ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 32 സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു നഗരവുമില്ല. എല്ലാവര്‍ഷവും ടൈം ഔട്ട് സിറ്റി ലൈഫ് ഇന്‍ഡക്സ് പുറത്തുവിടാറുണ്ട്. ഓരോ നഗരത്തിലെയും ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം, ലൈംഗികത സുരക്ഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.

ലൈംഗികതയുടെ കാര്യത്തില്‍ പാരീസാണ് മുന്നില്‍. പാരീസില്‍ ജീവിക്കുന്നവരില്‍ അഞ്ചില്‍ നാലുപേരും പോയമാസം സെക്സിലേര്‍പ്പെട്ടവരാണ്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ തുടങ്ങിയ ബ്രിട്ടീഷ് നഗരങ്ങള്‍ ഹാങ്ങോവറിന്‍റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുണ്ട്. ടൈം ഔട്ട് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തെ മികച്ച നഗരങ്ങള്‍ ഇവയാണ്: ഷിക്കാഗോ, പോര്‍ട്ടോ, ന്യുയോര്‍ക്ക്, മെല്‍ബണ്‍, ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡാല്‍ഫിയ, ബാഴ്സലോണ, എഡിന്‍ബറോ, ടെല്‍ അവീവ്, ഓസ്റ്റിന്‍, പാരീസ്, മെക്സിക്കോ സിറ്റി, ഷാങ്ഹായ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ടോക്യോ, ലോസെയ്ഞ്ചല്‍സ്, സൂറിക്ക്, ബെയ്ജിങ്, വാഷിങ്ടണ്‍ ഡി.സി, ബാങ്കോക്ക്, മോസ്‌കോ, ഹോങ് കോങ്, മയാമി, സിഡ്നി, ദുബായ്, ബോസ്റ്റണ്‍, സിംഗപ്പുര്‍, ഇസ്താംബുള്‍.

അമേരിക്കയിലെ ഷിക്കാഗോ ഒന്നാം സ്ഥാനത്തുള്ളത്. ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം എന്നിവയില്‍ ഒന്നാമതെത്തിയാണ് ഷിക്കാഗോ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. ലോകത്തേറ്റവും ജീവിക്കാന്‍ കൊള്ളാവുന്ന നഗരമായാണ് പോര്‍ട്ടോ വിലയിരുത്തപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടെത്താന്‍ പറ്റിയ നഗരമാണ് പോര്‍ട്ടോ. നൈറ്റ് ലൈഫും സംസ്‌കാരവും ന്യുയോര്‍ക്കിന് മൂന്നാം സ്ഥാനവും നേടിക്കൊടുത്തു.

ഭക്ഷണവും മദ്യവും ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നാലാം സ്ഥാനത്തും എത്തിച്ചു. ലണ്ടനാണ് അഞ്ചാം സ്ഥാനത്ത്. കലയും സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ പാരീസാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ഷിക്കാഗോ, ലണ്ടന്‍ എന്നിവ പിന്നാലെയും. എന്നാല്‍, സിനിമയും സംഗീതവും മ്യൂസിയവും ആര്‍ട്ട് ഗാലറിയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ മെക്സിക്കോ സിറ്റിയെയാണ് മുന്നോട്ടുവെക്കുന്നത്. ബാഴ്സലോണയും പാരീസും തൊട്ടുപിന്നാലെയുണ്ട്.