ജി. രാജേഷ്
ബ്രിസ്റ്റലിലെ പ്രമുഖ ഡാന്‍സ് സ്‌കൂള്‍ ആയ അക്കാഡമി ഓഫ് ശക്തീഷ് നര്‍ത്തനാലയത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നാം തീയതി ശനിയാഴ്ച ബ്രിസ്റ്റോലില്‍ നൃത്തസന്ധ്യ. വൈകുന്നേരം നാല് മുപ്പതിന്, പാച്ച് വേ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. മേല്‍വിലാസം, പാച്ച് വേ കമ്മ്യൂണിറ്റി ഹാള്‍, ഹേംപ്ടണ്‍ ലൈന്‍, അല്‍മോന്റ്സ്ബറി, BS32 4 AJ..
നാട്യകലാമണി ദുഷ്യന്തി ത്യാഗരാജയാണ് മുഖ്യ അതിഥി. സ്റ്റേജ് ഡയറക്ഷനും കോറിയോ ഗ്രാഫിയും അക്കാദമി ഡയറക്ടര്‍ തുര്‍ഖാ സതീശ്വരന്‍. നൃത്ത സംഗീത വിസ്മയ ഒരുക്കി നര്‍ത്തകിമാര്‍ ഈ സന്ധ്യയെ മനോഹരമാക്കുന്ന വേദിയില്‍, കുട്ടികള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്യും. പ്രവേശനം സൗജന്യം.
ഷാലു ചാക്കോ
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുകയുണ്ടായി. മൂന്ന് നാല് വര്‍ഷം, ലക്ഷങ്ങള്‍ ലോണെടുത്തു പഠിച്ചിറങ്ങുന്ന ഒരു നഴ്‌സിന് പിന്നീട് സ്വകാര്യ ആശുപത്രികളില്‍ നിന്നും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മാറേണ്ടത്. കൂടാതെ ഇവരുടെ ഈ ശമ്പളത്തില്‍ നിന്നും മെസ് ഫീസ്, യൂണിഫോം ഫീസ് തുടങ്ങിയ പേരുകളില്‍ തുകകള്‍ ഈടാക്കുകയും നിശ്ചിത കാലയളവില്‍ ജോലി ചെയ്യണമെന്ന കരാറില്‍ ഒപ്പിടീക്കുന്നതും വഴി മെച്ചപ്പെട്ട ജോലി തേടി പോകാനുള്ള അവസരവുമാണ് നിഷേധിക്കപ്പെടുന്നത്.
കേരളത്തില്‍ ചികിത്സക്കായി മുടക്കേണ്ട തുക നിരന്തരം വര്‍ധിപ്പിക്കുകയും ആശുപത്രി സമുച്ചയങ്ങള്‍ ദിവസം തോറും വികസിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ കാര്യത്തില്‍ എന്ത് കൊണ്ട് ന്യായമായ തീരുമാനമെടുക്കുന്നില്ല? മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും ആശുപത്രി മാനേജ്‌മെന്റും ഇങ്ങനെ കഷ്ടപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടി അര്‍ഹമായ ഒരു വേതന വര്‍ദ്ധന നടപ്പാക്കും എന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രതീക്ഷിക്കട്ടെ.
എഡിറ്റോറിയല്‍
യുകെ മലയാളി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട് എന്ന് കരുതുന്നവര്‍ ആണ്. ഈ വിശ്വാസത്തിന്‍റെ കാരണം മിക്കവരും തന്നെ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലൈഫ് കവറോ, മോര്‍ട്ട്ഗേജ് കവറോ, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറോ എടുത്തിട്ടുള്ളവര്‍ ആയത് കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ ഏതെങ്കിലും ഒരു പോളിസി എടുത്തത് കൊണ്ടോ കൃത്യമായി നല്ലൊരു തുക മാസം തോറും പ്രീമിയം അടച്ചത് കൊണ്ടോ നിങ്ങള്‍ക്കും കുടുംബത്തിനും അടിയന്തിര ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് തുക കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പും എടുത്തു കഴിഞ്ഞും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കുന്നത്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് കമ്മീഷണേഴ്സ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ഒരു ബില്യനോളം വരുന്ന തുകയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ റിലീസ് ചെയ്യാത്തതായി ഉണ്ട്. പോളിസി എടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും, അതാത് സമയത്ത് കമ്പനികളെ അപ്ഡേറ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവും ഒക്കെ ഇന്‍ഷുറന്‍സ് തുക ആവശ്യ നേരത്ത് ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആകുമെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോളിസികള്‍ പലതും മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ല എന്ന വസ്തുതയും ക്ലെയിമുകള്‍ റിലീസ് ആയി കിട്ടാതിരിക്കാന്‍ കാരണമാകാറുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് പോളിസികള്‍ എടുക്കുന്ന പലരും ഇതിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിച്ച് നോക്കാന്‍ പോലും മെനക്കെടാതിരിക്കുന്നത് ആവശ്യ നേരത്ത് അപകടമായി തീരും. ജീവിതകാലം മുഴുവനുള്ള കവര്‍, ലോകത്തെവിടെയും പരിരക്ഷ തുടങ്ങി ഇന്‍ഷുറന്‍സ് ഉപദേശകര്‍ പറഞ്ഞു തരുന്ന പല കാര്യങ്ങളും പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അങ്ങനെയാവണമെന്നില്ല. ഇതൊക്കെയുള്ള പോളിസികള്‍ക്ക് പ്രീമിയം കൂടുമെന്നതിനാല്‍ ഉപദേശകരും ഉപഭോക്താക്കളും പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാവില്ല എന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
പുക വലിക്കുന്നവരാണോ, എന്താണ് ജോലി, ഹോബികള്‍ എന്തൊക്കെയാണ്, മെഡിക്കല്‍ കണ്ടീഷന്‍സ് എന്തൊക്കെയാണ്, തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവരാണോ തുടങ്ങി പല കാര്യങ്ങളും വിശദമായി ചോദിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങിയ ശേഷമാണ് എല്ലാ കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ പോളിസി പ്രീമിയം തുകയെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സമയങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ ക്ലെയിം ചെയ്യേണ്ട സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു പോളിസി എടുത്തത് കൊണ്ടോ പ്രീമിയം കൃത്യമായി അടച്ചത് കൊണ്ടോ മാത്രം ഇന്‍ഷുന്‍സ് കമ്പനി പരിരക്ഷ നല്‍കണമെന്നില്ല. എല്ലാ വശങ്ങളും കൃത്യമായി ശ്രദ്ധിച്ച് തന്നെ വേണം പോളിസി എടുക്കാന്‍. എങ്കില്‍ മാത്രമേ ആവശ്യ നേരത്ത് ഉപകരിക്കുകയുള്ളൂ.
ജോണ്‍സ് മാത്യൂസ്
ആഷ്ഫോര്‍ഡ്: വിജയകരമായ 5-ാമത് അഖില യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വീണ്ടും കായികമേളക്കായി ഒരുമിക്കുന്നു. ജൂലൈ 1-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് വില്ലീസ്ബ്രോ (Willesbourough) മൈതാനത്ത് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയ്ക്ക് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളുടെ ലോഗോ ‘ആവണി – 2017’ തദവസരത്തില്‍ പ്രസിഡന്റ് പ്രകാശനം ചെയ്യും.
ഒന്നാം തീയതി നൂറുകണക്കിനാളുകള്‍ പ്രായക്രമമനുസരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. ഓട്ടമത്സരം, മാരത്തോണ്‍, റിലേ, വോളിബോള്‍, കുട്ടികളുടെ ഫുട്ബോള്‍ എന്നിവ പല വേദികളിലായി അരങ്ങേറും. കൂടാതെ പുതുമയാര്‍ന്ന വിവിധ മത്സര ഇനങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ മനോജ് ജോണ്‍സന്‍ അറിയിച്ചു.
രണ്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവയുടെ മത്സരം നടക്കും. പ്രസ്തുത കായികമേള വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസീമമായ സഹകരണവും സഹായവും പങ്കാളിത്തവുമുണ്ടാകണമെന്ന് ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടയ്ക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ സെക്രട്ടറി) ലിന്‍സി അജിത്ത് (ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവരും സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളായ തോമസ് ഔസേപ്പ്, സണ്ണി ജോസഫ്, ജോണ്‍സണ്‍ തോമസ്, ലിജു മാത്യൂ, സോജാ, ദീപാ, ജെറി, ശ്യാം മോഹന്‍ എന്നിവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
സജീവ് സെബാസ്റ്റ്യന്‍
ഓണത്തിനോടനുബന്ധിച്ചു നടത്തി വരുന്ന ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളുടെ വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ്. രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത്. രണ്ടാമത് എത്തുന്ന ടീമിന് എസ്‌കെ ഇലക്ട്രിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് പ്രൈം കെയര്‍ നഴ്‌സിംഗ് ഏജന്‍സി നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും. ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് ഐസിഎസ് ഇന്‍ജുറി ക്ലെയിം സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത്. രണ്ടാമത് എത്തുന്ന ടീമിന് പാഷന്‍ ഹെല്‍ത്ത് കെയര്‍ ലെസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് ഫിലിപ്‌സ് ക്ലിംസ് നല്‍കുന്ന £101 പൗണ്ടും ട്രോഫിയുമാണ്
മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കല്‍, ഷാജി മാമ്പിള്ളി, സോബന്‍ ജോണ്‍, മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍, ഓര്‍ത്തോ ജോര്‍ജ് കവന്ട്രി, മേഘം ഓര്‍ക്കസ്ട്ര, ബെറ്റര്‍ ഫ്രെയിംസ് പ്രൈവറ്റ് ലിമിറ്റഡ്, കായല്‍ റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ്. ഈ വര്‍ഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനിലെ വിജയികള്‍ക്ക് ഒന്നാമത് എത്തുന്ന ആള്‍ക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നല്‍കുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്ഗോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും.
മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യുകെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തില്‍ ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് -,ജിറ്റോ ജോണ്‍ -07405193061, ബിന്‍സ് ജോര്‍ജ് -07931329311 സജീവ് സെബാസ്റ്റ്യന്‍ -07886319132 സിബു ജോസഫ് -07869016878, സെന്‍സ് ജോസ് കൈതവേലില്‍ -07809450568
ജിമ്മി ജോസഫ്
സ്‌കോട്‌ലാന്‍ഡിലെ സംഗീത പ്രേമികളെ സ്വരരാഗലയ മാധുരിയുടെ സംഗീത സാഗരത്തിലാറാടിക്കാന്‍, സ്‌കൂള്‍ അവധിക്കാലം ആഘോഷമാക്കാന്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച, സ്വരമാധുര്യം കൊണ്ടും ഭാവുകത്വം കൊണ്ടും കാലങ്ങളായി സഠഗീതപ്രേമികള്‍ നെഞ്ചിലേറ്റിയ ഹൃദയഹാരിയായ ഒരു പിടി ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഭാവഗായകന്‍ ജി.വേണുഗോപാലിനെ നേരില്‍ കാണാനും ആ സ്വരമാധുര്യം നേരിട്ടാസ്വദിക്കാനും മനസ്സില്‍ സംഗീതം കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം ഈ വരുന്ന ഞായറാഴ്ച – ജൂലൈ 2 ന് വൈകുന്നേരം 5.30ന് ഈസ്റ്റ്കില്‍ ബ്രൈഡിലുള്ള ബാലറപ്പ് ഹാളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
വേണുഗോപാലിനെ കൂടാതെ സംഗീത ലോകത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ സേതു വാര്യര്‍, ഡോക്ടര്‍ സവിത മേനോന്‍, ഡോക്ടര്‍ സാവിത്രി സൗമ്യ എന്നിവര്‍ അടിപൊളി ഗാനങ്ങളുമായി വേദി കീഴടക്കും. ഇവരോടൊപ്പം പ്രശസ്തമായ ജാസ് ലൈവിന്റെ ശ്രീനാഥും ജിനുവും കൂടി ചേരുമ്പോള്‍ അവിസ്മരണീയമായ ഒരു സംഗീത സായാഹ്നമായിരിക്കും ഗ്ലാസ് ഗോ മലയാളികള്‍ക്കായി സമ്മാനിക്കപ്പെടുക. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത സായാഹ്ന വിരുന്നില്‍ മിതമായ നിരക്കില്‍ വെജിറ്റബിള്‍ നോണ്‍ വെജിറ്റബിള്‍ ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.
ഒട്ടേറെ സ്റ്റേജ് ഷോകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് വേറിട്ടൊരനുഭവം തന്നെയായിരിക്കും വേണുഗീതം 2017. ഗ്ലാസ്‌ഗോയിലെ സംഗീത സ്‌നേഹികളായ 20ല്‍ പരം ആളുകളാണ് വേണുഗീതം 2017ന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ശ്രവണ സുന്ദര സംഗീത സ്വരമാധുര്യം ആസ്വദിക്കാന്‍ എല്ലാ സംഗീതപ്രേമികളുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
ടോം ജോസ് തടിയംപാട്
പ്രാവ് തിരുമേനിക്ക് അദ്ദേഹത്തിന്റെ പിതാവിന്റെ അടുക്കലേക്ക് പോകാന്‍ കാരണമായ കര്‍ത്താവിന്റെ വലിയ കൃപ ലഭിച്ചത് ലിവര്‍പൂളിലെ ഹൈട്ടന്‍ റോഡില്‍ വച്ചായിരുന്നു. ഏതോ ഒരു ധ്യാനകേന്ദ്രത്തിലേക്ക് പരിശുധാത്മാവിന്റെ ദൗത്യവുമായി പറക്കുന്ന സമയത്താണ് റോഡില്‍ വീണു കിടക്കുന്ന മന്ന കണ്ടത്. അതു ഭക്ഷിപ്പാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതോ പിശാചുബാധിതന്‍ തെളിച്ച ശകടം അവനെ ഇടിച്ചിട്ടിട്ട് കടന്നു പോയി. തൊട്ടു പുറകെ അവിടെ എത്തിയത് ഈ ലേഖകന്റെ ശകടമായിരുന്നു. റോഡില്‍ കിടന്നു വേദന അനുഭവിക്കുന്ന പ്രാവ് തിരുമേനിയെ രക്ഷിക്കാന്‍ ശകടം നിറുത്തി ഇറങ്ങിയപ്പോള്‍ പുറകില്‍ വന്ന വെള്ളക്കാരുടെ ശകടങ്ങള്‍ക്ക് തടസം അനുഭവപ്പെട്ടതുകൊണ്ട് അവര്‍ ഒച്ച വയ്ക്കാനും ഹോണ്‍ അടിക്കാനും തുടങ്ങി. പക്ഷെ ഞാന്‍ പ്രാവ് തിരുമേനിയെ വളരെ ബഹുമാനത്തോടെ എടുത്തു റോഡിന്റെ സൈഡില്‍ വയ്ക്കുന്നത് കണ്ടപ്പോള്‍ അവരെല്ലാം പ്രാവ് തിരുമേനിയെ രക്ഷിച്ചതിനു തന്തവിരല്‍ ഉയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു കടന്നു പോയി.
ലോകത്തെ മുഴുവന്‍ ധ്യാനകേന്ദ്രങ്ങളില്‍ ഒലിവു കമ്പും കടിച്ചുപിടിച്ചു പരിശുദ്ധാത്മാവിന്റെ രൂപത്തില്‍ പറന്നു വന്നിരുന്ന പ്രാവു തിരുമേനിയുടെ മരണം തികച്ചും വേദനാജനകമാണ്. ഒരു കന്യാസ്ത്രീയെയും കൊന്നു കിണറ്റില്‍ ഇട്ടില്ലെങ്കിലും ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്ണിനേയും ഗര്‍ഭം ധരിപ്പിച്ച് അപ്പനെ കുറ്റം ഏല്‍പ്പിച്ചില്ലെങ്കിലും നാട്ടിലെ കക്കൂസിന്റെ മുന്‍പില്‍ ഒന്നുക്ക് പോകുന്നതിനും രണ്ടുക്ക് പോകുന്നതിനും ചാര്‍ജ് എഴുതി വച്ചിരിക്കുന്നത് പോലെ മരിച്ചടക്കിനും ആദ്യകുര്‍ബാനക്കും ചാര്‍ജ് അച്ചടിച്ചു നല്‍കിയിരിക്കുന്ന തിരുമേനിമാരെ പോലെ ഒരു പ്രവൃത്തിയും ചെയ്തില്ലെങ്കിലും പ്രാവ് തിരുമേനി ഒരു ദുരന്തകഥാപാത്രമായി എന്റെ മനസിനെ വേദനിപ്പിച്ചു കൊണ്ടാണ് കടന്നു പോയത്.
ലോകത്തെ പ്രധാന മൂന്നു സെമിറ്റിക്ക് മതങ്ങളും മനുഷ്യന്‍ മറ്റു ജീവികളില്‍നിന്നും വളരെ ശ്രേഷ്ഠനാണ് എന്നു പഠിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ എത്ര ആലോചിച്ചിട്ടും എനിക്കത് മനസിലാകുന്നില്ല. കാരണം മനുഷ്യന്‍ ലോകം പിടിച്ചടക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന ആറ്റം ബോംബ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുടെ മുകളില്‍ ഭയപ്പെട്ടു കിടന്നുറങ്ങുമ്പോള്‍ പോത്തും പ്രാവും അതിന്റെ ജീവിത വഴിയില്‍ വല്ല പുല്ലും വെള്ളവും കുടിച്ചു സന്തോഷത്തോടെ കിടന്നുറങ്ങുന്നു. അപ്പോള്‍ മനുഷ്യനാണോ പോത്താണോ ശ്രേഷ്ഠന്‍? ഒരു കാര്യം ഉറപ്പാണ്, മനുഷൃന്‍ അസംതൃപ്തനാണ്. പോത്തും പ്രാവും ഒക്കെ അസംതൃപ്തരാണോ എന്നറിയില്ല. അതുകൊണ്ടുതന്നെ മനുഷ്യര്‍ ശ്രേഷ്ഠര്‍ എന്നു പറയാന്‍ കഴിയില്ല ആയതിനാലാണ് സമാധാനത്തിന്റെ പ്രതീകമായ പ്രാവിനെ ഞാന്‍ തിരുമേനി എന്നു വിളിക്കാന്‍ കാരണം.
എന്താണങ്കിലും ജോലി കഴിഞ്ഞു ഡിപ്പോയിലേക്ക് പോകുന്ന വഴിയില്‍ പ്രാവ് തിരുമേനി രക്ഷപെട്ടു പറന്നു പോയിക്കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തിരുമേനിയെ വച്ച സ്ഥലത്തേക്ക് നോക്കി. പക്ഷെ തിരുമേനി കടുത്ത ചൂടില്‍ അവിടെ തന്നെ ഇരിക്കുന്നു (അന്നു യുകെയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭപ്പെട്ട ദിവസമായിരുന്നു). ഞാന്‍ തിരിച്ചു ചെന്ന് സുപ്പര്‍വൈസര്‍ അലന്‍ മക്കളാനിയോടു പ്രാവ് തിരുമേനിയുടെ ദുരന്ത കഥ വിവരിച്ചു. പ്രാവ് തിരുമേനിയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി നോക്കുന്നതിനു നിയമ പ്രശ്‌നം വല്ലതും ഉണ്ടോ എന്നു തിരക്കി. അലന്‍ പെട്ടെന്നു പോയി ഒരു ബോക്‌സ് എടുത്തുകൊണ്ടുവന്നിട്ട് പറഞ്ഞു ഇതിന്‍ തിരുമേനിയെ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുറച്ചു വെള്ളം കൊടുക്ക് അപ്പോള്‍ ചിലപ്പോള്‍ കുറച്ചുകഴിയുമ്പോള്‍ സുഖമായി പറന്നു പൊയ്‌ക്കൊള്ളുമെന്ന്.
ഞാന്‍ തിരിച്ചു വന്നു പ്രാവ് തിരുമേനിയെ ബോക്‌സില്‍ എടുത്തു വീട്ടില്‍ കൊണ്ടുവന്നു വെള്ളവും കടലയും കൊടുത്തു തിരുമേനി അതു കുറച്ചു കഴിച്ചു. പക്ഷെ തിരുമേനിയുടെ നെഞ്ചില്‍ ആയിരുന്നു പരിക്ക്. പിറ്റേദിവസം ഈ ലോകത്തെ എല്ലാ പരിശുധാത്മാവിന്റെ പ്രവര്‍ത്തനവും നിര്‍ത്തി പ്രാവ് തിരുമേനി നാടുനീങ്ങി. വളരെ വേദനയോടെ ഭാര്യ ഗാര്‍ഡനില്‍ തിരുമേനിക്ക് അന്ത്യവിശ്രമം ഒരുക്കി.
യുകെയില്‍ വന്ന് സമാധാനത്തോടെ ജീവിച്ചിരുന്ന കുടുംബങ്ങളെ കലക്കി പല വഴിക്കാക്കിയ അഭിഷക്തരും തൊണ്ടക്ക് കെട്ടിയിരിക്കുന്ന വെള്ള റിബണിന്റെ ബലത്തില്‍ കൈവെപ്പു ശുശ്രൂഷയിലൂടെ ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അധികാരത്തില്‍കൂടി നീ ഒക്കെ ഞങ്ങളുടെ അടിമകളാണ് എന്നു വിശ്വസിച്ചു നടക്കുന്ന അഭിഷിക്തരെക്കാള്‍ എത്രയോ വലിയവാനാണ് സംപൂജ്യനായ ഈ പ്രാവ് തിരുമേനി എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം അടക്കാന്‍ കഴിയുന്നില്ല.
ചരിത്രത്തില്‍ ഞാന്‍ വായിച്ച ഏറ്റവും വലിയ ശവസംസ്‌കാരം എന്നു പറയുന്നത് സീയോണിസ്സ്റ്റു നേതാവ് Theodor Herrzl ന്റേതായിരുന്നു. അതുപോലെ എന്നെങ്കിലും ഞാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ എന്റെ ആദ്യ ഉത്തരവ് പ്രാവ് തിരുമേനിയുടെ അസ്ഥികള്‍ കുഴിച്ചെടുത്ത് മഹാരാജാക്കാന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പ്രാവ് തിരുമേനിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണം എന്നായിരിക്കും.
അവിശ്വസനീയമായത് സംഭവിച്ചതിന്റെ ആവേശത്തിലായിരുന്നു അവര്‍ ബര്‍മിംഗ്ഹാമില്‍ ഞായറാഴ്ച ഒത്തു കൂടിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തന മികവ് കാണിച്ച ഒരു ജീവകാരുണ്യ സംരഭത്തിന്റെ ഔദ്യോഗികമായ തുടക്കം കാണുവാന്‍ വേണ്ടി ആയിരുന്നു. അവയവ ദാന സന്ദേശം ജീവിത വ്രതമാക്കിയ റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ആകെ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബനഫാക്റ്റേര്‍സ് ഫോറം യുകെയുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ് ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ നടന്നത്.
ബര്‍മിംഗ് ഹാം ഹേര്‍ട്ട്ലാന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് എന്ന മനുഷ്യസ്നേഹിയായ യുവാവിന്‍റെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗവുമായ ജിമ്മി മൂലംകുന്നേലുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ബാക്കിപത്രം ആയിരുന്നു ഞായറാഴ്ച നടന്ന ചാരിറ്റി കറി നൈറ്റും കലാപരിപാടികളും. ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇരുപത്തിയഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യമായി ലഭിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രികള്‍ വീതം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഈ ആശയം പ്രാവര്‍ത്തികമായതിനെ തുടര്‍ന്ന് നിര്‍ദ്ധനരായ അഞ്ച് കിഡ്നി രോഗികള്‍ക്ക് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസമാഹരണം നടത്തുവാന്‍ കൂടി ആയിരുന്നു ഇരുപത്തിയഞ്ചാം തീയതി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി കലാപരിപാടികളും രുചികരമായ ഭക്ഷണവും ഉള്‍പ്പെടെയുള്ള മനോഹരമായ ഒരു സായാഹ്നത്തിലേക്ക് യുകെ മലയാളികളെ ക്ഷണിച്ച് കൊണ്ടാണ് സംഘാടകര്‍ ധനസമാഹാരണത്തിനുള്ള ശ്രമം നടത്തിയത്. വന്‍ ജന പങ്കാളിത്തത്തോടെ ഈ സംരംഭം പൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചേര്‍ന്നു.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം കോര്‍ഡിനേറ്ററും ഉപഹാര്‍ ചാരിറ്റിയുടെ ട്രസ്റ്റിയും ആയ ഡോ. സോജി അലക്സിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യോഗം ആരംഭിച്ചത്. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗം ജിമ്മി മൂലംകുന്നേല്‍ യോഗത്തില്‍ സ്വാഗതമാശംസിച്ചു. ഹണ്ടിംഗ്ടന്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്ജ്, മുന്‍ യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു, പ്രിന്‍സ് ജോര്‍ജ്ജ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ജോ ഐപ്പ്, വാല്‍സാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടാന്‍സി പാലാട്ടി, കേരള കലാവേദി ഭാരവാഹി മാര്‍ട്ടിന്‍ കെ ജോസ്, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി ജോണ്‍സണ്‍ മാളിയേക്കല്‍, സട്ടന്‍ കോള്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കവന്ട്രി മലയാളി കമ്മ്യൂണിറ്റി ഭാരവാഹി ജോര്‍ജ്ജ്കുട്ടി, ബര്‍മിംഗ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ബിസിഎംസി മുന്‍ പ്രസിഡണ്ട് ജിബി ജോര്‍ജ്ജ്, രാജീവ് ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച ഫാ. ഡേവിസ് ചിറമേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കലാപരിപാടികളില്‍ മനസ്സ് നിറഞ്ഞവര്‍ രുചികരമായ ഭക്ഷണവും ആസ്വദിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയും നല്‍കി മടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ തിരി തെളിയുന്നത് കേരളത്തിലെ അഞ്ച് നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കാണ്.
ജെപി മറയൂര്‍
സമീക്ഷ യു.കെയുടെ പൂള്‍-ബോണ്‍മൗത്ത് ഭാരവാഹികളായി പോളി മാഞ്ഞുരാന്‍ പ്രസിഡന്റ് ആയും, പ്രസാദ് ഒഴായ്ക്കല്‍ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പൂള്‍-ബോണ്‍മൗത്ത് പ്രദേശത്ത് സംഘടിപ്പിച്ച സമീക്ഷയുടെ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളെ സംബന്ധിച്ച് മേല്‍കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചാപ്റ്റര്‍ യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. സമീക്ഷയുടെ ദേശീയ സമിതി അംഗമാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ: പ്രസാദ്. മുന്‍ സി.പി.എം അംഗവും സജീവ ഇടത് പക്ഷ പ്രവര്‍ത്തകനുമായിരുന്ന പോളി മാഞ്ഞൂരാനാണ് പ്രസിഡന്റ്.
പൂള്‍-ബോണ്‍മൗത്ത് പ്രദേശത്തെ മലയാളികള്‍ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന എല്ലാ പിന്തുണയും പ്രോത്സാഹനവും ഭാവിയിലും ഉണ്ടാകണം എന്ന് പ്രസിഡന്റ് പോളി മാഞ്ഞൂരാന്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ സമിതി തീരുമാനിക്കുന്ന പരിപാടികള്‍ക്ക് പുറമെ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലയ്ക്ക് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ വേണ്ട പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഏറ്റെടുക്കും.
മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഐഡബ്ല്യുഎഎഫ്.ഐസിയുടെ മുദ്രാവാക്യങ്ങളും തങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി പ്രാസാദ് ഒഴയ്ക്കല്‍ പറഞ്ഞു.
ഭാരവാഹികളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ
പ്രസിഡന്റ് – പോളി മാഞ്ഞൂരാന്‍
വൈസ് പ്രസഡിഡന്റ് -ജിജു നായര്‍
സെക്രട്ടറി -പ്രസാദ് ഒഴയ്ക്കല്‍
ജോയിന്റ് സെക്രട്ടറി -ലീനാ നോബിള്‍
ട്രെഷറര്‍ -റജി കുഞ്ഞാപ്പി
സെക്രട്ടറിയറ്റ് മെംബര്‍ -ജിബു കൂര്‍പ്പിള്ളില്‍
അനീഷ്
യു കെയില്‍ നിന്നും നഴ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടന്‍ സമൂഹം മുന്‍പോട്ട്. യുകെയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശമായ ടോണ്ടനില്‍ വസിക്കുന്ന മലയാളികളാണ് നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യുകെയില്‍ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ടോണ്ടന്‍ മലയാളി സമൂഹത്തിന് രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ മതത്തിന്റെ വേലിക്കെട്ടിന്റെയോ കഥകളൊന്നും ഇവിടെ പറയാനില്ല. പക്ഷെ അന്ധത അഭിനയിക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ ചൂഷണത്തിന് നേരെ കണ്ണടക്കുവാനും നിലനില്‍പിനുവേണ്ടി മിനിമം വേതനത്തിനായ് ഒരുപറ്റം കാവല്‍മാലാഖാമാര്‍ അവരുടെ വര്‍ഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല എന്നതാണ് പറയാനുള്ളത്. അതുതന്നെയാണ് ടോണ്ടന്‍ സമൂഹത്തെ യുകെയില്‍ വേറിട്ട് നിര്‍ത്തുന്നതും.
കേരളത്തില്‍ ആതുരസേവനത്തിന്റെ കാവല്‍ഭടന്മാരായ UNA ( United Nurses Association ) നഴ്‌സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്റെ സമരം കത്തിപ്പടരുമ്പോള്‍, നഴ്‌സുമാര്‍ക്കു വലിയ അംഗീകാരവും ശമ്പളവും ലഭിക്കുന്ന യുകെയില്‍ ഇത്തരം ആശയപ്പോരാട്ടങ്ങളുടെ പ്രസക്തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകള്‍ താണ്ടി ഒരുപാടു മുന്നോട്ടു പോയെങ്കിലും വന്നവഴി മറക്കുവാനോ, തന്റെ സഹജീവികള്‍ പിറന്ന മണ്ണില്‍ നേരിടുന്ന അവഗണന ഇപ്പോള്‍ നമ്മുടെ പ്രശ്‌നമല്ല എന്നുകരുതി സ്വാര്‍ത്ഥതയോടെ മുന്നോട്ടു പോകുവാന്‍ ടോണ്ടന്‍ മലയാളി സമൂഹത്തിനു കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ ഉയര്‍ത്തുന്ന ആശയത്തിന്റെ ഇന്നത്തെ പ്രസക്തി.
കേരളത്തിലെ അധികാര വടംവലികളും, മതവും, സാമൂഹിക സംവിധാനവുമെല്ലാം നമുക്ക് മാറ്റിവെക്കാം. നഴ്‌സിംഗ് സമൂഹത്തിന്റെ കലാകാലങ്ങളായിട്ടുള്ള അവരുടെ രോദനം കേള്‍ക്കാനോ, അവരുടെ കണ്ണീരൊപ്പാനോ ശ്രമിക്കാതെ, അവര്‍ക്കുനേരെ മുഖം തിരിച്ചുകൊണ്ടുള്ള ഈ പ്രവണത ഇനി നീതികരിക്കാവുന്നതല്ല. ഈ സമരപോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള കരുത്തു ഇക്കാലമത്രയും അധികാര രാഷ്ട്രീയ സംവിധാനത്തിനുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ നവസമൂഹമാധ്യമങ്ങളുടെ ഇക്കാലത്തു കാര്യങ്ങള്‍ മാറിമറയുകയാണ്. നീതിക്കുവേണ്ടി, നിലനില്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മാനവികതയുടെ ഈ കാറ്റിനെ ഒരു കൊടുങ്കാറ്റാക്കി മാറ്റുവാന്‍ സാധിക്കും എന്നാരും വിസ്മരിച്ചുകൂടാ. ടോണ്ടന്‍ സമൂഹം യുകെയില്‍ അതിനുള്ള ചെറിയ തുടക്കം മാത്രം. വേണ്ടി വന്നാല്‍ നാട്ടില്‍ പോയി സമരത്തില്‍ ഒരു കൈത്താങ്ങു നല്‍കാനും തയ്യാറെടുപ്പിനൊരുങ്ങുകയാണ് ടോണ്ടന്‍ മലയാളികള്‍