ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യുകെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ നിരവധി രചനകള്‍ ലഭിക്കുകയുണ്ടായി. സാഹിത്യ മത്സരങ്ങള്‍ക്ക് ലഭിച്ച രചനകളുടെ വിധി നിര്‍ണ്ണയം നടത്തിയത് പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി.ജെ.ജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ. ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരായിരുന്നു.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ക്കുള്ള അവാര്‍ഡുകള്‍ ജൂണ്‍ 30 ന് യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള പൂരം 2018 -വള്ളംകളിയോടനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ വെച്ചു നല്കുന്നതാണെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ്, യുക്മ സാംസ്‌കാര വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ മനോജ് കുമാര്‍ പിള്ള എന്നിവര്‍ അറിയിച്ചു. കൂടാതെ സമ്മാനാര്‍ഹമായ രചനകളും പ്രസിദ്ധീകരണ യോഗ്യമായ മറ്റു തിരഞ്ഞെടുക്കപ്പെട്ട രചനകളും യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും 10- ആം തീയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ-മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് യുക്മ ദേശീയ ഭാരവാഹികളും സാംസ്‌കാരിക വേദി ഭാരവാഹികളും അറിയിച്ചു.
സാഹിത്യ രചനകള്‍ക്ക് മനുഷ്യമനസ്സിനെ ഉണര്‍ത്തുവാനും ഉത്തേജനം നല്കുവാനുമുള്ള ശക്തി അപാരമാണെന്നുള്ള തിരിച്ചറിവോടെ രചനകള്‍ നടത്തണമെന്നും അലസമായി എഴുതാവുന്ന ഒന്നല്ല സാഹിത്യരചനകളെന്നും ഗൗരവപൂര്‍ണ്ണമായ സമീപനം രചനകളോട് വേണമെന്നും വിഷയസംബന്ധിയായി നിന്നുകൊണ്ട് ആവര്‍ത്തനങ്ങള്‍ വരാതെയും ശ്രദ്ധിക്കണമെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു. ഓരോ ഇനത്തിലും പാലിക്കേണ്ട ഗൗരവമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാക്കുകളും വാചകങ്ങളും ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചുള്ള രചനകളാണ് നടത്തേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച വിധികര്‍ത്താക്കള്‍ യുക്മ സാംസ്‌കാരിക വേദി, യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്നും അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യ പ്രതിഭകള്‍ ചേര്‍ന്ന് ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ നടത്തിയ വിധിനിര്‍ണ്ണയം അന്തിമമാണെന്ന് സാംസ്‌കാരിക വേദി ഭാരവാഹികള്‍ അറിയിച്ചു.
മത്സര വിജയികള്‍
ലേഖനം (സീനിയര്‍ വിഭാഗം)
വിഷയം: ആധുനിക പ്രവാസിമലയാളിയുടെ വേരുകള്‍ – ഒരു പുനരന്വേഷണം
ഒന്നാം സ്ഥാനം: സുമേഷ് അരവിന്ദാക്ഷന്‍
രണ്ടാം സ്ഥാനം: റെറ്റി വര്‍ഗീസ്
മൂന്നാം സ്ഥാനം: ഷാലു ചാക്കോ, ഷേബാ ജെയിംസ്
ലേഖനം (ജൂനിയര്‍ വിഭാഗം)
വിഷയം: സാമൂഹ്യമാധ്യമം ഒരു അനിവാര്യതിന്മ
ഒന്നാം സ്ഥാനം: എവെലിന്‍ ജോസ്
രണ്ടാം സ്ഥാനം: ഐവിന്‍ ജോസ്
മൂന്നാം സ്ഥാനം: അലിക്ക് മാത്യു .
ലേഖനം ( സബ് ജൂനിയര്‍ വിഭാഗം )
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ്
രണ്ടാം സ്ഥാനം: ഫെലിക്‌സ് മാത്യു
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി
കഥ (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: റോയ് പണിക്കുളം (അമ്മ മധുരം)
രണ്ടാം സ്ഥാനം: ബിബിന്‍ അബ്രഹാം (മഴനനഞ്ഞ ഓര്‍മ്മകള്‍)
മൂന്നാം സ്ഥാനം: ലിജി സിബി (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
സിജോയ് ഈപ്പന്‍ (കോക്ക)
കഥ (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (സാന്‍ക്ച്വറി ഓഫ് ഡെത്ത്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (ഗാര്‍ഡന്‍ ഓഫ് ഈവ്)
മൂന്നാം സ്ഥാനം: കെവിന്‍ ക്ളീറ്റ്സ് (മൈ സ്റ്റോറി)
കഥ ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ഓസ്റ്റിന ജെയിംസ് ( എറ്റേണല്‍ ലൗ)
രണ്ടാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി മിസ്റ്ററി ഹൌസ്)
മൂന്നാം സ്ഥാനം: മെറീന വില്‍സണ്‍ (എ ബിഗ് സര്‍പ്രൈസ്)
കവിത (സീനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: ജോയ്സ് സേവ്യര്‍ (അല്‍ഷിമേഴ്സ്)
രണ്ടാം സ്ഥാനം: റോയ് പാനികുളം (മോഹങ്ങള്‍)
രണ്ടാം സ്ഥാനം: ഷേബാ ജെയിംസ് ( പെണ്ണ്)
മൂന്നാം സ്ഥാനം: നിമിഷാ ബേസില്‍ (ബാല്യം)
മൂന്നാം സ്ഥാനം: ജോയ് ജോണ്‍ (‘അമ്മ)
കവിത (ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സുഭദ്ര മേനോന്‍ (മൈ സ്‌കൈസ്)
രണ്ടാം സ്ഥാനം: ഒലിവിയ വില്‍സണ്‍ (സൊസൈറ്റി ഓഫ് ഫാന്റസി)
മൂന്നാം സ്ഥാനം: അശ്വിന്‍ പ്രദീപ്, ഐവിന്‍ ജോസ് (ടൈം)
കവിത ( സബ് ജൂനിയര്‍ വിഭാഗം)
ഒന്നാം സ്ഥാനം: സിയോണ്‍ സിബി (നാരങ്ങാ മിട്ടായി)
ഒന്നാം സ്ഥാനം: ഓസ്റ്റിനാ ജെയിംസ് (റിമമ്പറന്‍സ്)
രണ്ടാം സ്ഥാനം: , ജോസഫ് കുറ്റിക്കാട്ട് (ദി വിന്‍ഡ്)
മൂന്നാം സ്ഥാനം: ഇവാ ഇസബെല്‍ ആന്റണി (ദി ജങ്കിള്‍)
സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയ ആദരണീയരായ സാഹിത്യ പ്രതിഭകളോടും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ തമ്പി ജോസ് വൈസ് ചെയര്‍മാന്‍ സി. എ .ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് പിള്ള, ഡോ. സിബി വേകത്താനം, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എ്ന്നിവര്‍ നന്ദി അറിയിച്ചു.
യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം 2018 – വള്ളം കളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Rugby, Warwickshire, CV23 8 AB
Date: 30/06/2018
സാഹിത്യ മത്സര അവാര്‍ഡ് ദാനചടങ്ങിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെയോ മറ്റ് സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.
സി.എ.ജോസഫ്: 07846747602
ജേക്കബ് കോയിപ്പള്ളി: 07402935193
മനോജ് പിള്ള: 07960357679
മാത്യു ഡൊമിനിക്: 07780927397
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂളിന്റെ വാര്‍ഷികം ഏപ്രില്‍ 21 ശനിയാഴ്ച ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടക്കും. സ്‌കൂളിലെ കുട്ടികള്‍ പരിശീലിക്കുന്ന ബോളിവുഡ് ഡാന്‍സ്, ഭരതനാട്യം, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കരാട്ടെ, കീബോര്‍ഡ് എന്നിവ കൂടാതെ മലയാളെ ക്ലാസിന്റെ പശ്ചാത്തലവും അവതരിപ്പിക്കപ്പെടും.
എംഎംഎയുടെ സ്‌കൂളിലേക്ക് എല്ലാ കോഴ്‌സുകളിലെയും പുതിയ ടേം ഉടനെ ആരംഭിക്കുന്നതും മെമ്പേഴ്‌സ് അല്ലാത്തവര്‍ക്കും പ്രവേശനം നല്‍കുന്നതുമായിരിക്കും. വാര്‍ഷിക പരിപാടിയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടാവുന്നതാണ്.
പരിപാടി നടക്കുന്ന സ്ഥലം
St. Joseph Church Hall
Portlan Crescent
Longsite- Manchester
MI3 0BU
Phone: 07886526706
ഹരികുമാര്‍ ഗോപാലന്‍
കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍, വിഷു ആഘോഷം ശ്രദ്ധേയമായി.
ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പാട്ടുപാടി പിന്തുണ അറിയിച്ചത്. മുഖ്യഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെ വിഷുക്കണി കാണിച്ചു അതിനുശേഷം വിഷു കൈനീട്ടം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി.
ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.
കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി. മത സാഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ് നന്ദി പറഞ്ഞു.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗര്‍ (South Land High School Chorley) യില്‍ 10-ാം വാര്‍ഷികം ആഘോഷിക്കുന്ന കുട്ടനാട് സംഗമം 2018ന്റെ വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായി കലാകേരളത്തില്‍ ഹരിശ്രീ – ശ്രീ ഹരിശ്രീ യൂസഫ് – കുട്ടനാട് സംഗമത്തിന്റെ പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു. യു കെ പൂരം പ്രസ്റ്റണ്‍ വേദിയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ജൂണ്‍ 23 നാണ് കുട്ടനാട് സംഗമം 2018 നടക്കുക.
അനില്‍ സക്കറിയ ചേന്ദംകര (കുവൈറ്റ്) അണിയിച്ചൊരുക്കിയ വീഡിയോ കുട്ടനാടിന്റെ ആവേശം ഉള്‍ക്കൊള്ളുന്നതാണ്. കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിനി കാനാശേരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോനിച്ചന്‍ കിഴക്കേച്ചിറ, ഏരിയ കോര്‍ഡിനേറ്റര്‍ സന്തോഷ് കൈപ്പള്ളി തുടങ്ങിയവര്‍ പ്രകാശന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടനാട് സംഗമം 2018ന്റെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായി ”കുട്ടനാട് സംഗമ ചുണ്ടന് വരവേല്‍പ്പ്” എന്ന പരിപാടിയുമായി കുട്ടനാട്ടുകാര്‍ മുന്നോട്ടു പോകുകയാണ്.
ആഞ്ഞിലിത്തടിയില്‍ രൂപകല്‍പന ചെയ്ത ചെറിയ ചുണ്ടന്‍വള്ളത്തിന്റെ പതിപ്പാണ് സംഗമ ചുണ്ടനായി മാറുന്നത്. ഈ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 25ന് ലിവര്‍പൂളില്‍ ആന്റണി പുറവടിയുടെ വസതിയില്‍ കൂടുന്ന സ്വീകരണ പരിപാടിയില്‍ ലിവര്‍പൂള്‍ കുട്ടനാടുകാര്‍ ആവേശപൂര്‍വം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലെസ്റ്റര്‍, ബര്‍മിംഗ്ഹാം, വാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്ലിയ തുടങ്ങിയ സ്ഥലങ്ങളിലും വരവേല്‍പ്പ് ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്‌സ് സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
റോണി ജോണ്‍ സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ജി.സി.എസ്.സി – എ ലെവല്‍ (2017) ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡിന് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മെയ് 31ന് അകം വിവരമറിയിക്കേണ്ടതാണ്.
ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡ് കോര്‍ഡിനേറ്റേഴ്‌സ് – ഷേര്‍ളി മോള്‍ ആന്റണി പുറവടി 07771973114 e mail : [email protected], ജയാ റോയി മൂലങ്കുന്നം 07982249467, റെജി ജോര്‍ജ് 07894760063 – എന്നിവരുമായി ബന്ധപ്പെട്ട് മാര്‍ക്ക് ഷീറ്റ് അയച്ചുകൊടുക്കേണ്ടതാണ്.
അതിവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്‌സ് സിനി സിന്നി – പൂര്‍ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക്ക്.
അങ്കമാലിക്കടുത്ത് കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം.
അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
ന്യൂസ് ഡെസ്ക്
യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. സിറിയയിൽ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏതു നിമിഷവും റഷ്യൻ പ്രത്യാക്രമണം ഉണ്ടാവാമെന്ന് ബ്രിട്ടൺ കരുതുന്നു. സിറിയൻ ഗവൺമെൻറിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ മിലിട്ടറി സിറിയൻ വിമതർക്കെതിരെ നീക്കം നടത്തുമ്പോൾ അതിനെ അട്ടിമറിക്കുന്ന രീതിയിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തെ റഷ്യ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
ബ്രിട്ടണിലെ എൻഎച്ച്എസും നാഷണൽഎനർജി ഗ്രിഡും വാട്ടർ സപ്ളൈയും ബാങ്കിംഗ് സിസ്റ്റവും സൈബർ അറ്റാക്കിലൂടെ ഏതു നിമിഷവും തകർക്കപ്പെടുമെന്നാണ് ആശങ്ക. സൈബർ സെക്യൂരിറ്റി സിസ്റ്റത്തിൽ കടന്നു കയറി ബ്രിട്ടന്റെ ജീവനാഡിയായ ഫസിലിറ്റികളെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് റഷ്യ നടത്തുന്നത് എന്നാണ് കരുതുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് ക്യാബിനറ്റ് മുന്നറിയിപ്പ് അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
റഷ്യൻ പൗരനായ ഇരട്ട ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും നേർവ് ഏജൻറ് ഉപയോഗിച്ചു വധിക്കാൻ റഷ്യ ശ്രമിച്ചു എന്ന ബ്രിട്ടന്റെ ആരോപണം ബ്രിട്ടീഷ് – റഷ്യ ബന്ധം അത്യന്തം വഷളാക്കിയിരുന്നു. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിയ്ക്ക് അതേ നാണയത്തിൽ റഷ്യയും തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും 100 ലേറെ റഷ്യൻ ഡിപ്ളോമാറ്റുകളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറം തള്ളി.
ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ട് SATAN 2 എന്ന ന്യൂക്ളിയർ മിസൈൽ റഷ്യ ഈയിടെ പരീക്ഷിച്ചിരുന്നു. 4000 മൈൽ സ്പീഡിൽ കുതിക്കുന്ന ഈ മിസൈലിനെ തകർക്കാൻ 400 അമേരിക്കൻ മിസൈലുകൾ പ്രയോഗിക്കേണ്ടി വരും. പ്രകോപനപരമായ നീക്കങ്ങൾ നടത്തരുതെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ന്യൂസ് ഡെസ്ക്.
എഡിൻബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഷീജാ ബാബുവാണ് ക്യാൻസർ മൂലം മരിച്ചത്. ലിവിംഗ്സ്റ്റണിലെ പീക്കോക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു. 43 വയസുള്ള ഷീജാ ഇന്നലെ വൈകുന്നേരം ലിവിംഗ്സ്റ്റണിലെ സെൻറ് ജോൺസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആറു മാസം മുമ്പാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ബാബു എബ്രഹാമാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്. സ്റ്റെഫാൻ, സൂരജ്, സ്നേഹ.
