ന്യൂസ് ഡെസ്ക്
കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.
നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.
ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജെഗി ജോസഫ്
സര്‍ഗ്ഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ കലാമാമാങ്കത്തിന് നാളെ (ശനിയാഴ്ച്ച) അരങ്ങുണരുമ്പോള്‍ അരങ്ങേറുന്നത് യുകെയിലെ സര്‍ഗ്ഗപ്രതിഭകളുടെ ആവേശപ്പോരാട്ടം. ബ്രിസ്‌ക സര്‍ഗ്ഗോത്സത്തിനായുള്ള രജിസ്ട്രേഷന്‍ ഇന്ന് വൈകിട്ട് 8 മണിക്ക് അവസാനിക്കും. നാളെ രാവിലെ 10 മണിക്ക് ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ശംഖൊലി മുഴങ്ങും. പിന്നീട് രാത്രി എട്ട് വരെ വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളാണ് മത്സരവേദി.
വ്യത്യസ്തമായ പരിപാടികളാണ് ബ്രിസ്‌ക ഇക്കുറിയും അണിയിച്ചൊരുക്കുന്നത്. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ബ്രിസ്‌ക വേദിയില്‍ ആദരിക്കും. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളാണ് ബ്രിസ്‌ക സര്‍ഗ്ഗോത്സവം സമ്മാനിക്കാറുള്ളത്. ഇക്കുറിയും കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള മത്സര ഇനങ്ങള്‍ വേദിയില്‍ അരങ്ങേറും. ബ്രിസ്‌ക കപ്പിള്‍ 2018 ആരാകുമെന്ന ആകാംക്ഷയിലാണ് ഏവരും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഇപ്പോള്‍ തന്നെ പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ പങ്കാളിത്തമാണ് പരിപാടിയിലുണ്ടാകുക. മത്സരം കടുക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് മികച്ചൊരു വിരുന്നായിരിക്കും.
രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
കളറിംഗ്, പെയ്ന്റിംഗ്, പുഞ്ചിരി മത്സരം, ഉപന്യാസം, മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സരയിനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗ്ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ട്ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
ബ്രിസ്‌ക സര്‍ഗ്ഗോത്സവ വേദി:
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്‌നാനിയെ വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിട്ടയ്ക്കുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബംജ്‌റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ജീവപര്യന്തം തടവായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.
നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്‌നാനിയടക്കം 29 പേര്‍ക്ക് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 28 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മായാ കോട്‌നാനി ഇപ്പോള്‍ ജാമ്യത്തിലാണ്.
2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദപാട്യ മേഖലയില്‍ 97 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു. കലാപം നടക്കുന്ന സമയത്ത്, ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു.
2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതിന്റെ പിറ്റേദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു അഹമ്മദാബാദിലെ നരോദാ ഗാമില്‍ അഞ്ചായിരത്തോളം പേരടങ്ങുന്ന ആള്‍ക്കൂട്ടം കലാപമുണ്ടാക്കിയത്. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. പലരെയും ജീവനോടെ കത്തിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
സ്വന്തം ലേഖകന്‍
മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.
യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.
അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്‌മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്‍തുടരാം..
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.
നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.
ലെസ്റ്റര്‍. യുകെ മലയാളികള്‍ ഉറ്റു നോക്കിയിരുന്ന ഒരു കേസിലെ വാദം ഇന്നലെ ലെസ്റ്റര്‍ മജിസ്ട്രേട്ട് കോടതിയിലെ കോര്‍ട്ട് റൂം ഒന്‍പതില്‍ നടന്നു. വന്‍തുകയുടെ നിരവധി ചിട്ടികള്‍ നടത്തുകയും ഒടുവില്‍ ചിട്ടി പൊളിഞ്ഞത് മൂലം നിരവധി പേര്‍ക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത കേസിലെ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് ലെസ്റ്ററില്‍ താമസക്കാരായ കിടങ്ങൂര്‍ സ്വദേശികളായ സുനില്‍ ജേക്കബ്, ഷാന്റി സുനില്‍ ദമ്പതികളും വാദി ഭാഗത്ത് വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസുമായിരുന്നു.
ലെസ്റ്റര്‍ മലയാളികളും അല്ലാത്തവരുമായ നിരവധി മലയാളികള്‍ സുനില്‍ നടത്തുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ഏഴോളം ചിട്ടികള്‍ നടത്തിയിരുന്ന സുനില്‍ അവസാനം നടത്തിയ മൂന്ന് ചിട്ടികളില്‍ ആണ് പണം നല്‍കാതെ ആളുകളെ വട്ടം കറക്കിയത്. പണം നഷ്ടമായതോടെ സംഭവം വിവാദമാവുകയും അസോസിയേഷന്‍, സാമുദായിക സംഘടന തുടങ്ങിയവയില്‍ ഒക്കെ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍, സാമുദായിക നേതാക്കള്‍ ഇടപെട്ട് കുറച്ച് പേരുടെ പണം തിരികെ നല്‍കിക്കുകയും പണം ലഭിക്കാതെ വന്നവര്‍ കേരളത്തിലും യുകെയിലും കേസ് നല്‍കുകയുമായിരുന്നു.
വൂസ്റ്ററില്‍ താമസിക്കുന്ന ജയ്മോന്‍ ലൂക്കോസ് നല്‍കിയ കേസില്‍ ആയിരുന്നു ഇന്നലെ വിധി പറഞ്ഞത്. ചിട്ടി ലഭിക്കേണ്ടിയിരുന്ന 15000 പൗണ്ടും വായ്പയായി നല്‍കിയ 2500 പൗണ്ടും ആയിരുന്നു ജയ്മോന് ലഭിക്കാനുണ്ടായിരുന്നത്. ജയ്മോന്റെ സുഹൃത്തും സുനിലിന്‍റെ സഹോദരനുമായ അനില്‍ വഴിയാണ് ജയ്മോന്‍ ചിട്ടിയില്‍ ചേരാന്‍ ഇടയായത്. എന്നാല്‍ പണം നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ സുനില്‍ ജേക്കബ് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. നിരവധി തവണ പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല പകരം ജയ്മോനെ അപമാനിക്കാനും കള്ളക്കേസില്‍ കുടുക്കാനും ആയിരുന്നു സുനില്‍ ശ്രമിച്ചത്.
ഇതിനെ തുടര്‍ന്നാണ് ജയ്മോന്‍ ലൂക്കോസ് സുനില്‍ ജേക്കബിനും ഭാര്യ ഷാന്റി സുനിലിനും എതിരെ നിയമ നടപടികള്‍ സ്വീകരിച്ചത്. ഈ കേസിലെ അന്തിമ വാദമായിരുന്നു ഇന്നലെ ലെസ്റ്റര്‍ കോടതിയില്‍ നടന്നത്. വാദിഭാഗവും പ്രതിഭാഗവും ശക്തമായ രീതിയില്‍ അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ച കോടതിയില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. പ്രതിഭാഗത്തെ വിസ്തരിക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദ്വിഭാഷിയെ വച്ച് കോടതിയില്‍ ഹാജരായ സുനിലിന് വേണ്ടി ഈ ജോലി നിര്‍വഹിച്ച വ്യക്തി ചില കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയത് വാദിയായ ജയ്മോന്‍ എതിര്‍ത്തതാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് ജഡ്ജി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുക വരെയുണ്ടായി.
ഇപ്പോള്‍ കേരളത്തില്‍ ഉള്ള ജയ്മോന്‍ ലൂക്കോസിന്റെ സഹോദരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവ് നല്‍കിയത് കേസില്‍ മറ്റൊരു സവിശേഷതയായി. എന്തായാലും വാദം പൂര്‍ത്തിയായപ്പോള്‍ കോടതി നിഗമനത്തില്‍ എത്തിയത് സുനില്‍ ചിട്ടി നടത്തിയ വകയില്‍ ജയ്മോന്‍ ലൂക്കോസിനു പണം നല്‍കാനുണ്ട് എന്നത് തന്നെയായിരുന്നു. സുനില്‍, ഭാര്യ ഷാന്റി എന്നിവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ ആണെന്നും പതിനാല് ദിവസത്തിനുള്ളില്‍ ഈ പണവും കോടതി ചെലവും മറ്റും ഉള്‍പ്പെടെ 26000 പൗണ്ട് പരാതിക്കാരന് നല്‍കണം എന്നുമായിരുന്നു കോടതിയുടെ വിധി.
യുകെയില്‍ മലയാളികള്‍ നടത്തിയ ചിട്ടികളില്‍ ചേര്‍ന്ന് പണം നഷ്ടമായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു വിധിയാണ് ലെസ്റ്റര്‍ കോടതിയില്‍ ഉണ്ടായിരിക്കുന്നത്. യുകെയില്‍ ചിട്ടി നടത്തുന്നതും ചിട്ടിയില്‍ ചേരുന്നതും നിയമ വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ചിട്ടിയില്‍ നഷ്‌ടമായ പണത്തിനു വേണ്ടി കേസിന് പോയാല്‍ പുലിവാലാകുമെന്നും കരുതി നിശബ്ദരായിരുന്ന ആളുകള്‍ക്ക് ഇനി ധൈര്യമായി കോടതിയെ സമീപിക്കാം എന്നതാണ് ഈ വിധിയിലെ ഒരു സുപ്രധാന നേട്ടം.
ദിനേശ് വെള്ളാപ്പിള്ളി
ഇത് മലയാളികള്‍ കാത്തിരുന്ന സുവര്‍ണ്ണനിമിഷം. സംഗീതനൃത്ത സന്ധ്യ അനുഭവിക്കാനെത്തിയ മലയാളി സമൂഹത്തിന് ഗംഭീര വിഷുക്കൈനീട്ടമായി സേവനം യുകെ വിഷുനിലാവ് മാറിയപ്പോള്‍ ഒത്തുകൂടിയവര്‍ക്ക് അനര്‍ഘനിമിഷം. കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനങ്ങളും, ചടുലതാളമാര്‍ന്ന നൃത്തവും ഹൃദയത്തില്‍ തൊട്ടപ്പോള്‍ അത് പ്രൗഢ ഗംഭീരമായ സദസ്സിനെ ആഘോഷത്തില്‍ ആറാടിച്ചു. വിഷുവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്ക് ലഭിച്ച വിഷുക്കൈനീട്ടമായി വിഷുനിലാവ് മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.
വിഷുവിന്റെ ആഘോഷത്തിരകള്‍ ഒരു ദിവസം മുന്‍പെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം യുകെ വിഷുനിലാവ് സംഘടിപ്പിച്ചത്. ഗ്ലോസ്റ്റര്‍ മുഖ്യവേദിയായി ഒരുക്കിയ വിഷുനിലാവിന്റെ ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. ബിജു നിര്‍വ്വഹിച്ചു. ആഷ്ന അംബു, സാജന്‍ കരുണാകരന്‍, ദിനേശ് എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തിയതോടെ ചടങ്ങുകള്‍ക്ക് സമാരംഭമായി.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് ഇന്‍ഷുറന്‍സ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍ സ്ഥാപനമായ റോസ്റ്റര്‍ കെയര്‍, ട്രാവല്‍ കമ്പനിയായ ടൂര്‍ ഡിസൈനേഴ്സ്, കോണ്‍ടിനെന്റല്‍ ഫൂഡ്‌സ്, ക്രിഷ് മോര്‍ഗന്‍ സോളിസിറ്റേര്‍സ് എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് തന്ന് സഹകരിച്ചു.
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും, കലാസ്വാദകരും ഈ ചടങ്ങില്‍ പങ്കുചേര്‍ന്നതാണ് പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തത്. ദീപക് യതീദ്രദാസ്, അനു ചന്ദ്ര , ജോസ് ജെയിംസ്, സ്മൃതി സതീഷ്, ഹെലന്‍ റോബര്‍ട്ട്, ലെക്സി എബ്രഹാം, ജിയ ഹരികുമാര്‍, ഹരികുമാര്‍ വാസുദേവന്‍, ശരണ്യ ആനന്ദ്, ബിന്ദു സോമന്‍, ബിനുമോന്‍ കുരിയാക്കോസ് ഗ്ലോസ്റ്റര്‍, ഡരക് സോണി, വിനു ജോസഫ്, ട്രീസ ജിഷ്ണു, സോണി ജോസഫ് കോട്ടപ്പള്ളി, തോമസ് അലക്സാണ്ടര്‍, അലീന സജീഷ്, സന്ദീപ് കുമാര്‍, ശ്രീകാന്ത് നമ്പൂതിരി, റെമ്യ പീറ്റര്‍ എന്നിങ്ങനെ അനുഗ്രഹീതരായ ഗായകര്‍ വേദിയില്‍ രാഗമാലിക തീര്‍ത്തു. ദേശി നാച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.
സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ദിലീപ് വാസുദേവന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും, വോയ്സ് റിക്കോര്‍ഡിഗ് ഇത്രയും നന്നായി സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച രശ്മി പ്രകാശിനോടും, സൗണ്ടും വീഡിയോ പ്രെ മോയൂം ഇന്‍ട്രോയും ചുരുങ്ങിയ സമയത്തിനള്ളില്‍ ഇത്രയും മികച്ചതായി തയ്യാറാക്കിയ സന്തോഷ് എബ്രഹാമിനോടും, മറ്റു വീഡിയോകള്‍ ചെയ്ത മനോജ് വേണുഗോപാലിനോടും, ധീരജിനോടും ഉള്ള കൃതജ്ഞത സ്നേഹപൂര്‍വ്വം അറിയിച്ചു. വേദിയിലെത്തിയ എല്ലാവര്‍ക്കും മൊമന്റോ നല്‍കി. റാഫിള്‍ ടിക്കറ്റിന് സമ്മാനവുമുണ്ടായിരുന്നു. വിഷുനിലാവ് ആസ്വദിക്കാനെത്തിയവരുടെ നാവില്‍ രുചിയുത്സവമൊരുക്കാന്‍ തയ്യാറാക്കിയ തട്ടുകടയിലെ വിഭവങ്ങളും ഏവരും ആസ്വദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യുകെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ നിരവധി രചനകള്‍ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങള്‍ക്ക് ലഭിച്ച രചനകളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂണ്‍ 30 ന് യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ വെച്ചു നല്കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, യുക്മ സാംസ്‌കാര വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ മനോജ് കുമാര്‍ പിള്ള എന്നിവര്‍ അറിയിച്ചു. കൂടാതെ സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ-മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരിക വേദി ഭാരവാഹികളും അറിയിച്ചു.
സാഹിത്യ രചനകള്‍ക്ക് മനുഷ്യമനസ്സിനെ ഉണര്‍ത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകള്‍ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും ഗൗരവപൂര്‍ണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണമെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൗരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച വിധികര്‍ത്താക്കള്‍ യുക്മ സാംസ്‌കാരിക വേദി, യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യ പ്രതിഭകള്‍ ചേര്‍ന്ന് ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധിനിര്‍ണ്ണയം അന്തിമമാണെന്ന് സാംസ്‌കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.
മത്സര വിജയികള്‍
ലേഖനം (സീനിയര്‍ വിഭാഗം)
വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകള്‍ – ഒരു പുനരന്വേഷണം
ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷന്‍
രണ്ടാം സ്ഥാനം: റെറ്റി വര്‍ഗീസ്
മൂന്നാം സ്ഥാനം: ഷാലു ചാക്കോ, ഷേബാ ജെയിംസ്
ലേഖനം (ജൂനിയര്‍ വിഭാഗം)
വിഷയം: സാമൂഹ്യമാധ്യമം ഒരു അനിവാര്യതിന്മ
ഒന്നാം സ്ഥാനം: എവെലിന്‍ ജോസ്
രണ്ടാം സ്ഥാനം: ഐവിന്‍ ജോസ്
മൂന്നാം സ്ഥാനം: അലിക്ക് മാത്യു .
