ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളില്‍ കള്ളു ഷാപ്പുകള്‍ തുറക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ഉപാധികളോടെയാണ് സുപ്രീം കോടതി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ കള്ള് ഷാപ്പ് ഉടമസ്ഥരും തൊഴിലാളികളും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിദേശമദ്യശാലകളുടെ നിരോധനം ഇളവു ചെയ്തുകൊണ്ടുള്ള വിധി കള്ളു ഷാപ്പുകള്‍ക്കും ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
ദേശീയ സംസ്ഥാന പാതകളിലെ 520 കള്ളുഷാപ്പുകളാണ് ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ ഇവയില്‍ മിക്ക ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഏതൊക്കെ ഷാപ്പുകള്‍ തുറക്കണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനായിരിക്കും. തുറക്കാനുള്ള അനുമതിക്കായി ഷാപ്പുടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ ഷാപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഷാപ്പുടമകളുടെ പ്രതീക്ഷ.
പഞ്ചായത്തുകളുടെ കീഴിലുള്ള നഗര പ്രദേശങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ ഇളവ് വരുത്താമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ബോംബ് ഭീതി. ചാപ്പൽ സ്ട്രീറ്റിലാണ് രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയെന്നു കരുതുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഈ ഏരിയയിലെ റോഡുകൾ അടച്ചു. പരിസര പ്രദേശം പോലീസ് വലയത്തിലാണ് ഇന്ന് നാല് മണിക്കു ശേഷമാണ് ബിൽഡിംഗ് സൈറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സംശയകരമായ വസ്തു കണ്ടെത്തിയത്. പൊട്ടാത്ത ബോംബാണ് എന്ന അനുമാനത്തിൽ വിവരം പോലീസിനെ ഉടൻ അറിയിക്കുകയായിരുന്നു. 100 മീറ്റർ ചുറ്റളവിൽ പോലീസ് ഉടൻ തന്നെ കോർഡൺ ഏർപ്പെടുത്തി.
സാൽഫോർഡിലെ ബ്ലാക്ക് ഫ്രയാർസ് സ്ട്രീറ്റിനും ബെയ്ലി സ്ട്രീറ്റിനും ഇടയിലാണ് ചാപ്പൽ സ്ട്രീറ്റ്. ലോവ് റി ഹോട്ടലിനു സമീപത്തുള്ള സ്ഥലത്താണ് ബോംബെന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഈ റൂട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്തുള്ള ബിൽഡിംഗുകളിലുള്ളവരെ പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്
പ്രതിഷേധക്കാർ റെയിൽ ലൈനിൽ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്ററിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിലാണ് സമരം നടത്തുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ അടച്ചു. ടർക്കി ഐസിസിനെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കുർദിഷ് വംശജരാണ് പ്രതിഷേധക്കാർ എന്നാണ് വിവരം.
റെയിൽ ലൈനിൽ പ്രതിഷേധക്കാർ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പി ക്കാഡില്ലിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. നൂറു കണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിരമായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രതിഷേധം മൂലം ഇപ്പോഴും ട്രെയിൻ സർവീസ് തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 4.30 വരെയുള്ള സർവീസുകൾ പൂർണമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മാഞ്ചസ്റ്റർ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങി. പകരം ബസ് സംവിധാനം സ്റ്റാലിബ്രിഡ്ജ് സ്റ്റേഷനിൽ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രതിഷേധക്കാർ ഓവർ ഹെഡ് ലൈനിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടി വന്നത്.
മലയാളം യുകെ ന്യൂസ് ടീം
അമ്മ… ജീവൻ തുടിക്കുന്ന ഏറ്റവും മാധുര്യമുള്ള, അർത്ഥവത്തായ പദം.. ജീവന്റെ കാവൽക്കാരാണ് അമ്മമാർ.. ഇന്ന് മാർച്ച് 11… യുകെയിൽ മദറിംഗ് സൺഡേ ആഘോഷിക്കുന്ന വിശേഷപ്പെട്ട ദിനം. മാതൃത്വത്തിന്റെ മഹനീയത ആഘോഷമാക്കുന്ന ഈ ദിനത്തിൽ തങ്ങൾ അനുഭവിച്ചറിഞ്ഞ മധുര സ്മരണകൾ പങ്കുവെയ്ക്കുകയാണ് അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ… അമ്മമാരെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും ഹൃദയം തുറക്കുകയാണ് എട്ട് അനുഗൃഹീതരായ അമ്മമാർ – സാലിസ്ബറിയിൽ നിന്നും സിൽവി ജോസ്, സീനാ ഷിബു, എറണാകുളത്ത് നിന്ന് മായാറാണി, സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്ന് ഷിജി റെജിനോൾഡ്, സുജാ ജോസഫ്, വെയ്ക്ക് ഫീൽഡിൽ നിന്നും ബിന്ദു സാജൻ, ലീഡ്സില്‍ നിന്ന് പ്രീതി മനോജ്, ബ്രാഡ് ഫോർഡിൽ നിന്നും ബിന്ദു സോജൻ എന്നീ അമ്മമാര്‍. മദേഴ്‌സ് ഡേയിൽ ലോകത്തിലെ എല്ലാ അമ്മമാർക്കും മലയാളം യുകെ ആദരം അർപ്പിക്കുന്നു.
എന്റെ അമ്മ… പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹത്തിന്‍റെ മാതൃരൂപം.
സില്‍വി ജോസ്, സാലിസ്ബറി
ആദ്യാക്ഷരത്തില്‍ ‘അമ്മ’ എന്ന വാക്ക് പഠിച്ച്, അമ്മയുടെ സ്ഥാനം ഹൃദയത്തിലുറപ്പിക്കുമ്പോഴും – ഞാനോര്‍ത്തു പോവുകയാണ് – ഓരോ മനുഷ്യരുടെയും മനസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഓരോ അമ്മമാര്‍ക്കും വ്യത്യസ്തമായ സ്ഥാനമാണ് ഉള്ളത് എന്ന് ഏവരയെും ഓര്‍മ്മിപ്പിക്കുന്ന പൊക്കിള്‍കൊടി ബന്ധം അത് അമ്മയ്ക്ക് മാത്രം സ്വന്തം.
കുടുംബ കൂട്ടായ്മകളില്‍ ബന്ധങ്ങളുടെ എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചാലും ആധുനിക ലോകം ആകാശം മുട്ടെ വളര്‍ന്നാലും പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹം – മാതൃരൂപം മാത്രം.
പരിഭവവും പരാതികളും ഇല്ലാത്ത സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച സഹനത്തിന്റെ മൂര്‍ത്തി ഭാവമായി ഞാന്‍ കണ്ട ജീവിക്കുന്ന ദൈവ സാന്നിധ്യം – എന്റെ അമ്മ.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അടുക്കളയിലും പാടത്തും പറമ്പിലും ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ മനസുകളും വയറും ഒരുപോലെ സന്തോഷ സംതൃപ്തമാക്കുന്ന ലോല മനസിന്റെ ഉടമയാണ് എന്റെ അമ്മ.
ഓരോരുത്തരുടേയും സങ്കടങ്ങള്‍ സ്വന്തം നെഞ്ചിലേറ്റുകയും തിരിച്ച് സന്തോഷങ്ങള്‍ മാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും പങ്കുവെയ്ക്കുമ്പോള്‍ സന്തോഷങ്ങള്‍ ഇരട്ടിയാകും എന്നും, വേദനകള്‍ പ്രാര്‍ത്ഥനകളായി മാറുമ്പോള്‍ ആശ്വാസവും സമാധാനവും ശാന്തിയും ആയി മാറുമെന്ന് കുഞ്ഞുനാളിലെ പഠിപ്പിച്ച ആദ്യ ഗുരു – എന്റെ അമ്മ.
കര്‍മ്മ നിരതരായിരിക്കുമ്പോഴും ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എനിക്കായി മാദ്ധ്യസ്ഥം നിന്ന് തമ്പുരാനിലൂടെ അനുഗ്രഹവര്‍ഷങ്ങള്‍ മക്കളിലും കുടുംബത്തിലും ചൊരിയാന്‍ സഹനങ്ങളെ സ്വയം ചോദിച്ച് മേടിക്കുന്നവള്‍ – എന്റെ അമ്മ.
ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അതി വിദൂരങ്ങളില്‍ ആയാല്‍ പോലും – ഹൃദയം കൊണ്ട് ഏറ്റവും തൊട്ടടുത്ത് നില്‍ക്കുന്ന എന്റെ ജീവന്റെ പുണ്യമെ, എന്റെ അമ്മ നിനക്കായി ഒരായിരം പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.
എന്ന് സ്വന്തം മകള്‍
സില്‍വി ജോസ്
മാതൃത്വം മഹനീയം… എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം.
മായാ റാണി, എറണാകുളം
ഞാന്‍ ഒരു ദിവസം എന്റെ ആറുവയസുള്ള ഇളയ മകളോട് ചോദിച്ചു. ” നിനക്ക് അമ്മയെ ആണോ ആച്ഛനോ ആണ് കൂടുതല്‍ ഇഷ്ടം?” വളരെ നിഷ്‌കളങ്കമായി അവള്‍ മറുപടി പറഞ്ഞു. ”എനിക്ക് ഇത്തിരി കൂടുതല്‍ ഇഷ്ടം അച്ഛനെയാണ്. കാരണം അച്ഛന്‍ എന്നെ അടിക്കാറേയില്ലല്ലോ”. അവളുടെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു. കാരണം അവളുടെ അമ്മ ഇടക്കിടെ അവളെ വഴക്കു പറയും തിരുത്തും, വികൃതി കാണിക്കുമ്പോള്‍ കുഞ്ഞു അടിയും കൊടുക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും അമ്മ ഒരു മണിക്കൂര്‍ തികച്ചു അടുത്തില്ല, എവിടെയെങ്കിലും തന്നെ കൂട്ടാതെ പോയീന്നു അറിഞ്ഞാല്‍ പിന്നെ കരച്ചിലായി, പരിഭവമായി, പിണക്കമായി.
ഈ മദേഴ്‌സ് ഡേയില്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. കുഞ്ഞുനാളില്‍ ഞാന്‍ അമ്മയെ ചുറ്റിപ്പറ്റി നടന്നു. കുറച്ചു കൂടി വലുതായപ്പോള്‍ അമ്മയോടു സ്ഥിരം തല്ലുപിടുത്തമായി. പിന്നെ ഞാന്‍ ഒരു അമ്മയായപ്പോള്‍ ആണ് എന്റെ അമ്മയെ ഞാന്‍ കൂടുതല്‍ സ്‌നേഹിച്ച് തുടങ്ങിയത്. ഒരിക്കല്‍ പോലും ഒരു കണക്കും അമ്മ പറഞ്ഞിട്ടില്ല. മക്കള്‍വേണ്ടി ഒരു ആയുസ് മുഴുവന്‍ ജീവിക്കുന്ന അമ്മമാര്‍ നിരവധിയാണ്. അമ്മയില്ലാത്ത മക്കളുടെ സങ്കടം കണ്ടുനില്‍ക്കാന്‍ തന്നെ പ്രയാസമാണ്. അമ്മയോടുള്ള കടം ഒരിക്കലും നമുക്ക് തിരിച്ചു വീട്ടാന്‍ കഴിയില്ല.
ലോകത്തില്‍ അസൂയ ഇല്ലാത്ത രണ്ടു വര്‍ഗ്ഗമേ ഉള്ളൂ. അത് അമ്മയും അധ്യാപകരുമാണ്. ഞാന്‍ ഒരു അമ്മയും അധ്യാപികയും ആണ്. ഈ മദേഴ്‌സ് ഡേയില്‍ എന്റെ രണ്ടുമക്കള്‍ക്കൊപ്പം എന്റെ എല്ലാ വിദ്യാര്‍ത്ഥികളേയും ഓര്‍ക്കാനുള്ള അവസരമാണ്.
അധ്യാപിക എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥികളുടെ കുറ്റങ്ങളും കുറവുകളും എനിക്കു ക്ഷമിക്കാന്‍ സാധിക്കുന്നത് ഞാന്‍ ഒരു അമ്മയായതുകൊണ്ടു കൂടിയാണ്. മക്കളോടു ദേഷ്യവും പകയും സൂക്ഷിക്കാന്‍ ഒരു അമ്മയ്ക്കും ഒരിക്കലും കഴിയില്ല. മാത്രമല്ല മക്കളുടെ കുറവുകളില്‍ അവരെ കണ്ടറിഞ്ഞു സഹായിക്കാനും ഉയര്‍ത്തുവാനും അമ്മക്കേ കഴിയൂ. തിരുമണ്ടനായി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ച എഡിസണ്‍ എന്ന കുട്ടിയെ ലോകം ആദരിക്കുന്ന; വൈദ്യുത ബള്‍ബ് കണ്ടെത്തിയ മഹാനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ അമ്മയുടെ സ്‌നേഹവും പ്രോത്സാഹനവുമാണ്.
