മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ ഫയര്‍ഫൈറ്റര്‍മാര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ബോംബാക്രമണം നടന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഫയര്‍ഫൈറ്റര്‍മാര്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് സാധിച്ചില്ല. ഒരു ഭീകരന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും തോക്ക് കൈവശമുള്ള ഇയാള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വ്യാജവിവരമാണ് നിര്‍ണ്ണായകമായ മണിക്കൂറുകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരാന്‍ കാരണം.

അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തായി നിലയുറപ്പിച്ചിരുന്നു. വ്യാജ വിവരം സൃഷ്ടിച്ച ആശങ്ക മൂലം ഫസ്റ്റ് എയ്ഡിലും തീവ്രവാദാക്രമണങ്ങളില്‍ പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പരിശീലനം ലഭിച്ച ഫയര്‍ഫൈറ്റര്‍മാരുടെ സേവനം മാഞ്ചസ്റ്റര്‍ അറീനയില്‍ ലഭ്യമായില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റും സ്‌ട്രെച്ചറുകളുടെ അഭാവം മൂലം ബുദ്ധിമുട്ടുണ്ടായി. കമ്യൂണിക്കേഷന്‍ തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

സിവില്‍ സര്‍വീസ് മുന്‍ തലവന്‍ ലോര്‍ഡ് കെര്‍സ്ലേക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഫയര്‍ഫൈറ്റര്‍മാര്‍ക്ക് മുന്നോട്ട് നീങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും നിയന്ത്രിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.