ന്യൂസ് ഡെസ്ക്
രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനെതിരെ കേസെടുത്തു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഫോട്ടോ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നതിന് തെളിവായാണ് ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു.
മോഷണ ശ്രമം തടയകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പൊലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറ് കിലോമീറ്റര്‍ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തു കയറിയത്.
ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും മുന്‍വശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടന്‍ മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ഡെസ്ക്
നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.
പ്രളയത്തിൽ കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ ഇറങ്ങിയ ജനത, ഈ സഹനപുത്രികളുടെ സമരത്തിന് വൻ പിന്തുണയാണ് നല്കുന്നത്. നീതി നിഷേധിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം രാഷ്ട്രീയ സിരാ കേന്ദ്രങ്ങളെ മാറിച്ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സഭാവിഭാഗങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനായി പല പ്രശ്നങ്ങളും മൂടി വയ്ക്കുകയോ താമസിപ്പിച്ച് ജനരോഷം തണുപ്പിക്കുകയോ ചെയ്യുന്ന തന്ത്രമൊന്നും ഇവിടെ ഫലിക്കുന്നില്ല.
മത നേതാക്കൾക്ക് ജനങ്ങൾ നല്കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാർഷ്ട്യവും അഹന്തയും വിശ്വാസികൾ ചോദ്യം ചെയ്തു തുടങ്ങി. സന്യസ്ത മേഖലയിലേയ്ക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികൾക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകൾ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് നോക്കി കാണുന്നത്. കാല്ക്കീഴിൽ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകർ. സ്വപ്ന സാമ്രാജ്യങ്ങൾ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.
സഭയിൽ ഇന്നുണ്ടായിരിക്കുന്ന മൂല്യത്തകർച്ചയിൽ വിശ്വാസികൾ തികച്ചും ദു:ഖിതരാണ്. പൊതുജനമധ്യത്തിലേക്ക് സംഭവങ്ങൾ എത്തിപ്പെട്ട അവസ്ഥ ഗുണകരമല്ല എന്നവർ കരുതുന്നു. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളിൽ കഴിയുന്നവർ നല്കുന്ന മാതൃക സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന രീതിയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇക്കാര്യങ്ങളിൽ കാര്യമായി പ്രത്യക്ഷത്തിൽ ഇടപെട്ടില്ലെങ്കിലും ഇരയോടൊപ്പമാണെന്ന് സർക്കാർ എന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് കമാൽ പാഷയടക്കമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ തുറന്ന പിന്തുണ സമരത്തിന് ലഭിച്ചത് സമരത്തിന് പൊതുജനമധ്യത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണ വിധേയനായ ജലന്തർ ബിഷപ്പ് അറസ്റ്റ് ഒഴിവാക്കാനും സമരത്തെ താറടിച്ചു കാണിക്കാനുമുള്ള പോർമുഖം തുറന്നു കഴിഞ്ഞു. അതിന്റെ ആദ്യപടിയായിരുന്നു സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ കോൺഗ്രിഗേഷനായ മിഷനറീസ് ഓഫ് ജീസസ് സമരത്തിനെതിരെ രംഗത്ത് വന്നത്. പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് നടത്തിയ പരാമർശങ്ങൾ അതിരു കടന്നപ്പോൾ അവ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. റിപ്പബ്ലിക് ടിവിയിൽ പരസ്യമായി ആരോപണങ്ങൾ ശരിവച്ച ജോർജിന് ദേശീയ വനിത കമ്മീഷനു മുന്നിൽ ഹാജരാകേണ്ട സ്ഥിതിയാണ്. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പി സി പരാമർശങ്ങൾ പിൻവലിച്ച് പ്രശ്നത്തിൽ നിന്ന് പതിയെ തലയൂരാനുള്ള ശ്രമത്തിലാണ്.
ഇതിനിടെ ജലന്തർ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോയെ സ്വന്തം സഭയായ ലത്തീൻ പ്രസ്ഥാനം തള്ളിപ്പറഞ്ഞത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ലത്തീൻ കൗൺസിൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ പിന്തുണ പോയ ഫ്രാങ്കോയെ പരോക്ഷമായെങ്കിലും തള്ളിപ്പറയാതെ കെസിബിസി പ്രസ്താവനയിറക്കിയത് ജനങ്ങളിൽ അത്ഭുതമുളവാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്ന കെസിബിസിയുടെ പ്രബോധനം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ലത്തീൻ സഭ തള്ളിപ്പറഞ്ഞിട്ടും കെസിബിസി എന്തിനാണ് കുട പിടിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.
ഇതിനിടെ സമരം നടത്താൻ കന്യാസ്ത്രീകൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസിൽ കുടുക്കി മാനസികമായി തകർക്കാനുള്ള ഗൂഡാലോചന തുടങ്ങിയതായി സൂചനയുണ്ട്.
എന്നാൽ കന്യാസ്ത്രീകൾക്കെതിരായ ഓരോ നീക്കവും അവർക്ക് പിന്തുണ വർദ്ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലദ്ധ്യക്ഷൻ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ്പിന് ശക്തി പകരുന്ന നീക്കങ്ങൾക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകർക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സമരത്തിന് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകൾക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ അധികാര കേന്ദ്രങ്ങളിൽ ശക്തമായ സമ്മർദ്ദമായി രൂപപ്പെട്ടിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രൈസ്തവ ദാർശനികതയും പരസ്പരപൂരകമാകുന്നില്ല എന്ന മുൻവിധിയോടെ സമീപിക്കാതെ, സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികാര മനോഭാവത്തോടെയല്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ സംയമനപൂർവ്വമായ സമീപനം നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയിൽ ഈ തന്ത്രജ്ഞത ഗുണകരമാകുമെന്നാണ് ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ വന്നാൽ കോടതിയിൽ പീഡനക്കേസിന് നിലനില്പുണ്ടാവില്ല എന്നതും കുറ്റാരോപിതനായ വ്യക്തിയുടെ ഭരണ രംഗത്തുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോൾ, സമരത്തിന് ലഭിക്കുന്ന നല്ല രീതിയിൽ ഉള്ള ജനപിന്തുണയും പീഡനക്കേസിന്റെ ഗൗരവം സാധാരണ ജനങ്ങൾ മനസിലാക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നതും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഉള്ള അവസരമൊരുക്കാൻ ഗവൺമെൻറ് സംവിധാനത്തിന് കൂടുതൽ ശക്തി പകരുമെന്ന് ഇവർ കരുതുന്നു.
സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ ജി വിജയം സാക്കരെ കൊച്ചിയിൽ പറഞ്ഞു. പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ പോലീസിനു മേൽ കനത്ത സമ്മർദ്ദമുള്ളതായി സൂചനകളുണ്ട്.
അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍
ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.
2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.
മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.
ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ വഴി തടയാതെ ആം ആദ്മികളുടെ പ്രതിഷേധം. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പ്രതിഷേധം സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. ബന്ദും ഹര്‍ത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രവാക്യവുമായാണ് ആം ആദ്മികള്‍ പ്രതിഷേധിച്ചത്.
ജനദ്രോഹപരമമായ സമര രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴില്ലെന്നും ജനകീയ പങ്കാളിത്തത്തോടെ വാഹനങ്ങള്‍ നടുറോഡില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികള്‍ നടത്തുവാന്‍ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു. ഷക്കീര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബോബന്‍ എ എസ്, വിന്‍സന്റ് ജോണ്‍, പ്രേം ജോസ് ഫോജി, ഷംസുദ്ധീന്‍ എന്‍. എസ് എന്നിവര്‍ സംസാരിച്ചു.
ജോജി തോമസ്
കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നുവെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഈ മലയാളി കളക്ടര്‍. കേരളം പ്രളയ ദുരിതത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആരോരുമറിയാതെ ഒരു മീഡിയ ശ്രദ്ധയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ജോലികളും ചെയ്ത് ഓടി നടന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദാദ്ര-നഗര്‍ ഹവേലി കളക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് കേരളം പ്രളയത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് പത്തു ദിവസത്തോളം അവധിയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പണിയെടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് തങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ജില്ലയുടെ ഭരണാധികാരിയുമായ കളക്ടറാണെന്ന് കൂടെയുള്ളവര്‍ മനസിലാക്കിയത്.
അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ കഥകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന ഖജനാവിന്റെ കോടിക്കണക്കിന് തുകയാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്. ഇവര്‍ക്കൊക്കെ ഒരു മാതൃകയാകുകയാണ് കണ്ണന്‍ ഗോപിനാഥന്‍.
ന്യൂസ് ഡെസ്ക്
നീതിക്കായുള്ള കന്യാസ്ത്രീകളുടെ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുന്നു. ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളത്തെ സമരപന്തലിലേക്ക് നൂറുകണക്കിനാളുകളാണ് പിന്തുണയുമായെത്തുന്നത്. വിവിധ മതസാമൂഹിക നേതാക്കൾ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷം ആളുകളും മാനസികമായി സമരത്തെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ടിവിൽ പി.സി ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പ്രശ്നത്തിന് വൻ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അന്തർദ്ദേശീയ തലത്തിൽ ഗാർഡിയനും സി എൻ എൻ അടക്കമുള്ള പത്രങ്ങളും കന്യാസ്ത്രീകളുടെ പ്രതിഷേധം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്
കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാനിലേക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
അദ്ധ്യായം 34
സദാചാരത്തിന്റെ മറുപുറം
ആ കാഴ്ച്ച കണ്ടവര്‍ ഞെട്ടിത്തരിച്ചു നിന്നു. പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയമെല്ലാം കടകള്‍ അടച്ചിടും. തുറന്നാല്‍ പിന്നീടൊരിക്കലും ആ കട തുറക്കില്ല. കേരളത്തിലെ സദാചാര ഗുണ്ടകളുടെ പണിയല്ല മുത്തപ്പന്മാര്‍ നടത്തുന്നത്, മറിച്ച് മത സദാചാര ന്യായങ്ങളാണ്. പ്രാര്‍ത്ഥനാ സമയത്ത് ആരെങ്കിലും കട തുറക്കുന്നുണ്ടോ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുണ്ടോ, സ്ത്രീകള്‍ തല മൂടിയിട്ടുണ്ടോ ഇങ്ങനെ പല വിഷയങ്ങളുടെ മേലാളന്മാരാണ്. ഇവരില്‍ ധാരാളം മതപണ്ഡിതന്മാരുമുണ്ട്. വിദേശ സ്ത്രീകള്‍ ഏതു മതക്കാരാണെങ്കിലും ശിരസ്സു മൂടി വേണം വെളിയിലിറങ്ങി നടക്കാന്‍. മുഖം പ്രദര്‍ശിപ്പിക്കാനുള്ളതല്ല എന്നാണ് ആ മതം പഠിപ്പിക്കുന്നത്. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
മദാമ്മമാര്‍ വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഒരു സ്ത്രീ കെട്ടിവച്ചിരുന്ന മുടി ചിതറിയിട്ടിട്ട് പറഞ്ഞു, ഇയാള്‍ക്ക് ചെയ്യാവുന്നതങ്ങ് ചെയ്യ്, ജയിലിലടയ്ക്ക് അതു കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ. ആ ശബ്ദത്തിന്റെ കനം പോലെ അഴിഞ്ഞുലഞ്ഞ മുടിയും കാറ്റിലാടി. മുത്തപ്പാക്ക് സംസാരിക്കാനുള്ള ശക്തി തന്നെ നഷ്ടപ്പെട്ടിരുന്നു. ആ മുഖത്ത് കണ്ടത് ഭയമായിരിന്നു. ഇവര്‍ ശ്രമിച്ചാല്‍ സ്ത്രീപീഡനത്തിന് തന്നെ ജയിലിലാക്കാന്‍ സാധിക്കും. ആത്മ സംയമനത്തോടെ അയാള്‍ മുന്നോട്ടു പോയി. ”ഞങ്ങളുടെ സ്വകാര്യത, സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ നിനക്കെന്തവകാശം? ഞങ്ങള്‍ തുണിയില്ലാതെയാണോ നടക്കുന്നത്. ആ സ്ത്രീയുടെ കണ്ണുകള്‍ ജ്വലിച്ചു നിന്നു.” അയാള്‍ മടങ്ങിപ്പോയിട്ടും മദാമ്മക്ക് കോപം അടക്കാനായില്ല.
എല്ലാം സഹിച്ച് ശ്വാസം മുട്ടി നിന്ന മുത്തപ്പയോട് എനിക്ക് സഹതാപം തോന്നിയില്ല. ഒരു ഏഷ്യക്കാരി ഇതുപോലെ തല്ലാന്‍ ധൈര്യപ്പെടില്ല. ഇവിടെ ജീവിക്കുന്ന സ്ത്രീയായാലും പുരുഷനായാലും ഇവരുടെ നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണ്. ദരിദ്ര രാജ്യത്തുനിന്നുവന്നവര്‍ ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കുമ്പോള്‍ സമ്പന്ന രാജ്യത്തു നിന്നുവന്നവര്‍ക്ക് അവരുടെ ശിരസ്സ് നഗ്നമാക്കി നടക്കാനാണ് താല്പര്യം. അത്തരക്കാരെ ആജ്ഞകൊണ്ട് അനുസരിപ്പിക്കാന്‍ കഴിയില്ല. അതിനെ നീതി നിഷേധമായിട്ടോ നിന്ദയായിട്ടോ കണ്ടിട്ട് കാര്യമില്ല. മദാമ്മയുടെ മുഖം കണ്ടപ്പോള്‍ ഒരു അടി കൊടുത്തതിന്റെ സന്തോഷം ആസ്വദിക്കുന്നുണ്ട് എന്നു തോന്നി. ഈ മെലിഞ്ഞ സ്ത്രീ ഇത്ര ധൈര്യശാലിയോ. എല്ലാം വിശ്വാസങ്ങളും എല്ലാവരും വിഴുങ്ങുവാന്‍ ഒരുക്കമല്ലെന്ന് ചുരുക്കം.
ചില സൗദി ടാക്‌സി ഡ്രൈവര്‍മാര്‍ വിദേശികളുടെ മുഖത്ത് തുപ്പുന്നതും പിടിച്ച് തള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ആത്മാഭിമാനത്തിന് മുറിവേറ്റുകൊണ്ട് ധാരാളം പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. നമ്മളെ ദരിദ്രരായി ഇങ്ങോട്ടു കയറ്റിയയച്ച സമ്പന്നര്‍ ആത്മസംതൃപ്തിയോടെ സുഖലോലുപരായി ജനാധിപത്യത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നു. അല്‍ക്കോബറില്‍ നടന്ന സംഭവം എന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്, അമേരിക്കക്കാരുമായി പങ്കുവച്ചു. അവര്‍ തമാശയായി തന്ന മറുപടി ഭര്‍ത്താക്കന്മാര്‍ തോന്ന്യാസം കാണിച്ചാല്‍ തല്ലാന്‍ മടിയില്ലാത്തവര്‍ മുത്തപ്പയെ അടിച്ചത് വലിയ കാര്യമായി തങ്ങള്‍ക്കു തോന്നുന്നില്ല എന്നാണ്. അവരുടെ കയ്യുടെ ചൂട് എത്രയോ തങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു. വീടിനുള്ളില്‍ അവളെ ഉപദ്രവിച്ചതായി പോലീസിനെ അറിയിച്ചാല്‍ പോലീസ് ഞങ്ങളെ പൊക്കും. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതും അവള്‍ തന്നെ. കുറ്റം പറയരുതല്ലോ, ”ഞങ്ങളെ നന്നാക്കിയെടുക്കുന്നതില്‍ ഭാര്യമാര്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.” അതെനിക്ക് പുതിയ അറിവായിരുന്നു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന പാവം സ്ത്രീകളും മനസ്സിലേക്ക് കടന്നു വന്നു.
കുട്ടികളെ ഇന്ത്യന്‍ സ്‌കൂളില്‍ വിട്ടതു മുതല്‍ ആ സ്‌കൂളിലെ പലവിധ ചൂഷണങ്ങളും അഴിമതികളും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ ഞാനൊരു സംഗീത നാടകമെഴുതി. ”കടലിനക്കരെ എംബസി സ്‌കൂള്‍.” ഇന്ത്യയിലാണ് ചൂഷണങ്ങള്‍ കൂടുതലായി കണ്ടിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ കമ്മീഷന്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പലവിധ പേരുകള്‍ പറഞ്ഞ് കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു. ഞാനടക്കം പലരും നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസില്‍ ഇളവു നല്‍കണമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് തയ്യാറായില്ല. സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ എം.സി സെബാസ്റ്റ്യന്‍ എനിക്കൊപ്പമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ മുന്നില്‍ മുട്ടുമടക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മനോരമ’യില്‍ ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. സൗദിയുടെ ജന്മദിനമായ സെപ്തംബര്‍ ഇരുപത്തി മൂന്ന് പല വര്‍ഷങ്ങളിലും ഗള്‍ഫ് മനോരമയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ ജോസ് പനച്ചിപ്പുറത്തിന്റെ ഒരു കത്തു വന്നു. അതില്‍ അദ്ദേഹമെഴുതി.യത് ”ഈ ദിനം ഞാനും മറന്നിരുന്നു, തക്ക സമയത്ത് ലേഖനമയച്ചു തന്നതില്‍ നന്ദി അറിയിക്കുന്നു.” ആ കത്ത് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്.
കടലിനക്കരെ എംബസി സ്‌കൂളിന് അവതാരിക എഴുതിയത് തോപ്പില്‍ ഭാസിയാണ്. അദ്ദേഹത്തെ ജന്മനാട്ടില്‍ കിട്ടുക വളരെ അപൂര്‍വ്വമാണ്. ഞാന്‍ മുന്‍കൂട്ടി കത്തെഴുതി കാണുന്ന ദിവസം അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകമെന്ന പ്രത്യേകതയും ഇതിനുണ്ട്. നാട്ടില്‍ അവധിക്കു പോയ സമയത്ത് അദ്ദേഹത്തെ കണ്ട് അവതാരിക എഴുതി വാങ്ങിയെങ്കിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അതെടുക്കുന്നതിന് അസംതൃപ്തി പ്രകടിപ്പിച്ചു. അതിന്റെ കാരണം നാടകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ്.
1990 ഓഗസ്റ്റ് രണ്ട് ഇറാഖ് യുദ്ധം പൊട്ടിപുറപ്പെട്ടു. ഗള്‍ഫിലാകെ ആശങ്ക പരന്നു. കുവൈറ്റികള്‍ സൗദിയിലേക്കും ഖത്തറിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പാലായനം ചെയ്തു. കുവൈറ്റ് ഭരണാധികാരി ജാഫര്‍ അല്‍ അഹമ്മദ് അല്‍സബയും പരിവാരങ്ങളും സൗദിയില്‍ അഭയം പ്രാപിച്ചു. മലയാളികള്‍ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും രക്ഷപ്പെട്ടു തുടങ്ങി. ഡല്‍ഹിയിലെ എന്റെ സുഹൃത്തുക്കള്‍ ഉസ്മാന്റെയും, രാജേന്ദ്രന്റെയും മക്കള്‍ അവരുടെ കാറുമായി കബ്ജി വഴി എന്റെയടുക്കലെത്തി. അവര്‍ക്കായി ഞാനൊരു കെട്ടിടം വാടക്കയ്‌ക്കെടുത്തു. അവര്‍ എന്റെ വീട്ടിലും ഹോട്ടലിലുമായി ഭക്ഷണം കഴിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലുണ്ടായിരുന്ന പല സംഘടനകളും മുസ്ലീം കൂട്ടായ്മകളും വന്നുകൊണ്ടിരുന്ന മലയാളികളെ സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ഞാനെടുത്ത കെട്ടിടത്തില്‍ ഒരു ഹിന്ദിക്കാരനേയും രണ്ടു തമിഴരെയും പാര്‍പ്പിച്ചു. എല്ലാവരും ഭയന്നത് ഇറാഖില്‍ നിന്ന് തൊടുത്തു വിടുന്ന സ്‌കഡ് മിസൈലുകളെയാണ്. അമേരിക്ക, ബ്രിട്ടണ്‍ കൂട്ടുകെട്ടാണ് ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും ആശ്വാസമായത്. അവരുടെ പേട്രിയറ്റ് മിസൈലുകള്‍ ഇറാഖില്‍ നിന്ന് വരുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പല സ്‌കഡ് മിസൈലുകളും സൗദിയിലും ഇസ്രയേലിലും വീണ് ധാരാളം പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹറാനില്‍ അമേരിക്കന്‍ പട്ടാളക്കാരാണ് മരിച്ചത്. അതിന്റെ നാലിരട്ടിയിലധികം പേര്‍ക്ക് പരുക്കുകളുണ്ടായി. ഞാനവിടെ കാണാന്‍ പോയിരുന്നു. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ജനങ്ങള്‍ക്ക് പേടിയാണ്. ശബ്ദം കേട്ട് ഞങ്ങള്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഗ്ലാസ്സിലൂടെ ആകാശത്തേക്ക് നോക്കും. ഭീമാകാരങ്ങളായ മിസൈലുകള്‍ ഞങ്ങളുടെ തലക്കു മുകളിലൂടെ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. യിസ്രയേലില്‍ പതിച്ച മിസൈലില്‍ മരിച്ചത് എഴുപത്തിനാല് പേരാണ്. 230 ലധികം പേര്‍ക്ക് പരുക്കേറ്റു അതോടെ എല്ലാവര്‍ക്കും വീണ്ടും ഭയമായി. യിസ്രയേല്‍ കൂടി ഇടപെട്ടാല്‍ ഇറാഖിനു മാത്രമല്ല സൗദിയിലുള്ളവര്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അതാപത്താണ്. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകും. അമേരിക്കയുടെ കഠിന ശ്രമഫലമായി അവര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി. മൊത്തം 88 മിസൈല്‍ അയച്ചതില്‍ 47 എണ്ണം സൗദിയിലേക്കാണ് വന്നത്. സദാം ഹുസ്സൈന്‍ സൗദിയിലേക്കു വിഷ വാതകം കയറ്റി വിടുമോ എന്നാണ് എല്ലാവരും ഭയപ്പെട്ടത്. അതൊക്കെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. സൗദിയിലെ ഫഹദ് രാജാവിന്റെ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും ഗ്യാസ് മാസ്‌ക് വിതരണം ചെയ്തു. ഞങ്ങളും അത് ഫയര്‍ സ്റ്റേഷനില്‍ പോയി വാങ്ങി. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ഞങ്ങളും കുട്ടികളും അത് മുഖത്ത് ഫിറ്റു ചെയ്യും. സിമ്മി കുഞ്ഞായിരുന്നതിനാല്‍ തൊട്ടിലു പോലുള്ള ഒന്നാണ് കിട്ടിയത്. എല്ലാ വീട്ടുകാരെപ്പോലെ ഞങ്ങളും വീടിന്റെ വാതിലും എ സി മുറികളും ജനാലകളും പ്ലാസ്റ്റിക്കു കൊണ്ട് അടയ്ക്കും. വിഷ വാതകം അകത്തു കയറാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്.
കുവൈറ്റിലുണ്ടായിരുന്നവരാണ് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചത്. ജനുവരിയില്‍ ഇറാഖി സേന സൗദിയുടെ ബോര്‍ഡര്‍ ടൗണായ കബ്ജി പിടിച്ചടക്കിയതോടെ എല്ലാവരിലും ഭീതി ഏറി. ഇതു വരെ ഭയന്നിരുന്നത് മിസൈലുകളെയായിരുന്നു. രണ്ടു ദിവസത്തെ രക്തച്ചൊരിച്ചിലിനിടയില്‍ ഇറാഖി പട്ടാളത്തെ സഖ്യസേന തുരത്തി. സൗദിയില്‍ കടന്നവരാരും അതു പോലെ തിരിച്ചുപോയില്ല. 300 റിലധികം ഇറാഖി പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 400ല്‍ അധികം പട്ടാളക്കാരെ തടവുകാരാക്കുകയും ചെയ്തു. സഖ്യസേനയുടെ പട്ടാളക്കാരും കൊല്ലപ്പെട്ടു. മരണ സംഖ്യ ഇറാഖില്‍ കൂടിക്കൊണ്ടിരുന്നു.
മനുഷ്യത്വം നഷ്ടപ്പെട്ടു പോയ ഭരണാധിപന്മാര്‍ ഒരു രാജ്യത്തുണ്ടായാല്‍ ആ രാജ്യത്തെ നശിപ്പിക്കും. സമാധാന കാംക്ഷികളായ ഭരണാധികാരികളുണ്ടെങ്കില്‍ അതു തന്നെയാണ് ആ രാജ്യത്തിന്റെ സുരക്ഷിതത്വം. ആപത്ത് വരുന്നു എന്ന അറിയിപ്പുമായി സൈറണ്‍ മുഴങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന നെടുവീര്‍പ്പുകള്‍ കുറച്ചൊന്നുമല്ല. പുറത്ത് നിന്നിട്ട് എത്രയോ പ്രാവശ്യം അകത്തേക്ക് ഓടിക്കയറേണ്ടി വന്നു. ഉറക്കമില്ലാത്ത രാത്രികള്‍, കുട്ടികളെ നോക്കുമ്പോഴുള്ള ഉത്കണ്ഠ, വിങ്ങല്‍, നിര്‍വികാരത തീവ്രയുദ്ധം നടക്കുന്ന രണഭൂമിയിലേതു പോലെയാണ് മനസ്സിനുള്ളിലെ യുദ്ധം. ഒരു മനുഷ്യന്‍ ജന്മമെടുക്കുന്നത് രക്തത്തില്‍ കുളിച്ചു മരിക്കാനാണോ, ഓപ്പറേഷന്‍ ഡസേര്‍ട്ട് ഫീല്‍ഡെന്നും സ്‌റ്റോവെന്നുമൊക്കെ പേരിട്ടിരുന്ന യുദ്ധം 1991 ജനുവരി 17 നു അവസാനിക്കുമ്പോഴാണ് മരണഭീതിയകന്നത്.
യുദ്ധങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു ലോകത്തെ വാര്‍ത്തെടുക്കുവാന്‍ സമാധാനത്തിന്റെ ദൂതുമായി ഓരോ രാജ്യങ്ങളും മുന്നോട്ടു വരട്ടെ. യുദ്ധം കഴിഞ്ഞയുടനെ സുഹൃത്തുക്കളുടെ മക്കളും മറ്റുള്ളവരും കുവൈറ്റിലേക്ക് പോകാന്‍ തയ്യാറെടുത്തു. അതില്‍ ഒരു തമിഴന്‍ മദ്രാസിലേക്ക് പോകാനായി കാത്തിരുന്നു. അവരെ ഞങ്ങള്‍ കുവൈറ്റിന്റെ അതിര്‍ത്തിയായ കഫ്ജി വരെ അനുഗമിച്ചു. ഇറാഖി പട്ടാളം അക്രമിച്ച കഫ്ജി എനിക്കും കാണണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് കാറില്‍ യാത്ര ചെയ്തത്. ദമാമില്‍ നിന്നു രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. യുദ്ധത്തില്‍ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭിത്തികള്‍, കേടായ ടാങ്കറുകള്‍, ഒക്കെ അവിടെ കണ്ടു. അതിനടുത്തു തന്നെ അറേബ്യന്‍ ഓയില്‍ കമ്പനിയും ചെറിയൊരു ആശുപത്രിയുമൊക്കെ കണ്ടു മടങ്ങി. അങ്ങോട്ടുപോയതും വന്നതും ജുബൈയില്‍ വഴിയാണ്. യാത്രയില്‍ പല ഭാഗത്തും ഈന്തപ്പനകളും ഒട്ടകങ്ങളും ധാരാളമായി കണ്ടു.
നീണ്ട മാസങ്ങളായി ഭയമായിരുന്നു മനസ്സില്‍ ഇപ്പോള്‍ ആഹ്ലാദത്തിരകാളാണുള്ളത്. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന കാവ്യ സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നു. അത് എത്രമാത്രം ഹൃദയഹാരിയാകുമെന്ന് എനിക്കറിയില്ല. ആദ്യം എഴുതിയത് യുദ്ധക്കൊതിയന്മാരുടെ മണ്ണിലെ നിസ്സഹായരായ മനുഷ്യരെപ്പറ്റിയാണ്. പ്രാര്‍ത്ഥിക്കുന്നവനെ നിരാശനും അസ്വസ്തനുമാക്കിയത് എന്താണ്. യുദ്ധം എന്താണ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് അല്ലാഹുവില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ. തിന്മയെ തടയാന്‍ ഭൂതങ്ങളെ പുറത്താക്കാന്‍ ആയുധം വേണം പക്ഷേ ആത്മാവില്ലാത്ത യുദ്ധങ്ങള്‍ ആവശ്യമുണ്ടോ. ദുരന്തങ്ങള്‍ നേരിടുന്ന യുദ്ധ ഭൂമിയില്‍ ദൈവത്തെ കാണാന്‍ കഴിയുന്നുണ്ടോ. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങള്‍ ലേഖനത്തിലെഴുതി ഗള്‍ഫ് മനോരമയ്ക്കും, കൗമുദിക്കും കൊടുത്തു.
അറാംകോ ജോലിക്കാരുടെ താമസസ്ഥലമായ ദഹ്‌റാനിലെ ക്വാര്‍ട്ടറില്‍ ഞങ്ങള്‍ ഒരു ഈസ്റ്റര്‍ സദ്യയില്‍ പങ്കെടുത്തു. അമേരിക്കന്‍, ബ്രിട്ടീഷകാരുടെ കുടുംബങ്ങളാണ് അവിടെ കൂടുതലായി താമസിക്കുന്നത്. അതൊരു കോളനി പോലെ തോന്നി. അതിനുളളില്‍ സ്ത്രീകള്‍ കാറോടിക്കും. സൗദി റോഡുകളില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അവകാശമില്ലായിരുന്നു. അന്നത്തേ സദ്യയില്‍ സായിപ്പും മദാമ്മയും വീഞ്ഞും മദ്യവും കഴിക്കുന്നുണ്ട്. ഞാനും ഒരു ഗ്ലാസ് കുടിച്ചു. ഓമനയ്ക്ക് അതിന്റെ മണം പോലും ഇഷ്ടമല്ല. കുട്ടികള്‍ക്ക് ജൂസും കേക്കുമൊക്കെ കിട്ടി. സായിപ്പ് ഒറ്റയ്ക്കു താമസിക്കുന്ന കോംമ്പൗണ്ടുകളിലും ഞാന്‍ മദ്യം കണ്ടിട്ടുണ്ട്. ഇത് വരുന്നത് ബഹ്‌റിനില്‍ നിന്നാണ്. സൗദി- ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെയാണ് കടത്തുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും സൗദി പോലീസ്.
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം പ്രളയബാധിതരെ സഹായിക്കുന്നതിനായൊരു കൈത്താങ്ങായി ക്രോയ്ഡോണിലെ വെസ്റ്റ് ത്രോണ്‍േടാണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും. പൂര്‍ണമായും ആഘോഷപരിപാടികള്‍ മാറ്റിവെച്ചു പ്രത്യേക ഭജന, നാടിന്റെ ഐശ്വര്യത്തിനും നന്മക്കും വേണ്ടി ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വൈശ്വര്യപൂജ, പതിവുപോലെ ദീപാരാധനയും ഉണ്ടായിരിക്കും. അതോടൊപ്പം പ്രളയബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണാര്‍ത്ഥം നടത്തുന്ന ഓണസദ്യയും ആയിട്ടാണ് ഈ മാസത്തെ സത്സംഗം നടത്തപ്പെടുന്നത്. ഓണസദ്യയില്‍ നിന്നും സമാഹരിക്കുന്ന തുക നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്കുന്നതിലൂടെ നമ്മുടെ നാടിനെ ഒരുകൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി എത്തുകയാണ്. ഈ പരിപാടിയുടെ വിജയത്തിലേക്കായി എല്ലാ യുകെ മലയാളികളെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478,Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
അദ്ധ്യായം – 32
മതപണ്ഡിതന്റെ കരണത്തടിച്ച് മദാമ്മ
എല്ലാം അറിഞ്ഞപ്പോള്‍ ഭീതി തോന്നി. കഠിനമായ ശിക്ഷാവിധി നടപ്പാക്കുന്ന രാജ്യമാണിത്. ദമാമിലെ വലിയ പള്ളിക്കു മുന്നില്‍ കൊലക്കുറ്റത്തിന് വെള്ളിയാഴ്ച്ച ഒരു പാക്കിസ്ഥാനിയുടെ തല വെട്ടി മാറ്റുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. അതു കണ്ടു നില്‍ക്കാനുള്ള മനോധൈര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നില്ല. എന്നിട്ടും അതു കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. കൊലപാതകം, മയക്കു മരുന്ന്, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തലവെട്ടിയാണ് ശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയെപോലെ സുദീര്‍ഘമായ കാലങ്ങളെടുത്തുള്ള വിധിന്യായങ്ങളോ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടലോ, സമ്പത്ത് കൊടുത്ത് രക്ഷപ്പെടുത്തലോ ഈ രാജ്യത്ത് സാധ്യമല്ല. യു.എ.ഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗദികളെ പോലെ മതമൗലീക വാദികളല്ല എന്നത് ഈ രാജ്യങ്ങളില്‍ മീറ്റിംഗിന് പോകുമ്പോള്‍ അവിടുത്തുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഞാന്‍ ഗള്‍ഫ് ന്യൂസില്‍ ലേഖനമെഴുതിയതിന്റെ ഫലമായി ഒലയാന്റെ അല്‍ക്കോബറിനടുത്തുള്ള ഹെഡ് ഓഫീസ്സില്‍, ഒലയാന്റെ വൈസ്പ്രസിഡന്റ് ഒരു ബ്രിട്ടീഷുകാരന്‍ എന്നെ വിളിപ്പിച്ചു. അവിടെ ചെല്ലുന്നതു വരെ എന്തിനു വിളിപ്പിക്കുന്നു എന്നത് എനിക്കറിയില്ലായിരിന്നു. ജീ.എം. പറഞ്ഞിട്ടാണ് പോയത്, ഇതിനു മുമ്പ് ഞാന്‍ പോയിട്ടുള്ളത് വീസയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ്. വൈസ് പ്രസിഡന്റിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്നത് മലയാളിയായ ശാമുവേലും ഒലയാന്റെ സെക്രട്ടറിയായി പാലക്കാട്ടുകാരന്‍ വേണുവുമാണ്. വേണുവിനെ അറിയാമെങ്കിലും ശാമുവേലിനെ ആദ്യമായിട്ടാണ് കാണുന്നത്. എന്നെ വിളിപ്പിച്ചത് ഗള്‍ഫ് ന്യൂസിലെ ലേഖനവുമായി ബന്ധപ്പെട്ടാണെന്ന് അപ്പോഴാണ് മനസ്സിലായത്. മലയാളികള്‍ നല്ലവരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മറ്റുള്ളവന്റെ വളര്‍ച്ചയില്‍ അസ്സൂയയുള്ളവരുമുണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. അതില്‍ ചിലരുടെ കപടമുഖം അവരുടെ പുഞ്ചിരിക്കും സ്‌നേഹസമര്‍ത്ഥമായ വാക്കുകളിലും നമുക്ക് മനസ്സിലാവില്ല. എന്നാല്‍ വായനയിലൂടെ വളര്‍ന്ന വിവേകമുള്ളവരില്‍ ആദരവും സ്‌നേഹവും ലാളിത്യവുമൊക്കെ എനിക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ വന്നിട്ടുള്ളവരില്‍ നല്ലൊരു വിഭാഗം നല്ല വിദ്യാഭ്യാസമുള്ളവരല്ല. എങ്ങനെയും കാശുണ്ടാക്കണം അതാണ് ലക്ഷ്യം. കഷ്ടതകളും ക്ഷാമവും അന്ധവിശ്വാസങ്ങളുമായി ഇവിടേക്കു വരുന്നവര്‍ പലപ്പോഴും പലകാരണങ്ങളാല്‍ പാരയായി മാറാറുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കഷ്ടപ്പെടുന്നവനും അറിവുള്ളവനും ഈ പാരപ്പണിക്കൊന്നും പോകില്ല. സംസ്‌കാരസമ്പന്നരായ പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതില്‍ കോയമ്പത്തൂരുകാരന്‍ ഒ.പി.ആര്‍ കുട്ടി, ദമാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി സെബാസ്റ്റ്യന്‍,അബ്ദുള്ള മഞ്ചേരി, കുണ്ടറക്കാരന്‍ കോശി വൈദ്യന്‍ അങ്ങനെ ധാരാളം പേര്‍. എന്റെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ഡാനിയേല്‍ ശമുവേല്‍ എന്നാണ്. ഓഫീസ്സുകളിലല്ലാതെ എന്നെയാരും ഈ പേര് വിളിക്കാറില്ല.
കാരൂര്‍ സോമന്‍ എന്ന വ്യക്തിയെ അറിയാവുന്ന ഒരാളാണ് ഈ ലേഖനത്തിന്റെ സാരാംശം ഒലയാന്റെ വൈസ് പ്രസിഡന്റിനെ അറിയിച്ചത്. എന്നെ അധികം മലയാളികള്‍ക്ക് അറിയില്ല, ഇനിയും ഫോട്ടോ കണ്ടിട്ടാണോ? അത് വന്നത് മലയാളം ന്യൂസില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാഹിത്യ വിഭാഗം ചെയര്‍മാനായി നിയമിച്ചതും പാറപ്പുറം പ്രവാസി അവാര്‍ഡ് മനോരമയില്‍ വന്നതുമാണ്. ഇവനൊരു പണി കൊടുക്കണമെന്ന് ആരോ ഒരാള്‍ ആഗ്രഹിച്ചതാണ്. എന്തുകൊണ്ട് മലയാളികള്‍ ഓടിപ്പോകുന്നു എന്നും അറബി മുതലാളിമാരുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും എംബസി ഇടപെടണമെന്നും അനീതി നടത്തുന്ന സൗദികളെ സംരക്ഷിക്കുന്ന സമീപനം സൗദി ഭരണകൂടം അവസാനിപ്പിക്കണമെന്നുമാണ് ലേഖനത്തിലുള്ളത്. അകത്തേ മുറിയില്‍ വൈസ് പ്രസിഡന്റിന്റെ മുന്നില്‍ ഇത് ഞാന്‍ അവതരിപ്പിച്ചെങ്കിലും ഇത് പൂര്‍ണമായി ഉള്‍കൊള്ളുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനം ഞാന്‍ ചോദിച്ചു. ഈ സൗദികള്‍ നടത്തുന്ന പീഡനങ്ങള്‍ കണ്ടുകൊണ്ടിരിക്കണമെന്നാണോ അങ്ങു പറയുന്നത്. ഈ രാജ്യത്തിരുന്നു കൊണ്ട് ഈ രാജ്യത്തിനെതിരെ എഴുതാന്‍ പാടില്ല. അതവര്‍ അംഗീകരിക്കില്ല. അവരുടെ അന്ത്യം ജയിലിലാണ്. രാജ്യ സുരക്ഷയ്ക്ക് ഹാനി വരുത്തുന്നവന്‍ എന്ന ഓമനപ്പേരും അവരതിന് ചാര്‍ത്തിത്തരും. അത്തരക്കാരെ കമ്പനിയും സംരക്ഷിക്കില്ല. കമ്പനി മുതലാളി രാജ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. ഇനിയും എഴുതാനാണ് താല്പര്യമെങ്കില്‍ ഞാന്‍ എതിരല്ല. അത് പുറത്തുപോയിട്ടു മതി. കമ്പനി എന്‍.ഒ.സി.തരാം. നിങ്ങളെപ്പോലുള്ളവര്‍ ഭീരുക്കളല്ലെന്ന് എനിക്കറിയാം. ഞാനും വന്നിരിക്കുന്നത് ജോര്‍ജ് ബര്‍ണാഡഷായുടെ നാട്ടില്‍ നിന്നാണ്. അദ്ദേഹത്തെ തല കുത്തനെ മരത്തില്‍ കെട്ടിയിട്ട രാജാക്കന്മാരും അവിടെ ഉണ്ടായിരുന്നുവെന്ന് ഇതു കണ്ടപ്പോള്‍ ഓര്‍ത്തു എന്നു മാത്രം. മുന്നിലിരിക്കുന്ന ഗള്‍ഫ് ന്യൂസ് പത്രത്തിലേക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹത്തോട് ക്ഷമാപണം നടത്തി പുറത്തിറങ്ങി. ഇവനാണോ രഹസ്യമായി ഈ ചരടു വലിച്ചത്?.
ഓഫീസില്‍ എത്തിയപ്പോള്‍ ഇതാ മറ്റൊന്ന്, ബേബി മറ്റൊരു ജോലിക്കാരനെ മര്‍ദ്ദിക്കുന്നു, അതിന് ദൃക്‌സാക്ഷികളുമുണ്ട്. വെറുതേ ഒരാളുടെ മേല്‍ ഈ രാജ്യത്ത് കുറ്റം ആരോപിച്ചാല്‍ അത് അതിലും വലിയ കുറ്റമാണ്. ആ ഗൂഢാലോചനയില്‍ ആരെങ്കിലും പങ്കെടുത്താല്‍ അതെ അളവില്‍ അവനും കിട്ടും. വെറും കടലാസല്ല ഇവിടുത്തെ നിയമങ്ങള്‍. വളരെ കഠോരമാണ്. അത് മിന്നിത്തിളങ്ങുന്ന വാളില്‍ വരെ ചെന്നെത്തി നില്‍ക്കുന്നു. മനസ്സിലുണ്ടായിരുന്ന സന്തോഷത്തിന്റെ മുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണിരിക്കുന്നു. അമേരിക്കകാരനായ സൈമണ്‍ കോള്‍ഗേറ്റ് ആന്‍ഡ് പാമൊലിവ് കമ്പനിയുടെ പ്ലാന്റ് ഡയറക്ടര്‍ ആണ്. ഗള്‍ഫിലെ എല്ലാ രാജ്യത്തേക്കും ഇവിടെ നിന്നാണ് ഈ പ്രോഡക്റ്റ് പോകുന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ ഒലയാനും അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റുമായി ജോയിന്റ് വെന്‍ചര്‍ ആയിട്ടാണ് ഇത് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കൊക്കക്കോളയും ഇതുപോലെ ഇവിടെ ഉല്പാദിപ്പിക്കുന്നു. സൈമണ്‍ കാനഡയിലുള്ള കോള്‍ഗേറ്റിലേക്ക് സ്ഥലം മാറി പോയതിനു ശേഷം ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സുകാരനാണ്. ഞങ്ങള്‍ മീറ്റിംഗുകളില്‍ കണ്ടു സംസാരിക്കുമെങ്കിലും അത്ര വലിയ അടുപ്പമില്ല.ബേബിയെ കണ്ട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ വളരെ ദേഷ്യത്തിലാണ് സംസാരിച്ചത്. കൂടെ പണിചെയ്യുന്നവന്‍ അനാവശ്യമായി സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ഉപദ്രവമാണോ? എന്റെ ഭൂതകാലവും ഒരു നിമിഷം ഞാന്‍ ഓര്‍ക്കാതിരുന്നില്ല. കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം ഏത് വഴിക്കു നീങ്ങുന്നുവെന്നറിയില്ല.
ഫാക്ടറിയിലേക്ക് ജോലിക്കാരെയെടുക്കാനുള്ള അനുമതിക്കായിട്ടുള്ള കത്ത് ഡയറക്ടറില്‍ നിന്ന് ജനറല്‍ മാനേജര്‍ക്ക് കിട്ടിയ സമയം മുതല്‍ ബേബിയെ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന ചിന്തയാണ് എന്നെ ഭരിച്ചത്. പല ജോലികള്‍ക്കായി ഏഴു പേരെയാണെടുക്കുന്നത്. അതില്‍ രണ്ടു ഫിറ്ററുണ്ട്. വിദ്യാഭ്യാസ യോഗ്യത എന്‍ജനീയറിംഗാണ്. അഞ്ചാം ക്ലാസുകാരനെ ഞാനെങ്ങനെ എന്‍ജിനീയറാക്കും. അനുകൂലമായ ഒരുത്തരം സൈമണില്‍ നിന്നുണ്ടായാല്‍ ജനറല്‍ മാനേജര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല. അടുത്ത ദിവസം തന്നെ സൈമണെകണ്ടു ബേബിയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ കാണിച്ചു. വിശ്വാസമാകും വിധത്തില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ജോലിയില്‍ ഒരപാകതയും വരിത്തില്ലെന്ന് ഞാനുറപ്പു കൊടുത്തു. അല്പനേരത്തെ മൗനത്തിനു ശേഷം അറിയിച്ചു. ഞാന്‍ ഇന്നുവരെ യോഗ്യത നോക്കിയാണ് ആരേയും എടുത്തിട്ടുള്ളത്. ഇവന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഞാനൊരു തീരുമാനം പറയാം. മടങ്ങി പോകേണ്ടിവന്നാല്‍ എന്നെ കുറ്റപ്പെടുത്തരുത്.
എന്റെ ശുപാര്‍ശയ്ക്ക് ഫലമുണ്ടായി. സൈമണ്‍ അടിയില്‍ സെലക്ടഡ് എന്നെഴുതി ഒപ്പിട്ടു തന്നു. ഞാന്‍ അതിരറ്റ നന്ദി രേഖപ്പെടുത്തി. അപേക്ഷകള്‍ പലതും ഇവനു വേണ്ടി മാറ്റിവച്ചു. സൈമണില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ ബേബിയും ഇടം പിടിച്ചു. ഇനിയും ജനറല്‍ മാനേജരാണ് സൂക്ഷമതയോടെ പേപ്പറുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത്. ബ്രിട്ടീഷ്‌കാരനായ ജെയിംസ് വില്യംസ് ആണ് ജനറല്‍ മാനേജര്‍. ഞാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ്. സാധാരണ ഞാന്‍ ഒപ്പിട്ടു കൊടുക്കുന്ന പേപ്പറുകളില്‍ അധികമൊന്നും നിരീക്ഷണം നടത്താറില്ല. വളരെ ശ്രദ്ധയോടെയാണ് ഓരോ പേപ്പറുകളും ജീ എമ്മില്‍ നിന്ന് ഒപ്പിട്ടു വാങ്ങി ഹെഡ് ഓഫീസിലേക്ക് അയച്ചത്. എനിക്ക് അത്യധികമായ സന്തോഷമാണുണ്ടായത്. ഉടനടി ഡല്‍ഹിയില്‍ ബേബിയെ വിളിക്കാനറിയിച്ചു. വീസ കിട്ടി, വരാനായി തയാറായിക്കൊള്ളുക. ഒരു മാസത്തിനുളളില്‍ അവനെത്തി. ജോലി തുടര്‍ന്നു. അതില്‍ മതിപ്പുണ്ടാക്കി. സൈമണും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. സ്വന്തം ശരീരം സൂക്ഷിക്കുന്നത് പോലെയായിരിക്കണം സ്വന്തം ജോലി സൂക്ഷിക്കേണ്ടതെന്ന് അവന്‍ മറന്നു. വിവേകശാലികള്‍ അങ്ങനെ അബദ്ധത്തില്‍ വീഴില്ല. ജീ.എം. എന്നെ ഓഫീസ്സിലേക്ക് വിളിപ്പിച്ചു. ആദ്യത്തെ ചോദ്യം, ഈ ബേബി നിന്റെ ബന്ധുവാണോ. എന്റെ കണ്ണുകള്‍ വിടര്‍ന്നു. അതെയെന്ന് ഉത്തരം കൊടുത്തു. അപമാനഭാരവുമായി ഞാനിരുന്നു. നീ എന്തു കൊണ്ട് മുമ്പേ പറഞ്ഞില്ല എന്നായിരിക്കും ചിന്തിച്ചത്. സോറി ഡാനി ഇങ്ങനെ അക്രമം കാണിക്കുന്നവരെ പിരിച്ചു വിടാനേ മാര്‍ഗ്ഗമുള്ളൂ. വിളറിയ മുഖഭാവത്തോടെ നോക്കി. അദ്ദേഹത്തോട് കയര്‍ത്തിട്ട് കാര്യമില്ലെന്നറിയാം. ജീ.എം. തുടര്‍ന്നു. അവന്‍ അച്ചടക്കവും മര്യദയും പരശീലിക്കേണ്ടതുണ്ട്. അവന് പരാതിയുണ്ടെങ്കില്‍ പറയാന്‍ ഫാകടറിയില്‍ എത്രയോ പേരുണ്ട്. ഇത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു യാചകനെപ്പോലെ താണുവണങ്ങി പറഞ്ഞു. പുതിയ ആളാണ് ഈ രാജ്യത്തെപ്പറ്റി അറിയില്ല. അതിനാല്‍ ഇത് അറിവില്ലായ്മയാണ്. ഒരു ദരിദ്രന്‍, കുടുംബപ്രാരാബ്ദങ്ങള്‍ ധാരാളമുണ്ട്. വളരെ പ്രതീക്ഷയോടെയാണ് വന്നത്. അവന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്. സഹോദരിക്കും ഫീസ് കൊടുക്കുന്നത് ഇവനാണ്. സത്യത്തില്‍ ഞാനാണ് അവനെ കൊണ്ടുവന്നത്. അവന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. അവന് പകരം ഞാന്‍ പൊയ്‌ക്കോളാം. ഇത്രയും നാള്‍ അങ്ങേക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അങ്ങ് എനിക്കൊരു എന്‍.ഒ.സി. തന്ന് സഹായിക്കണം. ഞാന്‍ അങ്ങേയ്ക്ക് ഉറപ്പു തരുന്നു. ഇനിയും ഇങ്ങനെ അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആദ്യത്തെ ഈ തെറ്റിന് മാപ്പു കൊടുത്തു കൂടെ. അവനെ ആത്മഹത്യയിലേക്ക് തള്ളി വിടണോ സാര്‍. ഞാന്‍ തീരുമാനിച്ചതാണ് ഇവിടുത്തെ ജോലി വിടണമെന്ന്. വൈസ്പ്രസിഡന്റിന് കമ്പനി വലുതെങ്കില്‍ എനിക്ക് എന്റെ എഴുത്താണ് വലുത്. ആ കാര്യം വില്യംസുമായി സംസാരിച്ചില്ല.
ജി. എമ്മിന്റെ നെറ്റിത്തടം ഉയര്‍ന്നു. ഞാന്‍ രാജിവയ്ക്കാമെന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ ചോദിച്ചു. നീ എന്തിനു പോകണം. ഉടനടി ഞാനുത്തരം കൊടുത്തു. ഞാനാണ് അവനെ കൊണ്ടുവന്നത്. അവനു പകരം ഞാന്‍ പൊയ്‌ക്കൊള്ളാം. ദയവായി അവനെ പറഞ്ഞുവിടരുത്. ജീ. എം. അവസാനമായി പറഞ്ഞു, നീ ഒന്നു കൂടി ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ നിമിഷ നേരത്തേക്ക് നോക്കിയിട്ട് പറഞ്ഞു. ഇതില്‍ മറ്റൊന്നും ആലോചിക്കാനില്ല സാര്‍, ജി.എം. ചിന്തിച്ചിരുന്നിട്ട് അറിയിച്ചു. മറ്റൊരാള്‍ വരുന്നതു വരെ നീ ഇവിടെ തുടരണം. ഞാനതിനു സമ്മതിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. ജി.എം. മൂകനായി നോക്കിയിരുന്നു. ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
ഓമനയുമായി നടന്ന കാര്യങ്ങള്‍ പങ്കുവച്ചു. ആ രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ദുഖഭാരത്താല്‍ കണ്ണടച്ചു കിടന്നു. ഇവിടെയും ഞാനാണ് കുറ്റവാളി. കഴിഞ്ഞ കാല സ്മരണകളുടെ താളുകളില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. എന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്, അവനെ പിരിച്ചുവിടരുത്. അതിന്റെ ശിക്ഷ സങ്കീര്‍ണ്ണതയുള്ളതാണ്. പുതിയൊരു ജോലി അത്ര എളുപ്പമല്ല. ദൈവം കാരുണ്യവാനെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതുപോലുളള ജീവിത പോരാട്ടത്തില്‍ തളര്‍ന്ന് പോകാതെ ശക്തിയാര്‍ജ്ജിച്ചു തന്നെയാണ് ജീവിച്ചത്. ഒരു പക്ഷേ തെറ്റായ ഒരു തീരുമാനമാണ് ഞാനെടുത്തത് എന്ന് ഓമനയ്ക്ക് തോന്നുമെങ്കിലും എന്റെ നിലപാടിനൊപ്പമാണ് അവള്‍ നിന്നത്. എന്തായാലും മുറിവുണ്ടാക്കുന്നതും ചികിത്സിക്കുന്നതും ഞാന്‍ തന്നെയല്ലേ എന്ന ചിന്തയായിരിക്കും. ഒലയാന്‍ എനിക്ക് എന്‍.ഒ.സി.തന്നു. നീണ്ട ആഴ്ച്ചകള്‍ ജോലിക്കു വേണ്ടിയള്ള അലച്ചില്‍ തുടര്‍ന്നു.
സൗദി അരാംകൊ ഓയില്‍ കമ്പനിയുടെ പ്രോജെക്ടില്‍ ജോലി ചെയ്തിരുന്ന നിസ്സാര്‍ വഴി അവരുടെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു.. പല കമ്പിനികളും ഇത് ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്ജിനീര്‍മാര്‍ വിദേശത്തു നിന്ന് ഓയില്‍ പൈപ്പ് ലൈന്‍ ജോലിക്കായി അറാംങ്കോ എന്‍ജിനിയേഴ്‌സ് വഴി കൊണ്ടുവരും, സൗദിയിലുള്ള ആറംങ്കോയുടെ പൈപ്പ് ലൈന്‍ ഓഫിസുകള്‍, റിഫൈനറികള്‍, സന്ദര്‍ശിച്ച് അവിടുത്തെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി മീറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയാണ്. എനിക്ക് ലഭിച്ചിരിക്കുന്ന പദവി അഡ്മിനിസ്‌ട്രേഷന്‍, മാനേജര്‍ ആണ്. ഇതിന്റെ ഫലമായി സൗദിയുടെ എല്ലാ പ്രമുഖ സിറ്റികളിലേക്കും ഓയില്‍ പൈപ്പു ലൈനുകളുള്ള മരുഭൂമിയുടെ ഭാഗത്തേക്കും ആറാംങ്കോയുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടയുണ്ടായി. പ്രധാനമായും രാസ്തനുരയില്‍ നിന്ന് ജിദ്ദ, റിയാദ്, യാന്‍ബു, അബ, അബഹ, ജീസാന്‍ അങ്ങനെ തുടരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പോയത് കാറിലാണ്. എന്റെ സെക്രട്ടറി കണ്ണൂര്‍ക്കാരന്‍ ഷൈജു ആയിരുന്നു.
എനിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി. ഒരു മോളും ഒരു മോനും. സിമ്മിയും സിബിനും. എല്ലാ വര്‍ഷവും ഞങ്ങള്‍ ഡല്‍ഹി, കേരള യാത്ര തുടര്‍ന്നിരുന്നു. പണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കാരുടെ ആവശ്യങ്ങളും കൂടി വന്നു. ആ കൂട്ടത്തില്‍ എന്റെ സാഹിത്യ രചനകളും തുടര്‍ന്നു. വിദ്യര്‍ത്ഥിമിത്രം സൗദിയുടെ ചരിത്രം ലേഖന പുസ്തകം കുട്ടികള്‍ക്കായി പുറത്തിറക്കി. പുസ്തകത്തിന്റെ പേര് കണ്ട സൗദിയുടെ മണ്ണില്‍. എസ്.പി.സി. എസ്. ‘കദനമഴ നനഞ്ഞപ്പോള്‍’ എന്ന നോവലുമിറക്കി. നാട്ടില്‍ അവധിക്കു പോകുമ്പോഴൊക്കെ ഒന്നും രണ്ടും കൃതികളുമായിട്ടാണ് പോകുന്നത്. അത് കോട്ടയത്തെ പുസ്തക പ്രസാധകരെ ഏല്‍പിച്ചിട്ടാണ് മടങ്ങുന്നത്. 1991 ല്‍ ഞങ്ങള്‍ മുംബൈയിലേക് പോയത് ഓമനയുടെ സഹോദരങ്ങളായ ഇസിജിസി ജനറല്‍ മാനേജര്‍ മാമന്‍ മാത്യു, റിസേര്‍വ് ബാങ്ക് ഓഫീസര്‍ ജോണിമോന്‍, എന്റെ അമ്മായിയുടെ കൊച്ചുമകന്‍ കറ്റാനം പുതുകാട്ട് മണലില്‍, സിബിഐ ഓഫീസര്‍ ക്രിസ്റ്റഫര്‍ ഡാനിയേലിനെ കാണാനായിരിന്നു. ആ യാത്രയിലാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഓഫീസര്‍ കൈക്കൂലി ചോദിച്ചതിന്റെ പേരില്‍ ഞാനുമായി ഇടഞ്ഞതും പോലീസ് ഓടിയെത്തി എന്നോട് ശാന്തനാകാന്‍ അഭ്യര്‍ത്ഥിച്ചതും.
ദമാമിലെ ചില സംഘടനകള്‍, സുഹൃത്തുക്കള്‍ വഴി വാഹനാപകടത്തില്‍ മരിച്ചവര്‍, പരുക്കേറ്റവര്‍ മറ്റു വിഷമങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും ജോലിക്കായി അലയുന്നവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ പരിപാലിക്കുന്നത് ഞങ്ങള്‍ താമസ്സിക്കുന്ന കെട്ടിടത്തില്‍ തന്നെ തൊഴില്‍ ഇല്ലാത്ത വീട്ടമ്മമാരായിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗ്ഗമായിരുന്നു. സൗദികളെ ഭയന്ന് വിദേശികളാരും കുട്ടികളെ ഒറ്റയ്ക്ക് പുറത്തു വിടാറില്ല. എല്ലാ ശനി- ഞയര്‍ ദിവസങ്ങളിലും ഈസ്റ്റേണ്‍ പ്രവിശ്യയിലുള്ള എല്ലാ പാര്‍ക്കുകളിലും, കടല്‍ത്തീരത്തും ഞങ്ങള്‍ പോകും. കമ്പനിയുടെ കാറുളളതിനാല്‍ പെട്രോളിനും കാശു കൊടുക്കേണ്ട. അറബികളുടെ മക്കള്‍ റോഡില്‍ കിടക്കുന്ന കാറിലേക്ക് മുട്ടയെറിയും അവര്‍ക്ക് അതൊരു വിനോദമാണ്. മാതാപിതാക്കള്‍ അത് കണ്ട് ഗൗരവമായെടുക്കാറില്ല. അഹങ്കാരികളായ മാതാപിതാക്കളെ കണ്ടു വളരുന്ന അനുസരണയില്ലാത്ത കുട്ടികള്‍.
സൗദിയിലേക്ക് അയല്‍ രാജ്യങ്ങളായ യമന്‍, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളില്‍നിന്ന് വന്നവര്‍ തലമുറകളായി ഇവിടെ പാര്‍ക്കുന്നുണ്ട്. ഇവിടുത്തെ ആദിവാസികളായി കഴിയുന്നവര്‍ ബിദു വംശജരാണ്. അവരെല്ലാം പാര്‍ക്കുന്നത് കാട്ടിലല്ല മരുഭൂമിയിടെ ഉള്‍ഭാഗത്താണ്. സിറ്റികളില്‍ കാണുന്നഇവിടുത്തെ ആദിമ മനുഷ്യരുടെ പരമ്പരയിലുള്ളവര്‍ നല്ല കറുത്ത നിറമുള്ള സൗദികളാണ്. പോലീസില്‍ ധാരാളം കറുത്തവരെ കണ്ടിട്ടുണ്ട്. പന്ത് കളിയില്‍ ഏഷ്യയിലെ പ്രമുഖ ടീമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അവര്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. മനോരമയില്‍ ആ ടീമിന്റെ പടത്തോടുള്ള ലേഖനം പ്രസിദ്ധീകരിച്ചു. സ്‌പോട്‌സ് ലേഖകന്‍ സനില്‍ പി തോമസ്സിന്റെ ആവശ്യപ്രകാരമാണ് സൗദി ടീമിനെ ബന്ധപ്പെട്ട് എഴുതിയത്. കേരളത്തിലും ഗള്‍ഫിലെ ഗള്‍ഫ് മനോരമ, മലയാളം ന്യൂസ്, മാധ്യമം എഴുതികൊണ്ടിരുന്നു.
കലാ പരിപാടികള്‍ തുറന്ന സ്ഥലത്തു നടത്താന്‍ അനുവാദമില്ല. സ്ത്രീകള്‍ക്കും അതിനുള്ളഅവകാശമില്ല. അധികാരമുളള മതത്തിന്റെ മൂത്തപ്പന്മാര്‍ എല്ലാ ഭാഗത്തുമുണ്ട്. ഞങ്ങള്‍ കടയില്‍ എന്തോ വാങ്ങാന്‍ പോയ നേരം രണ്ട് മദാമ്മമാര്‍ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുത്തപ്പ അവരെ തടഞ്ഞു നിര്‍ത്തി അറിയിച്ചു. സ്ത്രീകള്‍ തല മറച്ചു വേണം ഇവിടെ സഞ്ചരിക്കാന്‍. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും. മദാമ്മയ്ക്ക് ദേഷ്യം കേറി ഇരുവരുമായി തര്‍ക്കം മൂത്തു വന്നു. അയാളുടെ കവിളില്‍ അതില്‍ ഒരു സ്ത്രീ അടിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്.