Uncategorized

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഘിടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നേഴ്സുമാര്‍ എന്ന് യോഗം വിലയിരുത്തി. സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ മുഖ്യമന്ത്രിയോട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഈ തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ലഭിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയില്‍ സൂറിച്ചില്‍ കൂടിയ യോഗത്തില്‍ കമ്മറ്റി അംഗം സുനില്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കൊറ്റത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സോജന്‍ ജോസഫ്

ചമ്പക്കുളം സംഗമം 2017 വെയില്‍സില്‍ ഉള്ള കെഫെന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 16, 17, 18 തീയതികളില്‍ നടന്നു. കുട്ടനാടന്‍ ഭക്ഷണവും നാടന്‍ കലാകായിക മത്സരങ്ങളും നടത്തി. സംഗമത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടുകൂടി കെഫെന്‍ ലീ പാര്‍ക്കില്‍ എത്തിച്ചേരുകയും ഒന്നിച്ചുള്ള അത്താഴത്തോടുകൂടി സംഗമത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. രണ്ടാം ദിവസമായ പതിനേഴാം തീയതി ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ അബെര്‍ടോവി ബീച്ചിലേക്ക് യാത്ര തിരിച്ചു. പ്രകൃതി രമണീയമായ ബീച്ചില്‍ മൂന്നു മണി വരെ സമയം ചിലവഴിച്ചു. നാലു മണിയോടെ താമസസ്ഥലത്തു തിരിച്ചെത്തി ഭക്ഷണത്തിനു ശേഷം ഫോറസ്റ്റില്‍ നടക്കാന്‍ പോയി.

അതിനു ശേഷം മലകയറാന്‍ പോയി. മൂന്നാം ദിവസം ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സംഗമത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സാലി ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം റീന ജോമോന്റെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക പള്ളിയുടെ ചരിത്രം ഡോ. മാര്‍ട്ടിന്‍ എഴുതിയ പുസ്തകം എല്ലാവര്‍ക്കും വിതരണം ചെയ്തു. പുസ്തകം എഴുതിയ ഡോ. മാര്‍ട്ടിന്‍ പള്ളിയുടെ ചരിത്രത്തെ കുറിച്ചും അതുപോലെ പള്ളിയുടെ ചരിത്രത്തില്‍ പലരും മറന്നു പോയ രക്തസാക്ഷിയായ മാര്‍ ഇക്കാക്കോ കത്തനാരെക്കുറിച്ചും വിവരണം നല്‍കി.

സമ്മേളനത്തില്‍ വിവിധ തരം കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. പാട്ട്, ഡാന്‍സ്, മോണോആക്ട്, കവിതാപാരായണം വഞ്ചിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു. ജേക്കബ്, ജോമോന്‍, സഞ്ജയ്, ജോപ്പന്‍, പോള്‍, ജോജോ, ടെസ്സി, ജിന്‍സി, റോസ്മേരി എന്നിവര്‍ നാടും നാടിനോടുള്ള സ്‌നേഹവും ഓര്‍മ്മകളും പങ്കുവച്ചു. സമ്മേളനത്തിന്റെ അവസാനം സോജന്‍ ചമ്പക്കുളം, സംഗമം ഒരു വന്‍വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടുത്ത വര്‍ഷത്തെ സംഗമം 2018 ജൂണ്‍ മാസം 15, 16, 17 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നാലു മണിയോടുകൂടി ഓരോരുത്തരും അവരുടെ വീടുകളിലേക്ക് യാത്ര തിരിച്ചു.

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സെമിനാര്‍ നഴ്‌സുമാര്‍ക്കായി ജൂലൈ മാസം 22 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

1) നഴ്സ്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍,
2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
3) നിയമോപദേശം തേടുവാന്‍ എന്ത് ചെയ്യണം
4) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വന്ന മാറ്റങ്ങള്‍
5) റീവാലിഡേഷന്‍ എങ്ങനെ ചെയ്യണം പോര്‍ട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം
6)റിഫ്‌ളക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം
7)ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ നഴ്‌സിംഗ് ഹോമില്‍ ഏജന്‍സി ജോലി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ഇങ്ങനെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, അറിവുകള്‍ പങ്കു വെക്കുവാനും ഈ അവസരം നമ്മെ സഹായിക്കും എന്ന് ഉറപ്പു നല്‍കുന്നു. ഈ സുവര്‍ണാവസരം നമ്മുടെ നേഴ്‌സ് മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടും. ആയതിനാല്‍ ഒരു ഓഫ് ബുക്ക് ചെയ്യൂ നമ്മുടെ അറിവുകള്‍ നമുക്ക് പങ്കുവെക്കാം. എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം.  പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.

പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും.  വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.

എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.

ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്.  ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.

ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം  വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു.  ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ്  അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..

Also read.. കുട്ടനാട്ടിലെ ഒരു ചെറുഗ്രാമത്തെ ദുഃഖത്തിലാക്കി ഫാദർ മാർട്ടിന്റെ വിയോഗം; വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും, മരണത്തിലെ ദുരൂഹത പുറത്തു വരുമെന്ന പ്രതീക്ഷയിൽ

ലോറന്‍സ് പെല്ലിശേരി

റമദാന്‍ വ്രതം അനുഷ്ഠിച്ചു വരുന്ന സഹോദരങ്ങളോട് ഒത്തു ചേര്‍ന്ന് ജി.എം.എ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. കര്‍മ്മ പഥങ്ങളിലെല്ലാം മതേതരത്വവും സാഹോദര്യവും പാലിച്ചു വരുന്ന ജി.എം.എ അംഗങ്ങള്‍ വേറിട്ട ഈ കൂടിച്ചേരലിന്റെ ആവേശത്തിലാണ്. ജൂണ്‍ 24 ശനിയാഴ്ച വൈകീട്ട് 8.30ന് ചെല്‍റ്റന്‍ഹാമിലെ സ്വിന്‍ഡന്‍ വില്ലജ് ഹാളാണ് ഇതിന് വേദിയാകുന്നത്.

സമാധാനത്തിലും സഹനത്തിലും കരുണയിലുമെല്ലാം അധിഷ്ഠിതമായ റമദാന്റെയും ഇഫ്താറിന്റെയും മഹത്തായ സന്ദേശം ഒരിക്കലും മറക്കാത്ത അനുഭവമാക്കാനുള്ള കാത്തിരിപ്പിലാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍. ഇഫ്താര്‍ വിരുന്നിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം നാലും അഞ്ചും കുടുംബങ്ങള്‍ വീതം ഒത്തു ചേര്‍ന്ന് തയ്യാറാക്കുമ്പോള്‍ അത് സ്‌നേഹത്തിന്റെയും പങ്കുവക്കലിന്റെയും രുചിക്കൂട്ടായി മാറുന്നു.

ജി.എം.എ അംഗങ്ങളും ഭാരവാഹികളുമായ ബീന ജ്യോതിഷ്, ഷറഫുദ്ദീന്‍, സുനില്‍ കാസിം, ലിയാഖത്, മാത്യു അമ്മായിക്കുന്നേല്‍, ബിനു പീറ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തയ്യാറെടുപ്പുകള്‍ക്ക് പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രഷറര്‍ അനില്‍ തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി സമ്പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇഫ്താര്‍ വിരുന്നിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സ്വാഗതം.

