ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. ആക്രമണത്തിന് ഇരയായതും ഏഷ്യക്കാരന്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തിന് ഇരയായ ആൾ മലയാളിയാണോ എന്നറിയില്ല.
വ്യക്തമായ മേല്‍വിലാസമില്ലാതെ കഴിയുന്ന പ്രതിയെക്കുറിച്ച് ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്‌ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായി പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം പുറത്തുവിട്ട മെറ്റ് പോലീസ് കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ വിവരവും പോലീസാണ് പുറത്തുവിട്ടത്. മുഖത്ത് മാരകമായി പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്റ്റ്ഹാമിലും ഇല്‍ഫഡിലുമാണ് ഇയാളെ കൂടുതല്‍ കണ്ടിരുന്നതെങ്കിലും ഗ്രേറ്റര്‍ ന്യൂഹാമിലും റെഡ്ബ്രിഡ്ജ് ഏരിയയിലും ഇയാളെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മെറ്റ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്‌സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.
അനുജ.കെ
പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.
മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.
മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.
ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സജീഷ് ടോം.
(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
യുക്മയുടെ പുത്തന്‍ പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ, മെയ് 11 ശനിയാഴ്ച നടക്കും. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ സമ്മേളനം.
ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തില്‍ നടക്കുന്നതായിരിക്കും.
യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.
‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.
സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ദേശീയ – റീജിയണല്‍ ഭാരവാഹികളും, പുതുതായി രൂപീകരിക്കപ്പെട്ട യുക്മ പോഷക സംഘടനകളുടെ പ്രവര്‍ത്തകരും ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കൂടുതല്‍ കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സമാന രീതിയിലുള്ള ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: –
The Royal Hotel,
Ablewell Street, Walsall,
West Midlands – WS1 2EL
ബാബു ജോസഫ്
ബര്‍മിങ്ഹാം: സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും. ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ജൂഡ് മുക്കാറോ, സെഹിയോന്‍ യുകെയുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, വചന പ്രഘോഷകനും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരും വചനവേദിയിലെത്തുന്ന കണ്‍വെന്‍ഷനില്‍
ഇത്തവണ ഉണ്ണിയേശുവിനോടുള്ള മരിയാംബികയുടെ മാതൃവാത്സല്യത്തെയും പുത്ര സ്‌നേഹത്തെയും മുന്‍നിര്‍ത്തി സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സേക്രഡ് ഡ്രാമ കുട്ടികള്‍ക്കും ഇടവിടാതെയുള്ള പ്രാര്‍ത്ഥനയിലൂടെ ഹൃദയങ്ങള്‍ കീഴടക്കുന്ന സുവിശേഷവുമായി ടീനേജുകാര്‍ക്കും കൂടാതെ യുവതീ യുവാക്കള്‍ക്കും പ്രത്യേക പ്രോഗ്രാമുകളോടെ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു.
ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. കിങ്ഡം റെവലേറ്റര്‍, ലിറ്റില്‍ ഇവാഞ്ചലിസ്‌റ് എന്നീ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷനില്‍ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 11 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ജോണ്‍സണ്‍ 07506810177.
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം ?07859 890267?
ബിനോയി ജോസഫ്, സ്കൻതോർപ്പ്
ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ് പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല.
കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ് 200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.
ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ് (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം. അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.
വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട് എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.
പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.
പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.
പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.
മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.
വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.
ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.
ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.
(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
യുക്മയുടെ ഔദ്യോഗfയ മുഖപത്രമായ ‘യുക്മന്യൂസി’ന്റെ 2019 – 2021 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കും ചീഫ് എഡിറ്ററായി തുടരുന്ന സുജു ജോസഫിനോടൊപ്പം പരിചയ സമ്പന്നരായ യുക്മ നേതാക്കളും മാധ്യമരംഗത്ത് തല്‍പരരായ യുക്മ സ്‌നേഹികളും ഉള്‍പ്പെടുന്ന നല്ലൊരു ടീമാണ് വരും വര്‍ഷങ്ങളിലേക്ക് യുക്മന്യൂസിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ആയിരിക്കും പുതിയ ‘യുക്മന്യൂസ്’ ചെയര്‍മാന്‍. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തു പ്രവര്‍ത്തിക്കും. യുക്മ മുന്‍ ദേശീയ ജോയിന്റ് ട്രഷററും ഇപ്പോഴത്തെ മിഡ്ലാന്‍ഡ്സ് റീജിയണല്‍ പി ആര്‍ ഒ യുമായ ജയകുമാര്‍ നായര്‍ ആണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
യുക്മ മുന്‍ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയണില്‍നിന്നുള്ള ഷാജി തോമസ് മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ ആയി പ്രവര്‍ത്തിക്കും. യുക്മന്യൂസ് മുന്‍ ചീഫ് എഡിറ്ററും, നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രഷററും, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം മീഡിയ അഡൈ്വസറും ആയിരുന്ന ബൈജു തോമസ് തന്നെയായിരിക്കും തുടര്‍ന്നും യുക്മന്യൂസ് മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക.
യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ഷെഫീല്‍ഡില്‍നിന്നുള്ള വര്‍ഗീസ് ഡാനിയേല്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റും ആക്റ്റിംഗ് പ്രസിഡന്റും ആയിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി, അനുഗ്രഹീത ഗാനരചയിതാവും എഴുത്തുകാരനും കഴിഞ്ഞ രണ്ട് ടേമുകളിലും യുക്മന്യൂസ് ടീം അംഗമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയുമായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന്‍ പ്രസിഡന്റ് ഷാജി ചാരമേല്‍, ഫോട്ടോഗ്രാഫിയെയും വായനയേയും എഴുത്തിനെയും ഇഷ്ട്ടപ്പെടുന്ന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കൂടിയായ ഡാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവരാണ് യുക്മന്യൂസിന്റെ പുതിയ അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍. ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകളുടെ ചുമതല ആയിരിക്കും അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട്, യുക്മ സഹയാത്രികരായ ആറ് പേരെക്കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ന്യൂസ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്നവരാണ് ന്യൂസ് ടീം അംഗങ്ങള്‍:-
ബെന്നി അഗസ്റ്റിന്‍ : കാര്‍ഡിഫില്‍ നിന്നുള്ള ബെന്നി അഗസ്റ്റിന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി യുക്മ ന്യൂസ് ടീം അംഗമായി പ്രവര്‍ത്തിക്കുന്നു. യുക്മയുടെ മുന്‍ വെയില്‍സ് റീജിയണല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജേഷ് നടേപ്പള്ളി : സ്വിന്‍ഡനില്‍ നിന്നുള്ള രാജേഷ് യു കെ യില്‍ അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിലെ സജീവ സംഘാടകനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായിരുന്നു.
ടോം തോമസ് : യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍പ്രസിഡന്റായിരുന്ന ടോം ബ്രാഡ്‌ഫോര്‍ഡ് അസോസിയേഷന്‍ അംഗവും അച്ചടക്കമുള്ള സംഘടനാപ്രവര്‍ത്തനത്തിന് മാതൃകയുമാണ്.
സിബു ജോസഫ് : കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലാ സാംസ്‌ക്കാരിക രംഗത്തു സജീവ സാന്നിദ്ധ്യവുമായ സിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു മാതൃകയും പ്രചോദനവുമാണ്.
സ്റ്റീഫന്‍ അലക്‌സ് ഇലവുങ്കല്‍ : സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെര്‍ഷെയര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ സ്റ്റീഫന്‍ എന്നും യുക്മയുടെ മുഖ്യധാരയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള തികഞ്ഞ യുക്മ സ്‌നേഹിയാണ്.
റ്റിജു തോമസ് : ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലേക്ക് താമസം മാറിയെത്തിയ റ്റിജു യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും സഹയാത്രികനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായി മികവ് തെളിയിച്ച വ്യക്തിയാണ്.
യു കെ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ഉത്തരവാദിത്തമാണ് ന്യൂസ് ടീം അംഗങ്ങള്‍ പ്രധാനമായി ചെയ്യുന്നത്. അതോടൊപ്പം തന്നെ യുക്മന്യൂസില്‍ പുതിയ പംക്തികള്‍ തുടങ്ങുന്നതും ന്യൂസ് ടീം അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും.
യു കെ മലയാളി സമൂഹത്തിന് കൂടുതല്‍ ഗുണകരമായി യുക്മ മുഖപത്രത്തെ പാകപ്പെടുത്തുകയെന്ന ക്രീയാത്മകമായ ഉത്തരവാദിമാണ് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. യുക്മന്യൂസിന്റെ പുതിയ സാരഥികള്‍ക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി എല്ലാവിധ ആശംസകളും നേര്‍ന്നു.
സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.
ഒരു കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെട്ടയാളെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശവുമുണ്ട്.(Right of Silence). കുറ്റവാളി തന്നില്‍ ആരോപിതമായിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ഇത്തരത്തില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചിലപ്പോള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെന്നും ഉത്തരം പറയാതിരുന്നാലുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം എന്തെന്ന് അനുമാനിക്കാന്‍ കോടതിയില്‍ പറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കുറ്റാരോപിതന്‍ നല്‍കുന്ന ഉത്തരമോ, കുറ്റസമ്മതമോ കോടതിയില്‍ സ്വീകരിക്കാനാകില്ല. അതായത് പോലീസ് മേല്‍പറഞ്ഞ Caution നല്‍കാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ പറയുന്ന യാതൊന്നും തെളിവായി കോടതിയില്‍ സ്വീകരിക്കാനാവില്ല.
കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് മൂന്ന് ഓപ്ഷനാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക, ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരിക്കുക (ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരിക്കുക), തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുക്കുക, . മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മറ്റു ചിലതിന് മറുപടി പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഉത്തരം പറയാതെ വരുന്ന ചോദ്യങ്ങളുടെ പ്രാധാന്യവും ആരോപിച്ചിരിക്കുന്ന കുറ്റവുമായി ബന്ധപ്പെടുത്തിയുള്ള ബന്ധവും കോടതിയില്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ലോയര്‍ കോടതിയില്‍ എടുത്തു പറയുകയും തന്‍മൂലം പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. അക്കാരണത്താല്‍ ചോദ്യം ചെയപ്പെടലിന്റെ ആദ്യം തന്നെ വക്കീലുമായി ധാരണയിലെത്തുകയും മേല്‍പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഉചിതം.
കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരിക്കാന്‍ അവകാശമുണ്ടോ എന്നത് വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. Section 34 to 38 Criminal justice and public order act 1994 (CJPOA 1994) എന്ന നിയമ നിര്‍മാണത്തോടെ കുറ്റാരോപിതന്റെ അവകാശങ്ങള്‍ വളരെയധികം ചുരുക്കപ്പെട്ടു എന്നതാണ് വസ്തുത. കാരണം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കുറ്റാരോപിതന്‍ നിശബ്ദനായിരുന്നാല്‍ വിചാരണ വേളയില്‍ ജൂറിക്ക് ഇയാള്‍ ഉത്തരം പറയാതിരിക്കുന്നത് കണക്കിലെടുത്ത് പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട് ആയതിനാൽ ജൂറിയെ ഏതു തരത്തില്‍ ഇത് സ്വാധീനിച്ചു എന്നത് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ കുറ്റാരോപിതന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരുന്നതു കൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ വിധിക്കപ്പെടുന്നത് സ്റ്റാറ്റിയൂട്ട് മുഖാന്തരം തന്നെ നിയന്ത്രിച്ചിരിക്കുന്നു. മാത്രമല്ല, കുറ്റാരോപിതന്‍ തന്നെ ചോദ്യം ചെയ്യലില്‍ നിശബ്ദനായിരുന്നാല്‍ത്തന്നെയും കുറ്റം തെളിയിക്കപ്പെടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ മാത്രമാണ്.
ചില സാഹചര്യങ്ങളില്‍ ജൂറി ഇത്തരത്തില്‍ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. ഉദാ. പോലീസ് കുറ്റാരോപിതനായ വ്യക്തിയെ കുറ്റം ചാര്‍ത്തി (Charge) വിചാരണയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ അവിടെ അവസാനിക്കുകയും തന്‍മൂലം പിന്നീട് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പ്രതികൂല അനുമാനം (Adverse Inference) എടുക്കാന്‍ സാധിക്കില്ല. ആരോപിതമായ കുറ്റകൃത്യം വളരെ സങ്കീര്‍ണ്ണമായതും (Complex) വളരെ മുമ്പ് നടന്നതെന്ന് കരുതപ്പെടുന്നതാണെങ്കിലും ചോദ്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ മറുപടി പറയുക അസാധ്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെട്ട കാര്യങ്ങള്‍ കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെട്ട സമയത്ത് അറിവുള്ളതുമല്ല എങ്കിൽ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു.
കുറ്റാരോപിതന് വക്കീലിനെയോ ദ്വിഭാഷാ സഹായിയെയോ കൊടുക്കുക എന്നത് കുറ്റാരോപിതന്റെ നിയമപരമായ അവകാശമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വക്കീലിന്റെ ഫീസും ദ്വിഭാഷിയുടെ ഫീസും കൊടുക്കേണ്ടത് സര്‍ക്കാരാണ്. അതായത് മേല്‍പറഞ്ഞ സഹായം ലഭിക്കുന്നതിന് യാതൊരു ഫീസും കുറ്റാരോപിതന്‍ നല്‍കേണ്ട. മേല്‍പറഞ്ഞ രീതിയിലുള്ള തന്റെ അവകാശം പോലീസ് താമസിപ്പിക്കുകയും ചോദ്യം ചെയ്യല്‍ തുടങ്ങുകയും ചെയ്താല്‍ Adverse Inference ഉണ്ടാവില്ല.
കുറ്റാരോപിതനെ ചോദ്യം ചെയ്തത് ഒരു കുറ്റത്തിന്, എന്നാല്‍ ചാര്‍ജ് ചെയ്ത് വിചാരണ നടത്തിയത് മറ്റൊരു വകുപ്പുമാണെങ്കില്‍ Adverse Inference ബാധകമല്ല. ചില സാഹചര്യങ്ങളില്‍ കുറ്റാരോപിതന്‍ തന്റെ പ്രത്യേക അവകാശമായ വക്കീലിന്റെ ഉപദേശമോ, താന്‍ വക്കീലിനോട് പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്താന്‍ വിചാരണ വേളയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരാള്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് താന്‍ ചോദ്യംചെയ്യലില്‍ നിശബ്ദനായിരുന്നത് എന്നത് കോടതിയെ ബോധിപ്പിക്കുന്നതിനാണ്. 2010ലെ പ്രധാനപ്പെട്ട ഒരു വിധിയില്‍ കോടതി വ്യക്തമാക്കിയത് ഒരു കുറ്റാരോപിതനും തന്റെ വക്കീലുമായുള്ള സംഭാഷണം Legal Professional Privilegeന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് പുറത്ത് പറയുന്നത് പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോക്കിക്കാണാന്‍ പറ്റില്ലെന്നും ഈ അവകാശം പരമപ്രധാനമാണെന്നും മാത്രമല്ല, ഇത്തരത്തില്‍ തന്റെ അവകാശം റദ്ദാക്കി തന്റെ വക്കീലുമായുള്ള സംഭാഷണം പുറത്തു പറയാനുള്ള അവകാശം കുറ്റാരോപിതന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തില്‍ പുറത്തു പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതനില്ല എന്ന് ജഡ്ജി ഇയാളെ ധരിപ്പിക്കണം എന്നും മേല്‍പറഞ്ഞ വിധിയില്‍ നിര്‍ദേശിച്ചു.
ഒരാള്‍ കുറ്റാരോപിതനായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ വക്കീലിന്റെ അഭാവം വളരെ പ്രതികൂലമായി കോടതിയില്‍ വിചാരണ വേളയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ബ്രിട്ടന്റെ പൗരാവകാശ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയാണ് കുറ്റാരോപിതന് സൗജന്യമായ നിയമസഹായവും ആവശ്യമെങ്കില്‍ ദ്വിഭാഷിയുടെ സഹായവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ലഭിക്കുന്നത്
എട്ടാമത് ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹക്കൂട്ടായ്മ യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ നിരവധി ഇടുക്കി ജില്ലക്കാരുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേകിച്ച് സ്‌കോട്ട്‌ലന്റ്, വെയില്‍സ്, ലണ്ടന്‍, പോഡ്‌സ്‌മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ നിരവധി ആളുകള്‍ കുടുംബ സമേതം എത്തിചേര്‍ന്നു. രാവിലെ കൃത്യം പത്ത് മണിയോടുകൂടി രജിസ്േ്രടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി.
പന്ത്രണ്ട് മണിയോടുകൂടി ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെ പൊതുയോഗം ആരംഭിച്ചു. മുന്‍ കണ്‍വീനര്‍ പിറ്റര്‍ താനോലില്‍ വിശിഷ്ടാതിഥികളെയും, ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍, സ്വന്തം ശരീരം മറ്റുള്ളവര്‍ക്കും പകുത്തു നല്‍കി നമുക്ക് ഏവര്‍ക്കും മാതൃകയായ നമ്മുടെ സ്വന്തം അസി ചേട്ടന്‍ (ഫ്രാന്‍സിസ് കവളക്കാട്) കണ്‍വീനര്‍ ബാബു തോമസ്, ഫാ: റോയി കോട്ടക്കാപ്പുറം, മറ്റ് ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്
ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു തോമസ് അധ്യക്ഷ പ്രസംഗം നടത്തി,
നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി തോമസ് എബ്രഹാം, സംഗമം രക്ഷാധികാരി ഫാദര്‍: റോയി കോട്ടക്കപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നൂ. ജോയിന്റ് കണ്‍വീനര്‍ റോയി മാത്യു കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെയും, മകന്‍ മാനുവല്‍ വിനോദിന്റെയും അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ വര്‍ഷം 50-ാം പിറന്നാള്‍ ആഘോഷിച്ച അസിച്ചേട്ടന് ഒപ്പം ഈ മാസം ജന്‍മദിനം ആഘോഷിക്കുന്ന ഏവരും കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.
വെല്‍ക്കം ഡാന്‍സോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. യുകെയിലെ പ്രശസ്ത കേറ്ററിംങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിംഹ്ഹാംമിന്റെ സ്ഥാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്‌പെഷല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു, 2019- 20 ഇടുക്കി ജില്ലാ സംഗമത്തെ നയിക്കാനായി കണ്‍വീനറായി ജിമ്മി ജേക്കബിനെയും 15 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
ക്യാന്‍സര്‍ റിസേര്‍ച്ച് യു കെ യു മായി സഹകരിച്ച് 22 ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു. അത് മുന്‍ കണ്‍വീനര്‍ ബാബു തോമസ് പുതിയ കണ്‍വീനര്‍ ജിമ്മി ജേക്കബിന് കൈമാറി. അതു വഴി 660 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ട് എത്തുവാന്‍ സാധിച്ചു.
മനോഹരമായ ഫോട്ടോകള്‍ എടുത്ത് പരിപാടികള്‍ കൂടുതല്‍ ഭംഗിയാക്കിയത് റെയിമണ്‍ഡ് മാത്യു മുണ്ടക്കാടന്‍ സണ്ടര്‍ലാന്റ് ആണ്. ജോയിന്റ് കണ്‍വീനര്‍ ബെന്നി മേച്ചേരില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിച്ചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.
സണ്ണി ജോസഫ് രാഗമാലിക
യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. പിന്നീട് അങ്ങോട്ട് ഊര്‍ജ്ജസ്വലരായ പല കമ്മിറ്റികളും മാറി മാറി വന്നു. യുകെകെസിവൈഎല്‍ എന്ന യുവജന പ്രസ്ഥാനം യുകെയിലുടനീളം 40 യൂണിറ്റുകളായി അതിന്റെ ഉത്തുംഗ ശൃഗത്തിലെത്തി നില്‍ക്കുകയാണ്. 2019 ഏപ്രില്‍ 6-ാം തിയതി യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന നാഷണല്‍ കൗണ്‍സില്‍ 2019-20 കാലഘട്ടത്തിലേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇന്നത്തെ യുകെകെസിവൈഎല്‍ ആണ് നാളത്തെ യുകെകെസിഎ എന്ന് ബോധ്യമുള്ള ഇപ്പോഴത്തെ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി ഈ യുവപ്രതിഭകള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയര്‍പ്പിച്ചു.
പ്രൗഢോജ്ജ്വലമായ യുകെകെസിഎ കണ്‍വെന്‍ഷന് ജൂണ്‍ 29-ാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടിയുയരുമ്പോള്‍ മുതല്‍ തങ്ങളുടേതായ സംഭാവന നല്‍കി പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും വേട്ടയാടാന്‍ വിട്ടുകൊടുക്കാതെ പുത്രവാത്സല്യം സ്ഫുരിച്ചു നില്‍ക്കുന്ന കുടുംബബന്ധത്തിന്റെ പരിച്ഛേദമായി മാറുന്ന ഊഷ്മള സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവും ഓരോ ക്‌നാനായക്കാരനും കണ്‍കുളിര്‍ക്കെ കാണാന്‍ പോകുന്നത്.
ഹരീഷ് നായര്‍
സ്റ്റോക്‌പോര്‍ട്ട്: മലയാളികളുടെ രണ്ടാം കുടിയേറ്റ കാലം മുതല്‍ ഉണ്ടായിരുന്ന സ്റ്റോക്‌പോര്‍ട്ടിലെ കൂട്ടായ്മ ഔദ്യോഗികമായി അസോസിയേഷനായി നിലവില്‍ വന്നു. ഏപ്രില്‍ ഇരുപത്തിയേഴിനു ഹേസല്‍ ഗ്രൂവ് സെന്റ്. പീറ്റേഴ്‌സ് ഹാളില്‍ വെച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബഹുമാനപെട്ട സ്റ്റോക്‌പോര്‍ട്ട് മേയര്‍ മി. വാള്‍ട്ടര്‍ ബ്രെറ്റ് തിരിതെളിച്ചു സ്റ്റോക്‌പോര്‍ട്ട് മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മിസ്സിസ് മൗറീന്‍ ബ്രെറ്റ് സന്നിഹിതയായിരുന്നു. MAS ജനറല്‍ സെക്രട്ടറി സൈബിന്‍ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ. കെ. ഡി. ഷാജിമോന്‍, എം. എം. എ പ്രസിഡന്റ് ശ്രീ. അനീഷ് കുര്യന്‍, ജനറല്‍ സെക്രട്ടറി ശ്രീ. അരുണ്‍ ചന്ദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് നന്ദി പറഞ്ഞു.
തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു. യുകെയിലെ അനുഗ്രഹീത ഗായകന്‍ റെക്‌സ് ജോസും ടീമും അവതരിപ്പിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി. ലോഗോ ഡിസൈന്‍ ചെയ്യാനായി സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോമാക്‌സ് മനോജ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചന്‍ , ട്രഷറര്‍ ഹരീഷ് നായര്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെന്‍സി ഗോപുരന്‍, ജിജിത് പാപ്പച്ചന്‍, ജോയ് സിമെത്തി, മനോജ് ജോണ്‍, രഘു മോഹന്‍, റോയ് മാത്യു, സവിത രമേശ്, സെബിന്‍ തെക്കേക്കര, ശ്രീരാജ് രവികുമാര്‍, വര്‍ഗീസ് പൗലോസ്, ജോണ്‍ ജോജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ടിനെ സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍ക്ക് 07751 485074 എന്ന നമ്പറിലോ https://www.stockportmalayali.org/ എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്.