അനുജന്റെ കമ്യുണിക്കേഷൻ മേഖലയിലെ സ്വത്തുവകകൾ ചേട്ടന് വില്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണികേഷന്റെ ഫൈബർ നെറ്റ് വർക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുമാണ് മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നത്. ഇത് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായതായി റിലയൻസ് കമ്യൂണികേഷൻ ഇന്ന് അറിയിച്ചു. 30,000 കോടി രൂപയുടേതാണ് ഈ ഡീൽ.

ഇതോടെ 178,000 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ നെറ്റ് വർക് ജിയോയോയുടെ സ്വന്തമാകും. ഇതിനു പുറമെ വയർലെസ്സ് സ്പെക്ട്രം, ടവറുകൾ തുടങ്ങിയവയും ജിയോയുടെതാകും. 43,000 മൊബൈൽ ടവറുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

നേരത്തെ വൻ കടബാധ്യതയിലേക്ക് നീങ്ങിയ അനിൽ അംബാനി ബാധ്യതകൾ കുറക്കുന്നതിനാണ് ഈ വില്പന നടത്തിയത്. 50,000 കോടി രൂപയുടെ കടമാണ് അനിൽ അംബാനിക്കുള്ളത്. ഇതോടെ ടെലിക്കമ്യൂണിക്കേഷൻ രംഗത് നിന്ന് അനിൽ അംബാനി ഏറെക്കുറെ പിൻവാങ്ങുന്നു എന്ന് പറയാം. പന്ത്രണ്ട് വര്ഷം മുൻപാണ് അനിൽ അംബാനി ഈ രംഗത്തേക്ക് കടക്കുന്നത്. അന്ന്,  പത്തു വര്ഷത്തേക്ക് ചേട്ടൻ ഈ മേഖലയിൽ മുതൽ മുടക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. കൃത്യം പത്തു വര്ഷം കഴിഞ്ഞാണ് മുകേഷ് അംബാനി ജിയോയുമായി എത്തുന്നത്. ജിയോ വൻ ഓഫറുകളുമായി മാർക്കറ്റ് കീഴടക്കിയപ്പോൾ റിലയൻസ് കമ്മ്യൂണികേഷൻ അമ്പേ പരാജയമായി മാറി. അതിനെ തുടർന്നാണ് സ്വത്തുക്കൾ വിൽക്കാൻ കഴിഞ്ഞ വർഷം ധാരണയിലെത്തിയത്.