Uncategorized

ജിമ്മി ജോസഫ്

മലയാളത്തിന്റെ ആദ്യ കോടിപതി സംവിധായകന്‍ ശ്രീ വൈശാഖ് നിലവിളക്ക് തെളിച്ചു കൊണ്ട് കലാകേരളം ഗ്ലാസ് ഗോയുടെ നവവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിഹാളില്‍ 21/5/17 ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങ് തികച്ചും ലളിതവും സുന്ദരവുമായി.

ഔപചാരിതകള്‍ ഒന്നുമില്ലാതെ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ കലാകേരളത്തിന്റെ പ്രാരംഭ കാല പ്രവര്‍ത്തകനേതാവും, സജീവ സാന്നിദ്ധ്യവുമായ ബിജി എബ്രാഹത്തിന്റെ സഹോദരന്‍ എബി എബ്രാഹം എന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ :
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശ്രീ വെശാഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഭാര്യ നീന, കുട്ടികളായ ഇസബെല്ല, ഡേവ് എന്നിവരോടുമൊപ്പം കലാകേരളം കുടുംബവും ചേര്‍ന്നപ്പോള്‍ അതൊരു വേറിട്ട സ്നേഹ സംഗമമായിത്തീര്‍ന്നു.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ക്ഷണനേരം കൊണ്ട് സുഹൃത്തുക്കളാക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും, സ്നേഹവും നിറഞ്ഞ പെരുമാറ്റം സദസ്സുമായി പെട്ടന്ന് ഇഴുകിച്ചേരാന്‍ സഹായകമായി. വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ലെന്നും അഞ്ചു വയസ്സു മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരേയൊരു സ്വപ്നമാണ് ഇവിടെ വരെ എത്തിച്ചതെന്നും അതുകൊണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് പുതു തലമുറയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.


പല വിധ പ്രശ്നങ്ങളാലും, മാനസിക പിരിമുറുക്കങ്ങളാലും വലയുന്ന പ്രവാസ ജീവിതത്തിന് സമാശ്വാസം നല്‍കുന്ന ഏറ്റവും നല്ല മരുന്ന് കലയും കലാപ്രവര്‍ത്തനങ്ങളുമാണെന്നും മല്‍സരങ്ങളുടെ അതിര്‍വരമ്പുകള്‍ സ്നേഹവും സൗഹൃദവും മാത്രമായിരിക്കണമെന്നും അവ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകാന്‍ കലാകേരളം ഗ്ലാസ് ഗോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എല്ലാ കലാകേരളം അംഗങ്ങളോടും അവരുടെ കുടുംബത്തോടുമൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ചിലവഴിച്ച ആ വലിയ കലാകാരന്‍ യാത്ര പറയുമ്പോള്‍
അക്ഷരാര്‍ത്ഥത്തില്‍ കലാകേരളം ഗ്ലാസ് ഗോ ഒരു വൈശാഖ പൗര്‍ണ്ണമിയില്‍ മുങ്ങിപ്പോയിരുന്നു. കലാകേരളത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂണ്‍ 4 ന് ചേരുന്ന കുടുംബ സംഗമത്തോടെ ആരംഭിക്കും.

ലോറന്‍സ് പെല്ലിശേരി

ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികള്‍ക്കുള്ള സുവര്‍ണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ തികഞ്ഞ ആവേശത്തിലാണ്.

കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യം വക്കുന്നത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ ഹേതു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ 501 പൗണ്ട് ക്യാഷ് അവാര്‍ഡ് കാത്തിരിക്കുന്ന ഈ നാടക മാമാങ്കത്തില്‍ ലണ്ടന്‍ മലയാള നാടക വേദി, ലെസ്റ്റര്‍ സൗപര്‍ണിക, ഹോളി ഫാമിലി പ്രയര്‍ ഫെല്ലോഷിപ്പ് ചിചെസ്റ്റര്‍, റിഥം തിയ്യറ്റേഴ്‌സ് ചെല്‍ട്ടന്‍ഹാം, അക്ഷര തിയ്യറ്റേഴ്‌സ് ഗ്ലോസ്റ്റര്‍ തുടങ്ങിയ നാടക ഗ്രൂപ്പുകളുടെ അഞ്ച് നാടകങ്ങള്‍ രംഗത്തെത്തുന്നു. നാടകമെന്ന കലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ഇന്ന് ലോകമെങ്ങും നാടക പ്രേമികള്‍ സജീവമാണ്. അതിന്റെ ഭാഗമാകാന്‍ കഴിയുന്നതിലുള്ള കൃതാര്‍ത്ഥതയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

കലയുടെ കേളികൊട്ടിനൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാനുള്ള ജി.എം.എ യുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യു.കെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നു. ഒന്നാം സമ്മാനമായ 501 പൗണ്ട് ബീ വണ്‍ യു. കെ. ലിമിറ്റഡും രണ്ടാം സമ്മാനമായ 251 പൗണ്ട് അലൈഡ് ഫൈനാന്‍ഷ്യല്‍സും സ്പോണ്‍സര്‍ ചെയ്യുന്നു. മൂന്നാം സമ്മാനമായി 151 പൗണ്ട് സ്പോണ്‍സര്‍ ചെയ്യുന്നത് ടി സി എസ് നഴ്സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. മികച്ച സംവിധായകനും മികച്ച അഭിനേതാവിനുമുള്ള സമ്മാനങ്ങള്‍ മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സിയും സ്പോണ്‍സര്‍ ചെയ്യുന്നു.

നാടകത്തിന്റെ തനതായ ആവിഷ്‌ക്കാര ആസ്വാദന അനുഭവം ഉറപ്പു വരുത്തുന്നതിനായി ഗ്ലോസ്റ്റെര്‍ഷെയറിന്റെ നാടകാചാര്യന്‍ റോബി മേക്കരയുടെ നേതൃത്വത്തിലുള്ള സംഘം അക്ഷീണ പ്രയത്നത്തിലാണ്. ഒപ്പം സംഗീതത്തിന്റെ മാസ്മരികതയിലേക്ക് മാടി വിളിക്കുന്നു ജി.എം.എ ഓര്‍ക്കസ്ട്രയിലെ അനുഗ്രഹീത ഗായകര്‍.

മെയ് 27 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കും സംഗീത നിശക്കും വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാള്‍ ഹൈസ്‌കൂളാണ്. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രെഷറര്‍ അനില്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. അതിനു പൂര്‍ണ്ണ പിന്തുണയുമായി ജി.എം.എ കുടുംബം ഒന്നടങ്കം കൈ കോര്‍ക്കുമ്പോള്‍ ജനിച്ച് വളര്‍ന്ന നാടിനോടും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരി ക്കപ്പെടുന്നവരോടുമുള്ള സാന്ത്വനമായി മാറുന്ന ചാരിതാര്‍ഥ്യത്തിലാണ് ഓരോ അംഗങ്ങളും ഒപ്പം ജി.എം.എ യും.

കലയും സംസ്‌കൃതിയും സംഗീതവുമെല്ലാം, കാരുണ്യ സ്പര്‍ശത്തോടെ സമ്മേളിക്കുന്ന ആഘോഷ രാവിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സുസ്വാഗതം.

  1. ബോൺമൗത്ത്‌: മഴവിൽ സംഗീതത്തിന് മഴവില്ലു വിരിയിക്കാൻ അനുഗ്രഹീത പിന്നണി ഗായകൻ മാരായ വിൽ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയിൽ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രി. രവീന്ദ്രൻ മാഷ് അനുസ്മരണവും മഴവിൽ സംഗീത വേദിയിൽ നടക്കും. വിൽ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് തങ്ങളുടെ പ്രിയ ഗാനങ്ങളിലൂടെ രവീന്ദ്രൻ മാഷ് അനുസ്മരണം നടത്തുന്നു.

ജൂൺ മൂന്നിന് നടക്കുന്ന മഴവിൽ സംഗീത സായാഹ്നത്തിന്റെ ഇത്തവണത്തെ പ്രത്യേകത വിനോദ് നവധാരയുടെ നേതൃത്തിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാകും സംഗീത നിശ അരങ്ങേറുക. ബോൺമൗത്തിലെ കിൻസൺ കമ്യൂണിറ്റി സെന്ററിൽ ഉച്ചക്ക് 3.30 ന് ആരംഭിക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. മഴവിൽ സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജ് ജനറൽ കൺവീനറും ടെസ്മോൾ ജോർജ് പ്രോഗ്രാം കോർഡിനേറ്ററുമായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പത്തിയഞ്ചോളം ഗായകരെക്കൂടാതെ നിരവധി കലാകാരന്മാർ ഒരുക്കുന്ന നൃത്ത നൃത്യങ്ങളും സംഗീത സായാഹ്നത്തിന് നിറപ്പകിട്ടേകും.

കമ്മറ്റി മെംബേർസ് – അനീഷ് ജോർജ് (ജനറൽ കൺവീനർ ) Tessmol ജോർജ് ( പ്രോഗ്രാം കോർഡിനേറ്റർ ) ഡാന്റോ പോൾ മേച്ചേരിൽ , കെ സ് ജോൺസൻ ,ജോർജ് ചാണ്ടി , വിൻസ് ആന്റണി , കോശിയാ ജോസ് , സനിന് സുരേഷ് , ജോസ് ആന്റണി , സിൽവി ജോസ് , സുജു ജോസഫ് , ജിജി ജോൺസൻ , ഉല്ലാസ് ശങ്കരൻ , സൗമ്യ ഉല്ലാസ് , സുനിൽ രവീന്ദ്രൻ , ബിനോയ് മാത്യു , ഷിനു സിറിയക് ,ജോസ് ആന്റോ, സജീ ലൂയിസ് ( ലൂയിസ് കുട്ടി ) സുജ ലൂയിസ്, സജു ചക്കുങ്കൽ, റോബിൻസ് പഴുകയിൽ, സാജൻ ജോസ് , റോമി പീറ്റർ.

 

ലണ്ടൻ∙ മാഞ്ചസ്റ്ററിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച് ഐഎസ് അനുകൂലികള്‍. സ്‌ഫോടനം പ്രവചിച്ച് നാലു മണിക്കൂര്‍ മുൻപു രണ്ട് ഐഎസ് അനുകൂലികള്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇസ്‍ലാമിക് സ്‌റ്റേറ്റ്, മാഞ്ചസ്റ്റര്‍ അരീന തുടങ്ങിയ ടാഗുകള്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളുടെ ഭീഷണി നിങ്ങള്‍ മറന്നോ?’ എന്ന ചോദ്യമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നില്‍ ‘ജസ്റ്റ് ടെറര്‍’ എവിടെ കണ്ടാലും അവരെ കൊന്നുകളയുക എന്ന പോസ്റ്ററാണു പ്രസിദ്ധീകരിച്ചത്.

ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. എന്നാല്‍ ടെലഗ്രാമിലും മറ്റു സംവിധാനങ്ങളും ഐഎസ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘മൊസൂളിലും റാഖയിലും ബ്രിട്ടീഷ് വ്യോമസേന വര്‍ഷിച്ച ബോംബുകള്‍ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയിരിക്കുന്നു’ എന്നാണു അബ്ദുള്‍ ഹഖ് എന്നയാള്‍ കുറിച്ചിരിക്കുന്നത്. യുകെ ആക്രമണം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായി ചിലര്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ച സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍. എന്നാല്‍ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഐഎസ് തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ടും ആഘോഷിച്ചുകൊണ്ടും പോസ്റ്റുകളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഉപയോക്താക്കള്‍ ഇത്തരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണമെന്ന് ചില ട്വിറ്റര്‍ പോസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് വ്യോമസേന മൊസൂളിലെയും റാക്കയിലെയും കുട്ടികള്‍ക്കുമേല്‍ വര്‍ഷിച്ച ബോംബുകളാണ് മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ചതെന്നാണ് ചില പോസ്റ്റുകള്‍. ചിലര്‍ ഭീഷണി സ്വഭാവമുള്ള ഐഎസ് വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണം നടത്തിയവരെല്ലാം കരുതുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പ്രാദേശിക സമയം രാത്രി 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.

കൊച്ചി: ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു.  പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മർദിച്ചത്.

കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.  ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ  ജീവനക്കാരിയും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ താഴെ .

  1. റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2017ന് വിജയകരമായ പരിസമാപ്തി. 2017 മെയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ നടന്ന കായികമേളയില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ജേതാക്കളായി. ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും നവാഗതരായ എഡ്മണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഫ്ളാഗ്ഓഫ് ചെയ്തതോടെ കായികമേള ആരംഭിച്ചു. അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇത്രയും
ജനപങ്കാളിത്തത്തില്‍ ഒരു റീജിയന്‍ കായികമേള നടക്കുന്നത് ആദ്യമായിട്ടാണെന്ന് പറഞ്ഞു. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത് സ്വാഗതവും റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ കൃതജ്ഞതയും പറഞ്ഞു.

വാശിയേറിയ വടംവലി മത്സരത്തില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ വിജയികളായി. പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യമാരായി ജോസഫ് സജിമോനും (എസ്എംഎ) ഡിയോണ്‍ സോണിയും (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി സലീന സജീവും തെരഞ്ഞെടുക്കപ്പെട്ടു.

കായികമേള വന്‍ വിജയമായതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും റീജിയനിലെ അംഗ അസോസിയേഷനുകളുടെ സഹകരണവും ആണ് കാരണമെന്നു റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.

നാഷണൽ കമ്മിറ്റിയിൽ നിന്നു ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡണ്ട് , ബാബു മങ്കുഴിയിൽ കമ്മറ്റി അംഗങ്ങളായ ബിജീഷ് ചാത്തോത്ത്, സോണി ജോര്‍ജ്, അലക്സ് ലൂക്കോസ് എന്നിവരും മേളയില്‍ പങ്കെടുത്തു.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ഹാം: സഭാ-സമുദായ സ്‌നേഹം നെഞ്ചിലേറ്റി ക്‌നാനായ സമുദായത്തിന്റെ ശുഭകരമായ ഭാവി ലക്ഷ്യമാക്കി സഭയിലൂടെ, സംഘടനയിലൂടെ യുകെയിലെ ക്‌നാനായ സമുദായ വളര്‍ച്ചയ്ക്കാവശ്യമായ ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു ഓപ്പണ്‍ ചര്‍ച്ചാ വേദിയായ ”ക്‌നാനായ ദര്‍ശന്‍” പുതുചരിത്രമെഴുതി.

നൂറ്റാണ്ടുകളായി കാത്തുപരിപാലിക്കുന്ന സഭാ -സമുദായ പാരമ്പര്യങ്ങള്‍ മുറുകെപിടിച്ച് അഭംഗുരം സമുദായത്തനിമ നിലനിറുത്തുവാനും വരും തലമുറയ്ക്ക് മാര്‍ഗ്ഗദീപമാകുവാനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതിഫലിച്ച വേദിയായിരുന്നു ”ക്‌നാനായ ദര്‍ശന്‍”.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ സമുദായംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമായിരുന്നു യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദം നടത്തപ്പെടുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്‌നാനായ ദര്‍ശന്‍ സംവാദത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര മോഡറേറ്റര്‍ ആയിരുന്നു. ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി, സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ പ്രസിഡന്റുമാരായ ലേവി പടപുരയ്ക്കല്‍, ബെന്നി മാവേലി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ :  മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ നടന്ന എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തിയ രണ്ടായിരത്തോളം വരുന്ന യുകെ മലയാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്ന സംഘാടകര്‍ സമയക്ലിപ്തത കൃത്യമായി പാലിക്കുന്നതിലും കണിശത പാലിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മാത്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോഴും ഏറ്റവും മികച്ച കലാരൂപങ്ങള്‍ സ്റ്റേജിലെത്തിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്നതിലും അവാര്‍ഡ് നൈറ്റ് വേദി മാതൃകയായി.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മലയാളി ബിസിനസ് സംരംഭകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡിന് അര്‍ഹനായത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറും, ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയും ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു.

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു മലയാളം യുകെ എക്സല്‍ അവാര്‍ഡ്. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.

യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ്  ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.

അഡ്വ. സുഭാഷ മാനുവലിന് മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്. ഭാര്യ ഡെന്നുവിനും മകള്‍ക്കുമൊപ്പം നോര്‍ത്താംപ്ടനില്‍ ആണ് സുഭാഷ്‌ താമസിക്കുന്നത്.

പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി യുകെയിലെത്തിയ മലയാളികള്‍ ഏറ്റവുമധികം മിസ്സ്‌ ചെയ്ത ഒരു കാര്യം മലയാളത്തിലുള്ള റേഡിയോ പ്രോഗ്രാമുകളാണ്. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ ആയിരുന്ന മലയാളികള്‍ക്ക് യുകെയിലെത്തിയപ്പോള്‍ മലയാളം റേഡിയോ പ്രോഗ്രാമുകള്‍ ഒന്നും കേള്‍ക്കാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. നാട്ടില്‍ മലയാളം റേഡിയോ ചാനലുകള്‍ നിരവധി പൊട്ടി മുളച്ചപ്പോഴും യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു റേഡിയോ ചാനല്‍ അപ്പോഴും അകലെ തന്നെ ആയിരുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടയത് ജെറിഷ് കുര്യന്‍റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളം റേഡിയോ ആരംഭിച്ചതോട് കൂടിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ സംപ്രേഷണവും ഒക്കെയായി ലണ്ടന്‍ മലയാളം റേഡിയോ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഇന്നിപ്പോള്‍ വിശ്രമ വേളകളിലും യാത്രാ സമയങ്ങളിലും ഒക്കെ ലണ്ടന്‍ മലയാളം റേഡിയോയിലെ കര്‍ണ്ണാനന്ദകരമായ പരിപാടികള്‍ ശ്രവിക്കാത്ത ഒരു യുകെ മലയാളിയും ഇല്ല എന്ന് തന്നെ പറയാം.

ജെറിഷ് കുര്യനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. യുകെയില്‍ ലെസ്റ്ററില്‍ താമസിക്കുന്ന ജെറിയുടെ ഭാര്യ ആശ ജെറിഷ്. മക്കള്‍ ആഗ്നല്‍ ജെറിഷ്, ഓസ്റ്റിന്‍ ജെറിഷ്.

Also read :

അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരം വര്‍ഗീസ്‌ ജോണിന്, കരാട്ടേയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചതിനുള്ള അംഗീകാരം രാജ തോമസിന് : മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറി

മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍

നഴ്സുമാരുടെ മഹത്തായ സേവനത്തിന്  സ്നേഹാദരമർപ്പിച്ച് മലയാളം യുകെ.. കൃതജ്ഞതയുടെ നറുപുഷ്പങ്ങൾ സമർപ്പിച്ചത് 11 കുട്ടികൾ.. ലെസ്റ്ററിൻറെ മണ്ണിൽ കരുണയുടെ മാലാഖമാർക്ക് ലോകത്തിൻറെ പ്രണാമം..

ക്യാനഡയില്‍ ഒരു പെണ്‍കുട്ടിയെ സീ ലയണ്‍ വസ്ത്രത്തില്‍ കടിച്ചുവലിച്ച് കടലിലേക്ക് ഊളിയിട്ടു. ക്യാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്‌സണിലാണ് സംഭവമുണ്ടായത്. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ യൂട്യൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. ഭക്ഷണം തേടി തീരത്തേക്ക് അടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. സാധാരണ ഗതിയില്‍ അക്രമകാരികളല്ലാത്ത സീലയണ്‍ കുട്ടിയുടെ വെളുത്ത വസ്ത്രം ഭക്ഷണമാണെന്ന് കരുതിയായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ ഡോക്കിലാണ് സംഭവമുണ്ടായത്. ഇവിടെയെത്തുന്ന കാഴ്ചക്കാര്‍ സീ ലയണുകള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കാറുണ്ട്. ചിത്രമെടുക്കാനാണ് ഇവിടെയും യാത്രക്കാര്‍ ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കിയത്. ഇടക്ക ഉയര്‍ന്നു പൊങ്ങി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കിയ ഇവ പെട്ടെന്ന് ഡോക്കില്‍ വെള്ളത്തിനരികിലുള്ള അരമതിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് മുങ്ങുകയായിരുന്നു.

അടുത്തുണ്ടായിരുന്ന ഒരാള്‍ ഉടന്‍തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ രക്ഷിച്ചു. മൈക്കല്‍ ഫുജിവാര എന്നയാളാണ് ഈ വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ 15 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.

വീഡിയോ കാണാം

യുകെയിലെ പ്രമുഖ നഗരമായ കേംബ്രിഡ്ജിലെ മലയാളികളുടെ കൂട്ടായ്മയായ കേംബ്രിഡ്ജ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍. കേംബ്രിഡ്ജ് സെന്റ് തോമസ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍
നടന്ന തിരഞ്ഞെടുപ്പില്‍ സജി വര്‍ഗീസ്  2017- 18 കാലയളവിലേക്കുള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഷിനു നായര്‍ സെക്രട്ടറിയായും ജോജി ജോസഫ് ട്രഷററായും പ്രിന്‍സ് ജേക്കബ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു .ഈ തവണ ശ്രദ്ധേയമായ വനിതാ സാന്നിദ്ധ്യം കമ്മറ്റിയില്‍ ഉണ്ട്. പുതിയ വര്‍ഷത്തേക്കുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം സജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍

ബിന്‍സി റോജിമോന്‍
മഞ്ജു ബിനോയ്
പ്രീതി ബിജു
ആന്റണി ജോര്‍ജ് (സിബിച്ചന്‍ )
ബിനോയ് ഫ്രാന്‍സിസ്
ചാള്‍സ് ജോസ്
വര്‍ഗീസ് ചാക്കോ
സിനോയ് തോമസ്
ചെറിയാച്ചന്‍ ജോസഫ്
സാം എബ്രഹാം
റോജിമോന്‍
സോണി ജോര്‍ജ്
രഞ്ജിത് കുമാര്‍

RECENT POSTS
Copyright © . All rights reserved