Uncategorized

ജോണ്‍സണ്‍ മാത്യൂസ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) ഈ മാസം 16-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്ഫോര്‍ഡ് നോര്‍റ്റണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു ആരംഭിക്കുന്ന ഘോഷയാത്രയോടെ ആവണി 2017ന് തുടക്കം കുറിക്കും. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. മാവേലി, വിവിധ പ്രഛന്നവേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കോല്‍ക്കളി, കലാരൂപങ്ങള്‍, എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടര്‍ന്ന് ആഷ്ഫോര്‍ഡിലെ 100 കണക്കിനു വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, ബാലന്മാരുടെ കോല്‍ക്കളി, നാടന്‍പാട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍നിന്നു എത്തിച്ചേര്‍ന്ന മാതാപിതാക്കളെയും ഉള്‍പ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ് എന്നിവയ്ക്ക് ശേഷം വാശിയേറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യും ഉണ്ടാവും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സുപ്രസിദ്ധ സാഹിത്യകാരിയും ലണ്ടന്‍ ന്യൂഹാം മുന്‍ മേയറുമായ ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥിയായിരിക്കും. ശേഷം 3.30ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറി സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു കൊച്ചുതള്ളിയില്‍ സംഗീതം നല്‍കിയ അവതരണഗാനം, അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ ആവണി 2017ന് തിരശ്ശീല ഉയരുന്നു.

പൂതപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാല്‍ ആവണി 2017 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ അത്തപ്പൂക്കള മത്സരം സെപ്തംബര്‍ 15-ാം തീയതി മാവേലി നഗറില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

കലാസ്നേഹികളായ മുഴുവന്‍ ആളുകളേയും സെപ്തംബര്‍ 16-ാം തീയതി മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

മലയാളം യുകെ ന്യൂസ് ടീം

ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിൽ റോമിൽ പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി. പോപ്പ് ഫ്രാൻസിസ് അച്ചന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ  ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇംഗ്ലണ്ടിലെ പ്രബല മലയാളി സംഘടനയായ കെസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്യുകാസ്റ്റില്‍ സയന്‍സ് കോളേജില്‍ നടക്കും. മലയാളികളുടെ കുടിയേറ്റ ഗ്രാമമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആഘോഷത്തിമിര്‍പ്പിലാക്കിക്കൊണ്ട് കെസിഎ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ആനന്ദ് ടിവി ആന്‍ഡ് ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. രാവിലെ 10ന് ഓണാഘോഷ മത്സരങ്ങള്‍. 12 മുതല്‍ രണ്ടു വരെ ഓണസദ്യ. രണ്ടര മുതല്‍ സാംസ്‌കാരിക സമ്മേളനത്തോടു കൂടെ സ്‌കൂള്‍ ഓഫ് കെസിഎയുടെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന കലാമാമാങ്കം ഉണ്ടായിരിക്കും.


ഈ ഓണാഘോഷ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
കെസിഎ എക്‌സിക്യൂട്ടിവ്

Newcastle Accademy

Ostend place
Newcastle
ST5 2QY

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സോബിച്ചന്‍ (പ്രസിഡന്റ്) : 079 3466 7075
ബിന്ദു (സെക്രട്ടറി) : 077 9106 8175

മലയാളം യുകെ ന്യൂസ് ടീം.

ശക്തമായി വീശിയ ഐലീൻ കൊടുങ്കാറ്റിൽ യുകെയിലെങ്ങും ജനജീവിതം സ്തംഭിച്ചു. ഈ സീസണിലെ ആദ്യ കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി വിതരണത്തെ ബാധിച്ചു. ട്രെയിൻ ഗതാഗതത്തെയും കാറ്റ് തടസപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. മണിക്കൂറിൽ 74 മൈൽ സ്പീഡിലാണ് കാറ്റ് പല സ്ഥലങ്ങളിലും വീശിയത്.

നാഷണൽ റെയിൽ സർവീസുകൾ പലതും റദ്ദാക്കി. നിരവധി ട്രെയിനുകൾ താമസിച്ചാണ് ഓടുന്നത്. വൻ മരങ്ങൾ കടപുഴകി വീണതു മൂലം റോഡുകളിൽ ഗതാഗത സ്തംഭനവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ എഞ്ചിനീയർമാർ അക്ഷീണ പരിശ്രമത്തിലാണ്. ഡ്രൈവർമാർക്ക് ഹൈവേ ഏജൻസിയും മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (KMWA)ന്റെ ഓണാഘോഷ പരിപാടികളില്‍ കാണികള്‍ കളംനിറഞ്ഞാടി. കുട്ടികളും വലിയവരും അവതരിപ്പിച്ച കലാപരിപാടികള്‍ KMWA സംഘടനശേഷിയും നേതൃപാടവവും വിളിച്ചറിയിക്കുന്നതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ തുടക്കം കുറിച്ച ഓണാഘോഷ പരിപാടികള്‍ വൈകുന്നരം വരെ തുടര്‍ന്നു.

യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ്, കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം നിലവിളക്കില്‍ തിരി തെളിച്ചതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. രുചികരമായ ഓണസദ്യ എല്ലാവരും നന്നായിആസ്വദിച്ചു. KMWA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് ജോണ്‍, ട്രഷര്‍ ഷിന്‍സന്‍ ലൂക്കോസ്, ജോയ മര്‍ഫി, ആഷ ഷിന്‍സന്‍, P RO മര്‍ഫി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

പരിപാടികള്‍ നല്ലനിലയില്‍ വിജയിപ്പിച്ചതിനു കെറ്ററിംഗിലെ മുഴുവന്‍ മലയാളികളേടും പ്രസിഡന്റ് സോബിന്‍ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. കെറ്ററിംഗിലെ മുഴുവന്‍ മലയാളികളും KMWA ക്ക് ഒപ്പമാണന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍.

സ്വന്തം ലേഖകന്‍

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ്‌ ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ  ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.

യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുകെയിലെ  അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.

ജെഗി ജോസഫ്

ആര്‍പ്പുവിളികളോടെ മാവേലിയെ വരവേല്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും അഭിമാനവും ആവേശവുമാണ്. അത് കേരളത്തില്‍ അല്ലെങ്കില്‍ പോലും. നാടിനെ വിട്ടു ജീവിയ്ക്കേണ്ടി വന്നാലും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജാതിമത വ്യത്യാസമില്ലാതെയുള്ള ഓണാഘോഷം. കേരളത്തിന്റെ തനതു വേഷത്തിലെത്തി ആഘോഷത്തിന്റെ പൂര്‍ണ്ണതയില്‍ ഏവരും ഓണം കൊണ്ടാടും. ഓണസദ്യയും ഓണക്കളികളും ഓണപ്പാട്ടും തിരുവാതിരയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഒരുക്കിയത്.

ഒരുമയുടെ ഉത്സവമാണ് ഓണം. സദ്യഒരുക്കാനും മറ്റ് ആഘോഷ പരിപാടികള്‍ക്കും ആ ഒത്തൊരുമ തന്നെയാണ് ബ്രിസ്‌ക അസോസിയേഷനിലെ ഓരോ അംഗ അസോസിയേഷനുകളെയും വേറിട്ട് നിര്‍ത്തുന്നതും. മാതൃകയാക്കാവുന്ന രീതിയില്‍ ഒരുക്കിയ സദ്യവട്ടങ്ങള്‍ തന്നെ ശ്രദ്ധേയം. 12 മണിയോടെ ഓണ സദ്യ ആരംഭിച്ചു. ഏകദേശം 900 പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി. അതും 24 കൂട്ടം വിഭവങ്ങളുമായി. ഓണസദ്യയ്ക്കിടയില്‍ ബ്രിസ്റ്റോളിലെ ഗായകര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ഓണാഘോഷത്തിന്റെ തുടക്കമായി ഗംഭീര ഓണസദ്യ മാറി. വിവിധ അംഗ അസോസിയേഷനുകളില്‍ പാകം ചെയ്ത് മുഴുവന്‍ ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം എത്തിക്കുക എന്നത് തന്നെയാണ് ഈ കൂട്ടായ്മയ്ക്ക് കിട്ടേണ്ട ഏറ്റവും വലിയ അനുമോദനം.

900 ത്തിലധികം പേര്‍ക്ക് സ്വയം പാചകം ചെയ്ത് സദ്യ ഒരുക്കുന്ന യുകെയിലെ ഏക അസോസിയേഷനാണ് ബ്രിസ്‌ക. സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പൂര്‍ണ്ണതയാണ് ഓണാഘോഷമെന്ന് ഇക്കുറിയും തെളിയിച്ചു അംഗങ്ങളെല്ലാം. ഓണാഘോഷത്തിനെത്തിയവര്‍ക്കെല്ലാം ചെറിയൊരു നിരാശയായിരുന്നു ബിബിസിയില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പ്. മഴദിവസമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഓണക്കളികളുടെ നിറം മങ്ങുമോ എന്ന ആശങ്ക ഏവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ പോലും അനുകൂലമായി. മഴ മാറിനിന്നു ഈ ആഘോഷങ്ങള്‍ക്ക് മുന്നില്‍.

ആവേശത്തിന്റെ പാരമ്യതയില്‍ എത്തുന്ന ഓണക്കളി മത്സരമാണ് വടംവലി. ഒരു പ്രൊഫഷണല്‍ ടച്ചോടെ ഏവരും തങ്ങളുടെ ഹരം പിടിപ്പിക്കുന്ന ആര്‍പ്പുവിളിയുമായി വടംവലി മത്സരത്തില്‍ പങ്കെടുത്തു. കടുത്ത മത്സരമാണ് ഇക്കുറിയും നടന്നത്. ഒടുവില്‍ യുബിഎംഎയുടെ ചുണക്കുട്ടന്മാര്‍ ഒന്നാം സ്ഥാനം നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ ഫിഷ്പോണ്ട്സ് സ്നേഹ അയല്‍ക്കൂട്ടത്തിലെ ചുണക്കുട്ടികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.

ചില ഓണക്കളികള്‍ എന്നും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നവയാണ്. അവയെയും ഭാഗമാക്കി ബ്രിസ്‌ക. കല്ലുകളി,ഈര്‍ക്കിലി കളി തുടങ്ങി രസകരമായ മത്സരങ്ങള്‍ നടന്നു. വടം വലി മത്സരത്തിന് ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. 40 ഓളം കുട്ടികള്‍ അണിനിരന്ന ഓപ്പണിങ് ഡാന്‍സ് ശ്രദ്ധേയമായിരുന്നു.

ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഫലം കാണുകയായിരുന്നു വേദിയില്‍. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഓപ്പണിങ് ഡാന്‍സ് മാറി. മാവേലിയുടെ വരവും വളരെ വ്യത്യസ്ഥമായിരുന്നു. ഒറ്റ കുതിരയെ കെട്ടിയ തേരില്‍ എഴുന്നള്ളിയ മഹാബലിയെ ബ്രിസ്‌കയുടെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചു. ഓണഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷനായി. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലര്‍ ടോം ആദിത്യയും മാവേലിയും ബ്രിസ്‌ക പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ജിസിഎസ്സി, എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വടംവലി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പൊതു യോഗത്തില്‍ വച്ച് സമ്മാനം നല്‍കി. അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തു ഈ വേദി.

ബ്രിസ്‌കയുടെ സുന്ദരികളായ മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിര കളിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഓപ്പണിങ്ങ് ഡാന്‍സ് മനോഹരമായി അണിയിച്ചൊരുക്കിയ മെര്‍ലിന്‍ തോമസിനെ യോഗത്തില്‍ പ്രത്യേകം അനുമോദിച്ചു. തുടര്‍ന്ന് ബ്രിസ്‌കയുടെ 17ഓളം അംഗ അസോസിയേഷനുകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.ബ്രിസ്‌ക ആസ്‌കിന്റെയും യുബിഎംഎയുടേയും സ്നേഹയുടേയും മറ്റ് അംഗ അസോസിയേഷനുകളുടേയും കുട്ടികള്‍ മത്സരിച്ച് മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു. ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ ഗംഭീരമായി. അടുത്ത ഓണം വരെ ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് വിരാമമായത്.

ബ്രിസ്‌കയ്ക്ക് വേണ്ടി അതിമനോഹരമായ പൂക്കളം ഒരുക്കിയ സുദര്‍ശനന്‍ നായരും കുടുംബവും എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷകവും മികവു കാട്ടി. ഹൃദ്യമായ പൂക്കളം തന്നെയാണ് കുടുംബം ഒരുക്കിയത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയ അംഗ അസോസിയേഷനുകള്‍ക്ക് ജോയ്ന്റ് സെക്രട്ടറി ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും മികവുറ്റതാക്കാന്‍ കാരണം.

ഭക്ഷണം ഒരുക്കിയ അംഗങ്ങള്‍, പൂക്കളമൊരുക്കിയ സുദര്‍ശനന്‍ നായര്‍ക്കും വൈകീട്ടത്തെ കാന്റീനൊരുക്കിയ മന്ന കാറ്ററിംഗ് സര്‍വീസസിനും ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടിവിയ്ക്കും പ്രത്യേകം പ്രത്യേകമായി ജോയിന്റ് സെക്രട്ടറി നന്ദി അറിയിച്ചു. ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണാഘോഷം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഏവരും വീട്ടിലേക്ക് മടങ്ങി.

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സമുചിതമായി ആഘോഷിക്കുന്ന വിളംബരം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി.

സര്‍വ്വകലകള്‍ക്കും അധിപനായ ജഗദീശ്വരനെ സ്മരിച്ചുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി ആവണി 2017 ന്റെ വിജയത്തിനായി ആഷ്‌ഫോര്‍ഡിലെ മലയാളി ഭവനങ്ങള്‍ പരിശീലനത്തിന്റെ തിരക്കിലാണ്.

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കകളുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്തംബര്‍ 16 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രവണ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്‌നേഹികളെ Norton Knatchbull School ലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.

യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവസമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാസംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങള്‍യായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശപ്പറവകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കുകയാണ് ചെയ്തത്.

ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലി, ജോയിന്റ് കണ്‍വീനര്‍ സാന്റോ ജേക്കബിന്റെ പിതാവ് ജേക്കബ് കീഴേത്തുകുന്നേല്‍, ഷിന്റോ താണോലി തുടങ്ങിയവര്‍ ചേര്‍ന്ന് രാജാക്കാടുള്ള കരുണാ ഭവന് ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറി. ഇടുക്കി ജില്ലാസംഗമം അംഗങ്ങള്‍ അനാഥരും, അംഗ വൈകല്യം വന്നവരും, ബുദ്ധി വളര്‍ച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വ്യക്തികള്‍ക്ക് ഓണം നാളില്‍ ഒരു ദിനത്തെ അന്നത്തിനുള്ള തുക നല്‍കിയാണ് തങ്ങളുടെ സ്‌നേഹം പ്രകടമാക്കിയത്.

ഇടുക്കിജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും അംഗങ്ങളുടെ നല്ല സഹകരണവും വ്യക്തി ബന്ധങ്ങളും, കൂട്ടായ്മയും ആണ് ഈ സ്ഥാപനങ്ങള്‍ക്ക് ഈ സഹായം ചെയ്യാന്‍ ഇടയാക്കിയത്. ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിന് സമീപം കളളിമാലി എന്ന കൊച്ചു ഗ്രാമത്തില്‍ വൈദ്യുത ബോര്‍ഡില്‍ ജീവനക്കാരിയായിരുന്ന വാന്തുപറമ്പില്‍ ട്രീസ തങ്കച്ചന്‍ 1993ല്‍ ആണ് കരുണാ ഭവന് രൂപം കൊടുത്തത്. സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് വഴിവക്കില്‍ ഉപേക്ഷിക്കപ്പടുന്ന ചോരക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയ ശ്രൂശ്രൂഷയിലൂടെ ഇതിനോട് അകം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലും ആയി കഴിഞ്ഞു. പലരേയും വിവാഹാന്തസിലേക്ക് പ്രവേശിപ്പിക്കാനും ഇടയാക്കി.

75 ഓളം അംഗങ്ങള്‍ ഉള്ള കരുണാഭവനില്‍ ബുദ്ധിമാന്ദ്യമുള്ളവരും, രോഗികളും, അനാഥരും ആയിട്ടുള്ളവരാണ് ഉള്ളത്. നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ആവശ്യമുണ്ട്.
കരുണാ ഭവന്റെ അഡ്രസും, ബാങ്ക് ഡീറ്റെയില്‍സും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Karuna Bhavan
Rajaakkadu.
Account No :
10561832367
IFSC code:
SBINO08689
SBI VELLATHOOVAL.
PH NO. 04868242555

പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് മൊഴി. പിസി ജോർജിന്‍റെ പ്രസ്താവന തനിക്ക് ‌അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി കൈമാറിയ പരാതിയിൽ ആലുവ റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. പിസി ജോർജ് തനിക്കെതിരെ പരാമർശം നടത്തിയ ശേഷം സിനിമാരംഗത്തുനിന്നും അല്ലാതെയുമള്ള സുഹൃത്തുക്കൾ തന്നെ വിളിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിൽ പറയുന്നുണ്ട്.

Copyright © . All rights reserved