റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അറിയിച്ചു. 2017 മെയ് 20ന് സൗത്തെന്‍ഡ് ലെഷര്‍ ന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ കായികമേളക്ക് തുടക്കമാവും.
കായിക താരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഗംഭീര ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ലഘു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ വിനി കുന്നത്ത് (പ്രസിഡണ്ട്), ജിസ് ജോസ് (സെക്രട്ടറി), ജോബി ബേബി ജോണ്‍ (ട്രഷറര്‍) എന്നിവരോടൊത്ത് റീജിയന്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും നേതൃത്വം കൊടുക്കുന്ന കമ്മറ്റിയാണ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്.
കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.
സാബു ചുണ്ടക്കാട്ടില്‍
ലണ്ടന്‍: ലണ്ടനിലെ കലാപ്രേമികള്‍ക്കായി ഗംഭീര സംഗീത വിരുന്നുമായി അരങ്ങുതകര്‍ക്കാന്‍ പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ എത്തുന്നു. ഈ മാസം 27, 28 തീയതികളിലാണ് മലയാളത്തിലേയും ഇതര ഭാഷകളിലേയും എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സംഗീത വിരുന്നായി കോര്‍ത്തിണക്കിക്കൊണ്ട് ബിജു എത്തുന്നത്. മികച്ച ഗായകനും ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റ് വിജയിയുമായ രാജേഷ് രാമന്‍, യുകെയിലെ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായിക ശ്രേയ സുനില്‍ എന്നിവരും ബിജു നാരായണനൊപ്പം ചേരുമ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു പുതിയ അനുഭവം തന്നെയാവുമെന്നുറപ്പ്.
മെയ് 27ന് വെസ്റ്റ് ലണ്ടനിലെ നോര്‍ത്ത് ഹോള്‍ട്ടിലുള്ള എസ്‌കെ എല്‍പി സ്‌പോര്‍ട്‌സ് ആന്റ കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സ്വരരാഗസന്ധ്യയിലും തൊട്ടടുത്ത ദിവസമായ 28 ന് ക്രോയിഡോണിലെ കൗള്‍സ്‌ഡോണില്‍ വൈകുന്നേരം 6നുമാണ് ബിജു നാരായണന്റേയും സംഘത്തിന്റെയും രാഗാഞ്ജലി ആസ്വാദകര്‍ക്കായി അരങ്ങേറുന്നത്.
ഇത്തരത്തില്‍ നിരവധി മികവുറ്റ കലാകാരന്‍മാരെ അണിനിരത്തി യുകെയിലെ കലാസ്വാദകര്‍ക്ക് എന്നും മറക്കാനാവാത്ത സദസ്സുകള്‍ സമ്മാനിച്ചിട്ടുള്ള എംഎ യുകെ നിസരി ഒര്‍ക്കസ്ട്രയാണ് ബിജു നാരായണനേയും സംഘത്തേയും സംഗീത േ്രപമികള്‍ക്കായി യുകെയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ സംഗീത വേദികളിലും യുകെയിലും തങ്ങളുടെ കഴിവുകള്‍ കൊണ്ട് ആരാധകരെ സൃഷ്ടിച്ച നിസരി ഒര്‍ക്കസ്ട്രയിലെ അനുഗ്രഹീത കലാകാരന്‍മാര്‍ക്കൊപ്പം ബിജുവും സംഘവും കൂടി അണിനിരക്കുമ്പോള്‍ അത് യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി തന്നെ മാറുമെന്ന് തീര്‍ച്ച.
കൂടാതെ യുകെയിലെ അറിയപ്പെടുന്ന മിമിക്രി കലാകാരന്‍ വരുണ്‍ മയ്യനാടിന്റെ സ്റ്റാന്‍ഡപ്പ് കോമഡി ഷോയും കൂടി ചേരുന്നതോടെ പരിപാടികളുടെ മാറ്റ് കൂടുന്നു. ലണ്ടനിലെ മികച്ച സൗണ്ട് ആന്റ് ലൈറ്റ് സിസ്റ്റമായ പ്രശസ്തരായ സ്റ്റേജ് ഷോ സ്‌പെഷ്യലിസ്റ്റുകള്‍ ഒയാസിസ് ഡിജിറ്റല്‍സാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നത്. അനശ്വര കലാകാരന്‍മാരുടെ അപൂര്‍വ്വ സംഗമമായ ഈ സംഗീത നിശയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
മലയാളം യുകെ ന്യൂസ് ടീം.
പ്രകാശത്തിന്റെ തിരിനാളങ്ങൾ തെളിയിക്കപ്പെട്ടു.. വേദനയുടെയും നിരാശയുടെയും ലോകത്ത് നിന്ന് മോചനം നല്കുന്ന പ്രതീക്ഷയുടെ രശ്മികൾ വഹിച്ച് കരുണയുടെ മാലാഖമാർ സദസിൽ നിന്നും വേദിയിലെത്തി. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി നഴ്സുമാരുടെ പ്രതിനിധികളായി 11 കരുണയുടെ മാലാഖമാർ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ ആദരണീയമായ സദസിന്റെ അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങിക്കൊണ്ട് മുന്നോട്ട് വന്നു. ലെസ്റ്ററിന്റെ പ്രണാമം ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി സമർപ്പിക്കപ്പെട്ടു. മെയ് 13 ശനിയാഴ്ച മലയാളം യുകെ അവാർഡ് നൈറ്റ് നഴ്സുമാർക്കായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുകയായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വേദി ആതുരസേവനം തപസ്യയാക്കി മാറ്റിയ നഴ്സുമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വേദിയായി മാറി.
പ്രതീകാത്മക ലാമ്പ് ലൈറ്റിംഗ് സെറിമണി ലെസ്റ്ററിലെ മെഹർ സെൻററിൽ പുനരാവിഷ്കരിക്കപ്പെട്ടു. ‘You raise me up….’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ.. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളായ നഴ്സുമാർ.. പ്രകാശം പരത്തുന്ന നന്മയുടെ മാലാഖമാർ സ്റ്റേജിലേക്ക് കത്തിച്ച തിരികളുമായി കടന്നു വന്നു. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ തിങ്ങി നിറഞ്ഞ സദസിന്റെ മുന്നിൽ അണിനിരന്നപ്പോൾ ഹർഷാരവത്താൽ മെഹർ സെൻറർ മുഖരിതമായി.
കരുണയുടെ.. സ്നേഹത്തിന്റെ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന ഈ പ്രകാശവാഹകർക്ക് നന്ദിയേകാൻ പുതുതലമുറയും തുടർന്ന് എത്തിച്ചേർന്നു. കൈകളിൽ സ്നേഹത്തിന്റെ പൂക്കളുമായി.. പുതുതലമുറയെ പ്രതിനിധീകരിച്ച് 11 കുട്ടികൾ ശുഭ്രവസ്ത്രധാരികളായി സ്നേഹത്തിന്റെ പുഞ്ചിരിയുമായി നഴ്സുമാർക്ക് സ്നേഹാദരം അർപ്പിക്കുവാൻ എത്തി. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. നഴ്സിംഗ് സമൂഹത്തിന് അർഹിച്ച ആദരം നല്കാൻ മലയാളം യുകെ സംഘടിപ്പിച്ച ചടങ്ങ് നഴ്സുമാരുടെ അഭൂത പൂർവ്വമായ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി..
കൃതജ്ഞതയുടെ നറുപുഷ്പങ്ങളുമായി നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും സ്റ്റേജിൽ തലമുറകളുടെ സംഗമമായി അണിനിരന്നപ്പോൾ നഴ്സിംഗ് സമൂഹത്തിന് നല്കാവുന്ന ഏറ്റവും വലിയ നന്ദി സമർപ്പണമായി ലെസ്റ്റർ ഇവൻറ് മാറുകയായിരുന്നു. അന്താരാഷ്ട്ര നഴ്സസ് ദിന സ്മരണയിൽ The Nightingale Pledge ന് നേതൃത്വം നല്കിയത് എലിസ മാത്യു ആയിരുന്നു. സ്റ്റേജിൽ ഉള്ള നഴ്സുമാർക്കൊപ്പം സദസിൽ ഉപവിഷ്ടരായിരുന്ന നഴ്സുമാരും ഇതിൽ പങ്കെടുത്തു. തുടർന്ന് നന്ദി സൂചകമായി ആതുര ശുശ്രൂഷാ ലോകത്തെ മാലാഖമാർക്ക് കുട്ടികൾ പൂക്കൾ സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ ലീഡ് തിയറ്റർ നഴ്സ് മിനിജാ ജോസഫ് നഴ്സസ് ദിന സന്ദേശം നല്കി.
നഴ്സുമാരെ പ്രതിനിധീകരിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നഴ്സുമാരായ റീനാ ഷിബു, ലിറ്റി ദിലീപ്, ലവ് ലി മാത്യു, ആൻസി ജോയി, എൽസി തോമസ്, ജിജിമോൾ ഷിബു, ജീനാ സെബാസ്റ്റ്യൻ, സിൽവി ജോസ്, അനുമോൾ ജിമ്മി, ബീനാ സെൻസ്, വിൻസി ജെയിംസ് എന്നിവർ സ്റ്റേജിൽ തിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.
നഴ്സസ് ദിനത്തിൽ മലയാളം യുകെയെ പ്രതിനിധീകരിച്ച് മലയാളം യുകെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്റുമായ ബിനോയി ജോസഫ് ആശംസകളർപ്പിച്ചു. സാമൂഹിക മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളം യുകെയ്ക്ക് അഭിമാന നിമിഷമാണ് ഇതെന്നും കൂടുതൽ കരുത്തോടെ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും നഴ്സിംഗ് രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ പിന്തുണ മലയാളം യുകെ വാഗ്ദാനം ചെയ്യുന്നതായും ആശംസ അർപ്പിച്ചു കൊണ്ട് ബിനോയി ജോസഫ് പറഞ്ഞു. നഴ്സുമാരായ ലിസാ ബിനോയി, നിധി ബിൻസു, അൽഫോൻസാ തോമസ് തുടങ്ങിയവർ സെറിമണിയ്ക്ക് നേതൃത്വം നല്കി.
നഴ്സസ് ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read:
ഇടുക്കി ചാരിറ്റിക്കുവേണ്ടി പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന്റെ കയ്യില്‍നിന്നും മലയാളം യുകെയുടെ അംഗീകാരം നെടുംകണ്ടം സ്വദേശിയും കെറ്ററിംഗിങ്ങില്‍ നേഴ്സായി ജോലിനോക്കുകയും ചെയ്യുന്ന മനോജ് മാത്യവും താനും കൂടി ഏറ്റുവാങ്ങിയപ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷങ്ങളായിമാറിയെന്ന് ഇടുക്ക് ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട്. കഴിഞ്ഞ പതിമൂന്നു വര്‍ഷം തങ്ങള്‍ നടത്തിയ എളിയ പ്രവര്‍ത്തനത്തിനു കിട്ടിയ വലിയ അംഗീരമായിരുന്നു അവാര്‍ഡെന്നും ഇടുക്കി ചാരിറ്റി അറിയിച്ചു. യുകെ മലയാളികളുടെ ഇടയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെ നല്ലവ്യക്തികളും സംഘടനകളും ഉണ്ട്. അവരില്‍ നിന്നും നല്ലരീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഇടുക്കി ചാരിറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്ത മലയാളം യുകെയ്ക്ക് നന്ദി അറിയിക്കുന്നതായും ചാരിറ്റി അറിയിച്ചു.
ഇതുവരെ നടത്തിയ സൂതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതുനേടിയെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് വാര്‍ത്താ രഗത്ത് യു കെ മലയാളികളുടെ ജീവനാഡിയായി മറിയ മലയാളം യുകെയുടെ അവാര്‍ഡാണ് തങ്ങളെ തേടിയെത്തിയതെന്നും ചാരിറ്റി അറിയിച്ചു. 2004ല്‍ കേരളത്തിലുണ്ടായ സുനാമിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അന്നു മുഖൃമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സഹായനിധിയിലേക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ വീടുകള്‍കയറി ഇറങ്ങി പിരിച്ചാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഞങ്ങളുടെ നേതൃത്വത്തില്‍ നടന്ന 17 ചാരിറ്റിയിലൂടെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നാട്ടിലെ പവപ്പെട്ടവര്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം ചെയ്യാനും ചികിത്സക്കും വീടുപണിയാനും ഒക്കെയയിട്ടാണ് ഈ പണം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 16000 പൗണ്ടാണ് ഞങ്ങള്‍ നല്‍കിയത്. ഇതെല്ലാം നല്ലവരായ യുകെ മലയാളികളുടെ നല്ലമനസുകൊണ്ടാണ്.
