Uncategorized

ടോം ജോസ് തടിയംപാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷ്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയിരുന്ന ചാരിറ്റിക്ക് ഇതുവരെ 2468 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്നു ഞായറാഴ്ച കൊണ്ട് അവസാനിക്കും.

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്നതുപോലെ ഈ മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നമ്മുടെ നാടിനെ സഹായിക്കുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന് പറയുന്നത് നാട്ടില്‍നിന്നും കഷ്ട്ടപാടും ബുദ്ധിമുട്ടും അനുഭവിച്ചു യു.കെയില്‍ കുടിയേറിയവരുടെ ഒരു കൂട്ടമാണ്. ഞങ്ങള്‍ അതിര്‍വരമ്പുകള്‍ ഇല്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക!

‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.’

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി,

സാബു ഫിലിപ്പ്: 07708181997
ടോം ജോസ് തടിയംപാട്: 07859060320
സജി തോമസ്: 07803276626..

മലയാളം യുകെ ന്യൂസ് ടീം

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരള ജനതയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും ദു:ഖപൂർണമായ ദിനങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വേദനയനുഭവിക്കുന്നത്. കേരള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും അതിജീവനത്തിന്റെയും തുടക്കം കുറിക്കുകയാണ് 2018 ലെ ഓണക്കാലം. ഏവരും കൈകോർത്ത് പരസ്പരം സഹായിച്ചും മുന്നേറുകയുമാണ്. അതിജീവനത്തിന്റെ വിജയഗാഥകൾ രചിക്കുന്ന കേരള ജനതയുടെ ആത്മധൈര്യത്തിനു മുന്നിൽ നമുക്ക് ശിരസു നമിക്കാം. എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ. തിരുവോണം പ്രമാണിച്ച് ഇന്ന് ന്യൂസ് അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

കേരളീയ സമൂഹം പ്രളയക്കെടുതിയുടെ യാതനകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷങ്ങള്‍ വേണ്ടയെന്ന തീരുമാനവുമായി വോക്കിംഗ് മലയാളി അസോസിയേഷനും. യുകെയിലെ നിരവധി മലയാളി അസോസിയേഷനുകള്‍ക്കൊപ്പമാണ് വോക്കിംഗ് മലയാളി അസോസിയേഷനും ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അസോസിയേഷന്‍റെ പത്താം വാര്‍ഷികം കൂടി ആയിരുന്നതിനാല്‍ വിപുലമായ ഓണാഘോഷം നടത്താന്‍ ആയിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണാഘോഷം ഉപേക്ഷിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ്‌ ജോണ്‍ അറിയിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ച മെസേജ് താഴെ

പ്രിയ സുഹൃത്തുക്കളെ,

ഈ നൂറ്റാണ്ടിലെ എറ്റവും വലിയ കാലവർഷക്കെടുതിയ്ക്ക് നമ്മുടെ ജന്മ നാട് സാക്ഷിയായി വിഷമിയ്ക്കുമ്പോൾ മലയാളികളായ നമ്മൾ നമുക്ക് ആവും വിധത്തിൽ സഹായഹസ്തം നൽകേണ്ടത് നമ്മുടെ കടമയാണ് നാട്ടിലെ നമ്മുടെ സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒരു നേരത്തേ ആഹാരത്തിനായി യാചിക്കുമ്പോൾ നമുക്ക് എങ്ങനെ ഓണം ആഘോഷി യ്ക്കുവാൻ സാധിയ്ക്കും ആയതിനാൽ ഈ വർഷം (2018 സെപ്റ്റബർ 8 തീയതി ശനിയാഴ്ച ) നടത്താൻ തീരുമാനിച്ചിരുന്ന വോകിംഗ് മലയാളി അസേസിയേഷൻ ഓണാഘോഷം വേണ്ടന്നു വയ്ക്കകയും അതിനായി വരുന്ന നമ്മുടെ സംഭാവന അസാസിയേഷൻ സമാഹരിച്ച് നമ്മുടെ നാടിന്റെ ദുരിതാശ്വാസത്തിനായി നല്കുവാൻ അസേസിയേഷൻ തീരുമാനിച്ച വിവരം സ്നേഹ പൂർവം എല്ലാ അംഗങ്ങളെയും അറിയിച്ചു കൊള്ളുന്നു വിശദവിവരങ്ങൾ പിന്നിട് അറിയിക്കുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.

സ്നേഹപൂർവം
സണ്ണി [ പ്രസിഡന്റ് W M A ]

അദ്ധ്യായം – 23
പഞ്ചാബിലെ കന്യാസ്ത്രീകള്‍

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ പി.ടി.ഐയില്‍ ചേര്‍ന്നാല്‍ കുറച്ചു കൂടി നിരീക്ഷിക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി.

സമൂഹത്തില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടേയും മുഖംമൂടികള്‍ വലിച്ചു കീറാന്‍ ചില മാധ്യമങ്ങളെങ്കിലും ശ്രമിക്കാറുണ്ട്. അവരുമായിട്ടുളള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ എത്ര പത്രക്കാര്‍ക്ക് കഴിയാറുണ്ട്. എന്തായാലും ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയിടുന്ന വാര്‍ത്തകളൊന്നും പി.ടി.ഐ.നടത്താറില്ല. ഈ സ്ഥാപനത്തില്‍ താല്‍ക്കാലികമായെങ്കിലും ജോലി ലഭിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുളള രാമേട്ടന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. ഒരു ഒന്നാം തീയതി ഞാനവിടെ ജോലിക്കു കയറി. അവിടെ ഇരിക്കുമ്പോഴാണ് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടര്‍ന്നത്. പഞ്ചാബി യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ അന്ന് കറസ്‌പോണ്ടന്റ്‌സ് കോഴ്‌സുണ്ടായിരുന്നു. അതിനാല്‍ തുടര്‍ പഠനത്തിന് എനിക്ക് തടസ്സങ്ങളൊന്നുമില്ല. റാഞ്ചി കോളജില്‍ നിന്ന് അതിനുളള പേപ്പറുകള്‍ തപാല്‍ വഴി വരുത്തി. പഠനംതുടങ്ങി.
ഞാന്‍ പഠിച്ച ഷോര്‍ട്ട് ഹാന്‍ഡ് പി.ടി.ഐ. യില്‍ വളരെ ഗുണം ചെയ്യ്തു. എല്ലാവരും അക്ഷരങ്ങള്‍ പെറുക്കി പൂര്‍ത്തികരിക്കുമ്പോള്‍ വളരെ വേഗത്തില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു. മുതിര്‍ന്ന സാഹസ്സിക പത്രപ്രവര്‍ത്തകനായ പാനിപ്പട്ട്കാരന്‍ അശോക് ചോപ്രയ്‌ക്കൊപ്പം എനിക്ക് ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിക്കാന്‍ കഴിഞ്ഞു, ഫോട്ടോ എടുക്കാനും എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പത്ര ശൈലി വളരെ സത്യസന്ധമായിരുന്നു. ആരേയും അനാവശ്യമായി അക്രമിക്കുകയില്ല. എന്നാല്‍ ചൂഷകരേയും കുറ്റവാളേയും അദ്ദേഹം വെറുതെ വിട്ടില്ല. ചോപ്രക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് നല്ല പത്രങ്ങള്‍, നല്ല വാര്‍ത്തകള്‍ ജനങ്ങളുടെ സംരക്ഷകരെന്നു ഞാന്‍ പഠിച്ചത്. മാത്രവുമല്ല അദ്ദേഹം ഒരു ഈശ്വരഭക്തന്‍ കൂടിയായിരുന്നു. മത്സ്യമാംസങ്ങള്‍ കഴിക്കില്ല. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഇദ്ദേഹം കഴിക്കുക പൂരിയും തൈരുമാണ്, ചായ പോലും കുടിക്കില്ല. തെരുവീഥികളില്‍ പ്രായമുളള അംഗവൈകല്യമുളളവര്‍ ഭിക്ഷാപാത്രവുമായി വന്നാല്‍ ചോപ്ര പണം കൊടുക്കും. ആരേയും നിരാശരായി വിടില്ല. ഞാനൊരിക്കല്‍ ചോദിച്ചു, ചോപ്രസാബ് എന്താണ് ദേവാലയത്തില്‍ പോകാത്തത്. അതിനുളള മറുപടി ”എന്റെ ഹൃദയം ഒരു ദേവാലയമാണ്. ഈശ്വരനെ ആരാധിക്കാന്‍ എനിക്കൊരു ദേവാലയം വേണ്ട. അതുകൊണ്ട് ഞാന്‍ ദേവാലയത്തില്‍ പോകാത്ത വ്യക്തി എന്നല്ല, എന്റെ മാതാപിതാക്കളുടെയടുക്കല്‍ പോകുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാറുണ്ട്. അതുകൊണ്ട് അവര്‍ ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യാറില്ല.”

അവിടെ എന്തെല്ലാമാണ് പണക്കാര്‍ കൊടുക്കുന്നത്. എല്ലാ തിന്മയും നടത്തിയുണ്ടാക്കുന്ന കളളപ്പണവും ഭക്തിയും സ്വീകരിച്ച് നമ്മുടെ ഈശ്വരന്മാരുടെ ഹൃദയം വെന്തുരുകുകയല്ലേ. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവന്റെ, കളളകച്ചവടക്കാരന്റെ സമ്പത്തു വാങ്ങാനിരിക്കുന്നവനല്ല ഈശ്വരന്‍. മനുഷ്യന് നന്മ ചെയ്യാത്ത മതങ്ങള്‍ കളളക്കച്ചവടമാണ് നടത്തുന്നത്. ഈ കളള ഭക്തന്മാര്‍ ഏതെങ്കിലും പാവത്തിന് ഒരു നേരത്തെ ആഹാരത്തിനുളള പണം കൊടുക്കുമോ?. ഒരുത്തനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഇവര്‍ക്കു കഴിയുമോ?. സ്‌നേഹം കൊടുത്താല്‍ നമുക്കത് തിരിച്ചുകിട്ടും. പണം കൊടുത്താല്‍ തിരിച്ചു കിട്ടത്തില്ല. ഞാനൊരു യാചകനോ പാവപ്പെട്ടവനോ ഒരണ കൊടുത്താല്‍ ആ സ്‌നേഹം അവര്‍ തരുന്നുണ്ട്. സല്‍പ്രവൃത്തി ചെയ്യുന്നവനൊപ്പമാണ് ഈശ്വരന്‍. മറ്റുളളതൊക്കെ വെറും കപടഭക്ത വേഷധാരികള്‍.

