അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.
ന്യൂയോർക്കിൽ നടന്ന ഭീകര തീപിടിത്തത്തിൽ ഇന്ത്യൻ വംശജയായ 24കാരി സഹജ റെഡ്ഡി ഉദുമലയാണ് മരണപ്പെട്ടത്. ഹൈദരാബാദ് സ്വദേശിനിയായ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് സമീപ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം പടർന്നു കയറുകയായിരുന്നു. സംഭവസമയത്ത് ഉറങ്ങിക്കിടന്നതിനാൽ തീ പടർന്നത് പെൺകുട്ടിക്ക് തിരിച്ചറിയാനായില്ലെന്നാണ് പ്രാഥമിക വിവരം.
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ സ്വദേശിനിയായ സഹജ ഉപരിപഠനത്തിനായി 2021-ലാണ് യുഎസിലെത്തിയത്. ന്യൂയോർക്കിലെ അൽബാനിയിലായിരുന്നു അവളുടെ താമസം. ഉന്നതപഠനത്തിനായി എത്തിയ സഹജയുടെ ജീവിതം ഇത്തരത്തിൽ അവസാനം കാണുന്നത് കുടുംബാംഗങ്ങളെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീ അയൽവാസികളുടെ കെട്ടിടത്തിൽ നിന്നാണ് പടർന്നതെന്നാണ് അധികൃതരുടെ സൂചന.
ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സഹജയുടെ മരണക്കുറിപ്പിൽ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തതായി കോൺസുലേറ്റ് അറിയിച്ചു. ഹൈദരാബാദിലെ ടി സി എസ് ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് സഹജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ∙ എച്ച്1ബി തൊഴിൽ വിസയ്ക്കും എച്ച്4 ആശ്രിത വിസയ്ക്കും അപേക്ഷിക്കുന്നവർ ഇനി മുതൽ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊതുവായി (പബ്ലിക്) തുറന്നുവെക്കണം. അപേക്ഷകരുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കണമെന്ന ലക്ഷ്യത്തോടെ യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പുതിയ നിർദേശം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സോഷ്യൽ മീഡിയ നിരീക്ഷണം ഇതിനകം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ-സാംസ്കാരിക വിനിമയ പദ്ധതികളിലൂടെ യുഎസിലെത്തുന്നവർക്കും ബാധകമായിരുന്നു.
യുഎസ് വിസ സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്നവരെ തിരിച്ചറിയാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിസ ലഭിക്കാനുള്ള യോഗ്യതകൾ അപേക്ഷകർ സത്യസന്ധമായി വ്യക്തമാക്കണമെന്നും എല്ലാ നിബന്ധനകളും കർശനമായി പാലിക്കണമെന്നും നിർദേശം ഓർമ്മിപ്പിക്കുന്നു.
വിദേശ വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കാൻ ഐടി കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന വിസയാണ് എച്ച്1ബി. ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന വിസയുമാണിത്. കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി എച്ച്1ബി അപേക്ഷാഫീസ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി ഉയർത്തിയിരുന്നു. ആശങ്കാജനക രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞ മാസം യുഎസ് നിർത്തിവച്ചതും പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ 13–15 വയസുകാരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി മെറ്റ ആരംഭിച്ചു. . ഡിസംബർ 4 മുതൽ അക്കൗണ്ട് നിർത്തിവെക്കും എന്ന മുന്നറിയിപ്പിന്റെ പിന്നാലെയാണ് നടപടി. പുതിയ നടപടി ഏകദേശം 3.5 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയും 1.5 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളെയും ബാധിക്കാനിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 മില്ല്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാകും. നിയമം പാലിക്കുമെന്നും, എന്നാൽ കൂടുതൽ കാര്യക്ഷമവും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന പ്രായപരിശോധന സംവിധാനം സർക്കാരിന്റെ തലത്തിൽ തന്നെ നടപ്പാക്കണമെന്നുമാണ് മെറ്റയുടെ നിലപാട്. തെറ്റായി പ്രായം വിലയിരുത്തപ്പെട്ടതായി കരുതുന്നവർ വീഡിയോ സെൽഫിയോ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പുതുക്കി പരിശോധനയ്ക്കായി അപേക്ഷിക്കാം.

യൂട്യൂബ്, ടിക്‌ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകളും നിരോധനത്തിന്റെ പരിധിയിലാകും. 10–15 വയസ്സുകാരിൽ 96 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം ഹാനികരമായ ഉള്ളടക്കവും സൈബർ ബുള്ളിയിങ്ങും ഗ്രൂമിംഗ് ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവി തലമുറയെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ പൂർണ്ണ നിരോധനത്തിന്റെ വഴിയിലേക്ക് കടക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചൈന സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ‘മെഗാ എംബസി’ പദ്ധതിക്ക് സുരക്ഷാ പ്രതിസന്ധികളുണ്ടെന്ന വിമർശനങ്ങൾക്കിടയിലും ഇത് യുകെയ്ക്ക് നേട്ടങ്ങൾ നേടിക്കൊടുക്കാമെന്ന നിലപാട് നമ്പർ 10 സ്വീകരിച്ചിരുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിൽ ഏഴ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ചൈനയുടെ ഓഫീസ് സമുച്ചയങ്ങളെ ഒന്നടങ്കം ഒരിടത്തേക്ക് കൊണ്ടുവരുന്നത് സുരക്ഷാസംബന്ധമായ നിരീക്ഷണം എളുപ്പമാക്കുമെന്നതാണ് സർക്കാരിന്റെ വാദം. മൂന്നു തവണ മാറ്റിവെച്ച എംബസിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഇനി പുതുവർഷത്തിലെ ഉണ്ടാകുകയുള്ളൂ.

ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും ദേശീയസുരക്ഷാ ആശങ്കകൾ പരിഹരിച്ചുവെന്ന് ഉറപ്പു നൽകിയതോടെയാണ് അംഗീകാര സാധ്യത കൂട്ടുന്നത്. അംഗീകാരം ലഭിച്ചാൽ, യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് എംബസിയാകും ഇത്; 200 ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, വൻ ഓഫീസ് മേഖല, ബേസ്‌മെന്റ് എന്നിവയോടെയായിരിക്കും നിർമ്മാണം. റോയൽ മിന്റ് കോർട്ടിലെ ഈ സ്ഥലം ലണ്ടന്റെ അത്യന്തം ഗൗരവമുള്ള ഡേറ്റാ കൈമാറ്റത്തിനുള്ള ഫൈബർ-ഓപ്റ്റിക് ലൈനുകൾക്ക് സമീപമാണെന്നതിനാലും ആശങ്കകൾ ഉയർന്നിരുന്നു. ബ്ലൂപ്രിന്റ്സിലെ ചില ഭാഗങ്ങൾ “സുരക്ഷാ കാരണങ്ങളാൽ” മാറ്റിയതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

ചൈനീസ് എംബസിയെ കുറിച്ച് ലേബർ സർക്കാർ തുറന്ന നിലപാട് സ്വീകരിച്ചുവെന്ന് പ്രതികരിച്ച പ്രതിപക്ഷം, ദേശീയസുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതായി ആരോപിക്കുന്നു. ചൈനീസ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും, സുരക്ഷാ ഏജൻസികൾക്കുപോലും സ്വകാര്യമായി അവരുടെ ആശങ്കകൾ അറിയിക്കാൻ അവസരം നൽകിയില്ലെന്നും കൺസർവേറ്റീവ് നേതാക്കൾ ആരോപിച്ചു. അതേസമയം, പരസ്പര ഗുണകരമായ സഹകരണം വളർത്താനായി തയ്യാറാക്കിയ പദ്ധതിയാണിതെന്ന നിലപാട് ചൈനീസ് എംബസി ആവർത്തിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) പുതിയ നേതാവായ അബ്ദുൽ ഖാദിർ മുമീൻ വർഷങ്ങളോളം ബ്രിട്ടനിലെ പള്ളികളിൽ പ്രഭാഷണം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ സുരക്ഷാ വൃത്തങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ് . സ്വീഡനിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ, പരമ്പരാഗത മതപഠനത്തിന്റെ പേരിൽ വിവിധ പള്ളികളിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പ്രാദേശിക പിന്തുണയും സ്വാധീനവും രൂപപ്പെടുത്തിയെടുത്തതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ കാലയളവിൽ അദ്ദേഹം നിരീക്ഷണത്തിലോ സംശയവലയത്തിലോ പെട്ടിട്ടില്ലെന്നത് ബ്രിട്ടീഷ് സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഭീകര സംഘടനയുടെ മേൽപട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഇപ്പോൾ ബ്രിട്ടീഷ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ ചേർന്ന് പുനഃപരിശോധിക്കുകയാണ്. ബ്രിട്ടനിൽ താമസിച്ചിരുന്ന വർഷങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവോ, അല്ലെങ്കിൽ രഹസ്യ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കം വ്യാപകമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ കടുത്ത മതവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്. മുൻപ് അറസ്റ്റിലാകുകയോ ചോദ്യം ചെയ്യപ്പെടാത്തതോ ആയ ഈ വ്യക്തി പടിഞ്ഞാറൻ യൂറോപ്പിലെ രഹസ്യവലയങ്ങൾ ഉപയോഗിച്ച് ഐഎസ് നേതൃനിരയിലെത്തിയതായാണ് സൂചന.

‘ബ്രിട്ടനിൽ നിന്ന് രാജ്യാന്തര ഭീകര വലയത്തിന്റെ തലവനായി ഒരാൾ ഉയർന്നതിൽ നിരവധി രാഷ്ട്രീയ, സുരക്ഷാ വിദഗ്ധർ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നു. കുടിയേറ്റ പരിശോധനാ സംവിധാനത്തിലെ വീഴ്ചകളും ഭീകരവാദ നിരീക്ഷണത്തിലെ പാളിച്ചകളും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അഭയാർത്ഥി പട്ടികകളിലെ ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ ഭരണകൂടത്തിന് പിഴ സംഭവിച്ചതായി പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ എംപി ട്യൂലിപ്പ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിൽ നടന്ന അഴിമതി വിചാരണയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു . ഡാക്കയിലെ ഡിപ്ലോമാറ്റിക് സോണിൽ കുടുംബാംഗങ്ങൾക്ക് അനധികൃതമായി ഭൂമി കരസ്ഥമാക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ അമ്മാവി ഷെയ്ഖ് ഹസീനയുടെ സ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.

വിചാരണ പ്രക്രിയ മുഴുവൻ “തെറ്റായതും രാഷ്ട്രീയ പ്രതികാരത്തിന്റെ ഫലവുമാണ്” എന്ന് സിദ്ദിഖ് ശിക്ഷ പുറത്ത് വന്നതിനെ തുടർന്ന് പ്രതികരിച്ചു. ബ്രിട്ടനിൽ മന്ത്രിപദം രാജിവെക്കേണ്ടിവന്ന ഇവർ, കേസിലെ ആരോപണങ്ങൾ ആരംഭം മുതൽ തന്നെ വ്യാജമാണെന്നും, ബംഗ്ലാദേശിലെ രാഷ്ട്രീയം’ തനിക്കു തടസ്സമാകില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ എതിക്സ് ഉപദേഷ്ടാവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ തെറ്റുകൾ കണ്ടെത്താനായിരുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ സിദ്ദിഖിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, നിരോധിതമായ അവാമി ലീഗും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളെ കടുത്ത വാക്കുകളിൽ വിമർശിച്ചു. പാർട്ടിക്കെതിരായ ലക്ഷ്യമിട്ട ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വിചാരണ നീതിപൂർണ്ണമല്ലെന്നും, സിദ്ദിഖിന് നീതി ലഭിക്കുന്നില്ലെന്നും ബ്രിട്ടനിലെ പ്രമുഖ അഭിഭാഷകരും മുൻ മന്ത്രിമാരും തുറന്ന കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.
വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ (താരിഫ്) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍ ‘ മുഖാന്തിരമാണ് അദ്ദേഹം തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ “മോഷ്ടിച്ചു” എന്ന് ട്രംപ് ആരോപിച്ചു. “ഒരു കുഞ്ഞിന്റെ കയ്യില്‍നിന്ന് മിഠായി പിടിച്ചെടുക്കുന്നതു പോലെയാണ് അമേരിക്കയുടെ സിനിമാ വ്യവസായത്തെ വിദേശ രാജ്യങ്ങള്‍ തട്ടിയെടുത്തത്,” എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
കാലിഫോര്‍ണിയയുടെ സിനിമാ വ്യവസായം ഗവര്‍ണറുടെ ദൗര്‍ബല്യത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടുവെന്നും, പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിദേശ സിനിമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതിന് മുമ്പ് തന്നെ, മേയ് മാസത്തില്‍ ട്രംപ് ഇത്തരം തീരുവ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കിയിട്ടുണ്ട്.
വാഷിങ്ടൺ ∙ യുഎസിലെ മിഷിഗണിൽ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പള്ളിക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്.
അക്രമി ആദ്യം തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിയുടെ അകത്ത് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. ആക്രമണത്തിനിടെ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച വ്യക്തി തന്നെയാണ് പള്ളി തീയിട്ടതെന്നാണ് സൂചന. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ പ്രതികരിച്ചു. പ്രത്യേകിച്ച് ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പ്രസിഡന്റ് റസ്സൽ എം. നെൽസന്റെ മരണത്തിന്റേതിനു പിന്നാലെയാണ് ആക്രമണം നടന്നത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.