World

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസ് (30) നിര്യാതനായി. കേരളത്തില്‍ തളിയനാട് തൊടുപുഴയിലാണ് ആൽബർട്ടിൻെറ കുടുംബം .

ആല്‍ബര്‍ട്ട് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പാരിസ്: സിറിയയിൽ നിന്നുള്ള അഭയാർത്ഥി നടത്തിയ അക്രമത്തിൽ ഫ്രാൻസിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിലാണ് കത്തിയുമായി എത്തിയ ഇയാൾ കൊലവിളി നടത്തിയതും അക്രമം നടത്തിയതും . ഒരു കൈ കൊണ്ട് കഴുത്തിൽ കിടന്ന കുരിശുമാലയിൽ പിടിച്ചും മറുകയ്യിൽ കത്തിയും പിടിച്ചാണ് ഇയാൾ പാർക്കിലേക്ക് എത്തിയത്. യോശുവേ സ്‌തോത്രം എന്നു വിളിച്ചു കൊണ്ട് ഇയാൾ പ്രാമിൽ കിടന്ന ഒരു  കുരുന്നിലെയാണ് ആദ്യം കുത്തിയത്. കുഞ്ഞിനെ ഇയാൾ തുരുതുരാ കുത്തി. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.

ഇയാളുടെ ആക്രമണത്തിൽ പാർക്കിലുണ്ടായിരുന്ന നാലു കുട്ടികൾക്ക് കുത്തേറ്റു. അബ്ദുൽമാഷ് എന്ന 31കാരനാണ് ആക്രമണം നടത്തിയത്. കുരിശുധരിച്ചെത്തിയ ഇയാൾ യോശുവേ സ്‌തോത്രം എന്നു ഉറക്കെ വിളിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെക്കു-കിഴക്കൻ ഫ്രാൻസിലെ അന്നസി ടൗണിലെ ലേക്‌സൗഡ് പാർക്കിൽ ഇന്നലെ രാവിലെ 9.45നാണ് ഇയാൾ ആക്രമണം നടത്തിത്.

കുത്തേറ്റ നാലു കുട്ടികളേയും രണ്ട് മുതിർന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുമായി വേർ പിരിയുകയും ചെയ്തിരുന്നു. ഇതിലെ അസ്വാസ്ഥ്യമാണ് കത്തിക്കുത്തിലേക്ക് നീണ്ടത്. 22 മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കുത്തി വീഴ്‌ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരുടേയും നില ഗുരുതരമാണ്.

ജനങ്ങൾ ഈ ക്രൂരതയുടെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. അഭയാർത്ഥിയായി സിറിയയിൽ നിന്നും എത്തിയതാണ് ഇയാൾ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ അഭയാർത്ഥി നിയമങ്ങളിൽ മാറ്റം വന്നേക്കും. പത്ത് വർഷം മുൻപ്  ഇയാൾക്ക് സ്വീഡൻ അഭയാർത്ഥി സ്റ്റാറ്റസ് നൽകിയിരുന്നു. പിന്നീടാണ് ഫ്രാൻസിൽ എത്തിയത്. ഇയാൾക്കും ഇയാൾ കുത്തിയ അതേ പ്രായത്തിലുള്ള ഒരു  കുട്ടിയുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നമോ  ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ പേടിച്ചരണ്ട നാട്ടുകാർ രാത്രിയിൽ പാർക്കിൽ ഒത്തുകൂടുകയും ഇരകാളായവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

സബ്‍വേ ട്രെയിനിൽ ബഹളംവച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. മരിച്ച മുപ്പതു വയസ്സു തോന്നിക്കുന്ന ആളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രെയിനിലുണ്ടായിരുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ ഇതിനിടെ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇയാളുടെ അലർച്ച കേട്ട് ട്രെയിനിലുള്ളവർ ഭയപ്പെട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും വിഡിയോയിലുണ്ട്.

തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിക്കുന്നുണ്ട്. ഇവരുടെ കരവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. കഴുത്തിന് ചുറ്റിപ്പിടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മുൻ നാവിക ഉദ്യോഗസ്ഥനാണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

നീലച്ചിത്രനടിക്ക് അവിഹിതബന്ധം മറച്ചുവെക്കാന്‍ പണംനല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനല്‍ക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാന്‍ഹാട്ടണ്‍ കോടതിയില്‍ ചൊവ്വാഴ്ച കീഴടങ്ങാനെത്തിയപ്പോഴാണ് ജഡ്ജി ജുവാന്‍ മെര്‍ച്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ക്കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവരുന്നതും അറസ്റ്റുവരിക്കേണ്ടിവരുന്നതും.

മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുന്ന കുറ്റപത്രം ജഡ്ജി ട്രംപിനെ വായിച്ചുകേള്‍പ്പിച്ചു. തന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ട്രംപ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂര്‍നീണ്ട കോടതി നടപടികള്‍ക്കുശേഷം ട്രംപ് പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്. ട്രംപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോയിലുള്ള തന്റെ വസതിയില്‍നിന്ന് ബോയിങ് 757 വിമാനത്തിലാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് 1,30,000 ഡോളര്‍ (ഏകദേശം ഒരു കോടിയിലേറെ രൂപ) നല്‍കിയെന്ന കേസിലാണ് നടപടി.

അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.

പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.

കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.

അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇയാളും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.

യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്.അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.

നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.

1916 മുതലാണ് അയര്‍ലണ്ടിലും യൂ കെയിലും സമയ മാറ്റം ആരംഭിച്ചത്.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റ സംവിധാനം നിലവിലുണ്ട്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.

സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.

രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ക്രമപ്പെടുത്തുന്നത് സമ്മറില്‍ ഐറിഷ് സമയവും ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂറും വിന്റര്‍ ടൈമില്‍ അഞ്ചര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മനി അടക്കമുള്ള മറ്റു രാജ്യങ്ങളിലെ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.

യൂറോപ്പിലെ സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ 2021 മുതല്‍ വിന്റര്‍ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.

അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.

ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.

പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.

സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.

‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.

വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.

RECENT POSTS
Copyright © . All rights reserved