എന്റെ കല്‍ക്കട്ട യാത്രയില്‍ അവിടുത്തെ മലയാളി സമാജത്തില്‍ എന്റെ നാടകം അവതരിപ്പിച്ച കൃഷ്ണന്‍ കുട്ടിയെ ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. രാമേട്ടന്‍ വിവാഹിതനാകാന്‍ നാട്ടില്‍ പോയതുകൊണ്ട് തിരിച്ചു വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് മാറി കൊടുക്കണം. സാകേതിനടുത്ത് ഒരു മുറി വാടകയ്‌ക്കെടുത്തു. ഞാന്‍ താജ്മഹല്‍ കാണാന്‍ പോയപ്പോളാണ് ആഗ്ര മലയാളി സമാജം സെക്രട്ടറി ശശികുമാറിനെ കണ്ടത്. അദ്ദേഹം ജോലി ചെയ്തിരുന്നത് ക്ഷയരോഗികളുടെ ആശുപത്രിയിലാണ്. ആശുപത്രി കാണാനും എന്നെ കൊണ്ടുപോയി. ക്ഷയരോഗികളുടെ മദ്ധ്യത്തിലൂടെ നടക്കുമ്പോള്‍ ഉളളിലൊരു പേടിയുണ്ടായിരുന്നു. ഇതു പകരുമോ, ഭയക്കേണ്ടെന്ന് ശശി പറഞ്ഞു. എന്റെ നാടകം അവര്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. ശശികുമാറാണ് ആഗ്ര സരോജനി നായിഡു മെഡിക്കല്‍കോളജ് എന്നെ കണിക്കാന്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ നഴ്‌സാണ്.

ഡല്‍ഹിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും കേന്ദ്ര സാഹിത്യ അക്കാദമി മണ്ടിഹൗസില്‍ നടത്തിയ പല മലയാള കലാപരിപാടികളിലും ഞാന്‍ പങ്കെടുത്തു. അവിടെവച്ചാണ് ഒ.വി. വിജയനെ പരിചയപ്പെട്ടത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുറകില്‍ പത്തു നിലയോളം പൊക്കമുളള ന്യൂഡല്‍ഹി ഹൗസില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹിയിലുളളപ്പോഴൊക്കെ ഡല്‍ഹിയുടെ പല ഭാഗത്തും സഞ്ചരിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച പഴയ ഡല്‍ഹിയിലെ ചെങ്കോട്ട. ഈ കോട്ടയും ആഗ്ര കോട്ടയും തമ്മില്‍ സാമ്യമുണ്ടെങ്കിലും ഡല്‍ഹി കോട്ടയ്ക്ക് ആഗ്ര കോട്ടയ്ക്കുളള പൊക്കമോ, താഴെ വട്ടത്തിലുളള ജലാശയങ്ങളോ ഇല്ല. കുത്തബ് മിനാര്‍, ഇന്ത്യാഗേറ്റ്, രാഷ്ട്രപതി ഭവന്‍ എല്ലാം നല്ല കാഴ്ച്ചകളാണ്.

ഒരു വര്‍ഷത്തിനുളളില്‍ തന്നെ എനിക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടി. പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായിരുന്ന ചണ്ഡീഗഡ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു യൂണിയന്‍ ടെറിട്ടറി ആയതു കൊണ്ടാകാം റോസ്സ് ഗര്‍ഡനും മറ്റും സുന്ദരമായി തോന്നിയത്. ഒരു നഗരം എങ്ങനെ മലിനമാകാതെ സൂക്ഷിക്കണമെന്നുളളതിന് ഉദാഹരണമാണ് ചണ്ഡീഗഡ്. ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ണ്ണഹരിതയാര്‍ന്ന കാഴ്ച്ചകള്‍ മനുഷ്യര്‍ പ്രകൃതിയോടു കാട്ടുന്ന ആരാധനയായിട്ടാണ് കണ്ടത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും, തടാകങ്ങളും, തോടുകളും, വിരിഞ്ഞു നില്‍ക്കുന്ന ആമ്പലുകളും, പൂക്കളും, ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന പര്‍വ്വത നിരകളുമെല്ലാം കശ്മീരിന്റെ ഐശ്വര്യപ്പൊലിമകള്‍ തന്നെയാണ്. മഞ്ഞു കാലം വരുമ്പോള്‍ ഇന്നു കാണുന്ന, കാറ്റിലുലയുന്ന, പൂത്തുലഞ്ഞ പൂക്കളോന്നും കാണാന്‍ കഴിയില്ല. അവിടെ കാണാന്‍ കഴിയുക, മഞ്ഞില്‍ പൊതിഞ്ഞ പൂപ്പന്തലും, കൊട്ടാരങ്ങളും കുടിലുകളുമാണ്.

ജമ്മുവിലെ മലമുകളില്‍ നില്ക്കുന്ന ലക്ഷ്മീദേവീ മന്ദിറിനു മുന്നില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടത് ചൂടീനേക്കാള്‍ കുളിര്‍മ്മ നല്‍കിയ കാറ്റായിരുന്നു. ആത്മാവില്‍ ആകാശത്തേക്കു ഉയര്‍ന്നു നില്‍ക്കുന്ന ഹൃദയകാരിയായ പര്‍വ്വതത്തില്‍ നില്‍ക്കുന്ന അനുഭവം. ജമ്മു കശ്മീരിലെ മതങ്ങള്‍ രണ്ടാണെങ്കിലും അവര്‍ പരസ്പര സ്‌നേഹത്തില്‍ ജീവിക്കുന്നവരാണ്. സ്‌നേഹമുളള മനുഷ്യര്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടവും പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരും എന്തെല്ലാം സാഹസങ്ങള്‍ കാട്ടാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാന്‍ കഴിയും. രണ്ടു കൂട്ടരും അധികാരമുറപ്പിക്കാന്‍ സ്‌നേഹത്തിന്റെ പൂങ്കാവനത്തിന് പകരം ശത്രുതയുടെ കോട്ടകളായിരിക്കും തീര്‍ക്കുക. ഇവിടെ ജാതി-മതങ്ങളുടെ ചീട്ട് ഇറക്കി മാത്രമേ ഇവര്‍ കളിക്കൂ. മന്ദബുദ്ധികളായ ഭരണാധിപന്മാര്‍ ഈ മണ്ണില്‍ നിന്ന് മുളപ്പിച്ചെടുക്കാന്‍ പോകുന്നത് സന്നദ്ധ സേവകരെ ആയിരിക്കില്ല. സന്നദ്ധന്മാരായി നില്‍ക്കുന്ന ഭീകരരെയായിരിക്കുമെന്നാണ് അവിടെ നിന്നു മടങ്ങുമ്പോള്‍ എനിക്ക് തോന്നിയത്.

ഒരു ശനിയാഴ്ച്ച ഞാന്‍ അളിയന്‍ ലിനോസ് ജോലി ചെയ്യുന്ന ഗുരുദാസ്പുരിലുളള പട്ടാള ക്യാമ്പിലേക്ക് തിരിച്ചു. അതിന്റെ അടുത്ത സ്ഥലമാണ് പത്താന്‍കോട്ട്. ഞങ്ങള്‍ റാഞ്ചിയിലെ രംഗാര്‍ഡിലേക്ക് ഇതിനു മുമ്പും കണ്ടിരുന്നു. ഗുരുദാസ്പുര്‍ റയില്‍വേ സ്റ്റേഷനടുത്താണ് ഈ പട്ടാളത്താവളം. അതിനടുത്താണ് പട്ടാളക്കാരുടെ കുടുംബം പാര്‍ക്കുന്നത്. അളിയന്‍ തന്നെ എന്നെ പെങ്ങള്‍ പൊന്നമ്മയുടെ അടുക്കലെത്തിച്ചു. അതിനു ശേഷം പലപ്പോഴായി ഞാനവിടെ പോകുകയും വരികയും ചെയ്തിട്ടുണ്ട്. അവിടെ കത്തോലിക്ക സഭ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളുണ്ട്, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്. മലയാളിയാണ് പ്രന്‍സിപ്പല്‍ പേര് ഫാദര്‍ ഗിട്ടോ. ഈ സ്‌കൂള്‍ ജലന്ദര്‍ ഡയോസിസിന്റെ കീഴിലാണ്. അളിയന്‍ കത്തോലിക്കനായിരുന്നതിനാല്‍ ഇവിടുത്തെ ആരാധനകള്‍ക്ക് പോകുകയും അവിടുത്തെ അച്ചനുമായി നല്ല ബന്ധത്തിലുമാണ്. ഇദ്ദേഹം ഉപരി പഠനം നടത്തിയത് റോമിലാണ്. എന്നെയൊരു നാടകകൃത്തായിട്ടാണ് അളിയന്‍ അച്ചനു പരിചയപ്പെടുത്തിയത്. അവിടുത്തെ ഫാ. തിമോത്തി, സിസ്റ്റര്‍ സൂസ്സി ഇവര്‍ക്കൊപ്പം അവധി ദിവസങ്ങളില്‍ ഞാനും ഗ്രാമവാസികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. അന്ന് സൈക്കിളിലാണ് യാത്ര. ഫാദര്‍ തിമോത്തി സിസ്റ്റര്‍ മറിയത്തിനെ സൈക്കിളിന്റെ പുറകിലിരുത്തി ചവിട്ടുമ്പോള്‍ എന്റെ സൈക്കിളിന്റെ പിറകിലിരുന്നത് സിസ്റ്റര്‍ സൂസ്സിയാണ്. പഞ്ചാബിന്റെ പല ഭാഗങ്ങളിലും കത്തോലിക്ക സഭ വിവിധ രംഗങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ക്രിസ്തീയ മിഷിനറിമാര്‍ മനുഷ്യന്റെ വളര്‍ച്ചക്കുവേണ്ടി കഷ്ടപ്പെടുന്നു. ഞങ്ങളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നവര്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്.
ഗ്രാമങ്ങള്‍ തോറും പാവങ്ങളായ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നു. അവര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മൈലുകള്‍ താണ്ടി പാട വരമ്പിലൂടെ കഴുത വലിക്കുന്ന വണ്ടിയില്‍ വേണം വരാന്‍. കഴുതയില്ലാത്തവരുടെ കാര്യം ദയനീയമാണ്. അവിടുത്തെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റേഷനടുത്താണ്. ഇതു പോലുളള പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇവരുടെ പല പ്രവര്‍ത്തികളും എന്റെ മനസ്സിനേയും മാറ്റിമറിച്ചു.

ആഴ്ച്ചയില്‍ ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ ശനിയോ ഞായറോ പ്രതിഫലം വാങ്ങാതെ കഷ്ടവും രോഗവും സഹിക്കുന്നവര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ അതൊരു പുണ്യ പ്രവൃര്‍ത്തിയാണ്. അത് ആത്മാവിലേക്കുളള യാത്രയാണ്. ബ്രിട്ടനില്‍ നിന്നുളള സന്നദ്ധസേവകരും അത് തെളിയിക്കുന്നു. വെറും മത വിശ്വാസികള്‍ക്ക് ഇതിന് കഴിയുമോയെന്നറിയില്ല. ഒന്നറിയാം; ആത്മാവിലും അറിവിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു ശുഭയാത്രയാണ്. സ്വന്തം അജ്ഞതയും അന്ധവിശ്വാസവും പോറ്റി വളര്‍ത്തുന്നവര്‍ക്ക് മറ്റൊരാളുടെ ശുശ്രൂഷകനായിരിക്കാന്‍ സാദ്ധ്യമല്ല. ഇവിടുത്തെ ഭരണ കര്‍ത്താക്കളും കര്‍മ്മയോഗികളാകണം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു പുച്ഛഭാവം നാട്ടിലെ പ്രമാണിമാരില്‍ ഞാന്‍ കണ്ടു. ആ വീട്ടില്‍ അസുഖമായി ഒരാള്‍കിടന്നാല്‍ കുതിര വണ്ടിയില്‍ വളരെ വേഗത്തില്‍ ആശുപത്രയിലെത്തിക്കും. ഒരു കഴുതയെ പോലും പോറ്റി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തവന്‍ കേരളത്തിലെ ആദിവാസികളെപ്പോലെ ഇവിടേയും ദുരിതമനുഭവിക്കുന്നുണ്ട്. എനിക്ക് ഇവിടുത്തെ പാവങ്ങളായ ഗ്രാമവാസികളുടെ കണ്ണീരണിഞ്ഞ ജീവിതം കണ്ടപ്പോള്‍ മനസ്സിലായത് കേരളത്തിലുണ്ടായിരുന്ന ജന്മി- കുടിയാന്‍ ജീവിതമാണ്. മനുഷ്യരെ അടിമകളാക്കി അവരുടെ കളപ്പുര നിറക്കാന്‍ വിലയ്‌ക്കെടുത്ത പ്രമാണിമാര്‍. അവരുടെയിടയിലേക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചമായി ആരെങ്കിലും വന്നാല്‍ മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടില്ല. പാവങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയുമായി കഴിയുന്നതൊന്നും അവരുടെ വിഷമങ്ങളല്ല.
ഈ ശ്മശാന മണ്ണിലേക്ക് വിളക്കും എണ്ണയും തിരിയുമായി വരുന്നവരാണ് ഇവിടുത്തെ കന്യാസ്ത്രീകള്‍ . അവര്‍ മൂലം എത്രയോ രോഗികള്‍ രക്ഷപ്പെടുന്നു. കന്യാസ്ത്രികളുടെ മുറിവുണക്കല്‍ പദ്ധതി സമ്പന്നരുടെ മനസ്സിനെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. നിത്യവും ദുരിതവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടവന്‍ അതു കൊടുക്കാതെ വരുമ്പോള്‍ അവരുടെ മധ്യത്തിലേക്ക് കാരുണ്യത്തിന്റെകരവുമായി ആരെങ്കിലും വന്നാല്‍ സൗഭാഗ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. അവരുടെ പട്ടിണി, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം ഇവയ്ക്ക് മുക്തി നല്‍കാന്‍ ഇവര്‍ക്കാകുന്നുണ്ടോ?.

രാജവാഴ്ച്ചയും നാടുവാഴിത്തവും മാറിയിട്ടും ഇവര്‍ സ്വതന്ത്രരല്ല. ഇവര്‍ എനിക്കൊരു സാക്ഷിപത്രവും ഞാന്‍ ഇവര്‍ക്ക് ഒരു ദൃക്‌സാക്ഷിയുമായി. ഓരോ ഗ്രാമങ്ങളിലും സിസ്‌റ്റേഴ്‌സുമായി ചെല്ലുമ്പോള്‍ അവിടുത്തെ പൊളിഞ്ഞു വീഴാറായ കൂരകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ജനങ്ങള്‍ക്ക് പൊളള വാഗ്ദാനങ്ങള്‍ നല്കി സര്‍വ്വാധികാരികളായി വാഴുന്നവര്‍ ഇതൊന്നും കാണുന്നില്ല. നാട്ടിലെ പ്രമാണിമാര്‍ നെല്ലും, ഗോതമ്പും സംഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവര് സംഭരിച്ച് അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നു. ഒരു വ്യവസ്ഥിതിയുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കന്യാസ്ത്രീകള്‍ ഓരോ വീടുകളിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കൊടുക്കുക മാത്രമല്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ മൈലുകള്‍ നടന്നതു പോലെ നടന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നത് പണക്കാരുടെ മക്കളാണ്.
ഗുരുദാസ്പുരിലെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായതിനാല്‍ കന്യാസ്ത്രീകള്‍ക്ക് നേരെ അധികം അതിക്രമങ്ങള്‍ നടത്താന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയുണ്ടായാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചെവിയില്‍ എത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സ്‌കൂളിലെ കുട്ടികളും അടുത്തുളള പട്ടാള ക്യാമ്പിലെ പോലെ തികഞ്ഞ അച്ചടക്കവും അനുസരണയുമുളളവരായിട്ടാണ് കണ്ടത്.
ഗുരുദാസ്പൂരില്‍ മാത്രമല്ല ജലന്തര്‍, ലുധിയാന, അമൃത്‌സര്‍, ഫിറോസ്പുര്‍, ഹോസിയാര്‍പുര്‍ അങ്ങനെ ധാരാളം ജില്ലകളിലെ ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ കുടുംബ ആരോഗ്യം എന്ന പേരില്‍ ധാരാളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി രോഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുത്തു. ആ ക്യമ്പിലേക്ക് കടന്നു വരുന്നത് പ്രധാനമായും ലുധിയാന സി.എം.സി.യില്‍ നിന്നുമുളള ഡോക്ടര്‍മാരാണ് സി.എം.സി വെല്ലൂരിലുളള സി.എം.സി. പോലെ വടക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയും മെഡിക്കല്‍ കോളജുമാണ്. അവിടെ ധാരാളം മലയാളികള്‍ പഠിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. അതിനൊപ്പം ബ്രട്ടീഷുകാരായിട്ടുളള ഡോക്ടര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തുന്റെ പേരില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ മെഡിക്കല്‍ ക്യമ്പുകളില്‍ വച്ചാണ് ആതുരസേവന രംഗത്ത് വളരെ മുന്നില്‍ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശുകാരനും, സി.എം.സി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഏണസ്റ്റ് ആര്‍ ചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാനസിക രോഗവകുപ്പിന്റെ തലവന്‍ കൂടിയാണ്. ഏതെങ്കിലും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ അതിന്റെ തലവനായ ഡോ. ഫോറസ്റ്റ് സി. എഗല്‍സ്റ്റനാണ് അവസാന തീരുമാനമെടുക്കന്നത്. അതുപോലെ തന്നെ മെഡിക്കല്‍ വകുപ്പിന്റെ തലവന്‍ മലയാളിയായ ഡോ. അലക്‌സ് സഖറിയയാണ്. സത്യത്തില്‍ ഇതുപോലുളള ആതുര സേവനങ്ങളില്‍ എന്റെ മനസ്സ് വളര്‍ന്നുകൊണ്ടിരുന്നു. ഡോക്ര്‍മാര്‍ക്ക് മറ്റൊരു ആശുപത്രിയില്‍ പോയാല്‍ ഇവിടെ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം കിട്ടും. ഇവരിലാണ് ഈശ്വരസാന്നിദ്ധ്യമെന്ന് ഞാന്‍ കണ്ടു. അവരെ തൊഴാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്.

മറ്റുളളവര്‍ക്കു വേണ്ടി; പ്രത്യേകിച്ചു രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയൊരു ചോദ്യമാണ്. ഗുരുദാസ്പുരില്‍ നടന്ന ഒരു പ്രമുഖ ക്യാമ്പില്‍ വച്ചാണ് ചണ്ടിഗഢിലുളള ട്രിബ്യുണ്‍ ഇംഗ്ലീഷ് പത്രത്തിലെ പ്രമുഖനായ വര്‍ഗ്ഗീസിനേയും ജലന്ദറിലുളള പഞ്ചാബി പത്രം, പഞ്ചാബ് കേസരിയുടെ ലാലാജിയേയും പരിചയപ്പെട്ടത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സി.എം.സി പോലുളള ഒരാശുപത്രിയില്‍ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു. മനസ്സ് മാറിമാറി വരുന്ന കാലത്തിനനുസരിച്ചുളള ഒരു യന്ത്രമെന്നു തോന്നി. എന്റെ കടമകള്‍ എന്തെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു മനം മാറ്റമാണുണ്ടായത്.

ഒരാള്‍ വലുതായി കാണുന്ന വിഷയങ്ങളെ എത്രയോ പേര്‍ നിസ്സാരമായി കാണുന്നു. അങ്ങനെയുളളവര്‍ക്ക് മാത്രമേ ജീവിതത്തെ കരുത്തുളളതാക്കി മാറ്റാന്‍ കഴിയൂ. അതില്‍ വരാനിരിക്കുന്ന അനര്‍ത്ഥങ്ങളും ക്ലേശങ്ങളും ജീവിതത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാദ്ധ്യമല്ല. ജലന്ദറില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ എന്റെ താല്പര്യം ഡോ. ചന്ദറിനോട് അറിയിച്ചു. അധികം ചിരിക്കാത്ത പ്രകൃതമുളള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ആ കറുത്ത നിറത്തിന് ഈ പുഞ്ചിരി ഒരഴകായി എനിക്കു തോന്നി. ഒരു തുണ്ടു കടലാസില്‍ അവിടുത്തെ പഴ്‌സണല്‍ മാനേജരുടെ പേരും അഡ്രസ്സും തന്നിട്ടു പറഞ്ഞു, ഈ അഡ്രസ്സില്‍ ഒരു ആപ്ലിക്കേഷന്‍ അയയ്ക്കുക. വേക്കന്‍സി ഉണ്ടെങ്കില്‍ അവര്‍ വിളിക്കും. വളരെ സംതൃപ്തിയോടെയാണ് ഞാനന്ന് മടങ്ങിയത്.

ഡോക്ടര്‍ തന്ന അഡ്രസ്സില്‍ ജോലിക്കുളള അപേക്ഷ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്റര്‍വ്യൂവിനുളള കത്ത് കിട്ടി. മതില്‍ക്കെട്ടിനുളളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുരാതന കെട്ടിടങ്ങള്‍. അതിനു മുന്നില്‍ പൂര്‍ണ്ണശോഭയോടെ വിരിഞ്ഞു നില്‍ക്കുന്ന വിവിധയിനം പൂക്കള്‍, മരങ്ങള്‍. എങ്ങും നിശബ്ദത തുടിച്ചു നില്‍ക്കുന്നു. പലതും ബ്രട്ടീഷ് നിര്‍മ്മിതികളെന്നു തോന്നി. അതു കാടിന്റെ നടുവിലായാലും അവര്‍ മനോഹരമാക്കും. ഗേറ്റിലും അകത്തും സെക്യൂരിറ്റിയുണ്ട്. സെക്യൂരിറ്റിയെ കത്തു കാണിച്ച് അകത്തേക്കു നടന്നു. ഓരോ വിഭാഗത്തിന്റേയും ബോര്‍ഡുകള്‍ മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. വളഞ്ഞു പുളഞ്ഞു നടന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഓഫിസ്സിലെത്തി ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറി. ഇന്റര്‍വ്യൂ മുറിയിലേക്ക് മാനേജരുടെ സെക്രട്ടറി എന്നെ കൊണ്ടു പോയി ഇരുത്തിയിട്ട് വിനയപൂര്‍വ്വം മടങ്ങി. അവിടുത്തെ പ്യൂണ്‍ എനിക്ക് ചായ തന്നു. മുടന്തുള്ള ഒരാള്‍ അകത്തേക്കു വന്നിട്ട് അടുത്തിരുന്ന ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലും തന്നിട്ട് ഏതോ ഇംഗ്ലീഷ് മാഗസിനിലെ കുറെ ഭാഗങ്ങള്‍ വായിച്ചു. ഞാന്‍ എഴുതി. അതു ടൈപ്പ് ചെയ്തു കൊടുക്കാന്‍ പറഞ്ഞിട്ട് മടങ്ങി പോയി. പത്തു മിനിട്ടു കഴിഞ്ഞ് മടങ്ങി വന്നിട്ട് ടൈപ്പു ചെയ്ത പേപ്പര്‍ വാങ്ങി. ഇരുപതു മിനിട്ട് കഴിഞ്ഞു വന്നിട്ട് എന്നെ താല്പര്യപൂര്‍വ്വം നോക്കിയിട്ട് അറിയിച്ചു. ”ഈ ടെസ്റ്റില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.”

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്ററിനു സമീപമുള്ള  ബോൾട്ടണിൽ  നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ  ഓസ്ട്രിയയിലെ വിയന്നയിൽ  മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ  താമസിക്കുന്ന ചെങ്ങന്നൂർ  സ്വദേശിയായ അനിയൻ  കുഞ്ഞ്  സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19),  റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ്  (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്,  ഇവർ തിരുവല്ല സ്വദേശികൾ ആണ് . ഈ ഞായറാഴ്ച ആണ് ഈ രണ്ടു കുടുംബങ്ങളും  കുടുംബ സമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത് .  ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഈ ഞായറാഴ്ച  തിരികെ വരാനായിട്ടായിരുന്നു പദ്ധതി.

ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബോൾട്ടണിലെ മലയാളികളും  എല്ലാം ഇപ്പോൾ ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട് . വിയന്നായിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന  മുറക്ക് കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

അദ്ധ്യായം – 22
പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക്

ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി നിന്നിട്ട് പറഞ്ഞു കാണാനുളള ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ ആളിതാ മുന്നില്‍ . എന്താ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?. ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. ഞാന്‍ മറുപടിയായി പറഞ്ഞു, രണ്ടു പേരുടേയും ആഗ്രഹം സഫലമായില്ലേ.വരണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. ഇപ്പോള്‍ വന്നത് വളരെ പ്രാധാന്യമുളള ഒരു കാര്യം പറയാനാണ്. എന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കിനില്‍ക്കേ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞു. ഇടയ്ക്കവള്‍ വാര്‍ഡിലേക്ക് നോക്കുന്നുണ്ടായിരുന്നു. അതു കേട്ട് പുഞ്ചിരി പൊഴിച്ചുകൊണ്ടവള്‍ പറഞ്ഞു. എന്റേയും ആഗ്രഹം റാഞ്ചിയില്‍ നിന്നു പോകണമെന്നു തന്നെയാണ്. ഇപ്പോള്‍ അതിനുളള അവസരം വന്നിരിക്കുന്നു. എനിക്ക് ജയാശംസകള്‍ നേര്‍ന്നപ്പോള്‍ ഹൃദയം നിറയെ ആനന്ദമാണുണ്ടായത്. അവള്‍ പ്രണയ ലഹരിയില്‍ വിശാലമായ ഒരു ലോകത്തേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. വെയില്‍ നാളങ്ങളെപ്പോലെ ആ കണ്ണുകള്‍ തിളങ്ങി നിന്നു.

സ്വന്തം ജീവിതം എന്തായിത്തീരും എന്നവള്‍ ചിന്തിക്കുന്നില്ല. എന്തായിരിക്കും സമീപനമെന്നറിയാതെ ഇളകിയാടുന്ന മനസ്സുമായിട്ടാണ് വന്നത്. പക്വമായ മറുപടിയാണ് ലഭിച്ചത്. ഇവിടെ ഏറെ നേരം നില്‍ക്കാന്‍ പറ്റില്ലെന്ന് അവള്‍ മുന്നറിയിപ്പു തന്നു. സിസ്റ്റര്‍ കാപ്പി കുടിക്കാന്‍ പോയിരിക്കുകയാണ്. സ്റ്റുഡന്റസ് എന്തെങ്കിലും തെറ്റു കാണിച്ചാല്‍ അതങ്ങു മുകളിലെത്തും. ആ കൂട്ടത്തിലറിയിച്ചു, എങ്ങോട്ടുപോയാലും ചെന്നാലുടന്‍ കത്തയയ്ക്കണം. അങ്ങനെയെങ്കിലും ഈ വഴക്കാളി ഒന്നു നന്നാകട്ടെ. കണ്ണൊന്നു തുറന്നു നോക്കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ട. ഞാനും പ്രാര്‍ത്ഥിക്കാം. വരാന്തയിലൂടെ വാര്‍ഡ് സിസ്റ്റര്‍ വരുന്നത് കണ്ട് എന്നോട് ”സിസ്റ്റര്‍ വരുന്നുണ്ട് സന്തോഷമായിരിക്ക്” പറഞ്ഞിട്ടവള്‍ പോയി. ഞാന്‍ വേഗത്തില്‍ നടന്നകന്നു. എന്റെ യാത്രയ്ക്ക് സാഫല്യമുണ്ടായതായി തോന്നി. റാഞ്ചിയില്‍ എത്തുന്നതുവരെ എന്റെ മനസ്സ് നക്ഷത്രങ്ങളെപ്പോലെ തിളങ്ങി നിന്നു. ബസ്സില്‍ നിന്നിറങ്ങി ആദ്യം പോയത് ബസ്സസ്‌റ്റേഷനിലെ പബ്ലിക്ക് ടെലിഫോണ്‍ ബൂത്തിലേക്കാണ്. പത്തു പൈസ അതിലിട്ട് ശശിയുടെ ഓഫീസ്സിലേക്ക് വിളിച്ചിട്ട് പറഞ്ഞു, എത്രയും വേഗം മുരളീധരന്റെ മുറിയിലേക്ക് ജ്യേഷ്ഠന്റെ അഡ്ഡ്രസ്സുമായി വരണം. ബാക്കി നേരില്‍ പറയാം.

ഫോണ്‍ വച്ചിട്ട് റയില്‍വേ സ്‌റ്റേഷനിലേക്കു നടന്നു. ന്യൂഡല്‍ഹിക്കുളള ട്രയിനിന്റെ സമയമറിയാനാണ് പോയത്. അവിടെച്ചെന്ന് എന്‍ക്വയറിയില്‍ ട്രെയിനിന്റെ സമയ വിവരങ്ങള്‍ തിരക്കി. രാത്രി ഏഴുമണിക്കുളള ഒരു ടിക്കറ്റ് എടുത്തിട്ട് വാച്ചിലേക്ക് നോക്കി. അഞ്ചുമണിയാകാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുണ്ട്. വേഗത്തിലെത്തി മുറി തുറന്ന് ശശിയെ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ചുറ്റുപാടും കണ്ണുകളോടിച്ച് ശശി മുറിക്കു മുന്നിലെത്തി. ജനാലയിലൂടെ ശശി വരുന്നത് കണ്ട് പെട്ടെന്ന് കതകു തുറന്ന് അകത്തു കയറ്റി കതകടച്ചു. ആകാംക്ഷയോടെ പറഞ്ഞു കഴിഞ്ഞ രാത്രിയിലും ഇന്നത്തെ പകലും നടന്നതൊന്നും ഞാനറിഞ്ഞില്ല.

ശശി ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ അഡ്രസ്സ് തന്നിട്ടു പറഞ്ഞു, സോമന്‍ ജ്യേഷ്ഠന്റെ ഒപ്പമെന്ന് മറ്റാരും അറിയരുത്. കഴിഞ്ഞ രാത്രിയില്‍ പോലീസ് വന്നിരുന്നു. കേസ്സിലെ ഒന്നാം പ്രതി സോമനാണ്. ഞങ്ങള്‍ പറഞ്ഞു അയാള്‍ നിരപരാധിയാണ്, എവിടെപ്പോയി എന്നറിയില്ല. ഉടനെ പോലീസ് ഞങ്ങളോട് കയര്‍ത്തിട്ടു പറഞ്ഞു, ഒരുത്തനെ കൊല്ലാക്കൊല ചെയ്തിട്ട് നീയൊക്കെ അവന്റെ വക്കാലത്ത് പറയുന്നോ. എല്ലാ തെളിവും ഞങ്ങളുടെ കയ്യിലുണ്ട്. അവന്‍ എവിടെ ഒളിച്ചാലും ഞങ്ങള്‍ അവനെ പൊക്കും. ഇവിടെ വന്നാലുടന്‍ പോലീസ് സ്‌റ്റേഷനില്‍ വരാന്‍ പറയണം. ഞങ്ങളുടെ മൊഴിയും ദൃക്‌സാക്ഷികളുടെ മൊഴിയും അവര്‍ എഴുതിയെടുത്തിട്ടുണ്ട്. പിന്നീടുളള എന്റെ ചോദ്യം ഐ.സി.യുവിലുളള ഗൗരവിനെപ്പറ്റിയാണ്. ദുഖം കലര്‍ന്ന സ്വരത്തില്‍ ശശി പറഞ്ഞു, രാവിലെ അടുത്ത വീട്ടിലെ ശ്രീവാസ്തവയോടു ഞാന്‍ തിരക്കിയപ്പോള്‍ പറഞ്ഞത് അയാള്‍ ജീവിക്കുമോ മരിക്കുമോ ഒന്നും പറയാന്‍ പറ്റില്ലെന്നാണ്. അതാണ് ഞാന്‍ പറഞ്ഞത് ഇവിടെ നിന്നും രക്ഷപ്പെടണം ഒരു കുഞ്ഞു പോലും അറിയരുത്. അറിഞ്ഞാല്‍ ഞാനടക്കം അകത്താകും.

ജ്യേഷ്ഠനോടു പറഞ്ഞപ്പോള്‍ അയാള്‍ ഗുരുതരാവസ്ഥയിലെങ്കില്‍ സോമന്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നാണ് പറഞ്ഞത്. ഇനിയും കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. നമ്മള്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഡല്‍ഹിക്കു പോകുന്നത് നമ്മള്‍ക്ക് രണ്ടു പേര്‍ക്കു മാത്രമേ അറിയൂ. അബ്ദുളിനോടും പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു അബ്ദുളിനെങ്ങിനെയുണ്ട്. ശശി വിഷമത്തോടെ പറഞ്ഞു ആ പാവത്തിന് തീരെ വയ്യ. ശരീരമെല്ലാം നല്ല വേദനയാണ്. ഇടി കൊണ്ടതല്ലേ വേദനിക്കാതിരിക്കുമോ. സത്യത്തില്‍ സോമന്‍ വന്നത് ഞങ്ങളുടെ ഭാഗ്യമായിട്ടാണ് കണ്ടത്. അവന്മാരോടു നേരിടാന്‍ ഞങ്ങള്‍ക്ക് പറ്റുമോ. തല്ലിക്കൊല്ലാനല്ലേ വന്നത്. മറ്റൊന്ന് അവിടെ പോയിട്ട് ഇങ്ങോട്ട് ആര്‍ക്കും കത്തയക്കരുത്. പോലീസ് വെല്ലുവിളിച്ചിട്ടല്ലേ പോയിരിക്കുന്നത്, ഉടനെ പൊക്കുമെന്ന്; അവരുടെ പൊക്കല്, സോമന്‍ ധൈര്യമായി പൊയ്‌ക്കോ. പൈസ വേണോ. പോക്കറ്റില്‍ നിന്നു പേഴ്‌സ് എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ വേണ്ട. ആവശ്യമെങ്കില്‍ ജ്യേഷ്ഠന്‍ വഴി അറിയിക്കാം. ഞാനിപ്പോള്‍ ടിക്കറ്റ് എടുത്തിട്ടാണ് വന്നത്. ട്രെയിന്‍ ഏഴുമണിക്കു തിരിക്കും. അതുകൂടി ജ്യേഷ്ഠനെ അറിയിക്കണം. ശശി തലയാട്ടി സമ്മതിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യാത്രാമംഗളങ്ങളും നേര്‍ന്നിട്ട് ശശി മുറി തുറന്നു പുറത്തേക്ക് പോയി. ഞാന്‍ കതകടച്ചിട്ട് പെട്ടി തുറന്ന് ഡയറിയില്‍ രാമകൃഷ്ണന്റെ അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയിട്ടു. മനസ്സിലെ ഏക പ്രാര്‍ത്ഥന ഗൗരവിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. അയാള്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ മണ്ണില്‍ കാലു കുത്താന്‍ കഴിയൂ.

യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം. ഞാനെന്ന കുറ്റവാളിയെ ഇതിലേക്ക് വലിച്ചിഴച്ചത് ആരാണ്. ഇനിയും അതൊന്നും ചിന്തിച്ചിട്ട് ഫലമില്ല. മുരളി വരുന്നതിനു മുമ്പു തന്നെ പോകണം. സന്ധ്യ മയങ്ങിയിട്ടു വേണം പുറത്തേക്കു പോകാന്‍. ഞാന്‍ കുളിമുറിയില്‍ കയറി കുളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സന്ധ്യ ഭൂമിയെ തലോടിത്തുടങ്ങി. പോലീസ്സുകാര്‍ എന്നെത്തേടി നടക്കുന്നുണ്ടോ. എന്റെ മുഖം പോലീസ്സിനറിയില്ല. അറിയണമെങ്കില്‍ ആരെങ്കിലും ഒറ്റികൊടുക്കണം. സാമര്‍ത്ഥ്യമുളള പോലീസ്സുകാരന്‍കുറ്റവാളിയെ പിടിക്കുന്നത് മുഖം നോക്കി മാത്രമല്ല, ലക്ഷണം കണ്ടുമാണ്. പുറത്തേക്ക് ജനാലയിലൂടെ നോക്കിയിട്ട് പെട്ടിയുമായി പുറത്തിറങ്ങി കതകടച്ചു താക്കോല്‍ മുറിക്കുളളിലിട്ട് അല്പം ഭയത്തോടെ സ്‌റ്റേഷനിലേക്കു നടന്നു. എന്റെ ഓരോ കാല്‍പ്പാടുകളിലും ഭീതി അമര്‍ന്നിരുന്നു. സ്റ്റേഷനിലെത്തിയ നിമിഷം തെല്ല് അമ്പരപ്പോടെ ഒന്നിലധികം പോലീസ്സുകാരെ കണ്ടു. സാധാരണ ഒന്നോ രണ്ടോ പോലീസ്സുകാര്‍ മാത്രമേ ഇവിടെ കാണാറുളളൂ. യാത്രക്കാരുടെ ഇടയിലൂടെ അവര്‍ നടക്കുകയും നോക്കുകയും ചെയ്യുന്നു. മനസ്സില്‍ ആശങ്കകള്‍ ഉണര്‍ന്നു. ഇവര്‍ എന്നെയാണോ തിരയുന്നത്. ഉടനടി ഞാന്‍ പുറത്തേക്കിറങ്ങി ഒരു ഭാഗത്തായി മാറി നിന്നു. മനസ്സിന്റ ഭാരം ഏറി. കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും എങ്ങനെ ട്രെയിനില്‍ കയറും. പ്ലാറ്റ് ഫോമില്‍ ചെന്നാല്‍ അവര്‍ പിടികൂടും. അപകടമാണ്, മറ്റൊന്ന് എന്നെ ഭയപ്പെടുത്തിയത് ഗൗരവ് മരണപ്പെട്ടോ എന്നാണ്. ഊര്‍ജ്ജിതമായ അന്വേഷണം അതിന്റെ പേരിലാണോ. എന്തായാലും മനോധൈര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. ശ്രദ്ധാപൂര്‍വ്വം പോലീസ് പുറത്തേക്കു വരുന്നതും നോക്കി നിന്നു.

അല്പ സമയത്തിനുള്ളില്‍ ഒരു ട്രെയിന്‍ വന്നു. വാച്ചിലേക്കു നോക്കി. ആറര കഴിഞ്ഞിരിക്കുന്നു. ഇത് ഡല്‍ഹിക്കുളള ട്രെയിനാകാനാണ് സാധ്യത. പെട്ടെന്ന് പോയി അതില്‍ കയറിയാല്‍ പോലീസ് ശ്രദ്ധിക്കും അതു പാടില്ല, അബദ്ധമാണ്. മനസ്സു പതറി നിന്ന നിമിഷങ്ങളില്‍ ഒരു കുടുംബത്തിലെ പലപ്രായത്തിലുളള സ്ത്രീപുരുഷന്മാരായ നാലു പേര്‍ അകത്തേക്ക് നടന്നുവന്നു. ആ നിമിഷം ഞാനും അവര്‍ക്കൊപ്പം എങ്ങും നോക്കാതെ ആ കുടുംബത്തിലെ ഒരംഗമായി അവര്‍ കയറിയ ബോഗിയിലേക്കു കയറി. അടുത്തുകൂടി നടക്കുന്നവരെ കാണാന്‍ പോലും എനിക്ക് കണ്ണില്ലായിരുന്നു. എന്നിലെ ദീര്‍ഘ നിശ്വാസം കുറഞ്ഞുവന്നു. ട്രെയിനില്‍ നിന്ന ഒരാളോട് ചോദിച്ച് ഇത് ന്യൂഡല്‍ഹിക്കളള ട്രെയിന്‍ എന്ന് ഉറപ്പു വരുത്തി. എന്റെ ഭയവും സങ്കടവുമെല്ലാം സന്തോഷത്തിനു വഴി മാറി. ട്രെയിനില്‍ നിന്ന് പുറത്തേക്ക് നോക്കി. പോലീസ് ഏതോ കുറ്റവാളിയെ തിരയുകയാണെന്ന് എനിക്കു മനസ്സിലായി. പല ഭാഗത്തും അവര്‍ പലരേയും തുറിച്ചുനോക്കുന്നുണ്ട്.

എന്റെ നിറം കറുപ്പായതു കൊണ്ട് ആ നിറത്തിലുളളവരെയാണോ നോക്കുന്നത്. മദ്രാസ്സി കൂടിയാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അവിടെ കറുത്ത നിറമുളളവരുണ്ടെങ്കിലും അവരുടെ രൂപസാദൃശ്യം മദ്രാസ്സിയുടെ പോലല്ല. ചില പോലീസ്സുകാര്‍ ട്രെയിനിലുളളവരേയും നോക്കിനടക്കുന്നുണ്ട്. അന്വേഷണം റെയില്‍വേ സ്‌റ്റേഷനിലേക്കും ബസ്സ് സ്റ്റാന്‍ഡിലേക്കും വ്യാപിച്ചതാണോ. ട്രയിനിന്റെ മുന്നിലെ എന്‍ജിന്‍ ഇരക്കുന്നതു പോലെ എന്റെ ഹൃദയവും ദൃതഗതിയില്‍ ഇടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കാതില്‍ തുളച്ചു കയറുന്ന സൈറണ്‍ വീണ്ടും മുഴക്കി ട്രെയിന്‍ മുന്നോട്ടു നിങ്ങി. തളര്‍ന്നിരുന്ന ശരീരത്തിന് പുറത്തു നിന്നടിച്ച കുളിരിളം കാറ്റ് ഒരാശ്വാസ്മായി. അതു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. ട്രയിന്‍ റാഞ്ചയില്‍നിന്ന് അപ്രത്യക്ഷമായപ്പോഴാണ് ഉളളില്‍ തിളച്ചുമറിഞ്ഞ ഭയാശങ്കകള്‍ മാറിയത്.
അനാഥമായി കിടന്ന ട്രെയിന്‍ പാളങ്ങളെ വിറപ്പിച്ചു കൊണ്ട് ട്രെയിന്‍ അടുത്തൊരു സ്റ്റേഷനില്‍ നിന്നു. പെട്ടെന്ന് പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി. ഏറ്റവും പുറകിലേക്ക് ഓടി. അവിടെയാണ് റിസര്‍വേഷന്‍ ഇല്ലാത്തത്. ഓടുന്നതിനിടയില്‍ ട്രെയിനില്‍ നിന്നിറങ്ങിയ ഒരാളുടെ പൂട്ടില്ലാത്ത പെട്ടിയില്‍ നിന്നു പുറത്തേക്ക് എന്തോ ഒക്കെ ചിന്നിച്ചിതറി വീഴുന്നതു കണ്ടു. ഞാന്‍ ഓടിക്കയറിയതും ട്രെയിന്‍ മുന്നോട്ടു പോയതും ഒന്നിച്ചായിരുന്നു. സംശയത്തോടെ ഒരിരിപ്പിടം നോക്കി നടന്നു. മദ്രാസ്സിയായ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ കാഴ്ച്ച ശക്തി അല്പം കുറഞ്ഞു. അതില്‍ ഒരാള്‍ ഒരല്പം ഒതുങ്ങിയിരുന്നിട്ട് ഇവിടെ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ക്ക് നന്ദി പറഞ്ഞ് പെട്ടി അടിയില്‍ വെച്ചിട്ട് ഞാനിരുന്നു. യാത്രചെയ്യുന്നവര്‍ ഒരിക്കലും മറ്റു യാത്രക്കാരെ ശല്യപ്പെടുത്താന്‍ പാടില്ല.

റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ ടിക്കറ്റ് ചെക്കര്‍ക്ക് കൈക്കൂലി കൊടുക്കാതെ ഇരിക്കാന്‍ പറ്റില്ല. എന്റെ കയ്യില്‍ അനാവശ്യമായി ചെലവഴിക്കാന്‍ കാശുമില്ല. കുറച്ചു ബുദ്ധിമുട്ടിയാലും ഈ ട്രെയിന്‍ എന്നെ എത്തേണ്ടിടത്ത് എത്തിക്കും. എന്നെപ്പോലുളള എത്ര കുറ്റവാളികളെ ശിക്ഷിക്കാതെ രക്ഷപെടുത്തുന്നു ട്രയിനുകള്‍. ഇതില്‍ കയറുന്നവര്‍ ആരായാലും ട്രെയിന്‍ എന്തിനു നോക്കണം. ഒരു ഉത്തരവാദിത്വമേയുളളു, യാത്രക്കാരെ അതതു സ്ഥാനങ്ങളില്‍ ഒരാപത്തും കൂടാതെ എത്തിക്കുക. അവരെ പരിചരിക്കുക. ഇരുളില്‍ ഒഴുകിക്കൊണ്ടിരുന്ന ട്രയിനിനുളളില്‍ ഇപ്പോള്‍ ഭീതിയോ, വിഷാദമോ ഒന്നുമില്ല. ആരേയും ഭയന്നിറങ്ങി ഓടേണ്ടതുമില്ല. അടുത്തിരുന്ന ചിലരൊക്കെ ഉറക്കം തൂങ്ങുന്നുമുണ്ട്. ഏതാനും സ്‌റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു സ്‌റ്റേഷനിലിറങ്ങി പ്ലാറ്റ്‌ഫോമിലെ കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. ഇരുളിനെ കീറിമുറിച്ച് പ്രകാശം പരത്തിക്കൊണ്ട് ട്രെയിന്‍ ഓടികൊണ്ടിരുന്നു. ഉറക്കം തൂങ്ങി കണ്ണു തുറക്കുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഇടയ്‌ക്കൊരു ചായ കുടിച്ചു. ട്രെയിനിന്റെ ജനല്‍പാളികളിലൂടെ ഞാന്‍ നോക്കിയിരുന്നു. വലിയ സ്‌റ്റേഷനുകളില്‍ എത്തുമ്പോഴാണ്. ആളുകളുടെ തിരക്ക് കണ്ടത്. അവരുടെയിടയില്‍ ആഭരണങ്ങള്‍ ധരിച്ച സുന്ദരിമാരായ സ്ത്രീകളും ഉണ്ടായിരുന്നു. സിനിമ നടിമാരെ പോലെ മുഖത്ത് ചായം പൂശിനില്‍ക്കുന്നതു കണ്ടാല്‍ സ്റ്റേഷനില്‍ ആരേയെങ്കിലും പ്രതീക്ഷിച്ചു നില്‍ക്കുകയാണോ എന്നു തോന്നും.

ചൂടുളള കാറ്റില്‍ ഗംഗാ നദിയിടെ മുകളിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കെ എന്റെയടുത്തിരുന്ന രണ്ടു പേര്‍ അതിലേക്ക് നാണയത്തുട്ടുകള്‍ എറിയുന്നതു കണ്ടു. എന്റെ പുരികക്കൊടികള്‍ ആശ്ചര്യത്തോടെ നോക്കി. എന്റെ അടുത്തിരുന്നയാളും എഴുന്നേറ്റു ചെന്ന് നാണയത്തുട്ട് എറിഞ്ഞു. കുറച്ചകലെയായി വിശാലമായൊഴുകുന്ന നദിയുടെ തീരത്ത് ആളുകള്‍ കുളിക്കുകയും തുണികള്‍ കഴുകുകയും ചെയ്യുന്നു. മറ്റൊരിടത്ത് പോത്തുകള്‍ മുങ്ങിക്കിടക്കുന്നു. അതിനടുത്തായി പശുക്കള്‍ പുല്ലു മേയുന്നു. നദിയിലൂടെ തടിക്കഷണമോ മൃഗങ്ങളുടെ അവയവമോ ജലപ്പരപ്പിലൂടെ ഒഴുകുന്നു. എന്റെ അടുത്തിരുന്ന ആളിനോടു ചോദിച്ചു, എന്തിനാ വെളളത്തില്‍ പൈസ എറിയുന്നത്. അയാള്‍ ഒട്ടും കൂസ്സാതെ പറഞ്ഞു ഗംഗാ ദേവിയെ പ്രസാദിപ്പിക്കാനാണ്. അമ്പലവും പള്ളിയും ശ്രീകോവലുമൊക്കെ മനസ്സിലേക്ക് വന്നു. നാട്ടിലെ ദേവീ,ദേവന്മാരുടെ കഴുത്തില്‍ പൂമാല അണിഞ്ഞു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ ജലത്തില്‍ പ്രതിമകള്‍ തീര്‍ക്കാന്‍ കഴിയില്ല. അതിനാലാണ് ആകാശഗംഗ പോലെ കിടക്കുന്ന ദേവിക്ക് പ്രണാമം അര്‍പ്പിക്കാനായി പണം എറിഞ്ഞു കൊടുക്കുന്നത്. ഒരാള്‍ വെളളികൊണ്ടുളള അരഞ്ഞാണവും എറിയുന്നതു കണ്ടു. അതു കുട്ടികള്‍ക്കു നന്മ വരാനായിരിക്കും. ദേവീ ഭക്തര്‍ക്ക് ഗംഗ പുണ്യജലമാണ്. ഹിമാലയത്തില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തില്‍ കുളിച്ചാല്‍ ശുദ്ധി വരുമെന്നാണ് വിശ്വാസം. എന്നാലും എന്നില്‍ കൗതുകമുണര്‍ത്തിയത് സ്‌നേഹപാരവശ്യത്തോടെ മനുഷ്യനെ താലോലിച്ചൊഴുകുന്ന ഗംഗയ്ക്ക് ഈ പണത്തിന്റെ ഔദാര്യം ആവശ്യമുണ്ടോ. ആ പണം ഏതെങ്കിലും ദരിദ്രര്‍ക്ക് കൊടുത്തുകൂടെ. വെളളത്തിലെറിഞ്ഞാല്‍ എന്തെങ്കിലും ഗുണമുണ്ടോ?. ഈ മനുഷ്യര്‍ ഇങ്ങനെ പോയാല്‍ അരാജകത്വവും, പട്ടിണിയും, ദാരിദ്ര്യവും കൂടുക തന്നെ ചെയ്യും.

ട്രെയിന്‍ ന്യൂഡല്‍ഹിയിലെത്തി. തളര്‍ന്ന മനസ്സുമായി ഞാന്‍ പുറത്തിറങ്ങി. ചുറ്റും നോക്കി എങ്ങും തിരക്കാണ്. അടുത്തൊരു ട്രെയിനും കിടപ്പുണ്ട്. പുറത്തിറങ്ങി എങ്ങനെയെങ്കിലും ഈ വിലാസത്തിലെത്തണം. ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ മുന്നില്‍ നിന്ന് ഒരാള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ചോദിച്ചു, ”സോമനാണോ?”. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അതു ശശിയുടെ ജ്യേഷ്ഠന്‍ രാമകൃഷ്ണനായിരുന്നു. അദ്ദേഹമെന്നെ സ്വീകരിച്ചു. പുറത്തിറങ്ങി കുതിര റിക്ഷയില്‍ മാളവ്യനഗരത്തിലേക്ക് തിരിച്ചു. ബസ്സുകള്‍ അങ്ങോട്ടു പോകുന്നുണ്ട്, പക്ഷേ യാത്രക്കാരുടെ സൗകര്യത്തിനല്ല പോകുന്നത് എന്നു മാത്രം. ആ യാത്രയില്‍ റാഞ്ചിയിലുണ്ടായ കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു.

ശശിയെപ്പോലെ തന്നെ ജ്യേഷ്ഠനും സ്‌നേഹവും ആത്മാര്‍ത്ഥതയും ഉളളവനെന്ന് മനസ്സിലായി.റാഞ്ചിയിലുണ്ടായ മാനസ്സിക സംഘര്‍ഷങ്ങള്‍ ഇപ്പോഴാണ് മാറിക്കിട്ടിയത്. എന്നാലും ഗൗരവ് മരിച്ചോ ഇല്ലയോ എന്നത് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ആ കാര്യം രാമേട്ടനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സോമന്‍ അതോര്‍ത്ത് വിഷമിക്കേണ്ട അഥവാ അവന്‍ ചത്താലും തൂക്കിലേറ്റാനൊന്നും പോകില്ല. അതുപോലുളള മത ഭ്രാന്തന്മാരെ വെടിവച്ചു കൊല്ലണം. ഒരുത്തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചാല്‍ സ്വയരക്ഷക്ക് ചിലപ്പോള്‍ കൊല്ലേണ്ടിവരും. ഒരു കോടതിക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ആ വാക്കുകള്‍ എനിക്ക് ധൈര്യംപകര്‍ന്നു.
എന്നെയും ചിന്തിപ്പിച്ചത് ആ വഴിക്കാണ്. മറ്റുളളവരുടെ സ്വകാര്യതയില്‍ തലയിടുന്നവര്‍ക്ക് പലതും അനുഭവിക്കേണ്ടി വരും. അവര്‍ക്ക് ഒരു കോടതിയും ഒരാനുകൂല്യങ്ങളും നല്‍കില്ല. മാനസ്സിക രോഗികളായ മതവാദികളെ ബിഹാറിലാണ് കണ്ടത്. കേരളത്തില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്നുവരെ ആരും കലഹിക്കന്നതായി ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു സമസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും കാണാത്ത ദൈവങ്ങളെ പറ്റി കെട്ടുകഥകളുണ്ടാക്കി ആരാധിക്കാന്‍ പറഞ്ഞാല്‍ അത് നടപ്പുളള കാര്യമല്ല. ഇങ്ങനെയുളള വികാര-വിചാരങ്ങളുണ്ടാക്കുന്നത് അധികാരമുളളവരാണ്. ആ അധികാരമാണ് ദുര്‍ബലരെ ധൈര്യപ്പെടുത്തുന്നത്. അവര്‍ നേടുന്ന ആ ധൈര്യം പിശാചിന്റേതാണ്, ഈശ്വന്റേതല്ല. ഈശ്വര വിശ്വാസികള്‍ക്ക് മാനസീകപീഡനങ്ങള്‍ ഉണ്ടായാലും അവരില്‍ നിന്നു പുറത്തു വരിക സ്‌നേഹവും കാരുണ്യവുമായിരിക്കും.

മാളവിക നഗറിലേക്കുളള യാത്രക്കിടയില്‍ ഡല്‍ഹിയിലെ ഓരോ സ്ഥലങ്ങളെപ്പറ്റിയും രാമേട്ടന്‍ വിവരിച്ചു. അതില്‍ എനിക്ക് ഏറെ ആകര്‍ഷകമായി തോന്നിയത് കനോട്ട് പ്ലെയ്‌സാണ്. നിലാവു പോലെ ശോഭയാര്‍ന്ന കെട്ടിടങ്ങള്‍ റോഡരികില്‍ വൃക്ഷങ്ങള്‍ നിരനിരയായി നില്‍ക്കുന്നതു കാണാന്‍ എന്തഴകാണ്. ഞാന്‍ കണ്ടിട്ടുളള ചെറിയ നഗരങ്ങളൊക്കെ പൊടിപടലമേറ്റതാണ്. ഇതുപോലെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച റാഞ്ചിയിലെ കോളജുകളും മറ്റ് കെട്ടിടങ്ങളും ശിരസ്സ് കുനിച്ചല്ല, ഉയര്‍ത്തി നില്‍ക്കന്നതായി എനിക്കു തോന്നി. സുന്ദരമായ കുഞ്ചിരോമങ്ങള്‍ ചലിപ്പിച്ചുകൊണ്ട് കുതിര വണ്ടി വീടിനു മുന്നില്‍ നിന്നു. വീടിന്റെ മുറ്റത്ത് പുഞ്ചിരി തൂകിനില്‍ക്കുന്ന നിറമാര്‍ന്ന റോസ്സാപ്പൂക്കളുണ്ട്.
രണ്ടു മുറിയും ഒരടുക്കളയുമുളള ഒരു ചെറിയ വീട്. എന്നെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയിട്ടു പറഞ്ഞു, ഇതാണ് സോമന്റെ മുറി. ഞാനിപ്പോള്‍ വരാം. രാമേട്ടന്‍ പുറത്തേക്കു പോയി. എന്റെ മനസ്സിലെ ആദിയും വ്യാധിയും അകന്നു. കഴിഞ്ഞ രാത്രിയില്‍ ട്രെയിനില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ ഏതോ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന പായ്ക്കപ്പലിലായിരുന്നു. കാറ്റും കോളും ഇരുളും നിറഞ്ഞ ആ കപ്പലില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നു. രാമേട്ടന്‍ എനിക്കായി ആവിപറക്കുന്ന ചായ തന്നിട്ട് അറിയിച്ചു. ഞാന്‍ രണ്ടു മണിക്കൂര്‍ അവധിയെടുത്താണ് ഓഫിസ്സില്‍ നിന്നു വന്നത്. ഭക്ഷണം കിച്ചനിലുണ്ട്. എന്തായാലും വെറുതേ ഇരിക്കാന്‍ പറ്റില്ലല്ലോ, ഒരു ബയോ എഴുതി തരിക. ഞാനൊന്നു ശ്രമിക്കാം.പുറത്തേക്ക് തിരിഞ്ഞപ്പോള്‍ ആ ഗൗരവ് ശര്‍മ്മയുടെ കാര്യമൊന്ന് തിരക്കണം എന്നു പറഞ്ഞു. അതിനു സമ്മതം മൂളിക്കൊണ്ട് അദ്ദേഹം മുറി വിട്ടുപോയി.

ദിനങ്ങള്‍ വിരിഞ്ഞും കൊഴിഞ്ഞം കടന്നുപോയി. എനിക്ക് കസ്തൂര്‍ബാ ഗാന്ധിനഗറിലുളള ഹിന്ദുസ്ഥാന്‍ റ്റൈംസ് ഓഫിസ്സില്‍ രാമേട്ടന്റെ ശുപാര്‍ശപ്രകാരം ജോലി ലഭിച്ചു. രാമേട്ടന്റെ വീട്ടഡ്രസ്സില്‍ ഓമനയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഇവിടെ വരുന്നതിനു മുമ്പു തന്നെ ജ്യേഷ്ഠന്‍ അമ്പാലയിലേക്ക് ട്രാന്‍സ്ഫറായി പോയിരുന്നു. ശശിയില്‍നിന്നും ഗൗരവിന്റെ കാര്യം ഞാനറിഞ്ഞുകൊണ്ടിരുന്നു. അയാള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ ഒരു വടിയില്ലാതെ നടക്കാന്‍ കഴിയില്ല. എന്നെ തിരഞ്ഞ് അയാളുടെ ഗുണ്ടകള്‍ നടക്കുന്നുണ്ട്. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ആരോ ഉപദേശിച്ചു. കേസ്സ് പിന്‍വലിച്ചില്ലെങ്കില്‍ തിരിഞ്ഞു കൊത്തുമെന്ന്. വടി കൊടുത്ത് അടി വാങ്ങിയിട്ട് ഇനി കോടതിയുടെ അടിയും കൂടി വാങ്ങണോ?. ആ കേസ്സ് അയാള്‍ പിന്‍വലിച്ചു. അതോടെ എന്റെ മനസ്സിന് ഒരാശ്വാസമായി. ഡല്‍ഹി ജീവിതം ഞാനിഷ്ടപ്പെട്ടു. ഞാനിവിടെ സുഖമായിരിക്കുന്നുവെന്നു മാത്രം റാഞ്ചിയിലുള്ളവരെ അറിയിച്ചു. എനിക്ക് പുതിയൊരു ജോലിക്കുള്ള കത്തു കിട്ടി.

ന്യൂസ് ഡെസ്ക്

കനത്ത മഴയും പ്രളയവും മൂലം അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്.

മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

ടോം ജോസ് തടിയംപാട്

യു.കെയിലെ ഹാരോഗേറ്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഹാരോഗേറ്റ് മലയാളി അസോസിയേഷന്‍ (H.M.A) കേരള മുഖൃമന്ത്രിയുടെ സഹായനിധിയിലേക്ക് 1900 പൗണ്ട് (169430 രൂപ) പിരിച്ചു നല്‍കി ഈ മഹാദുരന്തത്തില്‍ പങ്കു ചേര്‍ന്നു. ഏകദേശം 55 മലയാളി കുടുംബങ്ങളുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ കൂടിയാണ് ഇത്രയും വലിയ ഒരു തുക സംഘടിപ്പിച്ചു നല്‍കിയത്. ഈ സല്‍പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുത്തത് അസോസിയേഷന്‍ ഭാരവാഹികളായ ബിനോയ് അലക്‌സ്, സജിമോന്‍ തങ്കപ്പന്‍, വെസ്ലി ചെറിയാന്‍ എന്നിവരാണ്.

യു.കെയിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ ഗ്ലൗസിസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജി.എം.എയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം-2018 റദ്ദാക്കി. പരിപാടിക്കായി മാറ്റിവെച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

2,5000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ജാതി മത ഭേതമന്യേ ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. ഈ ഒരു നേട്ടത്തിനായി മലയാളികളോട് കൂടെ ഇതര സംസ്ഥാന ജനതയും മാത്രമല്ല ബ്രിട്ടീഷ് ജനതയും കൈ കോര്‍ത്തിരിക്കുന്നു. ഇതിന്റെ ഫലമായി തുടക്കത്തില്‍ തന്നെ 10000 പൗണ്ടിന് മുകളില്‍ സമാഹരിക്കുക മാത്രമല്ല ദുരിതാശ്വാസ കേന്ദ്രത്തിനു ഇപ്പോള്‍ ആവശ്യമായ പുതപ്പുകളും സാനിറ്ററി നാപ്കിന്‌സ് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ UUKMA (Union of UK Malayalee Association) നടത്തുന്ന കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജിഎംഎ പങ്കുചേരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കുന്നതിനും അതിനൊപ്പം പ്രവര്‍ത്തിക്കുന്നതിനും ജിഎംഎയുടെ യുവ തലമുറ മുന്‍ നിരയില്‍ തന്നെയുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന ഗ്ലൗസിസ്റ്റര്‍ ചുര്‍ച്ച് മാസ്സ് കഴഞ്ഞു നടത്തിയ യൂത്ത് ഫണ്ട് റൈസിങില്‍ അവര്‍ സ്വരൂപിച്ചത് 2087 പൗണ്ട് ആണ്. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ദിനത്തില്‍ ജിഎംഎയുടെ യൂത്ത് Gloucester ഇസ്ലാം കമ്മ്യൂണിറ്റിയോട് ഒപ്പം 1057 പൗണ്ടസ് ആണ്. ഇതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം, ജാതി മത ഭേതമന്യേ ഇന്‍ഡ്യനെന്നോ ബ്രിട്ടീഷ് എന്നോ നോക്കാതെ യാതൊരു വിധ വര്‍ണ വിവേചനം ഇല്ലാതെ തന്നെ ജനങ്ങള്‍ കൈ കോര്‍ക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള കടമ നമ്മയില്‍ ഏവരിലും നിക്ഷിപ്തമാണ്. പലര്‍ക്കും നേരിട്ട് സഹായിക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം ജിഎംഎ ഒരു ഫേസ്ബുക് ഡോനെഷന്‍ പേജ് ആരംഭിച്ചിരിക്കുന്നു. ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ഈവരേയും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ നല്‍കുന്ന ഓരോ സംഭാവനകളും എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മുടെ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഒരു കൈ താങ്ങായി മാറുക തന്നെ ചെയ്യും.

നമ്മള്‍ തുടങ്ങിവെച്ച ഈ സംരംഭം സമ്പൂര്‍ണ വിജയമായി തീരാന്‍ വേണ്ടി ഒരുമിച്ചു കൈ കോര്‍ക്കാം. അതിനായി ആരംഭിച്ച ഈ ഫേസ്ബുക് പേജ് ദയവായി നിങ്ങള്‍ സുഹൃത്തുകള്‍ക്കും കുടുംബങ്ങള്‍ക്കും ഷെയര്‍ ചെയ്യുക.

https://www.facebook.com/donate/287489885386623/

ഗ്രേറ്റ് ബ്രീട്ടീഷ് ബെയ്ക്ക് ഓഫ് (ജി.ബി.ബി.ഒ) ഫെയിം റുബി ബോഗാലിന് മാത്രമാണ് അവരുടെ കുടുംബത്തിലെ കുക്കിംഗ് രാജാവ് എന്ന് കരുതിയവര്‍ക്ക് തെറ്റി!. റുബിയുടെ മാതാവ് കെല്ലി ബോഗാലും അടുക്കളയിലെ താരമാണ്. കഴിഞ്ഞ 10 ദിവസത്തിന് മുന്‍പ് കെല്ലി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ വംശജരായി ഇരുവരും അടുക്കളയിലെ താരങ്ങളാണെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തി കഴിഞ്ഞു. തനി ഇന്ത്യന്‍ വിഭവങ്ങളാണ് കെല്ലിയുടെ ഇപ്പോഴത്തെ പാചക കുറിപ്പുകളില്‍ കൂടുതലും. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ മതിയാകില്ല! പഞ്ചാബി റൊട്ടിയും ദാലും സബജിയും ഉള്‍പ്പെടെയുള്ളവ കെല്ലിയുടെ സെപഷ്യല്‍ ഡിഷുകളില്‍ ഉള്‍പ്പെടും.

വളരെ ചെറിയ സമയം കൊണ്ടു തന്നെ റൂബിയെപ്പോലെ മാതാവ് കെല്ലിയും ശ്രദ്ധ നേടുകയാണ്. കുക്കിംഗ് വിത്ത് ആന്റി എന്ന് പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് എല്ലാ ശനിയാഴ്ച്ചയും പ്രേക്ഷകര്‍ക്കായി പുതിയ വിഭവമെത്തിക്കും. പുതിയ യൂടൂബ് പേജ് വൈകാതെ നിലവില്‍ വരുമെന്ന് കെല്ലി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പ്രചാരമുള്ള ഇന്ത്യന്‍ വിഭവങ്ങളാവും കൂടുതല്‍ ഫോക്കസ് ചെയ്യപ്പെടുകയെന്നാണ് സൂചന. അമ്മയാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് റുബി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെയ്ക്ക് ഷോ താരമാണെങ്കിലും റുബി കുക്കിംഗ് അനുബന്ധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പരസ്യപ്പെടുത്താറില്ല. അതേസമയം അമ്മ നേരെ മറിച്ചുമാണ്. കുക്കിംഗ് മാത്രമാണ് കെല്ലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാണാന്‍ കഴിയുക.

യു.കെയിലെ പ്രചാരമേറിയ ടെലിവിഷന്‍ സീരിസുകളിലൊന്നാണ് ‘ഗ്രേറ്റ് ബ്രിട്ടീഷ് ബെയ്ക്ക് ഓഫ്’. മില്യണിലധികം പ്രേക്ഷകരുള്ള പരിപാടി കുക്കിംഗ് രംഗത്തെ മികച്ച ടാലന്റുകളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ലവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടക്കുന്ന പരിപാടി 17 ആഗസ്റ്റ് 2010ലാണ് ആദ്യത്തെ ഷോ പ്രേക്ഷകരിലെത്തിക്കുന്നത്. ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേച്ച്യര്‍ ബെയ്‌ക്കേര്‍സിന്റെ ഇടയിലാണ് മത്സരം നടത്തുക. റുബി ബോഗാല്‍ പരിപാടിയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയാണ്. വിവിധ ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന നിരവധി റൗണ്ടുകള്‍ മത്സരാര്‍ത്ഥികള്‍ക്കായി ഉണ്ടാവും.

Copyright © . All rights reserved