ആധുനിക ലോകത്തില്‍ മക്കളെ ഓര്‍ത്ത് ആവലാതിപ്പെടുന്ന അമ്മമാരാണ് കൂടുതല്‍. ആകുലതയേക്കാള്‍ നിങ്ങളുടെ അനുഗ്രവും പ്രാര്‍ത്ഥനകളും ജീവിത മാതൃകകളും മക്കള്‍ക്കു പ്രചോദനമാകട്ടെ. മക്കളുടെ നല്ല സുഹൃത്തുക്കളാവാം. മക്കളുടെ സാന്നിധ്യം അലോസരപ്പെടുത്തുന്ന അമ്മമാരും ഇപ്പോഴത്തെ പ്രത്യേകതയാണ്. രണ്ടു മാസം അവധിക്കാലം എങ്ങനെ ഈ മക്കളെ സഹിക്കും എന്നു കരുതുന്ന പുത്തന്‍ തലമുറയ്ക്ക് ‘അവരെ വെറുതേ വിടൂ… അവര്‍ കളിക്കട്ടെ… കുത്തി വരക്കട്ടെ… ചാടി മറിയട്ടെ..നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അന്ന് നമ്മുടെ അമ്മമാര്‍ അതു സന്തോഷത്തോടെ ഏറ്റെടുത്തവരാണ്. അതുകൊണ്ട മക്കളെ ഓര്‍ത്ത് നോ ടെന്‍ഷന്‍! അവര്‍ വലിയവരാകുമ്പോള്‍ എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം എന്നു പറയട്ടെ. മദേഴ്‌സ് ഡേ ആശംസകള്‍!…
അമ്മ… നമുക്കും ചേർത്തണക്കാം ആ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ.
ഷിജി റെജിനോള്‍ഡ്, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്
ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പദങ്ങളിലൊന്ന്. സൃഷ്ടികർമ്മത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നവൾ. പിതാവിനോടുള്ള എല്ലാ ബഹുമാനവും നിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു മുതൽ അതിന്റെ ചലനങ്ങളും വളർച്ചയും ഉള്ളം കൈയിലെന്നപോൽ കൊണ്ടുനടക്കുന്നവൾ.
അമ്മയെ മാറ്റിനിർത്തിയാൽ നമുക്കൊരു ജീവിതമുണ്ടോ? ചിലപ്പോൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരെ നമുക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും നമ്മുടെ അമ്മമാർ…
കുഞ്ഞുനൊന്പരങ്ങൾ പോലും തൻറേതാക്കുകയും കുഞ്ഞുസന്തോഷങ്ങളിൽ പോലും മതി മറന്നാഹ്ളാദിക്കുകയും ചെയ്യുന്ന എൻറെ അമ്മ..
ഒരു പക്ഷേ, ഒരു അമ്മയായിക്കഴിഞ്ഞതിനു ശേഷമാകാം ഞാൻ അമ്മയെ കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ തുടങ്ങിയത്.
ഇന്നത്തെ തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ നമ്മുടെ കുട്ടികൾക്കായി നാം അനുഭവിച്ച അമ്മയുടെ സ്നേഹവാത്സല്യങ്ങൾ കൊടുക്കാൻ നമുക്കു കഴിയുന്നുണ്ടോ?മനസ്സിലെപ്പോഴും അവരാണെങ്കിലും അത് പ്രകടിപ്പിക്കുവാൻ നമുക്കാകാതെ പോകുന്നു. വില കൂടിയ കളിപ്പാട്ടത്തിനേക്കാളും കുഞ്ഞിഷ്ടപ്പെടുന്നത് നമ്മുടെ സാമീപ്യമാവാം, നെറുകയിൽ ഒരു ചുംബനമാവാം..
ഈ മദേഴ്സ് ഡേ നമ്മളിലേക്കു തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാവട്ടെ.
അതുപോലെ, നമ്മളെത്ര വലുതായാലും ഇപ്പോഴും ഒരു ചെറിയ കുട്ടിയായി ചെന്നണയാൻ പറ്റുന്ന അമ്മയെന്ന മഹാപ്രതിഭാസത്തെയും നമുക്കോർക്കാം.”അമ്മേ, അവിടത്തെ മുൻപിൽ ഞാനാര്, ദൈവമാര്?”എന്നു ചോദിച്ച കവിയോടു ചേർന്ന് നമുക്കും ചേർത്തണക്കാം അ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ…
HAPPY MOTHERS DAY🙏
അമ്മ.. ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം.
ബിന്ദു സാജന്‍, വെയ്ക് ഫീല്‍ഡ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍
എന്താണ് മാതൃത്വം? അഗത ക്രിസ്റ്റി പറഞ്ഞതുപോലെ ”അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം പോലെ മറ്റൊന്ന് ഈ ലോകത്തിലില്ല. അതിന് നിയമവും സഹതാപവും ഒന്നും അറിയില്ല. എന്തിനെയും വെല്ലുവിളി കൊണ്ട് മുന്‍പിലുള്ള സകലതിനെയും തച്ചുടച്ചുകൊണ്ട്, അത് അതിന്റെ പാതയിലൂടെ മുന്നോട്ട് പോകുക തന്നെ ചെയ്യും.”
ഉദരത്തില്‍ വച്ചു തന്നെ തന്റെ ശരീരത്തിലെ ഊര്‍ജ്ജവും രക്തവും നല്‍കി അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ജനനം മുതല്‍ മരണം വരെ ഒരാള്‍ക്ക് ഇടതടവില്ലാതെ ലഭിക്കുന്ന ഒന്ന് മാതാവിന്റെ സ്‌നേഹം മാത്രമാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നതു തന്നെ അമ്മയാകുന്നതിലൂടെയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ ഉടലെടുക്കുകയുള്ളൂ എന്നും കണക്കാക്കാന്‍ കഴിയില്ല. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ മാതൃത്വം ഒളിഞ്ഞിരിപ്പുണ്ട്.
ഒരു കുഞ്ഞ് കാണുന്ന ആദ്യത്തെ ഗുരു തന്റെ അമ്മയാണ്. സ്വന്തം ദുഃഖങ്ങളും വേദനകളും തന്റെ കുഞ്ഞിന് വേണ്ടി അവള്‍ മറക്കുന്നു. എന്തിനേറെ മക്കള്‍ക്ക് വേണ്ടി മരണം വരിക്കാനും അവള്‍ തയ്യാറാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം ആണ് അമ്മ.
ഈ മാതൃദിനത്തില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ് തന്റെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്. കാരണം ഒരിറ്റ് സ്‌നേഹത്തിന് മുന്‍പില്‍ അലിഞ്ഞില്ലാതാകുന്നതാണ് മാതൃഹൃദയം.
അമ്മയെന്ന പുണ്യം… നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്
പ്രീതി മനോജ്, ലീഡ്സ്
അമ്മയെന്ന പുണ്യം, നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്, പിന്നീടാണ് നാം അമ്മയുടെ ഉദരത്തില്‍ പിറക്കുന്നത്, നമ്മുടെ വരവിനായ് കാത്തിരുന്ന്, കാത്തിരുന്ന് നമുക്ക് ജന്മം നല്‍കിയ അമ്മ. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം അമ്മയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ് തന്റെ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് അമ്മ സന്തോഷിച്ച ഏക ദിവസമാണ് നമ്മുടെ ബര്‍ത്ത് ഡേ. നമ്മള്‍ കഴിച്ച രുചികരമായ ഭക്ഷണം നമ്മുടെ അമ്മയുടെ വിയര്‍പ്പിന്റെ ഫലമാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ അമ്മയുടെ പ്രതീക്ഷകളാണ്, ദൈവവിശ്വാസവും സ്‌നേഹവും നമുക്ക് പകര്‍ന്ന് തന്നതും മറ്റാരുമല്ല നമ്മുടെ അമ്മ തന്നെയാണ്. പങ്കുവയ്ക്കാന്‍ പഠിപ്പിച്ചതും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും മറ്റാരുമല്ല. അച്ഛന്റെ മുമ്പില്‍ നമുക്കായ് വാദിച്ച ആദ്യ വക്കീലും, പനിയിലും രോഗാവസ്ഥയിലും മാറോടു ചേര്‍ത്താശ്വസിപ്പച്ച ആദ്യ ഡോക്ടറും ആദ്യാക്ഷരം ചൊല്ലിത്തന്ന ആദ്യ ഗുരുവും അമ്മ തന്നെ. ഇന്നും വഴിതെറ്റാതെ നടക്കുന്നെങ്കില്‍ അമ്മ കൊളുത്തിയ നന്മയുടെ വിളക്ക് നമ്മള്‍ കെടുത്തിയിട്ടില്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്.
അമ്മ… ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്ക്.
ബിന്ദു സോജന്‍, ബ്രാഡ്ഫോര്‍ഡ്
”കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ അമ്മ”
അമ്മ എന്ന വാക്ക് ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്കാണ്. സ്‌നേഹവും കരുണയും കരുതലും സംരക്ഷണവും സുരക്ഷിതത്വവും എല്ലാം ചേര്‍ന്ന് ഏറ്റവും മനോഹരമായ വാക്ക്, അതാണ് അമ്മ. ഒരു കുഞ്ഞ് ജനിക്കുന്നതോടൊപ്പം അമ്മയും ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീയുടെ ഏറ്റവും വലിയ സൃഷ്ടി അവളുടെ കുഞ്ഞാണ്. സൃഷ്ടിയുടെ മാതാവാകുക എന്നത് മഹത്തായ അനുഭൂതിയാണ്. ഏറ്റവും വലിയ വേദനയായ പ്രസവവേദനയിലൂടെ കടന്നുപോയാലും തന്റെ കുഞ്ഞിനെ കണ്ടുകഴിയുമ്പോള്‍ ഒരു സ്ത്രീ ആ വേദനയെല്ലാം മറക്കുന്നു.
‘ഉണ്ണിക്കിടാവിനു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി”
ഒന്നുമറിയാതെ ഒന്നിനുമാകാതെ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിനെ മുലപ്പാലൂട്ടി, സ്‌നേഹിച്ച്, ലാളിച്ച്, കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിച്ച് വളര്‍ത്തി കൊണ്ടുവരുന്നത് അമ്മയാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ ജീവിതം മുഴുവന്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്, അവള്‍ അവളുടെ ഊര്‍ജ്ജവും പ്രാര്‍ത്ഥനയും എല്ലാം ചിലവാക്കുന്നത് കുഞ്ഞിന് വേണ്ടിയായിരിക്കും. ഒരു അമ്മ ഒത്തിരി ക്ഷമയോടെ, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഏതുരാത്രിയിലും തന്റെ കുഞ്ഞ് ഉണര്‍ന്നിരിക്കുമ്പോള്‍ അമ്മ ഉറങ്ങാറില്ല. കുഞ്ഞിന് ഒരസുഖം വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് അമ്മയായിരിക്കും.
അമ്മ കാണപ്പെട്ട ദൈവമാണ്. പലരുടേയും ജീവിതം നോക്കുകയാണെങ്കില്‍ അവരുടെ ജീവിത വിജയത്തിന്റെ പുറകില്‍ ഒരു നല്ല അമ്മയുടെ സ്‌നേഹവും ത്യാഗവും പ്രാര്‍ത്ഥനയും ഉണ്ടെന്ന് നമുക്കറിയാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം അതിന് വലിയ ഉദാഹരണമാണ്. ഒരു ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായി ജനിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ചെറുപ്പകാലത്തെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. പക്ഷേ അപ്പോഴൊക്കെ വിശുദ്ധ ഫ്രാന്‍സിസിന്റെ അമ്മ ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച് ദൈവത്തില്‍ ആഹ്‌ളാദിച്ച് ലളിത ജീവിതം നയിച്ചു. ആഡംബര പ്രേമിയും ഉല്ലാസിയുമായിരുന്ന അദ്ദേഹത്തിന്റെ മാറ്റം സുഹൃത്തുക്കളെ വരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ആ മാറ്റത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ത്ഥനയാണെന്നാണ് പറയപ്പെടുന്നത്.
ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് അമ്മയുടെ അടുത്തെത്തുമ്പോഴാണ്. നമ്മള്‍ എവിടെ പോയാലും നമുക്കുവേണ്ടി സ്‌നേഹത്തോടെ കാത്തിരിക്കുന്നത് അമ്മയായിരിക്കും. നമ്മുടെ കൂടെയുള്ളപ്പോള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ അവരുടെ സ്‌നേഹം അറിയാതെ പോകും. നമ്മള്‍ ഇപ്പോള്‍ എത്ര ഉയര്‍ന്ന ജോലിയിലും അന്തസിലും ആയാലും അതിന്റെ പുറകിലുള്ള ഒരു പ്രധാനശക്തി നമ്മുടെ അമ്മയാണ്. അത് ഒരിക്കലും മറക്കാതെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അമ്മ നമുക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നമ്മുടെ അമ്മയെ ഏറ്റവും കൂടുതലായി നമുക്ക് സ്‌നേഹിക്കാം. ഈ മദേഴ്‌സ് ഡേയില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും പിന്നെ എന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ മമ്മിക്ക് വേണ്ടിയും Happy Mother’s Day.
ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ
സീനാ ഷിബു, സാലിസ്ബറി
സ്‌നേഹത്തിന്റെ വിശുദ്ധ ശക്തി ഉപയോഗിച്ച് ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്നവളാണ് അമ്മ. യൂണിവേഴ്‌സിറ്റിയില്‍ പോയി ബിരുദം എടുക്കാതെ അറിവിന്റെ നിറകുടം എന്ന് എനിക്ക് തോന്നുന്ന എന്റെ അമ്മ. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് മാന്ത്രിക വിദ്യയാല്‍ അത്ഭുതം നടക്കുന്നതുപോലെ, ഇത്തിരിപ്പോന്ന അടുക്കളയില്‍ നിന്ന് മേശനിറയെ വിഭവങ്ങള്‍ വിളമ്പുന്ന എന്റെ സങ്കല്‍പത്തിലെ അലാവുദീന്‍. വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചാലും കിട്ടാത്ത സുഖമുള്ള കഥപറഞ്ഞ് തരുന്ന എന്‍സൈക്ലോപീഡിയ എന്ന് എനിക്ക് തോന്നിയ അമ്മ. സഹനത്തിന്റെ ആള്‍രൂപമായി ചിരിച്ച് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കരിയും പുകയും പുരണ്ട എന്റെ അമ്മ.
ആ അമ്മയില്‍ നിന്ന് ഞാന്‍ എന്ന മമ്മിയിലേക്ക് വന്നപ്പോള്‍ ഒത്തിരി ഒത്തിരി അന്തരം വന്നതായി തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം മകനെ ഷാള്‍ കുരുക്കി കൊല്ലാന്‍ എനിക്കാവുമോ…. കാമുകന് വേണ്ടി മകളെ കൊല്ലിക്കാന്‍ എനിക്കാവുമോ. സ്വാര്‍ത്ഥസുഖത്തിന് വേണ്ടി ഉദരത്തില്‍ തന്നെ വെച്ച് മകളെ ഇല്ലാതാക്കാന്‍ എനിക്കാവുമായിരുന്നോ. ബിരുദവും ബിരുദാനന്തര ബിരുദവും ഞാന്‍ വാരിക്കൂട്ടുമ്പോള്‍ കുടുംബം ഒരു ബാധ്യത എന്ന് കരുതി ഒരു ഫെമിനിസ്റ്റ് ആകാന്‍ എനിക്കാകുമോ.
എന്നെ വളര്‍ത്തിയ ആ അമ്മയിലേക്ക് ഇനി എനിക്ക് എത്ര ദൂരം. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ എന്നാണ് ഈ മാതൃദിനത്തില്‍ എന്റെ പ്രാര്‍ത്ഥന.
അമ്മ… മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല.
സുജ ജോസഫ്, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്
അമ്മ…. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സര്‍വ്വശക്തനായ ദൈവം കഴിഞ്ഞാല്‍ അടുത്തതായി ഒരോ നിമിഷവും മനസ്സില്‍ വരുന്നത് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയായിരിക്കും. നമ്മള്‍ എത്രയേറെ പ്രായം ചെന്നാലും നമ്മള്‍ സ്വന്തം അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍ നമ്മള്‍ കൊച്ചുകുട്ടികളാണെന്ന് അനുഭവപ്പെടും. നമ്മള്‍ ഇന്ന് നല്ലൊരു അമ്മയായിട്ടുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ അമ്മയുടെ പരിപാലനയും വാത്സല്യവുമാണ്.
മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല, എന്നാല്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജിവീതം ഒഴിഞ്ഞുവെച്ച അമ്മയ്ക്ക് വേണ്ടി, അമ്മയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി ആ അമ്മയെ നമുക്ക് സ്‌നേഹിക്കാം. ആ സ്‌നേഹം മാതൃദിനത്തില്‍ മാത്രം ഒതുങ്ങാതെ നിത്യേന അമ്മയ്ക്ക് വേണ്ടി ജീവിക്കുവാനും, വൃദ്ധ സദനത്തില്‍ തള്ളാതെ നമ്മുടെ മാറോട് അടക്കിപ്പിടിക്കുവാനും നമ്മള്‍ പരിശ്രമിക്കേണ്ടതാണ്. മക്കള്‍ ചേയ്യേണ്ട കടമകള്‍ അമ്മമാര്‍ ജീവിച്ചിരിക്കെ ചെയ്താല്‍ അത് അവര്‍ക്ക് വിലമതിക്കാനാവാത്ത സന്തോഷത്തിന് വഴിയൊരുക്കും, പില്‍ക്കാലത്ത് ആ ആനന്ദം നമ്മളേയും തേടിയെത്തും.
പലപ്പോഴും പലര്‍ക്കും തിരക്കേറിയ ജീവിത സാഹചര്യത്തില്‍ തന്റെ അമ്മമാരെ ഓര്‍ക്കുവാനോ അവര്‍ക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കുവാനോ സാധിക്കാതെ പോകുന്നു. അതിനാല്‍ ഈ മാതൃദിനത്തില്‍ നമ്മള്‍ക്ക് നമ്മുടെ അമ്മയെ നിര്‍മ്മലമനത്തോടെ, നമുക്ക് നല്‍കിയ വാത്സല്യത്തിന്റെ ഒരംശം തിരികെ നല്‍കാം.
ഡെര്‍ബി മലയാളി അസോസിയേഷന്‍ വിജയകരമായി പതിനൊന്നാം വര്‍ഷത്തിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. 04/03/18ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ രണ്ടാം തവണയും ശ്രീ.വില്‍സണ്‍ ബെന്നിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ശ്രീ. പ്രവീണ്‍ ദാമോദര്‍ സെക്രട്ടറി ആയും ശ്രീ പ്രശാന്ത് രവി ട്രഷറര്‍ ആയും സ്ഥാനം ഏറ്റെടുത്തു. ശ്രീ ടിജോ സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ് ആയും ശ്രീ എല്‍ദോസ് കുര്യാക്കോസ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
ജെയിംസ് കുരുവിള, അഭിലാഷ് ബാബു, തോമസ് സെബാസ്റ്റ്യന്‍, ജോയ് തോമസ്, ബിജു റോക്കി, ബിജു തോമസ്, സ്റ്റീവി ചാക്കോ, അനില്‍ ജോര്‍ജ്, ബിനിജ ജിന്‍സണ്‍, ഐറിന്‍ കുശാല്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കലയ്ക്കും കായികത്തിനും വിദ്യാഭ്യാസത്തിനും വിനോദത്തിനും മുഖ്യപ്രാധാന്യം നല്‍കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു. മുന്‍വര്‍ഷത്തെ ഭാരവാഹികള്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് – ഫാ.ജോർജ് കാരാംവേലി, അദിലാബാദ്
സംഭവിച്ചത് എല്ലാം അദ്ദേഹം എല്ലാ samithikalilum വിശദീകരിചതാ
….ഒന്നും മൂടി വയ്ക്കാൻ ഇല്ലെന്നു പറഞ്ഞു
….മെത്രാൻ സമിതി ഇടപെട്ടു പരിഹരിക്കാൻ ക്രമീകരണങ്ങൾ നടപ്പാക്കി
….എന്നിട്ടും എന്താ ഇവന്മാർക്ക് വേണ്ടത്.
….കൊന്നു കൊല വിളിച്ചിട്ടും ഇവന്മാർക് തൃപ്തി ആകുന്നില്ലല്ലോ
…..സത്യസന്ധമായി ഈശോയിൽ വിശ്വസിക്കുകയും ആ വിശ്വാസം ആല്മാർത്ത മായി ഏറ്റു പറയുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ നെഞ്ചിൽ ചവിട്ടി നിന്റെ തീൻകുത്തൽ കാണിക്കുകയാണോ എറണാകുളം വഴികളിലൂടെ… ?
….കോടികൾ നഷ്ടം വന്നിട്ടുണ്ടാകും… പക്ഷെ
…..ഒരു കോടി വിശ്വാസപരിശീലന ക്ലാസ്സ് കളിലൂടെ നേടിയെടുക്കാൻ കഴിയുമോ നീയൊക്കെ തെരുവിൽ ചവിട്ടി അരച്ച വിശ്വാസനന്മകളും വിധേയത്വ മനോഭാവങ്ങളും… ?
…..വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകും…. പക്ഷെ…
1000 വചനപ്രഘോഷങ്ങൾ നടത്തിയാലും നിങ്ങൾക്ക് പരിഹരിക്കാനാകുമോ ജനലക്ഷങ്ങളുടെ മനസിലും മനഃസാക്ഷിയിലും ഏല്പിച്ച ഉതപ്പുകൾ… ?
….നിങ്ങൾക്കു അണിഞ്ഞ വസ്ത്രം വെറും വെള്ളത്തുണിയായിരിക്കാം… പക്ഷെ….
ഈശോയുടെ നാമം ചൊല്ലി കൂദാശ കളുടെ ചൈതന്യം നുകർന്നു പരിശുദ്ധ സഭക്കുവേണ്ടി ജീവിക്കുന്ന ലക്ഷകണക്കിന് വിശുദ്ധ പുരോഹിതരുടെ വിശുദ്ധ വസ്ത്രത്തിന്റെ മേൽ നിങ്ങൾ ആഭാസങ്ങളുടെ ചെളി വാരി എറിയുന്നതു നിറുത്തിക്കൂടേ… ?
…നിങ്ങൾക്കൊന്നിനും കുറവില്ലായിരിക്കാം.. അതുകൊണ്ട് വിശ്വാസവും വ്രതങ്ങളും വെറും അലങ്കാരങ്ങൾ ആയിരിക്കാം…. പക്ഷെ… ഇങ്ങു.. കേരളത്തിന് വെളിയിൽ ഇല്ലായ്മയെയും വല്ലായ്മയെയും ഒരുപോലെ കണ്ട്… അവിടെയൊക്കെ ഈശോയുടെ നാമം പറയുന്ന… ആ നാമത്തിനുവേണ്ടി ജീവിക്കുന്ന…. ആ നാമത്തിൽ ആനന്ദം കണ്ടെത്തുന്ന… സഹനത്തിന്റെയും സേവനത്തിന്റെയും പാതയിൽ നടക്കുന്ന… കോടിക്കണക്കിനു സമർപ്പിതർക്കും വിശ്വാസികൾക്കും നിങ്ങളുടെ കോമാളിത്തരങ്ങൾ എന്തു സന്ദേശമാണ് നൽകുന്നത്…. ?
….നിങ്ങൾ കുറവുകളില്ലാത്തവരായിരിക്കാം…. പക്ഷെ നിങ്ങളുടെ… എന്റെയും… സ്വന്തം അപ്പച്ചന്റെ… കുറവുകൾ ചന്ത ചർച്ചകളാക്കി മാറ്റിയത് അപ്പനോടുള്ള സ്നേഹമോ ബഹുമാനമോ… ?
….സെൻസേഷൻ ഉണ്ടാക്കാൻ അന്തി ലഹരിയിൽ ഉറഞ്ഞുതുള്ളുന്ന തികച്ചും മൂന്നാംകിട വേശ്യാനെറ്റ്‌കൾ നിങ്ങൾക്കു ആശ്രയമായാൽ…..നമ്മൾ അപ്പന്റെ മഹത്വം അവർക്കു പണയം വയ്ക്കുകയല്ലേ… ?
….90കോടിയോ 100 കോടിയോ തിരിച്ചു കിട്ടിയാൽ നമു ക്കു പരിഹരിക്കാനാകുമോ നടത്തിയ പേക്കൂത്തുകളുടെ അനന്തര ഫലങ്ങൾ… ?
…..ദൈവത്തോടും ദൈവജനത്തോടും ചെയ്ത വഞ്ചനയുടെ അടയാളമല്ലേ ഇപ്പോൾ നടക്കുന്നത്…. ?
……സഭയുടെ ചോരക്കുവേണ്ടി കാത്തിരിക്കുന്ന കുറുക്കന്മാർക്കു നാം തന്നെ കൂട്ടിയിടിച്ചു ചോരകൊടുക്കുകയല്ലേ ചെയ്യുന്നത്.. ?
…..കുറവുകളെ നിറവുകൾ ആക്കാൻ കഴിയുന്ന ദൈവാനുഭവമെവിടെ… ?
……ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും ആട്മാനുഭവമെവിടെ…. ?
….തകർച്ചകളെ ഉയർച്ചകളാക്കുന്ന ദൈവത്തിലുള്ള വിശ്വാസമെവിടെ…. ?
….എളിമയുടെയും സ്നേഹത്തിന്റെയും ദൈവാനുഭവമെവിടെ…… ?
……അഭിഷേകത്തിന്റെയും വ്രതബദ്ധ ക്രമ ജീവിതത്തിന്റെയും ആതമ സമർപ്പണത്തിന്റെയും..അടയാളമാണോ ഇതൊക്കെ…. ?
…..പരിശുദ്ധനായ ഈശോമിശിഹായുടെ പരിശുദ്ധ സഭയുടെ നിയതമായ ക്രമങ്ങളെ പാലിക്കുകയല്ലേ നാം ചെയ്യേണ്ടത്……?
……അതു പാലിക്കാൻ ദൈവിക മാര്ഗങ്ങളല്ലേ അവലംബിക്കേണ്ടത്…. ?
……..ഈശോയുടെ പേര് പറഞ്ഞതിന്റെ പേരിൽ ഇപ്പോഴും ഒറീസ്സയിലെ ജയിലിൽ കഴിയുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു….
…..ഒരുവന് മാമ്മോദീസ നൽകിയതിന്റെ പേരിൽ ഇപ്പോഴും വൈദികർ ജയിലിൽ കഴിയുന്ന ഈ രാജ്യത്തു…..
….ഒന്നു പള്ളിയിൽ പോകാൻ 20…30…കിലോമീറ്റർ മലകൾ താണ്ടി കഷ്ട പ്പെടുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റെയിൽവേ സ്റ്റേഷനിലെ വിസർജ്യ കൂമ്പാരത്തിൽനിന്നു നല്ലത് നോക്കി അരിയും ഗോതമ്പും വാരിയെടുത്തു വെള്ളത്തിൽ പുഴുങ്ങി തിന്നു സന്തോഷത്തോടെ ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ഈശോയുടെ നാമത്തിൽ വിശാസിക്കുന്നു എന്നതിന്റെ പേരിൽ കഴുത്തറുക്കപെട്ട വിശ്വാസികൾ ജീവിച്ച ഈ രാജ്യത്തു….
……ഈശോയുടെ പേര് എഴുതി വച്ചതിന്റെ പേരിൽ കള്ളക്കേസുകളിൽ പെട്ടു ജയിലുകളിൽ ഇന്നും ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റേഷൻ കാർഡിനും bpl കാർഡിനും വേണ്ടി മേല്ജാതിക്കാരന്റെ വിസർജ്യങ്ങൾ ചുമക്കേണ്ടി വരുന്ന നമ്മുടെ വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ദാരിദ്ര്യത്തിന്റെയും മതപീഠനത്തിന്റെയും നടുവിൽ ഈശോയെ ഉള്ളറിഞ്ഞു വിളിക്കുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു…….
…ദയവായി ഇനിയും ചോര വീഴിക്കരുതേ….
….പുരോഹിതസ്രേഷ്ടരുടെ കണ്ണീർ ചിന്തരുതേ…
…..ദൈവജനത്തെ ചിതറിക്കരുതേ…..
… …നമ്മുടെ അഭിഷേകത്തെ നശിപ്പിക്കരുതേ…
……പൗരോഹിത്യത്തിന്റെ നന്മകൾ കളയരുതേ…
…. ഉതപ്പു നൽകി കോടി ക്കണക്കിന് വിശ്വാസികളുടെ വിശ്വാസം തകർക്കരുതേ..
…..അസത്യം പറഞ്ഞും പ്രചരിപ്പിച്ചും ചെകുത്താനെ പ്രതിഷ്ഠിക്കരുതേ…..
…..പേക്കൂത്തുകൾ കാണിച്ചു വിശ്വാസ വഞ്ചകരാകരുതേ…
….ഈശോയുടെ മൗതിക ശരീരമായ സഭയെ കളങ്കപ്പെടുത്തരുതേ….
….പ്രശ്നങ്ങളെ മലപോലെ വീർപ്പിച്ചു നമ്മുടെ തന്നെ അസ്തിത്വത്തെ വികലമാകരുതേ…
……സഭയുടെയും പരിശുദ്ധ പിതാക്കന്മാരെയും ചന്തയിൽ വിലപേശലിനു വിഷയമാക്കരുതേ….
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോർജ് കാരാംവേലി
അദിലാബാദ്
ന്യൂസ് ഡെസ്ക്
മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു അസുലഭ നിമിഷം വരവായി. ഇംഗ്ലണ്ടിലെ സഭയെ നയിക്കാൻ ഒരു മലയാളി വൈദികൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി ഡോ. ജോൺ പെരുമ്പാലത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയാണ് നിയമനം പ്രഖ്യാപിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് 10, ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ജൂലൈ 3 ന് ഡോ.ജോൺ ബിഷപ്പായി അഭിഷിക്തനാകും. ഇദ്ദേഹം യുണൈറ്റെഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. BA, BD, MA, MTh, PhD ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സേവനമാരംഭിക്കുന്നത്. 2013 ൽ ആർച്ച് ഡീക്കൻ പദവിയിലെത്തുന്നതിന് മുൻപ് മൂന്ന് ഇടവകകളിൽ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ. സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്സ് കൗൺസിലിലും അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു. പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.
ഇടവകാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു. ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്നി ജെസി മാത്സ് ടീച്ചര്‍ ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. ജോൺ പെരുമ്പാലത്തിന് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങള്‍.
ഭാവിയിലെ കാറുകള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ചൈനീസ് കമ്പനി. ഇനി വരാന്‍ പോകുന്ന കാറുകള്‍ സാധാരണഗതിയിലുള്ള കാറുകളല്ല. ബുദ്ധിപരമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള മെഷിനുകളാണ് അവയെന്ന് ചൈനയുടെ സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് കമ്പനിയായ എന്‍വിഷന്‍ മേധാവി ലേ സാങ് പറയുന്നു. ലോകത്തിലെ കാറുകളുടെ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പരമ്പരാഗത കാര്‍ നിര്‍മ്മാണത്തില്‍ നിന്ന് ഇലക്ട്രിക്ക് വെഹിക്കിളിലേക്ക് ഇവ മാറികൊണ്ടിരിക്കുകയാണ്. പുതിയതായി വിപണി കീഴടക്കാന്‍ പോകുന്ന കാറുകള്‍ ഇത്തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ലോക രാജ്യങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ മില്ല്യണ്‍ കണക്കിന് ഇലക്ട്രിക്ക് കാറുകള്‍ വിപണിലെത്തി കഴിഞ്ഞാല്‍ ഇവയ്ക്ക് ആവശ്യമായ എനര്‍ജി ഏതു മാര്‍ഗം ഉപയോഗിച്ച് കണ്ടെത്തും എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല.
പരമ്പരാഗതമായി നാം ആശ്രയിച്ചു കൊണ്ടിരിക്കുന്ന എനര്‍ജി സ്രോതസ്സുകളെ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കാന്‍ തികയില്ലെന്നതാണ് വസ്തുത. എന്നാല്‍ ഈ എനര്‍ജിയെ എങ്ങനെ കണ്ടെത്താമെന്നതിന് ഉത്തരം നല്‍കുകയാണ് സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് കമ്പനി എന്‍വിഷന്‍. നൂറ് ശതമാനം ഗ്രീന്‍ എനര്‍ജി ഉപയോഗപ്പെടുത്തി ഇലക്ട്രിക്ക് കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ കമ്പനി ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും പൂര്‍ണമായും മാറി, പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ക്ലീന്‍ എനര്‍ജി ഉപയോഗപ്പെടുത്തി കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. സുസ്ഥിരമായ ഗതാഗതം സംവിധാനം സ്ഥാപിതമാകണമെങ്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമോ എനര്‍ജിയോ പ്രകൃതിക്ക് ദോഷം ചെയ്യാത്തവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതായിരിക്കണമെന്ന് എന്‍വിഷന്‍ സ്ഥാപകനും കമ്പനി സിഇഒ യുമായ ലേ സാങ് വിശ്വസിക്കുന്നു. ക്ലീന്‍ എനര്‍ജി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് സ്ഥായിയായ മാറ്റം മേഖലയില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.
ലോകത്ത് മുഴുവന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുകയാണെങ്കില്‍ നിലവില്‍ ലോക രാജ്യങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജത്തിന്റെ 50 ശതമാനമോ അല്ലെങ്കില്‍ 100 ശതമാനമോ കൂടുതല്‍ ഉത്പാദനം നടത്തേണ്ടി വരും. അതിനു അനുശ്രുതമായി ഊര്‍ജ സംവിധാനങ്ങളും ആവശ്യമായി വരും. ലോകത്തിന് മുഴുവന്‍ ഇതിനൊരു പരിഹാരം ആവശ്യമാണ് ലേ സാങ് പറയുന്നു. 2018 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ലേ സാങ് അവതരിപ്പിച്ചിരിക്കുന്ന സിബില്ല കാര്‍ മോഡല്‍ പുതിയൊരു പരിഹാരവുമായിട്ടാണ് രംഗത്തു വന്നിരിക്കുന്നത്. ഇല്‌ക്ട്രോണിക്, ഇന്റലിജന്റ്, കണക്ടട് വെഹിക്കിള്‍ മോഡല്‍ എന്നാണ് സിബില്ല അറിയപ്പെടുന്നത്. ക്ലീന്‍ ഗ്രീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകള്‍ ആഢംബര മോഡലുകളോട് കിടപിടിക്കുന്ന ഡിസൈനിംഗ് ഓടുകൂടിയാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ജിഎഫ്ജി സ്റ്റൈലില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ വാഹനങ്ങള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ സോനന്‍ ആണ് കാറിലെ ഊര്‍ജ സംവിധാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പിവി സോളാര്‍ സിസ്റ്റം, വിന്റ് എനര്‍ജി, സ്മാര്‍ട് ഗ്രിഡ്‌സ് കൂടാതെ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവ പുതിയ കാറിന്റെ പ്രത്യേകതകളായിരിക്കും. പുതിയ മോഡല്‍ വൈകാതെ തന്നെ വിപണി കീഴടക്കാനെത്തുമെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.
For a standard 5 paragraph essay, you’re going to require a minimum of three motives, or components to your own response. An excellent support is going to help you structure your essay the perfect means to find the most effective answer for your own success. It is very simple to find large levels today, you simply have to locate a very good article writing support. (more…)
യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂടിച്ചേരൽ മെയ് 12 ന് ശനിയാഴ്ച രാവിലെ 10മണി മുതൽ ബർമിംഗ്ഹാമിൽ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാൻ എല്ലാ ഇടുക്കി ജില്ലക്കാരും കൂട്ടായ്മയിലേക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി അറിയിച്ചു.
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമാണ് ഈ സ്നേഹ കുട്ടായ്മ. കഴിഞ്ഞ ഏഴു വർഷം കൊണ്ട് ഇടുക്കിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കാൻ സാധിച്ചത് യുകെയിലുള്ള ഒരോ ഇടുക്കി ജില്ലക്കാർക്കും അഭിമാനിക്കാനുള്ളതാണ്.
വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ നൂതനവും, പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്തിൽ നടത്തി വരുന്നു. യുകെയിലുള്ള എല്ലാം ഇടുക്കി ജില്ലക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ കൂട്ടായ്മയിൽ കുടുംബത്തോടപ്പം പങ്ക് ചേരുവാൻ അഭ്യർത്ഥിക്കുന്നു. പരസ്പരമുള്ള പരിചയം പുതുക്കുവാനും സൗഹൃദം പങ്കുവെക്കുവാനും ഇടുക്കി ജില്ലാ സംഗമം നിങ്ങളെ ഏവരെയും മെയ് 12ന് ബർമിംഗ്ഹാമിലേക്ക് ക്ഷണിക്കുന്നു.
വേദിയുടെ അഡ്രസ്,
community centre-
Woodcross Lane
Bliston,
Wolverhampton,
BIRMINGHAM.