വേദിയുടെ അഡ്രസ്:
Church Rd, Swindon Village, Cheltenham GL51 9QP

യുക്മ ദേശീയ കായികമേള 2017′ എല്ലാ പ്രാവശ്യവും നടക്കാറുള്ളതുപോലെ ബര്‍മിംഗ്ഹാം സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ നാളെ ശനിയാഴ്ച രാവിലെ പത്തുമണിയോട് കൂടി കൊടിയേറും. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് വേദിയാവുന്നത്. യുക്മ മിഡ് ലാന്‍ഡ് റീജിയന് കീഴിലുള്ള   അസ്സോസിയേഷനായ ഇ എം എ ഏര്‍ഡിങ് ടൺ  ആണ് കായികമേള ഏറ്റെടുത്തു നടത്തുന്നത്. മിഡ് ലാന്‍ഡസ്, ഈസ്റ്റ് ആംഗ്ലിയ, യോക് ഷെയര്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് , വെയില്‍സ് എന്നീ റീജിയണുകളിലെ കായികമേളകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം യുക്മയുടെ എല്ലാ പരിപാടികളിലും ഉള്ള സജീവ സാന്നിധ്യം യുക്മയുടെ തുടക്കം മുതൽ ഇന്നേവരെ ചോർന്നുപോകാതെ സൂക്ഷിക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷത്തെ കലാമേളയിലെ വിജയി എന്നപോലെതന്നെ, കായികമേളയിലെയും ജേതാക്കളായ എസ് എം എ സ്റ്റോക്കർ ഓൺ ട്രെൻഡ്, ഇത്തവണയും എന്തിനും ഏതിനും കിടപിടിക്കാൻ ഉതകുന്ന ഒരു കൂട്ടം കായിക പ്രതിഭകളെതന്നെ അണിനിരത്തുന്നു. വിജയം നേടുന്നതിന് സൂത്രകളില്ല മറിച്ച് പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ മനസിലാക്കി കഠിനമായ പരിശീലനത്തിന്റെ ആകെ തുകയാണ് ഒരുവനെ വിജയത്തിലെത്തിക്കുന്നത്.. എന്ന കാര്യം പൂർണമായും ഉൾകൊണ്ട എസ് എം എ ആണ് ഇത്തവണ കളത്തിലിറങ്ങുന്നത്.

ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ് റീജിണനിലെ കായികമേളയിൽ, സബ് ജൂണിയർ  പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ജേതാവായ അനീഷ വിനു, ജൂണിയർ വിഭാഗത്തിൽ ജേതാവായ ഷാരോൺ ടെറൻസ് എന്നിവർ നാളത്തെ കായികമേളയിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഇവരെ കൂടാതെ റയൻ ജോബി, സിയന്ന സോണി, അഞ്ജലീന സിബി, നികിത സിബി, അലീന വിനു, ഷിനി ബിജു, സിജി സോണി, ബിജു പിച്ചാപിള്ളിൽ, ജിനു അപ്പുക്കുട്ടൻ എന്നിവർ കൂടി എസ് എം എ യ്ക്ക് വേണ്ടി കളത്തിലിറങ്ങും.

നാളെ നടക്കുന്ന യുക്മ കായികമേളയിൽ പങ്കെടുക്കാൻ വരുന്ന കൂട്ടുകാരോട് ഒന്ന് മാത്രമേ ഓർമ്മിപ്പിക്കുവാനുള്ളു.. എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ തന്നെയാകട്ടെ.. ” ഒരാനയുടെ പിന്കാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.. ”

 

 

ജോണ്‍സൻ   കളപ്പുരയ്ക്കല്‍

വാറ്റ്ഫോര്‍ഡ് : കുട്ടനാടിന്‍റെ ആവേശം ഏറ്റു വാങ്ങാന്‍ വാറ്റ്ഫോര്‍ഡിലെ കുട്ടനാട്ടുകാർ ആവേശപൂർവ്വം കാത്തിരിക്കുന്നു. ആരവങ്ങളും ആർപ്പുവിളികളും നെഞ്ചിലേറ്റി ഒൻപതാമത് കുട്ടനാടു സംഗമത്തിന് യുകെയിലെ കുട്ടനാടുകാര്‍ തയ്യാറെടുത്തു കഴിഞ്ഞു. വാറ്റ്ഫോര്‍ഡിലെ കാവാലം നാരായണപ്പണിക്കർ നഗറിൽ (Hemel Hempstead school hall, watford) രാവിലെ 9.30-ന് സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ ആരംഭിക്കും.

സംഗമത്തിൽ എത്തുന്നവരെ പരമ്പരാഗത കുട്ടനാടൻ ശൈലിയിൽ തിലകം ചാർത്തി ആർപ്പുവിളികളോടെ സ്വീകരിക്കും. 11- മണിക്ക് ലൌട്ടന്‍ മേയറായ ശ്രീമാൻ ഫിലിപ്പ് എബ്രഹാം യോഗം ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടനാടിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും.

തേക്കുപാട്ട്, ഞാറ്റുപാട്ട്, കൊയ്തുപാട്ട്, വഞ്ചിപ്പാട്ട്, വള്ളംകളി, കുട്ടനാടൻ വള്ളസദ്യ, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. GCSC, A-Level പരീക്ഷകളിൽ ഉന്നത വിജയം കരസതമാക്കിയവർക്ക് റോജി ജോൺ സ്മാരക “ബ്രില്യന്റ് കുട്ടനാട് ” എവർ റോളിഗ് ട്രോഫിയും അവാർഡും സമ്മാനിക്കും.

കുട്ടനാടിന്റെ മൺമറഞ്ഞ പ്രമുഖ സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകളുമായി “കുട്ടനാടിന്റെ പ്രിയപ്പെട്ട കാവാലം” ഡോക്യുമെന്ററി തുടങ്ങി നിരവധി പരിപാടികളുമായി മുന്നേറുന്ന സംഗമം വൈകുന്നേരം 5-മണിയോടുകൂടി, പത്താമത് കുട്ടനാട് സംഗമത്തിന്റെ ഭാരവാഹികൾക്ക് കുട്ടനാടൻ സംഗമ ചുണ്ടന്റ പങ്കായം കൈമാറി വള്ളപ്പാട്ടിന്റെ അകമ്പടിയോടെ ഉപചാരം ചൊല്ലി അയക്കും.

എല്ലാ കുട്ടനാട്ടുകാരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമതിക്കുവേണ്ടി കൺവീനര്‍മാരായ ഷിജു മാത്യു, ജോസ് ഒഡാട്ടില്‍, ജോണ്‍സണ്‍ തോമസ്‌, ആന്റണി മാത്യു, റാണി ജോസ്, ഡെന്‍സി ആന്റണി, സബിത ഷിജു എന്നിവര്‍ അറിയിച്ചു.

ജെഗി ജോസഫ്

ഇത് ഒരു അസുലഭ ഭാഗ്യമാണ്. വില്‍സ്വരാജ് എന്ന അനുഗ്രഹീത ഗായകന്‍ ആദ്യമായി യുകെയില്‍ എത്തുക. അദ്ദേഹത്തിന്റെ ഗാനമാധുരിയില്‍ ലയിച്ച് മലയാളികള്‍ പരിപാടി കേള്‍ക്കാനായി ഒഴുകിയെത്തുക. ആരാധകരുടെ എണ്ണമേറി ഒടുവില്‍ തീരുമാനിച്ചതിലും അധികം പരിപാടികളുമായി വേദികളില്‍ നിന്നും വേദികളിലേക്ക് യാത്രയാകുമ്പോള്‍ വില്‍സ്വരാജിനൊപ്പം ചാരിതാര്‍ത്ഥ്യം നേടുന്നത് അദ്ദേഹത്തെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം കൂടിയാണ്. ഈ പ്രോഗ്രാമിന്റെ മുഖ്യ സ്പോണ്‍സേര്‍സ് ആയ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡിനും ഇത് ചരിത്രമുഹൂര്‍ത്തമാണ്.

വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗത്ഭനുമായ ഗായകനെ യുകെയില്‍ ആദ്യമായി അവതരിപ്പിക്കുവാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം. വില്‍സ്വരാജ് മ്യൂസിക് ഈവിനു വേണ്ടി ബ്രിസ്റ്റോളിലും കവന്‍ട്രിയിലും രണ്ടു ഹാളുകള്‍ മാത്രം ബുക്ക് ചെയ്തു വില്‍സ്വരാജിനെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസിന് അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളാണ് പിന്നീട് ലഭിച്ചത്. ബെറ്റര്‍ ഫ്രെയിംസിനും, മറ്റുള്ളവര്‍ക്കും വേണ്ടി ഒന്‍പത് പ്രോഗ്രാമുകളാണ് ജൂലൈ 10 വരെയുള്ള തീയതികളിലായി ഇപ്പോള്‍ ബുക്കിങ് എടുത്തിരിക്കുന്നത്. വെറും മൂന്നു പാട്ടുകള്‍ മാത്രം പാടിക്കേട്ട മഴവില്‍ സംഗീതവേദിയിലെ ആവേശമുള്‍ക്കൊണ്ട് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഹോര്‍ഷമില്‍ ലൈവ് ഓര്‍ക്കസ്ട്രക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.

ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി അനുഭവിച്ചറിഞ്ഞവര്‍ വീണ്ടും അവിടെ തന്നെ ഒരു പ്രോഗ്രാമിന് കൂടി ക്ഷണിച്ചിരുന്നു. എന്നാല്‍ തിരക്ക് മൂലം സ്‌നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പിള്ളി പറഞ്ഞു. മിഡ്ലാന്‍ഡ്സിലെ കവന്‍ട്രിയില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന പ്രോഗ്രാമിന്റെ ഓര്‍ക്കസ്ട്ര ചെയ്യുന്നത് യുകെയിലെ തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു വരുന്ന നിസരി ഓര്‍ക്കസ്ട്രയാണ്. സൗണ്ട് ചെയ്യുന്നത് പ്രഗത്ഭ സൗണ്ട് എഞ്ചിനീയറായ സിനോ തോമസുമാണ്. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്ഭരായ മോര്‍ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും, നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും, ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.

ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന ഹാളുകളില്‍ ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇനി വരും കാലങ്ങളില്‍ യുകെയിലെ സംഗീത സദസുകളില്‍ യുവ മലയാളി ഗായകരില്‍ പ്രമുഖനായ വില്‍സ്വരാജിന്റെ സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം. ചെറിയ പരിപാടിയായി ആരംഭിച്ച് ഒരു സംഗീതയാത്രയായി മാറിയ വില്‍സ്വരാജിന്റെ യുകെ യാത്ര യുകെ മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്.

ഏറെ സംഗീതപ്രേമികളുള്ള കൊവന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നാളെ വൈകുന്നേരം (വെള്ളി 23/06/2017) 5 മണിക്കാണ് വില്‍സ്വരാജിന്റെ അടുത്ത പ്രോഗ്രാം

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരീഷ് പാലാ (07578148446)

ഹാളിന്റെ അഡ്ഡ്രസ്

Willenhall Social Club
Coventry CV3 3BB

സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം ശക്തമാക്കിയ ടോം ജോസ് തടിയംപാടിന് മറുപടിയുമായി യുകെയില്‍ പ്രമുഖ ഇടതു പക്ഷ ചിന്തകനായ സുഗതന്‍ തെക്കേപ്പുര രംഗത്ത്. ടോമിന്‍റെ കമ്മ്യൂണിറ്റിസ്റ്റ് വിരുദ്ധ വിമര്‍ശനങ്ങള്‍ക്ക് സുഗതന്‍ തെക്കേപ്പുരയുടെ മറുപടി താഴെ  

ടോം, ഫാസിസവും കമ്യൂണിസവും തിരിച്ചറിയാന്‍പറ്റാത്തതു ടോമിന്റെ കുഴപ്പമല്ല. എന്താണ് അവ തമ്മിലുള്ള വ്യത്യാസം. കുരുടന്മാര്‍ ആനയെക്കണ്ട വിവരം പറഞ്ഞു കേട്ടിട്ടു നമ്മള്‍ ആനയെക്കറിച്ച് ഒരു രൂപം മനസ്സില്‍ ഉണ്ടാക്കുന്നതുപോലെയുള്ളു. നാമിന്നു കാണുന്ന മൃദുമുതലാളിത്തം അഥവാ സോഷ്യല്‍ ബെനിഫിറ്റ് കിട്ടുന്ന ഭരണക്രമം യൂറോപ്പില്‍ രൂപപ്പെട്ടതുപോലും കമ്മ്യുണിസ്‌റ് ആശയങ്ങള്‍ റഷ്യന്‍ വിപ്ലവത്തിന് ശേഷം മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ അടിസ്ഥാനമാക്കിയ ഭരണക്രമം തൂത്തെറിയും എന്ന സന്ദേഹത്തില്‍ നിന്നാണ്. സമൂഹം ഒന്നായി പണിയെടുത്തിട്ട് മുന്നോട്ടുപോകുന്ന സാമൂഹ്യക്രമം എന്ന് പറഞ്ഞാല്‍ ഞാന്‍ ടോമിന്റെ കുട്ടിയെ പഠിപ്പിക്കുന്നു പകരം ടോം എന്നെ രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ്സ് ഓടിക്കുന്നു മറ്റൊരാള്‍ ബാങ്കും വേറൊരാള്‍ ഹോസ്പിറ്റലിലും സേവനം കൊടുക്കുന്നു.

ഇത്തരം സാമൂഹ്യ ക്രമം രൂപപ്പെട്ടത് അരാജകമായ പിടിച്ചുപറിയും മറ്റും ആര്‍ക്കും ഗുണം ചെയ്യില്ല എന്നും എന്നാല്‍ എല്ലാവരും പരസ്പരം കുറച്ചു സ്വാതന്ത്ര്യം ബലികഴിച്ച് അവ ഗവണ്‍മെന്റിനു കൈമാറണം എന്നും പകരം എല്ലാവര്‍ക്കും സമാധാനവും ഗവണ്‍മെന്റ് പ്രദാനം ചെയ്യുമെന്ന് ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. അതാണ് പതിനേഴും പതിനെട്ടും നൂറ്റാണ്ടില്‍ ഹ്യൂഗോ ഗ്രോഷ്യസ്, തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് റൂസ്സോ, ഇമ്മാനുവല്‍ കാന്റ് എന്നിവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി പറയുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഗവണ്മെന്റ് ഏതു രീതിയില്‍ ആയിരിക്കണം എന്നുള്ള ചിന്ത ഉടലെടുത്തത് എല്ലാവരും കൂടി പണിയെടുത്ത് ഓടിച്ചുകൊണ്ടുപോകുന്ന സമൂഹത്തില്‍ ചില ആള്‍ക്കാര്‍ക്ക് അധികമായി അധ്വാനത്തിന്റെ ഫലമായ സമ്പത്തു കുമിഞ്ഞു കൂടുകയും മറ്റു ചിലര്‍ക്ക് ദിവസവും അധ്വാനവും എന്നാല്‍ പട്ടിണിയും പരിവട്ടവും മാത്രമായ അവസരത്തിലാണ്. ഇത് വളരെ വ്യക്തമായി സമൂഹത്തെ ഗ്രസിച്ചതും ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചതും വ്യാവസായിക വിപ്ലവത്തില്‍ അപാരമായ ഉല്പാദനവും അതിന്റെ ഫലമായി കുമിഞ്ഞുകൂടിയ സ്വത്ത് ഒരു വശത്തും ദാരിദ്ര്യം മറുവശത്തും കൂടി വന്നപ്പോഴാണ്.

ഇവിടെയാണ് ഇതിന്റെ കാരണം കാറല്‍ മാര്‍ക്‌സിന്റെ അന്വേഷണത്തിലൂടെ ആരംഭിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞത്. ഉല്പാദനത്തിന്റെ ഫലമായി ഉണ്ടാകുന്ന സമ്പത്തു ഒരു വശത്തു മാത്രം കുമിഞ്ഞു കൂടുന്നത് ഉല്‍പാദന ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ അഥവാ സാമഗ്രികള്‍ അവയുടെ ഉടമസ്ഥാവകാശം വ്യക്തികളിലേക്ക് ഒതുങ്ങുന്നതു കൊണ്ടാണ്. മാത്രവുമല്ല ഈ അവസ്ഥയെ സമൂഹം മാനസികമായി സ്വീകരിക്കുകയും അതനുസരിച്ചുള്ള സാമൂഹിക ക്രമവും നമ്മുടെ ചിന്താശീലങ്ങളും വളര്‍ന്ന് വരുകയും ചെയ്തു. ഇതിനെയാണ് മുതലാളിത്ത സാമ്പത്തിക ക്രമം എന്നും അതിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക ക്രമം എന്ന് പറയുന്നത്. ഇതിനെതിരെ സമൂഹം ഒന്നായി മാറി ഉല്‍പാദന ഉപകരണ സാമഗ്രികള്‍ പൊതു സ്വത്താക്കി മാറ്റണം. എന്നിട്ട് അതനുസരിച്ചുള്ള നമ്മുടെ ചിന്തയും സാമൂഹ്യക്രമവും ഒരു കമ്മ്യുണിറ്റി പൊതു ബോധത്തില്‍ നിന്നായിരിക്കണം ഉദാഹരണത്തിന് NHS. ഇവിടെ ഒരു ഹോസ്പിറ്റലില്‍ നാമെത്തുമ്പോള്‍ നമ്മെ നയിക്കുന്ന മാനസികബോധമല്ല നാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ഇതിനെയാണ് ഞാന്‍ മുന്‍പ് സൂചിപ്പിച്ച ഉല്‍പാദന ഉപകരണം ഹോസ്പിറ്റല്‍ ആയാലും അതിന്റെ ഉടമസ്ഥ അവകാശം സ്വകാര്യമാകുന്നതും സമൂഹത്തിന്റെ പൊതു ഉടമയില്‍ ആകുന്നതും തമ്മിലുള്ള വ്യത്യാസം ചിന്തയെയും അതുവഴി സാമൂഹ്യ ക്രമത്തെയും രൂപപ്പെടുത്തുന്നത്.

അങ്ങിനെ എല്ലാം തന്നെ പൊതു ഉടമയില്‍ കേന്ദ്രീകരിച്ച് ഉടലെടുക്കുന്ന സാമൂഹ്യ ക്രമത്തെയാണ് കമ്മ്യുണിസം എന്ന് പറയുന്നത്. മാര്‍ക്‌സിന്റെ വിശദമായ വിശകലനത്തില്‍ സമൂഹത്തില്‍ ഈ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥാവകാശവും അതുമൂലം ഉത്പാദനം മൂലമുണ്ടാകുന്ന സമ്പത്തിന്റെ കൂടിയഭാഗവും കൈവശം വെക്കുന്ന ഏര്‍പ്പാട് തുടക്കത്തില്‍ ഇല്ലായിരുന്നു. അതിനെ അദ്ദേഹം പ്രാകൃത കമ്മ്യുണിസം എന്നുപറയുന്നു. പിന്നീട് എപ്പഴോ വന്നുകൂടിയ ഈ മുതലാളിത്ത സാമൂഹ്യ ക്രമം മാറ്റിമറിക്കുക എളുപ്പമല്ല. ഇത്തരം മാറ്റിമറിക്കലുകള്‍ നടത്തി കമ്മ്യുണിറ്റിയില്‍ അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന രീതി ലോകത്തു പലയിടത്തും പലര്‍ക്കും പലതാണ് അതില്‍ ഒരു പക്ഷെ സ്റ്റാലിന് പറ്റിയതുപോലെ തെറ്റ് പറ്റാം. പക്ഷെ അത് കമ്മ്യുണിസ്‌റ് രീതിയല്ല. അത് പോലെ ഭരണം പിടിച്ചെടുത്തശേഷവും കമ്മ്യുണിസ്റ്റ് പാതയില്‍ നിന്ന് വഴിമാറി പോകാം ഉദാഹരണത്തിന് റഷ്യയും ഉത്തര കൊറിയയും. ഇവിടെയാണ് ടോം തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതു ഇതാണ്എല്ലാം എന്ന്.

ഇനി ഫാസിസം എന്താണ് ?

അവര്‍ക്കു മുതലാളിത്ത സാമ്പത്തിക സാമൂഹിക ക്രമത്തില്‍ യാതൊരു പരാതിയുമില്ല. അവര്‍ക്ക് അകെ പറയാനുള്ളത് ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ്. ആയതിനാല്‍ അവര്‍ മനുഷ്യന്റെ തുല്യതയിലുള്ള ഒരു ഭരണക്രമമല്ല, മറിച്ച് കേമന്മാരായ ചിലരുടെ കീഴില്‍ മറ്റുള്ളവര്‍ അവര്‍ക്കു വിധേയരായി കഴിയണം എന്നുമാണ്. അതിനു തയാറായില്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ അവരുടെ രീതിക്കനുസരിച്ചു മാറ്റുക അല്ലെങ്കില്‍ കൊല്ലുക എന്നതാണ്. ലോകത്തു നമ്മുടെ കണ്മുന്നില്‍ വളരെ ശക്തമായ ഫാസിസ്റ്റ് ഭരണ ചരിത്രം ഹിറ്റ്‌ലറുടേതാണ്. ഹിന്ദുക്കളുടെ അഥവാ ആര്യ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ഗീതം പാടുന്നതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി യുടെയും RSS ന്റെയും ഐഡിയോളജി. ഇതിനെ എതിര്‍ത്ത ഗാന്ധിജിയെ കൊന്നതിനു അവരുടെ ന്യായം അതാണ്.

ഇതിനെയാണ് ഫാസിസ്റ്റു രീതി എന്ന് പറയുന്നത്. ഈ സംഗതിയാണ് ടോം അന്ധമാരുടെ ആനക്കഥപോലെ ഫാസിസവും കമ്യൂണിസവും ഒരേ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസം വിമര്‍ശിക്കപ്പെടുന്നത് ഒരു അപ്രാപ്യമായ ഐഡിയോളജി എന്ന നിലയിലാണ്. അല്ലാതെ ഫാസിസിസത്തോട് ഉപമിച്ചല്ല. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലായ്‌പ്പോഴും ലോകം ഉറ്റുനോക്കിയത് മാര്‍ക്‌സിസത്തിലേക്കാണ്. ഉദാഹരണത്തിന് ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരവും 35 വര്‍ഷത്തിലധികം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പിന്നാമ്പുറത്തു നിന്ന് ജെറെമി കോര്‍ബിന്‍ മൂന്നാംപുറത്തേക്കു യുവതലമുറ തള്ളികൊണ്ടുവന്നതും ഉദാഹരണമാണ്.

ഐഡിയോളജി നടപ്പിലാക്കുന്ന രീതിയിലെ കുഴപ്പമോ നടപ്പിലാക്കുന്ന വ്യക്തിയുടെ വീക്ഷണമോ തെറ്റായാല്‍ അതിനെ ഐഡിയോളജിയെയല്ല ഹേതുവായി കാണണ്ടത്. ഉദാഹരണത്തിന് സ്റ്റാലിനെ പോലെ തന്നെ ഗോര്‍ബച്ചേവിനും തെറ്റ്പറ്റി എന്ന് അദ്ദേഹം ഏറ്റുപറഞ്ഞത് അടുത്തയിടെയാണ്. മറിച്ച് ജനാധിപത്യത്തിനും ഇതേ അപകടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും അടുത്തായി ടോണി ബ്ലെയര്‍ പാര്‍ലമെന്റിനോട് ആലോചിക്കാതെയാണ് ഇറാക്ക് യുദ്ധത്തിന് പുറപ്പെട്ടതും അതിന്റെ ഫലമായി ദശലക്ഷക്കണക്കിനു ആളുകള്‍ മരിച്ചതും ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു ജനാധിപത്യ ഭരണാധികാരികളായ അമേരിക്കയ്ക്ക് അധികാരം ദുര്‍വിനിയോഗം ചരിത്രമാണ്  പറയാനുള്ളത്. ലോകത്തൊരിടത്തും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ഭരിക്കുവാന്‍ അമേരിക്ക സമ്മതിച്ചിരുന്നില്ല.

ചിലിയിലെ അലന്‍ഡെയെ സിഐഎയെ ഉപയോഗിച്ച് വെടിവെച്ചുകൊന്നതും വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ കൂട്ടക്കുരുതിയും ഓര്‍മ്മയുണ്ടോ? ക്യൂബ എന്ന കുഞ്ഞു രാജ്യം തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിന് കാട്ടിയ മനുഷ്യത്വ രഹിത നിലപാടുകള്‍, ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യ സമരത്തിനെതിരെ പടക്കപ്പല്‍ അയച്ചത്, അതിനെ തടയിട്ടത് സ്റ്റാലിന്റെ തെറ്റ് ഏറ്റുപറഞ്ഞ കമ്മ്യുണിസ്റ്റ് റഷ്യ ആയിരുന്നു എന്ന കാര്യം ടോമിന് അറിയാഞ്ഞിട്ടല്ല. പക്ഷെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്ലെയറില്‍ അതൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല അത്രതന്നെ അതുകൊണ്ടു ഇതൊക്കെയാണെങ്കിലും എന്റെ പ്രിയ സുഹൃത്ത് പ്രത്യേകിച്ച് രാഷ്ട്രമീംമാസയില്‍ ബിരുദമുള്ള ടോം ശുഷ്‌കമായ അനുഭവവും ചുരുങ്ങിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഇങ്ങനെ പറയരുതേ. അല്ലെങ്കില്‍ നിങ്ങളെ വിശ്വസിക്കുന്ന പാവങ്ങളോട് സത്യസന്ധവും നീതിപൂര്‍വകമായ അറിവ് പങ്കു വെക്കലല്ല താങ്കള്‍ ചെയുന്നത് എന്ന് വിനീതമായി ഓര്‍മിപ്പിക്കേണ്ടിവരും.

സ്‌നേഹപൂര്‍വം
സുഗതന്‍ തെക്കേപ്പുര

ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] എന്ന വിലാസത്തില്‍ അയച്ച് തന്നാല്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

Copyright © . All rights reserved