മനോജ്കുമാര്‍ പിള്ള
യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത് ഇത്തവണയും പ്രശസ്തരും പ്രഗത്ഭരുമായസാഹിത്യപ്രതിഭകള്‍ തന്നെയാണ്. പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ്‌കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇത്തവണത്തെ സാഹിത്യമത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികളെ ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതാണെന്ന് സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി പറഞ്ഞു.
വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ യുക്മ സഘടിപ്പിക്കുന്ന പ്രൗഡോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്കുന്നതാണെന്ന് സാംസ്‌കാരിക വേദികോര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി. എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു വിജയിപ്പിച്ചഎല്ലാവരെയും യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ് എന്നിവര്‍ അഭിനന്ദിച്ചു.
നിഷ്പക്ഷവും കൃത്യവുമായ രീതിയില്‍ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നതിന് ബഹുമുഖ സാഹിത്യ പ്രതിഭകളെയാണ് ഇത്തവണയും യുക്മ സാംസ്‌കാരിക വേദിയ്ക്ക് ലഭിച്ചത്. പ്രവാസി സാഹിത്യകാരന്മാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവും പുതിയ വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളും കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്ന കവികള്‍’, ‘വരുവിന്‍ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളും കഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെ ജുബൈലില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹംനല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും നടനുമായ ശ്രീ തമ്പി ആന്റണി എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ പ്രതിഭ കൂടിയാണ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തമ്പിആന്റണി പ്രശസ്ത സിനിമാ നടന്‍ ശ്രീ ബാബു ആന്റണിയുടെ സഹോദരനുമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളുംഎഴുതിയിട്ടുള്ള തമ്പി ആന്റണിയുടെ ‘വാസ്‌കോഡിഗാമ’ എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ഭൂതത്താന്‍ കുന്ന്”വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നാടക രചനകളും നടത്തിയിട്ടുള്ള ശ്രീ തമ്പി ആന്റണി അമേരിക്കയിലാണ് സ്ഥിര താമസം.
ഗള്‍ഫ് ജീവിതം കേന്ദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യരചനകളും നടത്തി അനുവാചക മനസ്സുകളില്‍ സ്ഥാനം നേടിയ പ്രവാസിഎഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കല്‍. ‘ഇണയന്ത്രം’ ‘പുലിയുംപെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയില്‍’ തുടങ്ങിയ ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലും പ്രവാസഭൂമിയിലുമുള്ള മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഖത്തര്‍ സമന്വയ സാഹിതി പുരസ്‌കാരം, ഗോവ പ്രവാസി സംഗമ അവാര്‍ഡ്, സിഎച്ച്‌സ്മാരക പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കല്‍ സൗദിഅറേബ്യയിലെ റിയാദില്‍ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ഇംഗ്‌ളീഷിലേക്ക് ‘ഗോട്ട് ഡെയ്‌സ് ‘ എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയില്‍(ജെ.എന്‍.യു) നിന്ന് ഇംഗ്ലീഷില്‍ നേടിയ ഡോക്ടറേറ്റുമായി ഭൂട്ടാന്‍ ഷെറബ്‌സെ, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ ഹായില്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ സീനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കേരളത്തിലെ കാസര്‍ഗോഡുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന മുന്‍ ഡീന്‍കൂടിയായ ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ തത്തപ്പള്ളി സ്വദേശിയാണ്. ജെ എന്‍ യു അലൂംനി അസോസിയേഷന്‍ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ അദ്ദേഹം കുടുംബസമേതം കാസര്‍ഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐല്‍സ്ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള കവയിത്രിയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സാഹിത്യ സൃഷ്ടികളാല്‍ സമ്പുഷ്ടമായ തിരക്കുകള്‍ക്കിടയിലും യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീരകമല യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമാണ്. മികച്ച പ്രഭാഷകയായും കവയിത്രിയായും അറിയപ്പെടുന്ന ശ്രീമതി മീര കമലയും ആലപ്പുഴ സ്വദേശിയാണ്. ബക്കിംഹാംഷയറിലെ ഐല്‍സ്ബറിയില്‍ നാടകകൃത്തും അഭിനേതാവും തബലവിദ്വാനുമായ ഭര്‍ത്താവ് മനോജ് ശിവയോടും മകനോടുമൊപ്പം താമസിക്കുന്നു.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുവാന്‍ തയ്യാറായ നിസ്വാര്‍ത്ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവിഭാഗം സാരഥികളായ തമ്പി ജോസ്, സി.എ. ജോസഫ് , ജേക്കബ്‌കോയിപ്പള്ളി, മനോജ് കുമാര്‍ പിള്ള എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- ജേക്കബ് കോയിപ്പള്ളി(07402935193),മാത്യുഡൊമിനിക് (07780927397) കുരിയന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റ് യുക്മ സാംസ്‌കാരിക വേദി സാരഥികളെയോ ബന്ധപ്പെടാവുന്നതാണ്.
കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധി സോണി ജോർജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണൽ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും സംയുക്തമായി ചേർന്ന കമ്മറ്റിയിൽ വച്ച് ഐക്യകണ്ഡേന ആണ് ബാബു മങ്കുഴിയിലിനെ റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീർഘവർഷങ്ങൾ പ്രവർത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായി വളർത്തിയതിൽ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രഞ്ജിത് കുമാറിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സിൽ ഓർത്തുകൊണ്ടായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയിൽ പറഞ്ഞു.
യുക്മയുടെ പ്രാരംഭകാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തനായ ബാബു മങ്കുഴിയില്‍. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബുവിനും വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട സോണിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിക്കൊണ്ടിരിക്കുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് ഇതുവരെ 3723 പൗണ്ട് ലഭിച്ചു. കളക്ഷന്‍ അടുത്ത വ്യാഴാഴ്ച, 5-ാം തിയതി കൊണ്ട് അവസാനിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കി ഈ പാവം കുടുംബങ്ങളെ അനുഗ്രഹിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു.
രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസുകൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാര്‍ ഗോപിക്കു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദൃാര്‍ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് യുകെ മലയാളികളുടെ നിസീമമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂലിപ്പണിക്കാരായ അച്ചുവിന്റെ മാതാപിതാക്കള്‍ക്ക് കുട്ടിയെ ചികിത്സിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലത്തതുകോണ്ട് നിങ്ങളുടെ സഹായം കൂടിയേതീരൂ.. നീണ്ടകാലത്തേ ചികിത്സകൊണ്ട് ഉണ്ടായിരുന്ന വീടുകൂടി വില്‍ക്കേണ്ടിവന്നു വാടകവീട്ടില്‍ കിടക്കുന്ന അനില്‍കുമാര്‍ ഗോപിക്കു നിങ്ങളുടെ സഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല.
അനില്‍കുമാറിനു ചികിത്സക്ക് ഇരുപത്തിനാലു ലക്ഷം രൂപ ചിലവുവരും. അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്ക് ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇവര്‍ക്ക് കാഴ്ചയും പുതുജീവിതവും നല്‍കാന്‍ നമുക്ക് ഈ ഈസ്റ്റര്‍ കാലത്ത് നമുക്ക് ഒരുമിക്കാം
നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ നല്ല പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്ന് ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക. ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ച പണത്തിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു. പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ സ്‌റേറ്റ്‌മെന്റ് അയച്ചുകൊടുത്തിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാടിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ലോകമലയാളി സമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ ‘സേവനം യുകെ’ ഈ വരുന്ന മെയ് 6ന് ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ബൃഹത്തായ പരിപാടികളാണ് മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സേവനം യുകെ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒന്നാമത്തേയും രണ്ടാമത്തെയും വാര്‍ഷികത്തോടനുബന്ധിച്ചു നടന്നത് പോലെ തന്നെ ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വൈശ്വര്യ കുടുംബപൂജയോട് കൂടിയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. സേവനം യുകെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പൂര്‍ണ്ണ പിന്തുണയുമാണ് ‘സേവനം യുകെ’യുടെ വിജയമന്ത്രം. അത് കൊണ്ട് മൂന്നാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിനു ഏവരുടെയും പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ശ്രീ. ബിജു പെരിങ്ങത്തറ അറിയിച്ചു.
ന്യൂസ് ഡെസ്ക്
M62 മോട്ടോർവേയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 നും 37 നും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രി വരെ മോട്ടോർവേ തുറന്നേക്കില്ല. രാവിലെ 9.30നാണ് ഗൂളിനടുത്ത് ഔസ് ബ്രിഡ്ജിൽ കാരവാൻ ട്രാൻസ്പോർട്ടർ അപകടത്തിൽ പെടുകയായിരുന്നു. സെൻട്രൽ റിസർവേഷൻ ഇടിച്ചു തകർത്ത ട്രാൻസ്പോർട്ടർ വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ നിന്ന് ഈസ്റ്റ് ബൗണ്ട് സൈഡിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ട്രാൻസ്പോർട്ടറിൽ ഉണ്ടായിരുന്ന കാരവാൻ മോട്ടോർവേയിൽ പതിച്ച് എല്ലാ ലെയിനുകളും ബ്ലോക്ക് ആയി. തുടർന്ന് മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.
ഉടൻ തന്നെ എയർ ആംബുലൻസ് മോട്ടോർവേയിൽ ലാൻഡ് ചെയ്തു. പരിക്കേറ്റവരെ ഹോസ്പിറ്റലിലേയ്ക്കു മാറ്റി. ഗുരുതരമായ അപകടം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് ട്രാഫിക് വിവിധ സൈഡ് റോഡുകളിലൂടെ തിരിച്ചുവിട്ടെങ്കിലും ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് മൈലുകളോളം തടസപ്പെട്ടു. ഇന്ന് രാത്രി വൈകി മാത്രമേ ട്രാഫിക് പൂർണ സ്ഥിതിയിലാകുകയുള്ളൂ എന്നാണ് അറിയുന്നത്. ഈ റൂട്ടിലുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
പ്രവാസവും മലയാളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. പൊതുവില്‍ പറയുകയാണെങ്കില്‍ മലയാളവും മലയാളിയും പ്രവാസികളായ് മാറിയിട്ട് ഇപ്പോള്‍ എത്രയോ കാലങ്ങളായിരിക്കുന്നു.! ഓണവും ക്രിസ്മസും റമദാനും ഈസ്റ്ററുമൊക്കെ ഒരു പക്ഷെ , കേരളത്തിലുള്ളതിനെക്കാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണ്. ഒരു നഷ്ട സ്വപ്നത്തിന്റെയും ഗൃഹാതുരതയുടെയും കൊച്ചു നൊമ്പരങ്ങളോടെ, മലയാള മണ്ണിന്റെ നഷ്ടസുഗന്ധത്തിന്റെ ധന്യ സ്മൃതികളില്‍ പ്രവാസി മലയാളികള്‍ അവര്‍ പ്രവാസികളായ് ജീവിക്കുന്ന മണ്ണില്‍ നമ്മുടെ കേരളം പുന:പ്രതിഷ്ഠിക്കാന്‍ എപ്പോഴും ശ്രമിക്കുന്നു.
ഇവിടെ, യു കെ യിലെ ഏഷ്യന്‍ ഷോപ്പുകളില്‍ നമ്മുടെ ഭക്ഷണ സാധനങ്ങള്‍ കാണുമ്പോഴെല്ലാം മനസ്സു കൊണ്ടെങ്കിലും നാട്ടിലെ അങ്ങാടികളിലും കടകളിലും പോയ് വരുന്നവരാണു നാമെല്ലാം. ഇന്ന് ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങി വന്നിരിക്കുന്ന കാലമാണ്. കേരളത്തിലുള്ള ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വിദേശ രാജ്യത്തെ തൊഴില്‍ സാദ്ധ്യതകളെ കുറിച്ചും അവിടുത്തെ സംസ്‌കാരത്തെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും മറ്റ് ജൈവ വൈവിധ്യങ്ങളെ കുറിച്ചും ഒക്കെ മനസ്സിലാക്കാന്‍ ഞൊടിയിടയില്‍ ഇന്ന് കഴിയുന്നുണ്ട്.
നാട്ടില്‍ നിന്നും ആദ്യമായ് ഒരു വിദേശ രാജ്യത്ത് വന്നിറങ്ങുന്ന ഒരു മലയാളി, മറ്റ് ബന്ധുക്കളോ ചങ്ങാതിമാരോ അവിടെ കൂട്ടായ് ഇല്ലെങ്കില്‍ ആദ്യം കണ്ട് പിടിക്കാന്‍ ശ്രമിക്കുന്നത് ആ ദേശത്തെ ഒരു മലയാളി അസോസിയേഷനെ കുറിച്ചായിരിക്കും. അവിടെയാണ് എന്നും ഒരു മലയാളി അസോസിയേഷന്റെ പ്രസക്തി.
യുകെയില്‍ താമസിക്കുന്ന നമ്മളാകട്ടെ, പലപ്പോഴും ജോലി സ്ഥിരതയുടെയും വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകളെ കുറിച്ചും തൊഴില്‍സ്ഥലത്തെ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും ബ്രെക്‌സിറ്റിന്റെ അനന്തര ഫലങ്ങളെ കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ഒക്കെ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. ഇത്തരം വ്യാകുലതകള്‍ക്കിടയിലും ഒരു പക്ഷെ മത ജാതി ചിന്തകള്‍ക്കുപരിയായി ഒരു സാധാരണ യുകെ മലയാളിക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവരുടെ മാനസിക ഉല്ലാസത്തിനും ഉള്ള ഒരു പൊതുവിടം തുറന്നിടുന്നതില്‍ യുകെയിലെ ഓരോ മലയാളി അസോസിയേഷനുകളും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവുമായ് നമുക്ക് കൂടുതല്‍ ആശയ വിനിമയം നടത്താനും നമ്മുടെ ജീവിത രീതികളുടെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും, സഞ്ചാരത്തിന്റെയും, ഉത്സവ ആഘോഷങ്ങളുടെയും തനതു ഭക്ഷണത്തിന്റെയും ഒക്കെ തനിമ അവര്‍ക്കായ് പങ്കിടാനുമൊക്കെ ഒരു മലയാളി അസോസിയേഷന്റെ കുടക്കീഴില്‍ നമുക്ക് ഒട്ടൊക്കെ കഴിയുന്നുണ്ട്. വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് മലയാളത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാനും മലയാള സാഹിത്യത്തെ കുറിച്ചും കലകളെ കുറിച്ചും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനും നമ്മുടെ ഓരോ അസോസിയേഷനുകള്‍ക്കും കഴിയുന്നുണ്ട്. അത് വളരെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണ്.
അത്തരത്തില്‍ ചിന്തിക്കുമ്പോഴാണു, യുകെയിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു പതിറ്റാണ്ടിനു മുന്‍പുണ്ടായ യുകെയിലെ മലയാളി കുടിയേറ്റത്തോടൊപ്പം തന്നെയാണ് ലീഡ്‌സിലും ഒരു മലയാളി അസോസിയേഷന്‍ പിറവിയെടുക്കുന്നത്. ഇവിടുത്തെ ഇംഗ്ലീഷ് സമൂഹത്തോട് കൂടി ചേര്‍ന്നു കൊണ്ട്, ലീഡ്‌സിലെ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കാന്‍ ലീഡ്സ് മലയാളി അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്.
ഇനിയും ഒട്ടേറെ സംഭാവനകള്‍ ഇവിടുത്തെ സമൂഹത്തിനും മലയാളികള്‍ക്കും നല്‍കാന്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ (LEMA) പ്രതിജ്ഞാബദ്ധമാണ്. LEMA യുടെ 2018-19 ലെ പുതിയ നേതൃത്വത്തെ ഇവിടെ പരിചയപ്പെടുത്തുന്നു.
പ്രസിഡണ്ട്- ശ്രീ. അലക്സ് ജേക്കബ്
വൈസ് പ്രസിഡണ്ട്- ശ്രീമതി. റെജിമോള്‍ ജയന്‍
സെക്രട്ടറി – ശ്രീ. സാബു .കെ. മാത്യു
ട്രഷറര്‍ – ശ്രീ. വിജി കുര്യാക്കോസ്
എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍,
ശ്രീമതി. ബിന്‍സി ഷാജി
ശ്രീമതി. അഷിതാ ജൂബിന്‍
ശ്രീ. ആന്റണി കുന്നേല്‍ അഗസ്റ്റിന്‍
ശ്രീ. രാഹുല്‍ സ്റ്റീഫന്‍
യൂത്ത് ടീം
കോര്‍ഡിനേറ്റര്‍ – ശ്രീ. സ്റ്റീഫന്‍ ടോം
പി ആര്‍ ഒ ശ്രീ. സന്തോഷ് റോയ്
ഇതോടൊപ്പം തന്നെ 2018, ഏപ്രില്‍ 14 ശനിയാഴ്ച്ച, ലീഡ്സ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈസ്റ്റര്‍/വിഷു ആഘോഷങ്ങളിലേക്ക് യോര്‍ക്ക്‌ഷെയറിലും ലീഡ്‌സിലും താമസിക്കുന്ന എല്ലാ മലയാളികളെയും ഹാര്‍ദ്ദവമായ് ഞങ്ങള്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.
