ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം. പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.
പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും. വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.
എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു. ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ് അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..
ലോറന്‍സ് പെല്ലിശേരി
റമദാന്‍ വ്രതം അനുഷ്ഠിച്ചു വരുന്ന സഹോദരങ്ങളോട് ഒത്തു ചേര്‍ന്ന് ജി.എം.എ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. കര്‍മ്മ പഥങ്ങളിലെല്ലാം മതേതരത്വവും സാഹോദര്യവും പാലിച്ചു വരുന്ന ജി.എം.എ അംഗങ്ങള്‍ വേറിട്ട ഈ കൂടിച്ചേരലിന്റെ ആവേശത്തിലാണ്. ജൂണ്‍ 24 ശനിയാഴ്ച വൈകീട്ട് 8.30ന് ചെല്‍റ്റന്‍ഹാമിലെ സ്വിന്‍ഡന്‍ വില്ലജ് ഹാളാണ് ഇതിന് വേദിയാകുന്നത്.
സമാധാനത്തിലും സഹനത്തിലും കരുണയിലുമെല്ലാം അധിഷ്ഠിതമായ റമദാന്റെയും ഇഫ്താറിന്റെയും മഹത്തായ സന്ദേശം ഒരിക്കലും മറക്കാത്ത അനുഭവമാക്കാനുള്ള കാത്തിരിപ്പിലാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍. ഇഫ്താര്‍ വിരുന്നിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം നാലും അഞ്ചും കുടുംബങ്ങള്‍ വീതം ഒത്തു ചേര്‍ന്ന് തയ്യാറാക്കുമ്പോള്‍ അത് സ്‌നേഹത്തിന്റെയും പങ്കുവക്കലിന്റെയും രുചിക്കൂട്ടായി മാറുന്നു.
ജി.എം.എ അംഗങ്ങളും ഭാരവാഹികളുമായ ബീന ജ്യോതിഷ്, ഷറഫുദ്ദീന്‍, സുനില്‍ കാസിം, ലിയാഖത്, മാത്യു അമ്മായിക്കുന്നേല്‍, ബിനു പീറ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തയ്യാറെടുപ്പുകള്‍ക്ക് പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രഷറര്‍ അനില്‍ തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി സമ്പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇഫ്താര്‍ വിരുന്നിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സ്വാഗതം.
വേദിയുടെ അഡ്രസ്:
Church Rd, Swindon Village, Cheltenham GL51 9QP
യുക്മ ദേശീയ കായികമേള 2017′ എല്ലാ പ്രാവശ്യവും നടക്കാറുള്ളതുപോലെ ബര്‍മിംഗ്ഹാം സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ നാളെ ശനിയാഴ്ച രാവിലെ പത്തുമണിയോട് കൂടി കൊടിയേറും. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് വേദിയാവുന്നത്. യുക്മ മിഡ് ലാന്‍ഡ് റീജിയന് കീഴിലുള്ള അസ്സോസിയേഷനായ ഇ എം എ ഏര്‍ഡിങ് ടൺ ആണ് കായികമേള ഏറ്റെടുത്തു നടത്തുന്നത്. മിഡ് ലാന്‍ഡസ്, ഈസ്റ്റ് ആംഗ്ലിയ, യോക് ഷെയര്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് , വെയില്‍സ് എന്നീ റീജിയണുകളിലെ കായികമേളകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.
എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം യുക്മയുടെ എല്ലാ പരിപാടികളിലും ഉള്ള സജീവ സാന്നിധ്യം യുക്മയുടെ തുടക്കം മുതൽ ഇന്നേവരെ ചോർന്നുപോകാതെ സൂക്ഷിക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷത്തെ കലാമേളയിലെ വിജയി എന്നപോലെതന്നെ, കായികമേളയിലെയും ജേതാക്കളായ എസ് എം എ സ്റ്റോക്കർ ഓൺ ട്രെൻഡ്, ഇത്തവണയും എന്തിനും ഏതിനും കിടപിടിക്കാൻ ഉതകുന്ന ഒരു കൂട്ടം കായിക പ്രതിഭകളെതന്നെ അണിനിരത്തുന്നു. വിജയം നേടുന്നതിന് സൂത്രകളില്ല മറിച്ച് പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ മനസിലാക്കി കഠിനമായ പരിശീലനത്തിന്റെ ആകെ തുകയാണ് ഒരുവനെ വിജയത്തിലെത്തിക്കുന്നത്.. എന്ന കാര്യം പൂർണമായും ഉൾകൊണ്ട എസ് എം എ ആണ് ഇത്തവണ കളത്തിലിറങ്ങുന്നത്.
ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ് റീജിണനിലെ കായികമേളയിൽ, സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ജേതാവായ അനീഷ വിനു, ജൂണിയർ വിഭാഗത്തിൽ ജേതാവായ ഷാരോൺ ടെറൻസ് എന്നിവർ നാളത്തെ കായികമേളയിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഇവരെ കൂടാതെ റയൻ ജോബി, സിയന്ന സോണി, അഞ്ജലീന സിബി, നികിത സിബി, അലീന വിനു, ഷിനി ബിജു, സിജി സോണി, ബിജു പിച്ചാപിള്ളിൽ, ജിനു അപ്പുക്കുട്ടൻ എന്നിവർ കൂടി എസ് എം എ യ്ക്ക് വേണ്ടി കളത്തിലിറങ്ങും.
നാളെ നടക്കുന്ന യുക്മ കായികമേളയിൽ പങ്കെടുക്കാൻ വരുന്ന കൂട്ടുകാരോട് ഒന്ന് മാത്രമേ ഓർമ്മിപ്പിക്കുവാനുള്ളു.. എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ തന്നെയാകട്ടെ.. ” ഒരാനയുടെ പിന്കാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.. ”
ജോണ്‍സൻ കളപ്പുരയ്ക്കല്‍
വാറ്റ്ഫോര്‍ഡ് : കുട്ടനാടിന്‍റെ ആവേശം ഏറ്റു വാങ്ങാന്‍ വാറ്റ്ഫോര്‍ഡിലെ കുട്ടനാട്ടുകാർ ആവേശപൂർവ്വം കാത്തിരിക്കുന്നു. ആരവങ്ങളും ആർപ്പുവിളികളും നെഞ്ചിലേറ്റി ഒൻപതാമത് കുട്ടനാടു സംഗമത്തിന് യുകെയിലെ കുട്ടനാടുകാര്‍ തയ്യാറെടുത്തു കഴിഞ്ഞു. വാറ്റ്ഫോര്‍ഡിലെ കാവാലം നാരായണപ്പണിക്കർ നഗറിൽ (Hemel Hempstead school hall, watford) രാവിലെ 9.30-ന് സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ ആരംഭിക്കും.
സംഗമത്തിൽ എത്തുന്നവരെ പരമ്പരാഗത കുട്ടനാടൻ ശൈലിയിൽ തിലകം ചാർത്തി ആർപ്പുവിളികളോടെ സ്വീകരിക്കും. 11- മണിക്ക് ലൌട്ടന്‍ മേയറായ ശ്രീമാൻ ഫിലിപ്പ് എബ്രഹാം യോഗം ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടനാടിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും.
തേക്കുപാട്ട്, ഞാറ്റുപാട്ട്, കൊയ്തുപാട്ട്, വഞ്ചിപ്പാട്ട്, വള്ളംകളി, കുട്ടനാടൻ വള്ളസദ്യ, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. GCSC, A-Level പരീക്ഷകളിൽ ഉന്നത വിജയം കരസതമാക്കിയവർക്ക് റോജി ജോൺ സ്മാരക “ബ്രില്യന്റ് കുട്ടനാട് ” എവർ റോളിഗ് ട്രോഫിയും അവാർഡും സമ്മാനിക്കും.
കുട്ടനാടിന്റെ മൺമറഞ്ഞ പ്രമുഖ സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകളുമായി “കുട്ടനാടിന്റെ പ്രിയപ്പെട്ട കാവാലം” ഡോക്യുമെന്ററി തുടങ്ങി നിരവധി പരിപാടികളുമായി മുന്നേറുന്ന സംഗമം വൈകുന്നേരം 5-മണിയോടുകൂടി, പത്താമത് കുട്ടനാട് സംഗമത്തിന്റെ ഭാരവാഹികൾക്ക് കുട്ടനാടൻ സംഗമ ചുണ്ടന്റ പങ്കായം കൈമാറി വള്ളപ്പാട്ടിന്റെ അകമ്പടിയോടെ ഉപചാരം ചൊല്ലി അയക്കും.
എല്ലാ കുട്ടനാട്ടുകാരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമതിക്കുവേണ്ടി കൺവീനര്‍മാരായ ഷിജു മാത്യു, ജോസ് ഒഡാട്ടില്‍, ജോണ്‍സണ്‍ തോമസ്, ആന്റണി മാത്യു, റാണി ജോസ്, ഡെന്‍സി ആന്റണി, സബിത ഷിജു എന്നിവര്‍ അറിയിച്ചു.
ജെഗി ജോസഫ്
ഇത് ഒരു അസുലഭ ഭാഗ്യമാണ്. വില്‍സ്വരാജ് എന്ന അനുഗ്രഹീത ഗായകന്‍ ആദ്യമായി യുകെയില്‍ എത്തുക. അദ്ദേഹത്തിന്റെ ഗാനമാധുരിയില്‍ ലയിച്ച് മലയാളികള്‍ പരിപാടി കേള്‍ക്കാനായി ഒഴുകിയെത്തുക. ആരാധകരുടെ എണ്ണമേറി ഒടുവില്‍ തീരുമാനിച്ചതിലും അധികം പരിപാടികളുമായി വേദികളില്‍ നിന്നും വേദികളിലേക്ക് യാത്രയാകുമ്പോള്‍ വില്‍സ്വരാജിനൊപ്പം ചാരിതാര്‍ത്ഥ്യം നേടുന്നത് അദ്ദേഹത്തെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം കൂടിയാണ്. ഈ പ്രോഗ്രാമിന്റെ മുഖ്യ സ്പോണ്‍സേര്‍സ് ആയ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡിനും ഇത് ചരിത്രമുഹൂര്‍ത്തമാണ്.
വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗത്ഭനുമായ ഗായകനെ യുകെയില്‍ ആദ്യമായി അവതരിപ്പിക്കുവാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം. വില്‍സ്വരാജ് മ്യൂസിക് ഈവിനു വേണ്ടി ബ്രിസ്റ്റോളിലും കവന്‍ട്രിയിലും രണ്ടു ഹാളുകള്‍ മാത്രം ബുക്ക് ചെയ്തു വില്‍സ്വരാജിനെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസിന് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് പിന്നീട് ലഭിച്ചത്. ബെറ്റര്‍ ഫ്രെയിംസിനും, മറ്റുള്ളവര്‍ക്കും വേണ്ടി ഒന്‍പത് പ്രോഗ്രാമുകളാണ് ജൂലൈ 10 വരെയുള്ള തീയതികളിലായി ഇപ്പോള്‍ ബുക്കിങ് എടുത്തിരിക്കുന്നത്. വെറും മൂന്നു പാട്ടുകള്‍ മാത്രം പാടിക്കേട്ട മഴവില്‍ സംഗീതവേദിയിലെ ആവേശമുള്‍ക്കൊണ്ട് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഹോര്‍ഷമില്‍ ലൈവ് ഓര്‍ക്കസ്ട്രക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.
ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി അനുഭവിച്ചറിഞ്ഞവര്‍ വീണ്ടും അവിടെ തന്നെ ഒരു പ്രോഗ്രാമിന് കൂടി ക്ഷണിച്ചിരുന്നു. എന്നാല്‍ തിരക്ക് മൂലം സ്‌നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പിള്ളി പറഞ്ഞു. മിഡ്ലാന്‍ഡ്സിലെ കവന്‍ട്രിയില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന പ്രോഗ്രാമിന്റെ ഓര്‍ക്കസ്ട്ര ചെയ്യുന്നത് യുകെയിലെ തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു വരുന്ന നിസരി ഓര്‍ക്കസ്ട്രയാണ്. സൗണ്ട് ചെയ്യുന്നത് പ്രഗത്ഭ സൗണ്ട് എഞ്ചിനീയറായ സിനോ തോമസുമാണ്. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്ഭരായ മോര്‍ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും, നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും, ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.
ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന ഹാളുകളില്‍ ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇനി വരും കാലങ്ങളില്‍ യുകെയിലെ സംഗീത സദസുകളില്‍ യുവ മലയാളി ഗായകരില്‍ പ്രമുഖനായ വില്‍സ്വരാജിന്റെ സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം. ചെറിയ പരിപാടിയായി ആരംഭിച്ച് ഒരു സംഗീതയാത്രയായി മാറിയ വില്‍സ്വരാജിന്റെ യുകെ യാത്ര യുകെ മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്.
ഏറെ സംഗീതപ്രേമികളുള്ള കൊവന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നാളെ വൈകുന്നേരം (വെള്ളി 23/06/2017) 5 മണിക്കാണ് വില്‍സ്വരാജിന്റെ അടുത്ത പ്രോഗ്രാം
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരീഷ് പാലാ (07578148446)
ഹാളിന്റെ അഡ്ഡ്രസ്
Willenhall Social Club
Coventry CV3 3BB
സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം ശക്തമാക്കിയ ടോം ജോസ് തടിയംപാടിന് മറുപടിയുമായി യുകെയില്‍ പ്രമുഖ ഇടതു പക്ഷ ചിന്തകനായ സുഗതന്‍ തെക്കേപ്പുര രംഗത്ത്. ടോമിന്‍റെ കമ്മ്യൂണിറ്റിസ്റ്റ് വിരുദ്ധ വിമര്‍ശനങ്ങള്‍ക്ക് സുഗതന്‍ തെക്കേപ്പുരയുടെ മറുപടി താഴെ
ടോം, ഫാസിസവും കമ്യൂണിസവും തിരിച്ചറിയാന്‍പറ്റാത്തതു ടോമിന്റെ കുഴപ്പമല്ല. എന്താണ് അവ തമ്മിലുള്ള വ്യത്യാസം. കുരുടന്മാര്‍ ആനയെക്കണ്ട വിവരം പറഞ്ഞു കേട്ടിട്ടു നമ്മള്‍ ആനയെക്കറിച്ച് ഒരു രൂപം മനസ്സില്‍ ഉണ്ടാക്കുന്നതുപോലെയുള്ളു. നാമിന്നു കാണുന്ന മൃദുമുതലാളിത്തം അഥവാ സോഷ്യല്‍ ബെനിഫിറ്റ് കിട്ടുന്ന ഭരണക്രമം യൂറോപ്പില്‍ രൂപപ്പെട്ടതുപോലും കമ്മ്യുണിസ്‌റ് ആശയങ്ങള്‍ റഷ്യന്‍ വിപ്ലവത്തിന് ശേഷം മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ അടിസ്ഥാനമാക്കിയ ഭരണക്രമം തൂത്തെറിയും എന്ന സന്ദേഹത്തില്‍ നിന്നാണ്. സമൂഹം ഒന്നായി പണിയെടുത്തിട്ട് മുന്നോട്ടുപോകുന്ന സാമൂഹ്യക്രമം എന്ന് പറഞ്ഞാല്‍ ഞാന്‍ ടോമിന്റെ കുട്ടിയെ പഠിപ്പിക്കുന്നു പകരം ടോം എന്നെ രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ്സ് ഓടിക്കുന്നു മറ്റൊരാള്‍ ബാങ്കും വേറൊരാള്‍ ഹോസ്പിറ്റലിലും സേവനം കൊടുക്കുന്നു.
ഇത്തരം സാമൂഹ്യ ക്രമം രൂപപ്പെട്ടത് അരാജകമായ പിടിച്ചുപറിയും മറ്റും ആര്‍ക്കും ഗുണം ചെയ്യില്ല എന്നും എന്നാല്‍ എല്ലാവരും പരസ്പരം കുറച്ചു സ്വാതന്ത്ര്യം ബലികഴിച്ച് അവ ഗവണ്‍മെന്റിനു കൈമാറണം എന്നും പകരം എല്ലാവര്‍ക്കും സമാധാനവും ഗവണ്‍മെന്റ് പ്രദാനം ചെയ്യുമെന്ന് ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. അതാണ് പതിനേഴും പതിനെട്ടും നൂറ്റാണ്ടില്‍ ഹ്യൂഗോ ഗ്രോഷ്യസ്, തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് റൂസ്സോ, ഇമ്മാനുവല്‍ കാന്റ് എന്നിവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി പറയുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഗവണ്മെന്റ് ഏതു രീതിയില്‍ ആയിരിക്കണം എന്നുള്ള ചിന്ത ഉടലെടുത്തത് എല്ലാവരും കൂടി പണിയെടുത്ത് ഓടിച്ചുകൊണ്ടുപോകുന്ന സമൂഹത്തില്‍ ചില ആള്‍ക്കാര്‍ക്ക് അധികമായി അധ്വാനത്തിന്റെ ഫലമായ സമ്പത്തു കുമിഞ്ഞു കൂടുകയും മറ്റു ചിലര്‍ക്ക് ദിവസവും അധ്വാനവും എന്നാല്‍ പട്ടിണിയും പരിവട്ടവും മാത്രമായ അവസരത്തിലാണ്. ഇത് വളരെ വ്യക്തമായി സമൂഹത്തെ ഗ്രസിച്ചതും ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചതും വ്യാവസായിക വിപ്ലവത്തില്‍ അപാരമായ ഉല്പാദനവും അതിന്റെ ഫലമായി കുമിഞ്ഞുകൂടിയ സ്വത്ത് ഒരു വശത്തും ദാരിദ്ര്യം മറുവശത്തും കൂടി വന്നപ്പോഴാണ്.
ഇവിടെയാണ് ഇതിന്റെ കാരണം കാറല്‍ മാര്‍ക്‌സിന്റെ അന്വേഷണത്തിലൂടെ ആരംഭിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞത്. ഉല്പാദനത്തിന്റെ ഫലമായി ഉണ്ടാകുന്ന സമ്പത്തു ഒരു വശത്തു മാത്രം കുമിഞ്ഞു കൂടുന്നത് ഉല്‍പാദന ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ അഥവാ സാമഗ്രികള്‍ അവയുടെ ഉടമസ്ഥാവകാശം വ്യക്തികളിലേക്ക് ഒതുങ്ങുന്നതു കൊണ്ടാണ്. മാത്രവുമല്ല ഈ അവസ്ഥയെ സമൂഹം മാനസികമായി സ്വീകരിക്കുകയും അതനുസരിച്ചുള്ള സാമൂഹിക ക്രമവും നമ്മുടെ ചിന്താശീലങ്ങളും വളര്‍ന്ന് വരുകയും ചെയ്തു. ഇതിനെയാണ് മുതലാളിത്ത സാമ്പത്തിക ക്രമം എന്നും അതിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക ക്രമം എന്ന് പറയുന്നത്. ഇതിനെതിരെ സമൂഹം ഒന്നായി മാറി ഉല്‍പാദന ഉപകരണ സാമഗ്രികള്‍ പൊതു സ്വത്താക്കി മാറ്റണം. എന്നിട്ട് അതനുസരിച്ചുള്ള നമ്മുടെ ചിന്തയും സാമൂഹ്യക്രമവും ഒരു കമ്മ്യുണിറ്റി പൊതു ബോധത്തില്‍ നിന്നായിരിക്കണം ഉദാഹരണത്തിന് NHS. ഇവിടെ ഒരു ഹോസ്പിറ്റലില്‍ നാമെത്തുമ്പോള്‍ നമ്മെ നയിക്കുന്ന മാനസികബോധമല്ല നാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ഇതിനെയാണ് ഞാന്‍ മുന്‍പ് സൂചിപ്പിച്ച ഉല്‍പാദന ഉപകരണം ഹോസ്പിറ്റല്‍ ആയാലും അതിന്റെ ഉടമസ്ഥ അവകാശം സ്വകാര്യമാകുന്നതും സമൂഹത്തിന്റെ പൊതു ഉടമയില്‍ ആകുന്നതും തമ്മിലുള്ള വ്യത്യാസം ചിന്തയെയും അതുവഴി സാമൂഹ്യ ക്രമത്തെയും രൂപപ്പെടുത്തുന്നത്.
അങ്ങിനെ എല്ലാം തന്നെ പൊതു ഉടമയില്‍ കേന്ദ്രീകരിച്ച് ഉടലെടുക്കുന്ന സാമൂഹ്യ ക്രമത്തെയാണ് കമ്മ്യുണിസം എന്ന് പറയുന്നത്. മാര്‍ക്‌സിന്റെ വിശദമായ വിശകലനത്തില്‍ സമൂഹത്തില്‍ ഈ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥാവകാശവും അതുമൂലം ഉത്പാദനം മൂലമുണ്ടാകുന്ന സമ്പത്തിന്റെ കൂടിയഭാഗവും കൈവശം വെക്കുന്ന ഏര്‍പ്പാട് തുടക്കത്തില്‍ ഇല്ലായിരുന്നു. അതിനെ അദ്ദേഹം പ്രാകൃത കമ്മ്യുണിസം എന്നുപറയുന്നു. പിന്നീട് എപ്പഴോ വന്നുകൂടിയ ഈ മുതലാളിത്ത സാമൂഹ്യ ക്രമം മാറ്റിമറിക്കുക എളുപ്പമല്ല. ഇത്തരം മാറ്റിമറിക്കലുകള്‍ നടത്തി കമ്മ്യുണിറ്റിയില്‍ അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന രീതി ലോകത്തു പലയിടത്തും പലര്‍ക്കും പലതാണ് അതില്‍ ഒരു പക്ഷെ സ്റ്റാലിന് പറ്റിയതുപോലെ തെറ്റ് പറ്റാം. പക്ഷെ അത് കമ്മ്യുണിസ്‌റ് രീതിയല്ല. അത് പോലെ ഭരണം പിടിച്ചെടുത്തശേഷവും കമ്മ്യുണിസ്റ്റ് പാതയില്‍ നിന്ന് വഴിമാറി പോകാം ഉദാഹരണത്തിന് റഷ്യയും ഉത്തര കൊറിയയും. ഇവിടെയാണ് ടോം തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതു ഇതാണ്എല്ലാം എന്ന്.
ഇനി ഫാസിസം എന്താണ് ?
അവര്‍ക്കു മുതലാളിത്ത സാമ്പത്തിക സാമൂഹിക ക്രമത്തില്‍ യാതൊരു പരാതിയുമില്ല. അവര്‍ക്ക് അകെ പറയാനുള്ളത് ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ്. ആയതിനാല്‍ അവര്‍ മനുഷ്യന്റെ തുല്യതയിലുള്ള ഒരു ഭരണക്രമമല്ല, മറിച്ച് കേമന്മാരായ ചിലരുടെ കീഴില്‍ മറ്റുള്ളവര്‍ അവര്‍ക്കു വിധേയരായി കഴിയണം എന്നുമാണ്. അതിനു തയാറായില്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ അവരുടെ രീതിക്കനുസരിച്ചു മാറ്റുക അല്ലെങ്കില്‍ കൊല്ലുക എന്നതാണ്. ലോകത്തു നമ്മുടെ കണ്മുന്നില്‍ വളരെ ശക്തമായ ഫാസിസ്റ്റ് ഭരണ ചരിത്രം ഹിറ്റ്‌ലറുടേതാണ്. ഹിന്ദുക്കളുടെ അഥവാ ആര്യ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ഗീതം പാടുന്നതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി യുടെയും RSS ന്റെയും ഐഡിയോളജി. ഇതിനെ എതിര്‍ത്ത ഗാന്ധിജിയെ കൊന്നതിനു അവരുടെ ന്യായം അതാണ്.
ഇതിനെയാണ് ഫാസിസ്റ്റു രീതി എന്ന് പറയുന്നത്. ഈ സംഗതിയാണ് ടോം അന്ധമാരുടെ ആനക്കഥപോലെ ഫാസിസവും കമ്യൂണിസവും ഒരേ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസം വിമര്‍ശിക്കപ്പെടുന്നത് ഒരു അപ്രാപ്യമായ ഐഡിയോളജി എന്ന നിലയിലാണ്. അല്ലാതെ ഫാസിസിസത്തോട് ഉപമിച്ചല്ല. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലായ്‌പ്പോഴും ലോകം ഉറ്റുനോക്കിയത് മാര്‍ക്‌സിസത്തിലേക്കാണ്. ഉദാഹരണത്തിന് ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരവും 35 വര്‍ഷത്തിലധികം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പിന്നാമ്പുറത്തു നിന്ന് ജെറെമി കോര്‍ബിന്‍ മൂന്നാംപുറത്തേക്കു യുവതലമുറ തള്ളികൊണ്ടുവന്നതും ഉദാഹരണമാണ്.
ഐഡിയോളജി നടപ്പിലാക്കുന്ന രീതിയിലെ കുഴപ്പമോ നടപ്പിലാക്കുന്ന വ്യക്തിയുടെ വീക്ഷണമോ തെറ്റായാല്‍ അതിനെ ഐഡിയോളജിയെയല്ല ഹേതുവായി കാണണ്ടത്. ഉദാഹരണത്തിന് സ്റ്റാലിനെ പോലെ തന്നെ ഗോര്‍ബച്ചേവിനും തെറ്റ്പറ്റി എന്ന് അദ്ദേഹം ഏറ്റുപറഞ്ഞത് അടുത്തയിടെയാണ്. മറിച്ച് ജനാധിപത്യത്തിനും ഇതേ അപകടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും അടുത്തായി ടോണി ബ്ലെയര്‍ പാര്‍ലമെന്റിനോട് ആലോചിക്കാതെയാണ് ഇറാക്ക് യുദ്ധത്തിന് പുറപ്പെട്ടതും അതിന്റെ ഫലമായി ദശലക്ഷക്കണക്കിനു ആളുകള്‍ മരിച്ചതും ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു ജനാധിപത്യ ഭരണാധികാരികളായ അമേരിക്കയ്ക്ക് അധികാരം ദുര്‍വിനിയോഗം ചരിത്രമാണ് പറയാനുള്ളത്. ലോകത്തൊരിടത്തും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ഭരിക്കുവാന്‍ അമേരിക്ക സമ്മതിച്ചിരുന്നില്ല.
ചിലിയിലെ അലന്‍ഡെയെ സിഐഎയെ ഉപയോഗിച്ച് വെടിവെച്ചുകൊന്നതും വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ കൂട്ടക്കുരുതിയും ഓര്‍മ്മയുണ്ടോ? ക്യൂബ എന്ന കുഞ്ഞു രാജ്യം തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിന് കാട്ടിയ മനുഷ്യത്വ രഹിത നിലപാടുകള്‍, ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യ സമരത്തിനെതിരെ പടക്കപ്പല്‍ അയച്ചത്, അതിനെ തടയിട്ടത് സ്റ്റാലിന്റെ തെറ്റ് ഏറ്റുപറഞ്ഞ കമ്മ്യുണിസ്റ്റ് റഷ്യ ആയിരുന്നു എന്ന കാര്യം ടോമിന് അറിയാഞ്ഞിട്ടല്ല. പക്ഷെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്ലെയറില്‍ അതൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല അത്രതന്നെ അതുകൊണ്ടു ഇതൊക്കെയാണെങ്കിലും എന്റെ പ്രിയ സുഹൃത്ത് പ്രത്യേകിച്ച് രാഷ്ട്രമീംമാസയില്‍ ബിരുദമുള്ള ടോം ശുഷ്‌കമായ അനുഭവവും ചുരുങ്ങിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഇങ്ങനെ പറയരുതേ. അല്ലെങ്കില്‍ നിങ്ങളെ വിശ്വസിക്കുന്ന പാവങ്ങളോട് സത്യസന്ധവും നീതിപൂര്‍വകമായ അറിവ് പങ്കു വെക്കലല്ല താങ്കള്‍ ചെയുന്നത് എന്ന് വിനീതമായി ഓര്‍മിപ്പിക്കേണ്ടിവരും.
സ്‌നേഹപൂര്‍വം
സുഗതന്‍ തെക്കേപ്പുര
ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] എന്ന വിലാസത്തില്‍ അയച്ച് തന്നാല്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും
മധു ഷണ്‍മുഖം
ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ വിസ്റ്റനിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോര്‍ത്തിലെ തൃശൂര്‍ ജില്ലക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നോര്‍ത്തിലെ ജില്ലാനിവാസികളുടെ നിര്‍ലോഭമായ സഹായങ്ങള്‍ കൊണ്ടും സഹകരണങ്ങള്‍ കൊണ്ടും വളരെ വര്‍ണ്ണാഭമായ ഒരു പരിപാടിയായി മാറ്റുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
ഇതുവരെ നടന്ന ജില്ലാസംഗമത്തിനെക്കാളും വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ് ജില്ലാനിവാസികള്‍ക്ക് ഉണ്ടായത്. കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത് ഇടപെടാനും കുടുംബവിശേഷങ്ങളും നാട്ടുവിശേഷങ്ങളും തൃശൂര്‍ ജില്ലക്കാരുടെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും ഒക്കെ പങ്കുവെയ്ക്കുന്ന ഒരുവേദിയായി മാറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തിന് ഒത്തുകൂടിയ ഒരു പ്രതീതിയാണ് വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ കാണാന്‍ കഴിഞ്ഞത്.
കനത്ത മഴയെ തോല്‍പ്പിച്ചുകൊണ്ടും ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ നാടിന്റെ പഴയകാല ഓര്‍മ്മകളും പരിചയങ്ങളും പങ്കുവെയ്ക്കുന്നത് കൗതുകത്തോടെ പുതുതലമുറ നോക്കി മനസിലാക്കുന്നുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ സ്ഥിരതാമസക്കാരായ തൃശ്ശൂര്‍ അതിരൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഇരിങ്ങാലക്കുട രൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് നാലാമത് കുടുംബസംഗമം നിലവിളക്കില്‍ ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തൃശൂര്‍ ജില്ലക്കാരുടെ വേറിട്ട ഭാഷാപ്രയോഗത്തെയും അതുപോലെതന്നെ തനതായ തൃശൂര്‍ സംസ്‌കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വാചാലമായി സംസാരിച്ച ഫാ.ലോനപ്പന്‍ അരങ്ങാശേരി സദസിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. വിദേശരാജ്യത്ത് താമസിക്കുന്നവരായ നമുക്ക് ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ അടുത്ത തലമുറയ്ക്ക് നമ്മുടെ നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വളരെയേറെ സഹായിക്കുമെന്ന് ഫാ.ജിനോ അരീക്കാട്ട് പറഞ്ഞു.
ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനയുടെ ട്രഷറര്‍ സണ്ണി ജേക്കബ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.
കുടുംബങ്ങളുടെ പരിചയപ്പെടലും തമാശകളും പൊട്ടിച്ചിരികളും കുസൃതിചോദ്യങ്ങളും കൊണ്ട് ഒരു തനി നാടന്‍ കുടുംബസംഗമമായി മാറിയ ചടങ്ങിന് ഫാ.ലോനപ്പന്‍ അരങ്ങാശേരിയുടെയും ഫാ.ജിനോ അരീക്കാട്ടിലിന്റെയും സാന്നിധ്യം വലിയ ഒരു മുതല്‍ക്കൂട്ടായിമാറി. കൃത്യമായ സമയങ്ങളില്‍ തമാശകള്‍കൊണ്ടും ഫലപ്രദമായ ഇടപെടല്‍ കൊണ്ടും പരിചയപ്പെടല്‍ ചടങ്ങിനെ വലിയ ഒരു സംഭവമാക്കിത്തീര്‍ക്കുകയും അടുത്ത വര്‍ഷത്തെ കുടുംബസംഗമം വരെ ഓര്‍ത്തിരിക്കാനുള്ള ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ രണ്ടു വൈദികരുടെയും സംഭാവനകള്‍ വളരെ വലുതാണ്.
കുടുംബങ്ങള്‍ തമ്മിലുള്ള പരിചയപ്പെടലിനുശേഷം തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗങ്ങളുടെ മക്കളുടെ കലാപരിപാടികള്‍ കാണികളില്‍ ഇമ്പവും ആനന്ദവും സൃഷ്ടിച്ചു. കീര്‍ത്തന തെരസ്സാ കുറ്റിക്കാട്ട് അവതരിപ്പിച്ച കീറ്റാര്‍ വാദ്യോപകരണം കൊണ്ടുള്ള മലയാള ചലച്ചിത്രഗാനങ്ങള്‍ കാണികളെ സംഗീതസാഗരത്തില്‍ കൊണ്ടുചെന്നെത്തിച്ചു. കാണികള്‍ക്ക് സംഗീതത്തിന്റെ മാധുര്യം നല്‍കിയ ജോസഫ് ബിന്നിയും നൃത്തച്ചുവടുകളുമായി ജോ അന്ന ജീസനും പരിപാടികള്‍ക്ക് കൊഴുപ്പേകി.
ഈ കുടുംബസംഗമം വന്‍വിജയമാക്കിത്തീര്‍ക്കുന്നതിന് ഓടിനടന്ന പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ ട്രഷററുമായ സണ്ണി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അതുപോലെ ഈ സംഗമത്തിന്റെ വിജയശില്പികളായിരുന്ന ഡോണ്‍ പോള്‍, സ്വപ്ന സണ്ണി, ലിസ ജിജു എന്നിവരുടെ സഹായങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. അവതാരകനായ ബിനോയി ജോര്‍ജിന്റെയും അവതാരകയും കഴിഞ്ഞ ജില്ലാ സംഗമങ്ങളുടെ അണിയറ ശില്പിയുമായിരുന്ന ഷൈനി ജീസന്റെയും പ്രകടനങ്ങള്‍ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
നേരത്തെ നടത്തിയ റാഫില്‍ ടിക്കറ്റിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് സമ്മാനിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനം സംഘടനയുടെ ഭാരവാഹികളും മെമ്പര്‍മാരും ചേര്‍ന്ന് നല്‍കി.
തനതായ തൃശൂര്‍ രുചിയുള്ള ഉച്ചഭക്ഷണത്തിനുശേഷം ജിതേഷ് നയിച്ച സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള ആവേശത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു.
അന്യോന്യം പരിചയമില്ലാതെ ജില്ലാ സംഗമത്തില്‍ വന്ന പലകുടുംബങ്ങളും കുറെകൊല്ലങ്ങളായി അടുപ്പമുള്ളവരെപ്പോലെയാണ് അവിടെ സൗഹൃദം പങ്കുവച്ചതും സന്തോഷം പങ്കിട്ടതും. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടിയുറപ്പിച്ച് സന്തോഷത്താലും ആവേശത്താലും ഇനി നമുക്ക് അടുത്തവര്‍ഷം കാണാമെന്ന് പരസ്പരം പറഞ്ഞ് പിരിയുമ്പോഴേയ്ക്കും നേരം ഒരുപാട് വൈകിയിരുന്നു.
പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.
‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.
എന്റെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.
കോഹ്‌ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്‌ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്‌ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.
Follow
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
10:27 PM – 20 Jun 2017
1,659 1,659 Retweets 2,415 2,415 likes
Twitter Ads info and privacy
എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.
13h
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
Follow
Gutta Jwala ✔ @Guttajwala
@Abhinav_Bindra Sometimes that’s the important part of training 🙈 I remember my sir doing the same…he still does it!!!
4:17 AM – 21 Jun 2017
8 8 Retweets 51 51 likes
Twitter Ads info and privacy
ചാംപ്യൻസ് ട്രോഫിയോടെ കുബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്‌ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്‌ലിക്കൊപ്പം ചേർന്നതോടെ കുബ്ലെ രാജി വയ്ക്കുകയായിരുന്നു.
ബിനോയി ജോസഫ്
കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന കരവിരുതുമായി.. ഭാവനയും സർഗാത്മകതയും വിരൽതുമ്പിൽ അത്ഭുതമാകുമ്പോൾ.. നിറക്കൂട്ടുകളുടെ ലോകത്ത് ഹൃദയങ്ങളെ സാന്ദ്രമാക്കാൻ.. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന.. യുകെയുടെ സ്വന്തം സ്റ്റാൻലി ചേട്ടൻ. യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത് ഉന്മേഷത്തോടെ ഓടി നടക്കുന്ന ജന സ്നേഹിയായ തിരുത്തൽവാദി.. വിലയിരുത്തലും വിമർശനങ്ങളും ഈ ഡെർബിക്കാരന് ജീവിതത്തിൻറെ ഭാഗം തന്നെ.. ലോകമെമ്പാടും സുഹൃദ് വലയം.. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം.. നന്മയെ ഉൾക്കൊള്ളാനും തിന്മയെ തമസ്കരിക്കാനുള്ള നിശ്ചയ ദാർഡ്യം സ്റ്റാൻലി ചേട്ടന് എന്നും കരുത്ത് പകരുന്നു..
യുകെയിലേക്ക് കുടിയേറിയത് 2003 ൽ പ്രിയ പത്നി എത്സി തോമസുമൊത്ത്. ഡെർബി റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആണ് എത്സി തോമസ്. കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വൈൻ സ്റ്റാൻലി എന്നിവർ മക്കൾ. ഇവർ എല്ലാവരും യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്.
ഫ്ലവർ ഡെക്കറേഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു സ്റ്റാൻലി തോമസ്. ഫ്രൂട്ടുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ളേ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. വിവാഹ, ആദ്യകുർബാന, ബർത്ത്ഡേ, കോർപറേറ്റ് ഇവൻറുകൾ എന്നിവയിൽ നിരവധി തവണ ജനങ്ങളുടെ പ്രശംസയ്ക്ക് സ്റ്റാൻലി തോമസ് അർഹനായി. യുകെയിലെ റ്റാന്റൺ ഫ്ളവർ ഷോയിൽ ലൈവ് ഫ്ളവർ അറേഞ്ച്മെൻറിൽ ഇരുനൂറിലേറെ ഫ്ളോറിസ്റ്റുകളുടെ മുൻപിൽ ജഡ്ജസിൻറെ പ്രശംസ നേടിയത് സ്റ്റാൻലി തോമസ് സന്തോഷത്തോടെ ഓർക്കുന്നു. അദ്ദേഹത്തിന് ഇതൊരു ബിസിനസല്ല, കർമ്മ സായൂജ്യമാണ്. ഇന്ത്യയിൽ ഇൻഷുറൻസ് സെക്ടറിൽ ഓഫീസറായി ജോലി ചെയ്തിരുന്ന സ്റ്റാൻലി ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആണ്.
കൊച്ചുനാൾ മുതൽ തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സ്റ്റാൻലി ഇവന്റ് ആങ്കറിംഗ്, നാടക സംവിധാനം, ഏകാങ്ക നാടകാഭിനയം, കോറിയോഗ്രഫി എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ച സ്റ്റാൻലി തോമസ് മലയാള ഭാഷയെയും സംഗീതത്തെയും അത്യധികം സ്നേഹിക്കുന്നു. ഒ.എൻ.വിയും തായാട്ട് ശങ്കരനും ഹമീദ് ചേന്നമംഗലൂരും തൻറെ ഗുരുക്കന്മാരായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ഫോട്ടോഗ്രഫിയും ഇദ്ദേഹം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. ഇടക്കാലത്ത് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സ്റ്റാൻലി. ‘മരിക്കുന്നില്ല ഞാൻ’ എന്ന സിനിമയുടെ കോ- പ്രൊഡ്യൂസർ ആയിരുന്ന സ്റ്റാൻലി തോമസ് ആ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.