ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്‌ളിന്‍ : അക്കൗണ്ടുകളിൽ പണം ഇല്ലെങ്കിലും പണം ലഭിക്കും! ഇത് മുതലാക്കാൻ ആയിരങ്ങൾ എടിഎമ്മുകളിന്റെ മുന്നിൽ തടിച്ചുകൂടി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഐ ടി സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ സംഭവം അരങ്ങേറിയത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം മറ്റ് എക്സ്റ്റേണല്‍ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ് ഫര്‍ ചെയ്യാനും പിന്നീട് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിഞ്ഞതായി ബാങ്കും സ്ഥിരീകരിച്ചു.സീറോ ബാലന്‍സ് ഉണ്ടായിരുന്നവര്‍ക്കും പണം ട്രാന്‍സ് ഫര്‍ ചെയ്യാനായി. ഇതോടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭാഗികമായി തടസപ്പെട്ടു. എന്നാൽ പ്രശ്നം പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മുതല്‍ നടത്തിയ മിക്ക ഇടപാടുകളും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇടപാടുകാര്‍ അവരുടെ അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കേണ്ടിവരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് പോര്‍ട്ടലായ 365 ഓണ്‍ലൈനിലെയും മൊബൈല്‍ ബാങ്കിംഗ് ആപ്പിലെയും സേവനങ്ങൾ തടസ്സപ്പെട്ടു.
അക്കൗണ്ടിൽ പണമില്ലെങ്കിലും , അഞ്ഞൂറ് യൂറോ വരെ പിന്‍വലിക്കാനായുള്ള സൗകര്യം ഉണ്ടെന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. ഇതോടെ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇതോടൊപ്പം അക്കൗണ്ടിൽ പണമില്ലെങ്കിലും റവലൂട്ട് അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ് ഫര്‍ ചെയ്യാനാവുമെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. ഇപ്രകാരം ട്രാന്‍സ് ഫര്‍ ചെയ്യുന്ന പണം രാജ്യത്തെ ഏത് എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന സ്ഥിതിയായതോടെ ഡബ്ലിന്‍, ലിമെറിക്ക്, ഡന്‍ഡല്‍ക്ക് അടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ എടിഎമ്മുകളില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുകയായിരുന്നു. പലയിടത്തും ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ ഗാർഡിനെ നിയോഗിക്കേണ്ടി വന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ യുകെയിൽ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്. നോർഫോക്ക് ഗ്രേറ്റ് യാർമൗത്തിലെ ഓർലിൻ റൂസെവ് (45), ഹാരോയിൽ നിന്നുള്ള ബിസർ ധംബസോവ് (41), കാട്രിൻ ഇവാനോവ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത മൂവരും ഇപ്പോഴും അവിടെ തുടരുകയാണ്. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇവർ റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ അഞ്ചു പേരിൽ ഈ മൂന്ന് പേർക്കെതിരെ ഫെബ്രുവരിയിൽ ഐഡന്റിറ്റി ഡോക്യുമെന്റ് ആക്ട് പ്രകാരം കുറ്റം ചുമത്തി.
മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ പിടികൂടിയത്. വൈകാതെ തന്നെ മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ ഹാജരാക്കും. മൂവരും വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. റൂസെവിന് റഷ്യയിലെ ബിസിനസ്സ് ഇടപാടുകളുടെ ചരിത്രമുണ്ട്. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.
ധംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടക്കും. പൊലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ലണ്ടൻ : ഏറ്റവും ആവേശം നിറയ്ക്കുന്ന ഒഐസിസി യുകെയുടെ സ്വതന്ത്ര ദിനാഘോഷം വിവിധ നേതാക്കന്മാരുടെ സനിധ്യത്തിൽ ആഹോഷ പൂർവ്വം കൊണ്ടാടി , ഇന്ത്യയിൽ നിന്നെത്തിയ മുൻ മന്ത്രിമാരും , യുകെയിലെ വിവിധ മേഖലയിൽ നിന്നെത്തിയ ഒഐസിസി നേതാക്കന്മാരും , ഒഐസിസി പ്രവർത്തകരും ഒരേ സ്വരത്തിൽ ഭാരത് മാതാവിന് ജയ് വിളിച്ചപ്പോൾ കണ്ടു നിന്നവർക്ക് പോലും ആവേശം അടക്കാനായില്ല , ഒഐസിസി യുകെ , നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന്റെ നേതൃത്വത്തിൽ ലണ്ടൻ പാർലമെന്റ് സ്ക്യയറിൽ നടന്ന സ്വാതന്ത്ര ദിനാ ആഘോഷം ആൾ ബലം കൊണ്ടും നേതൃത്വ പാടവം കൊണ്ടും ശ്രദ്ദേയമായി , ഇത്രയും ആളുകൾ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയല്ലന്ന് പരിപാടിയുടെ കോഡിനേറ്റർ കൂടിയായ ഒഐസി സെകട്ടറി ശ്രീ അപ്പാ ഗഫുർ പറഞ്ഞു .
രാവിലെ 11 മണിയോടുകൂടി ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒഐസിസി നേതാക്കൻമാരും അണികളും പുഷ്പാർച്ചന നടത്തിയാണ് സ്വതന്ത്ര ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടത്, ശ്രീ, സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ ആലപിച്ച വന്ദേമാതര ഗാനം എത്തിച്ചേർന്നവരിൽ ദേശിയ ആവേശം ഉണർത്തുന്നതായിരുന്നു നൂറുകണക്കിന് പ്രവർത്തകരും നാട്ടിൽ നിന്നും എത്തിയ നേതാക്കളും പങ്കെടുത്ത സ്വാതന്ത്യദിനാഘോഷ പരിപാടി ലണ്ടനിൽ ഉള്ള ഇന്ത്യക്കാരുടെ ദേശ സ്നേഹം വിളിച്ചോതുന്നതായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ നമ്മുടെ പൂര്‍വ്വികര്‍ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനമെന്നും , എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോഴും മതത്തിന്റെ പേരിലും , ഭക്ഷണത്തിന്റെ പേരിലും ഇന്ത്യൻ ജനങ്ങളെ അടിമകളാക്കനാണ് ശ്രമിക്കുന്നതെന്ന് , ഒഐസിസി യുകെ , നാഷണൽ ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ സ്വഗത പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ 2023 ഓഗസ്റ്റ് 15ന് 77 -ാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ മണിപ്പുരിലും , ഹരിയാനയിലും ഉള്ള ജങ്ങൾക്ക് എന്ത് സ്വാതന്ത്രമാണ് ഉള്ളതെന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാർ പറയണമെന്ന് ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചോദിച്ചു .
സ്വാതന്ത്ര്യം കിട്ടിയ സ്വാതന്ത്യമല്ലാത്ത മണിപ്പൂർ കത്തുന്നതിലൂടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയേപ്പറ്റിയും മോദി സർക്കാരിൻ്റെ ഭീകര വാഴച്ചയേപ്പിറ്റിയും ശ്രീ കെ കെ മോഹൻദാസ് അപലപിച്ചു, തുടർന്ന് മുൻ നേപ്പാൾ മന്ത്രി ഹരിപ്രസാദ് പാണ്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളും മുൻ സദക്ക് മേയറും കൗൺസിലറുമായ സുനിൽ ചോപ്രയും , മുൻ ലവ്ടോൺ മേയർ ശ്രീ ഫിലിപ്പ് ഏബ്രഹാമും ആശംസ പ്രസംഗം നടത്തി.
സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് വിശിഷ്ട അഥിതികളായി എത്തിയത് മുൻ മന്ത്രി , ഹരിപ്രസാദ് പാണ്ഡേ , പശുമതി ഭണ്ഡാരി എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി , മുൻ മന്ത്രി ,ഹരി പ്രസാദ് പാണ്ഡേ ദേശിയ പതാക നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻ ദാസിന് കൈമാറി , ഗാന്ധി പ്രതിമക്ക് മുന്നിൽ ഒഐസിസി യുകെ നാഷണൽ വൈസ് പ്രസിഡന്റ് ഡോക്ടർ ജോഷി ജോസ് സ്വാതന്ത്ര ദിനത്തിന്റെ പ്രത്യേക പ്രതിജ്ഞ വാജകം അണികൾക്ക് ചൊല്ലിക്കൊടുത്തു , തുടന്ന് ഒഐസിസി നാഷണൽ കമ്മറ്റി അംഗം സണ്ണി ലൂക്കോസ് മണിപ്പൂരിൽ നടക്കുന്ന നരഹത്യക്കും അനാശാസപ്രവർത്തനങ്ങൾക്കും ദേവാലയങ്ങൾക്കെതിരെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്കും എതിരെ ഒഐസിസി യുകെ എടുത്ത നിലപാടുകൾ ഉൾപ്പെടുന്നതും മണിപ്പുർ ജനങ്ങൾക്ക് നീതി ലഭിക്കണം എന്ന് ആവശ്യപെടുന്നതുമായ പ്രമേയം അവതരിപ്പിച്ചു .
പിന്നീട് ഒഐസിസി യുകെയുടെ മുതിർന്ന നേതാക്കന്മാരായ ശ്രീ സുനിൽ ചോപ്ര , ഒഐസിസി യുകെ സെക്കട്ടറി ശ്രീ അപ്പാ ഗഫുർ , ശ്രീ, റോണി ജേക്കബ്ബ്, സാജു മണക്കുഴി, ജയൻ റാൻ, സുരേഷ് കുമാർ , ശ്രീ മണികണ്ഠൻ ,ഒഐസിസി സർറേ റീജൻ എക്സികുട്ടിവ് ശ്രീ അഷറഫ് അബ്‌ദുല്ല , സർറേ റീജൻ മീഡിയ കോഡിനേറ്റർ ശ്രീ തോമസ് ഫിലിപ്പ്, സെക്രട്ടറി, സാബു ജോർജ്ജ് , ഷാംജിത്ത് എന്നിവർ സ്വാതന്ത്ര ദിന ആശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു ,തുടർന്ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കെത്തിയവർക്ക് എലിഫെന്റ്റ് ആൻഡ് കസിൽ റീജൻ പ്രസിടന്റ്റ് ശ്രീ രാജൻ പടിയിൽ നന്ദി പറഞ്ഞു.തുടർന്ന് ദേശീയ ഗാനാ ആലാപനത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സമാപിച്ചു.
റോമി കുര്യാക്കോസ്
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നാളെ ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’ അനുസ്മരണ യോഗത്തിലും,’സമകാലീന ഭാരതം’ സെമിനാറിലും ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കുചേരും. ഭാരതത്തിന്റെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി തൻറെ പഠനത്തിലും, പ്രവർത്തന പരിചയത്തിലും, അനുഭവങ്ങളിലും കണ്ടും തൊട്ടുമറിഞ്ഞ അറിവുകളും അഭിപ്രായങ്ങളും ജസ്റ്റിസ് ജെ ബി കോശി പങ്കുവെക്കും. കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ ‘ഓ സി ഒരോർമ്മ’ യിൽ പങ്കിടുന്നതുമാണ്.
ജസ്റ്റിസ് ജെ.ബി.കോശി ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സാമൂഹ്യ സാംസ്കാരിക സാമുദായിക പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കും. യോഗത്തിൽ മുഖ്യാതിഥിയായി എത്തിച്ചേരുന്ന ജസ്റ്റിസ് ജെ ബി കോശിയെ ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ഗുർമിന്ദർ രന്തവാ സദസ്സിനു പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി, മുൻ മേയർ, കൗൺസിലർ ഫിലിപ്പ് എബ്രഹാം, ഗമ്പാ വേണുഗോപാൽ, സുധാകർ ഗൗഡ്, എൻ വി എൽദോ( YMCA ), വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം, ഇമാം ഹഖ്, സ്റ്റീഫൻ റോയ്, ജോസ് ചക്കാലക്കൽ (WELKOM ), അൽക്ക ആർ തമ്പി തുടങ്ങിയവർ സംസാരിക്കും.
ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി പ്രോഗ്രാം കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.
ആഗസ്റ്റ് 16 ബുധനാഴ്ച,നാളെ വൈകുന്നേരം 5:00 മണിക്കു ആരംഭിക്കുന്ന യോഗനടപടികൾ ഏഴരയോടെ സമാപിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ടിക്ടോക്ക് വഴി ലണ്ടനിൽ കലാപാഹ്വാനം നടത്തുകയും ഓക്സ്ഫോർഡ് സ്ട്രീറ്റിൽ യുവാക്കൾ അക്രമാസക്തരാവുകയും ചെയ്ത സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ വീഴുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷനേഴ്സിന്റെ പുതിയ അധ്യക്ഷ ഡോണ ജോൺസ് മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ ഉൾപ്പെടുന്നത് തടയാൻ മാതാപിതാക്കൾ അവരോട് സംസാരിക്കണമെന്ന് ഡോണ കൂട്ടിച്ചേർത്തു. യുവാക്കൾ കുറ്റവാളികൾക്കൊപ്പം ചേർന്നാൽ മജിസ്ട്രേറ്റ് കോടതികൾ പിഴ ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ മൈക്രോസോഫ്റ്റ് സ്റ്റോറിനു മുന്‍പില്‍ വടികളുമായി എത്തിയ യുവാക്കളെ പോലീസ് തല്ലി ഓടിക്കുന്ന ദൃശ്യം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ജെ ഡി സ്‌പോര്‍ട്ട്‌സും മറ്റ് ചില സ്റ്റോറുകളും കൊള്ളയടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പല കടകളും താത്ക്കാലികമായി അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന തലവേദന എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ശക്തമായി നേരിടുമെന്നും അത്തരത്തിൽ ഉള്ളവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചു, കൊള്ളയടിക്കാനും മോഷണത്തിനും ശ്രമിച്ചു എന്നതുള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് പേരെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾ അറസ്റ്റിൽ ആയാൽ അതവരുടെ ഭാവിയെ ബാധിക്കും. അതിനാൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ മനസിലാക്കണം. അവരോട് സംസാരിക്കണം.” ഡോണ ജോൺസ് വ്യക്തമാക്കി.
സ്വന്തം ലേഖകൻ
നോർത്താംപ്ടൺ : നോർത്താംപ്ടണിലെ പ്രമുഖ മലയാളി റെസ്റ്റോറന്റായ കേരള ഹട്ട് ഒരുക്കുന്ന സ്വാദിഷ്‌ഠമായ ഫ്രീ ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാനും , വാശിയേറിയ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . യുകെയിലെ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ഗ്ലോബൽ പ്രീമിയർ ലീഗും ചേർന്നാണ് ഈ ക്രിക്കറ്റ് മാമാങ്കം ആഗസ്ത് 20ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികൾ ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നു. യുകെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകൾ ജി പി ഐൽ ക്രിക്കറ്റ് മാമാങ്കത്തിനായി രെജിസ്റ്റർ ചെയ്തു കഴിഞ്ഞു.
യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് ഓഗസ്റ്റ് 20 ന് യുകെയിൽ ആരംഭിക്കുന്നത്. ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും ,ടെക് ബാങ്കുമാണ്.
നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1500 പൗണ്ടും , രണ്ടാം സമ്മാനമായി 750 പൗണ്ടും , മൂന്നാം സമ്മാനമായി 250 പൗണ്ടും , നാലാം സമ്മാനമായി 250 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു .
കൈരളിയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് യു.കെ യിലെ കെയർ മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആഗസ്ത് 19 ശനിയാഴ്ച യുകെ സമയം വൈകുന്നേരം 5 മണിക്ക് ഓൺലൈൻ വഴിയാണ് ചർച്ച. യുകെയിലെ കെയർ മേഖലയിൽ ലക്ഷങ്ങൾ മുടക്കി ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ എത്തുന്ന മലയാളികൾക്ക് അവർ സ്വപ്നം കാണുന്ന ജീവിതം ലഭിക്കാതെ വരുന്ന സാഹചര്യവും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്നു.
പണം മുടക്കി ഒടുവിൽ വിസ കിട്ടാതെയാവുക, യുകെയിൽ എത്തി ജോലി കിട്ടാതിരിക്കുക, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം, ജീവിത ചെലവുകൾ, മാനസികമായ് വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ, ജോലി സ്ഥലത്തെ അനാവശ്യ ചൂഷണങ്ങളും പിരിച്ചുവിടലുകളും എന്ന് തുടങ്ങി ഈ അടുത്ത കാലത്തായി ഉയർന്ന് കേൾക്കുന്ന പ്രതിസന്ധികൾ പലതാണ്. ഇത്തരം ചോദ്യങ്ങളെയും പ്രതിസന്ധികളെയും മുൻനിറുത്തി തുറന്നു ചർച്ച ചെയുക വഴി ഇത്തരം സാഹചര്യങ്ങളിൽ അപേക്ഷകർക്ക് വിദഗ്ദ്ധ ഉപദേശങ്ങളും സഹായവും ലഭിക്കുവാൻ പ്രയോജനപ്പെടും എന്ന് കൈരളി യു.കെ കരുതുന്നു.
കെയർ ഏജൻസി, കെയർ ഹോം പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ബന്ധപ്പെട്ട ഏജൻസികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഈ ചർച്ചയിൽ സംവദിക്കുന്നു. പങ്കെടുക്കുവാൻ ഈ ലിങ്കിൽ താല്പര്യം അറിയിക്കുക – https://fb.me/e/2OZbLQJod
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജിഎംഎ വാരിയേഴ്‌സ് വിജയിച്ചു. രാവിലെ ഗ്ലോസ്റ്ററിലെ കിങ് ജോര്‍ജ് ഗ്രൗണ്ടില്‍ വച്ചു നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വാരിയേഴ്‌സ് വിജയം സ്വന്തമാക്കിയത്.
അവസാന വട്ട മത്സരം ഗ്ലാഡിയേറ്റേഴ്‌സും സ്പാര്‍ടന്‍സും വാരിയേഴ്‌സും തമ്മിലായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിനെ തോല്‍പ്പിച്ച് വാരിയേഴ്‌സ് ഫൈനലുറപ്പിച്ചു. സ്പാര്‍ടനും ഫൈനലിലെത്തിയതോടെ മത്സരം ആവേശത്തിലായി. ഒടുവില്‍ സ്പാര്‍ട്ടനെ തോല്‍പ്പിച്ച് വാരിയേഴ്‌സ് കപ്പ് സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ 20 ഓവറുകളാണ് ഉണ്ടായിരുന്നത്.
ഗ്ലാഡിയേറ്റേഴ്‌സിനെ പ്രജു ഗോപിനാഥും സ്പാര്‍ടനെ മനോജ് വേണുഗോപാലും വാരിയേഴ്‌സിനെ ഡോ ബിജു പെരിങ്ങത്തറയും നയിച്ചു. വാരിയേഴ്‌സിലെ വിക്കി മികച്ച ബൗളറായി. വാരിയേഴ്‌സ് താരം അനസ് റാവ്തര്‍ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു. കളിയിലുടനീളം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ച ആന്റണി മാത്യുസ് മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തു.
മാന്‍ ഓഫ് ദി സീരീസ് ടോം ഗ്ലാന്‍സന്‍ സ്വന്തമാക്കി. വാരിയേഴ്‌സ് മത്സരത്തില്‍ ജയിച്ചപ്പോള്‍ സ്പാര്‍ടന്‍സ് റണ്ണറപ്പായി. ഗ്ലാഡിയേറ്റേഴ്‌സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടിവന്നു. സ്റ്റീഫന്‍ ഇലവുങ്കലിന്റെ നേതൃത്വത്തില്‍ രുചിയേറിയ ഭക്ഷണവും ഒരുക്കിയിരുന്നു. വാശിയേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണികളിലും ആവേശം നിറയ്ക്കുകയായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകനോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കാൻ നാട്ടിൽ നിന്ന് പ്രസ്റ്റണിലെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശി തട്ടാരടിയില്‍ വി ജെ വര്‍ഗീസ് (75) അന്തരിച്ചു. ഒന്നര മാസം മുമ്പാണ് വര്‍ഗീസ് ഭാര്യ മറിയക്കുട്ടിയ്ക്കൊപ്പം യുകെയില്‍ എത്തിയത്. പ്രസ്റ്റണിലെ ദിപിന്‍ വര്‍ഗീസിന്റെ പിതാവാണ് വിട വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗീസ് സ്‌ട്രോക്ക് സംഭവിച്ചതോടെയാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചിക്കന്‍ പോക്സും വയറു വേദനയും മൂലം ആശുപത്രിയിലാവുകയായിരുന്നു. കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിനിടെയാണ് രണ്ടു ദിവസം മുൻപ് സ്ട്രോക്ക് സംഭവിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയുമായിരുന്നു.
വര്‍ഗീസ് റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ മറിയക്കുട്ടി ടീച്ചറായിരുന്നു. മക്കൾ: ദിപിൻ, ദീപ. മരുമക്കള്‍: ഷിജോ പടന്നമാക്കല്‍ (എരുമേലി), ടെസ്സാ മരിയ വര്‍ഗീസ്. കൊച്ചുമക്കള്‍: മിലു, മിലന്‍, മിലി, ശ്യാമിലി.
വിജെ വര്‍ഗീസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഈ വർഷം നടക്കുന്ന ബർമിംഗ്ഹാം ഐ ബി എസ് എ ലോക ഗെയിംസിൽ ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം പങ്കെടുക്കും. കാഴ്ച വൈകല്യമുള്ള കായികതാരങ്ങൾക്കായുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റാണ് ബർമിംഗ്ഹാമിൽ അരങ്ങേറാൻ പോകുന്ന ഐ ബി എസ് എ ലോക ഗെയിംസ്. 70 രാജ്യങ്ങളിൽ നിന്നുള്ള 1250-ലധികം മത്സരാർത്ഥികളാണ് ഈ വർഷം ഐ ബി എസ് എ ലോക ഗെയിംസിൽ പങ്കെടുക്കുക. 2023 ഓഗസ്റ്റ് 14 മുതൽ 27 വരെ ബർമിംഗ്ഹാം സർവകലാശാലയിലായിരിക്കും മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. https://www.ibsagames2023.co.uk/
ഇന്ത്യൻ ടീമിനെ പിന്തുണച്ച് യുകെയിലെ ഇന്ത്യൻ പ്രവാസികളോട് സ്റ്റേഡിയത്തിലെത്തണം എന്ന് അധികൃതർ അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാത്തതിനാൽ ഇന്ത്യൻ ടീമിനെ പിന്തുണച്ചുകൊണ്ടുള്ള സംഭാവനകളും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിദേശ കറൻസിയിലെ സംഭാനകൾക്കായി താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.justgiving.com/crowdfunding/womensblindfootballindia
ഐആർഎസിലെ സംഭാവനയ്ക്ക് താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.ketto.org/fundraiser/indian-womens-blind-football-team-for-world-championship-2023
ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് മലയാളം യുകെയുടെ വായനക്കാരുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി +91-9349985555, +91-9447132363, +44 7827 377121 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.