രാജീവ് വാവ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതത്തിൽ മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ… പ്രവാസ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും ലോകമെങ്ങുമുള്ള മലയാളി സമൂഹം ക്രിസ്തുമസിനെ വരവേറ്റതിന്റെ ആഘോഷത്തിമിർപ്പുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. യുകെ മലയാളികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ മറ്റെല്ലായിടത്തും ഉള്ളവരെക്കാള്‍ ഒരു പടി മുന്‍പില്‍ തന്നെയാണുള്ളത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ശനിയാഴ്ച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ അസോസിയേഷൻ.. കെ സി എ സംഘടിപ്പിച്ച ക്രിസ്‌മസ് പുതുവത്സരപരിപാടികൾ വിളിച്ചുപറയുന്നത്…
ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഒക്കെ കൂടിയുള്ള വീടുകളിൽ ഉള്ള ആഘോഷം ഏതാണ്ട് പുതുവർഷത്തോടെ സമാപിക്കുകയും കുട്ടികളുടെ സ്കൂൾ തുറക്കുകയും ചെയ്തു എന്നിരുന്നാലും ആഘോഷങ്ങൾ എന്നും ഒരു അസോസിയേഷനെ സംബന്ധിച്ച് ഒരു ഉണർവിന്റെ സമയമാണ്. വെറുതെ ആട്ടവും പാട്ടുമായി മാത്രമല്ല എങ്ങനെ കുഞ്ഞു കുട്ടികളെ പരിപാടികളിൽ ഉൾപ്പെടുത്താം എന്നതിന്റെ ആവിഷ്ക്കാരമാണ് ശനിയാഴ്ച വൈകിട്ട് 5.30ന് കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് ഉൾപ്പെടെ ഉള്ള കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടത്…
ഏഴ് മണിയോടുകൂടി ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ച് സെക്രട്ടറി ബിന്ദു സുരേഷിൻറെ സ്വാഗതം… തിങ്ങിനിറഞ്ഞ ജൂബിലി ഹാളിലെ ജനനമൂഹത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെയിംസ് മൈലപ്പറമ്പില്‍ നൽകിയ ക്രിസ്തുമസ് സന്ദേശം… മനുഷ്യകുലത്തിന്റെ രക്ഷക്കായി മനുഷ്യനായി അവതാരമെടുത്ത ഉണ്ണിയേശു.. എളിമയുടെയും വിനയത്തിന്റെയും മാതൃക നമുക്ക കാണിച്ചുതരുന്നു… മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീ നാരായണഗുരുവിന്റെ ഉദ്ധരണികൾ ഉപയോഗിച്ച് പുതുവർഷത്തിൽ മനുഷ്യന് വേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറാകുമ്പോൾ… ഒരുവനെ പ്രതിഫലം പ്രതീക്ഷിക്കാതെ സഹായിക്കുമ്പോൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ണി പിറവിയെക്കുമെന്ന് തന്റെ സന്ദേശത്തിൽ ജെയിംസ് എടുത്തുപറഞ്ഞു.. അതാണ് ക്രിസ്മസ് എന്നും അതായിരിക്കണം നമ്മുടെ വിശ്വാസമെന്നും തുറന്നുപറയാൻ ജെയിംസ് മടികാണിച്ചില്ല.. ഡിക്ക് ജോസ് കൃതജ്ഞത രേഖപ്പെടുത്തിയത്തോടെ ഔദ്യോഗിക പരിപാടികൾക്ക് തിരശീല വീണു…
തുടര്‍ന്ന് സ്‌കൂള്‍ ഓഫ് കെസിഎയുടെ നടന നാട്യ വിസമയം കണ്ണഞ്ചിപ്പിക്കും വിധം സ്റ്റേജിൽ എത്തിയപ്പോൾ ആഘോഷത്തിന്റെ അലയൊലികൾ കേൾക്കുമാറായി. യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പിന്റെ ഗാനാലാപനത്തിൽ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സംഗീത പ്രേമികള്‍ മുങ്ങിപ്പോയി എന്നത് ഒരു നേർകാഴ്ച ..
നാവില്‍ രുചിയേറും സ്‌നേഹവിരുന്ന് കൂടിയായപ്പോള്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം അതിന്റെ പരിസമാപ്തിയില്‍ എത്തി. ജനപങ്കാളിത്തം കൊണ്ട് ഈ ആഘോഷം ഒരു വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്കും കെസിഎ നന്ദി രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്
ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.
മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ് വഴിയാണ് കണ്ടെത്തിയത്.
ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന് സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.
ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!
ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.
എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ലണ്ടന്‍: യുകെയിലെ ആകെ ഉപഭോക്തൃ വിനിയോഗ നിരക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 2017ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഡിസംബറില്‍ നിരക്കുകള്‍ ഏറ്റവും കുറവായിരുന്നെന്നും വിസ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ ചെലവാക്കലില്‍ ഡിസംബറില്‍ ഒരു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. നവംബറില്‍ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഡിസംബറില്‍ ഇത്രയും കുറവുണ്ടായത്.
2017ലെ വാര്‍ഷിക ഉപഭോക്തൃ വിനിയോഗത്തില്‍ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വിസയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012ന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇ കൊമേഴ്‌സില്‍ ജനങ്ങള്‍ ചെലവാക്കുന്നതില്‍ കഴിഞ്ഞ മാസം 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്രിസ്തുമസ് കാലത്ത് ചില വന്‍കിടക്കാര്‍ ചിലര്‍ ലാഭമുണ്ടായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ക്ക് തിരിച്ചടിയാണ് ലഭിച്ചത്.
ഷോപ്പുകൡലെ ഫേസ് റ്റു ഫേസ് വിനിമയത്തെ ഇ കൊമേഴ്‌സ് കീഴടക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ദര്‍ശിക്കാനായത്. 2017ല്‍ 11 മാസങ്ങളിലും ഇതായിരുന്നു ട്രെന്‍ഡ്. ഉപഭോക്തൃസസേവനങ്ങളിലെ എട്ടില്‍ അഞ്ച് ഇനങ്ങളിലും നേരിട്ടുള്ള വിനിയോഗം ഉപഭോക്താക്കള്‍ കുറച്ചുവെന്നാണ് വ്യക്തമാകുന്നത്. ഗതാഗത മേഖലയില്‍ 4.4 ശതമാനം ഇടിവാണ് ഉണ്ടായത്. ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ 3.4 ശതമാനവും ടെക്‌സ്റ്റൈല്‍ ഫുട്ട്‌വെയര്‍ എന്നിവയില്‍ 2.4 ശതമാനവും ഉപഭോക്തൃ വിനിയോഗം കുറഞ്ഞതായി വിസ വ്യക്തമാക്കുന്നു.
രാജേഷ് ജോസഫ്
അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ജനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ താന്‍ പുലിക്ക് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.
എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഒരു പുസ്തകവും കൈ കൊണ്ട് തൊട്ട്തീണ്ടാത്ത വ്യക്തി നമ്മുടെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ആധികാരികമായി സംസാരിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും കണ്ണ് തള്ളിപ്പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമായി നാം കാണുന്നത് അവര്‍ക്ക് വ്യക്തമായി അറിവുള്ള, ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ അവരുടെ അഭിപ്രായം പ്രകടമാക്കുകയുള്ളു എന്നുള്ള വസ്തുതയാണ്. എന്നാല്‍ നമ്മള്‍ മലയാളികളാകട്ടെ വിശ്വസനീയമായ രീതിയില്‍ ഉദാഹരണ സഹിതം മറ്റുള്ളവരെയോ നമ്മെത്തന്നെയോ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പുതുവത്സരത്തില്‍ അറിയാവുന്ന, ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ വാ പൂട്ടി മൗനമായി ശ്രദ്ധിക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
അടുത്തിടെ വായിച്ച പുസ്തകത്തിലെ കഥ ഇവിടെ വിവരിക്കാം. കള്ളന്‍ സന്യാസിയുടെ ഭവനത്തില്‍ മോഷണത്തിനായി എത്തി. മോഷണശേഷം പിടികൂടിയ കള്ളനോട് സന്യാസി ചോദിച്ചു. നീ ചെയ്യുന്ന പ്രവൃത്തിയേക്കുറിച്ച് നിനക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മോഷണ മുതലുമായി പൊയ്‌ക്കൊള്ളുക. തല്‍ക്കാലം കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാഴ്ചക്ക് ശേഷം തിരികെയെത്തി പറഞ്ഞു, താങ്കള്‍ എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൂര്‍ണ്ണ ബോധ്യത്തോടെ മോഷണം ചെയ്യാന്‍ എന്റെ മനസും ശരീരവും അനുവദിക്കുന്നില്ല.
ഈ പുതുവത്സരത്തില്‍ അറിയാവുന്ന, പൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ ശ്രദ്ധയോടെ ചെവിയോര്‍ക്കാം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
രാജേഷ് ജോസഫ്
ആദ്യ മൂന്ന് ദിനങ്ങളില്‍ മികച്ച കളക്ഷനുമായി ‘വിമാനം’ യുകെയിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മികച്ച സന്ദേശം നല്‍കുന്ന ജീവിതഗന്ധിയായ സിനിമ എന്ന നിലയില്‍ യുകെ മലയാളികള്‍ ‘വിമാനത്തെ’ ഏറ്റെടുത്തതോടെ കുടുംബ സമേതം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. യുകെയിലെങ്ങും സ്കൂള്‍ അവധിക്കാലം ആണെന്നതും കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു മികച്ച സമ്മാനം എന്ന നിലയിലും വിമാനം കാണാന്‍ വന്‍ തിരക്ക് ആയിരുന്നു മിക്കയിടങ്ങളിലും. ഇന്ന് അന്‍പതിലധികം തിയേറ്ററുകളില്‍ വിമാനം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തന്‍റെ പരിമിതികളെ മറി കടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ‘വിമാനം’ നല്ല ഒരു സന്ദേശം നല്‍കുന്ന സിനിമയാണ്. ഒരു ലക്‌ഷ്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനായി അക്ഷീണം പ്രയത്നിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന വളരെ നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ‘വിമാനം’ ഈ അവധിക്കാലത്ത് കുട്ടികളോടൊപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം.
പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിച്ചപ്പോള്‍ ഉടലെടുത്തത് അതിമനോഹരമായ ഒരു ചലച്ചിത്രമാണ്. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.
വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.
സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.
വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.
മലയാളക്കര കീഴടക്കിയ ‘വിമാനം’ യുകെയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സിനി വേള്‍ഡ്, ഓഡിയോണ്‍, വ്യു, പിക്കാഡിലി, ബോളീന്‍ തുടങ്ങിയ തിയേറ്ററുകളിലെല്ലാം എല്ലാം ഈ കുടുംബ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് തുണയായി ഫെയ്‌സ്ബുക്ക്. നേരത്തെ നീക്കം ചെയ്ത ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി വിധിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സാഹചര്യ തെളിവുകളെ മുന്‍ നിര്‍ത്തി കോടതി 21 വര്‍ഷം തടവ് ഡാനി കേ വിധിക്കുകയായിരുന്നു. 2012ലാണ് ലൈംഗിക പീഡനക്കേസില്‍ ഡാനി കേയെ അറസ്റ്റു ചെയ്യുന്നത്.
ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെട്ട സമയത്തിന് ശേഷം ഡാനി കേ ‘ക്ഷമിക്കണം’ എന്ന് അയച്ച സന്ദേശമാണ് വിചാരണക്കിടെ നിര്‍ണ്ണായകമായത്. എന്നാല്‍ ലൈംഗികാരോപണം ഇന്നയിച്ച പെണ്‍കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇങ്ങനെ അയച്ചതെന്ന ഡാനി കേയുടെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ ഡാനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നിര്‍ണ്ണായകമായ ഫെയ്സ്ബുക്കിലെ സന്ദേശങ്ങള്‍ കണ്ടെടുത്തത് സഹോദരന്റെ ഭാര്യയായ സാറ മാഡിസനാണ്. ഫേസ്ബുക്കിലെ സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം കണ്ടെടുത്തതോടെ ഡാനിയുടെ വാദങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡാനി കേ നല്‍കിയ അപ്പീലില്‍ അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെവിടുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ യുവാവിന്റെ അവസ്ഥ എന്താകുമായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് സമൂഹത്തില്‍ ഓരോ കുറ്റങ്ങളും ചെയ്യാത്ത മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത്.
ബേസില്‍ ജോസഫ്
ചേരുവകള്‍
ബട്ടര്‍ -200 ഗ്രാം (സോഫ്റ്റ് ആക്കി എടുത്തത് )
വാനില എസ്സെന്‍സ് -1/2 ടീസ്പൂണ്‍
ഷുഗര്‍ -100 ഗ്രാം
മൈദാ -200 ഗ്രാം
കശുവണ്ടി -50 ഗ്രാം (ചെറുതായി നുറുക്കിയത് )
ഉപ്പ് -ആവശ്യത്തിന്
കാസ്റ്റര്‍ ഷുഗര്‍ -150 ഗ്രാം (കുക്കീസ് റോള്‍ ചെയ്യാന്‍)
പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ് ബൗളില്‍ സോഫ്റ്റ് ആയ ബട്ടറും ഷുഗറും നന്നായി ക്രീം ചെയ്‌തെടുക്കുക. ഇതിലേയ്ക്ക് വാനില എസ്സെന്‍സ്, മൈദാ, ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതില്‍ നിന്നും കുറച്ചു വീതം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി ബട്ടര്‍ പേപ്പര്‍ നിരത്തിയ ഒരു ബേക്കിംഗ് ട്രെയില്‍ നിരത്തി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍(170 ഡിഗ്രി) 15 മിനിറ്റ് ബേക്ക് ചെയ്യുക. ട്രേ ഓവനില്‍ നിന്നും എടുത്തു കുക്കീസ് തണുത്തു കഴിയുമ്പോള്‍ കാസ്റ്റര്‍ ഷുഗറില്‍ റോള്‍ ചെയ്‌തെടുക്കുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യോര്‍ക്ക്ഷയര്‍: വിന്റര്‍ ക്രൈസിസില്‍ രോഗികളാല്‍ നിറഞ്ഞു കവിഞ്ഞ എന്‍എച്ച്എസ് ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അനുസ്മരിപ്പിക്കുന്നു. കിടക്കകള്‍ ലഭിക്കാത്തതിനാല്‍ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ വേക്ക്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പിന്‍ഡര്‍ഫീല്‍ഡ്‌സ് ഹോസ്പിറ്റലിലാണ് രോഗിയെ നിലത്ത് കിടത്തി ചികിത്സിച്ചത്. ഒരു വീല്‍ ചെയറിന് സമീപം രോഗികള്‍ക്ക് നല്‍കുന്ന ഗൗണ്‍ ധരിച്ചയാള്‍ നിലത്ത് കിടക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ നിലത്ത് കിടക്കുന്ന ഒരാള്‍ക്ക് ഡ്രിപ്പ് നല്‍കിയിരിക്കുന്നതും കാണാം. തന്റെ കോട്ട് മടക്കിയാണ് ഇയാള്‍ തല ഉയര്‍ത്തിവെച്ചിരിക്കുന്നത്. വിന്റര്‍ ക്രൈസിസിന്റെ രൂക്ഷത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.
57കാരിയായ ഒരു സ്ത്രീ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ബേറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ എംപിയായ ട്രേസി ബാര്‍ബിന് അയച്ചു നല്‍കുകയായിരുന്നു. ജയിലുകളേക്കാള്‍ മോശമാണ് ആശുപത്രികളുടെ അവസ്ഥയെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീ പറഞ്ഞത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലും ക്രിസ്തുമസ് കാലത്തും മാത്രമല്ല, ആശുപത്രിയില്‍ ഇത് സ്ഥിരം സംഭവമാണെന്നും അവര്‍ പറഞ്ഞു. കസേരകളില്‍ പോലും രോഗികള്‍ വിറച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. ജയിലുകളില്‍ പോലും നിങ്ങള്‍ക്ക് ഒരു പുതപ്പും തലയണയും ലഭിക്കും. 2018ലെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവര്‍ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ ക്ഷീണിതരായിരിക്കുകയാണ്. തന്റെ ഭര്‍ത്താവിന്റെ ബെഡിന് സമീപം കിടക്കുകയായിരുന്നയാള്‍ക്ക് തണുപ്പ് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ട്രോളിയെങ്കിലും കിട്ടുമോയെന്ന് അയാള്‍ ചോദിച്ചെങ്കിലും ഉണ്ടായിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ കൂടി അയാള്‍ക്ക് നിലത്തി കിടക്കേണ്ടി വന്നു. ആളുകള്‍ അയാള്‍ക്ക് മുകളിലൂടെയാണ് നടന്നു പോയിക്കൊണ്ടിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രി ഇടനാഴികളില്‍ ട്രോളി ബെഡുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ലണ്ടന്‍: മുട്ടയും ബേക്കണും അടങ്ങിയ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് ഗര്‍ഭിണികള്‍ സ്ഥിരമായി കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. 24 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. മുട്ടയിലും ബേക്കണിലും സമൃദ്ധമായി കാണപ്പെടുന്ന കോളിന്‍ എന്ന പ്രോട്ടീനാണ് കുട്ടികളുടെ ഐക്യു വര്‍ദ്ധിപ്പിക്കുന്നത്. ഗര്‍ഭത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ഈ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരുടെ കുട്ടികളിലെ ഐക്യു നിരക്ക് ഉയര്‍ന്നതാണെന്ന് കണ്ടെത്തി. വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലെ വേഗത ഇവരില്‍ മികച്ചതാണ്. ഉയര്‍ന്ന ബുദ്ധിശക്തിയുടെ സൂചകമാണ് ഇത്.
എലികളില്‍ ഈ സവിഷേത നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആദ്യമായാണ് കോളിന്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം സ്ഥിരീകരിക്കുന്നത്. ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ദൈനംദിന ഭക്ഷണത്തില്‍ എത്രമാത്രം കോളിന്‍ ഉള്‍പ്പെടുത്താമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ന്യൂയോര്‍ക്ക്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മാരി കോഡില്‍ പറഞ്ഞു. ഈ പോഷകത്തിന് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഗുണഫലങ്ങളുണ്ട്. ഫ്രൈ അപ്പുകള്‍ ആരോഗ്യകരമായ ഭക്ഷണമല്ലെന്നാണ് പൊതുവെ പറയാറുള്ളത്. അതേസമയം, ബേക്കണിലും മുട്ടയുടെ മഞ്ഞയിലും കോളീന്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.
ചിക്കന്‍, മീന്‍, പാല്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍ എന്നിവയില്‍ വളരെ കുറഞ്ഞ തോതിലേ ഇത് അടങ്ങിയിട്ടുള്ളൂ. ഗര്‍ഭകാലത്ത് കോളിന്‍ അത്യാവശ്യ പോഷകമാണെങ്കിലും ദിവസവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 450 മില്ലിഗ്രാമില്‍ കൂടുതല്‍ ആരും കഴിക്കാറില്ല. കൊഴുപ്പും കൊളസ്‌ട്രോളും അധികമാണെന്നതിനാല്‍ മുട്ടയും ബേക്കണ്‍ പോലെയുള്ള റെഡ് മീറ്റും അധികം കഴിക്കാത്തതാണ് കാരണം. കോളിന്‍ അധികമടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ മോശം പേരാണ് ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.