ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാക്കി അകാലത്തിൽ വിടപറഞ്ഞ സിസിലി ജോയിയുടെ മൃതസംസ്കാര ശുശ്രൂഷകൾ മെയ് 4-ാം തീയതി വ്യാഴാഴ്ച നടക്കും. അന്നേദിവസം രാവിലെ 10 30 മുതൽ വെസ്റ്റ് ബ്രോംവിച്ചിലെ ഹോളിക്രോസ് കത്തോലിക് ചർച്ചയിലാണ് പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ഏപ്രിൽ 21-ാം തീയതി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ).

പൊതുദർശനം ക്രമീകരിച്ചിരിക്കുന്ന പള്ളിയുടെ വിലാസം
HOLY CROSS CATHOLIC CHURCH, B 71 3LA
മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ക്രിമിറ്റോറിയത്തിന്റെ വിലാസം
STREETLY CREMATORIUM, LITTLE HARDWICK ROAD, WS9 0SG
പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തുന്നവർ പൂക്കൾ സമർപ്പിക്കുന്നതിന് പകരം വാൽസാൽ പാലിയേറ്റീവിന് സംഭാവന നൽകാനായി സിസിലി ജോയിയുടെ ബന്ധുക്കൾ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.
യു കെ മലയാളികളിൽ ഏറെ വേദനയും നൊമ്പരവും ബാക്കിവച്ച് അകാലത്തിൽ വിട പറഞ്ഞ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും മെയ് 5-ാം തീയതി വെള്ളിയാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും. അന്നേദിവസം 11 മണി മുതൽ 2 മണി വരെ പ്ലൈമൗത്തിലെ സെൻറ് പീറ്റേഴ്സ് കത്തോലിക്കാ ചർച്ചിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്

രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. ഏപ്രിൽ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു പ്ലേ മൗത്ത് ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളിൽ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടർന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റിൽ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താൻ വൈകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ: നിത്യ ജോസഫ് (വരകു കാലായിൽ) മക്കൾ: ആരവ്, അന്ന. സംസ്കാരം മുണ്ടന്താനം സെന്റ് ആന്റണീസ് പള്ളിയിൽ.
പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Peters Catholic Church, 15 St Boniface Lane, Crownhill, Plymouth. PL5 3AX.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഒരു കയ്യുടെ വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ മാത്രം അഭിപ്രായമുന്നയിച്ച ഒരു പോസ്റ്റാണ് “. എന്തുകൊണ്ടാണ് Women Lose Interest in Sex? എന്നത് ….
ഈ ചോദ്യത്തെ തമാശയായി കാണുന്നവരും പരിഹാസമായി കാണുന്നവരും അറിയാൻ …ഇന്ന് സെക്ഷ്വൽ ക്ലിനിക്കുകളിൽ വരുന്ന ഒട്ടുമിക്ക കേസുകളും തെളിയിക്കുന്നതനുസരിച്ചു കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ചികയുമ്പോൾ അവസാനം കൊണ്ടെത്തിക്കുന്നത് പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായ്മയാണ് എന്നതാണ് .
സ്ത്രീകളിലുണ്ടാകുന്ന ഹോർമോണുകളുടെ കുറവ്, ജോലി സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം, മറ്റ് പ്രശ്നങ്ങൾ എന്നിവ കിടപ്പുമുറിയെ നന്നായിത്തന്നെ ബാധിക്കുന്നു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗിക അഭിലാഷ കുറവിന്റെ ഒരു രൂപമാണ് ഹൈപ്പോആക്ടീവ് സെക്ഷ്വൽ ഡിസഷൻ ഡിസോർഡർ (എച്ച്എസ്ഡിഡി).
18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അവർപോലുമറിയാതെ ഏകദേശം മൂന്നിലൊന്ന് പേർക്കും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു പഠനം കാണിക്കുന്നു.
പുരുഷന്മാരുടെ പ്രധാന ലൈംഗിക പരാതിയിൽ ഒന്ന് ഉദ്ധാരണക്കുറവ് ആണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നം അവരുടെ മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനകുറവാണ് . ഇത് ഒരു ഗുളിക കഴിച്ചാൽ മാത്രം ഭേദമാകുന്ന ഒന്നല്ല .
കാരണം സ്ത്രീകളുടെ ലൈംഗികത ബഹുമുഖവും സങ്കീർണ്ണവുമാണെന്ന് സെക്‌സ് സൈക്കോളജിസ്റ്റ് ഷെറിൽ കിംഗ്‌സ്‌ബെർഗ്, പിഎച്ച്‌ഡി പറയുന്നു. ഇത് ലഘൂകരിക്കാൻ ആൻറി-ബലഹീന ചികിത്സയുടെ ഭാഗമായി ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു .
എന്താണ് ഈ കുറഞ്ഞ ലൈംഗികാഭിലാഷം?
നമ്മളൊക്കെ കരുതുന്നതുപോലെ ലൈംഗികാഭിലാഷത്തിന് ലൈംഗികമായി നീണ്ടു നിൽക്കുന്ന സമയമോ , സംതൃപ്തിയുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം, വീഡിയോകളിൽ കാണുന്ന ബിഹേവിയറുകളും , നീണ്ടു നിൽക്കുന്ന ലൈംഗികതയുമൊന്നും സത്യമായ ഒരു കാര്യമല്ല എന്നതാണ് .
സ്ത്രീക്ക് ലൈംഗികതയോടുള്ള താൽപര്യം ഗണ്യമായി കുറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും പലതരത്തിൽ ബുദ്ധിമുറ്റുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം .അതിനാൽ തന്നെ ലൈംഗികാഭിലാഷ കുറവിനെ ചുമ്മാ അങ്ങ് തള്ളിക്കളയേണ്ട കാര്യമല്ല , മറിച്ചു ഒരു ജീവിത പ്രശ്നമായി തന്നെ കാണേണ്ടതുണ്ട് .
കണ്ടും കെട്ടും വായിച്ചും ശീലിച്ച ചില ലൈംഗിക ചിന്തകൾ, ലൈംഗിക സങ്കൽപ്പങ്ങൾ, ദിവാസ്വപ്‌നങ്ങൾ എന്നിവക്കൊക്കെ ഒരാളുടെ ലൈംഗികത നേരായും ,തെറ്റായും ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ട്.
ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായത്തിനനുസരിച്ച് അയാളുടെ ലൈംഗികാഭിലാഷം സ്വാഭാവികമായും കുറയുന്നു. കിംഗ്സ്ബർഗിന്റെ അഭിപ്രായത്തിൽ ,ഇണയോട് നല്ല സ്നേഹമുണ്ടെങ്കിലും ചിലപ്പോളൊക്കെ ചിലർക്ക് സ്വന്തം ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് തികച്ചും സത്യമാണ് .
സ്ത്രീകളിൽ അവരുടെ ലൈംഗിക ആഗ്രഹങ്ങൾ കുറയാനുള്ള ചില കാരണങ്ങൾ ഏതൊക്കെ ?
കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ബന്ധത്തിൽ വൈകാരിക സംതൃപ്തിയുടെ അഭാവം വരുക , കുട്ടിയുടെ ജനനം, പ്രിയപ്പെട്ട ഒരാളുടെ പരിചാരകനാകുക എന്നിവ ലൈംഗികാഭിലാഷം കുറയ്ക്കും.
കൂടാതെ സാമൂഹിക സാംസ്കാരിക സ്വാധീനം. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ ചില സമ്മർദ്ദംങ്ങൾ , ലൈംഗികത നിറഞ്ഞ ചില ചിത്രങ്ങൾ എന്നിവ പെണ്ണുങ്ങളിൽ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി തന്നെ ബാധിക്കും.
കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും വേറൊരു കാരണമാണ് , കാരണം ടെസ്റ്റോസ്റ്റിറോണി ന്റെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളിൽ അവരുടെ 20 കളിൽ , ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് ഉയർന്നുവരുന്കയും തുടർന്ന് ആർത്തവവിരാമം വരെ ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു .
അതുകൂടാതെ ചിലരക്ത/ നാഡീ സംബന്ധമായ മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയവയും സ്ത്രീയുടെ ലൈംഗികതയെ നന്നായി തന്നെ സ്വാധീനിക്കുന്നു.
ചില ആന്റീഡിപ്രസന്റുകൾ , രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയോ രക്തപ്രവാഹത്തെ ബാധിക്കുകയോ ചെയ്ത് പല തരത്തിൽ ലൈംഗിക ഡ്രൈവിനെ കുറയ്ക്കാം .
സ്ത്രീകളിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലമാണ് . അത് പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ഉണ്ട് .
അതിലൊന്ന് സെക്‌സ് തെറാപ്പി കൂടാതെ/അല്ലെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ്.
വ്യക്തികൾക്കും ദമ്പതികൾക്കും സെക്‌സ് തെറാപ്പി വളരെ ഫലപ്രദമാണ്,
അപ്പോൾ എന്താണ് സെക്സ് തെറാപ്പി ?
ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനുമായി ഒരു സെക്സ് തെറാപിസ്‌റുമായി സംസാരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നു .
അതിൽ തെറാപ്പിസ്റ്റ് നിങ്ങളോട് നിങ്ങളുടെ ആരോഗ്യവും ലൈംഗിക പശ്ചാത്തലവുംമായി ഒക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം.
ബ്ലഡ് പ്രെഷർ , തൈറോയിഡ് സംബന്ധമായ ചില മരുന്നുകൾ ഇങ്ങനത്തെ പ്രശ്നങ്ങൾക്ക് ഒരുപരുധിവരെ കാരണമായേക്കാം . അങ്ങനെ വരുമ്പോൾ ഒന്നുകിൽ മരുന്നുകൾ മാറ്റുകയോ അല്ലെങ്കിൽ ഡോസ് കുറയ്ക്കുകയോ ചെയ്തേക്കാം . അതും അല്ലെങ്കിൽ മറ്റുചില ചികിത്സകൾ ശുപാർശ ചെയ്തേക്കാം.
ഗർഭനിരോധന മാർഗ്ഗം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം .
കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങളായ ഫൈബ്രോയിഡുകൾ നീക്കം ചെയ്യൽ അല്ലെങ്കിൽ ആർത്തവവിരാമമായ സ്ത്രീകളിലെ യോനിയിലെ വരൾച്ചയെ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച്ചുള്ള ചികിത്സകൾ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എന്നിവ ഉൾപ്പെടുന്നു .
കൂടാതെ, ടെസ്റ്റോസ്റ്റിറോൺ ഗുളികകളോ സ്കിൻ പാച്ചുകളോ ഉൾപ്പെടുന്ന നിരവധി ചികിത്സകൾ സമീപഭാവിയിൽ FDA അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും പഠിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ പാച്ചിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇപ്പോൾ പൂർത്തിയായി വരികയാണ് . അതിന്റെ ഫലങ്ങൾ ഉടൻ തന്നെ ഫലപ്രാപ്തിയിൽ എത്തുമെന്ന് കരുതപ്പെടുന്നു . ഈ പഠനം ആദ്യമായി, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും കീമോതെറാപ്പി അല്ലെങ്കിൽ അണ്ഡാശയങ്ങൾ നീക്കം ചെയ്ത, അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവവിരാമത്തിന് വിധേയരായവരിൽ ഈ ടെസ്റ്റോസ്റ്റിറോൺ പാച്ചുകളുടെ പ്രയോജനം പരിശോധിച്ചു പഠിച്ചു വരുന്നു .
സൊസൈറ്റി ഫോർ വിമൻസ് ഹെൽത്ത് റിസർച്ചിന്റെ പ്രസിഡന്റ് ഫില്ലിസ് ഗ്രീൻബെർഗറിന്റെ അഭിപ്രായത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇന്ന് ലൈംഗിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഗവേഷണവും ചികിത്സയും ഇപ്പോഴും വളരെ പിന്നിലാണ്.
ഉദാഹരണത്തിന്, 1990 മുതൽ 1999 വരെ, പുരുഷ ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 5,000 പഠനങ്ങൾ പ്രസിദ്ധീകരിച്ചുപ്പോൾ , വെറും 2,000 പഠനങ്ങൾ മാത്രമേ സ്ത്രീകളുടെ ലൈംഗിക പ്രശനങ്ങളെക്കുറിച്ച ഉണ്ടായിരുന്നുള്ളൂ.
എന്നാൽ വയാഗ്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിലുള്ള ലൈംഗിക അപര്യാപ്തതയെക്കുറിച്ച് ഉയർന്ന നിലവാരമുള്ള പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് .
“ഇത് ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ ചികത്സകൾ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈസ്റ്റ്ഹാം: ലണ്ടൻ ഈസ്റ്റ്‌ഹാമിൽ താമസിക്കുന്ന തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെർലിൻ ജെറാൾഡ് (49) നിര്യാതയായി. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ക്യാൻസർ രോഗംമൂലം ഏറെ നാളുകളായി പോരാടിയ ഷെർലിനെ അപ്രതീക്ഷിതമായിട്ടാണ് മരണം കവർന്നത്. ഏറെക്കുറെ രോഗം ഭേദമായി വീട്ടിലെത്തിയ ശേഷം വിശ്രമത്തിലിരിക്കെയാണ് ദാരുണമായ സംഭവം. എന്നാൽ ഇതിനിടയിൽ രോഗം വീണ്ടും വർദ്ധിക്കുകയും, തുടർന്ന് വയ്യാതെ ആകുകയും ആയിരുന്നു.
തിരുവനന്തപുരം വലിയവേളി സ്വദേശിയായ ജെറാൾഡ് ജെറോമാണ് ഭർത്താവ്. മൂന്ന് മക്കൾ ഉണ്ട്. ഇവർ മൂന്നും നാട്ടിലാണ് താമസിക്കുന്നത്. ഇവർ മൂവരും എത്തിയ ശേഷം യുകെയിൽ തന്നെ സംസ്കാരം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
ഷെർലിൻ ജെറാൾഡിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി അകാലത്തിൽ വിടവാങ്ങിയ മഞ്ജുഷ് മാണിക്ക് തിങ്കളാഴ്ച മെയ് ഒന്നിന് പിറന്ന മണ്ണിൽ അന്ത്യവിശ്രമം ഒരുങ്ങും. അന്നേദിവസം പിറവത്തുള്ള സ്വഭവനത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും . തുടർന്ന് പിറവം ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സെമിത്തേരിയിലാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്.
വെയിക് ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു എൻഎച്ച്എസിൽ നേഴ്സായി ആണ് ജോലി ചെയ്യുന്നത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.

രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെയാണ് ഈ മരണം യുകെ മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരമാണ് മൃതസംസ്‌കാരംനാട്ടിൽ നടത്താൻ തീരുമാനിച്ചത് .
താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.
റ്റിജി തോമസ്
കൊച്ചി ,ദുബായ് , മാഞ്ചസ്റ്റർ എന്നീ മൂന്ന് എയർപോർട്ടുകൾ വഴിയാണ് എൻറെ യുകെ യാത്ര . ഇതിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ദുബായ് എയർപോർട്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് .
കൊച്ചിയിൽ നിന്ന് ദുബായിൽ വന്നിറങ്ങിയ എനിക്ക് മാഞ്ചസ്റ്ററിലേയ്ക്ക് 7 മണിക്കൂറിന് ശേഷമാണ് കണക്ഷൻ ഫ്ലൈറ്റ്. അതുകൊണ്ടുതന്നെ ദുബായ് എയർപോർട്ട് നന്നായി ചുറ്റിക്കറങ്ങി നടന്ന് കാണാൻ സാധിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക ലോകം . പോക്കറ്റിലുള്ള ദിർഹവുമായി ഒത്തു നോക്കുമ്പോൾ എന്നെ സംബന്ധിച്ച് എല്ലാ സാധനങ്ങൾക്കും നല്ല വിലയായിരുന്നു. രൂപയും ദിർഹവും തമ്മിലുള്ള വിനിമയ നിരക്കിൽ ഒരു ലിറ്റർ വെള്ളത്തിനു പോലും 200 രൂപ. ഒരുപക്ഷേ വിദേശത്ത് ജീവിച്ച് ഇന്ത്യയിൽ എത്തുന്ന പ്രവാസി മലയാളികളുടെ ചിലവഴിക്കലിന്റെ മനഃശാസ്ത്രം വിദേശ നാണ്യം ഇന്ത്യൻ രൂപയിലേയ്ക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സന്തോഷമായിരിക്കാം.
മാഞ്ചസ്റ്റർ എയർപോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ എനിക്ക് അനുഭവപ്പെട്ട പ്രധാന വൈഷമ്യം വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ സാധിക്കില്ല എന്നതായിരുന്നു. പക്ഷേ ഓഡിയോ, ടെക്സ്റ്റ്, മെസ്സേജുകൾക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല , ഭാഗ്യം .
മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. വാട്സ്ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ ഓഡിയോ കോളുകൾക്ക് യാതൊരു തടസ്സവുമില്ല. അതുകൊണ്ടുതന്നെ എന്നെ സ്വീകരിക്കാൻ എത്തിയവരെ വിളിക്കാനായി ഫോൺ തരാമെന്ന് പറഞ്ഞ എലിസബത്തിന്റെ സഹായ വാഗ്ദാനത്തെ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. എയർപോർട്ടിലെ വൈഫൈ സംവിധാനം ഉപയോഗിച്ച് എന്നെ സ്വീകരിക്കാൻ എത്തിയവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇനി അവരുടെ അടുത്തേയ്ക്ക് …
ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ എന്റെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി. ഇനി എനിക്ക് വാട്സ്ആപ്പ് കോളുകളോ മെസ്സേജുകളോ സാധ്യമല്ല. ശരിക്കും ഫോൺ ഉപയോഗശൂന്യമായതുപോലെ . ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….
എന്നാൽ ആശങ്കകൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏറിയാൽ 10 മിനിറ്റ് . അതിനുള്ളിൽ തന്നെ തോളിലെ കരസ്പർശം ഞാൻ തിരിച്ചറിഞ്ഞു. അത് എന്റെ സഹോദരനും മലയാളം യുകെ അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് ആയിരുന്നു.
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ എന്നെ സ്വീകരിക്കാൻ ജോജിയെ കൂടാതെ മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറായ ഷിബു മാത്യു, യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി , യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് എന്നിവരും എത്തി ചേർന്നിരുന്നു.

വെയ്ക് ഫീൽഡിലേയ്ക്ക് ഉള്ള യാത്രയിൽ ലെനിനാണ് ഡ്രൈവ് ചെയ്യുന്നത്. ഗതാഗതരംഗത്ത് ബ്രിട്ടന്റെ അഭിമാനമായ മോട്ടോർ വേകളെ കുറിച്ച് ലെനിൻ പറഞ്ഞു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന M62 മോട്ടോർ വേയിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര .
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് ജോജിയുടെ സ്ഥലമായ വെയ്ക്ക് ഫീൽഡിലേക്ക് ഏകദേശം 55 മൈലാണ് ദൂരം. അതായത് 88 കിലോമീറ്റർ . റ്റോണി ദൂരം മൈൽ കണക്കിലും കിലോമീറ്ററായും പറഞ്ഞപ്പോൾ പെട്ടെന്ന് കേരളത്തിലെ പാതയോരത്തുള്ള മൈൽ കുറ്റികളും പല സ്ഥലനാമങ്ങളും മനസ്സിലേക്ക് ഓടിയെത്തി. 26ാം മൈലും 28-ാം മൈലുമൊക്കെ കേരളത്തിൽ സ്ഥലനാമങ്ങളാണ്. റ്റോണിയുടെ വീട് കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് 26-ാം മൈലാണെന്നത് യാദൃശ്ചികതയായി .
ബ്രിട്ടീഷ് അധിനിവേശകാലത്തെ അളവ് തൂക്ക സമ്പ്രദായത്തിൽ നിന്ന് ലഭിച്ച പേരുകളാണിവ. കോട്ടയം മുതൽ കുമളി വരെയുള്ള കെ കെ റോഡിൽ പല സ്ഥലപേരും നൽകിയിരിക്കുന്നത് ഈ രീതിയിലാണ്.
ബ്രിട്ടീഷുകാരാണ് കേരളത്തിൽ കോട്ടയം മുതൽ കുമളി വരെയുള്ള പാതയുടെ ഉപജ്ഞാതാക്കൾ . 66 മൈൽ ദൂരദൈർഘ്യമുള്ള കെ കെ റോഡിലെ പല പേരുകളും മൈൽ കണക്കിലാണ്.
88 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ മനസ്സിൽ കണ്ട സമയ കണക്കുകൾ അസ്ഥാനത്തായിരുന്നു. ഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ വെയ്ക്ക് ഫീൽഡിൽ എത്തിച്ചേർന്നു. അവിടെ ജോജിയുടെ വീട്ടിൽ യാത്രയുടെ ക്ഷീണം അകറ്റാനുള്ള വിഭവസമൃദ്ധമായ സദ്യയുമായി ജോജിയുടെ ഭാര്യ മിനിയും മക്കളായ ആനും ദിയയും ലിയയും കാത്തിരിക്കുന്നുണ്ടായിരുന്നു . പക്ഷേ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടത് ഗൃഹാതുരത്വമുണർത്തുന്ന രണ്ടു വിഭവങ്ങളായിരുന്നു. മാങ്ങയുടെ പൊടി പോലും ഇല്ലാത്ത മാങ്ങാ ചമ്മന്തിയും മാങ്ങാ അച്ചാറും ….
മാങ്ങയില്ലാത്ത മാങ്ങാ അച്ചാറിന്റെയും ചമ്മന്തിയുടെയും റെസിപ്പി അടുത്ത ആഴ്ച …
യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ അപകടത്തിൽ 3 വിദ്യാർഥികൾ മരിച്ചു . കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിയുകയായിരുന്നു . 3 പേർക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു. താഴ്ചയിലെ പ്ലാവിൽ കാർ വന്നിടിച്ച് പ്ലാവ് രണ്ടായി മുറിഞ്ഞു പോയി.
ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ)
ഷിബു മാത്യൂ
കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതിന് വളരെ ലളിതമായ ഉദാഹരണമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ബോബനും മോളിയും.. അത് വായിച്ച് ചിരിക്കാത്ത മലയാളികൾ വിരളമാണ്. ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

മലയാളം യുകെ ന്യൂസ് പ്രവാസി മലയാളികൾക്കായി പരിചയപ്പെടുത്തുന്ന റോയി സി .ജെയും ഇതിൽ നിന്നൊന്നും വിഭിന്നമല്ല. റോയിയുടെ കാർട്ടൂൺ പബ്ളീഷ് ചെയ്യാത്ത മാധ്യമങ്ങൾ കേരളത്തിലില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്ചപ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന മംഗളത്തിനോടും മനോരമയോടും കിടപിടിച്ചിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതൊരു തുടക്കമായിരുന്നു. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമയിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.

പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയ്ച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംങ്ക നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.

മലയാളത്തിലെ അറിയപ്പെടുന്ന പ്രസാധകരായ ലോഗോസ് ബുക്സ് റോയിയുടെ 12കഥകളുടെ സമാഹാരം ‘റെറ്റിനയിൽ പതിയാത്തത് ‘ എന്ന പേരിൽ 2018-ൽ പ്രസിദ്ധീകരിച്ചു. കാർട്ടുൺ രചനയോടൊപ്പം കാരിക്കേച്ചറും വരയ്ക്കാറുള്ള റോയിക്ക് കാരിക്കാറ്റുമാനിയ വേൾഡ് കാരിക്കേച്ചർ എന്ന ഓൺലൈൻ മത്സരവേദിയിൽ നിന്നും പലതവണ സമ്മാനം നേടിയിട്ടുണ്ടെന്നതും അഭിനന്ദനാർഹമാണ്.

ലോകത്തെമ്പാടുമുള്ള അതിപ്രഗത്ഭരായ ക്യാരിക്കേച്ചരിസ്റ്റുകൾ മത്സരിക്കുന്ന വേദിയാണ് ഇത് എന്നത് ആണ് ഈ മത്സരത്തിന്റെ പ്രത്യേകത.
ഒരു കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഒട്ടുമിക്ക ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെയും ലേ ഔട്ടും ഇല്ലസ്‌ട്രേഷനും റോയിയാണ് ചെയ്തിരുന്നത്. ക്രിസ്റ്റീൻ മാസികയുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പതിപ്പുകൾ, അതിരമ്പുഴ കാരീസ്ഭവനിൽനിന്നുള്ള കാരീസ് ജ്യോതി, പാലാ രൂപതയുടെ ദീപനാളം, ആലപ്പുഴ ഐ എം എസിൽ നിന്നുള്ള സ്നേഹധാരാ, കേരള കരിസ്‌മറ്റിക് പ്രസ്ഥാനങ്ങളുടെ മുഖപത്രമായ ജീവജ്വാല എന്നിവ അവയിൽ ചിലതു മാത്രം.

നൂറുകണക്കിന് സ്നേഹിദരുടെ മുഖചിത്രങ്ങൾ വരച്ചു ഫേസ്ബുക് പേജിലൂടെ പബ്ലിഷ് ചെയ്തു വന്നിരുന്ന പംക്തി ഒരുപാടു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും നേടിയിരുന്നു.
തന്റെ എൻ എച്ച് എസ് ജോലിക്കൊപ്പം ഫ്രീ ടൈമുകളിൽ യുകെയിലുള്ള സുഹൃത്തുക്കളുടെ മരിച്ചുപോയ മാതാപിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ ഛായചിത്രങ്ങൾ ആവശ്യമനുസരിച്ചു ഡിജിറ്റൽ ആയി വരച്ചു ക്യാൻവാസിൽ പ്രിന്റ് അടിച്ചു കൊടുക്കുകയും ചെയ്തു വരുന്നു.

2004ൽ യുകെയിലെത്തിയ റോയി എൻഎച്ച്എസിൽ ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴും കാർട്ടൂണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരുടെയും ശ്രദ്ധിക്കപ്പെടുന്ന രൂപം പകർത്താൻ അധിക സമയം റോയിക്കാവശ്യമില്ല.. കാർട്ടൂണായി വരയ്ക്കുന്ന ചിത്രങ്ങൾക്ക് റോയി നല്കുന്ന അടിക്കുറിപ്പാണ് റോയി എന്ന കാർട്ടൂണിന് ശക്തിയേകുന്നത്.
കാലഘട്ടത്തിനനുസരിച്ചുള്ള റോയി സി.ജെയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..
Contact details:-
Roy C J
Mobile # 07440468924

ബഹുമാനപ്പെട്ട ഷാജി അച്ഛന്റെ സംസ്കാര ചടങ്ങുകൾ രണ്ടുദിവസമായി ആണ് റെക്‌സം കത്തീഡ്രലിൽ നടത്തുന്നത് ഏപ്രിൽ 24- തീയതി 11- മണിക്ക് ഭൗതികശരീരം കത്തീഡ്രൽ ഡീൻ റെവ ഫാദർ നിക്കോളാസിന്റെ നേതൃത്വത്തിൽ പള്ളിയിൽ സ്വീകരിച്ച ശേഷം സീറോ മലബാർ ക്രമത്തിലുള്ള മലയാളം ഒപ്പീസും പ്രാർത്ഥനകളും നടത്തുന്നു. ഈ സമയം അച്ഛനെ സ്നേഹിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നതാണ്. 24 – തിയതി മാത്രമായിരിക്കും ഭൗദീക ശരീരം ഓപ്പൺ ആയി കാണാൻ അവസരം ഉണ്ടായിരിക്കുക.
NB – പൂക്കൾ, റീത്ത് എന്നിവ അർപ്പിക്കുന്നതിനുള്ള അവസരം അച്ചന്റെ കുടുംബത്തിൽ ഉള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മറ്റുള്ള അച്ഛന്റെ സ്നേഹിതരും, മലയാളി കൂട്ടായ്മകളും നിങ്ങളുടെ അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായുള്ള ഡോനേഷൻ അച്ഛന്റെ മെമ്മറിക്കായുള്ള ഇന്ത്യയിലെ ബെനടി ക്റ്റൻ സിസ്റ്റേഴ്സ് ഓഫ് ലയൊബോസ് ഹോസ്പിസിനാണ്. (DONATIONS IN MEMORY OF Rev FATHER SHAJI THOMAS PUNNTTU For the Benedictine Sister’s of St. Liobas Hospice in India. C/O Bishops House, Sontley Road, Wrexham. LL13 7EN ) റെക്സം രൂപത ബിഷപ്പ് വഴി കൈമാറുന്നത്. ഡോനെഷൻ നൽകുവാനുള്ള ബോക്സ് പ്രത്യേകം പള്ളിയിൽ ക്രെമികരിച്ചിട്ടുണ്ട് . ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് റെക്‌സം രൂപതയിലുള്ള മലയാളി അച്ചന്മാരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗത്തുള്ള വൈദീകരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തുന്നു. കുർബാനക്ക് ശേഷം വൈകിട്ട് അഞ്ചു മണിയോടെ സമാപന പ്രാർത്ഥനകൾ നടത്തുന്നതാണ്. അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അച്ഛന്റെ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റിയും, ബെറ്റിയുടെ സുഹൃത്ത് സിസ്റ്ററും യുകെ യിൽ എത്തിച്ചേർന്നിട്ടുണ്ട് . ഇരുപത്തിനാലാം തീയതി പള്ളിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25 തീയതി പതിനൊന്നു മണിക്ക് ബഹുമാനപ്പെട്ട റെക്‌സം ബിഷപ്പ് പീറ്റർ ബ്രിഗനലിന്റെ മുഖ്യ കാർമികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും കുർബാനക്കും മറ്റു പ്രാർത്ഥനകൾക്കും ശേഷം ഭൗതികശരീരം ഷാജി അച്ഛന്റെ സഹവൈദീകർ ചേർന്ന് കാറിലേക്ക് ആനയിക്കുന്നതും തുടർന്ന് പന്ഥാസഫ് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതുമാണ്.
