അയർലൻഡ്/ഡബ്ലിൻ: അയര്‍ലന്‍ഡിൽ മലയാളി മരണം. മലയാളിയായ ജിത മോഹനൻ (42) ആണ് അയർലണ്ടിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഡബ്ലിൻ സിറ്റി വെസ്റ്റിൽ താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ് പരേതയായ ജിത മോഹൻ.
കഴിഞ്ഞ ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ജിത. 12 വയസ്സുള്ള തന്മയി ഏക മകനാണ്. സത്ഗമയ കുടുംബത്തിലെ അംഗം കൂടിയായിരുന്നു ജിത മോഹനന്‍.
സംസ്കാരം നാട്ടിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. അയർലൻഡിലെ നടപടി ക്രമങ്ങൾ പൂർത്തിയാവുന്നതിനനുസരിച്ചു നാട്ടിലേക്ക് കൊണ്ടുപോകും. തിയതി സംബന്ധിച്ച തീരുമാനം ആയിട്ടില്ല.
ജിത മോഹന്റെ അകാല നിര്യാണത്തിൽ ദുഖിതരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
മാത്യൂ ചെമ്പുകണ്ടത്തിൽ
യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം സ്വീകരിക്കാന്‍ വന്ന ജനക്കൂട്ടത്തിനു മധ്യേ നില്‍ക്കുന്ന ഈശോമിശിഹായേ നോക്കി സ്നാപക യോഹന്നാന്‍ പറഞ്ഞു “ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” ഒരു കുഞ്ഞാടിനേപ്പോലെ യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടാനായി അവതാരംചെയ്ത ഈശോമിശിഹായേ മനുഷ്യവംശത്തിന് വെളിപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു സ്നാപകയോഹന്നാന്‍റെ ദൗത്യം.
ഏദെനില്‍ വീഴ്ച സംഭവിച്ച മനുഷ്യവംശത്തിൻ്റെ രക്ഷയ്ക്കായി ദൈവിക വാഗ്ദത്തം എന്ന നിലയിൽ വിശുദ്ധഗ്രന്ഥത്തിന്‍റെ താളുകളില്‍ പലയിടത്തും ഈശോമിശിഹായേ ഒരു കുഞ്ഞാടായി പ്രതീകവൽക്കരിച്ചിരിക്കുന്നതു കാണാം. ഉൽപ്പത്തിയിൽ ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ടവനായി നില്‍ക്കുന്ന കുഞ്ഞാട്, പുറപ്പാടിൽ പെസഹാ രാത്രിയില്‍ അറുക്കപ്പെട്ട അനേകായിരം കുഞ്ഞാടുകളുടെ പ്രതീകം, ഏശയ്യാ പ്രവചനത്തില്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാട്, വെളിപാടു പുസ്തകത്തില്‍ ദൈവസന്നിധിയില്‍ കാണപ്പെടുന്ന കുഞ്ഞാട്… എന്നിങ്ങനെ മനുഷ്യന്‍റെ വീണ്ടെടുപ്പിനായി യാഗമാകുവാന്‍ മനുഷ്യവംശത്തിലേക്കു വന്ന ദൈവകുഞ്ഞാടായി ക്രിസ്തു നിറഞ്ഞുനില്‍ക്കുന്നു. ബലിവസ്തു തയ്യാറായി നില്‍ക്കുമ്പോഴും ഇവിടെയെല്ലാം ഉയരുന്ന ഒരു ചോദ്യമുണ്ട്, ആരാണ് ഈ കുഞ്ഞാടിനേ യാഗമാക്കുന്ന പുരോഹിതന്‍ ?
ലേവ്യയാഗങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ (ലേവ്യര്‍ 1-12 അധ്യായങ്ങള്‍) ദേവാലയത്തിലേക്കു കൊണ്ടുവരുന്ന ബലിമൃഗങ്ങളെ പുരോഹിതന്‍ പരിശോധിക്കുകയും അതിനെ നിശ്ചിത സ്ഥലത്തു വച്ച് കൊല്ലുകയും നല്‍കിയിരിക്കുന്ന വ്യവസ്ഥകൾപ്രകാരം പുരോഹിതൻ അതിനെ യാഗമര്‍പ്പിക്കുകയും വേണം. പുരോഹിതനല്ലാതെ യാഗമര്‍പ്പിക്കുവാന്‍ മറ്റാര്‍ക്കും അവകാശവുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്‍റെ കുഞ്ഞാടായി ഭൂമിയില്‍ അവതരിച്ച ദൈവപത്രന്‍ മാനവകുലത്തിനായി യാഗമായപ്പോള്‍ ആരായിരുന്നു ഇവിടെ പുരോഹിതൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ക്രിസ്തു: പുരോഹിതനും യാഗവസ്തുവും
എല്ലാ പുരോഹിതന്മാരും മറ്റൊരു വസ്തുവിനെ അല്ലെങ്കില്‍ മൃഗത്തേ യാഗമാക്കുമ്പോള്‍ ക്രിസ്തു തന്നെത്തന്നെ യാഗമാക്കിയ പുരോഹിതനായിരുന്നു. “നിത്യാത്മാവുമൂലം കളങ്കമില്ലാത്ത രക്തം ദൈവത്തിന് സമര്‍പ്പിച്ച” ക്രിസ്തുവിനെ ഹെബ്രായ ലേഖനം 9:14 ല്‍ വായിക്കുന്നു. ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായിത്തീരുക എന്ന സമാതനകളില്ലാത്ത ശുശ്രൂഷയായിരുന്നു ദൈവപുത്രന്‍ മനുഷ്യവംശത്തിനുവേണ്ടി നിര്‍വ്വഹിച്ചത്. കാൽവരിയിൽ യാഗമായിത്തീര്‍ന്ന ദൈവത്തിന്‍റെ കുഞ്ഞാടിനേയും അതിനെ യാഗമാക്കിയ പുരോഹിതനേയും കാത്തലിക് ബിഷപ്പും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായിരുന്ന ഫുള്‍ട്ടന്‍ ജോണ്‍ ഷീനിന്‍റെ Those Mysterious Priests എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
പരസ്യശുശ്രൂഷാ കാലത്ത് ഒരു പുരോഹിതന്‍ എന്ന നിലയില്‍ ഈശോ തന്നെത്തന്നേ പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് തന്നിലെ പൗരോഹിത്യത്തേക്കുറിച്ചും യാഗാര്‍പ്പണത്തേക്കുറിച്ചും വിവിധ സന്ദര്‍ഭങ്ങളില്‍ അവിടുന്നു വ്യക്തമായ സൂചനകൾ നല്‍കിയിരുന്നു. ഈ അവബോധമായിരുന്നു അന്തിമപെസഹായില്‍ തന്‍റെ ശരീരവും രക്തവും അവിടുന്ന് അര്‍പ്പിക്കുന്ന വേളയില്‍ അതില്‍ പങ്കാളികളാകാന്‍ ശിഷ്യന്മാരേ ശക്തരാക്കിയത്.
ഈശോമശിഹായില്‍ നിറവേറിയ പൗരോഹിത്യശുശ്രൂഷയുടെ പരിപൂര്‍ണ്ണത ഹെബ്രായലേഖനത്തില്‍ വ്യക്തമാകുന്നു. “ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടവനായിരുന്നു നമ്മുടെ മഹാപുരോഹിതന്‍” (ഹെബ്രായര്‍ 4:14-16). “നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും” (യോഹ 8:46) എന്ന് യേശു ചോദിക്കുന്നതിലൂടെ തന്നിലെ പാപരഹിതനായ പുരോഹിതനേയാണ് പ്രത്യേകമായി ക്രിസ്തു വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി വെളിപ്പെട്ടത് അവിടുത്തെ മരണത്തിനും പുനഃരുത്ഥാനത്തിനും ശേഷം മാത്രമായിരുന്നു.
ഗാഗുല്‍ത്താ മലയിലെ ദിവ്യബലിവേദിയില്‍ തകര്‍ക്കപ്പെടുന്ന ദൈവകുഞ്ഞാടിനേ നാം കാണുന്നു. മനുഷ്യവംശത്തിന്‍റെ പാപം മുഴുവന്‍ ഈശോമശിഹായുടെ മേല്‍ ചുമത്തപ്പെട്ടു. “അവനില്‍ നാമെല്ലാവരും ദൈവത്തിൻ്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി”. (2 കൊരി 5:21). അവനിൽ പാപം ഇല്ലായിരുന്നു, നമുക്കു വേണ്ടി അവിടുന്ന് പാപമാക്കപ്പെടുകയായിരുന്നു.
ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായി ജീവിതത്തിലും മരണത്തിലും ക്രിസ്തു ദൈവത്തിനും മനുഷ്യനും മധ്യേ നില്‍ക്കുന്ന മഹാത്ഭുതമായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ പാപരഹിതനും കുഞ്ഞാട് എന്ന നിലയില്‍ പാപമാക്കപ്പെട്ടവനുമായിരുന്നു കാല്‍വരിയില്‍ ക്രിസ്തു. വ്യക്തിപരമായി അവന്‍ പാപരഹിതനായിരുന്നു; എന്നാല്‍ അന്നാസിന്‍റെയും പിലാത്തോസിന്‍റെയും കോടതികളില്‍ ഔദ്യോഗികമായി ഒരു കുറ്റവാളിയായി ആദാമ്യകുലത്തിനുവേണ്ടി അവന്‍ നിന്നു.
ക്രിസ്തുവിൽ വെളിപ്പെട്ട പുരോഹിതനെയും കുഞ്ഞാടിനേയും ബിഷപ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്.
♦️പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ വിശുദ്ധിയോടെ അവന്‍ നിലകൊണ്ടു, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ പാപമാക്കപ്പെട്ടവനായിരുന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവനായിരുന്നു, കുഞ്ഞാട് എന്നനിലയില്‍ ഈ ലോകത്തിന്‍റെ പ്രഭുവിനോട് അവന് ഏറ്റുമുട്ടേണ്ടതായി വന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശില്‍ നിവര്‍ന്നുനിന്നപ്പോൾ, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ കുരിശില്‍ നിസ്സഹായനായി തളര്‍ന്നുകിടന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിന്‍റെ മുമ്പാകെ മധ്യസ്ഥനായി നിന്നു, കുഞ്ഞാട് എന്ന നിലയില്‍ മനുഷ്യന്‍റെ പാപത്തിനായി അവൻ സമര്‍പ്പിക്കപ്പെട്ടു.
♦️ഇടയനും പുരോഹിതനുമായി ഏഴു പ്രാവശ്യം പീലാത്തോസിനോട് അവൻ സംസാരിച്ചു, യാഗംചെയ്യപ്പെടുന്ന ഒരു കുഞ്ഞാടിനേപ്പോലെ പീലാത്തോസിന്‍റെ ഏഴു ചോദ്യങ്ങള്‍ക്കു മുമ്പാകെ അവന്‍ നിശ്ശബ്ദനായിരുന്നു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവൻ സ്വര്‍ഗ്ഗത്തിനു മുമ്പാകെ കുരിശില്‍ കിടന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ഭൂമിയില്‍ സമാന്തരമായി അടക്കപ്പെട്ടു.
♦️പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശിലും പ്രതാപവാനായിരുന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ അപമാനിതനായിരുന്നു.
♦️ഒരു പുരോഹിതന്‍ എന്ന നിലയില്‍ ആ ശുശ്രൂഷയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് അവന്‍ ജീവിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ നിശ്ശബ്ദതയോടെ സകല പീഡനത്തിനും വിധേനായി അവന്‍ കൊല്ലപ്പെട്ടു.
♦️താന്‍ കുടിക്കാനിരിക്കുന്ന പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിനോടു പ്രാര്‍ത്ഥിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ദൈവകോപത്തിന്‍റെ പാനപാത്രം അവന്‍ മട്ടോളം കുടിച്ചു
മനുഷ്യവംശത്തിന്‍റെ അന്ത്യമില്ലാത്ത തൃഷ്ണകള്‍ക്കു പ്രാശ്ചിത്തമായി അവന്‍ ദരിദ്രനാക്കപ്പെട്ടു, നിഷിദ്ധഫലത്തോടുള്ള നമ്മുടെ ആര്‍ത്തിയുടെ പ്രാശ്ചിത്തമായി അവന്‍ വിശപ്പും ദാഹിവും സഹിച്ചു.
തന്‍റെ ജീവിതത്തിലും ശുശ്രൂഷയിലും വേര്‍തിരിക്കാനാവാത്ത വിധം പുരോഹിതനും ബലിപീഠത്തിലെ കുഞ്ഞാടുമായിരുന്നു അവന്‍. വ്യക്തിപരമായി നിഷ്കന്മഷനായിരുന്നു, ഔദ്യോഗികമായി ഒരു കുറ്റവാളിയായി അവൻ കാണപ്പെട്ടു.
മാത്യൂ ചെമ്പുകണ്ടത്തിൽ
”തമുക്ക്” എന്ന പദം മലയാളത്തില്‍ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക് നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും അറിയില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍ വിതരണം ചെയ്യുന്ന സ്നേഹവിരുന്നാണ് തമുക്കുനേര്‍ച്ച. ഈ നേര്‍ച്ച വിതരണത്തിനു ഐതിഹ്യങ്ങളുടെയും ചരിത്രസംഭവങ്ങളുടെയുമെല്ലാം പശ്ചാത്തലമാണ് പറഞ്ഞുകേള്‍ക്കാറുള്ളത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച വിതരണം തുടങ്ങിയിട്ട് ഇത് നൂറ്റിയമ്പതാമത്തെ വര്‍ഷമാണ്; അതിനാൽ തമുക്കുനേര്‍ച്ചയുടെ പെരുമ സീറോ മലബാർ സഭയിലെ എല്ലാ വിശ്വാസികളിലേക്കും പ്രചരിക്കാനും ഇതു കാരണമായി.
എട്ടു നാവുള്ള ചിരവ
തമുക്കുനേര്‍ച്ചയുടെ ഐതിഹ്യകഥകളെയെല്ലാം മാറ്റിവച്ച് “തമുക്ക്” എന്ന പദത്തിന്‍റെ അര്‍ഥമന്വേഷിച്ചാല്‍ ഓശാന ഞായറിന്‍റെ മഹത്തരമായ സന്ദേശമാണ് ഈ മധുരപലഹാരത്തിന്‍റെ കൂട്ടുകളോടൊപ്പം ചേര്‍ന്നിരിക്കുന്നത് എന്നു കാണാം.
“തമുക്ക്” എന്ന പദത്തിന് ഒരുതരം പെരുമ്പറ എന്നാണ് ശബ്ദതാരാവലി നല്‍കുന്ന അര്‍ത്ഥം. ജെറുസലേം ദേവാലയത്തിലേക്കു വിനീതവാനായ് കഴുതപ്പുറമേറിവന്ന ഈശോമശിഹായേ സൈത്തിന്‍ ചില്ലകള്‍ വിതറിയവഴിയില്‍ ജനസാഗരം രാജകീയമായി വരവേറ്റതിനേ അനുസ്മരിച്ചുകൊണ്ടുള്ളതാണല്ലോ ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍. സമാനതകളില്ലാത്ത ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മയാചരണത്തിലേക്ക് ക്രൈസ്തവസമൂഹം പ്രവേശിക്കുന്ന വലിയവാരത്തിനു മുന്നോടിയായി ഓശാന ഞായറില്‍ വിതരണം ചെയ്യുന്ന തമുക്കുനേര്‍ച്ച, ഈ വാരത്തിന്‍റെ പ്രത്യേകതകൂടിയാണ് വിളംബരം ചെയ്യുന്നത്. സാമൂഹികപരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹന്‍ നിധീരി മാണിക്കത്തനാര്‍, ഒരു ശെമ്മാശനായിരുന്ന കാലത്താണ് ഓശാന ഞായറിലെ തമുക്ക് നേര്‍ച്ച കുറവിലങ്ങാട് ദേവാലയത്തില്‍ ആരംഭിച്ചത് എന്നാണ് ചരിത്രത്തില്‍ കാണുന്നത്. അതിനാല്‍ ഐതിഹ്യങ്ങള്‍ക്ക് അതീതമായി ക്രിസ്തുസംഭവങ്ങളുടെ വിളംബരത്തിന് അദ്ദേഹം നല്‍കിയ പ്രാധാന്യമാണ് ഈ നേര്‍ച്ചഭക്ഷണത്തിലൂടെ വെളിവാകുന്നത് എന്ന് മനസ്സിലാക്കാം.
നിധീരി മാണിക്കത്തനാർ
“ആനക്കൊട്ടിലിനും ആനയുദ്ധം നടക്കുന്ന സ്ഥലത്തിനും തമിഴ്ഭാഷയില്‍ തമുക്കം എന്നു പറയാറുണ്ട്, അതിനാല്‍ ആനശല്യത്തില്‍നിന്നു രക്ഷനേടുന്നതിനാണ് തമുക്ക് നേര്‍ച്ച തുടങ്ങിയത് എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്” എന്ന് സുറിയാനി സഭാ പാരമ്പര്യ വിശ്വാസ വിഷയങ്ങളിലും ആരാധനക്രമങ്ങളിലും ഗവേഷണം നടത്തുന്ന ഡോ ഫെബിൻ ജോർജ് മൂക്കംതടത്തിൽ പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം ഒരു ചരിത്ര സംഭവംകൂടി പറഞ്ഞു കേൾക്കുന്നതായി ഡോ. ഫെബിൻ ചൂണ്ടിക്കാട്ടി.
“ബാലരാമവര്‍മ്മ ആയില്യം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത്, 1873ലെ ദുഃഖശനി ദിവസം, കരംകെട്ടാതെ സൂക്ഷിച്ചിരുന്ന പുകയില കണ്ടെത്താനായി മനുശിങ്കു (മാന്‍സിംഗ്) എന്ന ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി അന്വേഷണം നടത്തുകയും പുരുഷന്മാരേയെല്ലാം ക്രൂരമായി മര്‍ദ്ദിക്കുകയും നിരവധി സ്ത്രീകളെ മൃഗീയമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മനുശിങ്കുവിന്‍റെ അക്രമങ്ങളില്‍ പരിഭ്രാന്തരായ കളത്തൂര്‍ നിവാസികള്‍ ഇത്തരം അതിക്രമങ്ങളില്‍ നിന്നു രക്ഷനേടാനായി ഓശാന ഞായറില്‍ കുറവിലങ്ങാട് പള്ളിയില്‍ തമുക്കുനേര്‍ച്ച ഒരുക്കാന്‍ തീരുമാനിച്ചുവത്രെ. ഇതിന്‍ പ്രകാരം ഇടങ്ങഴി അരി വറുത്തുപൊടിച്ചത്, നൂറോളം പാളയംകോടന്‍ പഴം, ആറു തേങ്ങാ ചുരണ്ടിയത്, ശര്‍ക്കര എന്നിവ ഓരോ ഭവനത്തില്‍നിന്നും വിവാഹിതരായ പുരുഷന്മാര്‍ കൊണ്ടുവന്നിരുന്നു എന്നതാണ് കുറവിലങ്ങാട് ദേവാലയം ഉള്‍പ്പെടുന്ന കളത്തൂര്‍ കരയില്‍ പ്രചരിച്ച ഐതിഹ്യം” ഷെവലിയര്‍ വി.സി ജോര്‍ജ് എഴുതിയ “നിധീരി മാണി കത്തനാർ” എന്ന ഗ്രന്ഥത്തിൽ മനു ശിങ്കുവിൻ്റെ അതിക്രമങ്ങളും കോടതി വ്യവഹാരങ്ങളും സവിസ്തരം പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ റവ. ഡോ. ജോര്‍ജ് കുരൂക്കര്‍ എഴുതിയ ഒരു ലേഖനത്തിലും ഈ സംഭവത്തിൻ്റെ പശ്ചാത്തലമാണ് തമുക്കുനേർച്ച വിതരണം കുറവിലങ്ങാട് ദേവാലയത്തിൽ ആരംഭിക്കാനുള്ള കാരണമെന്നും പറയുന്നു.
നിധീരി മാണിക്കത്തനാർ
വറുത്ത അരിയും ശര്‍ക്കരയും തേങ്ങായും പാളയംകോടന്‍ പഴവും കൃത്യമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് തമുക്കുനേര്‍ച്ച ഉണ്ടാക്കുന്നത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച പാകം ചെയ്യുവാനായി ഉപയോഗിക്കുന്ന എട്ടുനാക്കുള്ള ചിരവയും ഒറ്റത്തടിയിൽ നിർമ്മിച്ചിരിക്കുന്ന കുഴിത്തോണിയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെല്ലാം ഈ നേര്‍ച്ചയുടെ ഭാഗമായി അറിയപ്പെടുന്ന തച്ചുശാസ്ത്രവിസ്മയങ്ങളാണ്.
തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള കരിങ്ങാച്ചിറ പള്ളിയിലെ പെരുന്നാളിലും തമുക്ക് എന്ന മധുരപലഹാരം വിതരണം ചെയ്യുന്നുണ്ട്. അതിനാല്‍ ഈ പള്ളിയിലെ പെരുന്നാള്‍ ”തമുക്കു പെരുന്നാള്‍” എന്നാണ് അറിയപ്പെടുന്നത്.
വലിയവാരത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇംഗ്ലണ്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ലീഡ്സ് സെന്‍റ് മേരീസ് ആന്‍ഡ് സെന്‍റ് വില്‍ഫ്രഡ് സീറോമലബാര്‍ ഇടവകയില്‍ പന്ത്രണ്ട് വര്‍ഷമായി തമുക്കു നേര്‍ച്ച വിതരണം ചെയ്തുവരുന്നു. റവ. ഫാ. ജോസഫ് പൊന്നത്ത് ലീഡ്സ് സീറോമലബാര്‍ ചാപ്ലിയന്‍ ആയിരുന്ന കാലത്താണ് തമുക്കുനേർച്ച വിതരണം ആരംഭിക്കുന്നത്. പിന്നീട് റവ. ഫാ. മാത്യൂ മുളയോലിക്കൽ ഇടവക വികാരിയായിരുന്നപ്പോഴും കോവിഡ് കാലത്തൊഴികെ എല്ലാ ഓശാന ഞായറാഴ്ചകളിലും തമുക്കുനേർച്ച വിതരണം ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ക്കും തമുക്കുനേര്‍ച്ച വിതരണത്തിനും ഇടവക വികാരി റവ. ഫാ. ജോസ് അന്ത്യാംകുളവും നോർത്ത് യോർക്ക്ഷെയറിലുള്ള വിവിധ കമ്യൂണിറ്റികളില്‍നിന്നുള്ള അമ്പതോളം വിശ്വാസികളും കൈക്കാരന്മാരും നേതൃത്വം നല്‍കി. ഇക്കൊല്ലം ആയിരത്തോളം പേർക്കാണ് തമുക്കുനേർച്ച തയ്യാറാക്കിയത്.
തമുക്കുനേര്‍ച്ച തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളുടെ ലാളിത്യംകൊണ്ടും ”തമുക്ക്” എന്ന വാക്കിന് “പെരുമ്പറ” എന്ന അർത്ഥമുള്ളതുകൊണ്ടും രാജാധിരാജനായ ഈശോ മശിഹായുടെ രാജത്വവിളംബരമാണ് “തുക്കുനേർച്ച” ഉയർത്തിപ്പിടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഓശാന ഞായറിന്‍റെ ചരിത്രപരതയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു പലഹാരമാണിത് എന്നതില്‍ രണ്ടുപക്ഷമില്ല.
നോർത്ത് വെയിൽസിലെ റെക്സം ,ഫ്ളിൻറ്, കോൾവിൻബേ , ചെസ്റ്റർ മലയാളി സമൂഹം സംയുകതമായി കഴിഞ്ഞ ഏഴുവർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ഏപ്രിൽ 7-ാം തീയതി 10.30 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാ. എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ് .
കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .
നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .
കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
ഡബ്ലിനിലെ സീമ ബാനുവിന്റെയും (37) മക്കളായ മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (ആറ്) എന്നിവരുടെയും കൂട്ടക്കൊലക്കേസില്‍ വിസ്താരം വ്യാഴാഴ്ച പുനരാരംഭിക്കും.ആറ് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ജൂറിയാണ് കേസ് പരിഗണിക്കുന്നത്.സമീര്‍ സെയ്ദെ(38)ന്ന ക്രിമിനലില്‍ നിന്നും ഇവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ വിശദാംശങ്ങള്‍ സാക്ഷി വിസ്താരത്തിലൂടെ പുറത്തുവന്നിരുന്നു.അയര്‍ലണ്ടില്‍ എത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഭര്‍ത്താവിന്റെ ക്രൂരത സീമ അനുഭവിച്ചു തുടങ്ങിയിരുന്നു.
കൊല്ലപ്പെടുമെന്ന ഭീതിയിലായിരുന്നു ഇവര്‍ ഡബ്ലിനിലെ വീട്ടില്‍ രണ്ട് കുട്ടികളോടൊപ്പം കഴിഞ്ഞിരുന്നത്.രണ്ട് വര്‍ഷത്തോളം നീണ്ട നരക ജീവിതത്തിനൊടുവില്‍ 2020 ഒക്ടോബര്‍ 28നാണ് ഡബ്ലിനിലെ ബാലിന്റീറിലെ ലെവെല്ലിന്‍ കോര്‍ട്ടിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.2018ലെ ക്രിസ്മസ് തലേന്ന് സമീര്‍ സീമയെയും മക്കളെയും കണക്കിന് മര്‍ദ്ദിച്ചിരുന്നു. ഇവര്‍ അലറിക്കരയുന്നതും സങ്കടപ്പെടുന്നതും കണ്ടതായി സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കോടതിയില്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് സീമ ബാനു പറഞ്ഞതായും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.
സമീര്‍ ദുഷ്ടനാണെന്നും തന്നെ കൊല്ലുമെന്നും ഡബ്ലിന്‍ ഡിസ്ട്രിക്ട് കോറോണേഴ്സ് കോടതിയുടെ സിറ്റിംഗിലും സീമബാനു പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും നാട്ടില്‍ എത്തിപ്പറ്റാനുള്ള ശ്രമമായിരുന്നു സീമ നടത്തിയത്. പക്ഷേ അതിന് സാധിക്കും മുമ്പ് സമീര്‍ അവരുടെ ജീവനെടുത്തു.സീമയേയും മക്കളെയും നിര്‍ബന്ധിച്ചാണ് സമീര്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവന്നത്.ഇന്ത്യയിലേക്ക് മടങ്ങാന്‍ കൊതിക്കുന്നതായി ബന്ധുക്കളോടെല്ലാം സീമ പറയുമായിരുന്നു.2019 പകുതിയോടെ നാട്ടിലേയ്ക്ക് പോകാനുള്ള പാസ്പോര്‍ട്ടും പണവുമൊക്കെ റെഡിയാക്കി. എന്നാലും ഇടയ്ക്കുവെച്ച് സീമയുടെ മനസ്സ് മാറിയെന്നും കോടതിയില്‍ വെളിപ്പെടുത്തലുണ്ടായി.
കുട്ടികളെ വിട്ട് നാട്ടില്‍ പോയ്യാല്‍ ഗാര്‍ഡ കുട്ടികളെ കൊണ്ടുപോകുമെന്നും പിന്നീട് 18 വയസ്സുവരെ കുട്ടികളെ കാണാന്‍ പോലും അനുവദിക്കില്ലെന്നുമായിരുന്നു ഇയാള്‍ സീമയോട് പറഞ്ഞിരുന്നത്.ഇതു വിശ്വസിച്ചാണ് നാട്ടിലേയ്ക്കുള്ള യാത്ര മാറ്റിയത്.തനിക്കോ മക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവായിരിക്കും ഉത്തരവാദിയെന്ന് സീമ പറഞ്ഞിരുന്നതായി സീമ ബാനുവിന്റെ ബന്ധു സയ്യിദ് സുഹാന്‍ പറഞ്ഞു.ഭാര്യയെ ആക്രമിച്ചെന്ന കേസില്‍ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് സമീര്‍ സെയ്ദ് ഇന്ത്യയില്‍ നിന്നും കടക്കുകയായിരുന്നുവെന്നും സുഹാന്‍ വെളിപ്പെടുത്തി.കൂട്ടക്കൊലപാതക കേസില്‍ പിടിയിലായി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടാനിരിക്കെയാണ് ഇയാള്‍ ജീവനൊടുക്കിയത്.കഴിഞ്ഞ ജൂണിലായിരുന്നു ഇത്.
മൈസൂര്‍ സ്വദേശിയായ സീമ ബാനു(37), മകള്‍ അസ്ഫിറ (11), മകന്‍ ഫൈസാന്‍ (6) എന്നിവരെ 2020 ഒക്ടോബര്‍ 28നാണ് ബാലിന്റീറിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചതായി ഗാര്‍ഡ കണ്ടെത്തിയത്.മൂവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.ശ്വാസംമുട്ടിയാണ് മരണമെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പാത്തോളജിസ്റ്റ് ഡോ ഹെയ്ഡി ഒക്കേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.മക്കള്‍ 36 മണിക്കൂറുകള്‍ക്ക് മുമ്പാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.സീമ അതിന് മുമ്പേ കൊല്ലപ്പെട്ടിരുന്നു.
സീമ ബാനുവിന്റെ ഭര്‍ത്താവ് സമീര്‍ സെയ്ദിനെ ഈ കേസില്‍ ഗാര്‍ഡ അറസ്റ്റു ചെയ്തിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഇയാള്‍ പക്ഷേ മക്കളെ കൊന്നത് താനല്ലെന്ന് ആദ്യം മൊഴി നല്‍കിയിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് മക്കളുടെ ജീവനെടുത്തതെന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിരുന്നു.തുടര്‍ന്ന് മൂന്നു കൊലപാതകക്കുറ്റവും ഇയാളില്‍ ചുമത്തിയിരുന്നു.കേസ് വിചാരണ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലിരിക്കെ സെയ്ദ് ജയിലില്‍ മരിച്ചു.
നേരത്തെ ഭാര്യയെ മര്‍ദ്ദിച്ച ബോധരഹിതയാക്കിയ സംഭവത്തില്‍ സമീര്‍ സെയ്ദിനെതിരെ കേസെടുത്തിരുന്നു.ഇയാള്‍ക്ക് ഭാര്യയെയും കുട്ടികളെയും കാണുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതൊക്കെ ഇയാള്‍ ലംഘിച്ചിരുന്നുവെന്നതിനും കോടതിയില്‍ തെളിവുകള്‍ കിട്ടി.ജാമ്യ വ്യവസ്ഥ ലംഘിച്ച് ബാലിന്റീറിലെ വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശിച്ചതായാണ് തെളിഞ്ഞത്.ആളെ തിരിച്ചറിയാതിരിക്കുന്നതിനായി പെണ്‍വേഷം കെട്ടിയതിനും തെളിവുകള്‍ ലഭിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി ഡബ്ലിന്‍ ബസ്സിന്റെ അടക്കം വിവിധ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും ഗാര്‍ഡ ലഭിച്ചിരുന്നു.അതിലൊന്നിലാണ് സ്ത്രീവേഷം ധരിച്ച സമീറിനെ കണ്ടെത്തിയത്.2020 ഒക്ടോബര്‍ 22നാണ് ഡബ്ലിന്‍ ബസിന്റെ സി സി ടിവി ദൃശ്യങ്ങളില്‍ സ്ത്രീ വേഷത്തില്‍ തലയും മുഖവും മറച്ച് ബാലിന്റേറിലേക്ക് പോകുന്ന സമീറിനെ കണ്ടെത്തിയത്.വീഡിയോയിലുള്ളത് താനാണെന്ന് പിന്നീട് ഇയാള്‍ ഗാര്‍ഡയോട് സമ്മതിച്ചിരുന്നു.
ക്രൂരമായ പീഡനമുറകളാണ് സീമയ്ക്ക് നേരിടേണ്ടി വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.സീമയുടെ ഫോണില്‍ നിന്നും ഇത്തരത്തിലുള്ള വീഡിയോകള്‍ ഗാര്‍ഡ പുറത്തെടുത്തിരുന്നു.ഇന്ത്യയിലെ കുടുംബവുമായുള്ള സീമയുടെ വീഡിയോ കോളുകളുടെ റെക്കോര്‍ഡിംഗുകള്‍ ഇയാള്‍ തടസ്സപ്പെടുത്തിയിരുന്നു. കുട്ടികളോട് ഇടപെടാന്‍ പോലും അനുവദിച്ചിരുന്നില്ല.സമീര്‍ സെയ്ദില്ലാതെ ജീവിതമില്ലെന്നു പറയുന്ന സീമയുടെ വീഡിയോ റെക്കോഡുകളും ലഭിച്ചു. എന്നാല്‍ ഇവ ചിത്രീകരിക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി സാങ്കേതിക തെളിവുകള്‍ ലഭിച്ചിരുന്നു.
ഭർത്താവിനെ നഷ്ടപ്പെടുന്നത് ഒരു ഭാര്യയുടെ ജീവിതത്തിൽ ഒരു വിനാശകരമായ നിമിഷമായിരിക്കും. ഒരു വിധവ തന്റെ പരേതനായ ഭർത്താവിന്റെ ഉറ്റ സുഹൃത്തിൽ, ഭർത്താവ് മരിക്കുന്നതിന് വളരെ മുമ്പുതന്നെ അറിയാവുന്ന വ്യക്തിയിൽ തന്റെ ആത്മസുഹൃത്ത് എങ്ങനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തി.
54-കാരനായ സോ മാത്യൂസ് ലണ്ടനിൽ നിന്ന് ഒരു മണിക്കൂർ പടിഞ്ഞാറുള്ള റീഡിംഗിൽ നിന്നുള്ള ഒരു പബ് ഉടമയാണ്. അവൾ 2004-ൽ കീത്തിനെ വിവാഹം കഴിച്ചു, ചടങ്ങിൽ അവന്റെ ഉറ്റ സുഹൃത്ത് സ്റ്റീഫനായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും നല്ല മനുഷ്യൻ. എന്നിരുന്നാലും, 12 വർഷത്തിന് ശേഷം, കീത്തിന് കുടൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി, ഒടുവിൽ 2020-ൽ 55-ാം വയസ്സിൽ മരിച്ചു. ഹൃദയം തകർന്ന് കരയാൻ ഒരു തോളിൽ തിരയുമ്പോൾ, സോ സ്റ്റീഫനൊപ്പം അവസാനിച്ചു.
1999 ല്‍ 30 -മത്തെ വയസിലാണ് സോ, 35 കാരനായ കീത്തിനെ പരിചയപ്പെടുന്നത്. ജാസ്, ഡിസ്‌കോ സംഗീതങ്ങളില്‍ തത്പരനായിരുന്ന കീത്തും സോയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. 80 തുടക്കത്തില്‍ തന്നെ സംഗീത പ്രേമികളായ ഒരു വലിയ കൂട്ടം സുഹൃത്തുക്കള്‍ കീത്തിനുണ്ടായിരുന്നു. അക്കാലം എപ്പോഴും നിശാ പാര്‍ട്ടികളും സംഗീതവുമായിരുന്നെന്ന് സോ ദി സണ്ണിനോട് പറഞ്ഞു.
2004 ല്‍ ഇരുവരും ഔദ്ധ്യോഗികമായി വിവാഹിതരായി. സോയുടെ മുന്‍ ഭര്‍ത്താവിലുണ്ടായ മൂന്ന് കൂട്ടികളെയും സ്വന്തം കുട്ടികളെ പോലെയാണ് കീത്ത് സംരക്ഷിച്ചത്. റോബര്‍ട്ട് (ഇപ്പോള്‍ 37), ഷാര്‍ലറ്റ് (35), എമിലി (34) എന്നിവരെ കീത്ത് സ്വന്തം മക്കളെ പോലെ കരുതി. 2012-ല്‍ ഷാര്‍ലറ്റിന് മകള്‍ പോപ്പി ജനിച്ചപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ആയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നെന്നും സോ ഓര്‍ത്തെടുക്കുന്നു.
എന്നാല്‍, 12 വര്‍ഷത്തിന് ശേഷം, കീത്തിന് കുടല്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. ചികിത്സ നടത്തിയെങ്കിലും വന്‍കുടല്‍ അര്‍ബുദം നാലാം സ്റ്റേജിലായിരുന്നു. ഒടുവില്‍ 2020-ല്‍ 55-ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. 54 മത്തെ വയസില്‍ സോ വിധവയായി. തുടര്‍ന്ന് ജീവിതത്തില്‍ താങ്ങായി ഒരാളിനുവേണ്ടിയുള്ള സോയുടെ അന്വേഷണം ഒടുവില്‍ കീത്തിന്റെ ചിരകാല സുഹൃത്തും തങ്ങളുടെ വിവാഹ ദിവസം കീത്തിന്റെ അടുത്ത സുഹൃത്തായി വിവാഹം നടത്താന്‍ മുന്നിട്ട് നിന്ന സ്റ്റീഫനിലാണ് അവസാനിച്ചത്. കീത്തിന്റെ മരണശേഷം സ്റ്റീഫനും താനും കീത്തിന്റെ ദിവസങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഇത് തങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം രൂപപ്പെടുത്തി. തങ്ങള്‍ക്ക് പരസ്പരം പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒരേ കാര്യം തന്നെയായിരുന്നു. ഇതാണ് തങ്ങളെ വിവാഹത്തിലെത്തിച്ചതെന്നും സോ മാത്യൂസ് പറയുന്നു. കീത്തിന്റെ മരണത്തിന് പിന്നാലെ ആറ് മാസങ്ങള്‍ക്ക് ശേഷം സ്റ്റീഫനും താനും പ്രണയത്തിലാണെന്ന് സോ വെളിപ്പെടുത്തി.
എബിൻ അലക്സ്
യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വർഗീസ് ഡാനിയേൽ ട്രഷറർ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് മാസം 25ന് സെന്റ് പാട്രിക്ക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് വരണാധികാരി ശ്രീ. ഷാജു സി ബേബിയുടെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ സനോജ് സുന്ദർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ എബിൻ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ അരുൺ ഡൊമിനിക്ക്, ശ്രീ എബി ടോം, ശ്രീ ഹരി കൃഷ്ണൻ, ശ്രീമതി ബീന ഡോണി, ശ്രീമതി ധന്യ ഷിബു, ശ്രീമതി പാർവതി വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് മുൻപ്രസിഡന്റ് ശ്രീ ജോസ് മാത്യു അനുമോദനം അർപ്പിച്ചു സംസാരിച്ചു.
ഷെഫീൽഡിൽ കുടിയേറിയ പുതിയ അംഗങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കോവിഡാനന്തര കാലത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അസോസിയേഷനെ കർമ്മപഥത്തിൽ നയിച്ച ജോസ് മാത്യുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്ക് നന്ദിയർപ്പിച്ചുകൊണ്ടു ആനി പാലിയത്ത് നടത്തിയ മറുപടി പ്രസംഗത്തിൽ ഷെഫീൽഡിലുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി നടത്തുവാൻ പോകുന്ന വിപുലമായ കർമ്മപരിപാടികൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.
മ്യൂസിക് മിസ്റ്റ് ഒരുക്കിയ ഗാനമേളയും കാൽവരി കേറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികൾക്ക് മികവേകി.
രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധിച്ചു കൊണ്ട്, ഐഒസിപ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു ഐഒസി ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
കോൺഗ്രസ് നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോദി സർക്കാരിന്റെ ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.
അഭിഷേക് പുന്നവേലിയുടെ അകാലനിാര്യണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.
യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.
“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.