Uncategorized

ന്യൂസ്‌ ഡെസ്ക്

“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം…  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.

ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.

പുത്തന്‍പാന

 

ദൈവമാതാവിന്റെ വ്യാകുല പ്രലാപം.

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം

എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ

ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ

പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍

പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ

ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ

നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ

തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍

ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ

വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ

വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ

പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

മാഞ്ചസ്റ്റര്‍: കൈനീട്ടവും കണികൊന്നയും മായി വീണ്ടും വിഷു വരവായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണര്‍ത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി (ഏങങഒഇ) യുടെ വിഷു ദിന ആഘോഷങ്ങള്‍ 2019 ഏപ്രില്‍ 20-ന് (1194 മേടം 6-ന് ) ശനിയാഴ്ച്ചയാണ് നടത്തപ്പെടുന്നത്.

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന്, ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളില്‍ പറയുന്നത്. വിഷു എന്നാല്‍ തുല്യം എന്നര്‍ത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിന്റെ പ്രധാനവിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവെടുപ്പായി ആണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍.

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് വിഷുക്കണികണ്ട് ആരംഭിക്കുന്നതാണ്. വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ തയ്യാറാക്കിയ 28 വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ. സദ്യയ്ക്ക് ശേഷം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്. വിഷു ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിന്റെ വിലാസം:-
Radhakrishna Temple
Brunswick road
Withington
M20 4QB.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
സിന്ധു ഉണ്ണി- 07979123615
രാധേഷ് നായര്‍ – 07815 819190

സജീഷ് ടോം

യുക്മയുടെ പുത്തന്‍ പ്രവര്‍ത്തനവര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ ശിബിരവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും മെയ് 11 ശനിയാഴ്ച ആണ് സംഘടിപ്പിച്ചിരിക്കുന്നത്. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ ശിബിരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ ശിബിരം.

ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ ശിബിരത്തില്‍ നടക്കുന്നതായിരിക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ ശിബിരത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.

‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ ശിബിരത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സ്റ്റീവനേജ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊര്‍ജ്ജവും യു കെ യില്‍ നിന്നും പകര്‍ന്നു നല്കിപ്പോരുന്ന ഐഒസി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമെന്ന് കമല്‍ ദളിവാല്‍. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യും, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും സംയുക്തമായി നിര്‍മ്മിച്ച ‘നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന ഹൃസ്യ ചിത്രം യു കെ യില്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഐഒസി ദേശീയ അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍.

രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്ന പ്രത്യുത ചിന്തോദീപകമായ ഷോര്‍ട്ട് ഫിലിമിലൂടെ നാം കണ്മുന്നില്‍ കണ്ടുപോരുന്നതും അനുഭവിക്കുന്നതുമായ നിഷ്ടൂര സത്യങ്ങള്‍ തുറന്നു കാണിക്കുകയും, അത് തങ്ങളുടെ വിധിയല്ലെന്നും അതിനെ തട്ടി മാറ്റുവാനും, സുരക്ഷിതഭാവി ഉറപ്പാക്കുവാനും ഓരോരുത്തര്‍ക്കും അവകാശവും, അവസരവുമാണ് ഈ ആസന്നമായ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്ന ബോദ്ധ്യം പകരുവാന്‍ ഉതകുന്നതുമായ ഒരു കഥാതന്തുവാണ് ഈ ചിത്രത്തിന്റെ സാരാംശം.

ഭാരതത്തിന്റെ ഭാവി സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുവാനുള്ള അദമ്യമായ ആഗ്രഹവും, രാജ്യ സ്‌നേഹവും ഉണര്‍ത്തിയ ആസന്നമായ തെരഞ്ഞെടുപ്പിന്റെ ജ്വരത്തില്‍ കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഒരു കുടുംബ കൂട്ടായ്മ്മ സ്റ്റീവനേജില്‍ സംഘടിപ്പിച്ച വേദിയില്‍ വെച്ചാണ് കമല്‍ജി ‘നമ്മള്‍ ഇന്ത്യയെ വീണ്ടുക്കും’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഐഒസി ദേശീയ നേതാക്കളായ ഗുര്‍മിന്ദര്‍, അശ്രാജി, ഷമ്മിജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഹൃസ്യ സിനിമയെപ്പറ്റി ആമുഖമായി ഐഒസി കേരള ചാപ്റ്റര്‍ സെക്രട്ടറി രാജേഷ് വി പാട്ടില്‍ പ്രതിപാദിക്കുകയും, പരമാവധി വീഡിയോ ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

പ്രത്യുത ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. പത്തനംതിട്ട പാര്‍ലിമെന്റ് മണ്ഡലത്തിന്റെ അടൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് അദ്ദേഹം സിഡി പ്രകാശനം നിര്‍വഹിച്ചത്. ഐഒസി (യു കെ) കേരള ചാപ്റ്റര്‍ ദേശീയ അദ്ധ്യക്ഷന്‍ സുജു ഡാനിയേലില്‍ നിന്നും സി ഡി സ്വീകരിച്ചു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

വീഡിയോ കാണാം

ബാലസജീവ് കുമാര്‍

ഹോര്‍ഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്‍ 2019 – 21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിങ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെയും സെക്രട്ടറി ജിജോ അരയത്തിന്റെയും ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തിലിന്റെയും റീജിയണല്‍ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതികളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലാലു ആന്റണിയുടെ നേതൃത്വത്തില്‍ റീജിയന്‍ കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണല്‍ കമ്മറ്റി ഒന്നടങ്കം തീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകള്‍ക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി ഓള്‍ യുകെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.

പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകള്‍ക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്ന ഓള്‍ യുകെ 20 – 20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മെയ് 27 ന് ഹോര്‍ഷാമില്‍ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തില്‍ മലയാളികള്‍ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

മത്സരങ്ങള്‍ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികള്‍ തമ്മിലുള്ള ഒരു സൗഹാര്‍ദ്ദ പോര് എന്ന നിലയ്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്റെ ആദ്യ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാനെയും ക്രിക്കറ്റ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ അനില്‍ വര്‍ഗീസ് , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുണ്‍ ജോണ്‍, ബിബിന്‍ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രെട്ടറി അജിത്ത് വെണ്മണി മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ എന്നിവരെ ആദരിക്കുന്നതാണ്.

ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിയമാവലിക്കുമായി താഴെ പറയുന്നവരെ ബന്ധപെടുക.

ജോമോന്‍ ചെറിയാന്‍ 07588429567
അനില്‍ വര്‍ഗീസ് 07462157487
എഡ്വിന്‍ ജോസ് 07708933267

ലണ്ടന്‍: നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ആശംസകള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഏപ്രില്‍ 27ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണില്‍ വെച്ച് നടക്കും. എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍.

പണ്ട് നമ്മുടെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കുട്ടായ്മയായിരുന്നു. അതേ മാതൃകയില്‍ എല്ലാവരും ഒത്തുചേര്‍ന്നു വിഷു വിഭവങ്ങള്‍ തയാറാക്കി, ഒരുമയോടെ പ്രാര്‍ത്ഥനകള്‍ നടത്തി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രമാണ്. ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും ഭജന (byആര്ട്ട് ഓഫ് ലിവിങ്) വിഷുക്കാഴ്ച്ച, നൃത്തശില്പം (L H A) ദീപാരാധന, വിഷുസദ്യ, ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിഷു സദ്യയും ലണ്ടന്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ആഘോഷം തന്നെയാണ്.

ഈ വരുന്ന 27 തീയതി നടക്കുന്ന വിഷു ആഘോഷങ്ങള്‍ പങ്കെടുക്കുന്നതിനായി എല്ലാവരെയും ഭഗവദ് നാമത്തില്‍ സ്വാഗതം ചെയ്യുന്നു, എല്ലാ യു.കെ മലയാളികള്‍ക്കു നന്മയുടെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ആയി

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

സ്റ്റീവനേജ്: ‘അഖണ്ഡ ഭാരതം,നാനാത്വത്തില്‍ ഏകത്വം,വിശ്വാസ സംരക്ഷണം, ഭക്ഷണവും, വസ്ത്രവും തീരുമാനിക്കുവാനുള്ള അവകാശം തുടങ്ങി പഴയസ്വാതന്ത്ര ലഭ്ദിയുടെ ജനാധിപത്യ ഭാരത സംസ്‌കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിതെന്നും ആസന്നമായ തിരഞ്ഞെടുപ്പിലൂടെ ഭാരത ജനതയ്ക്ക് മുമ്പാകെ കോണ്‍ഗ്രസ് സുരക്ഷിത ഭാരത വാഗ്ദാനം ആണ് നല്‍കുന്നതെന്നും’ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍. ‘വികസന ഇന്ത്യ, അധംകൃതരുടെയും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മതന്യുന പക്ഷങ്ങളുടെയും സുരക്ഷിതഭാവി എന്നിവ ആണ് തിരഞ്ഞെടുപ്പ് വാഗ്ദാനം ആയി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാണിക്കുന്നത്. ഭാരത രക്ഷക്കായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണ തലത്തിലെത്തിക്കുവാനും, ജനഹൃദയ നായകനായ രാഹുല്‍ ഗാന്ധിയെ നാടിന്റെ നേതൃത്വം ഏല്‍പ്പിക്കുവാനും ആസന്നമായ തിരഞ്ഞെടുപ്പില്‍ ഏവരുടെയും നിര്‍ലോഭമായ അദ്ധ്വാനം ഉണ്ടാവണമെന്നും’ കമല്‍ കൂട്ടിക്കിച്ചേര്‍ത്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നോര്‍ത്ത് റീജിയന്റെ നേതൃത്വത്തില്‍ സ്റ്റീവനേജില്‍ നടത്തപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍. കമല്‍ കേക്ക് മുറിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ദേശീയനേതാക്കള്‍ക്കു ബൊക്കെകള്‍ നല്‍കി ആവേശോജ്ജ്വല സ്വീകരണമാണ് സ്റ്റീവനേജില്‍ നല്‍കിയത്.

പൊതുയോഗത്തില്‍ അഭിസംബോധന ചെയ്തു കൊണ്ടു ഐഒസി ദേശീയ വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധാവ ‘ജനാധിപത്യത്തെയും രാജ്യ നീതിയെയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളില്‍ തല്‍പരകക്ഷികളുടെ നിയന്ത്രണവും വിന്യാസവും രാജ്യത്തിന്‍ന്റെ നിലനില്പിനു തന്നെ ഭീഷണിയാണ്. വര്‍ഗ്ഗീയ കലാപങ്ങളും, കൊലകളും കണ്ടു മനസ്സാക്ഷി മരവിച്ച ഭാരത ജനത ഇനിയും ഒരവസരം കൂടി നല്‍കിയാല്‍ രാജ്യത്തിന്റെ ശിഥിലീകരണത്തിനും, സ്വേച്ഛാധിപത്വ വാഴ്ചക്കും കൊള്ളയടിക്കും വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും രാജ്യത്തിന്റെ വിനാശത്തിനും നേര്‍ സാക്ഷിയാവേണ്ടി വരും’ എന്നും ഗുര്‍മിന്ദര്‍ രണ്‍ധാവ ഓര്‍മ്മിപ്പിച്ചു.

ഐഒസി ദേശീയ സെക്രട്ടറി ആശ്ര അംജ്ജും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ‘ആസന്നമായ തെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ സങ്കീര്‍ണ്ണമായ വലിയ ഉത്തരവാദിത്വം ആണ് നല്‍കുന്നത്. വീണ്ടും വര്‍ഗ്ഗീയ വിഷവിത്തുകള്‍ രാജ്യത്തു തുടരുവാന്‍ അനുവദിച്ചാല്‍ മറ്റൊരു ജനാധിപത്യ പ്രക്രിയക്കു രാജ്യത്താനാവും എന്ന് വിശ്വസിക്കുവാനാവില്ല. രാജ്യനീതി ഒരിക്കലും പ്രതീക്ഷിക്കുവാനാവില്ല. ഭാരത രക്ഷ കോണ്‍ഗ്രസ്സില്‍ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മുടെ നാനാവിധ ബന്ധങ്ങള്‍ പോളിംഗ് വര്‍ദ്ധനവിനും കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും സഹായകരമാവട്ടെ’ എന്നും ആശ്ര അംജ്ജും പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഐഒസി ദേശീയ വനിതാ പ്രസിഡന്റ് ഷമ്മി ‘നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും, ജീവിത മൂല്യങ്ങളും സംരക്ഷിക്കപ്പെടുവാനും, കൊള്ളക്കാരുടെയും വര്‍ഗ്ഗീയ വിഷക്കോമരങ്ങളുടെയും കയ്യില്‍ നിന്നും ഭാരത മോചനത്തിനായി കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്ന അനിവാര്യമായ കടമ നിറവേറ്റുവാനും, ഏവരും തങ്ങളുടെ പരമാവധി ബന്ധങ്ങള്‍ ഉപയോഗിക്കണം എന്നും അത് ഏതൊരു രാജ്യ സ്‌നേഹിയുടെയും ബാദ്ധ്യസ്ഥതയാണിതെന്നും’ ഓര്‍മ്മിപ്പിച്ചു.

ഐഒസി കേരള ചാപ്റ്റര്‍ ജോ.സെക്രട്ടറി ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ വൈരികളുടെ കിരാത ആക്രമണത്തില്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സുഹൈബ്, ശരത്‌ലാല്‍, കൃപേഷ് തുടങ്ങിയ യുവ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് ആമുഖമായി മൗനപ്രാര്‍ത്ഥന നടത്തി. ജിമ്മി തോമസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ‘വന്ദേമാതരം’ ആലപിച്ചു യോഗനടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ രാജേഷ് പാട്ടില്‍, ഹരിഹരന്‍, പ്രസാദ് നമ്പ്യാര്‍, സത്യവേല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

മനോജ് ജോണ്‍,ജോയ് ഇരുമ്പന്‍, തങ്കച്ചന്‍ ഫിലിഫ്, സെബിന്‍ പടിഞ്ഞാറേക്കുറ്റ്, ജോയ് ചെറുവത്തൂര്‍, ജോസ് കാളാംപറമ്പില്‍, സാംസണ്‍, റോയിസ്, അജിമോന്‍, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ജിന്‍ടു ജിമ്മി, ടെസ്സി സോണി തുടങ്ങിയവര്‍ സഹകാരികളായിരുന്നു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

‘ജനഗണമന’ ആലാപനത്തിനു ശേഷം യോഗനടപടികള്‍ സമാപിച്ചു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

ന്യൂസ് ഡെസ്ക്

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി  അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം.മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനും കുടുംബാംഗങ്ങളെ നേരിൽ കാണാനുമായി പാലായിൽ എത്തി. പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളുമായി 15 മിനിറ്റോളം സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം പാലായിൽ എത്തിയത്. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ ഇറങ്ങി. രാഹുലിന്‍റെ വരവറിഞ്ഞ് നൂറുകണക്കിന് ആളുകൾ പാലായിൽ തടിച്ചുകൂടിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വൻ സുരക്ഷാ ക്രമീകരണങ്ങൾക്കാണ് പാലാ സാക്ഷ്യം വഹിച്ചത്.

പത്തനംതിട്ടയിലെ പ്രചാരണ യോഗത്തിനു ശേഷമാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. കേരളത്തിന്‍റെ ശബ്ദമായിരുന്ന നേതാവായിരുന്നു കെ.എം.മാണിയെന്നും മുതിർന്ന നേതാവിന്‍റെ വാക്കുകൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൻ ജോസ് കെ.മാണി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ രാഹുലിനെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർ, നേതാക്കൾ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ വൻനിര രാഹുലിനൊപ്പം ഉണ്ടായിരുന്നു.

രാജേഷ്‌ ജോസഫ് 

‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത്‌ വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്‌ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.

ന്യൂസ് ഡെസ്ക്

പാരിസിലെ പ്രശസ്തമായ നോട്ടർ ഡേം  കത്തീഡ്രലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ കാത്തലിക് ചർച്ചിന്റെ അധീനതയിലുള്ളതാണ് ഈ കത്തീഡ്രൽ. 850 വർഷം പഴക്കമുള്ള ചർച്ച് പുരാതന ഗോതിക് മാതൃകയിൽ നിർമ്മിച്ചതാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. നടന്നുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളാകാം അഗ്നി ബാധയ്ക്ക് കാരണമെന്നു കരുതുന്നു.

ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നത് അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്. അതിഭയാനകമായ രീതിയിലുള്ള അഗ്നിബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് പാരിസ് മേയർ പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved