Uncategorized

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ഈ വരുന്ന 22 ശനിയാഴ്ച വിസ്‌ടോന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു.

കേരളത്തിലുണ്ടായ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനായിട്ടാണ് ലിമ ഓണഘോഷം നടത്തുന്നത്

രാവിലെ ഒന്‍പത് മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാന്യം നല്‍കുക. അതോടൊപ്പം എ ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്‌സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും.

പരിപാടികളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു

ബന്ധപ്പെടേണ്ട നമ്പര്‍ 07463441725, 07886247099

ഹാളിന്റെ വിലാസം

WHISTON TOWN HALL,
OLD COLLIERY ROAD,
L353QX

റോക്കി വർഗീസ്

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ISRO പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV C 42 വിജയകരമായി വിക്ഷേപിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള 44 മത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്. ബ്രിട്ടന്റെ രണ്ട് സാറ്റലൈറ്റുകളെയാണ് ഐ എസ് ആർ ഒ ഇത്തവണ ബഹിരാകാശത്ത് എത്തിച്ചത്. ബ്രിട്ടണിലെ സറേയിലുള്ള സറേ സാറ്റലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയാണ് ഉപഗ്രഹങ്ങൾ. നോവ എസ് എ ആർ, എസ് 1- 4 എന്നീ പേരിലുള്ള ഉപഗ്രഹങ്ങൾ 583 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചിരിക്കുന്നത്. പി എസ് എൽ വിയുടെ വിക്ഷേപണ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2015 നും 2018 നും ഇടയിൽ നടത്തിയ വിക്ഷേപണങ്ങളിലൂടെ 5,600 കോടി രൂപയാണ് ISRO നേടിയത്.

ഫോറസ്റ്റ് മാപ്പിംഗ്, ലാൻഡ് സർവേ, ഐസ് കവർ മോണിറ്ററിംഗ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കാണ് ഈ സാറ്റലൈറ്റുകൾ ഉപയോഗിക്കുക. ഇന്ത്യയ്ക്ക് നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടണിൽ വിമർശനമുയരുന്നതിന്റെ ഇടയിലാണ് ബ്രിട്ടന്റെ സാറ്റലൈറ്റുകൾ ഇന്ത്യ വിജയകരമായി ബഹിരാകാശത്തിൽ എത്തിച്ചത്. ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാരാണ് രംഗത്തെത്തിയത്.  ബ്രിട്ടൺ നല്കുന്ന  98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. എന്നാൽ കുറഞ്ഞ ചിലവിൽ ഇന്ത്യ ഒരുക്കുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നൂറുകണക്കിന് മില്യൺ പൗണ്ടാണ് യുകെ ഗവൺമെന്റ് ലാഭിക്കുന്നത്.

ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള 7.30 എന്ന സമയ പരിധിമാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധസമരം. ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും ഹോസ്റ്റലിന് പുറത്തെത്തി പ്രതിഷേധസമരം നടത്തുകയാണ്. നിരവധി നാളുകളായി തങ്ങളുടെ ആവശ്യങ്ങളോട് തീര്‍ത്തും നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘പല പല അവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുപോകേണ്ടതുണ്ട്, കോളേജിലേക്കും കോച്ചിംങിനും പോകുന്നവര്‍, ബ്ലോക്കില്‍പ്പെടുന്നവര്‍ അങ്ങിനെ പല അവശ്യങ്ങള്‍.

പല പ്രാവശ്യം അധികൃതരോട് പറഞ്ഞെങ്കിലും രക്ഷിതാക്കളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചു’ എന്നിട്ടും നിഷേധാത്മക നിലപാട് ആണെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നിരവധി പ്രാവശ്യം ആവശ്യം മുന്നോട്ട് വെച്ചതിനെ തുടര്‍ന്ന് വെള്ളിഴായ്ച വൈകീട്ട് പ്രിന്‍സിപ്പാളിന്റെയും വൈസ് പ്രിന്‍സിപ്പാളിന്റെയും നേതൃത്വത്തില്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചെങ്കിലും തീര്‍ത്തും അപമാനിക്കുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്ത് കോച്ചിംങ് ആയാലും 7.30ന് ശേഷമുള്ള ഒരു ക്ലാസിനും പെണ്‍കുട്ടികള്‍ പോകെണ്ടെന്നാണ് അധികൃതരുടെ നിലപാട്. 7.29 ന് ഹോസ്റ്റലിന്റെ ഗേയ്റ്റ് അടക്കുമെന്നും അതിന് ശേഷം ഹോസ്റ്റലിന് അകത്ത് കയറ്റിലെന്നും എവിടെ വേണമെങ്കിലും പോകാം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നുമാണ് അധികൃതരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഗേയിറ്റിന് അകത്ത് മാത്രം സുരക്ഷിതത്വം ഒരുക്കു എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ‘പട്ടി. കുരങ്ങ് മുതലായ ജീവികള്‍ മുതല്‍ ‘ഷോ മാന്‍’ വരെ ഹോസ്റ്റലില്‍ വരാറുണ്ട് എന്നാലും അതിന് സുരക്ഷിതത്വം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഇതല്ല സെക്യൂരിറ്റി.

നിരവധി തവണ വെര്‍ബല്‍ അബ്യൂസിന് വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ട് മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയിട്ടുണ്ട് അപമാനിച്ചിട്ടുണ്ട്. ഇത്തരം കാടന്‍ നയമങ്ങള്‍ അല്ല സുരക്ഷിതത്വം’ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രതിഷേധവുമായി ഹോസ്റ്റലിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും പുറത്തെത്തിയെങ്കിലും വാര്‍ഡന്‍ അടക്കം ഒരു അധികൃതരും തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും ഗേറ്റിനകത്ത് കയറിയാല്‍ മാത്രമേ സെക്യൂരിറ്റി തരു എന്നാണ് അവരുടെ നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എതറ്റം വരെ പോയാലും അവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനെതിരെ കേസെടുത്തു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഫോട്ടോ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നതിന് തെളിവായാണ് ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്.  വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു.

 

മോഷണ ശ്രമം തടയകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പൊലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറ് കിലോമീറ്റര്‍ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തു കയറിയത്.

ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും മുന്‍വശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടന്‍ മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.

ന്യൂസ് ഡെസ്ക്

നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

പ്രളയത്തിൽ കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ ഇറങ്ങിയ ജനത, ഈ സഹനപുത്രികളുടെ സമരത്തിന് വൻ പിന്തുണയാണ് നല്കുന്നത്. നീതി നിഷേധിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം രാഷ്ട്രീയ സിരാ കേന്ദ്രങ്ങളെ മാറിച്ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  സഭാവിഭാഗങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനായി പല പ്രശ്നങ്ങളും മൂടി വയ്ക്കുകയോ താമസിപ്പിച്ച് ജനരോഷം തണുപ്പിക്കുകയോ ചെയ്യുന്ന തന്ത്രമൊന്നും ഇവിടെ ഫലിക്കുന്നില്ല.

മത നേതാക്കൾക്ക് ജനങ്ങൾ നല്കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാർഷ്ട്യവും അഹന്തയും വിശ്വാസികൾ ചോദ്യം ചെയ്തു തുടങ്ങി. സന്യസ്ത മേഖലയിലേയ്ക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികൾക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകൾ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് നോക്കി കാണുന്നത്. കാല്ക്കീഴിൽ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകർ. സ്വപ്ന സാമ്രാജ്യങ്ങൾ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.

സഭയിൽ ഇന്നുണ്ടായിരിക്കുന്ന മൂല്യത്തകർച്ചയിൽ വിശ്വാസികൾ തികച്ചും ദു:ഖിതരാണ്. പൊതുജനമധ്യത്തിലേക്ക് സംഭവങ്ങൾ എത്തിപ്പെട്ട അവസ്ഥ ഗുണകരമല്ല എന്നവർ കരുതുന്നു. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളിൽ കഴിയുന്നവർ നല്കുന്ന മാതൃക സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന രീതിയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇക്കാര്യങ്ങളിൽ കാര്യമായി പ്രത്യക്ഷത്തിൽ ഇടപെട്ടില്ലെങ്കിലും ഇരയോടൊപ്പമാണെന്ന് സർക്കാർ എന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് കമാൽ പാഷയടക്കമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ തുറന്ന പിന്തുണ സമരത്തിന് ലഭിച്ചത് സമരത്തിന് പൊതുജനമധ്യത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണ വിധേയനായ ജലന്തർ ബിഷപ്പ് അറസ്റ്റ് ഒഴിവാക്കാനും സമരത്തെ താറടിച്ചു കാണിക്കാനുമുള്ള പോർമുഖം തുറന്നു കഴിഞ്ഞു. അതിന്റെ ആദ്യപടിയായിരുന്നു സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ കോൺഗ്രിഗേഷനായ മിഷനറീസ് ഓഫ് ജീസസ് സമരത്തിനെതിരെ രംഗത്ത് വന്നത്. പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് നടത്തിയ പരാമർശങ്ങൾ അതിരു കടന്നപ്പോൾ അവ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. റിപ്പബ്ലിക് ടിവിയിൽ പരസ്യമായി ആരോപണങ്ങൾ ശരിവച്ച ജോർജിന് ദേശീയ വനിത കമ്മീഷനു മുന്നിൽ ഹാജരാകേണ്ട സ്ഥിതിയാണ്. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പി സി പരാമർശങ്ങൾ പിൻവലിച്ച് പ്രശ്നത്തിൽ നിന്ന് പതിയെ തലയൂരാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ ജലന്തർ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോയെ സ്വന്തം സഭയായ ലത്തീൻ പ്രസ്ഥാനം തള്ളിപ്പറഞ്ഞത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ലത്തീൻ കൗൺസിൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ പിന്തുണ പോയ ഫ്രാങ്കോയെ പരോക്ഷമായെങ്കിലും തള്ളിപ്പറയാതെ കെസിബിസി പ്രസ്താവനയിറക്കിയത് ജനങ്ങളിൽ അത്ഭുതമുളവാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്ന കെസിബിസിയുടെ പ്രബോധനം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ലത്തീൻ സഭ തള്ളിപ്പറഞ്ഞിട്ടും കെസിബിസി എന്തിനാണ് കുട പിടിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.

ഇതിനിടെ സമരം നടത്താൻ കന്യാസ്ത്രീകൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസിൽ കുടുക്കി മാനസികമായി തകർക്കാനുള്ള ഗൂഡാലോചന തുടങ്ങിയതായി സൂചനയുണ്ട്.

എന്നാൽ കന്യാസ്ത്രീകൾക്കെതിരായ ഓരോ നീക്കവും അവർക്ക് പിന്തുണ വർദ്ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലദ്ധ്യക്ഷൻ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ്പിന് ശക്തി പകരുന്ന നീക്കങ്ങൾക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകർക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സമരത്തിന് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകൾക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ അധികാര കേന്ദ്രങ്ങളിൽ ശക്തമായ സമ്മർദ്ദമായി രൂപപ്പെട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രൈസ്തവ ദാർശനികതയും പരസ്പരപൂരകമാകുന്നില്ല എന്ന മുൻവിധിയോടെ സമീപിക്കാതെ, സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികാര മനോഭാവത്തോടെയല്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ സംയമനപൂർവ്വമായ സമീപനം നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയിൽ ഈ തന്ത്രജ്ഞത ഗുണകരമാകുമെന്നാണ് ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ വന്നാൽ കോടതിയിൽ പീഡനക്കേസിന് നിലനില്പുണ്ടാവില്ല എന്നതും കുറ്റാരോപിതനായ വ്യക്തിയുടെ ഭരണ രംഗത്തുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോൾ, സമരത്തിന് ലഭിക്കുന്ന നല്ല രീതിയിൽ ഉള്ള ജനപിന്തുണയും പീഡനക്കേസിന്റെ ഗൗരവം സാധാരണ ജനങ്ങൾ മനസിലാക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നതും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഉള്ള അവസരമൊരുക്കാൻ ഗവൺമെൻറ് സംവിധാനത്തിന് കൂടുതൽ ശക്തി പകരുമെന്ന് ഇവർ കരുതുന്നു.

സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ ജി വിജയം സാക്കരെ കൊച്ചിയിൽ പറഞ്ഞു. പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ പോലീസിനു മേൽ കനത്ത സമ്മർദ്ദമുള്ളതായി സൂചനകളുണ്ട്.

 

അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍

ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.

2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.

മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.

ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ വഴി തടയാതെ ആം ആദ്മികളുടെ പ്രതിഷേധം. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പ്രതിഷേധം സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. ബന്ദും ഹര്‍ത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രവാക്യവുമായാണ് ആം ആദ്മികള്‍ പ്രതിഷേധിച്ചത്.

ജനദ്രോഹപരമമായ സമര രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴില്ലെന്നും ജനകീയ പങ്കാളിത്തത്തോടെ വാഹനങ്ങള്‍ നടുറോഡില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികള്‍ നടത്തുവാന്‍ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു. ഷക്കീര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബോബന്‍ എ എസ്, വിന്‍സന്റ് ജോണ്‍, പ്രേം ജോസ് ഫോജി, ഷംസുദ്ധീന്‍ എന്‍. എസ് എന്നിവര്‍ സംസാരിച്ചു.

ജോജി തോമസ്

കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നുവെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഈ മലയാളി കളക്ടര്‍. കേരളം പ്രളയ ദുരിതത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആരോരുമറിയാതെ ഒരു മീഡിയ ശ്രദ്ധയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ജോലികളും ചെയ്ത് ഓടി നടന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദാദ്ര-നഗര്‍ ഹവേലി കളക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് കേരളം പ്രളയത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് പത്തു ദിവസത്തോളം അവധിയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പണിയെടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് തങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ജില്ലയുടെ ഭരണാധികാരിയുമായ കളക്ടറാണെന്ന് കൂടെയുള്ളവര്‍ മനസിലാക്കിയത്.

അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ കഥകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന ഖജനാവിന്റെ കോടിക്കണക്കിന് തുകയാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്. ഇവര്‍ക്കൊക്കെ ഒരു മാതൃകയാകുകയാണ് കണ്ണന്‍ ഗോപിനാഥന്‍.

ന്യൂസ് ഡെസ്ക്

നീതിക്കായുള്ള കന്യാസ്ത്രീകളുടെ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുന്നു. ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളത്തെ സമരപന്തലിലേക്ക് നൂറുകണക്കിനാളുകളാണ് പിന്തുണയുമായെത്തുന്നത്. വിവിധ മതസാമൂഹിക നേതാക്കൾ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷം ആളുകളും മാനസികമായി സമരത്തെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ടിവിൽ പി.സി ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പ്രശ്നത്തിന് വൻ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അന്തർദ്ദേശീയ തലത്തിൽ ഗാർഡിയനും സി എൻ എൻ അടക്കമുള്ള പത്രങ്ങളും കന്യാസ്ത്രീകളുടെ പ്രതിഷേധം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്

കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാനിലേക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved