ചാര സംഘടനയായ എംഐ5 ഏജന്റുമാര്‍ക്ക് രഹസ്യമായി കുറ്റകൃത്യങ്ങളില്‍ പങ്കുചേരാന്‍ അനുമതിയുണ്ടെന്ന് വെളിപ്പെടുത്തി സര്‍ക്കാര്‍. മനുഷ്യാവകാശ സംഘടനകളുമായി നടന്ന നിയമ യുദ്ധത്തിനൊടുവിലാണ് ഇത്തരമൊരു നിയമപരമായ അവകാശം എംഐ5 ഏജന്റുമാര്‍ക്ക് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയ്യാറായത്. സെക്യൂരിറ്റി സര്‍വീസ് ഏജന്റുമാരുടെ ക്രിമിനല്‍ പങ്കാളിത്വവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കുറിപ്പ് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി പുറത്തിറക്കി. ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിനാണ് ഇതു സംബന്ധിച്ച കുറിപ്പ് കൈമാറിയിരിക്കുന്നത്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നതിനാവിശ്യമായ നടപടിക്രമങ്ങള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി ഇന്‍വെസ്റ്റിഗേറ്ററി പവര്‍സ് കമ്മീഷണര്‍ ഓഫീസിന് കൈമാറിയ കുറിപ്പില്‍ നിര്‍ദേശിക്കുന്നു.
എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നേരത്തെ ഏകോപിപ്പിച്ചിരുന്നത് ഇന്റലിജന്‍സ് സര്‍വീസ് കമ്മീഷണര്‍ക്ക് കീഴിലുള്ള ഡെഫെക്ട് ഓഫീസായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ബ്രിട്ടിഷ് രഹസ്യ ഏജന്റുമാര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ടവയാണ്. ഏജന്റുമാര്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവാം എന്ന നിയമാനുശ്രുതമായ നിര്‍ദേശം ഏതറ്റം വരെ പോകുമെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമായി തന്നെ തുടരുകയാണ്. വളരെ സൂക്ഷ്മ തലത്തില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുകയെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദി കമ്മിഷ്ണര്‍, ലോര്‍ഡ് ജസ്റ്റിസ് സര്‍ അഡ്രിയാന്‍ ഫുള്‍ഫോഡ് പറഞ്ഞു. നേരത്തെ ഏജന്റുമാര്‍ക്ക് നിയമ വിധേയമായി കുറ്റകൃത്യങ്ങളില്‍ പങ്കപചേരാമെന്ന് ഉത്തരവ് അതീവ സര്‍ക്കാര്‍ രഹസ്യമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവ് നിലനില്‍ക്കുന്നതായി പിന്നീട് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വരുകയായിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വാരാനിരിക്കുന്നതെയുള്ളു.
പുതിയ ഓഡര്‍ പബ്ലിഷ് ചെയ്തിരിക്കുന്നത് മനുഷ്യാവകാശ സംഘടനകളും പ്രൈവസി ഇന്റര്‍നാഷണലുമായി നടന്ന നിയമ യുദ്ധത്തിന് ശേഷമാണ്. എംഐ5 രഹസ്യ ഏജന്റുമാരുടെ കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്വം നിരീക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഓഡര്‍ എന്തുകൊണ്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ടില്ലെന്ന് പ്രൈവസി ഇന്റര്‍നാഷണലിന്റെ നിയമ ഉപദേശകന്‍ മില്ലി ഗ്രഹാം ചോദിച്ചു. രാജ്യത്തെ അടിയന്തര സാഹചര്യങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് എംഐ5 ഏജന്റുമാര്‍. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യുകെയില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമാണിതെന്നും എംഐ5 വെബ് സൈറ്റില്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇത്തരം ഏജന്റുമാരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ല്‍ ഒരുസംഘം ക്രിക്കറ്റ് പ്രേമികള്‍ അബെര്‍ദീന്‍ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യന്‍ ക്രിക്കറ്റ് ക്ലബ് (ജി സി സി). തുടക്കത്തില്‍ ഗ്രേഡ് 4 ല്‍ കളിക്കാന്‍ തുടങ്ങിയ ഗ്രാമ്പ്യന്‍ കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ 2015ല്‍ രണ്ടാമത്തെ ടീം നിലവില്‍ വന്നു. ആദ്യ ഇലവന്‍ ടീം സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങളോടെ ഇപ്പോള്‍ ഗ്രേഡ് 1 ല്‍ എത്തി നില്‍ക്കുന്നു.
2015 ല്‍ ജോണ്‍സ്റ്റന്‍ റോസ് ബൗള്‍ കപ്പ്, 2016 ല്‍ റീഡ് കപ്പ്, 2017 ല്‍ ഗ്രേഡ് 2 ചാമ്പ്യന്‍സ് തുടങ്ങിയവ ജിസിസിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ് മെഷീന്‍ വാങ്ങുവാന്‍ താത്പര്യപ്പെടുന്നു. മെഷീന്‍ വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രാമ്പ്യന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളോടും സ്‌നേഹം നിറഞ്ഞ അഭ്യുദയകാംഷികളോടും ഉദാരമായി സംഭാവന നല്‍കുവാന്‍ അപേക്ഷിച്ചുകൊള്ളുന്നു. സംഭാവന ചെറുതോ വലുതോ അതെത്രയായാലും വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ സംഭാവനകള്‍ സുരക്ഷിതമായി നല്‍കുവാനായി ഈ ലിങ്ക് ഉപയോഗിക്കുക.
https://www.gofundme.com/grampiancricketclub
ഗ്രാമ്പിയന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സ് അറിയുവാനായി
http://www.acagrades.org.uk/aca_grades/results/2/view/2017
http://gccscotland.hitscricket.com/default.aspx
ലണ്ടന്‍: 200 മില്ല്യണ്‍ മുതല്‍ മുടക്കില്‍ യുകെയില്‍ റെയില്‍ ഫാക്ടറി നിര്‍മ്മിക്കുന്നു. പദ്ധതി ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ രാജ്യത്ത് 1,700 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍ ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈമെന്‍സ് എന്ന കമ്പനിയാണ് റെയില്‍ ഫാക്ടറി ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനു ശേഷം എത്രയും പെട്ടന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. നിര്‍മ്മാണ രംഗത്തും എഞ്ചിനിയറിംഗ് സംബന്ധ ജോലികള്‍ക്കുമായി ഏതാണ്ട് 700 ഓളം തൊഴിവസരങ്ങള്‍ പദ്ധതിയുടെ ആദ്യഘട്ടത്തിലുണ്ടാകും. ഇതു കൂടാതെ 250 അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
യുകെയില്‍ മുഴുവനായി 17,00 ഓളം അപ്രത്യക്ഷ തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക്കൂട്ടലുകള്‍. സൈമെന്‍സ് കമ്പനിയുടെ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലുള്ള രണ്ടാമത്തെ വലിയ പദ്ധതിയാണ് റെയില്‍ ഫാക്ടറി. ഇതിന് മുന്‍പ് 300 മില്ല്യണ്‍ മുതല്‍ മുടക്കില്‍ വിന്റ് ടര്‍ബൈന്‍ ബ്ലേഡ് ഫാക്ടറി കമ്പനി നിര്‍മ്മിച്ചിരുന്നു. ഈസ്റ്റ് ഹള്ളില്‍ നിന്നും 30 മൈല്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ കമ്പനി നൂറോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൈമെന്‍സ് കമ്പനി ഭാവിയില്‍ റെയില്‍ മേഖലയിലെ വ്യവസായത്തില്‍ വിജയം കൈവരിക്കും. പുതിയ പദ്ധതിയുടെ പ്രഖ്യാപനം അതിലേക്കുള്ള വഴിയാണെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ജ്യൂയര്‍ജെന്‍ മേയിര്‍ പറഞ്ഞു. പുതിയ പദ്ധതിയെ യുകെ വ്യാവസായിക ലോകം പ്രതീക്ഷയോടെയാണ് ഉറ്റു നോക്കികൊണ്ടിരിക്കുന്നത്.
യുകെയുടെ പല പ്രദേശങ്ങളും പദ്ധതി ആവശ്യത്തിനായി പരിശോധിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളും ഈ പദ്ധതി നടപ്പിലാക്കാന്‍ യോജിച്ചതായിരുന്നില്ല. അവസാനം ഗൂളില്‍ കമ്പനിയുടെ ആവശ്യാനുശ്രുതമുള്ള സ്ഥലം കണ്ടെത്തി. വലിയ അളവില്‍ ഭൂമി പദ്ധതിക്കായി ആവശ്യമുണ്ട്. കൂടാതെ ഫാക്ടറി നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആവശ്യമായി സ്‌കില്‍ഡ് തൊഴിലാളികളും ഉള്‍പ്പെടുന്ന സ്ഥലമായിരുന്നു കമ്പനി അന്വേഷിച്ചു കൊണ്ടിരുന്നത്. മേയിര്‍ പറഞ്ഞു. നിലവില്‍ 4,400 ഓളം ആളുകള്‍ക്ക് കമ്പനി റെയില്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് സെക്ടറില്‍ 15,000ത്തോളം പേര്‍ക്കും കമ്പനി തൊഴില്‍ നല്‍കുന്നതായി സൈമെന്‍സ് അറിയിച്ചു. യോര്‍ക്ക്‌ഷെയറിലെയും നോര്‍ത്ത് ഇഗ്ലണ്ടിലേയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് മേയില്‍സ് തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
യുകെയില്‍ തുടരുന്ന പ്രതികൂല കാലാവസ്ഥയിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍. കനത്ത മഞ്ഞു വീഴ്ച്ചയും ശീതക്കാറ്റും മൂലം രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നത്. മോശം കാലവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പു വരുത്തുന്നതിനാവശ്യമായ അസാമാന്യ മുന്‍കരുതലുകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മൈലുകളോളം മഞ്ഞില്‍ സഞ്ചരിച്ചും കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കാന്‍ സഹായിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ താമസിച്ചും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയാണ് എന്‍എച്ച്എസ് ജീവനക്കാരുമെന്ന് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കുന്നു.
അടിയന്തര സേവനങ്ങള്‍ നിര്‍വ്വഹിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരമെഡിക് ടീമിനെയും സണ്ടര്‍ലാന്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ആശുപത്രി വാഹനങ്ങളുടെ ഗതാഗതം സഹായിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളുടെ ആവശ്യത്തിനായി നിലകൊണ്ട എന്‍എച്ച്എസ് ജീവനക്കാര്‍ അസാമാന്യ പ്രവര്‍ത്തിയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്ന സേവനമാണിത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്‍എച്ച്എസ് കൂടെയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ദൂരത്ത് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കര്‍മ്മനിരതരായ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വലിയ നന്ദിയുണ്ടെന്ന് സൈമണ്‍ സ്റ്റീവന്‍സ് പറയുന്നു. ഇത്തരം സേവനങ്ങള്‍ക്ക് രാജ്യത്തുടന്നീളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല കാലാസ്ഥയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്നുള്ള കാറ്റ്, പാരമെഡിക് ആംബുലന്‍സുകള്‍ റോന്തു ചുറ്റിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ പരിചരണത്തിനായി ആശുപത്രിയില്‍ തന്നെ സണ്ടര്‍ലാന്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ താമസിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ആശുപത്രികളിലും ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍സ് നുഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധാരണക്കാരായ ആളുകളാണ് സഹായിച്ചത്. രണ്ട് കര്‍ഷകരാണ് മരുന്നുകള്‍ സപ്ലൈ ചെയ്യാനായി ആകില്‍ മെഡിക്കല്‍ സെന്ററിനെ സഹായിച്ചത്. ഇവരുടെ ട്രാക്ക്ട്ടറിലാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മറ്റൊരിടത്ത് ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത് ഒരു സ്‌കൂള്‍ ടീച്ചറാണ്. ഡോക്ടറെ സ്വന്തം വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ എന്‍എച്ച്എസിലെയും ജീവനക്കാര്‍ അതീവ ആത്മാര്‍ഥതയോടെയാണ് പ്രതിസന്ധി ഘട്ടത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
ലണ്ടൻ: ലണ്ടൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം. എൽ മത്തായി നാട്ടിൽ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയിൽ മുളയിങ്കൽ കുടുംബത്തിലാണ് ജനനം. ഭാര്യ ഏലിയാമ്മ പീറ്റർബറോയിൽ നഴ്‌സായി ജോലിചെയ്തുവരുന്നു. ഏകമകൾ അലീന കോളേജ് വിദ്യാർത്ഥിനിയാണ്. മരണ വാർത്തയറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് ഇന്ന് രാവിലെ യാത്രയായി.
രണ്ടാഴ്ച്ച മുൻപാണ് നാട്ടിലേയ്ക്ക് അദ്ദേഹം അവധിയ്ക്ക് പോയത്. സീറോ മലബാർ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടൻ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരൻ ആയിരുന്നു. സഭയുടെ ആദ്യകാല വളർച്ചയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഏവരും സ്നേഹപൂർവ്വം മത്തായിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ശ്രീ എം. എൽ മത്തായി. മൂന്നു വര്ഷം മുൻപാണ് മത്തായിച്ചേട്ടനും കുടുംബവും ലണ്ടനിൽ നിന്നും പീറ്റർബറോയിലേയ്ക്ക് താമസം മാറുന്നത്.
ഏവർക്കും പ്രിയങ്കരനായിരുന്ന മത്തായിച്ചേട്ടന്റെ വിയോഗം സുഹൃത്തക്കളെ അതീവ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അവിശ്വസിക്കാനാവാതെ തീവ്ര ദുഃഖത്തിൽ ആയ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതിനോടൊപ്പം മലയാളംയുകെയുടെ അനുശോചനവും അറിയിക്കുന്നു.
ലണ്ടന്‍ : ബാത്തില്‍ ഫെബ്രുവരി രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ – 52) യുടെ സംസ്‌കാര ചടങ്ങ് മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്കാര ചടങ്ങുകള്‍ ആണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .
സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഹന ഗതാഗതം എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അസൗകര്യം നേരിടുമെന്നതിനാല്‍ സംസ്‌കാര ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലായിരുന്നു ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്. ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലായിരുന്നു സംസ്കാരം തീരുമാനിച്ചിരുന്നത്.
2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.
സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തിലൊരിക്കല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. യുകെയിലെ കലാരംഗത്ത് പ്രസിദ്ധനായ പ്രമുഖ നാടക നടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണും നിരവധി ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകനായും തിരകഥാകൃത്തായും നല്ലൊരു അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദിനുമാണ് ഇത്തവണത്തെ പുരസ്‌കാര ജേതാക്കള്‍. 2018 ഏപ്രില്‍ 7ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ‘വര്‍ണ്ണാനിലാവ് 2018’ എന്ന നൃത്ത സംഗീത സന്ധ്യയോടനോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഇംഗ്‌ളണ്ടിലെ നാടകപ്രേമികള്‍ക്ക് വളരെ സുപരിചിതനാണ് ബാബു എന്നറിയപ്പെടുന്ന ബോഡ്വിന്‍ സൈമണ്‍. കൊല്ലം ജില്ലയില്‍ മയ്യനാടിനടുത്ത് പുല്ലിച്ചിറ സ്വദേശിയാണ് ഇദ്ദേഹം. നാലാം വയസില്‍ നാടകം അഭിനയിച്ചു തുടങ്ങിയ ബാബു സ്‌കൂള്‍-കോളേജ് വിദ്യാഭാസ കാലഘട്ടത്തില്‍ നാടകരംഗത്ത് സജീവമായിരുന്നു. പ്രസിദ്ധ നാടക ട്രൂപ്പായ കൊല്ലം ട്യൂണയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം ലണ്ടന്‍ യാത്രക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നത് ഇന്നും നീറുന്ന വേദനയായി മനസില്‍ നില്‍ക്കുന്നുവെന്ന് ബാബു പറയുന്നു. കേരളത്തിന്റെ നഷ്ടം യുകെയിലെ മലയാള നാടകരംഗത്തിന് ലഭിച്ച വലിയൊരു സമ്മാനം ആയിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. നിരവധി ചെറിയ നാടകങ്ങളില്‍ വേഷമിട്ട ബാബു പിന്നീട് മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടകവിഭാഗമായി ദൃശ്യകല ആരംഭിച്ചതോടെ അതിന്റെ അവിഭാജ്യ ഘടകമായി മാറി. യുകെയിലെ നാടകരംഗത്തെ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിട്ട ദൃശ്യകലയുടെ ആദ്യകാല നാടകങ്ങളില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തതും ബാബു ആയിരുന്നു. യുകെയിലെ വിവിധ സംഘടനകള്‍ നടത്തിയ നാടക മത്സരങ്ങളില്‍ നല്ല നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുള്ള ബാബു എന്ന ബോഡ്വിന്‍ സൈമണ്‍ ഇന്നും നാടകരംഗത്ത് സജീവമാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇംഗ്ലീഷ് എന്ന സിനിമയില്‍ പ്രമുഖമായ വേഷവും ബാബു ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് ബാബുവിന്റെ കുടുബം. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസം.
സാഹിത്യവേദിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ ഷാഫി ഷംസുദിനും കൊല്ലം സ്വദേശിയാണ്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് അഡൈ്വസര്‍ ആയി ജോലി ചെയ്യുന്നു. തന്റെ നഴ്‌സിംഗ് വിദ്യാഭാസ കാലത്ത് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ മാഗസിന്‍ എഡിറ്റര്‍ ആയിരുന്നു. യുകെയിലെത്തിയ ഷാഫി 2008 ല്‍ സമ്മര്‍ ഇന്‍ ബ്രിട്ടന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. 2014ല്‍ പുറത്തിറങ്ങിയ ഓര്‍മകളില്‍ സെലിന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനും തിരക്കഥാകൃത്തും ഷാഫിയായിരുന്നു. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ 2016 ല്‍ നിര്‍മിച്ച untill4 എന്ന ഷോര്‍ട് ഫിലിമിന്റെയും സംവിധായകനും തിരക്കഥാകൃത്തും ഷാഫി ആയിരുന്നു. ഉടന്‍ പുറത്തിറങ്ങുന്ന രഹസ്യം എന്ന ഷോര്‍ട് ഫിലിമിന്റെ മുഖ്യ അഭിനേതാവായും സംവിധായകനായും വരുന്ന ഷാഫി ലണ്ടനില്‍ താമസിക്കുന്നു. സമ്മര്‍ ഇന്‍ ബ്രിട്ടന് ഏകദേശം ഒരു ലക്ഷം വ്യൂവേഴ്സും ഓര്‍മകളില്‍ സെലിന് ഏകദേശം നാല് ലക്ഷത്തോളം വ്യൂവേഴ്സും untill 4 നു 40,000 ത്തോളം വ്യൂവേഴ്സുമുണ്ട്.
പുരസ്‌കാര ജേതാക്കളെ ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദനം അറിയിച്ചു
എംപിമാരുടെ വേതനത്തില്‍ അടുത്ത മാസത്തോടെ വര്‍ദ്ധനവുണ്ടാകും. 1.8 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒരു എംപിക്ക് ലഭിക്കുന്ന വേതനം 77,379 പൗണ്ടാകും. ഇതു സംബന്ധിച്ച് തീരുമാനം പാര്‍ലമെന്ററി സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി കൈകൊണ്ടു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 ലാണ് എംപിമാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. 67,000 പൗണ്ടായിരുന്ന ബേസിക്ക് സാലറി അന്ന് 74,000 പൗണ്ടായി വര്‍ദ്ധിപ്പിച്ചു.
2016ല്‍ 1.3 ശതമാനവും 2017ല്‍ 1.4ശതമാനവും വേതനം വര്‍ദ്ധിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം 11,000 പൗണ്ടിന്റെ വര്‍ദ്ധനവാണ് എംപിമാരുടെ വേതന കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2010നു ശേഷം പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ ചുമത്തിയിരിക്കുന്ന ഒരു ശതമാനം ആന്യൂല്‍ ക്യാപിന് ഇരട്ടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഹൗസ് ഓഫ് കോമണ്‍സ് കമ്മറ്റി ചെയറിനു നല്‍കിവരുന്ന അധിക വേതനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഏതാണ്ട് 1.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വേതനത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് 2015 ജൂലൈയില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് ഐപിഎസ്എ പറയുന്നു. സമീപകാലത്ത് എംപിമാരുടെ വേതനം സംബന്ധിച്ച പുതിയ തീരുമാനങ്ങളൊന്നും കൈകൊണ്ടിരുന്നില്ല. പുതിയ തീരുമാനം എംപിമാര്‍ സ്വാഗതം ചെയ്യാനാണ് സാധ്യത.
സ്വന്തം ലേഖകന്‍
യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജ വാര്‍ത്തകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ കേസില്‍ നഷ്ടപരിഹാര തുകയായ 35000 പൗണ്ട് (മുപ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിയായ ഷാജന്‍ സ്കറിയ വക്കീല്‍ മുഖാന്തിരം കൈമാറി. കേസില്‍ വാദിയായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനോട് പരസ്യ ഇനത്തില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട ഷാജന്‍ സ്കറിയ പരസ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന ബിസിനസ് തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി, മറുനാടന്‍ മലയാളി എന്നീ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ആയിരുന്നു അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്.
പരസ്യ ഇനത്തില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാവാതെ വന്നതിന്‍റെ പേരില്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ബിസിനസ് തകര്‍ക്കാനും ആയിരുന്നു ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചത് എന്ന സുഭാഷ് ജോര്‍ജ്ജിന്‍റെ പരാതിയില്‍ സത്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജന്‍ സ്കറിയയ്ക്ക് ഷ്രൂസ്ബറി മജിസ്ട്രേട്ട് കോടതി പിഴ ശിക്ഷ വിധിച്ചത്. കൂടാതെ പരാതിക്കാരനെതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്നും കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഈ വിധിക്കെതിരെ ഷാജന്‍ നല്‍കിയ അപ്പീലില്‍ വാദം നടന്ന് കൊണ്ടിരിക്കെ വിധി എതിരാകും എന്ന് മനസ്സിലാക്കിയ ഷാജന്‍ തുടര്‍ന്ന് പരാതിക്കാരനോട് 35000 പൗണ്ട് നഷ്ടപരിഹാരം നല്‍കാമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിക്കുകയുമായിരുന്നു. താന്‍ എഴുതിയ വാര്‍ത്തകള്‍ സത്യസന്ധമല്ലായിരുന്നു എന്ന് തുറന്ന് സമ്മതിച്ച ഷാജന്‍, ക്രിമിനല്‍ കേസില്‍ കടുത്ത ശിക്ഷ ലഭിച്ചാല്‍ തന്‍റെ ജീവിതം തന്നെ തകരുമെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സുഭാഷിനോട് കാലു പിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൊണ്ട് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് മാനുവലിന് അയച്ച വോയ്സ് മെസേജ് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കേള്‍ക്കാം.
വെറും 650 പൌണ്ട് പിഴ അടച്ച് തീര്‍ക്കാമായിരുന്ന കേസ് മുപ്പതിനായിരം പൌണ്ടോളം വീണ്ടും ചെലവാക്കി, അപ്പീല്‍ വരെ എത്തിച്ച് 35000 പൗണ്ട് കൂടി പരാതിക്കാരന് നല്‍കി ഒഴിവാക്കിയെടുക്കുന്നതില്‍ നിന്ന് ഷാജനോടൊപ്പം ഈ മാധ്യമ വ്യഭിചാരത്തിന് പിന്നില്‍ ഒരു മാഫിയ സംഘം തന്നെ ഉണ്ടായിരുന്നു എന്നതാണ് തെളിയുന്നത്. ഇത്തരം ഒരു കേസ് നടത്താന്‍ ഷാജന്‍ സ്കറിയയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിച്ചു എന്നത് ദുരൂഹമാണ്. വീട് വിറ്റ് ആണ് പണം നല്‍കിയത് എന്ന ഷാജന്റെ വാദം തെറ്റാണ് എന്നത് ഏതൊരു യുകെ മലയാളിക്കും വ്യക്തമാണ്. മോര്‍ട്ട്ഗേജ് എടുത്ത് റീമോര്‍ട്ട് ഗേജ് തുകയും നേരത്തെ തന്നെ വാങ്ങിയിട്ടുള്ള ഒരു വീട് വിറ്റാല്‍ എന്ത് ലഭിക്കും എന്നത് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. യുകെയില്‍ അഞ്ച് പൈസയുടെ തൊഴില്‍ പോലും ചെയ്യാതെ, ടാക്സും അടക്കാതെ വിസ നിയമങ്ങള്‍ ലംഘിച്ച് വിലസി നടക്കുന്ന ഷാജന് കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും ഇതിനായി തോന്നുമ്പോഴൊക്കെ യുകെയില്‍ വന്നു പോകാനും ആവശ്യമായ പണം നിര്‍ലോഭം ലഭിച്ചിരുന്നത് യുകെയിലെ ചില വിവാദ ബിസിനസ്സുകാരില്‍ നിന്നാണ്.
ഷാജന്‍ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുക ലഭിച്ചാല്‍ ക്രിമിനല്‍ കേസില്‍ കോടതിയുടെ അനുമതിയോട് കൂടി ഹാജരായി തെളിവുകള്‍ നല്കാതിരിക്കാം എന്ന് അഡ്വ. സുഭാഷ് ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത അവധിയില്‍ അഡ്വ. സുഭാഷ് മാനുവല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ ഷാജന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ചിലവായ തുക നഷ്ടവും ശിക്ഷയുമാണ് കാത്തിരിക്കുന്നത്.
ഇങ്ങനെ സമ്മതിച്ച 35000 പൗണ്ടാണ് ഷാജന്‍ സ്കറിയ ഫെബ്രുവരി 23ന് കൈമാറിയത്. എന്നാല്‍ ഷാജന്‍ നല്‍കിയ വ്യാജ വാര്‍ത്തകള്‍ മൂലം ഉണ്ടായ ബിസിനസ് നഷ്ടം പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി അഡ്വ. സുഭാഷ് ജോര്‍ജ്ജ് യുകെ ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തുടര്‍ന്നും മുന്‍പോട്ടു പോവുകയായിരുന്നു. ഈ കേസില്‍ ഷാജനെ വിസ്തരിച്ച യുകെ ഹൈകോടതി തെളിവുകള്‍ പരിശോധിക്കുകയും ഷാജന്‍ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞു. ഈ കേസില്‍ 30000 പൗണ്ട് നഷ്ട പരിഹാരവും 35000 പൗണ്ട് കോടതി ചെലവ് നല്‍കാമെന്നും ഫെബ്രുവരി 23ന് ഹാജരായപ്പോള്‍ ഷാജന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും കോടതി ഇതിന് മുകളില്‍ ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയെന്ന് വ്യക്തമായി കഴിഞ്ഞു. നഷ്ടപരിഹാരമായി ഒരു ലക്ഷം പൗണ്ട് ആണ് സിവില്‍ കേസില്‍ സുഭാഷ് ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയില്‍ നിരവധി കുടുംബങ്ങളും ബിസിനസ്സുകളും ഇതിന് മുന്‍പും ഷാജന്‍ സ്കറിയ നടത്തിയ വ്യക്തിഹത്യകള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും ഇരയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ ഈ നെറികേടിനെതിരെ കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും. മാധ്യമ ഗുണ്ടായിസം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഷാജന്‍ സ്കറിയയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തന്‍റെ ഇനിയുള്ള കാലത്തെ മാധ്യമ പ്രവര്‍ത്തനം ചിലര്‍ക്ക് അടിയറവ് വച്ച് കൊണ്ടാണ് നഷ്ടപരിഹാരത്തിനുള്ള തുക ഷാജന്‍ കണ്ടെത്തിയത്. തന്‍റെ വായനക്കാരെ തന്ത്രപരമായും മനശാസ്ത്ര പരമായും വഞ്ചിച്ച് ഈ ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭം വരുത്തി നല്‍കാമെന്ന് ഷാജന്‍ ഉറപ്പ് നല്‍കുന്ന വോയ്സ് ക്ലിപ്പ് മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്.
താന്‍ സത്യത്തിന് വേണ്ടി നില കൊള്ളുന്ന ആളാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഷാജന്‍ സത്യത്തില്‍ അങ്ങനെയല്ല എന്നതിനുള്ള വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കേസ്. ആവശ്യപ്പെട്ട വന്‍തുക പരസ്യ ഇനത്തില്‍ ലഭ്യമായില്ല എന്നതിനാലും വ്യക്തി വൈരാഗ്യം മൂലവും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം സാക്ഷികളെ സ്വാധീനിക്കലും കരഞ്ഞ് കാലു പിടിക്കലും ഉള്‍പ്പെടെ എല്ലാ അടവുകളും ഷാജന്‍ പയറ്റിയിരുന്നു.
യുകെയിലെ ശക്തമായ നിയമ വ്യവസ്ഥകളുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഈ വ്യക്തിഹത്യാ പത്രപ്രവര്‍ത്തകന്റെ അഹന്തയില്‍ നിന്ന് യുകെയിലെ മലയാളികളും മലയാളി ബിസിനസ്സുകാരും രക്ഷപെട്ടത്. തിരുവനന്തപുരത്ത് ഇരുന്ന് വ്യാജവാര്‍ത്തകള്‍ എഴുതി ഇന്ത്യന്‍ നിയമവ്യവസ്ഥയെയും കോടതികളെയും പറ്റിച്ച് നടന്നിരുന്ന ഷാജനെ യുകെയിലെത്തിച്ച് ശിക്ഷിച്ചതിന് യുകെ മലയാളികള്‍ എന്നും ബ്രിട്ടീഷ് നിയമ വ്യവസ്ഥയോട് കടപ്പെട്ടിരിക്കും.
സിറിയയില്‍ യുദ്ധക്കെടുതി രൂക്ഷം. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 25ന് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങള്‍ക്കു മേല്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി തെളിഞ്ഞാല്‍ രാജ്യം ആക്രമിക്കുമെന്ന് ബ്രിട്ടണ്‍. അമേരിക്കയുമായി സഹകരിച്ച് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമത സൈന്യത്തെ തകര്‍ക്കാനെന്ന പേരില്‍ സിറിയ തുടരുന്ന ആക്രമണ പരമ്പര രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ മരണനിരക്ക് 500 ലും കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഏകദേശം 185 ഓളം കുട്ടികള്‍ വിവിധ ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു,
ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് സിറിയയുടെ രാസായുധ ആക്രമണത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. ആക്രമണത്തില്‍ പ്രദേശത്തെ ആശുപത്രികള്‍ തകര്‍ന്നിട്ടുണ്ട്.