കഴിഞ്ഞദിവസം വര്‍ക്കലയില്‍ പിടിയിലായത് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളി. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയായ, യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന് അലക്സേജ് ബെസിയോക്കോവിനെ(46)യാണ് സിബിഐയുടെ ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന് യൂണിറ്റിന്റെ സഹായത്തോടെ കഴിഞ്ഞദിവസം വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി വര്‍ക്കലയിലെത്തിയ ഇയാളെ ഒരു ഹോംസ്റ്റേയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. അലക്സേജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. ഇയാള്‍ നിലവില്‍ യു.എ.ഇ.യിലാണെന്നാണ് വിവരം.
അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പോലീസ് ഇയാളെ പിടികൂടിയത്. നിലവില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യു.എസിന് കൈമാറും.
2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്സേജും മിറ സെര്‍ദയും ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഒരാഴ്ച മുന്‍പ് ഗാരന്റക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ 26 മില്യണ്‍ ഡോളര്‍ വിലവരുന്ന സ്വത്ത് യു.എസ്. ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ അലക്സേജിനെ കേരളത്തില്‍നിന്ന് അറസ്റ്റ്ചെയ്തത്. ആഗോളതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പോരാട്ടത്തിന്റെ വലിയ വിജയമായാണ് അലക്സേജിന്റെ അറസ്റ്റിനെ യു.എസ്. ഏജന്‍സികള്‍ വിലയിരുത്തുന്നത്.
കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉല്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് വ്യക്തമാക്കിരിക്കുന്നത്.
യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് ട്രംപ് നികുതി ചുമത്തിയിരിക്കുന്നത്. മുമ്പ് നിശ്ചയിച്ചിരുന്നതില്‍ നിന്ന് 25 ശതമാനം കൂടി വര്‍ധിപ്പിച്ച നികുതി കാനഡയില്‍ നിന്ന് വരുന്ന ഉല്പന്നങ്ങള്ക്കുമേല് ചുമത്താന്‍ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ബുധനാഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യു.എസ് പാല് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവകള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ട് മുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്കി.
കാനഡ, മെക്സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉല്പന്നങ്ങള്ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ നടപടി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ടിന് ശേഷം അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇതേതുടര്‍ന്ന് യു.എസ് ഉല്പന്നങ്ങള്ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റം, ലഹരിമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്.
സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര് കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയന്‍ ഗ്രാമങ്ങളില്‍ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയന്‍ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറഞ്ഞു. ലതാകിയയിലേക്ക് കൂടുതല്‍ സേനയെ അയച്ചതായി സര്‍ക്കാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യം ശ്രമിക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടുചെയ്തു.
ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ സേനയിലെ ‘ദി ടൈഗര്‍’ എന്ന് വിളിപ്പേരുള്ള കമാന്‍ഡറായിരുന്ന സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2015-ല്‍ വിമതര്‍ക്കെതിരേ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിവിടം. സുന്നികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് അസദ് കുടുംബം. ബഷാര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേര്‍ക്ക് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും സിറിയിന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
കഴിഞ്ഞ ഡിസംബറില്‍ സായുധസംഘടനയായ ഹയാത് തഹ്രീർ അല്‍ ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. ആഭ്യന്തരയുദ്ധം ആരംഭിച്ച് 13 വര്‍ഷത്തിനുശേഷമാണ് വിമതര്‍ അസദിന്റെ സമഗ്രാധിപത്യഭരണത്തെ അട്ടിമറിച്ചത്. എച്ച്.ടി.എസ്. നയിച്ച 11 ദിവസത്തെ വിപ്ലവത്തെത്തുടര്‍ന്ന് അസദ് റഷ്യയിലേക്ക് പലായനംചെയ്തിരുന്നു. എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും കടുപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പൗരന്മാര്ക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമെ മറ്റ് ചില രാജ്യങ്ങള്‍ക്കും വിലക്ക് വരാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്, സിറിയ, യെമന്‍, ലിബിയ, സൊമാലിയ, സുഡാന്, ക്യൂബ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച കൃത്യമായ പട്ടിക ഈ മാസം തന്നെ പുറത്തു വിടുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം അഫ്ഗാനില്‍ അമേരിക്കയ്ക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരില്‍ താലിബാന് ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നവരും അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്.
മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്‍ഗാമി ജോ ബൈഡന് ഇത് പിന്‍വലിക്കുകയായിരുന്നു.
ജനുവരി 20 ന് അധികാരമേറ്റ ശേഷം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി അമേരിക്കയിലേക്ക്പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് പ്രസിഡൻറ് തിഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.
ഫെഡറൽ ഏജൻസിയെ സുതാര്യവും ഉത്തരവാദിത്തമുള്ളതും നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.
‘എഫ്.ബി.ഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിന് ശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്.
സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി – പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് – ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും’, കാഷ് പട്ടേൽ എക്സിൽ കുറിച്ചു.
അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടണ്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. റീഗന് നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.
അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.
2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്ട്രോള് ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.
അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് താൽക്കാലിക സ്റ്റേ. ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്.
വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാല് സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. മാത്രമല്ല ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ജഡ്ജ് ജോണ്‍ കോഗ്നോര് ചൂണ്ടിക്കാട്ടി.
ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. എന്നാല്‍ യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പ് നല്കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുസിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്.
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സുപ്രധാന ഉത്തരവുകളിൽ ഒപ്പുവെക്കാൻ ട്രംപ്. യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു .അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം ആരംഭിച്ചു. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക.അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു.
ഞാന്‍ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്നതാണ്. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാന്‍ പോകുന്ന ഉത്തരവുകളെ സംബന്ധിച്ചും ട്രംപ് പരാമര്‍ശിച്ചു. യു.എസ് മെക്സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റങ്ങളെ തടയുമെന്നും രാജ്യത്ത് അനധികൃതമായി വന്നവരെ തിരിച്ചയക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.യു.എസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ബൈഡന്റെ മുന്‍ സര്‍ക്കാരിനെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി.വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി രവി തേജ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള 26 വയസുള്ള വിദ്യാർത്ഥി കെ. രവി തേജയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹൈദരാബാദിലെ ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലെ ആർകെ പുരം സ്വദേശിയായ രവി തേജ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2022ലാണ് അമേരിക്കയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയിലായിരുന്നു അദേഹം.
വെടിവെപ്പുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യൻ സ്റ്റുഡന്റ് നോർത്ത് അമേരിക്കൻ അസോസിയേഷൻ അറിയിച്ചു. സമീപ കാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ യു.എസിൽ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ചിക്കാഗോയിലെ പെട്രോൾ പമ്പിൽ വച്ച് തെലങ്കാന സ്വദേശിയായ സായ് തേജ് വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ അവിടെ പാർട് ടൈം ജോലി നോക്കുകയായിരുന്നു.
കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന് ട്രൂഡോ രാജിവെച്ചതോടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ളവരുടെ പേരുകളില്‍ ഇടംപിടിച്ച് തമിഴ് വംശജ അനിത ആനന്ദും. കാനഡയുടെ ട്രാന്‍സ്പോര്‍ട്ട് മന്ത്രികൂടിയായ അനിത ആനന്ദ് നേരത്തെതന്നെ നിരവധി സര്‍ക്കാര്‍ സ്ഥാനങ്ങളിലിരുന്ന് വൈദഗ്ധ്യം തെളിയിച്ച വനിതയാണ്. 2019 മുതല്‍ ലിബറല്‍ പാര്‍ട്ടിയുടെ ഭാഗമായതിന് ശേഷം പാര്‍ട്ടി അംഗമെന്ന നിലയിലും അവർ ശ്രദ്ധേയയാണ്.
മുന്‍ കനേഡിയന്‍ പ്രതിരോധമന്ത്രികൂടിയായ അനിത ടൊറന്റോയിലെ ഓക്വില്ലയെ പ്രതിനിധാനം ചെയ്താണ് പാര്‍ലമെന്റിലെത്തിയത്. കനേഡിയന്‍ ഗതാഗത മന്ത്രിയും നിയമവിദഗ്ധയുമായ അനിത ക്വീന്‍സ് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയൻസിൽ ബിരുദം നേടി. ഓക്സ്ഫര്‍ഡ് സര്‍വകലാശലയില്‍നിന്ന് നിയമതത്വശാസ്ത്രത്തിലും ഡല്‍ഹൗസി സര്‍വകലാശാലയില്‍നിന്ന് നിയമ പഠനത്തിലും ബിരുദം നേടി. തുടര്‍ന്ന് ടൊറന്റോ സര്‍വകാശാലയില്‍നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.
നോവസ്കോട്ടിയയിലെ കെന്റ് വില്ലയില്‍ ജനിച്ച അനിത ആനന്ദിന്റെ അമ്മ സരോജ് ഡി റാം പഞ്ചാവ് സ്വദേശിയും അച്ഛന് എസ്.വി (ആന്‍ഡെ) തമിഴ്നാട് സ്വദേശിയുമാണ്. രണ്ടുപേരും ഡോക്ടര്‍മാരാണ്. അനിത ആനന്ദിനെ കൂടാതെ ഗീത ആനന്ദ്, സോണിയ ആനന്ദ് എന്നീ രണ്ട് സഹോദരികളുമുണ്ട്. ഇന്ത്യന്‍ സ്വതന്ത്ര സമര സേനാനി കൂടിയായ വി.എ സുന്ദരനാണ് അനിതയുടെ മുത്തച്ഛന്.
1960-കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേയ്ക്ക് കുടിയേറിയത്. പിന്നീട് ഇവിടെനിന്ന് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. അന്ന് വെറും 5000 ആളുകള്‍ മാത്രമുണ്ടായിരുന്ന കെന്റ്വില്ലെ എന്ന സ്ഥലത്തായിരുന്നു താമസം. ഇവിടെവെച്ച് 1967-ല്‍ ആണ് അനിത ജനിക്കുന്നത്. പഠനത്തിന്റെ ഭാഗമായി 1985-ല്‍ ഒണ്ടാറിയോയിലേക്ക് മാറുകയും ചെയ്തു. പഠനവും രാഷ്ട്രീയ പ്രവേശനവുമെല്ലാം ഇവിടെവെച്ചായിരുന്നു. ബിരുദ പഠനകാലത്തെ സുഹൃത്ത് ജോണിനെ 1995-ല്‍ വിവാഹംകഴിച്ചു. കഴിഞ്ഞ 21 വര്‍ഷമായി ഓക്വില്ലെയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പബ്ലിക് സര്‍വീസസ് ആന്റ് പ്രൊക്യുയര്‍മെന്റ് മന്ത്രിയായിരുന്ന കാലത്തായിരുന്നു കോവിഡ് 19 വ്യാപനം. ഇക്കാലത്ത് രാജ്യത്ത് കോവിഡ് വാക്സിന് എത്തിക്കുന്നതില്‍ അനിത നിര്‍ണായക പങ്കുവഹിച്ചു. 2021-ല്‍ കാനഡയുടെ പ്രതിരോധ മന്ത്രിയുമായി. പിന്നീട് ട്രഷറി ബോര്‍ഡില്‍ പ്രവര്‍ത്തിക്കുകയും കാനഡയുടെ ഗതാഗത മന്ത്രിയാവുകയും ചെയ്തു.
അനിതയെ കൂടാതെ മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക് കാര്‍ണി, ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.