ഇടുക്കി ചാരിറ്റി ആരംഭിച്ചപ്പോള്‍ ഇടുക്കിക്കാരെ സഹായിക്കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നിട് ഇടുക്കിക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദമായത് ജീവിതത്തില്‍ അനുഭവിച്ച പട്ടിണിയാണ്. അത് എത്രമതം തീവ്രമാണ് എന്നു സൂചിപ്പിച്ചു കൊണ്ട് ഇടുക്കി എം പി ജോയ്സ് ജോര്‍ജിനെ കണ്ടതിനു ശേഷം കണ്‍വീനര്‍ സാബു ഫിലിപ്പ് തന്നെ അദ്ദേഹത്തിന്റെ അനുഭവം പത്രങ്ങളിലൂടെ വ്യകതമാക്കിയിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ ഞങ്ങള്‍ക്കെല്ലാമുണ്ട്. അത്തരം അനുഭങ്ങളുടെ തീക്കനലില്‍നിന്നുമാണ് ഇടുക്കി ചാരിറ്റി രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ടോം ജോസ് പറഞ്ഞു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തെ സഹയിക്കണമെന്നു ഒരിക്കല്‍ കൂടി നിങ്ങളോട് അഭയാര്‍ഥിക്കുന്നതായും സെക്രെട്ടെറി ടോം ജോസ് തടിയംപാട് വ്യക്തമാക്കി.
ജോയല്‍ ചെറുപ്ലാക്കില്‍
അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വര്‍ക്കി (പ്രസിഡന്റ്), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി), ടോമി ജോസഫ് (ട്രഷറര്‍) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്)ജോമോന്‍ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് മെംബേര്‍സ് ആയി സി. എ. ജോസഫ്, അബിനേഷ് പി. ജോസ്, അനില്‍ വര്‍ഗീസ്, ഫെലിക്സ് ജോണ്‍, ജെയിംസ് രാമച്ചനാട്ട്, ബോബി ജോസഫ്, ജോജിജോസഫ്, ജെയിംസ് മാത്യു അപ്പച്ചേരില്‍, ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍, റോബി ജെയിംസ് വയലില്‍, എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്.
ആദ്യ സംഗമം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ജോസ് കെ. മാണിഎം.പിയുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപസ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ക്കു കൂുടി പ്രാതിനിധ്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.
ആദ്യ സംഗമം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ പരിശ്രമിച്ച സംഘാടകരെയും കുടുബാഗങ്ങളേയും പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അനുമോദിക്കുകയും കൂടുതല്‍ ക്ഷേമകരമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ സംഗമത്തിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ കുടുബങ്ങള്‍ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാന്‍ സന്നദ്ധരാണെന്നു താല്പര്യപൂര്‍വം പുതിയ ഭാരവാഹികളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു .
ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉടനെതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്ന് പ്രസിഡന്റ് ജോസഫ് വര്‍ക്കി, സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു.
മലയാളം യുകെ ന്യൂസ് ടീം.
പ്രതിഭകളുടെ സംഗമഭൂമിയായി മാറിയ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സദസിനെ ഇളക്കിമറിച്ചത് റാമ്പിലെ മിടുമിടുക്കികൾ. ക്യാറ്റ് വാക്കിൻറെ അകമ്പടിയിൽ ആത്മവിശ്വാസത്തോടെ മോഡലിംഗ് ഫാഷൻ രംഗത്തെ നാളെയുടെ വാഗ്ദാനങ്ങൾ ലെസ്റ്ററിലെ മെഹർ സെൻററിൽ തിങ്ങി നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി തങ്ങളുടെ ബുദ്ധികൂർമ്മതയും വ്യക്തിത്വവും മനോഹരമായി വേദിയിൽ വിന്യസിച്ചു. മെയ് 13 ശനിയാഴ്ച നടന്ന മിസ് മലയാളം യുകെ 2017ൽ ലെസ്റ്ററിൽ നിന്നുള്ള അൻജോ ജോർജ് വിജയിയായി. ഫസ്റ്റ് റണ്ണർ അപ്പ് ആയി സ്വീൻ സ്റ്റാൻലിയും സെക്കന്റ് റണ്ണർ അപ്പായി സ്നേഹാ സെൻസും തിരഞ്ഞെടുക്കപ്പെട്ടു.
മിസ് മലയാളം യുകെ ആയി തിരഞ്ഞെടുക്കപ്പെട്ട അൻജോ ജോർജ് ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. നീനാ വൈശാഖ് അൻജോയെ മിസ് മലയാളം യുകെ 2017 കിരീടം അണിയിച്ചു. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിന്റെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിന്റെ മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കിയ ആദ്യ മിസ് മലയാളം യുകെ 2017 മത്സരത്തിൽ വിജയിയായതിൽ വലിയ സന്തോഷത്തിലാണ് അൻജോ.
റാമ്പിലെത്തിയ സ്വീൻ സ്റ്റാൻലിയും സുസൈൻ സ്റ്റാൻലിയും ഇരട്ടകളാണ്. സ്വീൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സുസൈന് ബെസ്റ്റ് സ്മൈൽ കിരീടവും ലഭിച്ചു. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസി കിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിന്റെയും ഡെർബി റോയൽ NHS ൽ നഴ്സായ എൽസി തോമസിന്റെയും മക്കളാണ് ഇവർ.
സെക്കന്റ് റണ്ണറപ്പായ സ്നേഹാ സെൻസ് കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. നനീറ്റൺ കേരളാ ക്ലബിൻറെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് സ്നേഹാ സെൻസ്.
മത്സരത്തിൽ പങ്കെടുത്ത വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. മെരിറ്റാ ജോസ് ബെസ്റ്റ് ഹെയർ വിഭാഗത്തിലും ബെല്ലാ ജോസ് മിസ് ഫോട്ടോ ജനിക് ആയും കിരീടം നേടി. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാം സ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ റാണി ജോസിൻറെയും മക്കളാണ് ഇവർ.
ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ ബെസ്റ്റ് വോയ്സ് വിഭാഗത്തിൽ വിജയിയായി. എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. 2gether NHS ൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിന്റെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ അഗ്യഗണ്യയായ ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്.
ബെസ്റ്റ് ഐ വിഭാഗത്തിൽ ലെസ്റ്ററിലെ ഹെലൻ മരിയ ജയിംസ് കിരീടം നേടി. റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിന്റെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിന്റെയും മകളാണ് ഹെലൻ.
മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെയുടെ മത്സരത്തിൽ മാസ്റ്റർ ഓഫ് സെറമണീസ്സ് ആയത്. സദസുമായും മത്സരാർത്ഥികളുമായും സരളമായി ആശയവിനിമയം നടത്തി ഊർജസ്വലതയോടെ മത്സരാവേശം നിലനിർത്താൻ മോനിയ്ക്കും റോബിയ്ക്കും കഴിഞ്ഞു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെ 2017 കോർഡിനേറ്റ് ചെയ്തത്. LKC യുടെ നിലവിലുള്ള പ്രസിഡൻറ് അജയ് പെരുമ്പലത്ത് സോണിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി മത്സരത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി.
മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. സാരീ റൗണ്ട് ആണ് ആദ്യം മത്സരത്തിൽ നടന്നത്. തുടർന്ന് നടന്ന മോഡേൺ ഡ്രെസ് റൗണ്ടിൽ മത്സരാർത്ഥികളോട് ജഡ്ജുമാർ വ്യക്തിഗത ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ വിലയിരുത്തി. ഫൈനൽ റൗണ്ടിൽ സെറ്റ് സാരിയായിരുന്നു മത്സരാർത്ഥികൾ ധരിച്ചത്. ഫൈനലിൽ എല്ലാ മത്സരാർത്ഥികൾക്കും പൊതുവായ ചോദ്യം നല്കി. വിജയം എന്നതിനെ നിർവ്വചിക്കാനാണ് ജഡ്ജിമാർ മത്സരത്തിൽ പങ്കെടുത്ത എട്ടുപേരോടും ഫൈനൽ റൗണ്ടിൽ ആവശ്യപ്പെട്ടത്.
മിസ് മലയാളം യുകെ മത്സരത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളം യുകെ ന്യൂസ് ടീം.
തിങ്ങി നിറഞ്ഞ ലെസ്റ്റർ മെഹർ സെന്റെറിലെ ജനങ്ങളെ സാക്ഷിയാക്കി മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ചരിത്രതാളുകളിൽ സുവര്‍ണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി കൈയ്യും മെയ്യും മറന്നു പരിശ്രമിച്ചപ്പോൾ സ്റ്റേജിൽ എത്തിയത് 60 വൈവിദ്ധ്യമാർന്ന പെർഫോർമൻസുകൾ. സമ്മാനിക്കപ്പെട്ടത് 20 എക്സൽ അവാർഡുകൾ ഉൾപ്പെടെ 50 ഓളം അവാർഡുകൾ. ആവേശത്തോടെ യുകെ മലയാളികൾ മലയാളം യുകെയുടെ അവാർഡ് നൈറ്റിനെയും ഇന്റർ നാഷണൽ നഴ്സസ് ഡേ ആഘോഷത്തെയും സ്വീകരിച്ചപ്പോൾ സംഘാടക സമിതിക്ക് ലഭിച്ചത് അഭിനന്ദന പ്രവാഹം.
സമയ ക്ലിപ്തത പാലിച്ച് ഇടവേളകളില്ലാതെ കലാകാരന്മാരും കലാകാരികളും ആസ്വാദകരെ കോൾമയിർ കൊള്ളിച്ചപ്പോൾ ജനങ്ങൾ അവസാനം വരെയും പ്രോഗ്രാം സാകൂതം വീക്ഷിച്ചു. ആദ്യ അതിഥിയായി സ്റ്റേജിൽ എത്തിയത് പ്രശസ്ത സംവിധായകൻ വൈശാഖായിരുന്നു. മലയാളം യുകെയെയും ലെസ്റ്റർ കമ്മ്യൂണിറ്റിയെയും മുക്തകണ്ഠം പ്രശംസിച്ച വൈശാഖ് ഇങ്ങനെയൊരു വൈവിധ്യമാർന്ന ജനങ്ങളുടെ ഉത്സവത്തിൽ പങ്കെടുക്കാൻ ലഭിച്ച അസുലഭമായ അവസരത്തിന് നന്ദി പറഞ്ഞു. തുടർന്ന് എക്സൽ അവാർഡ് നൈറ്റിന് വൈശാഖ് തിരി തെളിച്ചു. എക്സൽ അവാർഡുകൾ വൈശാഖ് വിതരണം ചെയ്തു.
സത്യത്തിന്റെ പാതയിൽ നിശ്ചയ ദാർഡ്യത്തോടെ മലയാളം യുകെ മുന്നോട്ട് പോവട്ടെ എന്നാശംസിച്ച സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ മലയാളി സമൂഹത്തിനായി മലയാളം യുകെ ഒരു പ്രതീക്ഷയുടെ ദർശനമാണ് നല്കുന്നതെന്ന് പറഞ്ഞു. മലയാളം യുകെ ചാരിറ്റിയുടെയും ലെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഷെയർ ആൻഡ് കെയർ ചാരിറ്റിയുടെയും ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ എക്സൽ അവാർഡുകൾ നല്കി.
ലെസ്റ്ററിലെ അവാർഡ് നൈറ്റിന്റെ ഹാളിൽ എത്തിയവർക്ക് ചൂടു വിഭവങ്ങൾ ഒരുക്കി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. മിസ് മലയാളം യുകെ 2017 മത്സരം ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി. താരറാണികൾ റാമ്പിലെത്തിയപ്പോൾ നിറഞ്ഞ സദസ് ആഹ്ളാദ ആരവത്തോടെയാണ് മോഡലിംഗ് ഫാഷൻ രംഗത്തെ രാജകുമാരിമാരെ സ്വീകരിച്ചത്. നീനാ വൈശാഖ് മിസ് മലയാളം യുകെ വിജയിയെ പ്രഖ്യാപിക്കുകയും കിരീടം അണിയിക്കുകയും ചെയ്തു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ടീമുകൾ കാഴ്ചവച്ച പ്രകടനങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. മാസ്റ്റർ ഓഫ് സെറിമണീസ് തന്മയത്വത്തോടെ സദസിനെ കൈയിലെടുത്തു. മാഗ്നാ വിഷൻ ടീമിന്റെ ടെക്നിക്കൽ ക്രൂ അവാർഡ് നൈറ്റിന്റെ മുഴുവൻ പ്രോഗ്രാമുകളും അഭ്രപാളികളിൽ പകർത്തി. പ്രോഗ്രാമിന്റെ എല്ലാ മേഖലകളിലും പൂർണ പിന്തുണയുമായി ലണ്ടൻ മലയാളം റേഡിയോയും രംഗത്തുണ്ടായിരുന്നു. മലയാളം യുകെയുടെ അടുത്ത അവാർഡ് നൈറ്റിന് വീണ്ടും എത്തും എന്ന് വാഗ്ദാനത്തോടെ ജനങ്ങൾ പിരിഞ്ഞത്.
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിലെ കൂടുതല്‍ വാര്‍ത്തകളും, ചിത്രങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ഹരാരെ: ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ത്താവ് നടന്നതുപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു. സിംബാബ്‌വെയിലെ മപുമലാംഗയിലുള്ള സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡേയ്‌സ് ദേവാലയത്തിലെ പാസ്റ്ററായ ജൊനാഥന്‍ മതെത്‌വയാണ് ബൈബിളിലെ അദ്ഭുതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് മുതലകള്‍ക്ക് ഇരയായത്. പ്രദേശത്തുള്ള മുതലകളുടെ നദി എന്നു തന്നെ വിളിപ്പേരുള്ള നദിയിലാണ് വൈദികന്‍ അദ്ഭുത പ്രവര്‍ത്തിയുടെ പരീക്ഷണം നടത്തി മരണം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവ് വെള്ളത്തിനു മുകളില്‍ കൂടി നടന്ന ബൈബിളിലെ ഭാഗം ഇദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു. കൂടാതെ താനീ അദ്ഭുത പ്രവൃത്തി എല്ലാവര്‍ക്കും കാട്ടിത്തരുമെന്ന് പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക എന്ന അദ്ഭുത പ്രവൃത്തിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ആഹാരം പോലും ഉപേക്ഷിച്ച് കടുത്ത പ്രാര്‍ത്ഥനയിലായിരുന്നെന്ന് ഡീക്കണ്‍ എന്‍കോസി പറയുന്നു. അതിനുശേഷവും അദ്ദേഹത്തെ മുതലകള്‍ അക്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.
പാസ്റ്റര്‍ വെള്ളത്തിലേക്കിറങ്ങി കുറച്ചു ദൂരത്തിനുശേഷം അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴായിരുന്നു മുതലകളുടെ അക്രമണം എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 3 മുതലകളാണ് അദ്ദേഹത്തെ അക്രമിച്ചത്. അവ എവിടെ നിന്ന് എത്തിയെന്നതും വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. 30 മിനിറ്റുകള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ആഹാരമാക്കിയെന്നും വൈദികന്റേതായി തിരിച്ച് കിട്ടിയത് ഒരു ജോഡി ചെരുപ്പും അടിവസ്ത്രവും മാത്രമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ജോര്‍ജ്ജ് എടത്വ
മലയാളം യുകെയും ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയും സംയുക്തമായി സംഘടപ്പിക്കുന്ന മലയാളം യുകെ രണ്ടാം വാര്‍ഷിക ആഘോഷവും , ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആഘോഷവും പ്രഥമ യുകെ മലയാളം അവാര്‍ഡും ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ രാഗതാളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുമ്പോള്‍ ലെസ്റ്ററിനുള്ളില്‍നിന്നും യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ,അതിഥികളായെത്തുന്ന ആയിരിക്കണക്കിനു മലയാളി കലാസ്വാദകര്‍ക്ക് കേരളത്തിന്റെ തനതായ രുചിഭേദങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയിലെ സജീവപ്രവര്‍ത്തകര്‍ .പൊറോട്ടയും ബീഫും, ഫ്രൈഡ് റൈസും ചിക്കന്‍ മസാലയും, നേന്ത്രപ്പഴം ബോളിയും, ഉഴുന്ന് വടയും, വെട്ടുകേക്കും അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീളുന്നു.
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഫുഡ് കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫഷണല്‍ ഷെഫുമായ ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ അലന്‍ മാര്‍ട്ടിന്‍, എബി പള്ളിക്കര , ബിനു ശ്രീധരന്‍ എന്നവരാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ജേക്കബ് ജോര്‍ജ്ജ് കുര്യാളശ്ശേരിയുടെ നേതൃത്വത്തില്‍ മെഹര്‍ സെന്ററിലെ അതിവിശാലമായ വേദിക്കുള്ളില്‍ കേരളീയ തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകടയുടെ രൂപകല്പന ആരെയും ആകര്‍ഷിക്കും. മിതമായ നിരക്കില്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികള്‍ ലെസ്റ്ററില്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കുക അതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.
ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മനോഹരമായ സമന്വയം ആയിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുനൂറില്‍പ്പരം കഴിവുറ്റ കലാകാരന്മാരും കലാകാരികളും വേദിയില്‍ ആടിയും പാടിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യുകെയില്‍ പ്രശസ്തരായ പ്രൊഫഷനല്‍ ട്രൂപ്പുകളും അവരുടെ ഏറ്റവും പുതിയ ഐറ്റങ്ങളുമായി അരങ്ങില്‍ എത്തുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയില്‍ യുകെ മലയാളി സമൂഹവുമായി ചേര്‍ന്ന് സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ മാലാഖമാരെ ആദരിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.
തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് നൈറ്റിനു താരപ്പൊലിമയുടെ പ്രൌഡി സമ്മാനിക്കുന്നതിനായി വൈശാഖും കുടുംബവും യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കും.
മലയാളം യുകെ അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി ആയി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് മലയാളം യുകെയുടെ ജീവകാരുണ്യ സംരംഭമായ മലയാളംയുകെ ചാരിറ്റി ഫൌണ്ടേഷന് തുടക്കം കുറിക്കും. അവയവ ദാന സന്ദേശത്തിന്റെ ജീവിക്കുന്ന അപ്പസ്തോലനായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ഉപഹാര്‍ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് ആയിരിക്കും ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് നല്‍കുക എന്ന വലിയ ദൗത്യം പ്രാവര്‍ത്തികമാക്കി ആയിരിക്കും മലയാളം യുകെ കാരുണ്യ വഴിയിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കുക.
യുകെയിലെ നിരവധി മലയാളി സംഘടനകളെ വച്ച് അംഗബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും ആതിഥ്യം ഒരുക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പല മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും അവാര്‍ഡ് നൈറ്റ് വേദിയാകും.
യുകെയിലെ ജനപ്രിയ റേഡിയോ ചാനല്‍ ആയ ലണ്ടന്‍ മലയാളം റേഡിയോയുടെ അവതാരകര്‍ ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ അവതാരകര്‍ ആയി എത്തുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയ മാഗ്നാവിഷന്‍ അവാര്‍ഡ് നൈറ്റ് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച ഇടുക്കിഎം പി യോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നുപറയുന്നത് ഒരു കൂട്ടം ചാരിറ്റി പ്രവര്‍ത്തനത്തില്‍ തല്‍പ്പര്യമുള്ള ആളുകളുടെ കൂട്ടമാണ് എന്നു കണ്‍വീനര്‍ സാബു ഫിലിപ്പ് വിശദീകരിച്ചു. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ ചേതോവികാരം എന്നും സാബു കൂട്ടിച്ചേര്‍ത്തു. അനാഥരും രോഗികളും അശരണരും ആലംബഹീനരുമായവരെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. 2004 മുതല്‍ ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ കഴിഞ്ഞു എന്നു സെക്രട്ടറി ടോം ജോസ് തടിയംപാടും വിശദീകരിച്ചു.
താന്‍ ജീവിതത്തില്‍ ആദൃമായി ഒരുരാഷ്ട്രിയ നേതാവിനെ കണ്ട സാഹചര്യം സാബു എംപിയോട് പറഞ്ഞു. അത്തരം അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പിറവിക്കു നിദാനമായത്. 1970 കാലഘട്ടത്തില്‍ ഇലക്ഷന്‍ പ്രചാരണവുമായി പാമ്പാടിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി പാമ്പാടി പഞ്ചായത്തിന്റെ പടവില്‍ തളര്‍ന്നിരിക്കുന്ന ഒരു ഏഴു വയസുകാരനെകണ്ടു. വിശപ്പിന്റെ കാഠിന്യമാണ് ആ കുട്ടിയുടെ തളര്‍ച്ചക്കു കാരണം എന്നു മനസിലാക്കിയ ഉമ്മന്‍ ചാണ്ടി ആ കുട്ടിയെ ഇലക്ഷന്‍ പ്രചാരണത്തിനുവേണ്ടി ക്രമികരിച്ച ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ദിനപ്പത്രത്തില്‍ പൊതിഞ്ഞ, പാതിനനഞ്ഞ പൊതി അവനുനേരെ നീട്ടി.
നോക്കിയപ്പോള്‍ രണ്ടു ദോശയും ചമ്മന്തിയും ചെറു ചൂടോടെ. അല്‍പ്പം ഭയത്തോടും എന്നാല്‍ ആര്‍ത്തിയോടും കൂടിയിരുന്ന അവനോട് ശബ്ദം താഴ്ത്തി മൂര്‍ച്ചയുള്ള ചെരിഞ്ഞ ശബ്ദത്തില്‍ കഴിച്ചോളു എന്നു പറഞ്ഞത് അവന് ഓര്‍മ്മയുണ്ട്. അത് കഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു വെള്ള നിറമുള്ള കപ്പില്‍ നല്ല തണുത്തവെള്ളം കുടിക്കാന്‍ കൊടുത്തു. അവന്റെ കുറുകെ ഒരു മരക്കസേരയില്‍ ഉമ്മന്‍ ചാണ്ടി എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹമാണ് പിന്നിട് കേരളത്തിന്റെ ജനകീയ നേതാവായി മാറിയത്.
ആ ബന്ധം ഉമ്മന്‍ ചാണ്ടിയോട് ഇന്നും ഹൃദയത്തില്‍ ആ കുട്ടി സൂക്ഷിക്കുന്നു. ആ കുട്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കണ്‍വീനര്‍ സാബു ഫിലിപ്പ്. മുകളില്‍ വിശദീകരിച്ചത് കേവലം സാബുവിന്റെ അനുഭവം മാത്രമല്ല. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്ന ഞങളുടെ ഒക്കെ ജീവിതവും അനുഭവവുമാണ്. ഇങ്ങനെയുള്ള അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റിയുടെ പ്രചോദനം.