യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.
ന്യൂസ് ഡെസ്ക്
ശ്രീലങ്കയിലെ ഈസ്റ്റർ ദിനം രക്തപങ്കിലമാക്കി വൻ സ്ഫോടന പരമ്പര. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 138 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശി പി.എസ് റസീനയും ഉൾപ്പെടുന്നു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ ആയിരുന്നു പള്ളികളിലെ സ്ഫോടനം.
കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം, നെഗമ്പോയിലെ സെബാസ്റ്റ്യൻസ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. ഒന്‍പതു വിദേശവിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. രണ്ടു പള്ളികളിൽ ഒന്നിലേറെ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്‍ത്തെഴുന്നേല്‍ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്‍മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്‌ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്‌നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര്‍ മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്‌തോലന്മാര്‍ ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്‌നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.
പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്‍കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള്‍ മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.
ഷിബു മാത്യൂ
“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര്‍ നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്‌ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.
ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.
ജിതിന്‍ ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്‍. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്‍, കുരിയാപ്പി, വിമല്‍, ഫെലിക്‌സ് അങ്ങനെ കുറച്ചു പേര്‍. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന്‍ പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന്‍ എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന്‍ പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന്‍ പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.
അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്‌ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.
ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.
എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്‌സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.
സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.
എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള്‍ അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന്‍ തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്‌കളങ്കതയുടെ പര്യായം, ഒരു സംസ്‌കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന്‍ പറയുന്നു.
എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്‍ പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..
യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ(IJS) വാര്‍ഷിക ചാരിറ്റിയുടെ ഭാഗമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന മൂന്ന് വയസുകാരനായ അശ്വിന് വീട് നിര്‍മ്മിക്കാനുള്ള തുക ഇടുക്കി ജില്ലാ സംഗമം യു.കെയുടെ കണ്‍വീനര്‍ ബാബു തോമസ്, ബെന്നി തോമസ്, എബ്രാഹം തോമസ് കളപ്പുരക്കല്‍, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എല്‍ ബാബു, മെമ്പര്‍ വിജയമ്മ ജോസഫ്, ബി.ആര്‍.സിയിലെ സ്വപ്ന ടീച്ചര്‍, ജോഷി മണിമല, സിജോ എവറസ്റ്റ്, ബിജു കണിയാമ്പറമ്പില്‍, എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ട്രാക്റ്റര്‍ ശരത് ഷാജിക്ക് തുക കൈമാറുകയും, വീട് പണി തുടങ്ങുകയും ചെയ്തു.
യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ പ്രത്യേകം അഭിനന്ദിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃകയാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ആശംസിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി വഴി 6005 പൗണ്ട് (550000 രുപാ) സമാഹരിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് സാധിച്ചു. അതില്‍ ഒരു ലക്ഷം രൂപാ വീതം മുരളീധരനും, ശിവദാസ് തേനനും കൈമാറിയിരുന്നു. 350000 രൂപ അശ്വിനും കൈമാറി. ഇടുക്കി ജില്ലാ സംഗമമാണ് അശ്വിന്റെ വീട് പണിത് നല്‍കുന്നത്. തങ്ങളുടെ ജന്മാനാടിനെ കുറിച്ചോര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്.
നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും. ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കി ജില്ലാസംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു.
ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യു.കെയിലുള്ള മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും, ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
മെയ് 4ന് ബര്‍മിംങ്ങ്ഹാമില്‍ വെച്ച് നടക്കുന്ന 8-ാമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ ഇടുക്കി ജില്ലക്കാരയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി കണ്‍വീനര്‍ ബാബു തോമസ് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: O7730883823.
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.
ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.
തെരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കിയിരിക്കുന്ന ജെ പി മറയൂർ നിലവിൽ സിപിഎം യുകെ- മലയാളി സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ ദേശീയ സെക്രട്ടറിയാണ്. കോട്ടയം ബസേലിയസ് കോളേജ് മുൻ ചെയർമാൻ, എസ്. എഫ്. ഐ കോട്ടയം ഏരിയാ സെക്രട്ടറി, സിപിഎം മറയൂർ ലോക്കൽ സെക്രട്ടറി, സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
One Ring to rule them all, One Ring to find them,
One Ring to bring them all, and in the darkness bind them”
The Lord of the Rings (1981 )
ഈ തിരഞ്ഞെടുപ്പിൽ സംഘ്പരിവാർ ശക്തികൾ പരാജയപ്പെടും.കേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്ന മൻമോഹൻ സിങ്ങ് ഭരണകാലത്ത് നടപ്പിലാക്കിയ നയങ്ങൾ അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. ആ നയങ്ങളുടെ പേരിൽ പടർന്ന പ്രതിഷേധാഗ്നി സൃഷ്ടിച്ച ശൂന്യതയിലൂടെയാണ് അപകടകാരികളായ സംഘപരിവാർ ശക്തികൾ ഭരണത്തിലേയ്ക്ക് വന്നത്.അത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഹിന്ദുത്വം എന്ന വളയം കാണിക്കുന്ന മോദിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.എങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷി ബിജെപി തന്നെ ആകാനാണ് സാധ്യത. പാർലമെന്റിൽ തൂക്ക് സഭ ഉണ്ടാകാനും ഉള്ള സാധ്യത ഏറെയാണ്.അങ്ങനെ എങ്കിൽ മൂന്നാം മുന്നണി അധികാരത്തിൽ വരും.
ദില്ലിയിൽ എത്തിയാൽ ഇടത് പക്ഷവും ആം ആദ്മിയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും ലോബിയിങ്ങ് എന്ന അശ്ളീല നാടകങ്ങളിലേയ്ക്ക് തലകുത്തി വീഴും.കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്റെ കാലിക പ്രസക്തി അധികാര കസേരകൾക്ക് വേണ്ടി അല്ലാതെ രാജ്യ നന്മയ്ക്ക് വേണ്ടിയും മതേതരമായ സ്വതന്ത്ര്യത്തിന് വേണ്ടിയും രാഷ്ട്രീയ ലോബ്ബിയിങ്ങ് നടത്തും എന്നത് കൊണ്ടാണ്.സിപിഎമ്മിനും ഇടത് പാർട്ടികൾക്കും, ആം ആദ്മി പാർട്ടിയ്ക്കും പരമാവധി സീറ്റുകളിൽ വിജയിക്കാൻ ആയാൽ അത്രയും കുറച്ച് മാത്രമേ ദില്ലയിൽ കുതിര കച്ചവടം നടക്കുകയുള്ളു എന്നതാണ് വാസ്തവം.
“During our coalition governments, where regional partners extracted sops such as high support prices in Wheat and Rice for their farmers and specific state development packages”
Nandan Nilekani ( Imagining India 2010)
കോൺഗ്രസ്സും ബിജെപിയും നടപ്പാക്കുന്ന നയങ്ങളുടെ ബൈബിൾ എന്ന് വേണം എങ്കിൽ വിശേഷിപ്പിക്കാവുന്ന ഇമാജിൻ ഇന്ത്യ ; ദി ഐഡിയ ഓഫ് എ റിന്യുഡ് നേഷൻ’ എന്ന പുസ്തകം എഴുതിയ, നന്ദൻ കോൺഗ്രസ്സ്കാരനും ‘ഇൻഫോസിസ്’ എന്ന കമ്പനിയുടെ ഉടമയും ആണ്. അരിയുടെ വില കർഷകന് നേടിക്കൊടുക്കാൻ ചില പ്രാദേശിക കക്ഷികളും മുന്നണികളും ശ്രമിക്കുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് ഗുണപരമല്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു വെയ്ക്കുന്നു.നരേന്ദ്ര മോഡി നടപ്പാക്കിയ ആധാർ കാർഡും ജിഎസ്റ്റിയും വരെയുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളുടെയും ‘ബ്ലൂപ്രിന്റ്റ്’ എന്ന് നന്ദന്റെ പുസ്തകത്തെ ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റ് പറയാൻ ആവില്ല.ഈ കോർപ്പറേറ്റ് നയങ്ങൾ എല്ലാം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.
കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും പിന്തുടർന്നത്.’നമോ’ എന്ന ഹാഷ്ടാഗുമായി തിരമാലകൾ സൃഷ്ടിച്ച മോഡിയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം നമോവാകം നൽകും എന്ന് പറയാൻ കാരണങ്ങൾ വേറെയും ഉണ്ട്.മൻമോഹൻ സിങ്ങിന്റെ കാലത്ത് നടന്ന അഴിമതികളും തെറ്റായ നയങ്ങളും ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.എന്നാൽ മോഡി ഹിന്ദുത്വ ശക്തികളെ ഉപയോഗിച്ച് തങ്ങൾക്ക് എതിരായി ശബ്ദിക്കുന്ന നാവുകളെ എല്ലാം അരിഞ്ഞു തള്ളി.ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ എന്നിങ്ങനെ പലരും കൊലക്കത്തിയ്ക്ക് ഇരയായി.ബീഫിന്റെ പേരിലും അനേകം സാധുക്കൾ കൊല്ലപ്പെട്ടു. ജുഡീഷ്യറിയും,ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമ സ്ഥാപനങ്ങളേയും പരമാവധി കാവി അണിയിച്ചു. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റ് പോലും അതിൽ വീണു പോയി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ ദില്ലി മാനേജിങ്ങ് ടീം റെഡിയായി കഴിഞ്ഞു.കെ.കരുണാകരന്റെ പഴയ ശിഷ്യൻ കെ.സി വേണുഗോപാലാണ് പ്രധാന മാനേജർ.സോണിയാ ഗാന്ധിയുടെ വിദ്യാരാഹിത്യവും മൻമോഹൻ സിങ്ങിന്റെ വിദ്യാസമ്പന്നതയും തമ്മിലുള്ള പാലം തീർത്തിരുന്ന ടോം വടക്കൻ കളത്തിനു പുറത്തായി.അദ്ദേഹം ബിജെപിയിൽ അഭയം പ്രാപിച്ചു.മലയാളികളായ കെ.വി.തോമസ്, പി.സി.ചാക്കോ,പി.ജെ.കുര്യൻ തുടങ്ങിയ കോൺഗ്രസ്സിന്റെ നാലാം നിരയിൽ പെട്ട നേതാക്കളും പവർ ബ്രോക്കർമാരും രാഹുലിന്റെ പുതിയ മാനേജ്‌മെന്റ് ടീമിൽ ഉൾപെട്ടില്ല.കെ.വി.തോമസ് ബി.ജെ.പിയിലേയ്ക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും എന്ന് പറഞ്ഞു കഴിഞ്ഞു.രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയ രാമൻ നായർ സംഘപരിവാർ പാളയത്തിന്റെ മുന്നണി പോരാളിയായി. മത ഭേദമന്യേയുള്ള കോൺഗ്രസ്സ് നേതാക്കളുടെ ബി.ജെ.പിയിലേയ്ക്ക് ഉള്ള കൂട് മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലെ ദിശാ സൂചികയാണ്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യാതൊരു ചലനവും കേരളത്തിൽ സൃഷ്ടിച്ചിട്ടില്ല. കേരളത്തിലെ കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടയാൻ ഒരു പക്ഷെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉപകരിച്ചേക്കാം.കണ്ണൂർ സ്ഥാനാർത്ഥി കെ.സുധാകരൻ വേണ്ടി വന്നാൽ താൻ ബി.ജെ.പിയിൽ പോകും എന്ന ചോയിസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ സുധാകരൻ അടക്കമുള്ള നേതാക്കൾ കോൺഗ്രസ്സിൽ തന്നെ തുടരാനാണ് സാധ്യത. എന്നാൽ വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയുടെ കോൺഗ്രസ്സ് സ്നേഹം നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്.
