കേപ്പുര , നിയമ വിദഗ്ദനും കേംബ്രിഡ്ജിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഇത്തവണ ലേബര്‍ പാര്‍ട്ടിയുടെ പാനലില്‍ മത്സര രംഗത്തുള്ളത് . എല്ലാവരും വിജയ സാധ്യത ഉള്ളവര്‍ ആയതു മലയാളി സമൂഹത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നു .
ഈസ്റ്റ് ഹാം സെന്‍ട്രലില്‍ മത്സരിക്കുന്ന സുഗതന്‍ തെക്കെപ്പുര കോട്ടയം വൈക്കം സ്വദേശിയാണ് . നിലവില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ദേശീയ സെക്രെട്ടറി കൂടിയായ സുഗതന്‍ ലേബര്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗത്വം വരെ വഹിച്ചിട്ടുണ്ട്. ഏറെ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശം കൂടിയാണ് ഈസ്റ്റ്ഹാം, മലയാളികളുടെ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ സാന്നിധ്യം ആയ സുഗതന്‍ തെക്കേപ്പുരയുടെ വിജയം അനായാസമാകും എന്നാണ് കരുതുന്നത് .
ക്രോയ്‌ഡോണിലെ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലര്‍ മാരില്‍ ഒരാളുമായ മഞ്ജു ഷാഹുല്‍ ഹമീദ് ആണ് മറ്റൊരു സ്ഥാനാര്‍ഥി .യുകെ യിലെ മലയാളി കളുടെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായ മഞ്ജു ഷാഹുല്‍ ഹമീദ് അട്ടിമറി വിജയം നേടിയാണ് കഴിഞ്ഞ തവണ ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വരെ എത്തിയത് .നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടിയും യുകെയില്‍ ഏറെ അറിയപ്പെടുന്ന മഞ്ജു ഷാഹുല്‍ ഹമീദും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത് .
കോട്ടയം ചങ്ങനാശേരി സ്വദേശിനിയും , കഥാകൃത്തും , ഒക്കെ ആയ ഓമന ഗംഗാധരന്‍ ഇത്തവണയും ജനവിധി തേടുന്നത് ന്യൂഹാമില്‍ നിന്നും ആണ് .ലേബര്‍ പാര്‍ട്ടിയുടെ സ്ഥിരം സീറ്റായ ന്യൂഹാമില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയോടെ മത്സരിക്കുന്ന ഓമന ഗംഗാധരന്‍ ന്യൂ ഹാം കോര്‍പറേഷന്‍ സിവിക് മേയര്‍ ,ഡെപ്യൂട്ടി സിവിക് മേയര്‍ ,ദീര്‍ഘകാലം കൗണ്‍സിലര്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നോണ്‍ എക്‌സികുട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് .സാമൂഹ്യ സാംസ്‌കാരിക , ചാരിറ്റി പ്രവര്‍ത്തനങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച ഓമന ഗംഗാധരന്റെ വിജയവും ലേബര്‍ പാര്‍ട്ടി ഏറെ പ്രതീക്ഷയോടെയാണ് കരുതുന്നത് .
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഉള്‍പ്പെടുന്ന കാസില്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ബൈജു വര്‍ക്കി തിട്ടാല ജനവിധി തേടുന്നത്. ഇടതു പക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാണ് ബൈജു തിട്ടാല കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച വച്ചിട്ടുള്ളത്.
അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.
ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ് അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.
ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്. വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.
ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.
നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.
നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.
ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.