ഫാദർ ഷാജി പൂനാട്ട് കഴിഞ്ഞമാസം 23-നാണ് ആകസ്മികമായി മരണമടഞ്ഞത് അദ്ദേഹത്തിന് 51 വയസ്സ് മാത്രമായിരുന്നു പ്രായം.
രണ്ടായിരത്തിഎട്ടിൽ വയനാട്ടിൽ നിന്നും എസ് ഡി വി സഭാംഗമായി യുകെയിലെത്തിയ അച്ഛൻ നോർത്ത് വെയിൽസിലെ റെക്‌സം രൂപതയിൽ അംഗമാകുകയും കഴിഞ്ഞ 18 വർഷക്കാലമായി റെക്‌സം രൂപതയിലുള്ള ഹോളി വെൽ ചർച്ച്, സെന്റ് റിച്ചെട് ഗുവാൻ സ്കൂൾ ചാപ്ലിൻ, ടെൺബീഗ് ചർച്, ബ്ലൈനോ ഫെസ്റ്റിന്യോഗ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തു. ഇപ്പോൾ ടവിൻ ചർച്ചിലും, മകംതലത്ത് ചർച്ചിലും സേവനം ചെയ്തു വരുകയാണ് ആകസ്മികമായി അച്ഛനെ മരണം തട്ടിയെടുത്തത്.
ഫാദർ ഷാജി റെക്‌സം രൂപതയിലെ ഓവർസീസ് പ്രീസ്റ്റ് കോഡിനേറ്റർ ആയും രൂപത സേഫ് ഗാർഡിന്റെ പ്രീസ്റ്റ് റെപ്രസെന്ററ്റീവ് ആയും സേവനം ചെയ്തുവയുകയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് റെക്‌സം രൂപതയ്ക്കും അതോടൊപ്പം യുകെയിലുള്ള മലയാളികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വേർപാടിൽ റെക്‌സം രൂപതയും, റെക്‌സം കേരളാ കമ്മ്യൂണിട്ടിയും അഗാധമായ ദുഃഖം രേഹപെടുത്തുന്നു ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
പൊതുദർശനം നടത്തപ്പെടുന്ന കത്തീഡ്രൽ അഡ്രസ് -St Mary’s Cathedral, Regent Street, Wrexham LL11 1RB
കതീഡ്രൽ കാർ പാർക്ക് ഫ്യൂണറൽ ഡയറക്ടറേഴ്സിനും വൈദീകർക്കു മായി ലിമിറ്റ് ചെയ്തിരിക്കുന്നതാണ്.
കാർ പാർക്കിങ് പെയ്ഡ് – Island Green Shopping Park, Wrexham, LL13 7LW
സംസ്‌കാരം നടത്തുന്ന പള്ളി സെമിത്തേരി അഡ്രസ് – Pantasaph Franciscan Friary, 5 Monastery Rd, Pantasaph, Holywell CH8 8PN
കൂടുതൽ വിവരങ്ങൾക്ക് CONDACT
FR. JOHNSON KATTIPARAMPIL CMI – 07401441108
FR, CYRIL THADATHIL – 07989965446
Rev Fr Nicholas Enzama AJ Cathedral Dean. – 07443826507
MANOJ CHACKO – 07714282764.
ഇരുപത്തി നാലാം തിയതിയും ഇരുപത്തി അഞ്ചാം തിയതിയും പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾ ലൈവ് ആയി കാണാൻ ഡയോസിസ് യൂട്യൂബ് സന്ദർശിക്കുക.
you tube live Diocese of Wrexham
face book live St Mary’s Cathedral. @wrexhamcathedral
റ്റിജി തോമസ്
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.
പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?

അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…
എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.
എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …
ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.
കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ ….
ആ കഥ അടുത്ത ആഴ്ച …
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി