ന്യൂസ് ഡെസ്ക്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി. വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.
യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാലു മണിക്കൂര്‍ ടാര്‍ജറ്റ് എടുത്തു കളയാനുള്ള എന്‍എച്ച്എസ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍. എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ടാര്‍ജറ്റ് ഏര്‍പ്പെടുത്തിയത്. ഇത് എടുത്തു കളയുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ സംഘടനയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രതികരിച്ചു. എന്‍എച്ച്എസിലുള്ള കുഴപ്പങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇതെന്നും സംഘടന വ്യക്തമാക്കി. എ ആന്‍ഡ് ഇകളില്‍ ചികിത്സ കാത്ത് രോഗികള്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന പഴയ കാലം ഈ ടാര്‍ജറ്റ് എടുത്തു കളയുന്നതിലൂടെ തിരിച്ചുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇപ്പോള്‍ത്തന്നെ മതിയായ പരിചരണം നല്‍കാന്‍ കഴിയാതെ പരിതാപാവസ്ഥയില്‍ നീങ്ങുന്ന എ ആന്‍ഡ് ഇകളില്‍നിന്ന് നാലു മണിക്കൂര്‍ ടാര്‍ജറ്റ് കൂടി എടുത്തു കളയുന്നതോടെ രോഗികളുടെ സുരക്ഷ ദുരന്തമായി മാറാനിടയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എച്ച്എസിന്റെ പദ്ധതി. ഹെല്‍ത്ത് സര്‍വീസിലെ കുഴപ്പങ്ങള്‍ മൂടിവെക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്കു മേലുള്ള അതിക്രമം എന്നാണ് റോയല്‍ കോളേജ് ലേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡെറക് പ്രെന്റിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി നാലു മണിക്കൂര്‍ ടാര്‍ജറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നശിപ്പിക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും പ്രെന്റിസ് പറഞ്ഞു.

എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയോ അഡമിറ്റ് ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ വേണമെന്നാണ് എന്‍എച്ച്എസ് ഭരണഘടന പറയുന്നത്. ഈ ടാര്‍ജറ്റ് നേടാന്‍ എ ആന്‍ഡ് ഇകള്‍ക്ക് സാധിക്കാന്‍ കഴിയാത്തതില്‍ മന്ത്രിമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടാര്‍ജറ്റില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റീവന്‍സ് എംപിമാരെ അറിയിച്ചിരുന്നു. സെപ്‌സിസ്, ഹൃദയ രോഗങ്ങള്‍ എന്നിവയുമായെത്തുന്നവര്‍ക്ക് അടിയന്തര ചികിത്സയും താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്നവര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലാണ് പുതിയ രീതിയെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ നടന്ന അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരൂഹത ഉണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണ സംഘത്തെ മാറ്റണമെന്ന് അവശ്യപ്പെട്ട് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇദ്ദേഹം സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
സിബു ജോസഫ്
കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ട്ടപ്പെട്ട എറണാകുളം പുത്തെന്‍വേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി യു.കെയിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു. ‘കെറ്ററിംഗ് വാരിയെഴ്‌സിന്റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 2ന് അണിയിച്ചൊരുക്കുന്ന ചീട്ടുകളി മാമാങ്കത്തിലേക്കും, അതിനോടൊപ്പം സംഘടിപ്പിക്കുന്ന നൃത്ത കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

ചീട്ടുകളി ഇടവേളയില്‍ യു.കെയിലെ പ്രമുഖ നര്‍ത്തകിമാരുടെ ബെല്ലിഡാന്‍സ് ഉണ്ടായിരിക്കുന്നതാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ആകൃഷനീയമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് ചീട്ടുകളി സമ്മാനങ്ങള്‍ ചുവടെ ചേര്‍ക്കും വിധമായിരിക്കും.
ലേലത്തിനും, റമ്മിക്കും മൂന്നു സമ്മാനങ്ങള്‍ വീതമായിരിക്കും. അതു യഥാക്രമം £301,£201,£101 എന്നിങ്ങനെയായിരിക്കും.
എബ്രഹാം
സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെയും, തീവ്രദേശീയതക്ക് എതിരായി നിലകൊണ്ടതിന്റെയും പേരില്‍ സംഘപരിവാര്‍ തീരുമാനം അനുസരിച്ചു നാഥുറാം ഗോഡ്സെയുടെ കരങ്ങളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യസ്‌നേഹികളില്‍ ഒരാളുമായിരുന്ന മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ചേതന യു.കെയുടെ ഓക്സ്ഫോര്‍ഡ് യൂണിറ്റ് ജനുവരി 26ന്റെ റിപ്പബ്ലിക്ക് ദിനകൂട്ടായ്മ സംഘടിപ്പിച്ചു. തീവ്രദേശീയതക്കും, സാംസ്‌കാരിക ഫാസിസത്തിനും, നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ചിന്തകള്‍ക്കുമെതിരായുള്ള പോരാട്ടങ്ങള്‍ക്കു ശക്തി പകരുന്നതാവട്ടെ ഓരോ റിപ്പബ്ലിക്ക് ദിനാചരണങ്ങളുമെന്ന് പങ്കെടുത്ത അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയും ജനാധിപത്യ ബോധവും നമ്മുടെ സാമൂഹ്യ പരിസരങ്ങളില്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ ചേതന യു.കെ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖാപിച്ചുകൊണ്ട് ചേതന യു.കെ സെക്രട്ടറി ലിയോസ് പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ചേതന യു.കെ ഓക്സ്ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സ്വാഗതവും, ചേതന യു.കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു.
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്‍പത്തിരണ്ടായിരം രൂപ ഗോപിച്ചേട്ടന് പഞ്ചായത്തു വാര്‍ഡ് മെമ്പര്‍ മധു കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സുനില്‍കുമാറും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചേട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അവരുടെ പരിശോധനയിലാണ് തന്റെ മോണയ്ക്ക് ക്യാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു എന്നറിഞ്ഞത്.
ഇപ്പോള്‍ ചികിത്സകള്‍ തിരുവനന്തപുരം RCC യിലും അടുത്തുള്ള ആശുപത്രികളിലും തുടരുകയാണ്. നിരന്തരമായ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാക്കി കഴിഞ്ഞു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപിചേട്ടന്‍ ഇപ്പോള്‍, വായിലുടെ ഇട്ട ടുബിലുടെയുള്ള ഭക്ഷണത്തിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. കടവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ചികിത്സകള്‍ പോലും സമയത്ത് നടത്താന്‍ കഴിയാതെ വലയുകയാണ് ഈ കുടുംബം. ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷത്തോളം രൂപ കടമുണ്ട് എന്നാണ് കുടുംബം നമ്മളെ അറിയിച്ചിരിക്കുന്നത്.
ഈ ക്രിസ്മസ് ന്യൂ ഇയര്‍ വേളയില്‍ ഗോപിചേട്ടനേയും കുടുംബത്തെയും സഹായിക്കുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത് എത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേർണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം യുഎസ് ഹാക്കര്‍ സയിദ് ഷുജ വെളിപ്പെടുത്തിയത്.
2014 ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടൻ: പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇതിനായി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കന്‍ ഹാക്കര്‍ സയ്യദ് ഷുജ അവകാശപ്പെട്ടു.
പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തു. മുമ്പും പലതവണ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഒരിക്കലും ഹാക്ക് ചെയ്യാനാകില്ല എന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിരുന്നു . വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നു എന്ന ആരോപണം ബിജെപിക്കെതിരെ കോണ്‍ഗ്രസ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഹാക്കറുടെ അവകാശവാദം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
അതെ സമയം ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടയെ സ്വന്തം പാർട്ടിക്കാർ തന്നെ കൊലപ്പെടുത്തി എന്നും ഇയാൾ വെളിപ്പെടുത്തുന്നു. വോട്ടിങ് യന്ത്രത്തിലെ കൃത്രിമം സംബന്ധിച്ചു മുണ്ടേക്ക് അറിവുള്ളതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സയ്യദ് ഷുജ ഇന്ത്യക്കാരനായിരുന്നു എന്നും ജീവനിൽ ഭീഷണിയുള്ളതിനാൽ അഭയാർത്ഥിയായി അമേരിക്കയിൽ പോയതെന്നും സയ്യദ് ഷുജ ചോദ്യത്തിന് മറുപടിയായി പറഞ്ഞു എന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.
ന്യൂസ് ഡെസ്ക്
ആകസ്മികമായി മരണമടഞ്ഞ ഹള്ളിലെ പ്രദീപിന്റെ മൃതദേഹം ബുധനാഴ്ച കേരളത്തിലേയ്ക്ക് അയയ്ക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം അടക്കം ചെയ്യും. ജനുവരി ഒന്നാം തിയതിയാണ് 45 കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രദീപ് സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. പിന്നീട് പോലീസ് മൃതദേഹം നിയമ നടപടികൾക്കായി ഏറ്റെടുക്കുകയും അതിനു ശേഷം ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറുകയും ചെയ്തു. കേരളത്തിലുള്ള പ്രദീപിന്റെ കുടുംബത്തെ ഹള്ളിലെ മലയാളികൾ ബന്ധപ്പെടുകയും അവരുടെ ആഗ്രഹ പ്രകാരം മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള നിയമ നടപടികൾ അതിവേഗം പൂർത്തിയാക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.
2005 ലാണ് പ്രദീപ് യുകെയിൽ എത്തിയത്. പ്രദീപിന്റെ സഹോദരിയും അമ്മയും കേരളത്തിലുണ്ട്. പ്രദീപിന്റെ കുടുംബമാണ് മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ മുഴുവനും വഹിക്കുന്നത്. ഇതിനു വേണ്ട തുക സമാഹരിക്കാൻ ഹളളിലെ മലയാളി സമൂഹം വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും പ്രദീപിന്റെ കുടുംബം അത് വഹിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഹള്ളിലെ മലയാളി സമൂഹത്തിന്‍റെ സന്മനസിന് നന്ദി അറിയിക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് യൂ.കെ മലയാളികളുടെ മനസ്സില്‍ മാതൃകയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റിയിലേക്ക് യു.കെയിലെ കരുണയുള്ള മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസ്/ന്യൂഇയറിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക,തെരെഞ്ഞടുത്ത ചാരിറ്റികളില്‍ ഏറ്റവും അത്യാവശ്യമായ രണ്ട് വ്യക്തികള്‍ അല്ലങ്കില്‍ സ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. സ്‌നേഹം നിറഞ്ഞ മനസ്സും, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുകയെന്നത് ഇടുക്കിക്കാരുടെ മുഖ മുദ്രയാണ് ഇത് തന്നെയാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതും. നമ്മളുടെ നന്മയില്‍ നിന്നും നാം മിച്ചം പിടിച്ച് ഒന്നുമില്ലായ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്‍കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. നമ്മളുടെ ചാരിറ്റി പ്രവര്‍ത്തനമാണ് നമ്മളെ നാമാക്കി മാറ്റുന്നതും ദൈവത്തിനും നമ്മളുടെ മക്കള്‍ക്കും വരും തലമുറകള്‍ക്കും മാതൃകയാകുന്നതും. നിങ്ങളുടെ ആ വലിയ മനസ്സിന്റെ നന്മയാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നതും.

തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയിലാണ്. അതോടപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.
2019 ല്‍ അശ്വിന് ഒരു വീട് പണിത് നല്‍കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരുവിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്‍കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്‍കാന്‍ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ 2 ലക്ഷം രൂപ വേണ്ടിവരും. അതോടപ്പം അശ്വന് വീട് പണിത് നല്‍കുന്നതിനായി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടകില്‍ ദയവായി അറിയിക്കുക.
ഈ ചാരിറ്റിയിലേക്ക് നിങ്ങളുടെ കരുണയുള്ള കരങ്ങള്‍ നീട്ടുവാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയാണ് ഉള്ളത്. ഇക്കുറി ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ നിങ്ങളുടെ കരുണയുടെ കൈകള്‍ ആവിശ്യമാകുന്നത്. കരുണ ചെയ്യുവാനുള്ള നിങ്ങളുടെ വലിയ മനസ്സിനു ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും.
ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങ്ങളുടെ കാരുണ്യത്തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക.
IDUKKIJILLA SANGAM-AM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92
കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.