UK

കൈരളി യുകെ മലയാളി ഷെഫ്‌ ഈ വർഷം സ്റ്റോക്ക്‌ ഓൺ ട്രെന്റിൽ സെപ്റ്റംബർ 24, 2023 ഞായറാഴ്ച നടത്തപ്പെടും. യുകെയിൽ ആദ്യമായി യുകെ മലയാളികൾക്കായി ദേശീയതലത്തിൽ ഒരു പാചക മത്സരം 2022ൽ കൈരളി യുകെ സംഘടിപ്പിച്ചപ്പോൾ വലിയ ആവേശത്തോടെയാണു യുകെ മലയാളികൾ വരവേറ്റത്‌. മലയാളികളുടെ രുചി സങ്കൽപ്പങ്ങൾക്ക്‌ പുതിയ മാനം നൽകിയ ലക്ഷ്മി നായർ, ഷെഫ്‌ ജോമോൻ, ഷെഫ്‌ ബിനോജ്‌ എന്നിവർ വിധികർത്താക്കളായ മത്സരം ഒരു പുത്തൻ അനുഭവമായി.

കേരളത്തിന്റെ തനതായ പാചകപാരമ്പര്യത്തിന്റെ രുചിവൈവിദ്ധ്യങ്ങളുടെ ആഘോഷമെന്നതിലുപരി മലയാളതനിമ നിറഞ്ഞൊരു വേദിയിൽ യുകെ മലയാളികൾക്ക് ഒത്തു ചേരാനൊരു അവസരമൊരുക്കുകയാണ് ഈ പാചക മാമാങ്കത്തിലൂടെ കൈരളി യുകെ. സെപ്റ്റംബർ 24 സ്റ്റോക്ക്‌ ഓൺ ട്രെന്റിൽവച്ചാണ് മത്സരം നടക്കുന്നത്. സെലിബ്രിറ്റി വിധികർത്താക്കൾ വിജയികളെ നിർണ്ണയിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്സും മറ്റ് ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും.

കൈരളിയുടെ യൂണിറ്റുകൾ മുഖേനയോ നേരിട്ടോ രണ്ട് വ്യക്തികൾ വീതമുള്ള ടീമുകൾക്ക്‌ രജിസ്റ്റർ ചെയ്യാവുന്നതാണു. അവസാന റൗണ്ടിൽ പത്ത്‌ ടീമുകൾ മാത്രം മത്സരിക്കുന്നതിനാൽ, ഒരേ പ്രദേശത്ത്‌ ഒന്നിലധികം ടീമുകൾ വന്നാൽ പ്രാദേശിക തലത്തിൽ മത്സരം ഉണ്ടായിരിക്കും. ഈ വർഷം ഇഞ്ചിക്കറിയും, പാലടപ്പായസവും, അവിയലും ആയിരിക്കും അവസാന റൗണ്ടിലെ മത്സരവിഭവങ്ങൾ.

ഈ മത്സരം കൈരളി യുകെയുടെ അംഗങ്ങൾക്ക് മാത്രമുള്ള ഒന്നല്ല. മറിച്ച് ഏതൊരു വ്യക്തിക്കും പങ്കെടുക്കാവുന്ന സൗഹൃദവേദിയാണ്. മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക –
https://www.facebook.com/KairaliUK

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രായമായ വൃദ്ധ ജനങ്ങൾ ഇത്തരം കെയർ സപ്പോർട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിന്റെ പേരിൽ പ്രായമായ ഒട്ടേറെ പേർ ആശുപത്രിയിൽ തുടരുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 11 മാസമായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോർഗനിൽ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാർജ് ചെയ്യാൻ താമസിച്ചതിന് കാരണം കെയർ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയിൽ താൻ അക്ഷരാർത്ഥത്തിൽ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ നടന്ന ഒരു സർവേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളിൽ 40% പേർക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതിനായി വന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 2022 – 23 വർഷത്തിൽ 1399 പേരോളമാണ് കെയർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയിൽ മരണമടഞ്ഞത്. കോവിഡിന് ശേഷമാണ് കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമായതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.

വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ്‌ പദവിയും വഹിക്കുന്നുണ്ട്.

യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ  സർവേ കണ്ടെത്തിയിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ആരും ഒന്നൂടെ ഓർക്കാൻ പോലുമാഗ്രഹിക്കാത്ത, ഇന്നലെ നടന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് , ആ കുട്ടി തന്നെ തട്ടിക്കൊണ്ടു പോയ ആളുടെ കൂടെ പൊതു വഴിയിലൂടെ നടന്ന് പോകുമ്പോൾ കരച്ചിലോ ബഹളമോ കുതറി ഓടാൻ ശ്രമിക്കുകയോ ഒന്നും ചെയ്യാതെ നല്ല കംഫർട്ടബിൾ ആയിരുന്നുവെന്നാണ് . അതേസമയം കുട്ടിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളാണ് തന്നെ പിടിച്ചു കൊണ്ടുപോയതെങ്കിൽ കുഞ്ഞ്‌ അത്ര ശാന്തമായി അവന്റെ കൈ പിടിച്ചു നടന്ന് പോകില്ലായിരുന്നു .

കൂടാതെ ആ കുട്ടിയേയും തട്ടിക്കൊണ്ടു പോയവനെയും കണ്ടു എന്ന് ആ പറയുന്ന മനുഷ്യനുപോലൂം ആ കുഞ്ഞിനെ കണ്ടിട്ട് അവൻ തട്ടിക്കൊണ്ടു പോയതാണെന്ന് മനസിലായില്ല, ഈ കുഞ്ഞ്‌ ആരുടേതാണ് ചോദിച്ചപ്പോൾ എന്റേതാണെന്ന് അവൻ പറയുമ്പോഴും ആ കുഞ്ഞ് ഒന്നു കരഞ്ഞതുപോലുമില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ് . അതിൽ നിന്നുമൊക്കെ മനസിലാക്കേണ്ടത് തട്ടികൊണ്ട് പോയ ആൾ കുട്ടിക്ക് നേരത്തെ പരിചയം ഉള്ള ഒരാളായിരിക്കണം .

WHO കണക്ക് പ്രകാരം, 10 കുട്ടികളിൽ ഒരാൾ അവരുടെ 18-ാം ജന്മദിനത്തിന് മുൻപ് ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ്. ഇതിന് പുറമെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ വേറെയും .

ദുഃഖകരമെന്നു പറയട്ടെ, ദുരുപയോഗം ചെയ്യുന്നയാൾ സാധാരണയായി കുട്ടികൾക്ക് അറിയാവുന്നതും വിശ്വസനീയനുമായ ആളാകാനാണ് കൂടുതൽ സാധ്യത. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ 93 ശതമാനം പേർക്കും ദുരുപയോഗം ചെയ്തവനെ നേരത്തെ അറിയാം. അതിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അധ്യാപകർ, റിലീജിയസ് ഗുരുക്കൾ , കെയർടേക്കർമാർ ഇവരൊക്കെ ഉൾപ്പെടാം .

ദുരുപയോഗം ചെയ്യുന്നയാൾ എപ്പോഴും ഒരു പ്രായപൂർത്തിയായ ആളായിരിക്കണമെന്നുമില്ല അത് ചിലപ്പോൾ കുട്ടിയുടെ തന്നെ സഹോദരനോ കളിക്കൂട്ടുകാരനോ ഒക്കെ ആകാം.

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഒരു കുട്ടിക്ക് പിന്നീട് പലവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മാഭിമാനക്കുറവ്, മറ്റുള്ളവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൾ,  തനിക്കൊരു വിലയുമില്ലെന്ന തോന്നൽ, പ്രണയ ബന്ധങ്ങളെക്കുറിച്ചുള്ള വികലമായ വീക്ഷണം ഇവയൊക്കെ ഉണ്ടാകുന്നു.

ഇനി നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

കുട്ടിയോടൊപ്പം ചെലവഴിക്കാൻ സമയം പരമാവധി നീക്കിവയ്ക്കുക. എന്ത് പ്രശ്നത്തിനും നമ്മൾ ഉണ്ടെന്നും എന്ത് വന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ലെന്നുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ വളരെ ചെറുപ്പം മുതലേ കുട്ടിയെ സഹായിക്കുക.

കുട്ടിക്കാലത്തുതന്നെ, സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളുടെ ശരിയായ പേര് പഠിപ്പിക്കുക. അത് നമ്മുടെ മാത്രം പ്രൈവറ്റ് പാർട്ട് ആണെന്നും അവിടെ വേറെ ആരെയും തൊടാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസിലാക്കിപ്പിക്കുക .

തന്നെപോലെതന്നെ ഓപ്പസിറ്റ് സെക്സിന്റെയും സ്വകാര്യ ഭാഗങ്ങൾ വളരെ സെൻസിറ്റീവും പ്രൈവറ്റുമാണെന്ന് ഊന്നി പറഞ്ഞു മനസിലാക്കുക .

ഒരു മറയുമില്ലാതെ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാൻ , ചോദിച്ചറിയാൻ പറ്റുന്നൊരു അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക.(ഒട്ടേറെ ഉദാഹരങ്ങൾ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിലുണ്ട് )

പറ്റുമ്പോഴെല്ലാം കുട്ടിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയും അവരുടെ കൂട്ടുകാരെക്കുറിച്ചും അവരുമായി അടുത്തിടപഴകുന്നവരെകുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കിയിരിക്കുക.

നിങ്ങൾക്ക് നന്നായി അറിയാത്ത വീടുകളിൽ കുട്ടിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുക.

ബേബി സിറ്ററുകൾ ഉൾപ്പെടെയുള്ള പരിചരണക്കാരെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

കുട്ടിയോട് അസാധാരണമായ താൽപ്പര്യം പ്രകടിപ്പിക്കുന്ന, പ്രത്യേക സമ്മാനങ്ങൾ/കളിപ്പാട്ടങ്ങൾ മേടിച്ചു കൊടുക്കുന്ന , അല്ലെങ്കിൽ പ്രത്യേക വിനോദയാത്രകളോ പാർട്ടികളോ ഒക്കെ വാഗ്ദാനം ചെയ്യുന്ന മുതിർന്നവരോട് ജാഗ്രത പാലിക്കുക.

കുട്ടിയുടെ ചെറിയൊരു മാറ്റങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും മനസിലാക്കുക…

മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അവർ ഒരു ബാല്യം അർഹിക്കുന്നു , അത് സംരക്ഷിക്കാൻ ഒരു ഭരണകൂടത്തെയും നിയമാവലികളെയും നോക്കിയിരിക്കാതെ നമ്മുടെ കഴിവിന്റെ പരമാവധി നമ്മളും കൂടെ ശ്രമിക്കേണ്ടതുണ്ട് …

 

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിർമിങ്ഹാമിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടുപ്പിച്ചു.

ബിർമിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ ആണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം ഭാരവാഹികളായ ശ്രീ. ബോബിൻ ഫിലിപ്പ് സ്വാഗതവും ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.

മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാട്ടിൽ  1967 -ൽ   നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.

നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.

തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.

ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട്‌ സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്നു.

ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.

തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ് : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും വികസന കർമ്മയോഗിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജിൽ നടന്ന അനുസ്മരണം വികാരനിർഭരമായി.

കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ മിക്കവരും ഉമ്മൻ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്പോടെയാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവർക്കും നാട്ടുകാർക്കും മറ്റും നൽകിയ മഹത്തായ സേവനങ്ങൾ ചിലർ പങ്കുവെച്ചു. മറ്റ് ചിലർ സന്തോഷ സന്താപ വേളകളിൽ ഭവനങ്ങളിൽ അപ്രതീക്ഷമായി സന്ദർശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയിൽ എത്തിച്ചേർന്നതു മുതൽ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേൽ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവൻ സമയവും അന്ത്യോപചാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. തുടർന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരത്തിൽ സമർപ്പിക്കുകയും ചെയ്തു.

ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ജോയി ഇരിമ്പൻ സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോൺ, ആദർശ് പീതാംബരൻ, സാംസൺ ജോസപ്പ്, സോജി, ബിബിൻ, അജിമോൻ,സിജോ കാളാംപറമ്പിൽ, റോയീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി.

 

RECENT POSTS
Copyright © . All rights reserved