കാരുണ്യത്തിന്റെ കരങ്ങള്‍ യൂകെ മലയാളിയുടെ മുഖമുദ്ര. ചാരിറ്റി പ്രവര്‍ത്തനം കൊണ്ട് യൂകെ മലയാളികളുടെ മനസില്‍ മാതൃകയായി ചിരപ്രതിഷ്ഠ നേടിയെടുത്ത ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് ചാരിറ്റിയിലേക്ക് യുകെയിലെ കരുണയുള്ള മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക ഏറ്റവും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതും. നമ്മളുടെ നന്മയില്‍ നിന്നും നാം മിച്ചം പിടിച്ച് ഒന്നുമില്ലായ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്‍കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. നമ്മളുടെ ചാരിറ്റി പ്രവര്‍ത്തനമാണ് നമ്മളെ നാമാക്കി മാറ്റുന്നതും ദൈവത്തിനും നമ്മളുടെ മക്കള്‍ക്കും വരും തലമുറകള്‍ക്കും മാതൃകയാകുന്നതും. നിങ്ങളുടെ ആ വലിയ മനസ്സിന്റെ നന്മയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതും. ഈ ക്രിസ്മസ്സ് ചാരിറ്റിയിലേക്ക് നിങ്ങളുടെ കരുണയുള്ള കരങ്ങള്‍ നീട്ടുവാന്‍ ഇനി രണ്ടു ദിവസ്സം കൂടിയാണ് ഉള്ളത്. ഇക്കുറി ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക താഴെ പറയുന്ന ആവശ്യങ്ങള്‍ക്കാണ് നല്‍കുവാന്‍ പോകുന്നത്.
ഇടുക്കി നാരകക്കാനത്തുള്ള മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവാണ് ആറ് മാസം മുന്‍പാണ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയേണ്ടുന്ന അവസ്ഥ വന്നത്. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഈ കുടുംബത്തിന്റെ ഇപ്പോഴുള്ള ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കു വേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം നല്‍കുവാന്‍ പറ്റുമെങ്കില്‍ അത് ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും സഹായവുമാകും.
ഇതോടൊപ്പം ചാരിറ്റിയുടെ സഹായം ആവശ്യപ്പെടുന്നത് തൊടുപുഴ കുമാരമംഗലത്തുള്ള ഒരു നിര്‍ധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങള്‍ക്കുമാണ്. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ എപ്പോഴും കൂടെ വേണം. അതുകൊണ്ട് ഷാജു എന്ന ഇവരുടെ സഹോദരന്‍ മറ്റ് ജോലികള്‍ക്ക് പോകുവാന്‍ സാധിക്കാതെ ഈ അമ്മയെയും സഹോദരങ്ങളെയും നോക്കി കഴിയുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ താമസം. ഇവര്‍ക്കുള്ള മരുന്നും ഭക്ഷണവും നല്ലവരായ അയല്‍ക്കാരുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് നടക്കുന്നതു. മനസികാരോഗ്യക്കുറവുള്ള ഈ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് നിങ്ങളുടെ കരുണയുടെ കൈകള്‍ ആവശ്യമാകുന്നത്.
നിങ്ങള്‍ ഈ രണ്ടു ചാരിറ്റിക്കും നല്‍കുന്ന മുഴുവന്‍ തുകയും തുല്യമായി വീതിച്ചു കൃത്യമായ് ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെ എത്തിക്കുന്നതാണ്. കരുണ ചെയ്യുവാനുള്ള നിങ്ങളുടെ വലിയ മനസ്സിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും.
ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങ്ങളുടെ കാരുണ്യത്തുക ഇടുക്കിജില്ലാ സംഗമം താഴെപ്പറയുന്ന അക്കൗണ്ടില്‍ അയക്കുക.
IDUKKIJILLA SANGAMAM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92
കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ പുതുവത്സരാശംസകള്‍ നേരുന്നു. കമ്മറ്റിക്കു വേണ്ടി കണ്‍വീനര്‍ പീറ്റര്‍ താണോലി.