ഷീജാ ബാബുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ചിക്കന്‍ പൊട്ടിത്തെറിച്ചത്
ചേരുവകള്‍
ബോണ്‍ലെസ്സ്ചിക്കന്‍ മിനി സ്ട്രിപ്‌സ് 500 ഗ്രാം
ചില്ലി പൌഡര്‍ 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
ഗരം മസാല 1/ 2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
മുട്ട 1 എണ്ണം
ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ് )4 എണ്ണം
കോണ്‍ ഫ്‌ലോര്‍ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഓയില്‍ വറക്കുവാനാവശ്യത്തിന്
ബാര്‍ബിക്യു സ്റ്റിക്‌സ് 5 എണ്ണം
പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ് ബൗളില്‍ ചിക്കന്‍ എടുത്തു അതിലേക്കു ചില്ലി പൌഡര്‍, മഞ്ഞള്‍പൊടി, കുരുമുളകുപൊടി , ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി മാരി നെറ്റ് ചെയ്‌തെടുക്കുക . മാരി നെറ്റ് ചെയ്ത ചിക്കന്‍ 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക .ബാര്‍ബിക്യു സ്റ്റിക്‌സ് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക .ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ്) എടുത്തു ഒരു കത്രിക കൊണ്ട് ചെറുതായിട്ട് നീളത്തില്‍ മുറിച്ചെടുക്കുക .ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത് മുട്ടയും കോണ്‍ഫ്‌ളോറും ചേര്‍ത്തു് നന്നായി മിക്‌സ് ചെയ്യുക .ഓരോ ചിക്കന്‍ സ്ട്രിപ്‌സും എടുത്തു ബാര്‍ബിക്യു സ്റ്റിക്കില്‍ കോര്‍ത്തെടുക്കുക. ഈ ചിക്കന്‍ സ്റ്റിക്കുകള്‍ മുറിച്ചു വച്ചിരിക്കുന്ന പേസ്ട്രി ഷീറ്റ്‌സില്‍ നന്നായി റോള്‍ ചെയ്‌തെടുക്കുക . ചിക്കന്‍ പൂര്‍ണ്ണമായും ഈ ഷീറ്റ്‌സ് കൊണ്ട് കവര്‍ ചെയ്യണം .ഒരു പരന്ന ഫ്രയിങ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ചെറുതീയില്‍ നന്നായി വറത്തെടുക്കുക. ചൂടോടെ ചിക്കന്‍ പൊട്ടിത്തെറിച്ചത് ടൊമാറ്റോ സോസിനൊപ്പമോ ചില്ലി സോസിനൊപ്പമോ സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദീപ ദേവരാജന്‍, യോര്‍ക്ക്‌ഷയര്‍
വിഷുവിന്റെ ഓര്‍മ്മകള്‍ എന്നുമെന്നെ കൂട്ടിക്കൊണ്ടുപോവുക നിറമുള്ള ആ കുട്ടിക്കാലത്തേക്കാണ്. അന്നൊക്കെയായിരുന്നു, അന്നൊക്കെ മാത്രമായിരുന്നു യഥാര്‍ത്ഥ വിഷു. എന്തുകൊണ്ടോ എനിക്കെപ്പോഴും അങ്ങനെ തോന്നാറുണ്ട്. വേനലവധിക്കാലത്തെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരത്തിന് ഓണത്തുമ്പിയേക്കാള്‍ ഭംഗിയാണ്. മാര്‍ച്ച് മാസത്തിലെ പരീക്ഷച്ചൂട് കഴിഞ്ഞ് തിമിര്‍ത്തുല്ലസിക്കാന്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന വലിയവധിക്കാലത്തുണ്ണുന്ന വിഷുസദ്യക്ക് ഏറെ മധുരമാണ്.
വിഷുവിന്റെ ഐതിഹ്യത്തെക്കുറിച്ച് ചോദിച്ചാല്‍ അധികമാര്‍ക്കും അറിയാത്ത ചിലതൊക്കെപ്പറയാന്‍ കഴിയുന്നത് കുട്ടിക്കാലത്ത് എനിക്ക് അച്ചാമ്മ പറഞ്ഞുതന്ന കഥകള്‍ ഇപ്പോഴും മനസില്‍ നിന്നു മായാത്തതുകൊണ്ടുമാത്രം. ദുഷ്ടനും രാക്ഷസനുമായിരുന്ന നരകാസുരനെ വധിച്ച് കൃഷ്ണന്‍ മാനവരാശിയെ രക്ഷിച്ചതിന്റെ ആനന്ദസൂചകമായാണ് പോലും വിഷു ആഘോഷിച്ചു വരുന്നത്. അച്ചാമ്മ ആ കഥ പറഞ്ഞു തരുമ്പോള്‍ നരകാസുരനും കൃഷ്ണനും യുദ്ധം ചെയ്യുന്നതും വധിക്കുന്നതുമെല്ലാം മനസിലൂടെ അതിവേഗം മിന്നിമറയും. അതുകൊണ്ടാകാം ആ കഥ ഇന്നും മറന്നിട്ടില്ല. എങ്കിലും ഞാനെന്റെ കുട്ടിക്കാലത്ത് വിഷുവിനെ സ്‌നേഹിച്ചത് കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സന്തോഷം കൊണ്ടൊന്നുമല്ല. വിഷുവിന്റെ തലേന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊന്നപ്പൂ അടര്‍ത്താന്‍ അയല്‍പക്കത്തൊക്കെ ഓടിനടക്കാം, രാത്രിയാകുമ്പോള്‍ അച്ഛന്‍ പൂത്തിരിയും പടക്കവുമൊക്കെ കൊണ്ടുവരും, പുതിയ കുപ്പായവും വാങ്ങിത്തരും, അതിനുമൊക്കെയപ്പുറം കുടുംബത്തെ കാര്‍ന്നോന്മാരും മുതിര്‍ന്നവരുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ കൈ നീട്ടമായി തരുന്ന പണം സൂക്ഷിച്ച് വെച്ച് ഇഷ്ടമുള്ളതൊക്കെ വാങ്ങാം. അച്ഛനാണ് ഏറ്റവും കൂടുതല്‍ കാശുതരുന്നത്. വീട്ടില്‍ പത്രമിടാന്‍ വരുന്ന ചേട്ടനുവരെ വിഷുകൈനീട്ടം നല്‍കുന്ന പ്രകൃതക്കാരനാണെന്റെയച്ഛന്‍.
ഒരു വിഷുനാളില്‍ ഉച്ചയ്ക്ക് എല്ലാവര്‍ക്കുമൊപ്പമിരുന്ന് സദ്യ ഉണ്ണുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്ന വിഷുവിന്റെ ഐതീഹ്യമാണ് യഥാര്‍ത്ഥമെന്ന് മുതിര്‍ന്നപ്പോള്‍ മനസിലായി. വിളവിറക്കലിന്റെ കാലമാണ് വിഷു. മേടമാസം വിഷുവിന് മുന്നോടിയായെത്തുന്ന വേനല്‍മഴയില്‍ മണ്ണ് വിളവിറക്കലിന് പാകമാകുമെന്നും സമൃദ്ധിയുടെ വരും കാലത്തിന്റെ സന്തോഷസൂചകമാ്യാണ് വിഷു ആഘോഷിച്ചിരുന്നതെന്നും അച്ഛന്‍ പറഞ്ഞു. കൂടാതെ അച്ഛന്‍ പറഞ്ഞ മറ്റൊരു കാര്യം മനസിനെ വല്ലാതെ സ്പര്‍ശിച്ചു. പണ്ട് അച്ഛന്റെയൊക്കെ കുട്ടിക്കാലത്ത് ആണ്ടിലൊരിക്കല്‍ വരുന്ന ഓണത്തിനും വിഷുവിനും മാത്രമാണ് വയറുനിറച്ച് രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നതെന്നും രണ്ടോ മൂന്നോ കൊല്ലം കൂടിയിരിക്കുമ്പോള്‍ ഒരു വിഷുവിനും ഓണത്തിനുമായിരിക്കും പുത്തനുടുപ്പ് കിട്ടുന്നതെന്നും അല്ലലിന്റെ അത്തരമൊരു കഥ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുവാനില്ല. പിന്നെ എങ്ങനെ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് വിഷുവിന്റെ ചരിത്രം മനസിലാക്കിക്കൊടുക്കും. ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരങ്ങള്‍ വിരളം, കഥപറഞ്ഞു നല്‍കാന്‍ ആര്‍ക്കുസമയം, കുടുംബങ്ങളില്‍ ഇന്നാരുമില്ല. മിക്ക വീടുകളിലും പ്രായമായ കാര്‍ന്നോന്മാര്‍ ഒറ്റയ്ക്ക് താമസം. മക്കളൊക്കെ ജോലിയായി പലവഴിക്ക് വല്ലപ്പോഴും മാത്രം വിരുന്നുകാരായെത്തുന്ന കൊച്ചുമക്കള്‍. കഥയായി പറഞ്ഞു കൊടുക്കാമെന്നുവെച്ചാലോ നരകാസുരന്റെയും കൃഷ്ണന്റെയും സ്ഥാനത്ത് അവരുടെ മനസില്‍ നിറയുന്ന ചിത്രം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാഭീമും ഡോറയുമൊക്കെയാകും.
ഞങ്ങള്‍ പ്രവാസികളുടെ വിഷുവാഘോഷമാണ് ബഹുരസം. എല്ലാവര്‍ക്കും ഒരുമിച്ച് അവധികിട്ടുന്ന ഒരു ദിവസം ഞങ്ങള്‍ ഈസ്റ്ററും വിഷുവും ഒരുമിച്ചങ്ങാഘോഷിക്കും. അതുചിലപ്പോള്‍ വിഷുവിന് ഒരാഴ്ച മുമ്പോട്ടോ പിന്നോട്ടോ ആയേക്കാം. എല്ലാ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനുമൊക്കെ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്‌നം കാണാനേ കഴിയൂ. ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃരാജ്യത്തേക്ക് ഞങ്ങള്‍ മടങ്ങിപ്പോകുമെന്നൊക്കെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോട് വീമ്പുപറയുമ്പോഴും ഇടനെഞ്ചു പൊട്ടാറുണ്ട്. ഭൂമിയിലെ ജീവിതത്തില്‍ ഈ ആഗ്രഹങ്ങങളൊന്നും സഫലമാകാതെ പരലോകത്ത് ഗതികിട്ടാതലയുന്ന ആത്മാക്കളായി മാറിയാലും ഈ ജന്മം സ്വപ്നങ്ങളൊക്കെ നടക്കുമോ എന്റെ കൃഷ്ണാ….
കവന്‍ട്രി: യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തില്‍ നടന്ന വിഷുക്കൈനീട്ടം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയ ചാരിതാര്‍ഥ്യത്തോടെ നാളെ കവന്‍ട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം. നൂറിലേറെ പേര്‍ക്ക് കൈനീട്ടവും വിഷുക്കണിയും കാണാന്‍ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്‍ഷം വിഷു ആഘോഷിക്കാന്‍ കവന്‍ട്രി സമാജം തയ്യാറെടുക്കുന്നത്. നാളെ രാവിലെ പതിനൊന്നര മുതല്‍ ആറു മണി വരെയുള്ള വിവിധ ആധ്യാത്മിക സാംസ്‌കാരിക ചടങ്ങുകളോടെ നടക്കുന്ന ആഘോഷത്തില്‍ കോമഡി താരം കലാഭവന്‍ ദിലീപ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായത്രി സുരേഷ് എന്നിവര്‍ അതിഥികളായി എത്തും. പരമ്പരാഗത ചടങ്ങുകളോടെ ഹൈന്ദവാചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്ന കവന്‍ട്രി ഹിന്ദു സമാജം ചടങ്ങുകള്‍ക്ക് ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ്, നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കണിവെള്ളരിയും കൊന്നപ്പൂവും കൈതച്ചക്കയും മാങ്ങയും അടക്കമുള്ള ഫലവര്‍ഗങ്ങളും വാല്‍ക്കണ്ണാടിയും പുതുവസ്ത്രവും പുരാണ ഗ്രന്ഥവും ഒക്കെയായി കണി ഒരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമെന്ന് പ്രോഗാം കോ ഓഡിനേറ്റര്‍ സ്മിത അജികുമാര്‍ അറിയിച്ചു. തുടര്‍ന്ന് വനിതാ അംഗങ്ങളുടെ നേതൃത്വത്തില്‍ വിളക്കുപൂജയും ലളിതാസഹസ്രനാമ അര്‍ച്ചനയും നടക്കും. തുടര്‍ന്ന് നാക്കിലയില്‍ വിഭവസമൃദമായ വിഷു സദ്യ ഉണ്ടാകും. നാടന്‍ വിഭവങ്ങള്‍ ഒരുക്കിയാണ് സദ്യ തയ്യാറാക്കിയിരിക്കുന്നതിന് സദ്യക്ക് ചുക്കാന്‍ പിടിക്കുന്ന ജെമിനി ദിനേശ് അറിയിച്ചു. നൂറോളം പേരാണ് സദ്യ ഉണ്ണാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഷു ആഘോഷിക്കുമ്പോള്‍ അനാഥ ബാല്യങ്ങളുടെ മുഖത്തും ആനന്ദം എത്തിക്കാന്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ശ്രമം യുകെയിലെ മുഴുവന്‍ സമാജങ്ങള്‍ക്കും മാതൃകയാവുകയാണ്. നേതൃത്വം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കവന്‍ട്രി ഹിന്ദു സമാജം 375 പൗണ്ട് സമാഹരിച്ചാണ് ഇന്ന് രാവിലെ ആലുവയില്‍ നടന്ന ചടങ്ങില്‍ ചൊവ്വര മാതൃച്ഛായ, തൃക്കാരിയൂര്‍ ബാലഭവന്‍ എന്നീ അഗതി മന്ദിരങ്ങള്‍ക്കു വിഷുകൈനീട്ടം നല്‍കിയത്. യുകെ ഹിന്ദു വെല്‍ഫെയര്‍ ഗ്രൂപ്പും നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും ചേര്‍ന്ന് നടത്തിയ വിഷു അപ്പീലില്‍ ഇരു അഗതി മന്ദിരത്തിനും ഓരോ ലക്ഷം രൂപയിലധികം നല്‍കാന്‍ സാധിച്ചതില്‍ മുന്‍ നിരയില്‍ നിന്നുള്ള പ്രവര്‍ത്തനമാണ് കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുത്തത്. ഇന്ന് രാവിലെ മാതൃച്ഛായയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരു അഗതി മന്ദിരത്തിനും ഹിന്ദു വെല്‍ഫെയര്‍ യുകെ ചെയര്‍മാന് ടി ഹരിദാസ് തുക കൈമാറി.
നാളെ വിഷു ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന കലാപരിപാടികളില്‍ അതിഥികള്‍ ആയി എത്തുന്ന കലാഭവന്‍ ദിലീപും ഗായത്രി സുരേഷും കൂടി ചേരുന്നതോടെ നര്‍മ്മവും പാട്ടുമൊക്കെയായി പുതുവര്‍ഷത്തിന്റെ ആനന്ദം മുഴുവന്‍ നിറഞ്ഞൊഴുകും എന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്ക്. കെ ദിനേശ്, ഹരീഷ് നായര്‍, മഹേഷ് കൃഷണ, സുഭാഷ് നായര്‍, അനില്‍ പിള്ള, സുജിത്, രാജീവ്, രാജശേഖര പിള്ള, അജികുമാര്‍, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറെക്കുറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വിഷു ആഘോഷത്തിലേക്ക് കാത്തിരിക്കുകയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങള്‍.
വിലാസം
risen christ church hall
Wyken Croft, Coventry CV2 3AE