ലേഖനം ( സബ് ജൂനിയര്‍ വിഭാഗം )
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ്
രണ്ടാം സ്ഥാനം: ഫെലിക്‌സ് മാത്യു
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി
കഥ (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: റോയ് പണിക്കുളം (അമ്മ മധുരം)
രണ്ടാം സ്ഥാനം: ബിബിന്‍ അബ്രഹാം (മഴനനഞ്ഞ ഓര്‍മ്മകള്‍)
മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
സിജോയ് ഈപ്പന്‍ (കോക്ക)
കഥ (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (സാന്‍ക്ച്വറി ഓഫ് ഡെത്ത്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (ഗാര്‍ഡന്‍ ഓഫ് ഈവ്)
മൂന്നാം സ്ഥാനം: കെവിന്‍ ക്ളീറ്റ്സ് (മൈ സ്റ്റോറി)
കഥ ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ഓസ്റ്റിന ജെയിംസ് ( എറ്റേണല്‍ ലൗ)
രണ്ടാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി മിസ്റ്ററി ഹൌസ്)
മൂന്നാം സ്ഥാനം: മെറീന വില്‍സണ്‍ (എ ബിഗ് സര്‍പ്രൈസ്)
കവിത (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ജോയ്സ് സേവ്യര്‍ (അല്‍ഷിമേഴ്സ്)
രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങള്‍)
രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)
മൂന്നാം സ്ഥാനം: നിമിഷാ ബേസില്‍ (ബാല്യം)
മൂന്നാം സ്ഥാനം: ജോയ് ജോണ്‍ (‘അമ്മ)
കവിത (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (മൈ സ്‌കൈസ്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (സൊസൈറ്റി ഓഫ് ഫാന്റസി)
മൂന്നാം സ്ഥാനം: അശ്വിന്‍ പ്രദീപ്, ഐവിന്‍ ജോസ് (ടൈം)
കവിത ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സിയോണ്‍ സിബി (നാരങ്ങാ മിട്ടായി)
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ് (റിമമ്പറന്‍സ്)
രണ്ടാം സ്ഥാനം: , ജോസഫ് കുറ്റിക്കാട്ട് (ദി വിന്‍ഡ്)
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി ജങ്കിള്‍)
സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ തമ്പി ജോസ് വൈസ് ചെയര്‍മാന്‍ സി. എ .ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എ്ന്നിവര്‍ നന്ദി അറിയിച്ചു.
യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 – വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Rugby, Warwickshire, CV23 8 AB
Date: 30/06/2018
സാഹിത്യ മത്സര അവാര്‍ഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെയോ മറ്റ് സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.
സി.എ.ജോസഫ്: 07846747602
ജേക്കബ് കോയിപ്പള്ളി: 07402935193
മനോജ് പിള്ള: 07960357679
മാത്യു ഡൊമിനിക്: 07780927397
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂളിന്റെ വാര്‍ഷികം ഏപ്രില്‍ 21 ശനിയാഴ്ച ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടക്കും. സ്‌കൂളിലെ കുട്ടികള്‍ പരിശീലിക്കുന്ന ബോളിവുഡ് ഡാന്‍സ്, ഭരതനാട്യം, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കരാട്ടെ, കീബോര്‍ഡ് എന്നിവ കൂടാതെ മലയാളെ ക്ലാസിന്റെ പശ്ചാത്തലവും അവതരിപ്പിക്കപ്പെടും.
എംഎംഎയുടെ സ്‌കൂളിലേക്ക് എല്ലാ കോഴ്‌സുകളിലെയും പുതിയ ടേം ഉടനെ ആരംഭിക്കുന്നതും മെമ്പേഴ്‌സ് അല്ലാത്തവര്‍ക്കും പ്രവേശനം നല്‍കുന്നതുമായിരിക്കും. വാര്‍ഷിക പരിപാടിയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന സ്ഥലം
St. Joseph Church Hall
Portlan Crescent
Longsite- Manchester
MI3 0BU
Phone: 07886526706
ഹരികുമാര്‍ ഗോപാലന്‍
കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍, വിഷു ആഘോഷം ശ്രദ്ധേയമായി.
ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പാട്ടുപാടി പിന്തുണ അറിയിച്ചത്. മുഖ്യഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെ വിഷുക്കണി കാണിച്ചു അതിനുശേഷം വിഷു കൈനീട്ടം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി.
ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.
കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി. മത സാഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ് നന്ദി പറഞ്ഞു.