ബിന്‍സു ജോണ്‍
ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയന് ഇന്ന് പൗരോഹിത്യ വഴിയില്‍ മുപ്പത് സംവത്സരങ്ങളുടെ നിറവ്. 1987 ഡിസംബര്‍ 29ന് പുതുപ്പാടിയിലെ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍ നിന്നായിരുന്നു ജോര്‍ജ്ജ് അച്ചന്‍ പൗരോഹിത്യ ദൗത്യം ഏറ്റെടുത്തത്. പിന്നിട്ട മുപ്പത് വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്ത് തീര്‍ത്ത ചാരിതാര്‍ത്ഥ്യവുമായി ജോര്‍ജ്ജ് അച്ചന്‍ ഇന്ന് യുകെയിലെ സീറോമലബാര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടായി പ്രവര്‍ത്തിക്കുകയാണ്.
പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ് തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍ മുതലായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ജോര്‍ജ്ജ് അച്ചന്‍ നടത്തിയിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്.
ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് തോമസ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹം പ്രതിസന്ധി നേരിട്ടപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണ് ജോര്‍ജ്ജച്ചന്‍ യുകെയിലെത്തുന്നത്. സ്നേഹപൂര്‍വ്വമായ സമീപനത്തിലൂടെ വിനയം മുഖമുദ്രയാക്കി ലെസ്റ്റര്‍ സീറോ മലബാര്‍ സമൂഹത്തെ വിശ്വാസ വഴിയില്‍ നയിക്കുന്ന അച്ചന്‍ എല്ലാം ഇഷ്ട മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമായിട്ടാണ് കാണുന്നത്.
ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകള്‍
ബിന്‍സു ജോണ്‍
ആഗോള മലയാളികള്‍ക്ക് പുത്തന്‍ ആവേശമായി വളര്‍ന്ന് വരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്ററിന് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി കേവലം ഒരു വര്‍ഷം മുന്‍പ് രൂപം കൊള്ളുകയും ചുരുങ്ങിയ കാലം കൊണ്ട് എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും ചാപ്റ്ററുകളും രൂപീകരിക്കുകയും ചെയ്ത സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. 2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ഇന്ത്യന്‍ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു ഡബ്ല്യുഎംഎഫ് യുകെ ചാപ്റ്ററിന്റെ ആദ്യ യോഗം ചേര്‍ന്നത്. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യുകെയിലെ ആദ്യ യോഗം നടന്നത്. യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജു മാത്യു യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ആശ മാത്യു നന്ദിയും അറിയിച്ചു.
ഡബ്ല്യുഎംഎഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ യോഗത്തില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിക്കൊണ്ട്, കഴിഞ്ഞ ചെറിയ കാലയളവില്‍ സംഘടന ചെയ്ത കാര്യങ്ങളും ആഗോളതലത്തില്‍ സംഘടനയുടെ ചട്ടക്കൂടും വളര്‍ച്ചയും വിശദീകരിച്ച പ്രിന്‍സ് ഡബ്ല്യുഎംഎഫ് നിലവിലുള്ള ഒരു മലയാളി സംഘടനയുടെയും ബദലോ എതിരാളിയോ അല്ലെന്നും എടുത്തു പറഞ്ഞു. വേറിട്ട ലക്ഷ്യങ്ങളും പുരോഗമനാത്മക നീക്കങ്ങളുമായി ലോക മലയാളികളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഡബ്ല്യുഎംഎഫ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി മറ്റു സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സ്വീകരിക്കുക എന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ഒരു അനൌപചാരിക യോഗമായിരുന്നു ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ അഭിപ്രായം മാനിച്ച് ഒരു അഡ്ഹോക്ക് കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മാസത്തില്‍ വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതൃത്വം നിലവില്‍ വരുന്നത് വരെ മാത്രമായിരിക്കും ഇപ്പോള്‍ തെരഞ്ഞെടുത്ത അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല.
യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ കൂടാതെ ആശ മാത്യു, സുഗതന്‍ തെക്കെപ്പുര, ബിന്‍സു ജോണ്‍, സണ്ണിമോന്‍ മത്തായി, തോമസ് ജോണ്‍, സുജു ഡാനിയേല്‍, ജോസ് തോമസ്, ജോജി ചക്കാലയ്ക്കല്‍, ജോമോന്‍ കുന്നേല്‍, ഷാന്റിമോള്‍ ജോര്‍ജ്ജ് എന്നിവരെയാണ് അഡ്ഹോക്ക് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ടി. ഹരിദാസ് (ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍), എസ്. ശ്രീകുമാര്‍ (ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍), ഫിലിപ്പ് എബ്രഹാം (ലൌട്ടന്‍ മേയര്‍) എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും തെരഞ്ഞെടുത്തിട്ടുണ്ട്.
യുകെയിലെ എല്ലാ മലയാളികള്‍ക്കും മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ അസോസിയേഷന്‍, ക്ലബ് എന്നീ പരിഗണനകള്‍ക്കതീതമായി അംഗത്വം എടുക്കാവുന്ന രീതിയിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും എന്ന് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.
(ചിത്രങ്ങള്‍ : അനൂപ് രവി, ക്ളാസ്സി ക്ലിക്ക്സ്) 9
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് രാജ്യമാകാന്‍ ദുബായ് തീരുമാനമെടുത്തതായ പ്രഖ്യാപനം വന്നതോടെ നടപ്പിലാകാന്‍ പോകുന്നത് ഇടനിലക്കാരെ മുഴുവനായും ഒഴിവാക്കിയുള്ള ഒരു ഭരണ നിര്‍വഹണ രീതി ആയിരിക്കും. 2020 ആവുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷം കൊണ്ട് നൂറു ശതമാനം ഗവണ്മെന്റ് രേഖകളും ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തപ്പെടുന്നതോടെ ഭരണ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വലിയൊരു നിരയെ കാത്ത് പരിപാലിക്കുക എന്ന വന്‍ ബാദ്ധ്യത സര്‍ക്കാരിന്‍റെ തലയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. അറേബ്യന്‍ ചെയിന്‍ എന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലേക്ക് ദുബായ് ഗവണ്മെന്റ് എല്ലാ പേപ്പര്‍ വര്‍ക്കുകളും മാറ്റുന്നതോട് കൂടി പേപ്പര്‍ വെരിഫിക്കെഷനുകള്‍ക്കും മറ്റുമായി വക്കീലന്മാരെയും മറ്റ് ഗവണ്മെന്‍റ് ഓഫീസര്‍മാരെയും സമീപിക്കേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറും.
ഒബ്ജക്റ്റ് ടെക് എന്ന സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളും ബ്ലോക്ക് ചെയിന്‍ സെക്യൂരിറ്റിയും നിലവില്‍ വരുന്നതോടെ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍ മാറ്റത്തിന് തന്നെ വഴിയൊരുങ്ങും. സുരക്ഷാ പരിശോധനകള്‍ക്കും ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കും മറ്റും വേണ്ടി വരുന്ന വന്‍ കാലതാമസം ഒഴിവാകുന്നതോടെ ദുബായ് എയര്‍പോര്‍ട്ട് ലോകത്തില്‍ തന്നെ ഒന്നാമതായി മാറും.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പ്രോപ്പര്‍ട്ടി റിലേറ്റഡ് കരാറുകളും ബ്ലോക്ക് ചെയിന്‍ വെരിഫിക്കേഷന്‍ രീതിയിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയാണ്. വാടക കരാറുകളും യൂട്ടിലിറ്റി സംവിധാനങ്ങളും എല്ലാം ഇനി ബ്ലോക്ക് ചെയിന്‍ വഴി ആയി മാറും.
എം ക്യാഷ് എന്ന പേരില്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നതായി ദുബായ് ഗവണ്മെന്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കാലക്രമേണ എല്ലാ സാമ്പത്തിക ഇടപാടുകളും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാഷ് രീതിയിലേക്ക് മാറും.
വന്‍തോതിലുള്ള ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ 46 അംഗങ്ങളുള്ള ഗ്ലോബല്‍ ബ്ലോക്ക് ചെയ്ന്‍ കൗണ്‍സിലുമായി ദുബായ് ഗവണ്മെന്റ് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ആണ് ദുബായിയെ സമ്പൂര്‍ണ്ണ ബ്ലോക്ക് ചെയിന്‍വല്‍ക്കരണത്തിലേക്ക് നയിക്കുക. ഈയൊരു മാറ്റത്തിലൂടെ ഓരോ വര്‍ഷവും ഏകദേശം നൂറ് മില്യനോളം ഡോക്യുമെന്റ്കള്‍ ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തുക എന്നതാണ്. ഇത് വഴി 25മില്യന്‍ മണിക്കൂറുകളുടെ തൊഴിലും 1.5 മില്യന്‍ ഡോളര്‍ ടാക്സും ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.
ദുബായിയെ ലോകത്തിലെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള ചുമതല നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ദുബായ് ഓഫീസിന്‍റെ ഡയറക്ടര്‍ ജനറലായ ഡോ. അയിഷ ബിന്‍ ബിഷാര്‍ പറയുന്നത് പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേക്ക് മാറുന്നതോടെ ദുബായ് സ്മാര്‍ട്ട് ആകുന്നതിന് പുറമേ ലോകത്തിലെ സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന സിറ്റി എന്ന നിലയിലേക്കും ദുബായ് മാറും എന്നാണ്. ബ്ലോക്ക് ചെയിന്‍ നിലവില്‍ വരുന്നതോടെ അനന്തമായ പേപ്പര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഉല്ലാസപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന് കാരണമായി ഡോ. ആയിഷ പറയുന്നത്.
ഏതായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍ അക്കൗണ്ടന്റുമാരും ബാങ്കര്‍മാരും വക്കീലന്മാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒന്നും നിയന്ത്രിക്കാന്‍ ഇല്ലാത്ത കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു ഭരണ സംവിധാനത്തിലേക്ക് ആയിരിക്കും ദുബായ് മാറുന്നത്.
മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന കരുണ്ണ്യത്തിന്റെ പേരാണ് ദൈവം.. ക്രിസ്മസ് മനുഷ്യജീവിതത്തിന്റെ ഏതൊരാവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ നൽകുന്നു.. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ് പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…
ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു. രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളുകളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ഇദംപ്രഥമമായി സംഘടിപ്പിച്ച കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന കരോൾ ഗാനമൽസരം എല്ലാം കൊണ്ടും അനുഗ്രഹീതമായിരുന്നു. മാസ്സ് സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഫലപ്രഖ്യാപനത്തിൽ…
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്, സെന്റ് മാർട്ടിൻ യൂണിറ്റ് മൈൽ ഹൗസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.
കോഓപ്പറേറ്റീവ് അക്കാദമിയിൽ മൂന്ന് മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു കരോൾ മൽസരം നടത്തപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, മാസ്സ് സെന്ററിന്റെ ചുമതല വഹിക്കുന്ന ഫാദർ ജെയ്‌സൺ കരിപ്പായി, പിതാവിന്റെ സെക്രട്ടറി ഫാ: പതുവ പത്തിൽ, ഫാ: ജോർജ്, ഫാ: വിൽഫ്രഡ് എന്നിവർ സന്നിഹിതരായിരുന്നു…
ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 32 ആയി. സവായ് മദോപുരിലെ ദുബിയില്‍ ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ബാണാസ് നദിയിലാണ് ബസ് പതിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സവായി മധോപൂരില്‍ നിന്നും ലാല്‍സോട്ടിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇയാള്‍ ബസിന്റെ കണ്ടക്ടര്‍ ആയിരുന്നു. ഇടുങ്ങിയ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച ശേഷമാണ് നദിയില്‍ വീണത്.
ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല്പത് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസില്‍ വലിയ തോതില്‍ ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള തീര്‍ഥാടകരായിരുന്നു ബസില്‍. ലാല്‍സോട്ടിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍. നദിയില്‍ നിന്നും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ നിറം ബ്രെക്‌സിറ്റിന് ശേഷം മാറുമെന്ന് ഹോം ഓഫീസ്. നിലവിലുള്ള കടും ചുവന്ന നിറമാണ് 2019 ഒക്ടോബറിന് ശേഷം നല്‍കുന്ന പാസ്‌പോര്‍ട്ടുകളില്‍ നിന്നും മായുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രമായതിന് ശേഷമാണ് ബ്രിട്ടന്‍ അവരുടെ നിര്‍ദ്ദേശപ്രകാരം പാസ്‌പോര്‍ട്ടുകള്‍ നീല നിറത്തില്‍ നിന്നും കടും ചുവപ്പിലേക്ക് മാറിയത്.
തിരിച്ച് വരുന്ന കടും നീല നിറം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1921 ലാണ്. പുതുതായി നിര്‍മ്മിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
നിലവില്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍മാര്‍ പുതിയതിലേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് ഹോ ഓഫീസ് ഓര്‍മ്മിപ്പിക്കുന്നു. 2019 ഒക്ടോബറിന് ശേഷം കാലാവധി കഴിയുന്ന മുറക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങും.
ജോണ്‍സണ്‍ മാത്യൂസ്
ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍, ഈ വര്‍ഷവും വര്‍ണാഭമായ പുതുവത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘ഉദയം 2018’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി, പോയ വര്‍ഷത്തെ വന്‍ വിജയമായ ‘ഉദയം 2017’ന്റെ തുടര്‍ച്ചയാണ്. 2018 ജനുവരി 13, ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് മെഗാഷോ തുടങ്ങുന്നത്. Spring West Academy Hall, Fethamലെ വിശാലമായ ഹാളിലാണ് ഷോ അരങ്ങേറുന്നത്. വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹീത്രു മലയാളി അസോസിയേഷന്റെ ‘Helps the Needy’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ഷോ നടത്തപ്പെടുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുകയുടെ ഒരു ഭാഗം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ്. ‘ഉദയം 2017’ പരിപാടിയില്‍ നിന്നും കിട്ടിയ തുകയുടെ ഒരു ഭാഗം 25 വീല്‍ ചെയര്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. കൂടാതെ തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ മൂന്ന് ക്യാന്‍സര്‍ രോഗികള്‍ക്കു ധനസഹായവും നല്‍കിയിരുന്നു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, യുകെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്നതും 250ല്‍പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ളതുമാണ്.
കേരളത്തിലെ ദൃശ്യമാധ്യമ രംഗങ്ങളിലെ പ്രശസ്തരായ താരങ്ങളേയും ഗായകരേയും മിമിക്രി കലാകാരന്മാരേയും ഉള്‍പ്പെടുത്തി അത്യന്തം ഹൃദയഹാരിയായ പരിപാടികള്‍ ആണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്. പോയ വര്‍ഷം 700ല്‍ പരം കാണികള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ ഈ വര്‍ഷം അതില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. നാടന്‍ രുചിക്കൂട്ടുകള്‍ തീര്‍ക്കുന്ന കേരളത്തിന്റെ തനതായ കൊതിയൂറും വിഭവങ്ങള്‍ ബുഫെ സ്റ്റൈലില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു ബേബി – 07903732621
നിക്സണ്‍ – 07411539198
വിനോദ് – 07727638616
ടോം ജോസ് തടിയംപാട്
ഇടുക്കി, തോപ്രാംകുടിയിലെ അസീസി സന്തോഷ് ഭവനു (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1100 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ലോകത്തിന് മുഴുവന്‍ ശാന്തിയും സമാധാനവും ലഭിക്കുന്നതിനു വേണ്ടി കാലിത്തൊഴുത്തില്‍ പിറന്ന യേശുദേവന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ നാം ഒരുങ്ങിയിരിക്കുന്ന ഈ സമയത്ത്. 5000 പേര്‍ക്ക് അപ്പം നല്‍കിയ ക്രിസ്തുവിനെപോലെ നമുക്ക് കഴിഞ്ഞില്ലെങ്കിലും ഒരാള്‍ക്കെങ്കിലും കൊടുക്കാന്‍ നമുക്കും കഴിയേണ്ടേ ?
തോപ്രാംകുടിയിലെ അസീസി സന്തോഷ് ഭവനിന്‍ ചെന്നാല്‍ റോഡില്‍ എറിഞ്ഞുകളഞ്ഞ കുട്ടികളും, തലക്ക് സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പലരെയും നമുക്ക് കാണാം. ഇവരെ എല്ലാം സംരക്ഷിക്കുന്നത് അവിടെ സേവനം അനുഷ്ഠിക്കുന്ന നാലു സിസ്റ്റര്‍മാരാണ്. നമ്മള്‍ എല്ലാം ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റിക്കുവേണ്ടി അപേക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം നാട്ടില്‍പോയ സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.
പണം തന്ന എല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് അയച്ചു തന്നിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ബിനോയി ജോസഫ്
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.
കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.
യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം. മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.