ലണ്ടൻ∙ ബ്രിട്ടനിലെ കാർ വിപണിയിൽ വൻ ഇടിവ്. ആറു വർഷത്തെ ഏറ്റവും വലിയ കുറവാണ് പുതിയ കാറുകളുടെ വിൽപനയിൽ കഴിഞ്ഞ വർഷം കാർ വിപണിയിൽ രേഖപ്പെടുത്തിയത്. ഇതിൽതന്നെ ഡീസൽ കാറുകളുടെ വിൽപനയിൽ വന്ന വൻ ഇടിവാണ് വിപണിയെ ഏറെ തളർത്തിയത്.
ലണ്ടൻ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പഴയ ഡീസൽ കാറുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക എമിഷൻ സർചാർജാണ് (ടി. ചാർജ്) വിപണിയെ തളർത്തിയതിൽ മുഖ്യ പങ്കുവഹിച്ചത്. ഭാവിയിൽ ഡീസൽ കാറുകൾ രാജ്യത്ത് പൂർണമായും ഇല്ലാതാകുമെന്ന പ്രചാരണവും പുതിയ ഡീസൽ കാറുകൾ വാങ്ങുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിച്ചു. വാഹനം പഴകുംതോറും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുണ്ടാകുമെന്ന ഭീതിയാണ് ഇതിനു പ്രധാന കാരണമായത്.
രാജ്യത്താകെ 25 ലക്ഷത്തോളം പുതിയ കാറകളാണ് കഴിഞ്ഞവർഷം റജിസ്റ്റർ ചെയ്തത്. ഇത് 2016ലേതിനേക്കാൾ 5.7 ശതമാനം കുറവാണ്. ഡീസൽ കാറുകളുടെ മാത്രം വിൽപനയിൽ 2016ലേതിനേക്കാൾ 17.1 ശതമാനം കുറവാണ് 2017ൽ രേഖപ്പെടുത്തിയത്. നടപ്പുവർഷവും കാർ വിൽപനയിലെ കുറവ് തുടരുമെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ നിഗമനം.
ന്യൂ ഇയര്‍ ഷോപ്പിംഗ് ഓഫര്‍ ആയി മലയാളം യുകെ യും CCRBയും ചേര്‍ന്ന് ഒരുക്കിയ ഫ്രീ ടെന്‍ പൗണ്ട് ഓഫര്‍ ഇത് വരെ ഉപയോഗിച്ചത് എഴുനൂറോളം പേര്‍. മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിങ്ക് വഴി CCRBയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സൗജന്യമായി പത്ത് പൗണ്ട് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ഉപയോഗിച്ച് യുകെയിലെ ആയിരക്കണക്കിന് ഷോപ്പുകളില്‍ ഇഷ്ടമുള്ളതിന്റെ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ഈ ഓഫര്‍ സെറ്റ് ചെയ്തിട്ടുള്ളത്.
ഒരാഴ്ച കാലം നീണ്ട് നില്‍ക്കുന്ന ഈ ഓഫര്‍ ആദ്യ നാല് ദിനം പിന്നിട്ടപ്പോള്‍ തന്നെ എഴുനൂറോളം വായനക്കാര്‍ ആണ് ഉപയോഗിച്ചത്. അതായത് ഏഴായിരത്തോളം പൗണ്ട് മലയാളം യുകെയുടെ വായനക്കാര്‍ക്ക് ഈ പുതുവത്സരത്തില്‍ ലഭിച്ച് കഴിഞ്ഞു. ഇനിയും മൂന്ന് ദിവസം കൂടി ഈ ഓഫര്‍ നിലവിലുണ്ട്. നിങ്ങളുടെ പത്ത് പൗണ്ട് ഉടന്‍ തന്നെ സ്വന്തമാക്കുക. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ഇ മെയില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.
Also read
ക്രിസ്മസ് ദിനത്തില്‍ ബ്രിട്ടീഷ് ആര്‍മി ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന ആറ് സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയായിരുന്നു ആ ട്വീറ്റ്. സംഭവം വൈറലാകുകയും ചെയ്തു. അതോടെ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലായി സോഷ്യല്‍മീഡിയ.
സലിസ്ബുറി പ്രദേശത്തുനിന്നും കഴിഞ്ഞ ജൂലൈയ് മാസത്തില്‍ എടുത്ത ചിത്രമാണിത്. നിരീക്ഷണ കഴിവ് അളക്കാനായി ഇത് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ആദ്യ ചിത്രം ആര്‍മി പങ്കുവെച്ചത്.ഈ ചിത്രത്തിനു പിന്നാലെ മറഞ്ഞിരിക്കുന്ന സൈനികരെ പകുതി വെളിപ്പെടുത്തിക്കൊണ്ട് കണ്ടെത്തല്‍ സഹായകരമാക്കാന്‍ അടുത്ത ചിത്രവും സൈന്യം പുറത്തുവിട്ടു.
നിരവധി പേര്‍ ഉത്തരം കണ്ടെത്തുകയും, തോല്‍വി സമ്മതിക്കുകയും ചെയ്തു.ഒടുവില്‍ ആര്‍മി തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവസാനത്തെ ചിത്രം പുറത്തുവിട്ടു.
യുകെ മലയാളികളെ നടുക്കിയ ഒരപകടമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 14ന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നടന്നത്. കുട്ടികളെ സ്കൂളില്‍ നിന്നും തിരികെ കൊണ്ട് വരുന്ന വഴി നിയന്ത്രണം വിട്ട് വന്ന ഒരു കാറിനടിയില്‍ പെട്ട് പോള്‍ ജോണ്‍ എന്ന മലയാളി കൊല്ലപ്പെട്ട അപകടം അന്ന് വന്‍ വാര്‍ത്ത ആയിരുന്നു. പാഞ്ഞ് വരുന്ന കാറിന് മുന്‍പില്‍ നിന്നും ഒന്‍പത് വയസ്സുകാരിയായ തന്‍റെ ഇളയ മകളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയില്‍ ആയിരുന്നു പോള്‍ ജോണ്‍ (49) അന്ന് അപകടത്തില്‍ പെട്ടത്. മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുക്കുകയായിരുന്നു.
വിതിൻ ഷോയിലുള്ള സ്കൂളിൽ നിന്നും ഒൻപതു വയസുകാരിയായ മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോൾ കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. അസാമാന്യ ധൈര്യത്തോടെ മകളെ സുരക്ഷിതയാക്കിയ പോള്‍ അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം ജീവന് വേണ്ടി പോരാടിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ മകളുടെ ജീവന്‍ രക്ഷിച്ച ഒപ്പം തന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത് കൊണ്ട് കൂടുതല്‍ പേര്‍ക്ക് പോള്‍ വീര നായകനാവുകയും ചെയ്തിരുന്നു.
പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അന്ന് അതേ കാർ ഇടിച്ചിട്ടിരുന്നു. 27കാരിയായ സ്റ്റെഫാനി കെന്‍ഡലിനെയും രണ്ടു വയസുള്ള അവരുടെ മകനെയും ആണ് പോളിനെ ഇടിച്ച ശേഷം അതെ കാര്‍ ഇടിച്ചത്. അപകടത്തില്‍ പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. സ്റ്റെഫാനിയുടെ കൈ ഒടിഞ്ഞെങ്കിലും, അവരുടെ രണ്ടുവയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി പുഷ്ചെയറിൽ ആയിരുന്നു. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു
സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. കാറോടിച്ചിരുന്ന 89 കാരൻ എഡ്വേര്‍ഡ് വാലന്‍ ഇന്നലെ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ച കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ തടവ് ശിക്ഷ ഒഴിവാക്കാനാവില്ല എന്ന് പറഞ്ഞ ജഡ്ജി തിമോത്തി സ്മിത്ത് എഡ്വേര്‍ഡിനോട് അത്തരത്തില്‍ ഉള്ള ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിരിക്കണമെന്നും സൂചിപ്പിച്ചു. പതിനാല് വര്‍ഷത്തെ തടവിന് വരെ സാദ്ധ്യതയുള്ള കുറ്റമാണ് എഡ്വേര്‍ഡിന് മേല്‍ ചുമത്തിയിരിക്കുന്നത്.
2001ല്‍ ആയിരുന്നു പോള്‍ ജോണും കുടുംബവും യുകെയില്‍ എത്തിയത്. പോള്‍ എയര്‍പോര്‍ട്ടിലും ഭാര്യ മിനി എന്‍എച്ച്എസിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. മാഞ്ചസ്റ്റര്‍ മലയാളികളുടെ ഏത് ആവശ്യത്തിനും മുന്‍പില്‍ നിന്നിരുന്ന പോളിന്‍റെ മരണം ഇവിടുത്തെ മലയാളികള്‍ക്ക് നികത്താനാവാത്ത നഷ്ടം ആയിരുന്നു ഉണ്ടാക്കിയത്.
ന്യൂസ് ഡെസ്ക്
ഓസീ ഫ്ളൂ കില്ലർ വൈറസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിര നടപടികളുമായി എൻ എച്ച് എസ് രംഗത്തെത്തി. നിരവധി ഡോക്ടർമാർ അവധി ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും നിശ്ചിത ഡ്യൂട്ടി സമയം കഴിഞ്ഞും രോഗികൾക്കായി വാർഡുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അടിയന്തിരമല്ലാത്ത 55,000 ഓപ്പറേഷനുകൾ NHS ക്യാൻസൽ ചെയ്തു. പ്ളിമൗത്തിൽ 14 ഉം ഡോൺകാസ്റ്ററിൽ എട്ടും ഓസീ ഫ്ളൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡുറം 5, സട്ടൺ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കിൽ കഴിഞ്ഞ 50 വർഷങ്ങളിൽ യുകെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്ളൂ ബാധയാണ് വരാൻ പോകുന്നതെന്ന് വിദഗ്ദർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിരവധി പേർ കഴിഞ്ഞ ശൈത്യകാലത്ത് ഓസീ ഫ്ളൂ മൂലം മരണമടഞ്ഞിരുന്നു.
എന്താണ് ഓസീ ഫ്ളൂ?
H3 N2 എന്ന ഒരു ശൈത്യകാല രോഗാണു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസീ ഫ്ളൂ. ഓസ്ട്രേലിയയിൽ കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായ ഫ്ളൂവിന്റെ ഒരു വകഭേദമാണ് യുകെയിലും എത്തിയിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവരിൽ കനത്ത ഫ്ളൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ഓസീ ഫ്ളൂവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികൾക്ക് വേദന, വിറയൽ, ശരീരവേദന, ഛർദ്ദിൽ, ഡയറിയ എന്നിവ ഓസീ ഫ്ളൂ ബാധിച്ചവരിൽ കണ്ടു വരുന്നു. ഫ്ളൂ കലശലായാൽ ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. കുട്ടികളിൽ ചെവി വേദനയും കാണാറുണ്ട്.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ ലഭ്യമാണോ?.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ യുകെയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 65 വയസിൽ മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഈ ഫ്ളൂ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സ്പ്രേ വാക്സിനും ലഭ്യമാണ്. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജി.പി പ്രാക്ടീസുകളിലും ഫാർമസികളിലും ലഭ്യമാണ്. വാക്സിൻ എടുത്ത് 10 മുതൽ14 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിന് പ്രതിരോധശേഷി ലഭിച്ചു തുടങ്ങും.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും.
വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോൾ വായ് ടിഷ്യൂ ഉപയോഗിച്ച് കവർ ചെയ്യുക അതിനു ശേഷം ടിഷ്യൂ ഉടൻ ബിന്നിൽ നിക്ഷേപിക്കുക. ഫോൺ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുക.
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോകാമോ?
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോവാതിരിക്കുന്നതാണ് അഭികാമ്യമെന്ന് NHS ഗൈഡ് ലൈൻ പറയുന്നു. ഫ്ളൂ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.
ഫ്ളൂ വന്നാൽ എന്തു ചെയ്യണം.
ഓസീ ഫ്ളൂ ബാധിച്ചു കഴിഞ്ഞാൽ രോഗിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തിൽ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവർ നേരിയ ഫ്ളൂ ലക്ഷണങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവർ ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. ഫ്ളൂ ബാധിച്ചാൽ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രിക്കാൻ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്ളൂവിൽ നിന്ന് മുക്തി പ്രാപിക്കാൻ ഒരാഴ്ച എങ്കിലും എടുക്കും.
ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ തടയുകയും കടുത്ത വേദനയുളവാക്കുകയും ചെയ്യുന്ന എഹ്ലേഴ്‌സ്-ഡാന്‍ലോസ് രോഗത്തിന് അടിമയായ യുവതിയെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാര്‍ സഹായിച്ചില്ലെന്ന് പരാതി. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുന്ന തനിക്ക് സഹായം ആവശ്യമായ വിധത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിമാനത്താവള ജീവനക്കാര്‍ പറഞ്ഞതെന്ന് നതാലി ഓള്‍പോര്‍ട്ട് ഗ്രാന്‍ഥാം എന്ന 23കാരി വിശദീകരിക്കുന്നു. പ്രത്യേക സഹായം ബുക്ക് ചെയ്തിരുന്നെങ്കിലും തന്നെ സഹായിക്കുന്നത് സമയം മെനക്കെടുത്തലാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി നതാലി പറഞ്ഞു.
ഫ്രാന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ നീസിലേക്ക് പോകാനാണ് ഇവര്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയറിലാണെങ്കിലും പ്രത്യക്ഷത്തില്‍ അംഗവൈകല്യങ്ങളൊന്നും ദൃശ്യമല്ലാത്തതിനാലാകും ഗേറ്റിലുണ്ടായിരുന്ന ജീവനക്കാര്‍ വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്നും താന്‍ ആവശ്യപ്പെട്ട സേവനം നിഷേധിച്ചുവെന്നും നതാലി പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെയല്ല, വൈകല്യങ്ങളുള്ളവരെ സഹായിക്കാനാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത്.
തന്റെ പേര് പോലും നോക്കാതെയായിരുന്നു ജീവനക്കാരിയുടെ രോഷപ്രകടനം. അത് പരിശോധിച്ചിരുന്നെങ്കില്‍ താനാണ് സഹായം ആവശ്യപ്പെട്ടിരുന്നതെന്നും അതിനായാണ് ജീവനക്കാരിയെ നിയോഗിച്ചതെന്നും മനസിലാകുമായിരുന്നു. അല്പദൂരം നടന്നാല്‍ പോലും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്ന രോഗവും തനിക്കുണ്ടെന്ന് നതാലി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം തനിക്ക് സഹായം ലഭിച്ചെങ്കിലും ജീവനക്കാരിയുടെ പെരുമാറ്റം വളരെ പ്രയാസമുണ്ടാക്കുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച വിമാനത്താവളം അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡിലെ ഫ്രിയര്‍സ് വാര്‍ഫ് ചില്‍ഡ്രന്‍സ് പ്ലേ ഗ്രൗണ്ടില്‍ കൗമാരക്കാരന്‍ കുത്തേറ്റു മരിക്കാനിടയായ സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. ബര്‍മിംഗ്ഹാം സ്വദേശിയായ പതിനാറ് വയസ്സുകാരനാണ് പാര്‍ക്കിന് സമീപം കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിമൂന്ന് വയസ്സുള്ള ഒരു പുരുഷനെയും ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അറിയിച്ചു. ഇവര്‍ ഇരുവരും ഓക്സ്ഫോര്‍ഡ് സ്വദേശികള്‍ ആണ്.
മരണവിവരം പതിനാറുകാരന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചു എന്ന് വെളിപ്പെടുത്തിയ ഡിറ്റക്ടീവ് ചീഫ് ആന്‍ഡി ഹോവാര്‍ഡ് ഈ സംഭവം സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ മുന്നോട്ടു വരണമെന്നും അഭ്യര്‍ഥിച്ചു.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം നടന്ന സമയത്ത് അപകടത്തിലായവരെ രക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ ഹീറോ ആയി മാറിയ ക്രിസ്റ്റഫര്‍ പാര്‍ക്കര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മോഷണം നടത്തിയതായി തെളിഞ്ഞു. ഇരുപത്തി രണ്ട് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്ക് പറ്റാനും ഇടയാക്കിയ സ്ഫോടനം ബ്രിട്ടനെ നടുക്കിയിരുന്നു. ഈ സ്ഫോടന സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിലൂടെയാണ് ക്രിസ് പാര്‍ക്കര്‍ എന്ന ഭാവന രഹിതന്‍ ഹീറോ ആയി മാറിയത്.
സ്ഫോടന ശേഷം നല്‍കിയ ടിവി അഭിമുഖങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും ആയിരുന്നു ക്രിസ് വീര നായകനായി മാറിയത്. അതിന് ശേഷം ‘മാഞ്ചസ്റ്റര്‍ ഹീറോ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇയാളുടെ ജീവിതത്തിലെ ശോചനീയാവസ്ഥ പലരുടെയും മനസ്സലിയിക്കുകയും ചെയ്തിരുന്നു. തെരുവില്‍ ഉറങ്ങിയിരുന്ന ഇയാള്‍ക്ക് വേണ്ടി ഗോഫണ്ട് മീ എന്ന ചാരിറ്റി പേജ് വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇതിനെ തുടര്‍ന്നായിരുന്നു. ജോണ്‍സ് എന്നയാള്‍ ആയിരുന്നു ഗോഫണ്ട്‌മീയിലൂടെ ക്രിസിനെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. അപ്പീലിനെ തുടര്‍ന്ന് 3700 പേരില്‍ നിന്നായി 52539 പൗണ്ട് പാര്‍ക്കറിനായി ശേഖരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെയും തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിന്റെയും സിസി ടിവി ഇമേജുകള്‍ പരിശോധിച്ച പോലീസ് ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ് കിടന്നിരുന്ന ആളുകളുടെ പോക്കറ്റില്‍ നിന്ന് മൊബൈലും പഴ്സും മോഷ്ടിക്കുന്ന ക്രിസ് പാര്‍ക്കറുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സഹതാപം രോഷമായി മാറി. ഇതിനെ തുടര്‍ന്നാണ് സംഭാവനയായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നല്‍കിയവര്‍ക്ക് തന്നെ തിരിച്ച് നല്‍കുമെന്ന് ഫണ്ട് ശേഖരണത്തിന് മുന്‍കയ്യെടുത്ത ജോണ്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗോഫണ്ട്മീയുടെ പോളിസി അനുസരിച്ച് ഒരു കാര്യത്തിനായി പിരിച്ച പണം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ അനുവാദമില്ല എന്നതും പണം തിരികെ നല്‍കാനുള്ള തീരുമാനത്തിന് കാരണമായി.
അതെ സമയം ഹീറോ ആയി വാഴ്ത്തപ്പെട്ട ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ക്കുള്ള ശിക്ഷ ഈ മാസം മുപ്പതിന് വിധിക്കും.
അജിത് പാലിയത്ത്
യുകെയിലെ സഹൃദയരായ മലയാളികളുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റിയുടെ കിരീടത്തില്‍ തുന്നി ചേര്‍ക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയായ ഡിസി ബുക്സുമായി ചേര്‍ന്ന് അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ സമ്മാന ജേതാക്കളായവരുടെ പേര് വിവരങ്ങള്‍ ആണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇപ്പോള്‍ പുറത്ത് വിടുന്നത്. കഥയെയും കവിതയെയും ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികള്‍ക്കുള്ള അംഗീകാരമായി മാറുകയായിരുന്നു ഈ മത്സരം. മികച്ച കഥയായി എക്‌സിറ്ററിലെ റിജു ജോണ്‍ എഴുതിയ ‘ഹണിമൂണ്‍’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കവിത എഴുതി ഒന്നാം സ്ഥാനം നേടിയത് ന്യൂപോര്‍ട്ടിലെ സ്മിത ശ്രീജിത്ത് എഴുതിയ ‘ഓട്ടം’ ആണ്.
കഥയ്ക്കും കവിതയ്ക്കുമാണ് യുകെയിലെ പ്രവാസി മലയാളികളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും വരെ മത്സരത്തിലേക്ക് കൃതികള്‍ എത്തിയിരുന്നു. ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു കഥയിലും കവിതയിലും ലഭിച്ച അറുപതിനടുത്ത് കൃതികള്‍ സൂചിപ്പിക്കുന്നത്. യുകെയിലും കേരളത്തിലുമുള്ള സാഹിത്യമേഖലയിലെ പ്രഗത്ഭരായ അഞ്ച് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്.
കഥാ മത്സര വിജയികള്‍:
കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് എക്‌സിറ്ററിലെ – ആല്‍ഫിങ്ടണില്‍ താമസ്സിക്കുന്ന ‘റിജു ജോണ്‍’ എഴുതിയ ‘ഹണിമൂണ്‍’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘ബേസില്‍ ജോസഫ്’ എഴുതിയ ‘എന്‍ട്രി പാസ്’ ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ലീഡ്‌സില്‍ താമസ്സിക്കുന്ന ‘രാജേന്ദ്ര പണിക്കര്‍’ എഴുതിയ ‘ഭ്രാന്ത് പൂക്കുമ്പോള്‍’ എന്ന കൃതിയാണ്. കോഴിക്കോട് നിന്നുള്ള ‘ഡോക്ടര്‍ ജാന്‍സി ജോസ്’ എഴുതിയ ‘ഏകാന്തതയില്‍ വിരിയുന്ന തണല്‍മരങ്ങള്‍’ മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ഷെഫീല്‍ഡില്‍ നിന്നുള്ള ‘ബീന ഡോണി ‘ എഴുതിയ ‘ഒന്നാം സമ്മാനം കിട്ടിയ കഥ’ എന്ന രചനക്കാണ്.
കവിതാ മത്സര വിജയികള്‍:
കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഡിഫിനടുത്ത് ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘സ്മിത ശ്രീജിത്ത്’ എഴുതിയ ‘ഓട്ടം’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവനേജില്‍ താമസ്സിക്കുന്ന ‘അനിയന്‍ കുന്നത്ത് ‘ എഴുതിയ ‘വാടക ചീട്ട്’ ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഖത്തറിലെ ദോഹയില്‍ താമസ്സിക്കുന്ന ‘സബിത കെ’ എഴുതിയ ‘ആരാച്ചാര്‍’ എന്ന കൃതിയാണ്. നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. സറെയിലെ എപ്‌സമില്‍ താമസ്സിക്കുന്ന ‘ലിജി സെബി’ എഴുതിയ ‘മൂന്നാമിടം’ വും കെന്റില്‍ നിന്നുള്ള ബീന റോയ് എഴുതിയ ‘പെണ്മയുടെ അവസ്ഥാന്തരങ്ങളുമാണ്’ നാലാം സ്ഥാനം പങ്കു വച്ചത്.
കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരനായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍, പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും തമിഴ് നാട്ടില്‍ താമസ്സിക്കുന്ന മലയാളിയായ സ്വപ്നാ നായര്‍, കേരളത്തിലെ എഴുത്തുകാരില്‍ അറിയപ്പെടുന്ന ബ്ലോഗ്ഗറും ചിന്തകനും സാഹിത്യ മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ മനു നെല്ലായ, യൂക്കേയിലും വിദേശത്തും അറിയപ്പെടുന്ന കവിയും കഥാകാരനും ബ്ലോഗ്ഗര്‍മാരുടെ തലതൊട്ടപ്പനുമായ മുരളീ മുകുന്ദന്‍, യുകെയിലും വിദേശത്തും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും സംഗീതജ്ഞനും എഴുത്തുകാരനുമായ കനേഷ്യസ് അത്തിപ്പൊഴി എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്. മത്സരാര്‍ത്ഥികള്‍ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തിയത്.
ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. അഥേനീയം അക്ഷരാഗ്രന്ഥാലയം ആദ്യം 2015 ല്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനാര്‍ഹമായ കാര്യമാണ്. രണ്ടാമത്തെ സാഹിത്യ മത്സരത്തിലും പിന്തുണയേകിയ കേരളത്തിലെയും ഇന്ത്യയിലെ തന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസിയോടുള്ള അകമഴിഞ്ഞ നന്ദിയും സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഡി സി ബുക്‌സിന്റെ സമ്മാനവും മത്സരത്തിനു സമര്‍പ്പിച്ച കൃതികളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ചേര്‍ത്തുള്ള പുസ്തക പ്രകാശനവും പങ്കെടുത്തവര്‍ക്കുള്ള അനുമോദന യോഗവും ഈ വരുന്ന ഫെബ്രുവരി 24ന് നടത്തപ്പെടും. സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യയില്‍ നിന്ന് നഴ്‌സിങ്ങ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചതിനുശേഷം പാശ്ചാത്യലോകത്ത് നഴ്‌സിങ്ങ് മേഖലയില്‍ ജോലി ചെയ്യുക എന്ന സ്വപ്‌നവുമായി ബ്രിട്ടണില്‍ കുടിയേറിയതിനുശേഷം നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് ജോലിയിലും ഒതുങ്ങിപ്പോകുന്ന ധാരാളം മലയാളികളുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും നിയമത്തിന്റെ നൂലാമാലകളുമാണ് നഴ്‌സിങ്ങ് പഠനം ഉന്നത വിജയത്തോടെ പൂര്‍ത്തീകരിച്ച പലര്‍ക്കും ബ്രിട്ടണില്‍ നഴ്‌സായി ജോലി ചെയ്യുക എന്നത് ഒരു സ്വപ്‌നമായി മാറ്റുന്നത്. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വാഗ്ദാനങ്ങളിലും, ഏതുവിധേനയും ബ്രിട്ടണില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ നഴ്‌സിങ്ങ് മേഖലയില്‍ ജോലി സമ്പാദിക്കാമെന്ന പ്രതീക്ഷയിലും യുകെയില്‍ എത്തപ്പെട്ടതിനുശേഷം നഴ്‌സിങ്ങ് പ്രൊഫഷന്‍ ഒരു മരീചികയായി മാത്രം അവശേഷിക്കുന്ന നൂറുകണക്കിന് മലയാളികള്‍ ഉണ്ട് നമ്മുടെ ഇടയില്‍. ഇവര്‍ക്കെല്ലാം മാതൃകയാകുകയാണ് സ്റ്റോക്ക് – ഓണ്‍ – ട്രെന്റില്‍ നിന്നുള്ള ജ്യോതി കുര്യന്‍.കൊല്ലം ബിഷപ്പ് ബെന്‍സിങ്ങര്‍ ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സിങ്ങ് പഠനം ഉയര്‍ന്ന രീതിയില്‍ പാസായ ജ്യോതി കുര്യന്‍ മറ്റു പലരേയും പോലെ നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ടാണ് യുകെയിലേയ്ക്ക് വന്നത്. എന്നാല്‍ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന ഭേദഗതികള്‍ ജോതിയുടെ സ്വപ്‌നങ്ങളില്‍ മാര്‍ഗ്ഗതടസമായി മാറി. അതുകൊണ്ട് കഴിഞ്ഞ കുറേക്കാലമായി റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ജ്യോതി. എന്നാല്‍ നഴ്‌സിങ്ങ് മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത തൊഴില്‍ ക്ഷാമം വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കാത്തവരെ ട്രാന്‍ഫര്‍മേഷന്‍ പ്രോസസിലൂടെ എന്‍.എം.സി രജിസ്‌ട്രേഷന് യോഗ്യരാക്കുന്ന പ്രക്രിയയെക്കുറിച്ച് ചിന്തിപ്പിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ ഉന്നതരെ നിര്‍ബന്ധിതരാക്കി. ഇത്തരത്തില്‍ ട്രാന്‍ഫര്‍മേഷന്‍ പ്രക്രിയയിലൂടെ യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയ ആദ്യ നഴ്‌സിങ്ങ് സമൂഹത്തിലെ ഒരാളാണ് ജ്യോതി കുര്യന്‍ എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനകരമാണ്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് വിവിധ ഹോസ്പിറ്റലുകളില്‍ നടപ്പാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോസസില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് മേഖലയിലും മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ചേരാവുന്നതാണ്. IELTS പാസായി കഴിഞ്ഞാല്‍ CBT (Computer Base Theory Test), OSCE (Objective Structure Clinical Education) എന്നിവ പഠിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങളോടെ വിജയിക്കുന്നതിനും ഹോസ്പിറ്റലിന്റെ എല്ലാവിധ സഹായവും ഉണ്ടാകും. OSCE ടെസ്റ്റ് പാസായതിന്റെ പിറ്റേദിവസം തന്നെ എന്‍.എം.സി. രജിസ്‌ട്രേഷന്‍ ലഭിച്ച കാര്യം സന്തോഷപൂര്‍വ്വം ജ്യോതി കുര്യന്‍ മലയാളം യുകെയോട് പങ്കുവെച്ചു. തിരുവല്ല കവിയൂര്‍ സ്വദേശിയാണ് ജ്യോതികുര്യന്‍. പുള്ളിയില്‍ പി ജെ കുര്യനും തങ്കമ്മയുമാണ് ജ്യോതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ജോമോന്‍ പള്ളിക്കുന്നേല്‍ കോട്ടയം മണര്‍കാട് സ്വദേശിയാണ്. ജര്‍മിയാ, നോയല്‍ എന്നീ കുട്ടികളാണ് ജോമോന്‍ – ജ്യോതിതി ദമ്പതികള്‍ക്കുള്ളത്. ഇരട്ട സഹോദരി ജോസി ജെയിംസ് സ്‌റ്റോക്ക് ഹോസ്പിറ്റലില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ്. ജോതിയുടെ വിജയം നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ട് കഴിയുന്ന പല മലയാളികള്‍ക്കും മാതൃകയും ആവേശവുമാണ്. ഇന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന ജോമോനും ജ്യോതിക്കും ഒരായിരം ആശംസകൾ നേർന്നുകൊള്ളുന്നു.