UK

കോണ്‍വാളിലെ പുഷ്പ കൃഷി ഫാമുകളില്‍ അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തി. മാനാക്കാനിലെ പിക്‌ച്ചേര്‍സ്‌ക്യുവിലെ ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയിഡിലാണ് അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തിയത്. അടിമപ്പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഈസ്റ്റേണ്‍ യൂറോപില്‍ നിന്നുള്ള പുരുഷന്‍മാരാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 41ഉം 61 ഉം വയസ്സുള്ള രണ്ട് പേരെ അടിമപ്പണിയെടുപ്പിച്ചുവെന്ന കുറ്റത്തിനും ഒരാളെ ജോലിയെടുപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചെന്ന കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റാരോപിതരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ലിത്യനിയ, റോമാനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ പുരുഷന്‍മാരാണെന്ന് കോണ്‍വെല്‍ പൊലീസ് വക്താവ് അറിയിച്ചു.

പൊലീസ് കണ്ടെത്തിയവരില്‍ 17 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 14 അംഗ സംഘത്തെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലേബര്‍ അഭ്യൂസ് അതോറിറ്റി, എച്ച്.എം.ആര്‍.സി, ഗ്യാഗ് മാസ്റ്റേഴ്‌സ്, ഇന്റര്‍പ്രട്ടേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇന്നലെ രാവിലെയായിരുന്നു റെയിഡ് നടത്തിയത്. ഈ ഫാം നടത്തുന്നത് പ്രദേശത്തെ ഒരു ലോക്കല്‍ കമ്പനിയാണ്. ഓരോ വര്‍ഷവും സീസണുകളില്‍ ഇത്തരം ഫാമുകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോലിക്കായി എത്തുന്നത്. വ്യാഴാഴ്ച നടന്ന റെയിഡില്‍ കണ്ടെത്തിയിട്ടുള്ളവരില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവരെ സംരക്ഷിക്കുമെന്ന് സാല്‍വേഷന്‍ ആര്‍മി മോഡേണ്‍ സ്ലേവറി യൂണിറ്റ് അംഗം കാതറ്യാന്‍ ടെയ്‌ലര്‍ വ്യക്തമാക്കി.

അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട മനുഷ്വത്വത്തില്‍ ഉള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നതിനാവിശ്യമായ സഹായങ്ങള്‍ ചെയ്യുകയും പുതിയ ജീവിതം തുടങ്ങാന്‍ അവരോടപ്പം ചേര്‍ന്നുനില്‍ക്കുകയും ചെയ്യുകയെന്നതാണ് സാല്‍വേഷന്‍ ആര്‍മിയുടെ ദൗത്യം. കൗണ്‍സിലിംഗ് കൂടാതെ നിയമ, ഇമിഗ്രഷന്‍ സഹായങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുഷ്പങ്ങളുടെ ഫാമുകളിലെ ജോലിക്കെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലും അടിമപ്പണി ചെയ്യേണ്ടി വരുന്നതായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ വീടുകളില്‍ അടിമവേല ചെയ്യേണ്ടി വരുന്നവരും ജോലിസ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകളുമുണ്ട്.

കീമോതെറാപ്പി മെഷീന്‍ വാങ്ങാനുള്ള പണമില്ലെന്ന് ആശുപത്രി അറിയിച്ചപ്പോള്‍ കുറഞ്ഞ വിലയില്‍ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്ന് സ്വന്തമായി വാങ്ങി രോഗി. സ്റ്റീവ് ബ്രൂവര്‍ എന്ന 62കാരനാണ് 4300 പൗണ്ട് വിലയുള്ള മെഷീന്‍ വെറും 175 പൗണ്ടിന് ഇബേയില്‍ നിന്ന് വാങ്ങിയത്. 2014 മുതല്‍ വന്‍കുടല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സ തേടുന്നയാളാണ് സ്റ്റീവ് ബ്രൂവര്‍. പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ചികിത്സയ്ക്ക് ആവശ്യമായ ട്രിപ്പിള്‍ പമ്പ് മെഷിനുകള്‍ വാങ്ങിക്കാന്‍ ആശുപത്രിക്ക് കഴിയില്ലെന്ന് ഇയാളെ അറിയിച്ചതോടെയാണ് സ്വന്തമായി ഒരെണ്ണം വാങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്.

എന്റെ ആദ്യ കീമോയുടെ സമയത്ത് ട്രിപ്പിള്‍ പമ്പ് ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് പറഞ്ഞിരുന്നു. സ്വന്തമായി ഉപകരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച ശേഷം ഈബേയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് 175 രൂപയ്ക്ക് അതു വാങ്ങിയതെന്ന് സ്റ്റീവ് പറയുന്നു. ട്രിപ്പിള്‍ പമ്പുകള്‍ ശരീരത്തിലേക്ക് വേഗത്തില്‍ മരുന്നുകള്‍ എത്താന്‍ സഹായിക്കുന്നവയാണ്. കീമോ ചെയ്യുമ്പോള്‍ ഓരോ തവണയും 30 മുതല്‍ 40 മിനിറ്റു വരെ സമയം കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയും. പീറ്റര്‍ബറോ ആശുപത്രിയില്‍ സ്റ്റീവ് 25 ലധികം തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ആശുപത്രിക്ക് 6 പമ്പുകള്‍ കൂടി സംഭാവന ചെയ്യാമെന്ന ലക്ഷ്യത്തോടെ സ്റ്റീവ് 900 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മെഷീനുകള്‍ സെക്കന്റ് ഹാന്‍ഡ് ആയതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മെഷീന്‍ നിര്‍മാതാക്കളായ ബാക്‌സ്റ്ററിനെ സമീപിച്ച് ഇവ റീ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യകള്‍ തേടാനൊരുങ്ങുകയാണ് സ്റ്റീവും ആശുപത്രിയിലെ കീമോ വിഭാഗം നഴ്‌സ് ആഞ്ചലോ ക്വെന്‍കയും.

കുടിയേറ്റക്കാരായ ഏഷ്യക്കാര്‍ക്ക് വ്യാജ വിവാഹ രേഖയുണ്ടാക്കി നല്‍കി ഹോം ഓഫീസിനെ കബളിപ്പിച്ച് ദമ്പതികള്‍ നേടിയത് അഞ്ച് ലക്ഷം പൗണ്ട്. യുകെയില്‍ താമസിക്കാന്‍ നിയമപരമായി അവകാശമുള്ള ലിത്യാനിയന്‍ യുവതികളുമായി 13 ഏഷ്യക്കാരുടെ വിവാഹം നടന്നതായുള്ള രേഖയാണ് ദമ്പതികളായിരുന്ന അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും ഇപ്പോള്‍ വിവാഹമോചനം തേടിയവരാണ്. റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനായി സെയിന്‍സ്ബറിയുടെ പേരില്‍ വ്യാജ ജോബ് ഓഫര്‍ ലെറ്ററും ഇവര്‍ നിര്‍മ്മിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ താമസിച്ചിരുന്നവര്‍ക്കു വേണ്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 13 പേര്‍ക്ക് ഇവര്‍ വ്യാജ വിവാഹരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് തെളിഞ്ഞത്.

ഹോം ഓഫിസിനെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. യുറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവരെ വിവാഹം ചെയ്താല്‍ മതിയെന്ന നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കുറ്റാരോപിതരായ അയാസ് ഖാന്‍, യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റ്, ഇമ്രാന്‍ ഫാറൂഖ്, ഡയന സ്റ്റാന്‍കെവിക്, മുഹമ്മദ് സാഖ്‌ലിന്‍ എന്നിവര്‍ വിവാഹം വ്യാജമാണെന്ന വാദം നിഷേധിച്ചു. 2011നും 2014 നും ഇടയ്ക്ക് നടന്ന 13 വിവാഹങ്ങളില്‍ രണ്ട് ദമ്പതികള്‍ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ചുള്ളതെന്നും അവര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരും ലിത്യാനിയന്‍ സ്ത്രീകളുമായി നടത്തപ്പെട്ട ഈ വിവാഹങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കപ്പെട്ടവയാണ്. ഇമിഗ്രേഷന്‍ അധികാരികളെ കബളിപ്പിച്ച് കൊണ്ട് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി വ്യാജമായി നിര്‍മ്മിച്ചവയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ബഗ്ലാദേശില്‍ നിന്നുമായി ഓരോരുത്തരം 11 പാകിസ്ഥാനികളുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കണ്ടെത്താനും അവര്‍ക്കുള്ള പ്രതിഫലവും വിവാഹച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക തട്ടിപ്പ് സംഘം വരന്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നു. വധുവായി എത്തുന്നവരുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും തട്ടിപ്പ് സംഘമായിരുന്നു.

ആസ്മ രോഗം മൂലം ശ്വാസ തടസ്സം നേരിട്ട അഞ്ച് വയസ്സുകാരിക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിന് 999 കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍ഗണന നല്‍കിയില്ല. ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജിപി നേരിട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്ത്മ മൂലം കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍ തന്നെ 999 വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നും കുട്ടിയെ ആംബര്‍ കോഡില്‍ പെടുത്താമെന്നും കോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ട് മൂന്നു മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷം ജിപി നേരിട്ട് കുട്ടിയെ നോര്‍ത്ത് വെയില്‍സിലെ ഗ്ലാന്‍ ക്ലിവൈഡ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്വാസം നിലച്ചതോ അല്ലെങ്കില്‍ ബോധരഹിതരായവരെയോ ആണ് എമര്‍ജന്‍സി കേസുകളായി പരിഗണിക്കുന്നതെന്ന് 999 കോള്‍ കൈകാര്യം ചെയ്തയാള്‍ ജിപിയോട് പറഞ്ഞിരുന്നു. വെല്‍ഷ് ആംബുലന്‍സ് സര്‍വീസ് ആണ് ഈ വീഴ്ച വരുത്തിയത്. ഒരു ഡോക്ടര്‍ വിളിച്ചതും കുട്ടിയുടെ പ്രായവും എമര്‍ജന്‍സി സര്‍വീസ് കണക്കിലെടുത്തില്ലെന്നതാണ് വിചിത്രം.

ഡോക്ടര്‍ പിന്നീട് ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും അല്‍പ സമയത്തിനു ശേഷം പോസ്റ്റ് നീക്കം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തിനു വനിതാ ജിപി മറുപടി നല്‍കിയില്ല. കുട്ടി നേരിട്ട ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വെല്‍ഷ് ആബുലന്‍സ് സര്‍വീസ് വക്താവ് പറഞ്ഞു. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും ഡോക്ടര്‍ നേരിട്ട് സഹായം അഭ്യര്‍ഥിക്കുമ്പോള്‍ രോഗിയായി കുട്ടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണെന്നും വെല്‍ഷ് അസംബ്ലി മെമ്പര്‍ ഡാരന്‍ മില്ലര്‍ അഭിപ്രായപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ കൃത്യമായി ഇടപ്പെട്ട ജിപിയുടെ സമര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും കുട്ടിയുടെ ജീവന്‍ രക്ഷിച്ചുവെന്നും മില്ലര്‍ തന്റെ പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.


ജനുവരി 26ന് വൈകീട്ട് 3.30ന് ആബുലന്‍സിന് വേണ്ടി അഭ്യര്‍ഥിച്ചിരുന്നെങ്കിലും 7 മണിയായിട്ടും സഹായം ലഭ്യമായില്ല. ഈ സമയത്ത് അവിടെ ലഭ്യമായിരുന്ന ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജിപി പറഞ്ഞിരുന്നു. റെഡ് പ്രയോറിറ്റി അടിയന്തിര ആബുലന്‍സ് സേവനം ലഭിക്കാതിരുന്നത് കുട്ടിക്ക് ശ്വാസം നിലക്കാഞ്ഞത് കൊണ്ടാണ്. ഇത്തരമൊരു സാഹചര്യം തന്റെ 25 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ആദ്യമാണെന്ന് കുട്ടിയെ ആശുപത്രിയെത്തിച്ച ഡോക്ടര്‍ പറയുന്നു.

ലണ്ടന്‍: ശമ്പളത്തില്‍ അസമത്വം കാണിച്ച ടെസ്‌കോ തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് 4 ബില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്റ്റോര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റോര്‍ ജീവനക്കാര്‍ക്ക് വെയര്‍ഹൗസ് ജീവനക്കാരേക്കാള്‍ 5000 പൗണ്ട് കുറവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. നൂറോളം ജീവനക്കാര്‍ക്കു വേണ്ടി ലെയ് ഡേ എന്ന നിയമ സ്ഥാപനം നല്‍കിയിരിക്കുന്ന പരാതിയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ഇവര്‍ ഭൂരിപക്ഷവും.

ടെസ്‌കോ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.50 പൗണ്ട് മുതല്‍ 11 പൗണ്ട് വരെയാണ് ശമ്പളം. എന്നാല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മണിക്കൂറില്‍ 8 പൗണ്ട് മാത്രമാണ്. ബ്രിട്ടനിലെ തന്നെ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ കഴിഞ്ഞ ആറ് വര്‍ഷത്തെ ശമ്പള കുടിശ്ശികയായി 20,000 പൗണ്ട് വീതം ഓരോ ജീവനക്കാരിക്കും നല്‍കേണ്ടി വരുമെന്നാണ് വിവരം. ആസ്ഡ, സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കെറ്റുകള്‍ക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏതാണ്ട് 20,000ത്തോളം ജീവനക്കാര്‍ ആസ്ഡയില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആസ്ഡയിലെ വെയര്‍ ഹൗസ് ജീവനക്കാരുടെയും ഷോപ്പ് വര്‍ക്കേഴ്‌സിന്റെയും ശമ്പളത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. സെയിന്‍സ്ബറി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏതാണ്ട് 1,000 ത്തോളം ജീവനക്കാര്‍ സമാന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: രാജ്യത്തിന്റെ സമ്പദ്ഘടന നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ അവസാന യോഗത്തില്‍ 0.5 ശതമാനം പലിശ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. നവംബറില്‍ നടന്ന സാമ്പത്തിക റിവ്യൂ അനുസരിച്ച് പലിശ വര്‍ദ്ധനവ് നേരത്തെ വരുത്തേണ്ടതായിരുന്നുവെന്ന് പോളിസി മേക്കേഴ് വിലിയിരുത്തി. നിരക്ക് വര്‍ദ്ധന മെയ് മാസത്തില്‍ നിലവില്‍ വരുമെന്നാണ് സാമ്പത്തിക വിദ്ഗദര്‍ കണക്കാക്കുന്നത്.

പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കുടുംബ ബജറ്റുകളെയു സമ്പദ്ഘടനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയിലെ 8.1 ദശലക്ഷത്തോളം ആളുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. ഇവയില്‍ പകുതിയോളം സ്റ്റാന്‍ഡാര്‍ഡ് നിരക്കിലുള്ളവും പകുതി വേരിയബിള്‍ നിരക്കിലുള്ളവയുമാണ്. ബാങ്ക് ഓഫ് ഇഗ്ലണ്ട് പുനര്‍ നിര്‍ണ്ണയിക്കുന്ന പലിശ നിരക്ക് ഇത്തരം വായ്പകളുടെ പലിശ നിരക്കിലും വര്‍ദ്ധനവുണ്ടാക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നവംബറിലാണ് വായ്പ നിരക്കില്‍ ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 0.25 നിന്ന് 0.5 ശതമാനമായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്.

0.25 ശതമാനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് തവണകൂടി വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന വര്‍ദ്ധനവ് പ്രതീക്ഷിച്ചതിലും നേരെത്തെയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗം വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങള്‍ യുകെക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരീക്ഷിച്ചു. വേതന വര്‍ദ്ധനവ് യുകെയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

പ്രസാദ്‌ ഒഴാക്കല്‍

പൂള്‍ മലയാളികളുടെ സൗഹൃദ കൂട്ടായ്മ യായ ഫ്രണ്ട്‌സ് ഓഫ് പൂള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിമനോഹരമായി ആഘോഷിച്ചു. 28-01-2017 ശനിയാഴ്ച വൈകുന്നേരം ആണ് ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചത്. സൗഹൃദത്തിന് എന്നും ഒന്നാം സ്ഥാനം നല്‍കുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സന്തോഷത്തിന്റെ ഇരട്ടി മധുരം നുണയാനുളള അവസരം കൂടിയായി ഈ ആഘോഷദിനം മാറിയത് എല്ലാവരിലും ഉത്സാഹ മുണര്‍ത്തുകയുംചെയ്തു. ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ അവിഭാജ്യ ഘടകവും ഏവര്‍ക്കും ഒരു പോലെ പ്രിയങ്കരനുമായ പോളിമാഞ്ഞൂരാന്റെ അന്‍പതാം പിറന്നാള്‍ദിനം ആഘോഷിക്കാന്‍ കൂടി ഈ വേദിയില്‍ സാധിച്ചു എന്നതാണ് എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്ലബ് ഭാരവാഹി ജിജോ പൊന്നാട്ട് സ്വാഗതം ആശംസിച്ചു . നോബിള്‍ തെക്കെമുറി ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി ആശംസകള്‍ അറിയിച്ചു. ഫ്രണ്ട്‌സ് ഓഫ് പൂളിന്റെ അംഗവും യുകെയിലെ പ്രശസ്ത ലൈവ് ഓര്‍ക്കസ്ട്ര  ടീമായ ഗ്രേസ് മെലഡിയോസിലെ പ്രധാന ഗായകനുമായ നോബിള്‍ മാത്യുവിന്റ നേതൃത്വത്തില്‍ നടന്ന ലൈവ് ഗാനമേളയായിരുന്നു ആഘോഷരാവിലെ പ്രധാന ആകര്‍ഷണം. ഗാനമേളയെക്കാപ്പം തന്നെ ഫ്രണ്ട്‌സ് ഓഫ് പൂള്‍ അംഗങ്ങള്‍ തന്നെ അവതരിപ്പിച്ചു വിവിധ കലാ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി.

ജിബു കൂര്‍പ്പള്ളി, റെജി കുഞ്ഞാപ്പി, മാര്‍ട്ടിന്‍ കുര്യന്‍, ടോം ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഒരു കുടുംബ കൂട്ടായ്മ പോലെ മനോഹരമായി പുതുവത്സരത്തെ വരവേറ്റ ആനന്ദത്തില്‍ ആയിരുന്നു പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും. കലാപരിപാടികള്‍ക്കും ഗാനമേളയ്ക്കും ശേഷം വിഭവ സമൃദ്ധമായ ക്രിസ്തുമസ് – ന്യൂ ഇയര്‍ ഡിന്നറും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

 

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ തുര്‍ക്കി സ്വദേശി പിടിയില്‍. കബാബ് ഷെഫ് ആയ ഇസാ യാസ്ഗിയാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സിയുടെ പിടിയിലായത്. 1,000 പൗണ്ട് പ്രതിഫലം വാങ്ങി തുര്‍ക്കി സ്വദേശികളാണ് തട്ടിപ്പ് നടത്താന്‍ സഹായിച്ചതെന്ന് യാസ്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്റ്റാഫോഡ്ഷയര്‍, കോബ്രിഡ്ജില്‍ താമസിച്ചു വരുന്ന യാസ്ഗിക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. യാസ്ഗി ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് 12 മാസത്തെ സാമൂഹിക സേവനവും 180 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 185 പൗണ്ട് കോടതി ചെലവും 85 പൗണ്ട് വിക്റ്റിം സര്‍ച്ചാര്‍ജും അടക്കണം.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ അറിയില്ലെന്നത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഡാല്‍ട്ടണ്‍ പറഞ്ഞു. നോര്‍ത്ത് സ്റ്റാഫോഡ്‌ഷെയറിലെ ജസ്റ്റിസ് സെന്ററില്‍ നടന്ന വിചാരണയില്‍ യാസ്ഗി കെന്റിലെ ചാത്താമില്‍ നടന്ന ടെസ്റ്റിലും സ്റ്റാഫ്‌സിലെ ഹാന്‍ലിയിലും നടന്ന ടെസ്റ്റിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ യാസ്ഗി ടെസ്റ്റിനായി നല്‍കിയ ഹെഡ് ഫോണിനുള്ളില്‍ വെച്ച് ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ മോയിറ ബെല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ തട്ടിപ്പ് യാസ്ഗി നടത്തിയത്.

ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യാസ്ഗി മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ സ്റ്റാഫ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വെയിസ്റ്റ് ബാന്‍ഡില്‍ നിന്ന് എന്തോ ഉപകരണം ഹെഡ്‌ഫോണില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റാഫ് അംഗം പരിശോധിച്ചപ്പോള്‍ അത് ബ്ലൂടുത്ത് ഡിവൈസാണെന്ന് മനസ്സിലാകുകയായിരുന്നു. തുര്‍ക്കി കുടിയേറ്റക്കാരാണ് പരീക്ഷ വിജയിക്കാന്‍ ഇങ്ങനെയൊരു എളുപ്പമാര്‍ഗമുണ്ടെന്ന് പറഞ്ഞുതന്നതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കരുക്കള്‍ നീക്കി ബ്രസല്‍സ്. 2019 മാര്‍ച്ച് വരെ നീളുന്ന രണ്ട് വര്‍ഷത്തെ പിന്‍മാറ്റ കാലയളവില്‍ ധാരണകള്‍ തെറ്റിച്ചാല്‍ ബ്രിട്ടനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഉദ്ദേശിക്കുന്നത്. അന്തിമ ധാരണയിലെത്തുന്നത് വരെ ഏതെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ബ്രിട്ടനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യവസ്ഥകള്‍ ധാരണകളില്‍ ബ്രസല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ബ്രിട്ടന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യൂറോപ്യന്‍ കോടതിയില്‍ പരാതികളുമായെത്തുമോ എന്ന ഭയമാണ് ഇതില്‍ നിഴലിക്കുന്നത്.

ഇപ്രകാരം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് ബ്രസല്‍സ് സ്വീകരിച്ചിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കുക, സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകളില്‍ സ്വാധീനം തടയുക, യൂറോപ്യന്‍ കോടതിയിലെ ജഡ്ജുമാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിക്കുക, ബ്രിട്ടീഷ് എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനും രാജ്യാന്തര വാണിജ്യ ബന്ധങ്ങള്‍ക്കും ഈ ഉപരോധങ്ങള്‍ പ്രതിസന്ധിയുണ്ടാക്കും.

സാഹചര്യങ്ങള്‍ എന്തായാലും നമ്മുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുമെന്നാണ് കോമണ്‍സിലെ ചോദ്യോത്തര വേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. നമുക്ക് ചേരുന്ന ധാരണയിലേ അവസാനമായി ഒപ്പുവെക്കുകയുള്ളു. അതിനു മുമ്പായി എല്ലാ വിധത്തിലുള്ള അഭിപ്രായങ്ങളും കേള്‍ക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്ന ഇത്തരം ബാലിശമായ ഭീഷണികള്‍ അവരുടെ ഭീതിയാണ് കാണിക്കുന്നതെന്ന് കടുത്ത ബ്രെക്‌സിറ്റ് വാദിയായ ബെര്‍ണാര്‍ഡ് ജെന്‍കിന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ എത്രമാത്രം പരാജമാണെന്ന് നാം അവരെ കാട്ടിക്കൊടുക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കാറില്ലേ? സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് അവ നിങ്ങളെ സഹായിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാക്കാന്‍ കഴിഞ്ഞാലോ! ബ്രിട്ടന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകളെ ലക്ഷ്യം വെച്ച് റഷ്യ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നാവിക സേനയ്ക്ക് പ്രാപ്തിയുണ്ടോയെന്ന കാര്യവും സംശയമാണ്. ബ്രിട്ടന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും തകരാറിലാക്കാന്‍ ഒരു സ്‌കൂബ സ്യൂട്ടും പ്ലയറുമുണ്ടെങ്കില്‍ സാധിക്കും എന്നതാണ് വാസ്തവം. ഫേസ്ബുക്ക് സന്ദേശങ്ങളുടെ കൈമാറ്റവും വീഡിയോ ഷെയറിംഗുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഉള്‍പ്പെടെ രാജ്യത്തിന്റെ 97 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത് ഇത്തരം സമുദ്രാന്തര കേബിളുകളാണ്.

അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെയൊക്കെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം സമുദ്രാന്തര കേബിളുകളാണ് ബ്രിട്ടനെ പുറത്തുള്ള ഇന്റര്‍നെറ്റ് ലോകവുമായി കണക്ട് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേബിളുകളുടെ സുരക്ഷ അതീവ പ്രധാന്യത്തോടെ കാണേണ്ടവയാണ്. എന്നാല്‍ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് കേബിളുകള്‍ സുരക്ഷിതമായ രീതിയില്‍ അല്ല നിലനിര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കേബിളുകള്‍ സുരക്ഷിതമല്ലെന്ന് റഷ്യയ്ക്കും അറിവുള്ളവയാണ്. സമുദ്രാന്തര കേബിളുകള്‍ക്കും മുന്‍പും ഇത്തരത്തില്‍ റഷ്യന്‍ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അറ്റലാന്റിക്ക് സമുദ്ര പരിധിയില്‍ വെച്ച് കേബിളുകള്‍ക്കടുത്ത് റഷ്യ നടത്തിയ നീക്കത്തെക്കുറിച്ച് യുഎസ് സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഓപ്പറേഷനുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ യൂറോപ്പിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച സ്‌കൂബാ ഡൈവേഴ്‌സിനെ ഈജിപ്ത് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്രിമിയയെ അക്രമിച്ച സമയത്ത് റഷ്യ ആദ്യം ചെയ്തത് മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേബിളുകള്‍ വിച്ഛേദിക്കുകയായിരുന്നു. സ്രാവുകള്‍ കേബിളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളേക്കാള്‍ അപകട സാധ്യതയാണ് തീവ്രവാദികള്‍ സൃഷ്ടിക്കുന്നത്. കേബിളുകള്‍ സ്റ്റീല്‍ ആവരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം അതു മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved