ലണ്ടന്‍: വിവാഹ രജിസ്‌ട്രേഷനില്‍ രണ്ട് നൂറ്റാണ്ടോളമായി തുടര്‍ന്നു വരുന്ന രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. നിലവില്‍ ഇരുവരുടെയും പിതാക്കന്‍മാരുടെ പേരുകള്‍ മാത്രമാണ് ചേര്‍ക്കുന്നത്. 1837 മുതല്‍ പിന്തുടരുന്ന നിയമത്തിലാണ് മാറ്റം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കാലഹരണപ്പെട്ട സമ്പ്രദായമാണ് പൊളിച്ചെഴുതാന്‍ ഹോം ഓഫീസ് തയ്യാറെടുക്കുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.

നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംപിമാര്‍ ശ്രമിച്ചു വരികയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്‌കരണത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പായി കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാറുണ്ട്. ഇഗ്ലണ്ടും വെയില്‍സും കൂടി ഈ രീതി നടപ്പാക്കുന്നതോടെ യുകെയില്‍ ആകമാനം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ഏകീകൃത രീതി നടപ്പില്‍ വരും.

ടോറി എംപി ടിം ലഫ്ടണ്‍ അവതരിപ്പിച്ച സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്, മാര്യേജസ് ആന്‍ഡ് ഡെത്ത്‌സ് (രജിസ്‌ട്രേഷന്‍) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹ, ജനന, മരണ രജിസ്‌ട്രേഷനുകളില്‍ തുടര്‍ന്നു വരുന്ന പേപ്പര്‍ അധിഷ്ഠിത സമ്പ്രദായം ഇല്ലാതാകും. പ്രതിവര്‍ഷം രണ്ടരലക്ഷം വിവാഹങ്ങളാണ് യുകെയില്‍ നടക്കുന്നത്. ഇവയുടെ രജിസ്‌ട്രേഷനായി 84,000 വിവാഹ രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം ഇലക്ട്രോണിക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നതോടെ പത്തു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന് ചെലവാകുന്ന 33.8 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.