ന്യൂസ് ഡെസ്ക്
ഇന്ന് അതിരാവിലെയുണ്ടായ അപകടത്തിൽ M62 മോട്ടോർവേയിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. 34ഉം 37 ഉം വയസ് ഉള്ള യുവാക്കളാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കാർ ഓടിച്ച 22 കാരനായ ഡ്രൈവർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവർ വെളുത്ത സ്കോഡ കാറിലാണ് യാത്ര ചെയ്തിരുന്നത്. മദ്യപിച്ച് മോട്ടോർവേയിൽ തെറ്റായ ദിശയിൽ വണ്ടിയോടിച്ച കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വോക്സാൾ ഇൻസീനിയ ഓടിച്ചിരുന്ന ഇയാൾ ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടു. രാവിലെ 2.34 ന് M62 ജംഗ്ഷൻ 26 നടുത്ത് ഹഡേഴ്സ് ഫീൽഡിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് മോട്ടോർവേ ജംഗ്ഷൻ 26നും 27നുമിടയിൽ അടച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർവേയിൽ മൈലുകൾ നീണ്ട ട്രാഫിക് ക്യൂ രൂപം കൊണ്ടു. ഈസ്റ്റർ ബാങ്ക് ഹോളിഡേ ആഘോഷത്തിനിറങ്ങിയ ആയിരക്കണക്കിന് പേർ മോട്ടോർവേയിൽ മണിക്കൂറുകൾ കുടുങ്ങി. 10 മണിക്ക് ശേഷമാണ് ട്രാഫിക് പുനരാരംഭിച്ചത്. തെറ്റായ ദിശയിൽ ഒരു കാർ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ ഡ്രൈവർ എതിരേ ദിശയിൽ കാർ ഓടിക്കുകയായിരുന്നു. അല്പസമയത്തിനുശേഷം രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി പോലീസിന് സന്ദേശം ലഭിച്ചു. പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ മരിച്ചിരുന്നു. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.
ഡോ.ഉണ്ണികൃഷ്ണന്‍
യുകെ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം ഏപ്രില്‍ 7 ശനിയാഴ്ച വെസ്റ്റ് യോര്‍ക്ക്ഷയറിലെ പോണ്ടിഫ്രാക്ട് കാള്‍ട്ടണ്‍ കമ്മ്യുണിറ്റി ഹൈസ്‌കൂളില്‍ വച്ച് നടക്കുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍ കരുണ്‍ ആണ് പരിപാടികളിലെ മുഖ്യാതിഥി. ഈയിടെ അന്തരിച്ച ഓട്ടന്‍ തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം ഗീതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്ന ഈ വാര്‍ഷികദിനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി മധു ഷണ്മുഖം, ഡോ. ദീപ്തി ജ്യോതിഷ് എന്നിവര്‍ നടത്തുന്ന ”അഭിമുഖ”വും ഉണ്ടായിരിക്കുന്നതാണ്.
അമൃത ജയകൃഷ്ണന്‍ നയിക്കുന്ന ”രാമസപ്തം” ചിരപരിചിതമായ രാമകഥ, ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടരൂപത്തില്‍ പുനരവതരിപ്പിക്കുന്നു. ബ്രീസ് ജോര്‍ജും സംഘവും അവതരിപ്പിക്കുന്ന ”തെയ്യോ തകതാരോ” എന്ന പരിപാടി മലയാളികള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന നാടന്‍ പാട്ടുകള്‍ നൃത്ത സംഗീത ദൃശ്യവിരുന്നായി ആവിഷ്‌കരിക്കുന്നു. ഡോ. കിഷോര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ”ഗാനകൈരളി” കാടും തോടും പുഴകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രദേശങ്ങളിലൂടെയുള്ള ഒരു സംഗീതയാത്ര ഒരുക്കുന്നു.