കാസർകോഡും,കോഴിക്കോടും ഇടത് പക്ഷത്തിന് അനായാസ വിജയം സമ്മാനിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂർ,വടകര മണ്ഡലങ്ങളിൽ കന്നി വോട്ടുകൾ ഗതി വിഗതികൾ തീരുമാനിക്കും.പാലക്കാട് മണ്ഡലത്തിൽ പേരിന് മാത്രമാണ് മത്‌സരം ഉള്ളത്. ആലത്തൂർ മണ്ഡലത്തിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനോട് കലഹച്ചു നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ കുന്നങ്കുളം പോലെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫിന് അനുകൂലമാകും .ഈ രാഷ്ട്രീയ സാഹചര്യത്തെ പാട്ട് പാടി പാട്ടിലാക്കാൻ കഴിയുമോ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ശ്രമിക്കുന്നത്.പോളിമർ കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് ഉള്ള പി.കെ ബിജുവിന്റെ വിനയലാളിത്യവും അനുഭവ സമ്പത്തും ആണ് മുൻ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയായ രമ്യ ഹരിദാസിന് മറികടക്കേണ്ടി വരുന്നത്.തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം സവർണ്ണ വോട്ടുകളുടെ കൂടുതൽ വിഹിതം ബി.ജെ.പിയ്ക്ക് പോകും എന്നത് ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.
ഹിന്ദുക്കൾ ഭൂരിപക്ഷമായ എറണാകുളം കോട്ടയം മണ്ഡലങ്ങളിൽ കാലങ്ങളെയായി തുടർന്ന് പോരുന്ന ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരെയാണ് ഇടത് മുന്നണി മത്‌സരിക്കുന്നത്.പി.രാജീവ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയതിനാൽ കന്നി വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരുട വോട്ടുകളും ഇടത് മുന്നണിയ്ക്ക് അനുകൂലം ആകും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വിദേശ സാമ്പത്തിക ധനസഹങ്ങൾക്കും എതിരെ മോഡി സർക്കാർ നിയമം കൊണ്ട് വന്നിരുന്നു.അതിന്റെ ഭാഗമായി 1000 ത്തോളം വരുന്ന എൻ.ജി.ഒകൾ അടച്ചു പൂട്ടി. രാജ്യസഭാ അംഗം ആയിരുന്ന പി.രാജീവ് മോഡി സർക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്തിരുന്നു.മുസ്ലിം ന്യൂനപക്ഷ സമുദായത്തിലെ കലാകാരന്മാർ അടക്കം രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാണ്.എന്നാൽ ലത്തീൻ വോട്ടുകൾ വർഗ്ഗീയമായി തന്നെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചാൽ ഹൈബി ഈഡനാണ് സാധ്യത.
49% ഹൈന്ദവരും 43% ക്രിസ്ത്യൻ വോട്ടർമാരും ഉള്ള കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ്സ് ഭിന്നതയും പി.സി.തോമസ്സിന്റെ സ്ഥാനാർത്ഥിത്വവും വി.എൻ വാസവന് വിജയ സാധ്യത നൽകുന്നു.കൂടാതെ ഉമ്മൻ ചാണ്ടി (എ) ഗ്രൂപ്പിന് വേണ്ടി കോട്ടയം സീറ്റ് ലക്ഷ്യം വയ്ക്കുന്നതും അട്ടിമറിയ്ക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.ഹൈന്ദവ ഭൂരിപക്ഷ മണ്ഡലമായ കോട്ടയത്ത് അവശ-ക്രൈസ്തവർ അടക്കമുള്ള പിന്നോക്ക വോട്ടുകളെ ഏകോപിപ്പിക്കാൻ ആയാൽ വി.എൻ.വാസവൻ അനായാസ വിജയം നേടും.കൂടാതെ വിജയപുരം,പിറവം മേഖലകളിൽ യാക്കോബായ വിഭാഗത്തിന്റെ വോട്ടിലും ഇടത് മുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.എന്നാൽ കഴിഞ്ഞ തവണ ജോസ് കെ മാണി ഇടത് കോട്ടയായ വൈക്കം മണ്ഡലത്തിൽ മുന്നിൽ വന്നതും പി.ജെ.ജോസഫിന്റെ പ്രതിഷേധത്തിലെ മിതത്വവും ഐക്യ മുന്നണിയുടെ അനുകൂല ഘടകങ്ങൾ ആണ്.
സി.പി.എമ്മും കോൺഗ്രസ്സും അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും താഴെ തട്ടിൽ ശക്തമായ സംഘടനാ സംവിധാനങ്ങൾ ഉള്ള ജില്ലയാണ് ആലപ്പുഴ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലെ തന്നെ മത സാമുദായിക സംഘടനകൾക്കും ശക്തമായ സംഘടനാ സംവിധാങ്ങൾ ആലപ്പുഴയിൽ ഉണ്ട്.എന്നാൽ സാമുദായിക സംഘടനകളുടെ മിലിറ്റന്റ് ആയ പ്രവർത്തനങ്ങൾക്ക് പുറത്തുള്ള ജനങ്ങളെ സ്വാധീനിക്കാൻ ഈ സഘടനകൾക്ക് ഒന്നും തന്നെ ശേഷി ഇല്ല എന്നതാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത.ആലപ്പുഴയിൽ എ.എം ആരിഫ് ഒബിസി വോട്ടുകളെ ഏകോപിപ്പിക്കാൻ ശേഷിയുള്ള നേതാവാണ്.കൂടാതെ ജാതി മത വിശ്വാസങ്ങൾക്ക് അതീതമായിട്ടുള്ള സി.പി.എം വോട്ടുകളും ചേർത്താൽ ഇടത് മുന്നണി മണ്ഡലം തിരിച്ച് പിടിക്കും.
തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെട്ട മണ്ഡലമാണ് പത്തനംതിട്ട.ഇടത് മുന്നണിയുടെ മതേതര രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന മണ്ഡലത്തിൽ പിന്നോക്ക സമുദായങ്ങളുടെ അതിരൂക്ഷമായ ജീവിത പ്രശ്നങ്ങൾ തൃണവൽഗണിക്കപെടുന്നുണ്ട്. സാമ്പത്തികമായും സമുദായികമായും പിന്നോക്കം നിൽക്കുന്നവരുടെ രാഷ്ട്രീയമാകാനുള്ള ഇടത്പക്ഷത്തിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ അറിയൂ.ആന്റോ ആന്റണിയുടെ പ്രവർത്തന ദൗർബല്യങ്ങൾ, ആറന്മുള വിമാനത്താവളം,ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച കോടതി വിധി, തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ കെ.സുരേന്ദ്രനും ബി.ജെ.പിയും കോൺഗ്രസ്സിന് ഒപ്പം ശ്രമിക്കുന്നുണ്ട്.കൂടാതെ ശബരിമല വിഷയത്തിലെ കോടതി വിധി സർക്കാരിന് എതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങളിൽ യു.ഡി.എഫ് -ബിജെപി ബന്ധവും ശ്കതമാണ്.
കൊല്ലം ജില്ലയിൽ ബാലഗോപാലിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ച് തന്നെയാണ് ഇടത് മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നത്.കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ള സ്വാധീനം ഇടത് മുന്നണിയ്ക്ക് ബോണസ് ആണ്. പി.രാജീവിന് ഒപ്പം വൈജ്ജ്ഞാനിക തൃഷ്ണയും, ബൗദ്ധിക നിലവാരവും ഏറെയുള്ള നേതാക്കന്മാരിൽ ഒരാളാണ് കെ.എൻ.ബാലഗോപാൽ.ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ച ജനകീയതയും ബാലഗോപാലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.ആറ്റിങ്ങൽ പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലാതെ ഇടത് മുന്നണിയ്ക്ക് ഒപ്പം തന്നെ നിൽക്കും.
കേരളത്തിൽ ബിജെപിയ്ക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം.ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചില പവർ ബ്രോക്കര്മാരുടെ സഹായത്തോടെ കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ പണം നൽകി വശത്താക്കി എന്നാണ് പിന്നാമ്പുറ സംസാരം.ശശി തരൂർ ഇതേ സംബന്ധിച്ച് കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.ശശി തരൂരിന് സംഭവിച്ച തുലാഭാര-അപകടവും കൃത്യമായി ഉണ്ടാക്കിയതാണ് എന്ന ആരോപണം പോലും ഉയർന്നിട്ടുണ്ട്.സി.കെ ദിവാകരന് മണ്ഡലത്തിൽ ഉള്ള വ്യക്തിപരമായ പരിചയം ഇടത് മുന്നണി അനുകൂല ഘടകങ്ങൾ ആയി കണക്കാക്കുന്നുണ്ട്. ക്രിസ്ത്യൻ നാടാർ വിഭാഗം,ഹിന്ദു നാടാർ വിഭാഗം തുടങ്ങിയ ഉപവിഭാങ്ങളും അതിന്റെയെല്ലാം പേരിലുള്ള ലോബികളും ഉള്ള ജില്ലയിൽ പ്രവചനാതീതമായ സങ്കീർണ്ണതയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ഇടത് മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയ കാലത്തെ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും വി.എസ് അച്യുതാന്ദൻ സർക്കാരിന് നൽകി വരുന്ന പിന്തുണയും,സർക്കാരിന്റെ നോവോദ്ധാന സാംസ്‌കാരിക മൂല്യങ്ങളും കണക്കിൽ എടുത്താൽ 8-14 സീറ്റ് വരെ ഇടത് മുന്നണി നേടും എന്ന് അനുമാനിക്കാം.യുപി അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാലും ഇല്ലെങ്കിലും നിർണ്ണായക ശ്കതിയാകും.മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പരാജയം നിഥിൻ ഘട്കരിയുടെ വരവിന് കളം ഒരുക്കും.
ന്യൂസ് ഡെസ്ക്
“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം… ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.
ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.
പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.
പുത്തന്‍പാന
ദൈവമാതാവിന്റെ വ്യാകുല പ്രലാപം.
അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം
സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം
എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ
വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ
പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ
പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ
ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ
നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ
തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ
ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ
ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ
വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ
ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ
അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ
ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ
സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ
വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ
ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ
പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ
നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ
മാഞ്ചസ്റ്റര്‍: കൈനീട്ടവും കണികൊന്നയും മായി വീണ്ടും വിഷു വരവായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി (ഏങങഒഇ) യുടെ വിഷു ദിന ആഘോഷങ്ങള്‍ 2019 ഏപ്രില്‍ 20-ന് (1194 മേടം 6-ന് ) ശനിയാഴ്ച്ചയാണ് നടത്തപ്പെടുന്നത്.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന്, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. വിഷു എന്നാല്‍ തുല്യം എന്നര്‍ത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിന്റെ പ്രധാനവിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവെടുപ്പായി ആണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍.
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് വിഷുക്കണികണ്ട് ആരംഭിക്കുന്നതാണ്. വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ തയ്യാറാക്കിയ 28 വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ. സദ്യയ്ക്ക് ശേഷം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്. വിഷു ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ വിലാസം:-
Radhakrishna Temple
Brunswick road
Withington
M20 4QB.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
സിന്ധു ഉണ്ണി- 07979123615
രാധേഷ് നായര്‍ – 07815 819190
സജീഷ് ടോം
യുക്മയുടെ പുത്തന്‍ പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ ശിബിരവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മെയ് 11 ശനിയാഴ്ച ആണ് സംഘടിപ്പിച്ചിരിക്കുന്നത്. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ ശിബിരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ ശിബിരം.
ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ ശിബിരത്തില്‍ നടക്കുന്നതായിരിക്കും.
യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ ശിബിരത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.
‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.
സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ ശിബിരത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.