World

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന കരാർ ഉടൻ ഉണ്ടാകാമെന്ന സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ആറാഴ്ചയായി നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത് ശ്രദ്ധേയമാണ്. “ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ അവർ സമ്മതിച്ചിട്ടുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു.

കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്ന് നൽകുകയും ആഗോള എണ്ണവിതരണത്തിൽ തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ചില സാഹചര്യങ്ങളിൽ സൗജന്യമായി എണ്ണ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെട്ടേക്കാമെന്നാണ് സൂചന. ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം കുറയ്ക്കുക എന്നതും കരാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ വ്യവസ്ഥകൾ യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സംശയങ്ങൾ തുടരുകയാണ്.

കരാർ യാഥാർഥ്യമാകുന്ന പക്ഷം ഇസ്ലാമാബാദ് നഗരത്തിൽ ഒപ്പിടാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൽപര്യമില്ലെന്നും അതിനുള്ളിൽ തന്നെ ഒരു ധാരണയിലെത്താമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ കരാർ അംഗീകരിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടി ആരംഭിക്കാമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്. ഇതോടൊപ്പം, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായതായും ട്രംപ് പ്രഖ്യാപിച്ചു.

വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനം എടുത്തതെന്നും, ഏപ്രിൽ ആറു രാത്രി എട്ട് മണിവരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായും, മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ നടക്കുന്ന ചര്‍ച്ചകള്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയും ഇസ്രായേലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായി ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.

മാർച്ച് 22-ന് ഇറാനെതിരായ സൈനിക നടപടികൾ 48 മണിക്കൂർ നിർത്തിവെക്കുന്നതായി ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനത്തോടെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സംഘർഷാവസ്ഥ അവസാനിപ്പിക്കാനുള്ള ശ്രമമായി ഇറാനെ ലക്ഷ്യമാക്കി അമേരിക്ക 15 പോയിന്റ് സമാധാന നിർദേശം മുന്നോട്ടുവച്ചു. ഈ പദ്ധതിയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത് ഇറാന്റെ ആണവപരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക, അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കൂടാതെ ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും സുരക്ഷിതമായി തുറക്കുക എന്നിവയാണ്. ഇത് മേഖലയിലെ സമാധാനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകരമാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു.

ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരുമാസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കാനും അമേരിക്ക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഇടവേളയിൽ ഇരുപക്ഷവും നേരിട്ടോ മധ്യസ്ഥരുടെ സഹായത്തോടെയോ ചർച്ചകൾ നടത്താമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, ഇറാന്റെ രാഷ്ട്രീയ നിലപാടും മുൻ അനുഭവങ്ങളും പരിഗണിക്കുമ്പോൾ, ഈ നിർദേശങ്ങളെ അതേ രൂപത്തിൽ സ്വീകരിക്കാൻ ഇറാൻ തയ്യാറാകാനുള്ള സാധ്യത വളരെ കുറഞ്ഞതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പദ്ധതിയിലെ മറ്റൊരു പ്രധാന ഭാഗം ഇറാന്റെ ആണവ ശേഷിയും അതുമായി ബന്ധപ്പെട്ട സൈനിക അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നതാണ്. ഇതിലൂടെ പ്രദേശത്തെ സുരക്ഷാഭീഷണി കുറയ്ക്കാനാണ് ലക്ഷ്യം. ഇതിന് പകരമായി, ഇറാനെതിരെ നിലവിൽ പ്രാബല്യത്തിലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ചിലത് ഇളവ് നൽകാമെന്നും, അന്താരാഷ്ട്ര വ്യാപാരത്തിൽ വീണ്ടും പങ്കെടുക്കാൻ അവസരം സൃഷ്ടിക്കാമെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ഇതുകൂടാതെ, ഇറാന്റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ വിവിധ സാമ്പത്തിക സഹകരണ പദ്ധതികളും അമേരിക്ക നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടി ഒരു ആണവ പദ്ധതി നടപ്പാക്കുക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഊർജ മേഖലയിൽ വികസന സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ നടപടികൾ ഇറാനെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ പി ജോർജ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ പ്രഖ്യാപിച്ച വിധിക്ക് പിന്നാലെ, കോടതിമുറിയിൽ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൈകളിൽ വിലങ്ങിട്ട് പുറത്തേക്ക് കൊണ്ടുപോയത് ശ്രദ്ധേയമായി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് 20,000 ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിട്ടയച്ചു. ഈ സംഭവവികാസങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻ വാദിച്ചതനുസരിച്ച്, ജോർജ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽ നിന്ന് 46,000 ഡോളറിലധികം തുക അനധികൃതമായി വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റി. ഈ തുക വീടിന്റെ ഡൗൺ പേയ്മെന്റിനും മറ്റ് സ്വകാര്യ ചെലവുകൾക്കും ഉപയോഗിച്ചതായി കോടതിയിൽ വിശദീകരിച്ചു. പ്രചാരണ നിധി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും, എല്ലാ ഇടപാടുകളും കൃത്യമായി രേഖപ്പെടുത്തി സംസ്ഥാന അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.

വിചാരണയ്ക്കിടെ സമർപ്പിച്ച സാമ്പത്തിക രേഖകളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി. ഈ ഇടപാടുകൾ സാധാരണ പ്രചാരണ റീഇംബഴ്‌സ്‌മെന്റുകൾ അല്ലെന്നും, വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രോസിക്യൂഷൻ തെളിയിക്കാൻ ശ്രമിച്ചു. പ്രചാരണ ധനകാര്യ നിയമങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിലാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. വിധിക്ക് പിന്നാലെ കേസിന്റെ തുടർനടപടികളും ശിക്ഷ സംബന്ധിച്ച തീരുമാനങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.

വാഷിങ്ടണിലെ നാഷണൽ മാളിൽ സ്ഥിതി ചെയ്യുന്ന ലോക മഹായുദ്ധ സ്മാരകത്തിന് മുന്നിൽ ഡാൻസ് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ യുവാവ് മധു രാജുവിനെതിരെ നടപടി സാധ്യത ഉയർന്നു. രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്.

ടിക്‌ടോക്കിൽ വീഡിയോ വൈറലായതോടെ വിമുക്ത ഭടന്മാരടക്കം പലരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അമേരിക്കക്കാർ ഏറെ ആദരവോടെ കാണുന്ന ഈ സ്മാരകത്തിനു മുന്നിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തിയത് അനാദരവാണെന്ന വിമർശനമാണ് ഉയരുന്നത്.

സംഭവത്തെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. യുവാവിന്റെ വിസ വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ നാടുകടത്തൽ നടപടികൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ടെക്സാസ് സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ 2027 മേയ് 31 വരെ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. യോഗ്യരായ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചില സ്ഥാപനങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തി. 2026 മാർച്ച് 27-നകം 2025-ൽ നൽകിയ അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രാദേശികമായി ആളുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസ ഉപയോഗിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. 2024-ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നെങ്കിലും, 2025-ൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിക്കാഗോ: ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വൈദിക മഹാസമ്മേളനം ‘കൊയ്നോനിയ 2025’ ശ്രദ്ധേയമായി. രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലുടനീളം വിവിധ റീത്തുകളിലും സന്യാസ സഭകളിലും സേവനം ചെയ്യുന്ന മലയാളി വൈദികരെ ഒരുമിപ്പിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.

നവംബർ 18 -ന് വർണാഭമായ ആഘോഷങ്ങളോടെ ആരംഭിച്ച സമ്മേളനത്തിന് വേദിയായത് മയാമി ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോനാ ദേവാലയമായിരുന്നു. രൂപതയുടെ വികാരി ജനറൽ റവ. ഫാ. ജോൺ മേലേപുരത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ. ജോർജ് ഇളമ്പാശ്ശേരിയും ജനറൽ കൺവീനർ ജോഷി ജോസഫും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്നൊരുക്കിയ ചടങ്ങുകൾ രൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിൽ ഒന്നായി.

വൈകിട്ട് 4 മണിയോടെ ആരംഭിച്ച വർണശബളമായ ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെ മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, പെൻസക്കോള ബിഷപ്പ് വില്യം വാക്ക്, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരേറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ഏകദേശം 150 വൈദികരെ സമ്മേളന വേദിയായ സെന്റ് എലിസബത്ത് ആൻ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടർന്ന് നാല് പിതാക്കന്മാരും 150 വൈദികരും ഒരുമിച്ച് അർപ്പിച്ച ദിവ്യബലി ഏറെ ഭക്തിസാന്ദ്രമായിരുന്നു. തുടർന്ന് നടന്ന അത്താഴവിരുന്നിന് ശേഷം മാർ ജോയി ആലപ്പാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്കോപ്പൽ ഓർഡിനേഷന്റെ രജത ജൂബിലി മനോഹരമായി ആഘോഷിച്ചു. ജോജോ വാത്യേലിയ്ത്ത് സംവിധാനം നിർവഹിച്ച 125 ഇടവകാംഗങ്ങൾ പങ്കെടുത്ത ‘പാവനം’ എന്ന പേരിലുള്ള സ്റ്റേജ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. 2001-ൽ വെറും രണ്ട് ഇടവകകളും ചില മിഷനുകളുമായി ആരംഭിച്ച രൂപത ഇന്ന് 14 ഫൊറോനകളുടെ കീഴിൽ 54 ഇടവകകളും 31 മിഷനുകളുമായി വളർന്നതായി ഡോക്യുമെൻററി വ്യക്തമാക്കുന്നു.

ഔർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ സി.സി.ഡി. പ്രിൻസിപ്പലും കൊയ്നോനിയ പ്രോഗ്രാം കോ-ഓർഡിനേറ്റർമാരിൽ ഒരാളുമായ ദീപ ദീപുവാണ് ഡോക്യുമെൻറിയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ഡോക്യുമെൻററിയുടെ സ്പിരിച്വൽ ഡയറക്ഷൻ & ഗൈഡൻസ് നൽകിയത് റവ. ഫാ. ജോൺ മേലേപുരവും റവ. ഫാ. ജോർജ് ഇളമ്പാശ്ശേരിയുമാണ്. റെജിമോൻ സെബാസ്റ്റ്യൻ, ജോസ് ചാഴൂർ, അഞ്ജന ദീപു എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്. സൗണ്ട് എഞ്ചിനീയറിംഗ് ബിനു ജോസും വീഡിയോ ക്രിസ്റ്റോ ജിജിയും കൈകാര്യം ചെയ്തു. കെവിൻ അങ്ങാടിയത്തും ജോസ്ലിൻ അനിലും ചേർന്നാണ് ഡോക്യുമെൻററിക്ക് ശബ്ദവിവരണം നൽകിയിരിക്കുന്നത്.

സാമൂഹ്യ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്ന ഡോക്യുമെന്ററി, എപ്പാർക്കിയുടെ ദൗത്യവും ചരിത്ര പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു വിലപ്പെട്ട ദൃശ്യരേഖയായാണ് വിലയിരുത്തപ്പെടുന്നത്. ജൂബിലി വർഷത്തിന്റെ മുന്നോടിയായിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. താൻ തിരക്കഥയും സംവിധാനവും ആദ്യമായി നിർവഹിച്ച ഈ സംരംഭം ടീമിന്റെ ശക്തമായ പിന്തുണയും സഹകരണവും കൊണ്ടാണ് സാധ്യമായതെന്ന് ദീപ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. എപ്പാർക്കിയുടെ ആത്മീയ പാരമ്പര്യവും സ്ഥാപന രൂപീകരണത്തിലേക്കുള്ള വഴിയും ലളിതവും ആഴത്തിലുള്ളതുമായ അവതരണത്തിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

 

 

ന്യൂയോർക്ക്: യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയാ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കൊണ്ടുവന്ന വിമാനം ന്യൂബർഗിലെ സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. മഡുറോയും ഭാര്യയും യുഎസ്സിൽ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തേ അറിയിച്ചിരുന്നു.

വെനസ്വേലയിൽ നിന്ന് പിടികൂടിയതിന് ശേഷം മഡുറോയെയും ഭാര്യയെയും ആദ്യം അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ഇവോ ജിമയിൽ ഗ്വാണ്ടനാമോ ബേയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിച്ച ശേഷം യുഎസ് സൈനികവിമാനത്തിൽ ഇരുവരെയും ന്യൂയോർക്കിലേക്ക് മാറ്റുകയായിരുന്നു. ഗ്വാണ്ടനാമോയിൽ നിന്ന് കപ്പലിലുണ്ടായിരുന്ന മഡുറോയുടെ ചിത്രം ട്രംപ് നേരത്തേ പുറത്തുവിട്ടിരുന്നു.

സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ നിന്നു ഹെലികോപ്റ്റർ മാർഗം മാൻഹട്ടാനിലേക്ക് ഇരുവരെയും കൊണ്ടുപോകുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനത്തേക്കും പിന്നീട് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കുമാണ് മാറ്റുക. 2020-ൽ ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ ‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡുറോയേയും ഭാര്യയേയും പ്രതിചേർത്തിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്ലോറിഡ: നാലുവർഷത്തോളമായി നീണ്ടുനിൽക്കുന്ന റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇനങ്ങളടങ്ങിയ ഒത്തുതീർപ്പ് വ്യവസ്ഥകളാണ് ചർച്ചയുടെ മുഖ്യ അജണ്ടയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. “പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ” എന്നാണ് സെലെൻസ്‌കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പായി ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു.

സമാധാന ചർച്ചകൾക്ക് ശ്രമങ്ങൾ ശക്തമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളും ഡ്രോണുകളും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന വ്യോമസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved