ന്യൂസ് ഡെസ്ക്
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ ഇന്നു വൈകുന്നേരം ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ വാജ്പേയി മനസ്സുവെച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന് സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പൊഖ്റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിലും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്പേയിയുടെ ഉറച്ച നിലപാടുകള്‍ നിര്‍ണായകമായിരുന്നു.
1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലെത്തി. 1980ല്‍ രൂപീകരിക്കപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്. പാര്‍ട്ടിയുടെ ആദ്യപ്രസിഡന്റും വാജ്പേയിയായിരുന്നു.
1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി. ഒരു രാജ്യതന്ത്രജ്ഞന് എന്നതിനൊപ്പം കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്നു വാജ്പേയി. രാഷ്ട്രത്തിനും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവിവാഹിതനായിരുന്നു അടല്‍ ബിഹാരി വാജ്പേയി.
അദ്ധ്യായം – 16
എന്നെ നക്സലാക്കിയ നാടകം ബോക്കാറോയില്‍
കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. അതിന്റെ അര്‍ത്ഥം ഞാനൊരു ഭീരു എന്നല്ലേ. ഈ വീട് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഇതിനുളളില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ഞാനാണ് ഉത്തരം പറയേണ്ടത്. അങ്ങനെയെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തില്ലേ. ഞാന്‍ കളളനു കൂട്ടു നിന്നെന്ന് തന്നെ പറയും. നാട്ടിലായിരുന്നപ്പോള്‍ ഏതോ ഒരു പളളിയില്‍ സ്വര്‍ഗീയ താക്കോലിനെ പറ്റി പ്രസംഗിച്ചത് ഓര്‍മ്മയിലെത്തി. ആ ജീവനുളള താക്കോലിന്റെ നിലയും വിലയും ഇപ്പോഴാണ് ഞാനറിയുന്നത്. അകത്തു നിന്നു പൂട്ടുമ്പോള്‍ അതു രഹസ്യത്തിന്റെ താക്കോല്‍ മാത്രമല്ല, ഉത്തരവാദിത്വവും അധികാരവുമുളള താക്കോലാണ്. ആത്മാവിന്റെ താക്കോലാണ്. എല്ലാ മനുഷ്യരും ഓരോരോ താക്കോലിന്റെ ഉടമകളാണ്. ഉത്തരവാദിത്വവും അധികാരവും മനുഷ്യര്‍ നിര്‍വ്വഹിച്ചാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടും. അതു കളളന്റെ താക്കോലല്ല, യേശുക്രിസ്തു വിശുദ്ധ പത്രോസ്സിനു കൊടുത്ത, ജീവനുളള സ്വര്‍ഗീയ താക്കോലാണിത്.
നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് കളളത്താക്കോലുമായി വന്നു തുറന്നാല്‍ ചുവടുകള്‍ തെറ്റും. ദയനീയമായി നരകത്തില്‍ വീഴുക തന്നെ ചെയ്യും. അതാണ് ഈ കളളനു പറ്റിയത്. കളളനെ കണ്ട് പേടിച്ചു വിറയ്ക്കുന്ന മദ്രാസിയല്ല ഞാനെന്ന് അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞു. മനസ്സ് വീണ്ടും വ്യാകുലപ്പെട്ടു. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഇങ്ങോട്ടു വന്നത്. പ്രതീക്ഷയാല്‍ തെളിഞ്ഞുനിന്ന കണ്ണുകള്‍ ഇന്ന് വേദനയാല്‍, ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. എന്റെ ശരീരം അടിപിടിയുടെ അടയാളമായി മാറുന്നത് എന്താണ്. ചാരുംമൂട്ടിലെ ചെറു ബാല്യക്കാരന്‍ മാടാനപൊയ്കയിലെ മാടന്റെ തനി സ്വഭാവക്കാരനായി മറ്റുളളവരെ ഭയപ്പെടുത്തുന്നത് എന്താണ്?. മനസ്സില്‍ തെളിയുന്നത് മാടാന പൊയ്കയിലെ കിണറ്റില്‍ നിന്ന് ഉയര്‍ന്നു പൊന്തുന്ന മാടന് ആരെയോ നിഗ്രഹിക്കാന്‍ വരുന്നതാണ്. കഥയും നാടകവും എഴുതാനാഗ്രഹിച്ച ഞാന്‍ കഥയില്ലാത്തവനായി മാറുകയാണോ?.
കാപ്പില്‍ തോമസ്സിന്റെ വീട്ടില്‍ കളളനുമായിട്ടുണ്ടായ ഏറ്റുമുട്ടല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരു ദിനം ജോസഫ് ചേട്ടന് എന്നെത്തേടി വന്നു. ഞാന്‍ എഴുതിത്തീര്‍ത്ത നാടകം അദ്ദേഹത്തെ ഏല്പിച്ചു. അതിന്റെ ഏതാനും താളുകള്‍ വായിച്ചിട്ട് പോക്കറ്റില്‍ നിന്ന് ഇരുപത്തിയഞ്ചു രൂപ എന്റെ കൈയ്യില്‍ വച്ചിട്ട് പറഞ്ഞു, ഇതു മറ്റാരും അറിയേണ്ട. എന്റെയൊരു സന്തോഷത്തിനാണ്. നാടകത്തെ അഗാധമായി സ്നേഹിക്കുന്ന ജോസഫ് ചേട്ടനെ സ്നേഹമിഴികളോടെ നോക്കിയിട്ട് പറഞ്ഞു ഒത്തിരി നന്ദി കാശിനു വേണ്ടിയല്ല ഞാന്‍ എഴുതിയത്. പെട്ടെന്ന് എന്നെ ധൈര്യപ്പെടുത്തിയറിയിച്ചു. ഇതിലും മഹത്തായത് എഴുതണം കേട്ടോ. റിഹേഴ്സല്‍ പെട്ടെന്ന് തുടങ്ങണം. അഭിനേതാക്കളെ കണ്ടെത്തണം. ശരി ഞാനിറങ്ങുന്നു. അദ്ദേഹം ആദരവോടെ പുറത്തേക്ക് പോയി. കൈയ്യില്‍ തന്ന പണത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനാകുന്നില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂള്‍- കോളജ് കുട്ടികള്‍ക്ക് ലഘു നാടകങ്ങള്‍ എഴുതിക്കൊടുത്തു കഴിയുമ്പോള്‍ ഒന്നും രണ്ടും രൂപ ലഭിച്ച നിമിഷങ്ങള്‍ ഓര്‍ത്തു. അന്ന് ആദ്യമെഴുതിയ പാട്ട് നാവിന് തുമ്പില്‍ ഊഞ്ഞാലാടി.
ചാരും മൂടിനപ്പുറത്തേ പാടത്ത്
കൊയ്ത്തും മെതിയും ശേലാണേ
ആണും പെണ്ണും കൊറ്റിയും കോഴിയും
കൊയ്യാനെത്തും നാളാണേ
പൊന്നു വിളയും പാടത്ത്
കറ്റ ചുമക്കാന്‍ ഞാനും പോയേ
ആണിനു കിട്ടി അഞ്ചണ
പെണ്ണിനു കിട്ടി മൂന്നണ
കെറ്റിക്കും കോഴിക്കും കിട്ടി മൂന്നണ
ചാത്തന്റെ മോന് കൊലുമ്പനും കിട്ടി മൂന്നണ
തോമസ് നാട്ടില്‍ നിന്ന് വന്നതിനു ശേഷം സെക്ടര്‍ മുന്നിലെ വാസുപിളളയുടെ വീട്ടിലേക്ക് ഞാന്‍ കാവല്‍ക്കാരനായി മാറി. ഇതിനിടയിലാണ് ജംഷഡ്പൂരിലെ റ്റാറ്റ കമ്പനിയിലേക്കും ദന്‍ബാദിലുളള കോള്‍ ഇന്ത്യ കമ്പനിയിലേക്കും ഞാന്‍ ഇന്റര്‍വ്യൂവിനായി പോയത്. ഇതിന് എന്നെ സഹായിച്ചത് അച്ചന്‍കുഞ്ഞാണ്. ദന്‍ബാദിലേക്ക് ബസ്സില്‍ പോയത് ബോക്കാറോ സ്റ്റീല്‍ സിറ്റി വഴിയാണ്. കോള്‍ ഇന്ത്യ കമ്പനിയില്‍ ജോലിയുളള വര്‍ഗ്ഗീസിന്റെ ഓഫിസ്സിലേക്കാണ് ഞാനാദ്യം പോയത്. ഞാന്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ എനിക്കൊപ്പം ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ വര്‍ഗ്ഗീസ്, അച്ചന്‍കുഞ്ഞ്, രാധാകൃഷ്ണന് നായര്‍ അങ്ങനെ പലരുമുണ്ടായിരുന്നു. അച്ചന്‍കുഞ്ഞിന്റെ അളിയന്റെ ക്വാര്‍ട്ടറിനടുത്താണ് വര്‍ഗ്ഗീസിന്റെ ഒരു ബന്ധുവിനൊപ്പം കഴിഞ്ഞത്. ഞാന്‍ വരുന്നതിനു മുമ്പു തന്നെ വര്‍ഗ്ഗീസ് ദന്‍ബാദില്‍ പോയി സ്റ്റെനോഗ്രാഫറുടെ ടെസ്റ്റ് കൊടുത്തിരുന്നു. അവിടെ ജോലിയും കിട്ടി.
ഒരു രാത്രി ഞാന്‍ വര്‍ഗ്ഗീസിനൊപ്പം താമസിച്ചു. എന്റെ ടെസ്റ്റ് രാവിലെ കഴിഞ്ഞതിനു ശേഷം അവിടുത്തെ കല്‍ക്കരി ഖനി കാണാന്‍ പോയി. ആ ഖനി കാണാനിറങ്ങിയത് ലിഫ്റ്റ് വഴിയാണ്. ഏകദേശം നാട്ടിലെ അന്‍പതു തൊടികളുളള കിണറിന്റെ ആഴത്തേക്കാള്‍ താഴ്ച്ചയുളള കല്‍ക്കരി ഖനികള്‍. അത് കുഴിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതു പോലൊരു കാഴ്ച്ച കണ്ടത്. അമ്പരന്നത്. ഇതു പോലുളള ഖനികളില്‍ എത്രയോ ജീവന് പൊലിഞ്ഞു എന്നതും വേദനയോടെ ഓര്‍ത്തു.
അവിടെ നിന്നു ഞാന്‍ പോയത് ബോക്കറോ സ്റ്റീല്‍ സിറ്റിയില്‍ ജോലിയുളള കുമ്പനാട്ടുകാരന്‍ കുര്യന് സാറിന്റെ വീട്ടിലേക്കാണ്. ദുര്‍വ്വയിലെ ജോസഫ് സാര്‍ എന്റെ ഒരു നാടകം കുര്യന് സാറിന് കൊടുത്തിരുന്നു. അവിടുത്തെ മലയാളികള്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചതായി ജോസഫ് സാര്‍ പറഞ്ഞു. അത് അവതരിപ്പിക്കുവാനുളള അനുവാദം ഞാനപ്പോള്‍ തന്നെ കൊടുത്തു. എന്നാല്‍ നാടകകൃത്തിനു നല്‍കേണ്ട തുക, ഫൈനല്‍ റിഹേഴ്സല്‍ നാടകകൃത്ത് കാണുന്ന കാര്യം എന്നിവ സംസാരിക്കാന്‍ ബോക്കാറേ വരെ പോകണമെന്ന് എന്നോടു പറഞ്ഞിരുന്നു. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ കാണാനാണ് ആ ദിവസം മുന്‍കൂട്ടിയറിയിച്ച് ഞാനവിടെ എത്തിയത്.
ആ രാത്രിയില്‍ ഞാന്‍ ഫൈനല്‍ റഹേഴ്സല്‍ കണ്ടു. നല്ല അഭിനയമാണ് എല്ലാവരും കാഴ്ച്ചവച്ചത്. ഞാന്‍ ചില ഭാഗങ്ങള്‍ മാത്രം അഭിനയിച്ചു കാണിച്ചു കൊടുത്തു. വളരെ ക്ഷമയും സഹകരണവും അഭിനേതാക്കളെ ഞാന്‍ അഭിനന്ദിച്ചു. 1971ല്‍ വി.വി ഹൈസ്കൂള്‍ വാര്‍ഷിക ദിനത്തില്‍ എനിക്ക് ബസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ വാങ്ങിത്തന്ന, എന്നെ നക്സലാക്കിയ, പോലീസിന്റെ അടി വാങ്ങിത്തന്ന ഇരുളടഞ്ഞ താഴ്വര ഞനും കുര്യന് സാറുമായി പങ്കുവച്ചു. കര്‍ത്തവ്യ ബോധമുളള ഒരു പൗരന് എന്ന നിലയില്‍ നമ്മള് വോട്ടു ചെയ്യുന്നു. വോട്ടു വാങ്ങി ജയിക്കുന്നവര്‍ കര്‍ത്തവ്യബോധമുളളവരും ദാസന്മാരുമായി ഇരിക്കേണ്ടവരാണ്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ യജമാന്മാരാകും സ്വജനപക്ഷപാതം വളര്‍ത്തി വോട്ടു ചെയ്തവരെ ദാസന്മാരാക്കുന്നു. പോലീസ്സ് അടക്കമുളളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറി അവരും പാവങ്ങളുടെ യജമാനന്മാരാകുന്നു. അതിനാല്‍ ഇന്നും കാണുന്നത് നിസ്വര്‍ത്ഥ സേവനമല്ല. ഈ നാടകത്തില്‍ ശക്തമായി തന്നെ ഇങ്ങനെയുളള വാദമുഖങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതാണ് ഈ നാടകം ഞങ്ങള്‍ തിരഞ്ഞെടുക്കുവാനുളള കാരണമെന്ന് കുര്യന് സാര്‍ പറഞ്ഞു. സമൂഹത്തില്‍ എഴുത്തുകാരന് ദുര്‍ബലനാകാന്‍ പാടില്ല. അവര്‍ ശക്തരാകുമ്പോഴണ് സമൂഹവും ശക്തരാകുന്നത്. ഞങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കുര്യന് സാറിന്റെ വിലപ്പെട്ട വാക്കുകള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നു. രാവിലെ തന്നെ റാഞ്ചിയിലെ വീട്ടിലേക്ക് തിരിച്ചു. എന്റെ യാത്രയെപ്പറ്റി ഞാനാരോടും പറഞ്ഞിരുന്നില്ല. മുറിക്കുള്ളില്‍ ഓമനയുടെ രണ്ടു കത്തുകള്‍ കിടപ്പുണ്ടായിരുന്നു.
ഒരു ദിവസം ഹോട്ടലില്‍ ചെല്ലുമ്പോഴാണറിയുന്നത് വളളിക്കുന്നവും ആനന്ദനും കൂടി കുട്ടന് എന്ന ചട്ടമ്പിയുമായി എന്നെ തേടി ഹോട്ടലില്‍ വന്നവിവരം. ഞാന്‍ അവരെ ഭയന്ന് ഒളിച്ചോടിയിരിക്കുന്നു. ഇതാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. അപ്പു അവരോട് സ്നേഹത്തോടെ പറഞ്ഞത് സോമന് ഇപ്പോള്‍ ഇങ്ങോട്ടു വരാറില്ല. എവിടെയെന്ന് ഞങ്ങള്‍ക്കറിയില്ല. നിങ്ങളുമായുളള പ്രശ്നം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞല്ലേ. വെറുതേ എന്തിനാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ആ പറഞ്ഞതൊന്നും അവരുടെ തലയില്‍ കയറിയില്ല. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണെന്ന് അപ്പുവിനറിയാം. അപ്പു ആ കാര്യം ജ്യേഷ്ഠനോട് പറഞ്ഞില്ല. വെറുതേ മറ്റുളളവരെ എന്തിന് ഇതിലേക്ക് വലിച്ചടണം. അതായിരുന്നു അയാളുടെ മനസ്സ്. അപ്പു പറഞ്ഞതൊന്നും ഞാന്‍ കാര്യമായി എടുക്കാതെ അടുക്കളയിലുളള സുരേഷിന്റെ അടുത്തേക്ക് നടന്നു. അയാള്‍ വലിയ ഇരുമ്പടുപ്പില്‍ ദോശയ്ക്കുളള മാവ് അതിലേക്ക് ഒഴിച്ച് ചട്ടുകം ഉപയോഗിച്ച് പരത്തിക്കൊണ്ടിരുന്നു. ഒരേ സമയം നാലു ദോശ അതില്‍ ചുട്ടെടുക്കാം. സുരേഷുമായ കുശലം പറഞ്ഞു കൊണ്ടിരിക്കേ അപ്പുവുമായി ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു. അയാള്‍ക്കൊപ്പം മറ്റു രണ്ടു പേരുമുണ്ടായിരുന്നു. അയാള്‍ അകത്തേക്കു വരുന്നതിനെ അപ്പു തടഞ്ഞെങ്കിലും ആ കൈ തട്ടിമാറ്റി അകത്തേക്കു വന്നു. ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു.
അയാള്‍ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ചോദിച്ചു, നീയാണോടാ സോമന്, അപ്പു മുമ്പു പറഞ്ഞയാള്‍ ഇയാളെന്ന് മനസ്സിലായി. ഞാന്‍ ശാന്തനായി ചോദിച്ചു, അങ്ങയെ മനസ്സിലായില്ല. എന്റെ പേര് കുട്ടന്. കേരളത്തില്‍ നിന്നു പുതിയൊരു അവതാരം വന്നു എന്നറിഞ്ഞു. കുറച്ചു നാളായി നിന്നെ ഞാന്‍ നോക്കി നടക്കുകയാ, എവിടെയാ നീ പോയി ഒളിച്ചേ. അപ്പു പിറകില്‍ നിന്നു അപേക്ഷിച്ചു. കുട്ടന് സാബ് വെറുതേ പ്രശ്നം ഉണ്ടാക്കരുത്. ഞാന്‍ അവിടെ നിന്ന് ഒന്നും പറയാതെ അയാളെ കാര്യമാക്കാതെ പുറത്തേക്ക് നടന്നു. അവന് തല്ലുണ്ടാക്കണമെങ്കില്‍ വിചാരണ നടത്തണമെങ്കില്‍ പുറത്താകട്ടെ. കടയ്ക്കുള്ളില്‍ വേണ്ട, കുട്ടന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഒട്ടും കൂസ്സാതെ മുന്നോട്ടു പോകുന്നവനെ ഒരു നിമിഷം നോക്കി. രക്ഷപ്പെടാനുളള ഭാവമാണ്. കടയ്ക്കുളളില്‍ ഏതാനം പേര് ആവേശത്തോടെ നോക്കിയിരുന്നു.
അപ്പുവിന്റെ കണ്ണുകളില്‍ അമ്പരപ്പു മാത്രമായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുംതോറും കുട്ടന് വിടുന്ന ഭാവമില്ല . മുന്നോട്ടു നടന്ന എന്റെ ഉടുപ്പിന്റെ കോളറില്‍ പിടിച്ച് കുട്ടന് അടുക്കള ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. തറയില്‍ വീണ എന്റെ മുഖഭാവം മാറി. കണ്ണുകളിലെ വെളിച്ചം കൂടുതല്‍ പ്രകാശിച്ചു. എഴുന്നേറ്റുചെന്ന് അടുപ്പില്‍ ചായക്ക് തിളച്ചു കിടന്ന ചൂടു വെളളം ഒരു മഗ്ഗിലെടുത്ത് മുന്നോട്ടു വന്ന അംഗരക്ഷകരുടെ മുഖത്തേക്ക് തെറപ്പിച്ചു. അതു കുട്ടന്റെ ദേഹത്തും വീണു. ചൂടു വെളളത്തിന്റെ പൊളളലില്‍ മുഴുകി നില്‍ക്കെ കരുത്തുളള ഒരു ഇടി കുട്ടന്റെ മൂക്കിന് കൊടുത്തു. മൂക്കിന് ഇടിച്ച ഇടി പല്ലിന് മുകളിലായി പോയി. അയാളുടെ പല്ല് ഒരെണ്ണം കൊഴിഞ്ഞു വീണു വായിലൂടെ രക്തമൊഴുകി. കൊഴുത്ത ചോര കണ്ടയാള്‍ ഭയന്നു. അംഗരക്ഷകരായി വന്നവര്‍ക്ക് ഇടിക്കു പകരം തൊഴിയാണ് കട്ടിയത്. കുട്ടനും തൊഴി കിട്ടി മലര്‍ന്നുവീണു. അവിടെ കിടന്ന കസേര മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അപ്പു കസേരയില്‍ പിടിച്ചിട്ട് പറഞ്ഞു. ഇനിയും തല്ലല്ലേ ചത്തു പോകും. കുട്ടനെ സഹായിക്കാനെത്തിയ അംഗരക്ഷകരും പ്രതീക്ഷിച്ചതല്ല സംഭവിച്ചതെന്ന് മനസ്സിലായി.
കിട്ടിയ ചവിട്ട് നാഭിക്കായിരുന്നെങ്കില്‍ ചത്തു പോകുമായിരുന്നു. അവര്‍ ഭയന്നു നടന്നു. കുട്ടനെ ഞാന്‍ പുറത്തേക്ക് വലിച്ചെറഞ്ഞിട്ട് ആക്രോശിച്ചു, നിന്നെയൊക്കെ ഇങ്ങോട്ടു വിട്ടവന്മാരോട് പറഞ്ഞേക്ക് അവന്മാര് പറയുന്നിടത്ത് ഞാന്‍ വരാമെന്ന്. കടയ്ക്കുളളിലുളളവര്‍ മിഴിച്ചു നോക്കിയതല്ലാതെ ശബ്ദിച്ചില്ല. കുട്ടനും കൂട്ടരും അവശരായി നടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ കടയ്ക്കുളളിലേക്ക് കടന്നത്. അപ്പുവും ഞാനും മൂകരായി ശങ്കയോടെ പരസ്പരം നോക്കി. അപ്പുവിന്റെ മനസ്സു നിറയെ നന്ദിയെങ്കിലും അസ്വസ്തമാണ്. ആ കണ്ണുകളില്‍ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഞാനീ കടയില്‍ വരുമ്പോഴൊക്കെ വഴക്കും അടിയും നടക്കുന്നു. അതും എന്നിലെ കുറ്റം കൊണ്ടല്ല എന്നിട്ടും ഞാനതില്‍ പങ്കാളിയാകുന്നു. സത്യം അതാണെങ്കിലും കടയുടെ മുതലാളിക്ക് അതൊക്കെ കച്ചവടത്തെ ബാധിക്കുന്ന കാര്യമാണ്.
നേരിയ വേദനയോടെയെങ്കിലും അപ്പുവിനോട് പറഞ്ഞു. ഇനിയും ഞാനീ കടയിലേക്ക് വരില്ല, വന്നാല്‍ ഇതൊക്കെ സംഭവിക്കും. വെറുതെ എന്തിനാ അപ്പു. അപ്പു സഹതാപത്തോടെ നോക്കി. സോമന് അങ്ങനെ ഒരു തീരുമാനമെടുക്കേണ്ട. ഗുണ്ട എന്നൊരു പേരുദോഷം വന്നത് സ്വന്തമായി ഉണ്ടാക്കിയതല്ല. ജോസഫ് സാറ് പറഞ്ഞു നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ടെന്ന് അതിലൊക്കെ ശ്രദ്ധിക്ക്. അപ്പുവിന്റെ മനസ്സില്‍ വാസുപിളള കടന്നു വന്നു. അനന്തിരവനെ തല്ലിയതിന് അമ്മാവന് വെറുതെ ഇരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ആ കാര്യം വെളിപ്പെടുത്താതെ ഇങ്ങോട്ടു വരാതിരിക്കാനായി പറഞ്ഞു, എഴുതുന്നവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നല്ലേ എഴുതുന്നേ. ഇനിയും ഇതൊക്കെ മറന്ന് മുറിക്കുളളിലിരുന്ന് എഴുത്. അപ്പോഴത്തെ ശ്രദ്ധ അതിലാ അപ്പു. ശരി ഞാനിറങ്ങുന്നു. കടയില്‍ നിന്നിറങ്ങി മഞ്ഞു കാറ്റിലൂടെ സെക്ടര്‍ മുന്നിലേക്ക് നടന്നു.
തുടര്‍ന്നുളള നാളുകളില്‍ ഞാന്‍ എഴുത്തും വായനയും തുടര്‍ന്നു. എനിക്ക് ബോക്കാറോയിലുളള കുര്യന് സാറിന്റെ കത്ത് കിട്ടി. അതിനൊപ്പം നോട്ടിസ്സുമുണ്ട്. നാടക രചന, ഗാനങ്ങള്‍ കാരൂര്‍ ഡാനി എന്നച്ചടിച്ചത് കണ്ടപ്പോള്‍ സന്തോഷം തോന്നി. നോട്ടിസ് അച്ചടിച്ചിരിക്കുന്നത് കൊല്‍ക്കെത്തയിലാണ്. എന്നെ നാടകം കാണാന്‍ ക്ഷണിച്ചിരിക്കുന്നു. രാവിലെ സര്‍ക്കാര്‍ വക ബസ്സില്‍ ബോക്കാറോയിലേക്ക് യാത്രതിരിച്ചു. ഉച്ച ഊണ് മുരളീധരന് നായരുടെ വീട്ടിലായിരുന്നു. വൈകിട്ട് നാടകം കാണാനിരിക്കുമ്പോള് എന്നെക്കുറിച്ച് കുര്യന് സാര്‍ വളരെ നന്നായി പ്രേക്ഷകരുടെ മുന്നില്‍ സംസാരിച്ചു. ആ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസമാണുണ്ടാക്കിയത്. ഈ നാടകത്തില്‍ പോലീസ്സിന്റെ ചെയ്തികളെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കലഹം നിലവിലുളള വ്യവസ്ഥിതിയോടെന്ന് കുര്യന് സാര്‍ പറഞ്ഞു. അത് എന്റെ വാക്കുകളായി തോന്നി.
പത്തില്‍ പഠിക്കുന്ന കാലം 1971ല്‍ എന്റെ സ്കൂളില്‍ ഞാന്‍ അഭിനയിച്ചത്, ബൊക്കാറോയില്‍ മറ്റൊരാള്‍ അഭിനയിച്ചു കാണുമെന്ന് പ്രതീക്ഷിച്ചതല്ല. കഥ ഇങ്ങനെ, സ്ഥലത്തെ പ്രമാണി ശങ്കരന് നായര്‍ പാടത്ത് നില്‍ക്കേ പാടത്ത് തൊഴില്‍ ചെയ്യുന്നയാള്‍ തലയില്‍ ചുമന്ന് കൊണ്ടു വന്ന ചാണകപ്പൊടി നടന്നുവന്ന വരമ്പില്‍ കാല് തെറ്റി അന്യന്റെ കണ്ടത്തില്‍ വീഴ്ത്തിയത് ഇഷ്ടപ്പെടാതെ ശങ്കരന് നായര്‍ ഓടിയെത്തി ജോലിക്കാരനെ തല്ലിയത് ഒപ്പം ജോലി ചെയ്തു കൊണ്ടിരുന്ന രാഘവന് ഇഷ്ടപ്പെട്ടില്ല. ഓടിച്ചെന്ന് ശങ്കരന് നായരെ ദൂരേക്ക് വലിച്ചെറിഞ്ഞു. അതു മനസ്സില്‍ കൊണ്ടു നടന്ന ശങ്കരന് നായര്‍ രാഘവനെ കുല മോഷ്ടിച്ചു എന്നപേരില്‍ കളള കേസ്സില്‍ കുരുക്കി.
പോലീസ് രാഘവനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പണം ഇഷ്ടാനുസരണം വാങ്ങിയ പോലീസ് നിരപരാധിയായ രാഘവന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇടച്ചു ചതച്ചു. രാഘവനെ ചില ബന്ധുക്കളുടെ സഹായത്താല്‍ പോലീസ്സില്‍ നിന്നു മോചിപ്പിക്കുന്നു. അയാള്‍ക്ക് നടക്കാനുളള ശക്തി പോലും നശിച്ചിരുന്നു. ഇടിയും തൊഴിയും ഏറ്റുവാങ്ങിയ രാഘവന് ഒരു രോഗിയായി മാറി. രണ്ടു കുഞ്ഞുങ്ങളേയും ഭാര്യയെയും പോറ്റാന്‍ ആരോഗ്യമില്ലാതെ ഒരു യാചകനായി മാറുന്നു. ഒടുവില്‍ ക്ഷയ രോഗം ബാധിച്ച് സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ രക്തം ഛര്‍ദ്ദിച്ച് മരിക്കുന്നതു കുഞ്ഞുങ്ങളും ഭാര്യയും കണ്ട് വാവിട്ട് കരയുന്ന രംഗം കണ്ട് കണ്ണു നിറഞ്ഞവര്‍ ധരാളമാണ്. പോലീസ്സിന്റെ ആന്തരികമായ അക്രമ വാസനയും, ഉത്തരവാദിത്വം, അച്ചടക്കം, കൈക്കൂലി, മദ്യ ഉപയോഗം, നീതി നിഷേധം, അങ്ങനെ പലതും സമൂഹത്തില്‍ ഭീതിയും ഭീഷണിയും മാത്രമല്ല, വാദിയെ പ്രതികളാക്കി കുറ്റവാളികളായി ചിത്രീകരിക്കുന്നു. നിലവിലുളള വ്യവസ്ഥതികള്‍ അധികാരികള്‍ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ അധികാരം ആധിപത്യം നടത്തുന്നുവെന്നാണ് നാടകം കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലായത്.
സത്യവും നീതിയുമില്ലാത്ത പോലീസ് ആരുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും, എന്ന് ജനത്തിന് മോചനമുണ്ടാകും എന്നും ഈ നാടകം ചോദിക്കുന്നുണ്ട്. പോലീസ് ഇങ്ങനെ അധപ്പതിക്കുന്നത് എന്തെന്നും, കുറ്റവാളിയായാലും അല്ലെങ്കിലും ഒരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ പോലീസ്സിന് എന്തധികാരമെന്നുമാണ് നാടകം കണ്ടവരില്‍ പലര്‍ക്കും തോന്നിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ ഓരോ കോണിലും ഇതാണ് സംഭവിക്കുന്നത്. പോലീസ്സിന്റെ ഈ പ്രാകൃത സ്വഭാവം കാടിന്റെ നിയമമെന്നും നാട് ഭരിക്കുന്നവര്‍ കാട്ടു രാജാക്കന്മാരായാല് കാടിന്റെ അക്രമാസക്തി വര്‍ദ്ധിച്ച് നിരപരാധികള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുമെന്ന പാഠമാണ് ഇരുളടഞ്ഞ താഴ്വര എന്ന സംഗീത നാടകം പഠിപ്പിക്കുന്നത്. അന്നത്തെ രാത്രിയില്‍ തന്നെ കുര്യന് സാര്‍ എനിക്ക് നൂറു രൂപ തന്നിട്ട് പറഞ്ഞു, ഇതുപോലുളള അധികാര ഭ്രാന്തന്മാര്ക്കും മതഭ്രാന്തന്മാര്ക്കും എതിരെ ഇനിയും എഴുതണം. പാവങ്ങളെല്ലാം ഇന്നും ദാരിദ്രത്തിന്റേയും ഭയത്തിന്റേയും നിഴലിലാണ് ജീവിക്കുന്നത്. മരണവും അരാജകത്വവും നമ്മെ തുറിച്ചു നോക്കുകയാണ്. മനുഷ്യര്‍ എത്ര നാളിങ്ങനെ വഞ്ചിതരായി ജീവിക്കും. കുര്യന്‍സാറില്‍ ഒരു നല്ല മനുഷ്യന് ജീവിക്കുന്നതായി എനിക്ക് തോന്നി. എത്രമാത്രം വെറുപ്പാണ് ആ മുഖത്ത് നിഴലിക്കുന്നത്. ആ രാത്രി അവിടെ താമസ്സിച്ചിട്ട് രാവിലെ തന്നെ ഞാന്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.
റാഞ്ചിയില്‍ ബസ്സിറങ്ങി ആദ്യം പോയത് റാഞ്ചി എക്സ്പ്രസ്സിലെ അച്ചന്‍കുഞ്ഞിനെ കാണാനാണ്. റാഞ്ചിയില്‍ പോകുമ്പോഴൊക്കെ അച്ചന്‍കുഞ്ഞിനെ കാണുക പതിവാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റാഞ്ചിയിലും എന്റെ നാടകം അരങ്ങേറി. നാടകം കണ്ട് പുറത്തിറങ്ങി നില്ക്കുമ്പോള് കുട്ടന്റെ അമ്മാവന് വാസുപിളള എന്നെ പരിചയപ്പെടാനെത്തി. ആദ്യം അയാള്‍ സംസാരിച്ചു തുടങ്ങിയത് ഭീഷണിയുടെ സ്വരത്തിലാണ്. നീ ഇവിടെ വന്നത് ജീവിക്കാനൊ അതോ മരിക്കാനോ. തെല്ല് പരിഹാസം നിറഞ്ഞ ആ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി, ഞാനിവിടെ വന്നത് നിങ്ങളെപ്പോലെ ജീവിക്കാനാണ്. പിന്നെ ഇവിടുത്തെ ചില ഗുണ്ടകള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ നേരിടാന്‍ ഞാന്‍ തയാറാണ്. അപ്പോള്‍ നോക്കാം ആരാണ് കൊല്ലപ്പെടുന്നത് എന്ന്. അതുകൊണ്ട് ഈ പരിഹാസവും അട്ടഹാസവും ഒന്നും എന്നോടു വേണ്ട. വാസുപിളളയുടെ മുഖമൊന്ന് ചൂളി. മനസ്സ് മന്ത്രിച്ചു ഇവന് എന്നെ കൂടിയാണ് വെല്ലുവിളച്ചിരിക്കുന്നത്. മറ്റുളളവര്‍ പറയുന്നതു പോലെ ഇവനത്ര നിസ്സാരക്കാരനല്ലെന്ന് നേരിലും ബോധ്യപ്പെട്ടിരിക്കുന്നു. ഓരോ സംഭവങ്ങള്‍ പഠിക്കുമ്പോള്‍ എല്ലാവരും വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തത്. അനന്തിരവനും അതു തന്നെ കാണിച്ചു.
ഇന്നുവരെ അനീതിക്ക് ഞാനും കൂട്ടുനിന്നിട്ടില്ല. അത് വിശ്വസനീയമായ രീതിയില്‍ സ്നേഹത്തോടെ പറഞ്ഞത് അക്ഷമനായി നിന്ന് കേട്ടു ഞാന്‍ പറഞ്ഞു. ചേട്ട എനിക്ക് ആരോടും ഒരു പിണക്കവുമില്ല. തെറ്റു ചെയ്യാത്ത ഞനെന്തിനു പിണങ്ങണം. വാസുപിളള സ്വന്തം മാന്യത നഷ്ടപ്പെടുത്താതെ എല്ലാവരും സ്നേഹത്തോടെ കഴിയണമെന്ന് പറഞ്ഞിട്ട് മടങ്ങി. അയാള്‍ക്ക് അപ്പോഴുമറിയില്ലായിരുന്നു നാടകം എന്റേതെന്ന്. അതിലെ പേര് കാരൂര്‍ ഡാനിയണ്, സോമനല്ല. ഞാനൊട്ടു പറയാനും പോയില്ല. ഞാന്‍ ജോസഫ് ചേട്ടനെ തേടി അകത്തേക്ക് നടന്നു. ജ്യേഷ്ഠനും കുടുംബവും നാടകം കാണാനുണ്ടായിരുന്നു. നാടകം മാത്രമല്ല നാട്ടിലെ ഓണമടക്കം റഞ്ചിയിലെ മലയാളികള്‍ ആഘോഷങ്ങളായിട്ടാണ് കൊണ്ടാടുന്നത്. നാടകം കാണാന്‍ പോലും എല്ലാവരും എത്തുന്നത് ഒരപൂര്‍വ്വ കാഴ്ച്ചയായിട്ടാണ് ഞാന്‍ കണ്ടത്.
ദുര്‍വ്വയിലും, സെക്ടര്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലും മലയാളികള്‍ നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ ഞാന്‍ വീടിന്റെ കാവല്‍ക്കാരനായി മാസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു രാത്രിയില്‍ വാളിനു വെട്ടേറ്റ് ഞാന്‍ വീണു.
ന്യൂസ് ഡെസ്ക്
സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ശനിയാഴ്ച വരെ നിറുത്തി വച്ചതിനേത്തുടർന്നാണിത്. ടിക്കറ്റ് എടുത്തവർക്ക് മുംബൈ വരെ പോകാനുള്ള സൗകര്യം അത്യാവശ്യമെങ്കിൽ ഇത്തിഹാദ് എയർലൈൻ നല്‍കുന്നതായി അറിയുന്നുണ്ട്. പിന്നീടുള്ള യാത്ര സ്വന്തം റിസ്കിലായിരിക്കും. എമിറേറ്റ്സും ഇത്തിഹാദും ഈ ഞായറാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് കരുതുന്നു. കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരിക്കുന്നവർ വീട്ടിൽ നിന്ന് തിരിക്കുന്നതിനു മുൻപ് എയർലൈനുകളെ ബന്ധപ്പെടേണ്ടതാണ്.
ന്യൂസ് ഡെസ്ക്
പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
ആർമിയുടെ 69 സൈനികരും നൂറനാട് ഐടിബിപിയിലെ 37 സേനാംഗങ്ങും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പലരും വീടിന്റെ ടെറസുകളിൽ ആണ് കഴിയുന്നത്. റാന്നി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ താലൂക്കുകളിൽ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി കുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്. കുടുങ്ങിയവരിൽ പലരും ഭക്ഷണം കിട്ടാത്തതിനാൽ അവശരാണ്. രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.
ന്യൂസ് ഡെസ്ക്
കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.
ഇടുക്കിയടക്കുള്ള നിരവധി ഡാമുകൾ നിറഞ്ഞപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രളയം മൂലം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. 49 ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടു. വീടുകളും വസ്തുവകകളും കൃഷിയും വൻതോതിൽ നശിച്ചു. 215 സ്ഥലങ്ങളിൽ ഉരുൾ പൊട്ടി. പലയിടങ്ങളിലും അടിയന്തിരമായി സൈന്യമിറങ്ങി. സംസ്ഥാനത്തെ 34 ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കര കവിഞ്ഞ് ഒഴുകുകയാണ്. 8316 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ചെറുതോണി ഡാമിന്റെ ആറു ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തി. ഷട്ടറുകൾ തുറന്നു ജലനിരപ്പ് നിയന്ത്രിച്ചെങ്കിലും കനത്ത മഴ തുടർന്നത് കണക്ക് കൂട്ടലുകൾ തെറ്റിച്ചു.
ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയും കടന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. മുല്ലപ്പെരിയാർ തുറന്നാൽ അവിടുന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി ഡാമിൽ എത്തിച്ചേരും. നിലവിൽ ആറു ഷട്ടറുകൾ ചെറുതോണി ഡാമിൽ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ നേരത്തെ തന്നെ തുറന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
ബുധനാഴ്ച രാവിലെ 2.35ന് മുല്ലപ്പെരിയാറിന്റെ സ്പിൽവേ തമിഴ്നാട് തുറന്നു. 13 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയ തമിഴ്നാട് പ്രളയജലം കേരളത്തിലേക്ക് തുറന്നു വിട്ടു. അല്പസമയത്തിനു ശേഷം ഷട്ടറുകൾ വീണ്ടും താഴ്ത്തി ജലനിരപ്പ് 142 അടിയാക്കി തമിഴ്നാട് ഡാമിന്റെ ബലം പരീക്ഷിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.
മലയാളം യുകെ ന്യൂസ് ടീം.
സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.
പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.
രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്‍കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…
അദ്ധ്യായം – 15
വസൂരിയും രാത്രിയിലെ കളളനും
നേഴ്സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല് പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്നേഹവായ്പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ അതായിരുന്നു ഓമനയുടെ മനസ്സില്‍. ഭാഗ്യത്തിന് അമ്മാമ്മ ജോലിയിലും കുട്ടികള്‍ സ്കൂളിലും പോയിരിക്കുന്നു. ഇവിടെ വന്നത് ഒരവിവേകമാണെന്ന് തോന്നുന്നില്ല. ഞാന്‍ അടുത്തയാഴ്ച്ച അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയല്ലേ. കാണാതിരിക്കാന്‍ കഴിയില്ല. എനിക്കും കാണണമെന്നുണ്ടായിരുന്നു. ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ആഗ്രഹം സഫലമായതില്‍ മനസ്സാകെ തിളങ്ങി. ചിന്നമ്മ ചോദിച്ചു, സോമന് ചായ വേണോ അതോ കാപ്പിയോ. ചായ മതിയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ ചോദിച്ചു നിന്റെ ഈ അമ്മാമ്മയ്ക്ക് എന്നോട് വെറുപ്പൊന്നുമില്ലേ. ഈ കാര്യത്തില്‍ ചിന്നമ്മ എന്റെ ഒപ്പമാണ്. എന്താ ഇന്നു ജോലിക്കു പോയില്ലേ . എന്റെ വരവിന്റെ ഉദ്ദേശശുദ്ധി ഞാന്‍ വെളിപ്പെടുത്തി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രണയിനിയെ കണ്ട് യാത്രാ മംഗളങ്ങള്‍ നേരാനാണ് വന്നത്. ഒരു ദിവസത്തെ അവധിയെടുത്തു. ഓമനയുടെ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു. മനസ്സില്‍ കരുതിയത് ജ്യേഷ്ഠത്തി കാണെണ്ടെന്നായിരുന്നു. അതിനു ഞാന്‍ കണ്ടു പിടിച്ച കുറുക്കുവഴി ഓമന പോകുന്നതിന് മുമ്പ് ഒരു ക്ഷമാപണം നടത്താനാണ് വന്നത്. ചിന്നമ്മ ചായയും ബിസ്കറ്റും കൊണ്ടു വന്നിട്ട് അകത്തേക്ക് പോയി. ഓമനയുടെ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ ഞാന്‍ കേട്ടിരുന്നു. അതില്‍ നിറഞ്ഞു നിന്നിരുന്നത് കാമുകിയുടെ വാക്കുകളേക്കാള്‍ ഒരമ്മയുടെ ശാസനയായിരുന്നു.
നമുക്ക് ചില ലക്ഷ്യങ്ങളുണ്ട് ആ ലക്ഷ്യത്തിലെത്താന്‍ സ്വപ്നങ്ങള്‍ മാത്രം പോര. കഠിനാധ്വാനവും ആവശ്യമാണ്. മറ്റുളളവര്‍ക്കാവശ്യം സ്നേഹമാണ്, കളളവും ചതിയും ഭീഷണിയുമല്ല. തീര്‍ച്ചയായും നമ്മള് പൊരുതേണ്ടത് തിന്മകളോട് തന്നെയാണ്. ദൈവം അതിനു തന്നിരിക്കുന്ന ഏറ്റവും വലിയ ആയുധമല്ലേ അക്ഷരങ്ങള്‍. ഓമനയെ കണ്ടത് വലിയൊരു സൗഭാഗ്യമായി തോന്നി. പ്രണയത്തെ അവിവേകമായി അവള് കാണുന്നില്ല. അതിനെ വിവേകപൂര്‍വ്വം മനസ്സിലാക്കുകയാണ് വേണ്ടത്. അവസാനമായി അവള് വീണ്ടും ഓര്‍മിപ്പിച്ചു, മോഹം തന്നിട്ട് നിരാശപ്പെടുത്തരുത്. അതു മരണത്തിലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഞങ്ങളുടെ കണ്ണുകള്‍ പൂര്‍വ്വാധികം സന്തോഷത്തോടെ വിടര്‍ന്നു. യാത്ര പറയിന്നതിന് മുമ്പ് ഞാനവളെ ഗാഢമായി പുണര്‍ന്ന് ചുംബിച്ചു. അതവളില്‍ രോമാഞ്ചമുണ്ടാക്കി. അതവള് പ്രതീക്ഷിച്ചിരുന്നതല്ല. സ്നേഹം ഹൃദയത്തിലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹൃദയ വ്യഥയോടെ ഞാന്‍ യാത്ര പറഞ്ഞു.
അവടെ നിന്നു വീണ്ടും കിഴക്കോട്ടു നടന്നു. മനസ്സു നിറയെ ഹൃദയത്ത സ്പര്‍ശിച്ച അനുഭവങ്ങളായിരുന്നു. ആകാശത്ത് സൂര്യന് മഞ്ഞിനെയകറ്റി തെളിഞ്ഞുനിന്നു. ഞാന്‍ നടന്നു നടന്ന് എത്തിയത് വലിയൊരു മൈതാനത്തായിരുന്നു. അതിനടുത്തായി എന്തോ വലിയ സ്ഥാപനങ്ങള്‍ ഉളളതായി കണ്ടു. ഏതാനും കുട്ടികള്‍ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ പുല്‍ത്തകിടിയില്‍ ഇരുന്നു. കണ്ണുകളില്‍ ആനന്ദവും ഹൃദയത്തില്‍ ഞങ്ങളുടെ ഗാഢമായ ആലിംഗനവും ചുംബനവും തലോടി നിന്നു. എനിക്കടുത്തായി ഏതാനം പ്രാവുകള്‍ കഴുത്തും തലയും ചുണ്ടുകളും കുലുക്കി എന്തോ കൊത്തിതിന്നുന്നു. അതില്‍ രണ്ടു പ്രാവുകള്‍ ഒന്നിനു പിറകെ ഒന്നായി മത്സരിച്ച് നടക്കുന്നു. ഞാനതിനെ ഉറ്റു നോക്കി. മറ്റുളളവരില്‍ നിന്ന് ഇവര്‍ മാത്രം എന്താണ് മാറി നടക്കുന്നത്. ശരീരപ്രകൃതിയില്‍ പെണ്‍പ്രാവിനേക്കാള്‍ വലിപ്പം ആണ്‍പ്രാവിനാണ്. അത് പിറകെ നടന്ന് പെണ്പ്രാവിന്റെ പുറത്ത് കൊത്തുന്നുണ്ട്. അര മണിക്കൂറോളം മത്സരിച്ച് നടക്കുമ്പോള്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് നാടന്‍ പെണ്ണിനെപ്പോലെ പെണ്പ്രാവ് നാണിച്ചു നടക്കുകയായിരുന്നു എന്നു അവര്‍ നടക്കുമ്പോഴൊക്കെ എന്തോ പ്രണയരഹസ്യങ്ങള്‍ മന്ത്രിക്കുകയായിരുന്നു.രക്ത നിറമുളള അവരുടെ കുഞ്ഞു കാലുകള്‍കൊണ്ട് ഇത്രമാത്രം എങ്ങനെ നടക്കാന്‍ കഴിയുന്നുവെന്ന് ഞാന്‍ ചിന്തിച്ചുപോയി. പ്രാവുകള്‍ പോലും വെറുതേ അലഞ്ഞു നടക്കുന്നില്ല. മനഷ്യരെ പോലെ പ്രണയവും അവരിലുണ്ട് .അതിനായി എത്ര ദൂരം നടക്കാനും അവര്‍ ഒരുക്കമാണ്. മനഷ്യന്റെ പ്രണയദൂരം എത്രയാണ്. ആ പ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത് ഞാന്‍ നോക്കിയിരുന്നു. എന്നിലെ ഉദാസീനതകള്‍ മാറി കൂടുതല്‍ ആത്മവിശ്വാസം വളര്‍ന്നു. ഞാന്‍ അപ്പുവിനേയും സെയിനുവിനേയും കാണാന്‍ ഹോട്ടലിലേക്ക് നടന്നു. ഗുണ്ടകളുമായുളള ഏറ്റുമുട്ടലിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അപ്പു പറഞ്ഞത്. സമയമുളളപ്പോള്‍ ഹോട്ടലിലും വരണമെന്ന് അപ്പു ഉപദേശിച്ചു. ചായ കുടിച്ചിട്ട് ഞാന്‍ ഹാട്ടിയായിലേക്ക് യാത്ര തിരിച്ചു.
ഓമനയുടെ കത്തുകള്‍ എല്ലാ ആഴ്ചയും ഹട്ടിയായിലെ ജനറല്‍ ഫേബ്രിക്കോ എന്ന കമ്പനിയിലേക്കു വന്നു തുടങ്ങി.അതിനെല്ലാം മറുപടി അയച്ചു. ഞങ്ങളുടെ പ്രണയം മറ്റാരുമറിയാതെ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഓരോ കത്തുകളും എനിക്ക് ആശ്വാസം മാത്രമല്ല സ്നേഹവും കരുണയും നല്‍കുന്നതായിരുന്നു. എന്നെപ്പോലെ ധാരാളം കുറവുകള്‍ ചൂണ്ടിക്കാണിക്കാനുളള ഒരാളെ സാധാരണ ഒരു പെണ്ണും ഇഷ്ടപ്പെടില്ല. എനിക്കും അത് സങ്കല്പിക്കാന് കഴിയുന്നതായിരുന്നില്ല. എന്താണ് എന്നിലെ നന്മകള്, പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാന്‍ എന്നിലുളള ആകര്‍ഷകത്വം എത്ര പരിശോധിച്ചിട്ടും എനിക്ക് മനസ്സിലായില്ല. നാട്ടില്‍ ഒരു വഴക്കാളിയെന്ന് സ്കൂള്‍- കോളജ് സുന്ദരികളായ കുഞ്ഞുമോള്‍, അമ്മിണി, രാധ, സൂസ്സന്, മേഴ്സി, മോളി അങ്ങനെ പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. മറ്റുളളവരുമായി ഇണങ്ങുന്ന സ്വഭാവം അന്നുമില്ലായിരുന്നിട്ടും എന്നോട് ഇണങ്ങാന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. അവരൊക്കെ ഗ്രാമീണ സൗന്ദര്യമുളളവരായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ഓമനയില്‍ കണ്ട ഒരു പ്രത്യേകത വിവേകവും സഹാനുഭൂതിയും അടയുറച്ച തീരുമാനങ്ങളുമാണ്. സ്വന്തം ജ്യേഷ്ഠത്തി എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായിട്ടാണ് അവളുടെ തീരുമാനം വന്നത്. സാധാരണ സ്ത്രീകള്‍ക്ക് ഇല്ലാത്ത വ്യക്തിത്വമാണ് ഞാനവിടെ കണ്ടത്. അവിടെ സ്നേഹത്തിന്റെ സംഗീതമാണുയര്‍ന്നത്. കഴിഞ്ഞ കത്തിലൂടെ എഴുതിയത് ജീവിതം പടുത്തുയര്‍ത്താനുളളതാണ് പൊളിച്ചു മാറ്റാനുളളതല്ല. കൊടുങ്കാറ്റിനെ തകര്‍ക്കാന്‍ കഴിയാത്തതു പോലെ യഥാര്‍ത്ഥ സ്നേഹത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ചത് ഓമനയാണ്.
രാജുവിനൊപ്പം ഉണ്ടും ഉറങ്ങിയും മുന്നോട്ടു പോകുമ്പോഴാണ് എനിക്ക് ശരീര വേദനയും മാറാത്ത പനിയുമുണ്ടായത്. ഏതാനം ദിവസങ്ങള്‍ ജോലിക്കു പോകാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ശരീരത്ത് അങ്ങിങ്ങായി വസൂരി പോലെ മുഴച്ചു നിന്നു. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ശരീരത്തിന് സുഖമില്ലാതിരുന്നിട്ടും ഓമനയ്ക്ക് കത്ത് അയച്ചു. ഇനിയും ഈ അഡ്രസ്സില്‍ കത്തയയ്ക്കരുത്. വസൂരിയെന്നാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജു ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചു. അന്ന് ഓഫിസ്സുകളില്‍ മാത്രമാണ് ഫോണുളളത്. ഇന്നുതന്നെ ദുര്‍വ്വയിലേക്ക് പോകും. ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം രാജുവിന്റെ അമ്മാവനും ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരനുമായ ജോയിയുടെ ക്വാര്‍ട്ടറിലേക്ക് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ എന്നെ കൊണ്ടുപോയി. ദുര്‍വ്വയില്‍ ചെല്ലുമ്പോള്‍ ജ്യേഷ്ഠനും അവിടെയുണ്ടായിരുന്നു. ജോയിയുടെ ഭാര്യ ചിന്നമ്മ എന്നെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അവര്‍ക്കു മൂന്നു കുട്ടികളാണ്. ജോയിക്ക് ദുബായിയിലാണ് ജോലി. എച്ച്. ഈ. സി യില്‍ ക്രയിന്‍ ഓപ്പറേറ്ററാണ്. എതാനം മാസത്തെ അവധി എടുത്താണ് അങ്ങോട്ട് പോയത്.
രാജു എന്നെ വിട്ടിട്ട് മടങ്ങി ഒപ്പം ജ്യേഷ്ഠനും. എന്തുകൊണ്ടാണ് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എനിക്ക് അഭയം തരാതിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ എനിക്ക് വച്ചു വിളമ്പാനും അവിടെ കിടത്താനും ജ്യേഷ്ഠത്തിക്ക് താല്പര്യം കാണില്ലായിരിക്കും. അതല്ലെങ്കില്‍ വസ്സൂരിയെ ഭയക്കുന്നുണ്ടകും. എന്നിലെ സന്തോഷമെല്ലാം ചോര്‍ന്നു കൊണ്ടിരുന്നു. സെയിന്‍ നാട്ടിലേക്ക് മടങ്ങിയതായി അപ്പോഴാണ് ഞാനറിഞ്ഞത്. അവനെ നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ക്ഷണിച്ചെന്നും ഉടനടി ചെല്ലണമെന്നും ടെലിഗ്രാം വന്നതായി ജ്യേഷ്ഠന് പറഞ്ഞറിഞ്ഞു. ചിന്നമ്മയുടെ കുട്ടികള്‍ ഞാന്‍ കിടന്നിരുന്ന കട്ടലില്‍ നിന്ന് മാറിയാണ് നടന്നത്. ചിന്നമ്മക്ക് വസൂരി വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് പകരാതിരിക്കാനാണ് അല്പം അകല്‍ച്ച അവര്‍ പാലിച്ചത്. എന്തായാലും ലഭിച്ച സൗകര്യങ്ങള്‍ നന്നായി.
ദിവസങ്ങള്‍ കഴിയുന്തോറും ശരീരത്ത് ചെറുതും വലുതുമായ പോളങ്ങള്‍ മുളച്ചു പൊന്തി. കൊതുകു കയറാതിരിക്കാന്‍ കൊതുകു വലയുണ്ടായിരുന്നു. കട്ടിലിനു മുന്നിലെ മേശപ്പുറത്ത് എനിക്ക് കഞ്ഞിയും പഴവര്‍ഗ്ഗങ്ങളും ചിന്നമ്മ യാതൊരു മടിയുമില്ലാതെ തന്നുകൊണ്ടിരുന്നു. രോഗ കിടക്കയിലും ചിന്നമ്മാമ്മ എനിക്ക് ആശ്വാസമായിരുന്നു. ജ്യേഷ്ഠന് ഇടക്കിടെ വന്നു പോയെങ്കിലും ജ്യേഷ്ഠത്തി ഒരിക്കല്‍ പോലും അവിടേക്ക് വന്നില്ല. എന്റെ ഒരോ ദിനങ്ങളും വിളറിയും വെളുത്തും മുന്നോട്ടു പോയി. ഇങ്ങനെയുളള അസുഖങ്ങള്‍ ഒരു തടവറ ജീവിതം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ശരീരം മെലിഞ്ഞു കൊണ്ടിരുന്നു. രോഗങ്ങള്‍ വന്നാല്‍ വിഷമിച്ചിട്ട് ഫലമില്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.
ഒരു ദിനം കണ്ണുകളടച്ച് വിഷമത്തോടെ കിടക്കുമ്പോഴാണ്. എന്റെ കാതില്‍ ഒരു സ്വപ്നം പോലെ ആ വാക്കുകള്‍ പതിഞ്ഞത്. ഹലോ ഉറക്കമാണോ. ഓമന പുഞ്ചിരിച്ചു കൊണ്ട് ചിന്നമ്മാമ്മക്ക് ഒപ്പം മുറിക്കുള്ളില്‍ നില്ക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു പതുക്കെ മുകളിലേക്ക് ഉയര്‍ന്ന് കൊതുകുവലക്കുള്ളിലൂടെ മന്ദഹാസം ചൊരിഞ്ഞു നില്ക്കുന്ന ഓമനയെ കണ്ടു. മനസ്സിലെ അനുരാഗം വര്‍ദ്ധിച്ചു. എന്റെ വികൃതരൂപം കാണാന്‍ എന്തിന് വന്നു എന്നും ചിന്തിച്ചു. അവളുടെ അരുണിമ കലര്‍ന്ന കണ്ണുകളിലേക്ക് വിശ്വസിക്കാനാവാതെ നോക്കിയിരുന്നു. ചിന്നമ്മാമ്മ അകത്തേക്കു പോയി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു, ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നു. ഇതു പകര്‍ച്ചവ്യാധി എന്നറിയില്ലേ?. അതൊന്നും കാര്യമാക്കാതെയവള്‍ പറഞ്ഞു. എനിക്കും വരുന്നെങ്കില്‍ വരട്ടെ. അവള് കൊതുകുവല ഉയര്‍ത്തി എന്നെ കണ്ടു. എന്നെ അത് ആശ്ചര്യപ്പെടുത്തി. മുഖത്തെല്ലാം കറുത്ത പോളങ്ങള്‍ പൊങ്ങിയിരുന്നു.
കയ്യിലിരുന്ന കെ.ഇ. മത്തായി (പാറപ്പുറത്തിന്റെ) പണിതീരാത്ത വീട് എന്ന നോവല്‍ എന്നെ ഏല്പിച്ചിട്ട് കസേരയിലിരുന്നു. മനുഷ്യന്റെ തൊലിയുടെ നിറവും അതിനു മുകളിലുളള പ്രണയത്തേക്കാള്‍ മനഷ്യാത്മാവിലേക്കാണ് അവള് യാതൊരു വൈമനസ്യവും കാട്ടാതെ കടന്നു വന്നത്. ഒരു സുഖസ്മൃതിയിലെന്നപോലെ ഞാനിരുന്നു. സാഹിത്യകൃതികള്‍ ധാരാളമായി വായിക്കാനിഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. മറ്റുളള പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്ഥയാക്കുന്നതും ആ അറിവാണ്. അങ്ങനെയുളളവര്‍ വിശുദ്ധിയുളള ആത്മാവിനെ തിരിച്ചറിയുന്നവരാണ്. ഈശ്വരഹിതമറിഞ്ഞു ജീവിക്കുന്നവര്‍. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ഇവിടെയുണ്ടെന്ന് ആരു പറഞ്ഞു. ചിന്നമ്മാമ്മയെ ഇതിനു മുമ്പ് അറിയുമോ. അവളുടെ മറുപടി, ഇവിടെയെന്നറിഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന കുരുവിളയുടെ അനുജത്തി ലീലാമ്മയില്‍ നിന്നാണ്. പുസ്തകങ്ങളുടെ താളുകള്‍ മറിക്കുന്നതു പോലെ ദുര്‍വ്വയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രധാന കാരണം തന്റെ പ്രിയതമന് ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ, തന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നുണ്ടോ ഇതൊക്കെ അറിയാനാണ്. ചിന്നമ്മാമ്മയും തങ്കമ്മാമ്മയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പത്തനാപുരത്തുകാരാകുമ്പോള്‍ ഒരല്പം സ്നേഹം കൂടില്ലേ. ഞാന്‍ സംശയത്തോടെ ചോദിച്ചു, എന്നെ കാണാനാണ് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നറിഞ്ഞാല്‍ അതു പ്രശ്നമാകില്ലേ?. എന്റെ മാഷേ ബുദ്ധിയുളള ഒരു പെണ്ണിന് ലോകത്ത് ആരേയും കബളിപ്പിക്കാം, തെറ്റിധരിപ്പിക്കാം. ഇന്ന് ശനി. ഞാന്‍ രാവിലെ ആറു മണിക്കു തന്നെ അവിടുത്തെ മേട്രന്റെ അനുമതി വാങ്ങി സൈക്കിള്‍ റിക്ഷയില്‍ കയറി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. അസുഖമായി കഴിയുന്ന എന്റെ ജ്യേഷ്ഠത്തിയെ കാണാന്‍ ഹസാരിബാഗില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സ് കയറുന്നു. വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയോ ജ്യേഷ്ഠനോ വീട്ടിലില്ല. അവര്‍ ജോലി സ്ഥലത്താണ്. അവിടുത്തെ അമ്മാമ്മയോട് ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്ന് കളളം പറഞ്ഞു പുറത്തു ചാടി.
ഇവിടുത്തെ അമ്മാമ്മ ഞാനിവിടെ വന്നുവെന്ന് പറഞ്ഞാല്‍ തന്നെ ഞാനിവിടെ കാണത്തില്ല. കാരണം നാളെ ഉച്ചയ്ക്ക് ഞാനെന്റെ പാട്ടിന് പോകില്ലേ. അസുഖമായി കിടക്കുന്നത് ജ്യേഷ്ഠത്തിയല്ലെന്ന് നമുക്കല്ലേ അറയൂ. എന്റെ ഈ കൊച്ചു കളളം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടോ. ഒരു രാത്രി കൊണ്ട് എന്റെ ജ്യേഷ്ഠത്തി ഒന്നുമറിയില്ല. ഇനിയും ഇവിടുത്തെ അമ്മാമ്മ ഇവര്‍ക്ക് എന്താണ് ഇത്രമാത്രം സംസാരിക്കാനുളളത് എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമുണ്ട്. ചിന്നമ്മാമ്മയെ കാണാന്‍ വന്നപ്പോഴാണറിയുന്നത് എന്റെ കൂടെ പഠിച്ചയാള്‍ അസുഖമായി കിടക്കുന്നത്. എനിക്ക് ഉളളാലെ ചിരിവന്നു. എത്ര ഭംഗിയായിട്ടാണ് ഓരോ ഭാഗങ്ങളും അവതരിപ്പിക്കുന്നത്. ഇവളെ പോലെയായിരിക്കുമോ എല്ലാ പെണ്ണുങ്ങളും. ആപത്തില്‍ കിടക്കുന്നവരല്ലേ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ മെനയുന്നത്. ഞങ്ങള്‍ക്കു ചുറ്റും ആപത്തു മാത്രമല്ല, അന്ധകാരവും നിറഞ്ഞു നില്‍ക്കുകയാണ്. മടങ്ങിപോകുന്നതിനു മുമ്പായി പറഞ്ഞു, ഇതൊന്നും കണ്ട് വിഷമിക്കരുത്, ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുകളുണ്ടാകും, മുറിവുണങ്ങാന്‍ അതൊക്കെ തുടച്ച് പൗഡറിടണം. ഈ അസുഖത്തിന് പ്രധാനമായി വേണ്ടത് വിശ്രമമാണ്. അതൊക്കെ കഴിഞ്ഞു മതി ജോലി. ആദ്യം സ്വന്തം ശരീരവും മനസ്സുമാണ് സൂക്ഷിക്കേണ്ടത്. പരിപൂര്‍ണ സൗഖ്യം വന്നതിനു ശേഷം കത്തെഴുതിയാല്‍ മതി. അവള് യാത്ര പറഞ്ഞു. ഈ ലോകത്ത് അവളേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്നു തോന്നി.
ഒരു മാസത്തിലധികം ഞാന്‍ രോഗ ശയ്യയില്‍ കഴിഞ്ഞു. ശരീര ക്ഷീണം നന്നായിട്ടുണ്ട്. ഓമനയ്ക്ക് കത്തയച്ചു. മറുപടി ലഭിക്കാന്‍ എനിക്കൊരു അഡ്രസ്സ് ഇല്ലായിരുന്നു. വീണ്ടും വിശ്രമം വേണമെന്ന് പലരും ഉപദേശിച്ചു. ഹട്ടിയായിലെ ജോലി ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ കൂട്ടുകാരന് കാപ്പില്‍- ഓച്ചിറ തോമസ് നാട്ടില്‍ പോകുന്നത്. എന്നോട് അവിടെ കാവലായി കിടക്കണമെന്ന് ജ്യേഷ്ഠന് ആവശ്യപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കിലും ഞാനത് നിരസ്സിച്ചില്ല. ഒരു നിബന്ധന മാത്രം ഒരു മാസം കഴിയാനുളള ചെലവിനുളള കാശ് തരണം. അസുഖമായി കിടന്നപ്പോള്‍ പരിചരിച്ചതാണ്. ഒരാവശ്യം പറയുമ്പോള്‍ അതിനെ തളളിക്കളയാന്‍ പറ്റില്ല. ഇനിയും ഇവരേയോ ജ്യേഷ്ഠനേയോ ബുദ്ധിമുട്ടിക്കേണ്ടതില്ല. അതായിരുന്നു എന്റെ മനസ്സില്‍ തുടിച്ചു നിന്നിരുന്നത്. ഞാനങ്ങനെ എന്റെ ബാഗുമായി താമസം മാറ്റി.
ഓമനയ്ക്ക് ആ ക്വാര്‍ട്ടറിന്റെ അഡ്രസ്സ് അയച്ചു കൊടുത്തു. അവള് മറുപടി തന്നു. അവിടെയിരുന്ന് ഞാന്‍ നാടകമെഴുത്തു തുടര്‍ന്നു. ഞാന്‍ താമസ്സിച്ച വീടിനടുത്തുളള ആരേയും എനിക്കറിയില്ലായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതിനുളളില്‍ എല്ലാവരും ഉറങ്ങുന്ന സമയം ഒരു മോഷണ ശ്രമം നടന്നു. ആരോ കതകു തുറന്ന് അകത്തു കയറിയതാണു, അകത്തുളള മുറിയിലെ എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. അകത്ത് എന്താണ് നടക്കുന്നതെന്നറയാതെ ആശങ്കയോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇരുളിലമര്‍ന്ന മുറിയിലേക്ക് നോക്കി. ഉളളില്‍ ഭയവും , പിടി മുറുക്കി ഒരു ധൈര്യത്തിനായി തലയണക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന കത്തിയുമായി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഏതാനം ചുവടി മുന്നോട്ടു വച്ചു. അകത്തേ മുറിയില്‍ മിന്നാമിനുങ്ങു പോലെ ടോര്‍ച്ചിന്റെ വെട്ടം തെളിയുന്നുണ്ട്. കളളനെന്നു ബോധ്യപ്പെട്ടു.
കാപ്പില്‍ തോമസ് പൂട്ടിപ്പോയ മുറി കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാനുളള തീവ്രശ്രമത്തിലാണ്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ചെന്ന് അയാളുടെ കഴുത്തില്‍ പിടി മുറുക്കി. ഞങ്ങള്‍ തറയില്‍ വീണു. എന്നേക്കാളും കരുത്തുളളവനെന്ന് മനസ്സിലായി. എന്നില്‍ നിന്ന് കുതറി മാറി പുറത്തേക്ക് ഓടിയ സമയം പിറകില്‍ നിന്നുളള ചവിട്ട് അയാളെ നിലം പരിശാക്കി. കൈയ്യിലിരുന്ന സഞ്ചി തെറിച്ചു പോയി. പെട്ടെന്നയാള്‍ സഞ്ചി സ്വന്തമാക്കി അതില്‍ നിന്ന് കത്തിയെടുത്ത് ഹിന്ദിയില്‍ ആക്രോശിച്ചുകൊണ്ട് കത്തി എനിക്കു നേരെ ചൂണ്ടിയിട്ടു പറഞ്ഞു, തും മേര രാസ്താരേ നികല് നഹി തോ കതം കരേഗ. (നീ എന്റെ വഴിയില്‍ നിന്ന് മാറുക ഇല്ലെങ്കില്‍ കൊന്നുകളയും). ഷേവു ചെയ്യാത്ത മുഖത്തെ കണ്ണുകളില്‍ എന്നെ കൊല്ലാനുളള ഭാവമാണ്. എന്റെ സിരകളിലും രക്തം തിളച്ചു മറിഞ്ഞു. ഒരു രക്തദാഹിയെപ്പോലെ അയാള്‍ എന്നെ നോക്കി പേടിപ്പിച്ചു. കത്തി കൊണ്ട് കുത്താനും മടിയില്ലാത്തവനാണ്. അവനെ വെറുതേ വിടുക എന്ന് മനസ്സു പറഞ്ഞു. അവന്റെ മുഖമടച്ചുളള ഒരടി കിട്ടിയതിന്റെ വേദന ഇപ്പോഴും മുഖത്തുണ്ട്. അയാളുടെ മുഖത്തും ചോരപ്പാടുകളുണ്ട്. കരുത്തില്ലാത്തവനാണ് കത്തിയെടുക്കുന്നതും കുത്തുന്നതും. ആ കത്തി കാട്ടി അയാള്‍ പിറകോട്ട് ഏതാനം ചുവടുകള്‍ നടക്കുന്നതിനിടയില്‍ കസേരയില്‍ തട്ടിയപ്പോള്‍ തല കുനിച്ചതും എന്റെ ചവിട്ടും ഒപ്പമായിരുന്നു. കത്തി തെറിച്ചതു പോലെ അയാളും വാതിലിനടുത്തേക്ക് തെറിച്ചു പോയി. അയാള്‍ ഭയത്തോടെ കത്തി കളഞ്ഞു പുറത്തേക്ക് വിരണ്ടോടി. ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാള്‍ മഞ്ഞിലൂടെ തണുപ്പിലും ഓടിക്കൊണ്ടിരുന്നു. ഞാന്‍ കതകടച്ചു കുറ്റിയിട്ടു.
ന്യൂസ് ഡെസ്ക്
ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്.
ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കി.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെൻറിന്റെ സെക്യൂരിറ്റി ബാരിയറിലേയ്ക്ക് കാർ ഇടിച്ചു കയറ്റി. ഇന്നു രാവിലെ 7.37 നാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിൻസ്റ്റർ സായുധ സേനയുടെ നിയന്ത്രണത്തിലാണ്. വെസ്റ്റ് മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ ഇതിനെത്തുടർന്ന് അടച്ചു. സ്കോട്ട്ലൻഡ് യാർഡും ആൻറി ടെററിസം യൂണിറ്റും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് ഒരു ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മനപ്പൂർവ്വം കാർ കാൽനടക്കാരുടെയും സെക്യൂരിറ്റി ബാരിയറിന്റെയും മേൽ ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിൽബാങ്ക്, പാർലമെൻറ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നീ സ്ഥലങ്ങൾ പോലീസ് കോർഡണിലാണ്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പോകാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.
പാർലമെന്റിനു സമീപം വെസ്റ്റ് ബൗണ്ട് റോഡിൽ യാത്ര ചെയ്തിരുന്ന കാർ പെട്ടെന്ന് എതിർദിശയിലേക്ക് പായുകയായിരുന്നു. സിഗ്നലിൽ കാത്തുനിന്ന സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട കാർ വീണ്ടും പിന്നോട്ട് എടുത്ത് അതിവേഗതയിൽ പാഞ്ഞ് വന്ന് സെക്യൂരിറ്റി ബാരിയറിൽ വീണ്ടും ഇടിച്ചു. സിൽവർ നിറമുള്ള കാറാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ എമർജൻസി സർവീസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.