ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് ആക്രമണം നടക്കാന്‍ ഹേതുവായത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചിലരിലേക്ക് എംഐ5ന്റെ നിരീക്ഷണം മാറിയ സമയത്താണ് ആക്രമണം ഉണ്ടായത്.
ബാര്‍ക്കിംഗിലെ ഫ്‌ളാറ്റിനടുത്ത് വെച്ച് റാഷിദ് റെഡൗണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ആക്രമണത്തിനായി വാന്‍ സജ്ജമാക്കുന്ന സമയത്ത് വിവരം പോലീസിനെ അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അലംഭാവം കാണിച്ചു. വാനില്‍ ആക്രമണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാരായ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ തീവ്രവാദികള്‍ പിന്നീട് കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയുമായിരുന്നു.
ഖുറം ബട്ട് സോകോട്‌ലന്റ് യാര്‍ഡിന്റെയും എംഐ6ന്റെയും കനത്ത നിരീക്ഷണത്തിലുള്ള തീവ്രവാദികളിലൊരാളായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രിയിലും ഇയാള്‍ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് മുന്‍ സ്വതന്ത്ര നിരീക്ഷകനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ ശക്തമായി തുടര്‍ന്നിട്ടും ആക്രമണം നടന്നത് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൗരവപൂര്‍ണമായ ഇടപെടല്‍ നടക്കാത്തതിനാലാണ്. ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റിയെന്ന യുവതിയുടെ കാമുകന്‍ ജെയിംസ് ഹോഡര്‍ പ്രതികരിച്ചു.
ലണ്ടന്‍: റിലീജിയസ് സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്ന നിബന്ധന എടുത്തു കളയുമെന്ന് എജ്യൂക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. സണ്‍ഡേ ടൈസിലെ അഭിമുഖത്തിലാണ് ഹിന്‍ഡ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ഗ്രാമര്‍ സ്‌കൂളായ സെയിന്റ് ആംബ്രോസ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹിന്‍ഡ്‌സിന്റെ ഈ പദ്ധതി സാമൂഹികമായ വിഭജനത്തിനും ഹേറ്റ് ക്രൈമുകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമാകുമെന്ന് ക്യാംപെയിനര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ തെരഞ്ഞെടുക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ഇത്. നിലവിലുള്ള നിയമം ഒഴിവാക്കുന്നത് മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം വര്‍ദ്ധിപ്പിക്കുമെന്നും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കിടയിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും ഹ്യൂമനിസ്റ്റ് യുകെ കുറ്റപ്പെടുത്തുന്നു. ഫെയ്ത്ത് സ്‌കൂളുകളിലെ 50 ശതമാനം ഇളവ് ഈ വിവേചനത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നും അത് എടുത്ത് കളയരുതെന്നുമാണ് സംഘടന പറയുന്നത്.
സ്‌കൂളുകളിലെ വിവേചനം സാമൂഹികമായ വിവേചനത്തിലേക്കായിരിക്കും നയിക്കുക. നമ്മുടെ സ്‌കൂളുകളില്‍ ശരിയായ സംസ്‌കാരം പഠിപ്പിച്ചില്ലെങ്കില്‍ സമൂഹം എങ്ങനെ നേര്‍വഴിക്കു നീങ്ങുമെന്ന് ഹ്യൂമനിസ്റ്റ് യുകെ പബ്ലിക് അഫയേഴ്‌സ് ആന്‍ഡ് പോളിസി ഡയറക്ടര്‍ റിച്ചി തോംസണ്‍ ചോദിക്കുന്നു. സ്‌റ്റേറ്റ് ഫണ്ടഡ് ഫ്രീ സ്‌കൂളുകളില്‍ നിന്ന് ഈ നിയമം എടുത്തു കളയുമെന്ന് തെരേസ മേയ് തെരഞ്ഞെടുപ്പ് വാദ്ഗാനം നല്‍കിയിരുന്നെങ്കിലും മുന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഇത് നടപ്പാക്കിയിരുന്നില്ല. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടുമെന്നതായിരുന്നു അതിന് ന്യായീകരണമായി ഗ്രീനിംഗ് ചൂണ്ടിക്കാട്ടിയിരുന്നത്.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത് കോഴ്‌സുകള്‍ മുന്നോട്ടു വെക്കുന്ന ജോലി സാധ്യതകള്‍ പരിഗണിച്ചാകണമെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ്. മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഫീസുകള്‍ നിര്‍ണ്ണയിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയുടെ ചെലവുകള്‍, വിദ്യാര്‍ത്ഥിക്ക് കോഴ്‌സ് കൊണ്ടുണ്ടാകുന്ന പ്രയോജനം, രാജ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കുമുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയാണ് ഹിന്‍ഡ്‌സ് നിര്‍ദേശിച്ച മൂന്ന് കാര്യങ്ങള്‍. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഒരേ കോഴ്‌സുകള്‍ക്ക് ഒരേ ഫീസ് നിരക്ക് തന്നെയാണ് ഈടാക്കി വരുന്നതെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചില വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേട്ടമുണ്ടാകാറുണ്ട്. വിവിധ നിരക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യതകള്‍ ലഭിക്കുന്ന വിധത്തിലുള്ള ഒരു സംവിധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ഫണ്ടിംഗില്‍ സുപ്രധാന പ്രഖ്യാപനം സര്‍ക്കാര്‍ ഈയാഴ്ച നടത്താനിരിക്കെയാണ് ഹിന്‍ഡ്‌സിന്റെ പരാമര്‍ശങ്ങള്‍. ട്യൂഷന്‍ ഫീസുകളില്‍ വന്‍ വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രഖ്യാപനത്തിലുണ്ടായേക്കും. നിലവില്‍ 9250 പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ്. ഇത് 6000 പൗണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വിദ്യാഭ്യാസ വായ്പകളുടെ പലിശനിരക്ക് 6.1 ശതമാനമായി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.
കഴിഞ്ഞ ഓട്ടമില്‍ വാഗ്ദാനം ചെയ്ത ഫീസിളവും വിദ്യാഭ്യാസ ഫണ്ടിംഗിലെ പരിഷ്‌കാരങ്ങളുമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ഫീസും വാടക ഉള്‍പ്പെടെയുള്ള ചെലവുകളും മൂലം വിദ്യാര്‍ത്ഥികള്‍ കടക്കെണിയിലാകുന്നതായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ വിലിയിരുത്തല്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാനുള്ള കാലപരിധി വെട്ടിക്കുറച്ചേക്കുമെന്നും സണ്‍ഡേ ടൈംസ് പറയുന്നു.
ഭക്ഷണം, മരുന്ന് എന്നിവയിലെ യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് തുരങ്കം വെക്കാനൊരുങ്ങി തീവ്രവലതുപക്ഷ സംഘടനകള്‍. ഇതു സംബന്ധിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വലതുപക്ഷ സംഘടനകളുടെ ശ്രമം. യുകെ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 10 തീവ്രവലതുപക്ഷ സംഘടനകളും ലിബര്‍റ്റേറിയന്‍ ഗ്രൂപ്പുകളും ചേര്‍ന്നാണ് അമേരിക്കയുമായി സ്വതന്ത്രവ്യാപാര ബന്ധം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ സ്വതന്ത്രവ്യാപാരബന്ധം സ്ഥാപിച്ചാല്‍ ബ്രിട്ടനില്‍ നിരോധിച്ചിട്ടുള്ള മരുന്നുകളും മാംസഉല്‍പ്പന്നങ്ങളും കെമിക്കലുകളും ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നിലവില്‍ വരുത്താനാകും.
പരിസ്ഥിതി സംരക്ഷണങ്ങള്‍ക്കായുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്ന ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഓയില്‍ ഭീമന്മാരായ ചാള്‍സ്, ഡേവിഡ് കോച് എന്നിവര്‍ ഫണ്ട് ചെയ്യുന്ന ഗാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍ഡ് ബ്രകെ്‌സിറ്റിനായി വാദിച്ചുകൊണ്ടിരിക്കുന്ന ടോറി എംഇപി ഡാനിയേല്‍ ഹന്നാന്‍ സ്ഥാപിച്ചിട്ടുള്ള ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് (IFT)എന്നിവരാണ് സമ്മര്‍ദ്ദം ചെലുത്തുന്ന സ്ഥാപനങ്ങള്‍. ഇനിഷ്യയേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് അബദ്ധവശാല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ യുഎസ്-യുകെ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ കരാര്‍ പ്രകാരം അമേരിക്കയുടെ വ്യാപാര നയങ്ങള്‍ യുകെ അംഗീകരിക്കണമെന്നും പറയുന്നു.
അമേരിക്കന്‍ വ്യാപാര നയങ്ങളെക്കാളും കൂടുതല്‍ യുക്തിസഹമായ നിയമങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്നത്. ഇനീഷ്യേറ്റീവ് ഫോര്‍ ഫ്രീ ട്രേഡ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വ്യാപാര ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ ക്ലോറിനേറ്റഡ് കോഴി ഇറച്ചിയും ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുള്ള ബീഫും ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുവാദം ലഭിക്കും. സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ മാര്‍ക്കറ്റ് ലഭ്യമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വാങ്ങിക്കാന്‍ കഴിയുന്നതിനേക്കാളും ചെറിയ തുകയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വാദം.
ഇപ്പോള്‍ തുടര്‍ന്ന് വരുന്ന യുറോപ്യന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയാലെ ഇവ സാധ്യമാകൂ. വില്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സുരക്ഷിതമായ ഉല്‍പന്നമാണോ ഇതെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ യുകെ-യുഎസ് വ്യാപാര ബന്ധത്തെ അട്ടിമറിക്കാനാണ് സമ്മര്‍ദ്ദതന്ത്രം ഉപയോഗിക്കുന്ന സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇറക്കുമതി നിയന്ത്രണങ്ങളെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗ്രീന്‍പീസ് യുകെ പോളിസി ഡയറക്ടര്‍ ഡോ. ഡൂഗ് പാര്‍ പറഞ്ഞു.
അസുഖം ബാധിച്ച കുട്ടികളെ പരിപാലിക്കാന്‍ അമ്മമാരെക്കാളും കൂടുതല്‍ സമയം ചെലവിടുന്നത് അച്ഛന്മാര്‍. മാതാപിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. സാധരണഗതിയില്‍ കുട്ടികളെ പരിപാലിക്കുന്നതും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും അമ്മമാരാണ്. എന്നാല്‍ മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അച്ഛന്‍മാര്‍ക്കാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. എവര്‍ഗ്രീന്‍ ലൈഫ് എന്ന ഹെല്‍ത്ത് ആപ് നടത്തിയ സര്‍വ്വേയിലാണ് അച്ഛന്‍മാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള 1,000 മാതാപിതാക്കളിലാണ് സര്‍വ്വേ നടത്തിയത്. പത്തില്‍ ഒരു ശതമാനം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ ജോലിയില്‍ നിന്ന് പത്തിലേറെ ദിവസങ്ങള്‍ മാറിനില്‍ക്കുന്നവരാണ്.
ആസ്ത്മ. അലര്‍ജി, പ്രമേഹം തുടങ്ങിയ സ്ഥിരമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ അവധിയെടുക്കുന്നവരാണ്. അസുഖ ബാധിതരായ കുട്ടികള്‍ മാതാപിതാക്കളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യം വെച്ചതെന്ന് എവര്‍ഗ്രീന്‍ സിഇഒ സ്റ്റീഫന്‍ ക്രിച്ച്‌ലോ പറഞ്ഞു. രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പ്രധാനമായും സര്‍വ്വേയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. വളരെ വിലപ്പെട്ട ജോലി സമയം മാതാപിതാക്കള്‍ക്ക് ഇത്തരം അസുഖങ്ങള്‍ വരുന്നതു വഴി നഷ്ടമാകുന്നുണ്ട് എന്നതാണ് ആദ്യത്തെ കണ്ടെത്തല്‍. ഈ നഷ്ടപ്പെട്ട ജോലിസമയം മറ്റൊരു അവധി ദിവസം ജോലി ചെയ്യുന്നതു വഴിയോ കൂടുതല്‍ സമയം ജോലി ചെയ്യുന്നതു വഴിയോ നികത്താന്‍ അവര്‍ ശ്രമിക്കുന്നു. അവധിയെടുക്കുന്നതു മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്ന മാതാപിതാക്കളുമുണ്ടെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ രണ്ടാമത്തെ പ്രത്യാഘാതം. എന്തായാലും ആരോഗ്യം പണത്തേക്കാള്‍ വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
യുകെയില്‍ ജീവിക്കുന്ന കുടുംബത്തിന് ശരാശരി 231 പൗണ്ട് കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ചെലവാകുന്നുണ്ട്. ഏഴില്‍ ഒരു ശതമാനം ആളുകള്‍ക്ക് ഇത് 500 പൗണ്ട് വരെ ചെലവാകുന്നതായി സര്‍വ്വേ പറയുന്നു. സര്‍വ്വേ നടത്തിയവരില്‍ പകുതിയിലേറെ ആളുകളും ജിപിയുടെയോ ഡോക്ടര്‍മാരുടെയോ സേവനം ലഭ്യമാകുന്നതിന് ഏറെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് പറയുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാസത്തില്‍ 15 മണിക്കൂറെങ്കിലും ചെലവാക്കേണ്ടി വരുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും പ്രതികരിച്ചു.
ഫാ.ഹാപ്പി ജേക്കബ്
പരിവര്‍ത്തനത്തിന്റെയും രൂപാന്തരത്തിന്റെയും ധ്യാനചിന്തയിലൂടെ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഈയാഴ്ചയിലെ വേദചിന്തക്ക് പാത്രീഭവിക്കുന്നത് വി.ലൂക്കോസ് 5:12-16 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരത്തില്‍ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യന്‍ വന്ന് ‘നിനക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും’ എന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് അവനെ തൊട്ട് എനിക്ക് മനസുണ്ട്, സൗഖ്യമാക് എന്ന് പറഞ്ഞു. ഉടനെ അവന് സൗഖ്യം ലഭിക്കുന്നു.
ഏവരാലും വെറുക്കപ്പെട്ട്, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ഈ കുഷ്ഠരോഗി സര്‍വ തടസങ്ങളെയും മാറ്റി ദൈവപുത്രന്റെ മുമ്പില്‍ എത്തിച്ചേരുന്നു. ആകെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ മനുഷ്യന് ശരീരത്തില്‍ മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു. മനസില്‍ ദൈവ ആഗ്രഹം നിറഞ്ഞുനിന്നിരുന്നു. തന്റെ കുറഴ് നീങ്ങുവാന്‍ ദൈവസന്നിധിയില്‍ വരുവാന്‍ അവന് കഴിഞ്ഞു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ശരീരവും വസ്ത്രധാരണവും ഏറ്റവും മനോഹരവും ഉള്ളം അതീവ രോഗാവസ്ഥയിലുമാണ്. കലുഷിതമായ ചിന്തകളും ദ്രവ്യാഗ്രഹവും ചതിയും മറ്റ് എല്ലാ തിന്മകളും ഈ രോഗത്തിന്റഎ ലക്ഷണങ്ങളാണ്. പരിഹാര മാര്‍ഗങ്ങള്‍ മുന്‍പില്‍ ഉണ്ടെങ്കിലും അതിലൂടെ കടന്നുവരാന്‍ അനുവദിക്കാത്ത മനസും. അത്രക്ക് മാരകമായ അവസ്ഥയിലാണ് നാം കഴിയുന്നത്.
അവന്റെ നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥന അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അറപ്പുണ്ടാക്കുന്ന അവന്റെ ശരീരത്തെ കര്‍ത്താവ് തൊട്ട് സൗഖ്യമാക്കി. ഈ സംഭവം നാം ധ്യാനിക്കുമ്പോള്‍ തികച്ചും നമ്മളെ നോക്കി നമ്മുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് മാറ്റം അനുഭവിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മുഴുവനും ഭൗതികമായ കാര്യസാധനവും സുഖസുഷുപ്തിക്ക് ആവശ്യമായ കാര്യങ്ങളുടെ പട്ടികയുമാണ്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പിതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നത് കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവിതവുമാണ്.
ഈ നോമ്പില്‍ മനസില്‍ അടിഞ്ഞിരിക്കുന്ന രോഗങ്ങളെ കഴുകി ആത്മഫലങ്ങളെ കായ്ക്കുവാനായി ഒരുക്കാം. ജഡീക ചിന്തകള്‍ക്ക് പകരം ആത്മീക നല്‍വരങ്ങള്‍ ഉയര്‍ന്ന് വരട്ടെ. നോമ്പിന്റെ പ്രത്യേകത തന്നെ അതാണ്. ശാരീരിക നിയന്ത്രണത്തിന് ഉപവാസവും ആത്മീയ പുഷ്ടിക്ക് പ്രാര്‍ത്ഥനയും. ഇവ രണ്ടും യഥാക്രമം ദൈവഹിതം തിരിച്ചറിയുവാന്‍ നമ്മെ സന്നദ്ധരാക്കും. പരിപാലിച്ച് വരുന്ന വിശേഷതകളെ ക്ഷിപ്രമായി മാറ്റുവാന്‍ മാനുഷികമായി പ്രയാസമാണ്. ശത്രുതയും തിന്മയും നമ്മുടെ ജീവിതനാളുകളില്‍ ഉണ്ടായിട്ടുള്ളതും നാമായിട്ട് വളര്‍ത്തിയതുമാണ്. എന്നാല്‍ നാം ദൈവത്തെ കണ്ടുമുട്ടുകയും ദൈവം നമ്മെ കാണുകയും ചെയ്യുമ്പോള്‍ നാം അറിയാതെ ഒരു പുതിയ ജീവിതം നമ്മളില്‍ ആരംഭിക്കും. അപ്പോള്‍ ദൈവാംശം നമ്മളില്‍ നിന്ന് ഉരുത്തിരിയും. ശത്രുതയും പകയും തിന്മയും സകല അശുദ്ധ വിചാരങ്ങളും നമ്മളില്‍ നിന്ന് അകലും. നാം ആര്‍ജ്ജിച്ച ദൈവസ്‌നേഹത്തിന്റഎ വക്താക്കളായി നാം മാറും.
കര്‍ത്താവ് അവനെ തൊട്ട് സൗഖ്യമാക്കിയത് പോലെ സ്‌നേഹത്തിന്റെ, കരുതലിന്റെ, പാപമോചനത്തിന്റെ, സൗഖ്യത്തിന്റെ കരസ്പര്‍ശം നമുക്കും ലഭിക്കും. ലോകത്തിന് തരുവാന്‍ കഴിയാത്തത് നാം അനുഭവിക്കും. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടുകൂടി സര്‍വതും നിങ്ങള്‍ക്ക് ലഭിക്കും. മത്തായി 6:33
മാനസാന്തരത്തിന്റെ പടികളിലൂടെ യാത്ര ചെയ്ത് ദൈവഹിതം തിരിച്ചറിയുവാന്‍ നമുക്ക് ഈ നോമ്പിന്റെ കാലയളവുകള്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദൈവസാന്നിധ്യം അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍.
ഫാ.ഹാപ്പി ജേക്കബ്
ദിനേശ് വെള്ളാപ്പള്ളി
സമൂഹത്തിന്റെ നന്മയ്ക്കായി ഏത് അര്‍ദ്ധരാത്രിയിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനകള്‍ ലോകത്ത് തന്നെ വിരളമാണ്. എന്നാല്‍ ഏറ്റെടുത്ത ദൗത്യം വിജകരമായി പൂര്‍ത്തിയാക്കും വരെ വിശ്രമിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മലയാളികളുടെ അഭിമാനപ്രസ്ഥാനമായി വളരുന്ന സേവനം യുകെ മഹാശിവരാത്രി ദിനത്തില്‍ മഹത്വപൂര്‍ണ്ണമായ ഒരു കടമ കൂടി നിര്‍വ്വഹിച്ചു. മഹാശിവരാത്രി ദിനത്തില്‍ പിതൃമോക്ഷത്തിനായി എത്തുന്ന ഭക്തജനലക്ഷങ്ങളുടെ ആരോഗ്യപരിപാലനത്തിനായി സേവനം യുകെ ഒരുക്കിയ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടീം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മനിരതരായി.
ഓരോ മഹാശിവരാത്രി ദിനത്തിലും ലക്ഷക്കണക്കിന് പേരാണ് ആലുവ അദ്വൈതാശ്രമത്തിലും, മണല്‍പ്പുറത്തും ബലിദര്‍പ്പണത്തിനായി എത്തുന്നത്. വൃദ്ധര്‍ മുതല്‍ വിവിധ രോഗാവസ്ഥകള്‍ ഉള്ളവര്‍ വരെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ഇവിടെ എത്തുന്നു. ഇവരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ കാര്യക്ഷമമായി പരിപാലിക്കാനാണ് സേവനം യുകെ രംഗത്തിറങ്ങിയത്.
സേവനം യുകെ ഒരുക്കിയ സൗജന്യ ആംബുലന്‍സ് സര്‍വീസും, സുസജ്ജമായ മെഡിക്കല്‍ ടീമിന്റെ സഹായവും നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമായി. ആലുവ അദ്വൈതാശ്രമത്തിന്റെ തെക്ക് വശത്ത് ഒരുക്കിയിരുന്ന സ്റ്റാളില്‍ വിദഗ്ദ്ധ ഡോക്ടറും, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍സും, നഴ്സുമാരും അടങ്ങുന്ന വിദഗ്ദ്ധരായ മെഡിക്കല്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഏത് അടിയന്തര ഘട്ടത്തിലും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ സേവനം ലഭ്യമാക്കുന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. എന്നാല്‍ വൈദഗ്ധ്യമുള്ള ഒരു സംഘത്തെ നിയോഗിച്ച് കൊണ്ട് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സും ഉപയോഗപ്പെടുത്തി സേവനം യുകെ ഈ ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു.
സ്റ്റാളില്‍ അത്യാഹിത വിഭാഗത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ലഭ്യമാക്കിയിരുന്നു. വ്രതമെടുത്ത് ഉറക്കമൊഴിക്കുന്നത് മൂലം ശാരീരിക ക്ഷീണം അനുഭവപ്പെട്ടവര്‍ക്ക് ഷുഗറും, ബ്ലഡ് പ്രെഷറും പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ച നിരവധി വൃദ്ധരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സേവനം യുകെയുടെ സഹായഹസ്തം ആശ്വാസകരമായി.
ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ആലുവ അദ്വൈതാശ്രമ മഠാതിപതി ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ സ്വാമികളാണ് ഈ വര്‍ഷത്തെ സേവനം യുകെ മെഡിക്കല്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്. ബഹുമാനപ്പെട്ട മന്ത്രി മാത്യു ടി തോമസ് സ്റ്റാള്‍ സന്ദര്‍ശിച്ചു സേവനം യുകെയ്ക്ക് ആശംസകള്‍ അറിയിച്ചു.
സര്‍വ്വമത സമ്മേളനത്തിനു ശേഷം മലയാറ്റൂര്‍ ദുര്‍ഗ്ഗദാസ് അവതരിപ്പിച്ച ഗുരുഗീത് ഭജന്‍സ് ഭക്തജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി മാറി. മഹാശിവരാത്രി ദിനത്തില്‍ സേവനം യുകെയുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡും, ഇതിലെ ഓരോ അംഗങ്ങളുടെയും ഒത്തൊരുമയിലൂടെയാണ് സാധ്യമായത്.
ലണ്ടന്‍: പക്ഷാഘാതമുണ്ടാകാനുള്ള കാരണം തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസമുണ്ടാകുന്നതാണ്. ഇത് തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തു വരുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണെന്ന് പുതിയ പഠനം പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കുന്നതായും വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം പറയുന്നു. ആന്റികൊയാഗുലന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നുകള്‍ സൂക്ഷിച്ച് വേണം നിര്‍ദേശിക്കാനെന്ന് ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒന്നിലേറെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ പലവിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതിന്റെ പ്രശ്‌നങ്ങളേക്കുറിച്ചും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോളിഫാര്‍മസി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രായമേറിയവരില്‍ പലരും ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. വൃക്കരോഗവും ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റുന്ന അസുഖവുമുള്ള 7000 പേരിലാണ് പഠനം നടത്തിയത്. ഏട്രിയല്‍ ഫൈബ്രിലേഷന്‍ 55 വയസിനു മുകളില്‍ പ്രായമുള്ള 33.5 ദശലക്ഷം പേര്‍ക്ക് ആഗോള തലത്തില്‍ കാണപ്പെടുന്നുണ്ട്. എന്‍എച്ച്എസ് ബജറ്റിന്റെ ഒരു ശതമാനം ഈ അസുഖത്തിനായാണ് ചെലവാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.
ആന്റികൊയാഗുലന്റുകള്‍ നിര്‍ദേശിക്കപ്പെട്ട ഏകദേശം അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് യുകെയില്‍ ഈ രണ്ട് രോഗങ്ങളും ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയാളുകള്‍ ഈ മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. 506 ദിവസം നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടത്തിയ പരിശോധനയില്‍ ആന്റികൊയാഗുലന്റുകള്‍ കഴിച്ചവര്‍ത്ത് അല്ലാത്തവരേക്കാള്‍ 2.6 മടങ്ങ് പക്ഷാഘാത സാധ്യതയുണ്ടെന്ന് വ്യക്തമായി. ഹെമറേജ് ഉണ്ടാകാന്‍ 2.4 മടങ്ങ് അധിക സാധ്യതയും നിരീക്ഷിക്കപ്പെട്ടു.
ജനിതകമാറ്റം സംഭവിച്ച് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ രാജ്യത്ത് പെറ്റുപെരുകുന്നതായി നിരീക്ഷണം. യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദ്ഗദ്ധരാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. യുകെയുടെ ദക്ഷിണ മേഖലയിലാണ് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ പെരുകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത്തരം എലികളുടെ ഗണ്യമായ വളര്‍ച്ച രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് പഠനം നടത്തിയവരിലൊരാളായ ഡോ. കോളിന്‍ പ്രസ്‌കോട്ട് പറയുന്നു. ദക്ഷിണ മേഖലയില്‍ മാത്രമാണിപ്പോള്‍ പഠനം നടന്നിരിക്കുന്നത് പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. കാരണം അവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് മാത്രമാണ് പറയാന്‍ കഴിയുകയുള്ളുവെന്നും കോളിന്‍ പറഞ്ഞു.
വിഷത്തോട് ഇത്രയധികം പ്രതിരോധ ശേഷി കൈവരിച്ച എലികളെ മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ല. ഈ സവിശേഷതയെ എല്‍120ക്യൂ (L120Q) എന്നാശ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. എല്‍120ക്യൂ ഇനത്തിലെ ഭൂരിഭാഗം വരുന്ന എലികളും അച്ഛന്റെയും അമ്മയുടേയും ജീന്‍ വഹിക്കുന്നവയാണെന്ന് വെര്‍ട്ടിബ്രേറ്റ് പെസ്റ്റ് യൂണിറ്റ് ഡയറക്ടര്‍ പറയുന്നു. ഏതാണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന എല്ലാ എലികള്‍ക്കും ശരീരത്തെ വിഷങ്ങളില്‍ നിന്നും പ്രതിരോധിച്ച് നിര്‍ത്താനുള്ള ആന്തരിക ശരീര ഘടനയുണ്ട്. അതുപോലെ ഇവ നിയന്ത്രണാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. കാമ്പയിന്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ റോഡെന്റിസൈഡ് യൂസ്(CRRU) ഭാഗമായി യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച എലികള്‍ സെന്‍ട്രല്‍ സൗത്തേണ്‍ ഇഗ്ലണ്ടില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റം സംഭവിച്ച എലികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പെരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്ന് ബ്രിട്ടീഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷനിലെ തോംസണ്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യം അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള എലികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ബ്രിട്ടിഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷന്‍ വക്താവ് ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളംയുകെ ന്യൂസ് ഡെസ്‌ക്
ലണ്ടൻ: ലണ്ടനിലെ ലെവിഷാമില്‍ താമസിച്ചിരുന്ന മലയാളിയായ ബൈജു (43), ലെവിഷാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ വച്ച് ബൈജുവിനെ മരണം കീഴ്‌പ്പെടുത്തിയപ്പോൾ ഒരു കുടുംബത്തെ മാത്രമല്ല യുകെ മലയാളികൾ മൊത്തത്തിൽ ആണ് ഞെട്ടിയത്. നോട്ടീസ് തരാതെ ഈ കൊച്ചുകുടുംബത്തിലേക്ക് മരണം കടന്നു വന്നപ്പോൾ വിറങ്ങലിച്ചു നിൽക്കുന്ന മൂന്ന് മനുഷ്യർ.. എട്ടും പൊട്ടും തിരിയാത്ത രണ്ട് പെൺകുഞ്ഞുങ്ങൾ… എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ഭർതൃവിയോഗത്തിൽ ദുഃഖം ഉള്ളിൽപ്പേറി കുട്ടികളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ച് പലപ്പോഴും പരാജയപ്പെടുന്ന ഒരമ്മ… കിടക്കാൻ ഒരു സ്ഥലം ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുകെ മലയാളികളെ നിങ്ങൾ കൂട്ടുനിൽക്കണമേ എന്ന് അഭ്യർത്ഥിക്കാൻ ആണ് ഞങ്ങൾ ഇതെഴുതുന്നത്…
നാട്ടില്‍ കാര്യമായ സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലാതിരിക്കെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും ലോണ്‍ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാന്‍ യുകെയില്‍ എത്തിയെങ്കിലും നാളുകളായിട്ടും ഒന്നും ശരിയാവാതെ പോയ ഒരു കുടുംബത്തിന്റെ കരളലിയിക്കുന്ന ജീവിതാനുഭവമാണ് ഈ കുടുംബത്തിനുള്ളത്. ഭാഗ്യവും ദൈവാനുഗ്രഹവുംകൊണ്ട് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏതാനും മാസം മുമ്പ് വിസ പുതുക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ കഴിയുമ്പോള്‍ ആണ് മരണം കള്ളനെപ്പോലെ ബൈജുവിനെ തേടി എത്തിയത്. ഒന്നര വര്‍ഷം കൂടി കഴിഞ്ഞാല്‍ പി ആര്‍ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയില്‍ നിഷയുടെ നഴ്‌സിങ് ഹോമിന്റെ സ്‌പോണ്‍സര്‍ ലൈസന്‍സ് കൂടി റദ്ദാക്കി എന്ന അവസ്ഥ കുടുംബത്തെ കൂടുതൽ ദുരിതത്തിലാക്കി. മേടിച്ച കടങ്ങൾ കൊടുത്തുതീർക്കുന്നതിനൊപ്പം ബൈജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ടത് അതിനേക്കാള്‍ പ്രധാനം എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഈ അവസത്തിൽ ആണ് ഈ കുടുംബത്തെ സഹായിക്കാൻ നമ്മൾ സന്മനസ്സ് കാണിക്കേണ്ടത്..
ബൈജുവും നിഷയും താമസിച്ചിരുന്ന കാറ്റ്‌ഫോര്‍ഡിലെ വിശ്വാസ സമൂഹത്തിനു വേണ്ടി ഫാ: ഹാന്‍സ് പുതിയകുളങ്ങര സാമ്പത്തിക സഹായം തേടി പൊതു സമൂഹത്തോട് അഭ്യര്‍ത്ഥന നടത്തിയതിന് മികച്ച പ്രതികരണമാണ്. എന്നാലും യുകെയിലെ മലയാളികളുടെ മുഴുവന്‍ സഹായം ഉണ്ടെങ്കിലെ ഈ കുടുംബത്തിന്റെ നിത്യദുഖത്തിന് അല്പം എങ്കിലും ശമനം ഉണ്ടാകു എന്നുറപ്പാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പണം എങ്കിലും നമുക്ക് കൊടുക്കണം. സമാന സാഹചര്യത്തില്‍ കൈ മറന്നു സഹായവുമായി കൂടെപ്പിറപ്പുകളെ പോലെ വേദന ഏറ്റെടുത്തിട്ടുള്ള യുകെ മലയാളികള്‍ നിഷയുടെ കണ്ണീരിനു മുന്‍പില്‍ സമാശ്വാസവുമായി എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. ബൈജുവിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്നു ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ മറ്റു നടപടിക്രമങ്ങള്‍ ഒഴിവാക്കി മൃതദേഹം കൈമാറാന്‍ കൊറോണര്‍ നിര്‍ദേശം നല്‍കും എന്നാണ് പ്രതീക്ഷ. ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്താല്‍ രണ്ടാഴ്ചക്കകം മൃതദേഹം നാട്ടില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ സംസ്‌ക്കാരം യുകെയില്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും എന്നാല്‍ നിഷയ്ക്ക് നിയമ തടസം ഇല്ലാതെ യുകെയില്‍ കഴിയാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ധര്‍ക്ക് ഉറപ്പു നല്കാന്‍ കഴിയാതെ വരുകയും ചെയ്‌തതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുന്ന കുടുംബം മലയാളി സമൂഹത്തിന്റെ പിന്തുണയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. പലവട്ടം വര്‍ക് പെര്‍മിറ്റുകള്‍ മാറേണ്ടി വന്ന ബൈജുവിനും നിഷയ്ക്കും ഒരുപാട് സാമ്പത്തിക ബാധ്യതകൾ ഉണ്ട് എന്നിരിക്കെ ഒരു സഹായമായി, ആശ്വാസമായി, നമുക്ക് ഈ കുടുംബത്തെ ഒന്ന് സഹായിക്കാം… ഒരു മനുഷ്യസ്നേഹി ആകാം.. വേദനയിൽ പങ്ക്‌ചേരാം..
ഒരു ചെറിയ സംഭവം… എന്താണ് മനുഷ്യസ്നേഹം എന്ന് മനസ്സിലാക്കുവാൻ
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയില്‍ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .
ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും
പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ
എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും
ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം
എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍
അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത്
കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ജഡ്ജി പറഞ്ഞു: ”അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ” ”ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.” ” പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?” ”അറിയാം..
അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ
നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല.
സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായി അബൂദര്‍റിനെ തൂക്കുമരത്തില്‍ കയറ്റി നിര്‍ത്തി.
തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍
അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും
ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !
”അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു”.. എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു: ”കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ് വൈകിയത്.”
ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു: ”എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ” ”അതെനിക്ക് പ്രശ്‌നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”.
യുവാവിനോട് ഖലീഫ ചോദിച്ചു: ”താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?”
യുവാവ് പറഞ്ഞു: ” ഞാന്‍ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു”.
ഇതെല്ലാം കണ്ടു കൊല്ലപ്പെട്ട വ്യക്തിയുടെ മക്കള്‍ പറഞ്ഞു: ” ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..”
മനുഷ്യ സ്‌നേഹത്തിന്റെ അണപൊട്ടലുകൾ കണ്ടു ജനങ്ങള്‍ ഒന്നടങ്കം കരയുകയുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദര്‍റിന്റെ
മനസ്സില് അപ്പോള്‍ പണ്ട് നടന്ന ഒരു സംഭവമായിരുന്നു…
അബൂദര്‍റ് ഉള്‍പ്പെടെയുള്ള ഒരു സദസ്സില്‍ വെച്ചു അങ്ങകലെ
ഒരു ജൂതന്റെ ശവശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ
എഴുന്നേല്‍ക്കുന്നു മുഹമ്മദ് നബി. അത് കണ്ടു ചില ശിഷ്യര്‍ ചോദിച്ചു:
” നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?” നബി തിരുമേനി മറുപടി നല്കുി: ”അതൊരു മനുഷ്യനാണ് ”
ഇതിൽ നമുക്ക് ഒരുപാടു സമാനതകൾ കണ്ടെത്താൻ സാധിക്കും… ആരും ഇല്ലാത്തവർക്ക് സഹായവുമായി കടന്നുവരുന്ന ഒരുവൻ… മറ്റുള്ളവരെ വിശ്വസിക്കുന്ന ഒരു മനുഷ്യൻ… സ്വന്തം കുഞ്ഞുങ്ങൾ… കുടുംബം… ജീവിത ബുദ്ധിമുട്ടുകൾ.. തന്നിൽ വിശ്വസിച്ചവനെ വഞ്ചിക്കാതെ മരണത്തെ പുൽകാൻ എത്തിയ യുവാവ്… നല്ല പ്രവർത്തികൾ കണ്ട് എല്ലാം പൊറുക്കുന്ന മനുഷ്യസ്നേഹം.. മരിച്ചുപോയ മനുഷ്യനോടുള്ള ആദരവ്… പ്രിയ യുകെ മലയാളികളെ നമ്മുടെ നല്ല പ്രവർത്തികൾ മാത്രമാണ് നമ്മോടൊപ്പം കൂടെവരിക… അല്ലെങ്കിൽ നമ്മുടെ സുഹൃത്തുകളിലും ബന്ധുക്കളിലും നമ്മെ ഓർമ്മപ്പെടുത്തുന്നത് എന്ന് തിരിച്ചറിയുക… നമ്മളുടെ ഒരു ചെറിയ സഹായം പോലും ഈ കുടുംബത്തിന് ഒരു ജീവവായു ആണ് എന്നത് വിസ്മരിക്കാതെയിരിക്കുക.. എന്റെ ഈ ചെറിയ സഹോദരരിൽ ഒരുവനെ സഹായിച്ചപ്പോൾ നിങ്ങൾ എന്നെത്തന്നെയാണ് സഹായിച്ചത് എന്ന യേശുക്രിസ്തുവിന്റെ വാക്കുകളെ നമുക്ക് ഓർക്കാം.. അതനുസരിച്ചു പ്രവർത്തിക്കാം..
ഫാ: ഹാന്‍സ് പുതിയകുളങ്ങര സാമ്പത്തിക സഹായം തേടി പൊതു സമൂഹത്തോട് നടത്തിയ അഭ്യര്‍ത്ഥന
ഫെബ്രുവരി 14ന് ല്യൂവിഷാം യൂണിവേര്‍ഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് മരിച്ച ബൈജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. യുകെയില്‍ പെര്‍മ്മനന്റ് റസിഡന്റ് ആകാന്‍ വെറും 18 മാസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ഈ കുടുംബത്തെ ഒറ്റയ്ക്കാക്കി നിത്യതയുടെ ലോകത്തേയ്ക്ക് ബൈജു യാത്രയായത്. ഏറ്റവും വേദനാജനകമായ ഈ വേളയില്‍ നിഷ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ലൈസന്‍സ് കൂടി നഷ്ടമായിരിക്കുന്നു. വിസ പുതുക്കിയിട്ട് മാസങ്ങള്‍ തികയും മുന്‍പേയാണ് ഈ ദുര്യോഗം. നിഷയ്ക്കും കുടുംബത്തിനും വിസാ പുതുക്കാന്‍ 9000 ത്തോളം പൗണ്ട് ഫീസിനത്തില്‍ നല്‍കേണ്ടതായി വന്നു. പലരില്‍ നിന്നും കടംവാങ്ങിയാണ് ഈ തുക നല്‍കിയത്. കൂടാതെ മുന്‍പ് നിലനിന്നിരുന്ന മറ്റ് കടങ്ങളും. നിഷയും കുടുംബവും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൃതശരീരം നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റുമായുള്ള വലിയ ചിലവുകള്‍ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ഈ കൊച്ചു കുടുംബം. നിഷയും രണ്ട് കുഞ്ഞുമക്കളും ഇപ്പോള്‍ വാടക വീട് വിട്ട് ഒരു സുഹൃത്തിന്റെ വീട്ടിലാണ് തല്‍ക്കാലം കഴിയുന്നത്.
ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങള്‍ക്കാകില്ലേ? ഈ സാഹചര്യത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് സുമനസ്‌ക്കരുടെ കൂടെ കൈകോര്‍ത്ത് കൊണ്ട് നിങ്ങള്‍ക്ക് മുന്‍പില്‍ അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങളാല്‍ കഴിയുന്ന സഹായം ഈ കുടുംബത്തിനു നല്‍കണമെന്ന് താഴ്മയായ് അപേക്ഷിക്കുന്നു. നമ്മള്‍ നല്‍കുന്ന ഏറ്റവും ചെറിയ സഹായം പോലും ഈ കുടുംബത്തിനു വലിയ താങ്ങാകും.
നിഷയുടെ ബാങ്ക് അക്കൗണ്ട് നമ്പരും സോര്‍ട്ട് കോഡും താഴെ കൊടുത്തിരിക്കുന്നു
Mrs Nisha John
Sort code 40-18-41
Ac. No. 42817802