ശ്രീ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ”വച്ചുമാറ്റം” എന്ന നാടകം ശ്രുതിയിലെ കൊച്ചുകൂട്ടുകാര്‍ സോപാനം ഗിരീശന്റെ ശിക്ഷണത്തില്‍ രംഗത്ത് അവതരിപ്പിക്കുന്നു. പ്രൊഫസര്‍ ജി. ശങ്കരപ്പിള്ള രചിച്ച് ഡോ. ഷമീല്‍ സംവിധാനം ചെയ്ത ”കസേരകളി” എന്ന ആക്ഷേപഹാസ്യനാടകം അധികാരമോഹികളായ നേതാക്കളും നിസ്സംഗരായ പൊതുജനങ്ങളും എല്ലാം ഉള്‍പ്പെടുന്ന രാഷ്ട്രീയ കസേരകളികളെ നമുക്ക് പരിചയപ്പെടുത്തുന്നു. ഏപ്രില്‍ 7 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:30 വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ കേരളീയ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ശ്രുതിയുടെ ഭാരവാഹികളെ സമീപിക്കുക.
Phone: Dr. Unnikrishnan 07733105454
email: [email protected]
ബിനോയി ജോസഫ്, മലയാളം യുകെ ന്യൂസ് ഡെസ്ക്.
സൃഷ്ടാവിന്റെ മനസറിയാന്‍ തിയറി ഓഫ് എവരിതിംഗ് രചിച്ച വിശ്വവിഖ്യാത പ്രതിഭ സ്റ്റീഫൻ വില്യം ഹോക്കിംഗ് ഇനി ഓർമ്മകളിൽ മാത്രം. ആധുനിക ലോകം കണ്ട പ്രശസ്ത ഭൗതികശാസ്ത്രജ്ഞന് ലോകം വിട നല്കി. ശാസ്ത്രലോകത്തിന് അറിവിന്റെ അക്ഷയഖനി സമ്മാനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗിന് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. അദ്ദേഹത്തിന്റെ പ്രിയ കുടുംബാംഗങ്ങളും ശിഷ്യഗണവും സഹപ്രവർത്തകരും നിറകണ്ണുകളോടെ ശാസ്ത്ര ഗുരുവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കേംബ്രിഡ്ജിന്റെ വീഥികൾ ആദരപൂർവ്വം അപൂർവ്വ പ്രതിഭയെ യാത്രയാക്കി. നിരീശ്വരവാദിയായ സ്റ്റീഫൻ ഹോക്കിംഗിന് നല്കിയത് ആംഗ്ലിക്കൻ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ ആയിരുന്നു. പ്രൊഫ. ഹോക്കിംഗിന്റെ മുൻ പത്നി ജെയ്ൻ ഹോക്കിംഗ്, മകൻ തിമോത്തി ഹോക്കിംഗ്, മകൾ ലൂസി ഹോക്കിംഗ് എന്നിവർ നിറകണ്ണുകളുമായി ചടങ്ങിൽ പങ്കെടുത്തു.
കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആയിരങ്ങളാണ് വിശ്വവിഖ്യാത പ്രതിഭയ്ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്. “എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്.. എന്തിനും അതിന്റെതായ കാലമുണ്ട്.. സ്വർഗത്തിനു കീഴിലുള്ള ഏതു ദ്രവ്യത്തിനും ഒരു സമയം വരും.. ജനിക്കാനും സമയം, അതുപോലെ മരണത്തെ പുല്കാനും.. വിതയ്ക്കുവാനും കൊയ്യുവാനും.. ജീവനെ ഇല്ലാതാക്കാനും സുഖപ്പെടുത്താനും.. തകർന്നടിയാനും സൃഷ്ടിക്കപ്പെടാനും.. കരയാനും സന്തോഷിക്കാനും.. വിലപിക്കാനും നൃത്തം ചെയ്യുവാനും.. സ്നേഹിക്കപ്പെടാനും വെറുക്കപ്പെടാനും.. യുദ്ധത്തിനും പിന്നെ സമാധാനത്തിനും”.. ദി തിയറി ഓഫ് എവരിതിംഗ് എന്ന ഹോളിവുഡ് ഡോക്യൂമെന്ററിയിൽ സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച എഡ്ഡി റെഡ് മെയ്നാണ് ആദ്യ ബൈബിൾ വായന നടത്തിയത്.
സ്റ്റീഫൻ ഹോക്കിംഗ് തന്റെ 52 വർഷങ്ങൾ ചിലവഴിച്ച ഗോൺവിൽ ആൻഡ് കെയ്സ് കോളജിനു തൊട്ടടുത്തുള്ള കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആണ് സംസ്കാര ശുശ്രൂഷ നടന്നത്. മാർച്ച് 14 നാണ് സ്റ്റീഫൻ ഹോക്കിംഗ് മരണമടഞ്ഞത്. അദ്ദേഹത്തിന് 76 വയസായിരുന്നു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് ആധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ശാസ്ത്ര സംബന്ധമായ നിരവധി പ്രബന്ധങ്ങളും ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രകുതുകികൾക്ക് പ്രചോദനവും ആവേശവുമായിരുന്നു ഹോക്കിംഗ്.
സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവർത്തന വേദിയായിരുന്ന കോളജിലെ ആറ് സഹപ്രവർത്തകർ പുഷ്പാലംകൃതമായ ശവമഞ്ചം കരങ്ങളിലേറ്റിയപ്പോൾ ആയിരങ്ങളുടെ കരഘോഷത്താൽ അന്തരീക്ഷം മുഖരിതമായി. സ്റ്റീഫൻ ഹോക്കിംഗ് ജീവിച്ചിരുന്ന ഓരോ വർഷത്തെയും അനുസ്മരിച്ച് മണിനാദം 76 തവണ മുഴങ്ങി. റെഡ് മെയ്നെ കൂടാതെ മാർട്ടിൻ റീസും ബൈബിൾ റീഡിംഗ് നടത്തി. ഹോക്കിംഗിന്റെ മൂത്ത പുത്രൻ റോബർട്ട് ഹോക്കിംഗ്, ഹോക്കിംഗിന്റെ ശിഷ്യനായ പ്രഫ. ഫേ ഡോക്കർ എന്നിവർ ഹോക്കിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. 1882 ൽ സർ ഐസക് ന്യൂട്ടന്റെയും 1727 ൽ ചാൾസ് ഡാർവിന്റെയും ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന വെസ്റ്റ് മിൻസ്റ്റർ ആബേയിൽ സ്റ്റീഫൻ ഹോക്കിംഗിന്റെയും ചിതാഭസ്മം വിതറും.
“ഞങ്ങളുടെ പിതാവ് ജീവിതത്തിന്റെ ഏകദേശം 50 വർഷങ്ങൾ ചിലവഴിച്ചത് കേംബ്രിഡ്ജിലായിരുന്നു. അദ്ദേഹം ഈ നഗരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം സ്നേഹിച്ചതും അദ്ദേഹത്തെ സ്നേഹിച്ചതുമായ പ്രിയ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തുക എന്നത് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്കും മതവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അവസരം നല്കുന്നതിനായാണ് ചടങ്ങുകൾ ഇപ്രകാരം നടത്തിയത്.” സ്റ്റീഫൻ ഹോക്കിംഗിന്റെ മക്കളായ ലൂസിയും റോബർട്ടും ടിംമ്മും പറഞ്ഞു.
1942 ജനുവരി 8 ന് ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗ് പ്രഫസറായും റിസർച്ച് ഡയറക്ടറായും കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 1977 മുതൽ 2018 വരെ സേവനം അനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിൽ അമിട്രോപ്പിക് ലാറ്ററൽ സ്ക്ളീറോസിസ് ബാധിച്ച ഹോക്കിംഗ് അര നൂറ്റാണ്ടിലേറെ ശാരീരിക അവശതകളെ തരണം ചെയ്ത് കർമ്മപഥത്തിൽ ചരിത്രം രചിച്ചു. ഇലക്ട്രോണിക് വോയ്സ് സിംതസൈസർ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. തിയറി ഓഫ് എവരിതിംഗ് പ്രാവർത്തികമാക്കാനായാൽ സൃഷ്ടാവിന്റെ മനസറിയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം മെക്കാനിക്സും സബ് അറ്റോമിക് പാർട്ടിക്കിളുകളും സ്റ്റീഫൻ ഹോക്കിംഗിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ബഹിരാകാശ രഹസ്യങ്ങളും സമയവും ബ്ലാക്ക് ഹോളും വിശദീകരിക്കുന്ന ബുക്കായ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലർ “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” ഹോക്കിംഗിനെ ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാലുള്ള ഏറ്റവും പ്രശസ്തനായ സെലബ്രിറ്റി ആക്കിയിരുന്നു.