കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.  ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ  ജീവനക്കാരിയും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ താഴെ .