ടോം ജോസ് തടിയംപാട്
മുളകുവള്ളിയിലെ ബോയ്‌സ്‌കോ അനാഥമന്ദിരത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 516 പൗണ്ട്. ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ ജൂലൈ 20 വരെ തുടരുന്നു. അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ബര്‍ത്ത് ഡേ ആഘോഷം മാറ്റിവച്ചു കേക്കിന്റെ പണം ഈ കുട്ടികള്‍ക്ക് നല്‍കിയ വെയില്‍സിലെ ഷിജു ചാക്കോയെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. സിസ്റ്റര്‍ ലിന്‍സ് മേരിയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു. ടിവി പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെകിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങിക്കൊടുത്തു കഴിഞ്ഞു.
ഇനി നമുക്ക് ഇവിടുത്തെ 25 കുട്ടികള്‍ക്കും ഓണത്തിന് പുതിയ ഉടുപ്പും രുചികരമായ ഓണസദ്യയും നല്‍കണം. അതിനു വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഞാനും സിസ്റ്ററും തമ്മില്‍ സംസാരിച്ച വീഡിയോ ഇതുവരെ 2,66,000 ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തു ഫോണ്‍ വിളികള്‍ സിസ്റ്ററിനു ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ കൂട്ടമായി വന്നു ഭക്ഷണം പാകം ചെയ്തു കുട്ടികള്‍ക്കൊപ്പം കഴിക്കുന്നു അത്തരത്തിലുള്ള വലിയ ബഹുജനപിന്തുണ ഈ സ്ഥാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക. നിങ്ങളാല്‍ കഴിയുന്നത് സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.. നന്ദി
ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
രാജേഷ് ജോസഫ്
ലെസ്റ്റർ: ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.
കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ആഗസ്റ്റ് 31 വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ആഘോഷവേദിയിൽ കൂപ്പൺ വില്പന ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് നേരത്തേ തന്നെ വിതരണം നടത്തുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഓണത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടക്കും. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ബാബു ജോസഫ്
ഷെഫീല്‍ഡ്:കലാകേരളത്തിന്റെ തനത് നടന കലാസാഹിത്യ ഇനങ്ങളില്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങളുമായി യുകെയിലെ അറിയപ്പെടുന്ന പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2017-2018 വര്‍ഷത്തെ ‘ആര്‍ട്സ് ഡേ’ വിവിധ പരിപാടികളോടെ ഇന്നു(01/07/17)നടക്കും. രാവിലെ 9 മണിയോടെ സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ദേവാലയത്തിന്റെ പാരിഷ് ഹാളിലുമായി ഒരേസമയം വിവിധ വേദികളിലായിട്ടാണ് മത്സര ഇനങ്ങള്‍ അരങ്ങേറുക.വിവിധ ഇനങ്ങളില്‍ അതാതുരംഗത്തെ പ്രമുഖവ്യക്തികള്‍ വിധിനിര്‍ണയം നടത്തും.
ഒട്ടേറെ പുതുമകളോടും വന്‍ ജനപങ്കാളിത്തത്തോടും കൂടി നടത്തപ്പെടുന്ന ഇത്തവണത്തെ ആര്‍ട്‌സ് ഡേ പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും മിതമായ നിരക്കില്‍ ഷെഫീല്‍ഡിലെ നൂതന മലയാളി സംരഭം നീലഗിരി റസ്റ്റോറന്റിലെ രുചികരമായ ഭക്ഷണവും കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു, സെക്രട്ടറി ട്രീസ വിനയ്, ട്രഷറര്‍ ബിബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരവേ മുഴുവനാളുകളെയും അസോസിയേഷന്‍ നേതൃത്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ബിജു മാത്യു 07828 283353
ട്രീസ വിനയ് 07906 169262
ബിബിന്‍ ജോസ് 07807 791368
അഡ്രസ്സ്
St patrick Catholic Church
851, Barnsley Road
Sheffield
S5 0 QF.
ജി. രാജേഷ്
ബ്രിസ്റ്റലിലെ പ്രമുഖ ഡാന്‍സ് സ്‌കൂള്‍ ആയ അക്കാഡമി ഓഫ് ശക്തീഷ് നര്‍ത്തനാലയത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നാം തീയതി ശനിയാഴ്ച ബ്രിസ്റ്റോലില്‍ നൃത്തസന്ധ്യ. വൈകുന്നേരം നാല് മുപ്പതിന്, പാച്ച് വേ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. മേല്‍വിലാസം, പാച്ച് വേ കമ്മ്യൂണിറ്റി ഹാള്‍, ഹേംപ്ടണ്‍ ലൈന്‍, അല്‍മോന്റ്സ്ബറി, BS32 4 AJ..
നാട്യകലാമണി ദുഷ്യന്തി ത്യാഗരാജയാണ് മുഖ്യ അതിഥി. സ്റ്റേജ് ഡയറക്ഷനും കോറിയോ ഗ്രാഫിയും അക്കാദമി ഡയറക്ടര്‍ തുര്‍ഖാ സതീശ്വരന്‍. നൃത്ത സംഗീത വിസ്മയ ഒരുക്കി നര്‍ത്തകിമാര്‍ ഈ സന്ധ്യയെ മനോഹരമാക്കുന്ന വേദിയില്‍, കുട്ടികള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്യും. പ്രവേശനം സൗജന്യം.
ഷാലു ചാക്കോ
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയുണ്ടായി. മൂന്ന് നാല് വര്‍ഷം, ലക്ഷങ്ങള്‍ ലോണെടുത്തു പഠിച്ചിറങ്ങുന്ന ഒരു നഴ്‌സിന് പിന്നീട് സ്വകാര്യ ആശുപത്രികളില്‍ നിന്നും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മാറേണ്ടത്. കൂടാതെ ഇവരുടെ ഈ ശമ്പളത്തില്‍ നിന്നും മെസ് ഫീസ്, യൂണിഫോം ഫീസ് തുടങ്ങിയ പേരുകളില്‍ തുകകള്‍ ഈടാക്കുകയും നിശ്ചിത കാലയളവില്‍ ജോലി ചെയ്യണമെന്ന കരാറില്‍ ഒപ്പിടീക്കുന്നതും വഴി മെച്ചപ്പെട്ട ജോലി തേടി പോകാനുള്ള അവസരവുമാണ് നിഷേധിക്കപ്പെടുന്നത്.
കേരളത്തില്‍ ചികിത്സക്കായി മുടക്കേണ്ട തുക നിരന്തരം വര്‍ധിപ്പിക്കുകയും ആശുപത്രി സമുച്ചയങ്ങള്‍ ദിവസം തോറും വികസിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ കാര്യത്തില്‍ എന്ത് കൊണ്ട് ന്യായമായ തീരുമാനമെടുക്കുന്നില്ല? മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും ആശുപത്രി മാനേജ്‌മെന്റും ഇങ്ങനെ കഷ്ടപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടി അര്‍ഹമായ ഒരു വേതന വര്‍ദ്ധന നടപ്പാക്കും എന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രതീക്ഷിക്കട്ടെ.
എഡിറ്റോറിയല്‍
യുകെ മലയാളി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട് എന്ന് കരുതുന്നവര്‍ ആണ്. ഈ വിശ്വാസത്തിന്‍റെ കാരണം മിക്കവരും തന്നെ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലൈഫ് കവറോ, മോര്‍ട്ട്ഗേജ് കവറോ, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറോ എടുത്തിട്ടുള്ളവര്‍ ആയത് കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ ഏതെങ്കിലും ഒരു പോളിസി എടുത്തത് കൊണ്ടോ കൃത്യമായി നല്ലൊരു തുക മാസം തോറും പ്രീമിയം അടച്ചത് കൊണ്ടോ നിങ്ങള്‍ക്കും കുടുംബത്തിനും അടിയന്തിര ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് തുക കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പും എടുത്തു കഴിഞ്ഞും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കുന്നത്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് കമ്മീഷണേഴ്സ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ഒരു ബില്യനോളം വരുന്ന തുകയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ റിലീസ് ചെയ്യാത്തതായി ഉണ്ട്. പോളിസി എടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും, അതാത് സമയത്ത് കമ്പനികളെ അപ്ഡേറ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവും ഒക്കെ ഇന്‍ഷുറന്‍സ് തുക ആവശ്യ നേരത്ത് ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആകുമെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോളിസികള്‍ പലതും മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ല എന്ന വസ്തുതയും ക്ലെയിമുകള്‍ റിലീസ് ആയി കിട്ടാതിരിക്കാന്‍ കാരണമാകാറുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് പോളിസികള്‍ എടുക്കുന്ന പലരും ഇതിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ച് നോക്കാന്‍ പോലും മെനക്കെടാതിരിക്കുന്നത് ആവശ്യ നേരത്ത് അപകടമായി തീരും. ജീവിതകാലം മുഴുവനുള്ള കവര്‍, ലോകത്തെവിടെയും പരിരക്ഷ തുടങ്ങി ഇന്‍ഷുറന്‍സ് ഉപദേശകര്‍ പറഞ്ഞു തരുന്ന പല കാര്യങ്ങളും പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അങ്ങനെയാവണമെന്നില്ല. ഇതൊക്കെയുള്ള പോളിസികള്‍ക്ക് പ്രീമിയം കൂടുമെന്നതിനാല്‍ ഉപദേശകരും ഉപഭോക്താക്കളും പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാവില്ല എന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
പുക വലിക്കുന്നവരാണോ, എന്താണ് ജോലി, ഹോബികള്‍ എന്തൊക്കെയാണ്, മെഡിക്കല്‍ കണ്ടീഷന്‍സ് എന്തൊക്കെയാണ്, തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവരാണോ തുടങ്ങി പല കാര്യങ്ങളും വിശദമായി ചോദിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങിയ ശേഷമാണ് എല്ലാ കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ പോളിസി പ്രീമിയം തുകയെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സമയങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ ക്ലെയിം ചെയ്യേണ്ട സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു പോളിസി എടുത്തത് കൊണ്ടോ പ്രീമിയം കൃത്യമായി അടച്ചത് കൊണ്ടോ മാത്രം ഇന്‍ഷുന്‍സ് കമ്പനി പരിരക്ഷ നല്‍കണമെന്നില്ല. എല്ലാ വശങ്ങളും കൃത്യമായി ശ്രദ്ധിച്ച് തന്നെ വേണം പോളിസി എടുക്കാന്‍. എങ്കില്‍ മാത്രമേ ആവശ്യ നേരത്ത് ഉപകരിക്കുകയുള്ളൂ.
ജോണ്‍സ് മാത്യൂസ്
ആഷ്ഫോര്‍ഡ്: വിജയകരമായ 5-ാമത് അഖില യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വീണ്ടും കായികമേളക്കായി ഒരുമിക്കുന്നു. ജൂലൈ 1-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് വില്ലീസ്ബ്രോ (Willesbourough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളുടെ ലോഗോ ‘ആവണി – 2017’ തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.
ഒന്നാം തീയതി നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, വോളിബോള്‍, കുട്ടികളുടെ ഫുട്ബോള്‍ എന്നിവ പല വേദികളിലായി അരങ്ങേറും. കൂടാതെ പുതുമയാര്‍ന്ന വിവിധ മത്സര ഇനങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സന്‍ അറിയിച്ചു.
രണ്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവയുടെ മത്സരം നടക്കും. പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസീമമായ സഹകരണവും സഹായവും പങ്കാളിത്തവുമുണ്ടാകണമെന്ന് ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവരും സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളായ തോമസ് ഔസേപ്പ്, സണ്ണി ജോസഫ്, ജോണ്‍സണ്‍ തോമസ്, ലിജു മാത്യൂ, സോജാ, ദീപാ, ജെറി, ശ്യാം മോഹന്‍ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സജീവ് സെബാസ്റ്റ്യന്‍
ഓണത്തിനോടനുബന്ധിച്ചു നടത്തി വരുന്ന ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളുടെ വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ്. രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത്. രണ്ടാമത് എത്തുന്ന ടീമിന് എസ്‌കെ ഇലക്ട്രിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് പ്രൈം കെയര്‍ നഴ്‌സിംഗ് ഏജന്‍സി നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും. ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് ഐസിഎസ് ഇന്‍ജുറി ക്ലെയിം സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത്. രണ്ടാമത് എത്തുന്ന ടീമിന് പാഷന്‍ ഹെല്‍ത്ത് കെയര്‍ ലെസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് ഫിലിപ്‌സ് ക്ലിംസ് നല്‍കുന്ന £101 പൗണ്ടും ട്രോഫിയുമാണ്
മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കല്‍, ഷാജി മാമ്പിള്ളി, സോബന്‍ ജോണ്‍, മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍, ഓര്‍ത്തോ ജോര്‍ജ് കവന്ട്രി, മേഘം ഓര്‍ക്കസ്ട്ര, ബെറ്റര്‍ ഫ്രെയിംസ് പ്രൈവറ്റ് ലിമിറ്റഡ്, കായല്‍ റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ്. ഈ വര്‍ഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനിലെ വിജയികള്‍ക്ക് ഒന്നാമത് എത്തുന്ന ആള്‍ക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നല്‍കുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്ഗോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും.
മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യുകെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തില്‍ ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് -,ജിറ്റോ ജോണ്‍ -07405193061, ബിന്‍സ് ജോര്‍ജ് -07931329311 സജീവ് സെബാസ്റ്റ്യന്‍ -07886319132 സിബു ജോസഫ് -07869016878, സെന്‍സ് ജോസ് കൈതവേലില്‍ -07809450568
ജിമ്മി ജോസഫ്
സ്‌കോട്‌ലാന്‍ഡിലെ സംഗീത പ്രേമികളെ സ്വരരാഗലയ മാധുരിയുടെ സംഗീത സാഗരത്തിലാറാടിക്കാന്‍, സ്‌കൂള്‍ അവധിക്കാലം ആഘോഷമാക്കാന്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച, സ്വരമാധുര്യം കൊണ്ടും ഭാവുകത്വം കൊണ്ടും കാലങ്ങളായി സഠഗീതപ്രേമികള്‍ നെഞ്ചിലേറ്റിയ ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഭാവഗായകന്‍ ജി.വേണുഗോപാലിനെ നേരില്‍ കാണാനും ആ സ്വരമാധുര്യം നേരിട്ടാസ്വദിക്കാനും മനസ്സില്‍ സംഗീതം കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന ഞായറാഴ്ച – ജൂലൈ 2 ന് വൈകുന്നേരം 5.30ന് ഈസ്റ്റ്കില്‍ ബ്രൈഡിലുള്ള ബാലറപ്പ് ഹാളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
വേണുഗോപാലിനെ കൂടാതെ സംഗീത ലോകത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ സേതു വാര്യര്‍, ഡോക്ടര്‍ സവിത മേനോന്‍, ഡോക്ടര്‍ സാവിത്രി സൗമ്യ എന്നിവര്‍ അടിപൊളി ഗാനങ്ങളുമായി വേദി കീഴടക്കും. ഇവരോടൊപ്പം പ്രശസ്തമായ ജാസ് ലൈവിന്റെ ശ്രീനാഥും ജിനുവും കൂടി ചേരുമ്പോള്‍ അവിസ്മരണീയമായ ഒരു സംഗീത സായാഹ്നമായിരിക്കും ഗ്ലാസ് ഗോ മലയാളികള്‍ക്കായി സമ്മാനിക്കപ്പെടുക. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത സായാഹ്ന വിരുന്നില്‍ മിതമായ നിരക്കില്‍ വെജിറ്റബിള്‍ നോണ്‍ വെജിറ്റബിള്‍ ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.
ഒട്ടേറെ സ്റ്റേജ് ഷോകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് വേറിട്ടൊരനുഭവം തന്നെയായിരിക്കും വേണുഗീതം 2017. ഗ്ലാസ്‌ഗോയിലെ സംഗീത സ്‌നേഹികളായ 20ല്‍ പരം ആളുകളാണ് വേണുഗീതം 2017ന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശ്രവണ സുന്ദര സംഗീത സ്വരമാധുര്യം ആസ്വദിക്കാന്‍ എല്ലാ സംഗീതപ്രേമികളുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ടോം ജോസ് തടിയംപാട്
പ്രാവ് തിരുമേനിക്ക് അദ്ദേഹത്തിന്റെ പിതാവിന്റെ അടുക്കലേക്ക് പോകാന്‍ കാരണമായ കര്‍ത്താവിന്റെ വലിയ കൃപ ലഭിച്ചത് ലിവര്‍പൂളിലെ ഹൈട്ടന്‍ റോഡില്‍ വച്ചായിരുന്നു. ഏതോ ഒരു ധ്യാനകേന്ദ്രത്തിലേക്ക് പരിശുധാത്മാവിന്റെ ദൗത്യവുമായി പറക്കുന്ന സമയത്താണ് റോഡില്‍ വീണു കിടക്കുന്ന മന്ന കണ്ടത്. അതു ഭക്ഷിപ്പാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതോ പിശാചുബാധിതന്‍ തെളിച്ച ശകടം അവനെ ഇടിച്ചിട്ടിട്ട് കടന്നു പോയി. തൊട്ടു പുറകെ അവിടെ എത്തിയത് ഈ ലേഖകന്റെ ശകടമായിരുന്നു. റോഡില്‍ കിടന്നു വേദന അനുഭവിക്കുന്ന പ്രാവ് തിരുമേനിയെ രക്ഷിക്കാന്‍ ശകടം നിറുത്തി ഇറങ്ങിയപ്പോള്‍ പുറകില്‍ വന്ന വെള്ളക്കാരുടെ ശകടങ്ങള്‍ക്ക് തടസം അനുഭവപ്പെട്ടതുകൊണ്ട് അവര്‍ ഒച്ച വയ്ക്കാനും ഹോണ്‍ അടിക്കാനും തുടങ്ങി. പക്ഷെ ഞാന്‍ പ്രാവ് തിരുമേനിയെ വളരെ ബഹുമാനത്തോടെ എടുത്തു റോഡിന്റെ സൈഡില്‍ വയ്ക്കുന്നത് കണ്ടപ്പോള്‍ അവരെല്ലാം പ്രാവ് തിരുമേനിയെ രക്ഷിച്ചതിനു തന്തവിരല്‍ ഉയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു കടന്നു പോയി.
ലോകത്തെ മുഴുവന്‍ ധ്യാനകേന്ദ്രങ്ങളില്‍ ഒലിവു കമ്പും കടിച്ചുപിടിച്ചു പരിശുദ്ധാത്മാവിന്റെ രൂപത്തില്‍ പറന്നു വന്നിരുന്ന പ്രാവു തിരുമേനിയുടെ മരണം തികച്ചും വേദനാജനകമാണ്. ഒരു കന്യാസ്ത്രീയെയും കൊന്നു കിണറ്റില്‍ ഇട്ടില്ലെങ്കിലും ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്ണിനേയും ഗര്‍ഭം ധരിപ്പിച്ച് അപ്പനെ കുറ്റം ഏല്‍പ്പിച്ചില്ലെങ്കിലും നാട്ടിലെ കക്കൂസിന്റെ മുന്‍പില്‍ ഒന്നുക്ക് പോകുന്നതിനും രണ്ടുക്ക് പോകുന്നതിനും ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് പോലെ മരിച്ചടക്കിനും ആദ്യകുര്‍ബാനക്കും ചാര്‍ജ് അച്ചടിച്ചു നല്‍കിയിരിക്കുന്ന തിരുമേനിമാരെ പോലെ ഒരു പ്രവൃത്തിയും ചെയ്തില്ലെങ്കിലും പ്രാവ് തിരുമേനി ഒരു ദുരന്തകഥാപാത്രമായി എന്റെ മനസിനെ വേദനിപ്പിച്ചു കൊണ്ടാണ് കടന്നു പോയത്.
ലോകത്തെ പ്രധാന മൂന്നു സെമിറ്റിക്ക് മതങ്ങളും മനുഷ്യന്‍ മറ്റു ജീവികളില്‍നിന്നും വളരെ ശ്രേഷ്ഠനാണ് എന്നു പഠിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലാകുന്നില്ല. കാരണം മനുഷ്യന്‍ ലോകം പിടിച്ചടക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന ആറ്റം ബോംബ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുടെ മുകളില്‍ ഭയപ്പെട്ടു കിടന്നുറങ്ങുമ്പോള്‍ പോത്തും പ്രാവും അതിന്റെ ജീവിത വഴിയില്‍ വല്ല പുല്ലും വെള്ളവും കുടിച്ചു സന്തോഷത്തോടെ കിടന്നുറങ്ങുന്നു. അപ്പോള്‍ മനുഷ്യനാണോ പോത്താണോ ശ്രേഷ്ഠന്‍? ഒരു കാര്യം ഉറപ്പാണ്, മനുഷൃന്‍ അസംതൃപ്തനാണ്. പോത്തും പ്രാവും ഒക്കെ അസംതൃപ്തരാണോ എന്നറിയില്ല. അതുകൊണ്ടുതന്നെ മനുഷ്യര്‍ ശ്രേഷ്ഠര്‍ എന്നു പറയാന്‍ കഴിയില്ല ആയതിനാലാണ് സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ ഞാന്‍ തിരുമേനി എന്നു വിളിക്കാന്‍ കാരണം.
എന്താണങ്കിലും ജോലി കഴിഞ്ഞു ഡിപ്പോയിലേക്ക് പോകുന്ന വഴിയില്‍ പ്രാവ് തിരുമേനി രക്ഷപെട്ടു പറന്നു പോയിക്കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തിരുമേനിയെ വച്ച സ്ഥലത്തേക്ക് നോക്കി. പക്ഷെ തിരുമേനി കടുത്ത ചൂടില്‍ അവിടെ തന്നെ ഇരിക്കുന്നു (അന്നു യുകെയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭപ്പെട്ട ദിവസമായിരുന്നു). ഞാന്‍ തിരിച്ചു ചെന്ന് സുപ്പര്‍വൈസര്‍ അലന്‍ മക്കളാനിയോടു പ്രാവ് തിരുമേനിയുടെ ദുരന്ത കഥ വിവരിച്ചു. പ്രാവ് തിരുമേനിയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി നോക്കുന്നതിനു നിയമ പ്രശ്‌നം വല്ലതും ഉണ്ടോ എന്നു തിരക്കി. അലന്‍ പെട്ടെന്നു പോയി ഒരു ബോക്‌സ് എടുത്തുകൊണ്ടുവന്നിട്ട് പറഞ്ഞു ഇതിന്‍ തിരുമേനിയെ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുറച്ചു വെള്ളം കൊടുക്ക് അപ്പോള്‍ ചിലപ്പോള്‍ കുറച്ചുകഴിയുമ്പോള്‍ സുഖമായി പറന്നു പൊയ്‌ക്കൊള്ളുമെന്ന്.
ഞാന്‍ തിരിച്ചു വന്നു പ്രാവ് തിരുമേനിയെ ബോക്‌സില്‍ എടുത്തു വീട്ടില്‍ കൊണ്ടുവന്നു വെള്ളവും കടലയും കൊടുത്തു തിരുമേനി അതു കുറച്ചു കഴിച്ചു. പക്ഷെ തിരുമേനിയുടെ നെഞ്ചില്‍ ആയിരുന്നു പരിക്ക്. പിറ്റേദിവസം ഈ ലോകത്തെ എല്ലാ പരിശുധാത്മാവിന്റെ പ്രവര്‍ത്തനവും നിര്‍ത്തി പ്രാവ് തിരുമേനി നാടുനീങ്ങി. വളരെ വേദനയോടെ ഭാര്യ ഗാര്‍ഡനില്‍ തിരുമേനിക്ക് അന്ത്യവിശ്രമം ഒരുക്കി.
യുകെയില്‍ വന്ന് സമാധാനത്തോടെ ജീവിച്ചിരുന്ന കുടുംബങ്ങളെ കലക്കി പല വഴിക്കാക്കിയ അഭിഷക്തരും തൊണ്ടക്ക് കെട്ടിയിരിക്കുന്ന വെള്ള റിബണിന്റെ ബലത്തില്‍ കൈവെപ്പു ശുശ്രൂഷയിലൂടെ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അധികാരത്തില്‍കൂടി നീ ഒക്കെ ഞങ്ങളുടെ അടിമകളാണ് എന്നു വിശ്വസിച്ചു നടക്കുന്ന അഭിഷിക്തരെക്കാള്‍ എത്രയോ വലിയവാനാണ് സംപൂജ്യനായ ഈ പ്രാവ് തിരുമേനി എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം അടക്കാന്‍ കഴിയുന്നില്ല.
ചരിത്രത്തില്‍ ഞാന്‍ വായിച്ച ഏറ്റവും വലിയ ശവസംസ്‌കാരം എന്നു പറയുന്നത് സീയോണിസ്സ്റ്റു നേതാവ് Theodor Herrzl ന്റേതായിരുന്നു. അതുപോലെ എന്നെങ്കിലും ഞാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ എന്റെ ആദ്യ ഉത്തരവ് പ്രാവ് തിരുമേനിയുടെ അസ്ഥികള്‍ കുഴിച്ചെടുത്ത് മഹാരാജാക്കാന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പ്രാവ് തിരുമേനിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണം എന്നായിരിക്കും.