UK

നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈംസ് ടേബിള്‍ ടെസ്റ്റിന്റെ ട്രയല്‍ മാര്‍ച്ചില്‍ നടത്തും. ദേശീയതലത്തില്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ട്രയല്‍ പരീക്ഷ നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ ഒരുങ്ങുന്നത്. കുട്ടികളുടെ സംഖ്യാ ജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ പരീക്ഷ ഉതകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2020 മുതല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധിതമായി നടത്താനാണ് പദ്ധതി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ സ്‌ക്രീന്‍ ടെസ്റ്റ് 12 വയസ്സുവരെയുള്ള കുട്ടികളുടെ ടൈംസ് ടേബിളിനെക്കുറിച്ചുള്ള അറിവായിരിക്കും പരിശോധിക്കുക. ടെസ്റ്റ് കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാത്ത വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ മറ്റു മുല്യനിര്‍ണ്ണയത്തിന് ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.

അതേസമയം, അധ്യാപക സംഘടനാ നേതാക്കള്‍ പുതിയ ടെസ്റ്റിനെ എതിര്‍ത്തു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ഇഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും മുല്യനിര്‍ണ്ണയത്തിനായി നിലവില്‍ ഉണ്ടായിരുന്ന സാറ്റ് ടെസ്റ്റിന് സമാനമായ പുതിയ ടെസ്റ്റ് കുട്ടികളില്‍ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഉണ്ടാക്കുമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മുല്യനിര്‍ണ്ണയ രീതികളോട് യോജിച്ച് നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇത്തരം ടേബിള്‍സ് ടെസ്റ്റുകള്‍ സര്‍ക്കാര്‍ തലത്തില്‍ വീണ്ടും കൊണ്ടുവരുന്നത്. അങ്ങേയറ്റം നിരാശജനകമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി നിക്ക് ബ്രൂക്ക് പറയുന്നു.

മള്‍ട്ടിപ്ലിക്കേഷന്‍ ടെസ്റ്റുകള്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് 2015ലെ കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലായിരുന്നു. 11 വയസുള്ള കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കുട്ടികളേക്കാള്‍ ഗണിതശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ പിന്നാക്കം പോകുന്നത് പരിഹരിക്കാനായിരുന്നു ഇത് ആവിഷ്‌കരിച്ചത്. ഷാംഗ്ഹായിലെയും സിംഗപ്പൂരിലെയും കുട്ടികളുടെ ഗണിതശാസ്ത്ര ജ്ഞാനത്തിനൊപ്പം ഇംഗ്ലണ്ടിലെ കുട്ടികളെയും എത്തിക്കാന്‍ പരീക്ഷയ്ക്ക് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. അന്താരാഷ്ട മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് പഠനത്തില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ 546 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സിംഗപ്പൂരിലെ കുട്ടികള്‍ക്ക് ലഭിച്ചത് 618 പോയിന്റുകളാണ്.

നഴ്‌സിംഗ് ബര്‍സറികള്‍ ഇല്ലാതാക്കുന്നത് അസമത്വം സൃഷ്ടിക്കുന്നുവെന്നും സ്ത്രീകളും വംശീയ ന്യൂനപക്ഷക്കാരുമായ അപേക്ഷകരെ ഇത് നഴ്‌സിംഗ് പഠനത്തില്‍ നിന്ന് പിന്നോട്ടു വലിക്കുന്നുവെന്നും സമ്മതിച്ച് സര്‍ക്കാര്‍. നിലവില്‍ നല്‍കി വരുന്ന ഗ്രാന്റ് വെട്ടിക്കുറച്ച് വര്‍ഷം 9,000 പൗണ്ടാക്കി മാറ്റിയ രീതി നഴ്‌സിംഗ് പഠിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഇജ്യൂക്കേഷന്‍സ് ഇക്യാലിറ്റി നടത്തിയ അനാലിസിസില്‍ പറയുന്നു. ഇത്തരത്തില്‍ പഠിക്കുന്നവര്‍ ജീവിത ചിലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമായി ലോണ്‍ എടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ് ഗ്രാജ്യൂറ്റ്‌സിന് നല്‍കിവരുന്ന ബര്‍സറികള്‍ വെട്ടിക്കുറക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണത്തെ കാര്യമായി ബാധിക്കുന്ന വിധത്തില്‍ ബര്‍സറികള്‍ കുറച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ലേബര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പിന്നോക്കം നില്‍ക്കുന്നതാണെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണെന്നും ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. അസമത്വം സൃഷ്ടിക്കുന്നതും ഹാനികരവുമായ നടപടികള്‍ തെരെഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വ്യക്തമായതായി ആഞ്ചല റൈനര്‍ പറയുന്നു. സ്റ്റാഫുകളുടെ ദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണ് നിലവില്‍ എന്‍എച്ച്എസ്, രോഗികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നഴ്‌സുമാരെയും മിഡ്‌വൈവ്‌സിനെയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആശ്‌വെര്‍ത്ത് പറയുന്നു.

എന്‍എച്ച്എസ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെയും ന്യൂനപക്ഷ എത്തിനിക്ക് ആളുകളേയുമാണ് ബള്‍സറികള്‍ വെട്ടിക്കുറച്ച നടപടി കാര്യമായി ബാധിക്കാന്‍ പോകുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ സമ്മതിച്ചിട്ടുണ്ട്. അടുത്ത ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ചിഎസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കുമെന്നും ഉന്നത വിദ്യഭ്യാസം ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ബള്‍സറികള്‍ വിതരണം ചെയ്യുമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു.

യോര്‍ക്ക്ഷയര്‍: ചിലരുണ്ട് ജീവിതത്തിൻറെ എല്ലാ സുഖങ്ങളും മാറ്റിവെച്ച് ചെയ്യുന്ന ജോലികളില്‍ 100 ശതമാനവും ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍. ജോലിയെന്നാല്‍ ജീവിതത്തിന്റെ ചെറിയ ഭാഗമാണെന്ന് കണക്കു കൂട്ടാതെ മുഴുവന്‍ സമയവും അതിനു വേണ്ടി ചിലവഴിക്കുന്ന അപൂര്‍വ്വം മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളാണ് പോള്‍ ബ്രോഡ്‌ബെന്റ്. പോളിന്റെ കോര്‍ണര്‍ ഷോപ്പ് 47 വര്‍ഷത്തിനിടയ്ക്ക് അടച്ചിട്ടേയില്ല. ആര്‍ക്ക്‌റൈറ്റ് എന്ന വിളിപ്പേരുള്ള പോള്‍ ബ്രോഡ്‌ബെന്റ് ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നു. എല്ലാ ദിവസവും 14 മണിക്കൂറോളമാണ് പോള്‍ തന്റെ കോര്‍ണര്‍ ഷോപ്പില്‍ ജോലിയെടുക്കുന്നത്. തന്റെ സ്ഥാപനത്തിന് മുകളില്‍ തന്നെയാണ് 62 കാരനായ പോള്‍ താമസിക്കുന്നത്. 17 വയസ്സുമുതല്‍ തന്റെ കുടുംബ സ്ഥാപനമായ ലുക്കാസ് സ്റ്റോറില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച പോള്‍ ഇപ്പോഴും ഒരു അവധി ദിനം പോലുമെടുത്തിട്ടില്ല.

അച്ഛന്‍ ഹെര്‍ബര്‍ട്ടുമൊന്നിച്ചാണ് പോള്‍ ജോലി ആരംഭിക്കുന്നത്. ബിബിസി സംപ്രേഷണം ചെയ്ത ഓപ്പണ്‍ ഓള്‍ അവേഴ്‌സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇവര്‍ക്ക് ആര്‍ക്ക്‌റൈറ്റ് ആന്റ് ഗ്രാന്‍വില്‍ എന്നപേര് വീണത്. 2002ല്‍ അച്ഛന്റെ മരണ ശേഷം ഏകാന്തത അനുഭവിച്ചിരുന്നതായി പോള്‍ പറയുന്നു. “ഉപഭോക്താക്കള്‍ക്കായി ഞാന്‍ കടയില്‍ എപ്പോഴുമുണ്ടാകും. എനിക്ക് നല്ലൊരു ജീവിതമുണ്ട് എന്നാല്‍ കുട്ടികളോ ഭാര്യയോ ഇല്ലാത്തത് എന്നില്‍ ഏകാന്തയുണ്ടാക്കുന്നു. എനിക്ക് കമ്പ്യൂട്ടറോ, ഒരു മോബൈല്‍ ഫോണോ സ്വന്തമായില്ല. അല്ലെങ്കില്‍ എനിക്കതിൻറെ ആവശ്യമില്ല, ദിവസവും 14 മണിക്കൂര്‍ ഞാന്‍ കടയില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ഓപ്പണ്‍ ഓള്‍ അവേഴ്‌സ് ഞാന്‍ കണ്ടിട്ടേയില്ല, അപ്പോഴെല്ലാം ഞാന്‍ ജോലിയിലായിരുന്നു”.

പോളിൻറെ മുത്തച്ഛന്‍ ഫ്രെഡും മുത്തശ്ശി വിനിഫ്രെഡ് ലൂകാസും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 1934ലാണ് ഈ കോര്‍ണര്‍ ഷോപ്പ് ആരംഭിക്കുന്നത്. വളരെ ചെറുപ്പകാലം മുതല്‍ക്കെ ഷോപ്പ് നടത്തിപ്പില്‍ താനും ചേര്‍ന്നിരുന്നതായി പോള്‍ പറയുന്നു. 28-ാം വയസ്സില്‍ സില്‍വര്‍ സ്‌റ്റോണില്‍ നടന്ന മോട്ടോര്‍ റെയ്‌സ് കാണാന്‍ പോകാനായിരുന്നു താന്‍ ആദ്യമായി കടയില്‍ നിന്ന് അവധിയെടുത്തതെന്നും പോള്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് ചെലവില്‍ നടക്കുന്ന ചികിത്സ നഷ്ടം. ഏതാണ്ട് 1.6 മില്ല്യണ്‍ ആളുകളാണ് യുകെയില്‍ പ്രൈവറ്റ് ആശുപത്രികളില്‍ സര്‍ജറിക്കായി എത്തിച്ചേരുന്നത്. ഇതില്‍ പകുതിയോളം വരുന്ന രോഗികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് എന്‍എച്ച്എസ് നേരിട്ടാണ്. ഇത്തരത്തില്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ എന്‍എച്ച്എസ് അയക്കുന്ന രോഗികള്‍ക്ക് ജാക്ക്‌പോട്ട് അടിച്ച പ്രതീതിയാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യത്തിലുള്ള ആശുപത്രിയിലേക്ക് മാറാന്‍ ഇത് രോഗികളെ സഹായിക്കുന്നു. കൂടുതല്‍ പണം നല്‍കി മികച്ച ചികിത്സ ലഭ്യമാക്കാമെന്നത് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ എല്ലാ സമയത്തും കൃത്യതയോടെ നടക്കുന്നില്ലെന്നതാണ് വാസ്തവം. എന്‍എച്ച്എസ് ആശുപത്രികളില്‍ പോലെ വിദഗ്ദ്ധരായ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പല സ്വകാര്യ ആശുപത്രികളിലും ലഭ്യമല്ല.

ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സമീപത്തുള്ള എന്‍എച്ച്എസ് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ എത്തിക്കുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എന്‍എച്ച്എസില്‍ ചികത്സയ്ക്കായി അഡ്മിറ്റ് ചെയ്ത 100ലേറെ രോഗികള്‍ മരണപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ കോളിന്‍ ലെയ്‌സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കെയര്‍ ക്യാളിറ്റി കമ്മീഷന്‍ 177 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിന്റേയും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ എന്‍എച്ച്എസില്‍ നിന്ന് ലഭ്യമായ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എഴുതുയിരിക്കുന്നത്.

പ്രൊഫസര്‍ കോളിന്‍ ലെയ്‌സിന്റെ റിപ്പോര്‍ട്ടിന് സമാനമായ കണക്ക് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ടിരുന്നു. വര്‍ഷത്തില്‍ 6,000 രോഗികളെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപാകതമൂലം എന്‍എച്ച്എസുകളില്‍ നിന്ന് മാറ്റിയിരുന്നതായും ഇതില്‍ 2,500 പേരുടെ നില അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രോഗികളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ നൂറ് മില്ല്യണ്‍ പൗണ്ടിലധികം നഷ്ടം ഇത് എന്‍എച്ച്എസ്സിന് ഉണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും സര്‍ജറിക്ക് ശേഷമുള്ള പരിചരണത്തിന് ഒരു ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യോര്‍ക്ഷയര്‍ ബ്യുറോ.
ഹരോഗേറ്റ്. യോര്‍ക്ഷയില്‍ പ്രസിദ്ധമായ ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്റെ 2018ലെ പതിനഞ്ചംഗ ഭരണ നേതൃത്വം നിലവില്‍ വന്നു. അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികളോട് അനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ബിനോയ് അലക്‌സ് അസ്സോസിയേഷനെ നയിക്കും. കൂട്ടായ്മയുടെ ബലവും പ്രവര്‍ത്തന ശൈലിയിലുള്ള കരുത്തുമാണ് ഹരോഗേറ്റ് മലയാളി അസ്സോസിയേഷനെ പത്താം വയസ്സിലെത്തിച്ചതെന്ന് നിയുക്ത പ്രസിഡന്റ് ബിനോയി അലക്‌സ് പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങളടക്കം വളരെ വിപുലമായ പരിപാടികളാണ് 2018 പ്രവര്‍ത്തവര്‍ഷത്തില്‍ അസ്സോസിയേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്റെ പുതിയ നേതൃത്വനിര ഇപ്രകാരമാണ്.
ബിനോയി അലക്‌സ് (പ്രസിഡന്റ്) സജിമോന്‍ തങ്കപ്പന്‍ (സെക്രട്ടറി) വെയ്‌സിലി ചെറിയാന്‍ (ട്രഷറര്‍) ഗ്ലാഡിസ് പോള്‍ (ജോയിന്റ് സെക്രട്ടറി) പി. കെ മത്തായി (പെറ്റ്ട്രണ്‍) ഷീബ സോജന്‍ ( പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) സിനി ജോസഫ്, ജൂലി ബിജു (അസ്സി: കോഓര്‍ഡിനേറ്റേഴ്‌സ്) ലിയോണ്‍ ബിജു ( വെബ് കോഓര്‍ഡിനേറ്റര്‍) അന്‍ഞ്ചിത ശക്തീധരന്‍ (അസ്സി: കോഓര്‍ഡിനേറ്റര്‍) ഡിനു അവറാച്ചന്‍, ജിനോ കുരുവിള, ജോഷി ഡോമിനി, റോണി ജെയിംസ്, യോഷിനി സേവ്യര്‍ എന്നിവര്‍ ഏരിയ കോഓര്‍ഡിനേറ്ററുമാരായി പ്രവര്‍ത്തിക്കും.
2018ലെ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഹരോഗേറ്റ് മലയാളി അസ്സോസിയേഷന്‍.

Sajimon Thankappan

Gladis Paul

wesly Cheriyan

sheeba sojan

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യൂറോപ്പ് മലയാളികൾ നെഞ്ചിലേറ്റിയ സംഗീത യാത്രയായി മാറിക്കഴിഞ്ഞു. യുകെയിലെ രണ്ട് വേദികളിൽ നടന്ന ഒഡിഷനുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകപ്രതിഭകളും, സ്വിറ്റ്സർലൻഡിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലണ്ടിൽനിന്നുമുള്ള മത്സരാർത്ഥികളുമുൾപ്പെടെയുള്ള പ്രൗഢമായ ഗായകനിരയാണ് സ്റ്റാർസിംഗർ 3 യിൽ തുയിലുണർത്താൻ എത്തുന്നത്. 1970 – 80 കളിലെ ഹൃദ്യഗാനങ്ങളുടെ ഈ പുതിയ എപ്പിസോഡിൽ വ്യത്യസ്തമായ സംഗീത ശൈലികളുമായെത്തുന്ന മൂന്ന് മത്സരാർഥികളാണ്‌ മാറ്റുരക്കുന്നത്.

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ ‘വാചാലം എൻ മൗനവും നിൻ മൗനവും’ എന്ന ഗാനവുമായാണ് നോർത്താംപ്ടണിൽനിന്നുള്ള ആനന്ദ് ജോൺ ഈ എപ്പിസോഡിലെ ആദ്യ ഗായകനായെത്തുന്നത്. “കൂടുംതേടി” എന്ന പോൾ ബാബു ചിത്രത്തിലെ ഈ ഗാനത്തിൽ യേശുദാസിന്റെ ശബ്ദത്തോട് അടുത്ത് നിൽക്കാനുള്ള ആനന്ദിന്റെ ഒരു പരിശ്രമവും നമുക്ക് കാണാൻ കഴിയും.

1970 കളുടെ ആദ്യം പുറത്തിറങ്ങിയ “സ്വപ്നം” എന്ന ചിത്രത്തിലെ ഒരുഗാനമാണ് അടുത്ത മത്സരാർത്ഥി രചനാ കൃഷ്ണൻ ആലപിക്കുന്നത്. ‘മഴവിൽകൊടി കാവടി അഴകുവിടർത്തിയ മാനത്തെ പൂങ്കാവിൽ’ എന്ന ഈ ഗാനത്തിന് മലയാളത്തിന്റെ സ്വന്തം ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമയുടെ സലിൽ ദാദഎന്ന സലിൽ ചൗധരിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ജാനകിയുടെ മാസ്മരിക ശബ്ദത്തിൽ മലയാളി മനസ്സിൽ പാടിപ്പതിഞ്ഞ ഈ ഗാനം നോട്ടിംഗ്ഹാമിൽനിന്നുള്ള രചനയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

ഈ എപ്പിസോഡിലെ അവസാന മത്സരാർത്ഥിയായി എത്തുന്നത് ഹള്ളിൽനിന്നുള്ള സാൻ തോമസ് ആണ്. ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന വ്യത്യസ്തത പുലർത്തുന്ന മനോഹര ഗാനവുമായാണ് സാൻ എത്തുന്നത്. പൂവച്ചൽ ഖാദർ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ജോൺസൻ മാഷ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച ഈ ഗാനം 1980 കളിൽ മലയാളക്കരയുടെ ഹരമായിരുന്ന “ഒരു കുടക്കീഴിൽ” എന്ന ചിത്രത്തിൽ നിന്നാണ്.

സ്റ്റാർസിംഗർ 3 പുരോഗമിക്കുന്ന വേഗത്തിൽ തന്നെ മത്സരാർത്ഥികളും പ്രേക്ഷക മനസുകളിൽ ചേക്കേറുകയാണ്. ഫേസ്ബുക്കിലൂടെയും മറ്റ് നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മത്സരാർത്ഥികൾക്ക് പ്രേക്ഷകരിൽനിന്നും നിരവധി പ്രോത്സാഹനങ്ങളും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മ്യുസിക്കൽ റിയാലിറ്റി ഷോയെ ക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

ചൈനയെ പ്രകോപിപ്പിക്കാനൊരുങ്ങി ബ്രിട്ടിഷ് റോയല്‍ നാവിക സേന. വിവാദമായ ദക്ഷിണ ചൈനീസ് സമുദ്രാതിര്‍ത്തിയിലൂടെ റോയല്‍ നേവിയുടെ യുദ്ധക്കപ്പല്‍ അടുത്ത മാസം സഞ്ചരിക്കും. വിവാദ സമുദ്രത്തിലൂടെ സഞ്ചരിക്കാന്‍ അവകാശമുണ്ടെന്ന് ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി അറിയിച്ചു. ദക്ഷിണ ചൈനയിലെ വിവാദ സമുദ്ര മേഖലയിലൂടെ റോയല്‍ നേവിയുടെ എച്ച്എംഎസ് സതര്‍ലാന്റ് എന്ന യുദ്ധക്കപ്പല്‍ സഞ്ചരിക്കുമെന്ന് ഒരു ആസ്‌ട്രേലിയന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ പറഞ്ഞത്.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളായ തായ്‌വാന്‍, ഫിലിപ്പൈന്‍സ്, മലേഷ്യയ, വിയറ്റ്‌നാം എന്നിവയ്ക്ക് അവകാശമുള്ള സമുദ്രാതിര്‍ത്തിയാണ് ഇപ്പോള്‍ ചൈന കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ 5 ട്രില്ല്യണിലധികം ഡോളറിന്റെ ചരക്കു ഗതാഗതം നടക്കുന്ന സമുദ്രത്തില്‍ ചൈന സൈനിക സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ചൈന നിര്‍മ്മിച്ച കൃത്രിമ ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ അടുത്ത് വരെ യുഎസ് നേവിയുടെ പെട്രാളിംഗ് കപ്പല്‍ നടത്തിയിരുന്നു. ചൈന യുദ്ധക്കപ്പലുകള്‍ അയച്ചാണ് ഇതിനോട് പ്രതികരിച്ചത്.

അമേരിക്കന്‍ കപ്പലുകള്‍ എത്തിയത് അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ക്ക് സ്വന്തമെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന പരിധിക്കുള്ളിലാണ്. എങ്കിലും ഇക്കാര്യത്തില്‍ യുഎസ് നേവി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഗൈവിന്‍ വില്ല്യംസണ്‍ പറഞ്ഞു. യുഎസ് നേവിയുടെ പ്രവര്‍ത്തിയോട് പൂര്‍ണ്ണമായി യോജിക്കുന്നെങ്കിലും ബ്രിട്ടീഷ് കപ്പല്‍ ഈ പരിധിക്കുള്ളില്‍ കയറുമോ എന്ന കാര്യത്തില്‍ അദ്ദേഹം സ്ഥിരീകരണം നല്‍കിയില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രയിലായിരിക്കും കപ്പല്‍ ചൈനീസ് തീരം കടന്നു പോകുക.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഡാര്‍ലിംഗ്ടണ്‍: തിരുസഭ ആരംഭം മുതല്‍ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവ കുടുംബങ്ങളില്‍ ഉണ്‍ണ്ടാകണം. അപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ ഇടയാകരുത്. എങ്കില്‍ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളൂ എന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷത്തില്‍ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്‍ണ്ണായകമായ സംഭാവനകള്‍ ചെയ്യാന്‍ വുമണ്‍സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്. ജെ, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരോണ്‍ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്. സി. എസ്. സി., വുമണ്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു, ശ്രീമതി ഷൈനി സാബു, ശ്രീമതി സോണിയ ജോണി, ശ്രീമതി ഓമന ലെജോ, ശ്രീമതി റ്റാന്‍സി പാലാട്ടി, ശ്രീമതി വല്‍സാ ജോയി, ശ്രീമതി ബെറ്റി ലാല്‍, ശ്രീമതി സജി വിക്ട്ടര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

നിയമയുദ്ധത്തില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വന്‍ തിരിച്ചടി. 90 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും,ബി.ഒ.സി എവിയേഷനുമായുള്ള കിംഗ്ഫിഷറിന്റെ കേസിലാണ് കോടതിയുടെ വിധി.

നാല് വിമാനങ്ങള്‍ കിംഗ്ഫിഷര്‍ കമ്പനിക്ക് നല്‍കാനായിരുന്നു സിംഗപ്പൂര്‍ കമ്പനിയുമായുള്ള ധാരണ. ഇതില്‍ മൂന്ന് വിമാനങ്ങള്‍ സിംഗപ്പൂര്‍ കമ്പനി കിംഗ്ഫിഷറിന് നല്‍കി. എന്നാല്‍ വിമാനത്തിന്റെ പണം നല്‍കാത്തതിനാല്‍ കരാറില്‍ നിന്ന് സിംഗപ്പൂര്‍ കമ്പനി പിന്‍വാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയ് മല്ലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിന് മുമ്പ് മറ്റൊരു കേസില്‍ വന്‍ തിരിച്ചടി നേരിട്ടത് മല്യയെ വെട്ടിലാക്കും.

ലണ്ടന്‍: തെംസ് നദിയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.

ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും ഡിപ്പാര്‍ച്ചറുകളും റദ്ദാക്കിയെന്ന് വിമാനത്താവള വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സിറ്റിജെറ്റ് സൗത്തെന്‍ഡിലേക്കും അല്‍ഇറ്റാലിയ സ്റ്റാന്‍സ്‌റ്റെഡിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ടെത്തിയ ബോംബ് സുരരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ മെറ്റ് പോലീസിനും റോയല്‍ നേവിക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് സിഇഒ റോബര്‍ട്ട് സിന്‍ക്ലെയര്‍ പറഞ്ഞു.

214 മീറ്ററില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് സുരക്ഷിത മേഖല രൂപീകരിച്ചാണ് ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് ന്യൂഹാം കൗണ്‍സില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബോംബ് സുരക്ഷിതമായി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളും മുന്‍കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനും വൂള്‍വിച്ച് ആഴ്‌സനലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved