Uncategorized

സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇ-മാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.

2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിങ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യു കെ യിലെ കലാ സാഹിത്യ രംഗങ്ങളില്‍ പ്രമുഖരായ ജോര്‍ജ്ജ് അറങ്ങാശ്ശേരി, സി ജെ റോയി, നിമിഷ ബേസില്‍, മോനി ഷിജോ എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇ-മാഗസിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് നയിക്കുന്നത്.

ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇ-മാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാര്‍ക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അന്‍പത്തിയൊന്നാം ലക്കത്തിന്റെ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളില്‍ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയുടെ മുഖചിത്രം മെയ് ലക്കം ജ്വാലക്ക് ഐശ്വര്യവും തേജസ്സും പ്രസരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം യുക്മാ സാംസ്‌ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചില രചനകള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.

മെയ് ലക്കം ജ്വാല വായിക്കാം

ടോം ജോസ് തടിയംപാട്

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും, ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 381 പൗണ്ട് ലഭിച്ചു. കളക്ഷന്‍ തുടരുകയാണ്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു. മണികണ്ഠനു വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526), ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്ന് പേര്‍ക്കുമായി വീതിച്ചു നല്‍ക്കും എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ സ്ഥലകാല പരിഗണനകള്‍ ഇല്ല.

കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതു വരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക  ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേമെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.

സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്ലാന്‍ഡ്ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ – റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ വരുംനാളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളെ ക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു.

2019 പ്രവര്‍ത്തനവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്യുന്ന യുക്മ യൂത്ത് & വിമന്‍സ് ഫോറത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, സെലീന സജീവ് എന്നിവര്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന മേഖലകളെക്കുറിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും വനിതകളെയും പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ തലത്തിലും, വിവിധ മേഖലകളായും സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍, എട്ട് വയസ്സ് മുതല്‍ എ-ലെവല്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കമ്യൂണിറ്റി ബോധവല്‍ക്കണം, യു കെ സിവില്‍ സര്‍വ്വീസ് ക്ലാസ്സുകള്‍, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ദേശീയ തല മാത്തമാറ്റിക്‌സ് ചലഞ്ച് പരീക്ഷകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പദ്ധതികള്‍ ദേശീയ നേതൃ സമ്മേളനം ചര്‍ച്ചചെയ്തു.

തുടര്‍ന്ന് യുക്മ യു-ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍ ഈ വര്‍ഷത്തെ യു-ഗ്രാന്റ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്പന നടത്തുന്ന റീജിയണ് ഇദംപ്രഥമമായി ക്യാഷ് അവാര്‍ഡ് കൊടുക്കുവാനുള്ള തീരുമാനം ദേശീയ നേതൃത്വ സമ്മേളനം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

യുക്മ ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ടൂറിസത്തിന്റെ കീഴില്‍ യുകെയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ എക്സ്‌ചേഞ്ച് പ്രോഗ്രാം വിപുലമായ രീതിയില്‍ നടത്തുന്നതാണെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യുക്മ വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന എബി, മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ വര്‍ഷവും സമ്മര്‍ അവധിക്കാലത്ത് ജലോത്സവം സംഘടപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ കമ്മറ്റി മുന്നോട്ടുപോകുന്നതെന്ന് സമ്മേളനത്തില്‍ സൂചിപ്പിച്ചു.

ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനെക്കുറിച്ചു ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസും, നഴ്‌സസ് ഫോറത്തെ സംബന്ധിച്ച് ജയകുമാര്‍ നായരും ‘ജ്വാല’ ഇ-മാഗസിനെ പ്രതിനിധീകരിച്ചു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മോനി ഷിജോയും സംസാരിച്ചു. കായിക മേളയെക്കുറിച്ചും നാഷണല്‍ കായിക മേളയില്‍ റീജിയണുകളില്‍നിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ചും സ്‌പോര്‍ട്‌സിന്റെ ചുമതലയുള്ള ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് സംസാരിച്ചു.

യുക്മ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ സജീഷ് ടോം യുക്മ വാര്‍ത്തകള്‍ കൂടുതല്‍ യു കെ മലയാളികളിലേക്ക് എത്തിക്കുവാന്‍ സമ്മേളന പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു. യുക്മന്യൂസിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, ഉപദേശ സമിതിയംഗങ്ങളും മുന്‍ ദേശീയ പ്രസിഡന്റുമാരുമായ വര്‍ഗ്ഗീസ് ജോണ്‍, വിജി കെ പി, യുക്മ സാംസ്‌കാരിക വേദി മുന്‍ വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, യുക്മ പ്രഥമ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ ഡി ഷാജിമോന്‍ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സമ്മേളന പ്രതിനിധികള്‍ തികച്ചും പ്രൊഫഷണലിസം പാലിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ യുക്മയുടെ വളര്‍ച്ചക്ക് സഹായകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയുണ്ടായി. മിഡ്ലാന്‍ഡ്സ് റീജിയണ്‍ നാഷണല്‍ കമ്മിറ്റിയംഗം സന്തോഷ് തോമസ് നേതൃത്വ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

നേതൃത്വ സമ്മേളനത്തിനും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തിനും മുന്നോടിയായി ദേശീയ നിര്‍വാഹക സമിതിയുടെ യോഗം രാവിലെ ചേരുകയുണ്ടായി. പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളുമായ അലക്‌സ് വര്‍ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സെലീന സജീവ്, ടിറ്റോ തോമസ്, ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂർ: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്‌സിനുള്ള പുരസ്‌കാരമായ  ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ പൂഞ്ഞാറുകാരി ഡിനു ജോയിക്ക്. 2019 വർഷത്തിലെ കേരള സംസ്ഥാന മികച്ച നേഴ്സിനുള്ള “സിസ്റ്റർ ലിനി പുതു ശേരി അവാർഡ് ” കോട്ടയം ജില്ലയിലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്‌ നേഴ്‌സും ആർദ്രം പദ്ധതിയുടെ സംസ്ഥാന പരിശീലകയുമായ ശ്രീമതി ഡിനു എം ജോയിക്ക്‌ ബഹു  ആരോഗ്യ വകുപ്പ് മന്ത്രി  മന്ത്രി കെ കെ ഷൈലജ ടീച്ചർ കണ്ണൂരിൽ നടന്ന നേഴ്‌സസ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനത്തിൽ വച്ച് സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് നേഴ്‌സിങ് കോളേജിൽ നിന്നും നേഴ്സിങ് പാസ്സായത്‌.   എം എസ് സി നഴ്സിംഗ്  ബിരുദാനന്തരബിരുദധാരിയായ ശ്രീമതി ഡിനു എം ജോയി മഹാത്മാ ഗാന്ധി സർവകല ശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുമാണ് ഇപ്പോൾ. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി നിയാണ്. വരിക്കപ്ലാക്കൽ ശ്രീ ജോബി ജോസഫിന്റെ ഭാര്യ യാണ്. ഡിജൽ , ഡിയോൺ എന്നിവർ മക്കളാണ്. ഉരുളികുന്നം മടുക്കാവിൽ പരേതനായ എം വി തോമസിന്റെയും മേരിയുടെയും മകളാണ് ഡിനു.

കോട്ടയം നഗരസഭയോടൊപ്പവും  ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഏറ്റെടുത്തു നടത്തപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യ സെമിനാറുകൾക്കും ക്ലാസുകൾ എടുക്കുന്ന ഡിനു കോട്ടയം ജില്ലയുടെ മാത്രമല്ല കേരളം എന്ന സംസ്ഥാനത്തു തന്നെ നിറഞ്ഞു നിൽക്കുന്ന മാലാഖയാണ് ഈ കോട്ടയംകാരി.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സഹോദരൻ ബിജു മാത്യു സ്രാമ്പിക്കൽ വിവാഹം കഴിച്ചിരിക്കുന്നത് ഡിനുവിന്റെ സഹോദരി ദീപയെയാണ്.ലിനിയുടെ മരണം നിപാ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനി ബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപ്പോർട്ട് ലഭിച്ചത്. തുടർന്നാണ് കേരള സർക്കാർ ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.

മേരി ക്വീൻസ് നേഴ്‌സിങ് ബാച്ചിന്റെ ചിത്രം.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. ആക്രമണത്തിന് ഇരയായതും ഏഷ്യക്കാരന്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തിന് ഇരയായ ആൾ മലയാളിയാണോ എന്നറിയില്ല.

വ്യക്തമായ മേല്‍വിലാസമില്ലാതെ കഴിയുന്ന പ്രതിയെക്കുറിച്ച് ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്‌ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായി പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം പുറത്തുവിട്ട മെറ്റ് പോലീസ് കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.

പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ വിവരവും പോലീസാണ് പുറത്തുവിട്ടത്. മുഖത്ത് മാരകമായി പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്റ്റ്ഹാമിലും ഇല്‍ഫഡിലുമാണ് ഇയാളെ കൂടുതല്‍ കണ്ടിരുന്നതെങ്കിലും ഗ്രേറ്റര്‍ ന്യൂഹാമിലും റെഡ്ബ്രിഡ്ജ് ഏരിയയിലും ഇയാളെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മെറ്റ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്‌സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സജീഷ് ടോം.
(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മയുടെ പുത്തന്‍ പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ, മെയ് 11 ശനിയാഴ്ച നടക്കും. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ സമ്മേളനം.

ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തില്‍ നടക്കുന്നതായിരിക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.

‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ദേശീയ – റീജിയണല്‍ ഭാരവാഹികളും, പുതുതായി രൂപീകരിക്കപ്പെട്ട യുക്മ പോഷക സംഘടനകളുടെ പ്രവര്‍ത്തകരും ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കൂടുതല്‍ കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സമാന രീതിയിലുള്ള ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: –

The Royal Hotel,
Ablewell Street, Walsall,
West Midlands – WS1 2EL

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും. ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ജൂഡ് മുക്കാറോ, സെഹിയോന്‍ യുകെയുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, വചന പ്രഘോഷകനും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരും വചനവേദിയിലെത്തുന്ന കണ്‍വെന്‍ഷനില്‍
ഇത്തവണ ഉണ്ണിയേശുവിനോടുള്ള മരിയാംബികയുടെ മാതൃവാത്സല്യത്തെയും പുത്ര സ്‌നേഹത്തെയും മുന്‍നിര്‍ത്തി സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സേക്രഡ് ഡ്രാമ കുട്ടികള്‍ക്കും ഇടവിടാതെയുള്ള പ്രാര്‍ത്ഥനയിലൂടെ ഹൃദയങ്ങള്‍ കീഴടക്കുന്ന സുവിശേഷവുമായി ടീനേജുകാര്‍ക്കും കൂടാതെ യുവതീ യുവാക്കള്‍ക്കും പ്രത്യേക പ്രോഗ്രാമുകളോടെ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. കിങ്ഡം റെവലേറ്റര്‍, ലിറ്റില്‍ ഇവാഞ്ചലിസ്‌റ് എന്നീ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷനില്‍ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 11 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ജോണ്‍സണ്‍ 07506810177.
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം ?07859 890267?

ബിനോയി ജോസഫ്, സ്കൻതോർപ്പ്

ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല.

കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.

ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.

വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.

പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.

പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.

പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.

മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.

വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.

ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.

ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.

(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)

 

 

 

 

സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മയുടെ ഔദ്യോഗfയ മുഖപത്രമായ ‘യുക്മന്യൂസി’ന്റെ 2019 – 2021 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കും ചീഫ് എഡിറ്ററായി തുടരുന്ന സുജു ജോസഫിനോടൊപ്പം പരിചയ സമ്പന്നരായ യുക്മ നേതാക്കളും മാധ്യമരംഗത്ത് തല്‍പരരായ യുക്മ സ്‌നേഹികളും ഉള്‍പ്പെടുന്ന നല്ലൊരു ടീമാണ് വരും വര്‍ഷങ്ങളിലേക്ക് യുക്മന്യൂസിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ആയിരിക്കും പുതിയ ‘യുക്മന്യൂസ്’ ചെയര്‍മാന്‍. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തു പ്രവര്‍ത്തിക്കും. യുക്മ മുന്‍ ദേശീയ ജോയിന്റ് ട്രഷററും ഇപ്പോഴത്തെ മിഡ്ലാന്‍ഡ്സ് റീജിയണല്‍ പി ആര്‍ ഒ യുമായ ജയകുമാര്‍ നായര്‍ ആണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍.

യുക്മ മുന്‍ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയണില്‍നിന്നുള്ള ഷാജി തോമസ് മീഡിയ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ ആയി പ്രവര്‍ത്തിക്കും. യുക്മന്യൂസ് മുന്‍ ചീഫ് എഡിറ്ററും, നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രഷററും, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം മീഡിയ അഡൈ്വസറും ആയിരുന്ന ബൈജു തോമസ് തന്നെയായിരിക്കും തുടര്‍ന്നും യുക്മന്യൂസ് മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക.

യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ ഷെഫീല്‍ഡില്‍നിന്നുള്ള വര്‍ഗീസ് ഡാനിയേല്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റും ആക്റ്റിംഗ് പ്രസിഡന്റും ആയിരുന്ന പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി, അനുഗ്രഹീത ഗാനരചയിതാവും എഴുത്തുകാരനും കഴിഞ്ഞ രണ്ട് ടേമുകളിലും യുക്മന്യൂസ് ടീം അംഗമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയുമായ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന്‍ പ്രസിഡന്റ് ഷാജി ചാരമേല്‍, ഫോട്ടോഗ്രാഫിയെയും വായനയേയും എഴുത്തിനെയും ഇഷ്ട്ടപ്പെടുന്ന, ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കൂടിയായ ഡാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ആരക്കോട്ട് എന്നിവരാണ് യുക്മന്യൂസിന്റെ പുതിയ അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍. ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകളുടെ ചുമതല ആയിരിക്കും അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട്, യുക്മ സഹയാത്രികരായ ആറ് പേരെക്കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ന്യൂസ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്നവരാണ് ന്യൂസ് ടീം അംഗങ്ങള്‍:-

ബെന്നി അഗസ്റ്റിന്‍ : കാര്‍ഡിഫില്‍ നിന്നുള്ള ബെന്നി അഗസ്റ്റിന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി യുക്മ ന്യൂസ് ടീം അംഗമായി പ്രവര്‍ത്തിക്കുന്നു. യുക്മയുടെ മുന്‍ വെയില്‍സ് റീജിയണല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജേഷ് നടേപ്പള്ളി : സ്വിന്‍ഡനില്‍ നിന്നുള്ള രാജേഷ് യു കെ യില്‍ അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിലെ സജീവ സംഘാടകനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായിരുന്നു.

ടോം തോമസ് : യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മുന്‍പ്രസിഡന്റായിരുന്ന ടോം ബ്രാഡ്‌ഫോര്‍ഡ് അസോസിയേഷന്‍ അംഗവും അച്ചടക്കമുള്ള സംഘടനാപ്രവര്‍ത്തനത്തിന് മാതൃകയുമാണ്.

സിബു ജോസഫ് : കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലാ സാംസ്‌ക്കാരിക രംഗത്തു സജീവ സാന്നിദ്ധ്യവുമായ സിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു മാതൃകയും പ്രചോദനവുമാണ്.

സ്റ്റീഫന്‍ അലക്‌സ് ഇലവുങ്കല്‍ : സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെര്‍ഷെയര്‍ അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനായ സ്റ്റീഫന്‍ എന്നും യുക്മയുടെ മുഖ്യധാരയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള തികഞ്ഞ യുക്മ സ്‌നേഹിയാണ്.

റ്റിജു തോമസ് : ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലേക്ക് താമസം മാറിയെത്തിയ റ്റിജു യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും സഹയാത്രികനും ആണ്. കഴിഞ്ഞ ടേമിലും യുക്മന്യൂസ് ടീം അംഗമായി മികവ് തെളിയിച്ച വ്യക്തിയാണ്.

യു കെ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലയാളി അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ഉത്തരവാദിത്തമാണ് ന്യൂസ് ടീം അംഗങ്ങള്‍ പ്രധാനമായി ചെയ്യുന്നത്. അതോടൊപ്പം തന്നെ യുക്മന്യൂസില്‍ പുതിയ പംക്തികള്‍ തുടങ്ങുന്നതും ന്യൂസ് ടീം അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും.

യു കെ മലയാളി സമൂഹത്തിന് കൂടുതല്‍ ഗുണകരമായി യുക്മ മുഖപത്രത്തെ പാകപ്പെടുത്തുകയെന്ന ക്രീയാത്മകമായ ഉത്തരവാദിമാണ് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നത്. യുക്മന്യൂസിന്റെ പുതിയ സാരഥികള്‍ക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി എല്ലാവിധ ആശംസകളും നേര്‍ന്നു.

RECENT POSTS
Copyright © . All rights reserved