World

സ്വന്തം ലേഖകൻ

ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽ‌പാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക്‌ ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.

പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽ‌പാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽ‌പാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.

എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ്​​ പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.

സ്വന്തം ലേഖകൻ

കാനഡ :- കാനഡയിലെ നോവ സ്കോട്ടിയ നഗരത്തിൽ പോലീസ് യൂണിഫോമിൽ എത്തിയ ആൾ നടത്തിയ വെടിവെയ്‌പ്പിൽ 13 പേർ മരിച്ചതായി സംശയിക്കുന്നു . ഗബ്രിയേൽ വോർറ്റ്മാൻ എന്ന കൊലയാളിയെ പിന്നീട് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയതായി അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പോലീസ് യൂണിഫോമിൽ പോലീസ് കാറോടിച്ചാണ് കൊലയാളി എത്തിയത്. മരണപ്പെട്ടവരുടെ കൃത്യം കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിമൂന്നോളം പേർ മരണപ്പെട്ടു എന്നാണ് നിഗമനം.

 

മരണപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നതായി നാഷണൽ പോലീസ് ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ് ബ്രയാൻ സൗവേ അറിയിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾ ഹെയ്‌ദി സ്റ്റീവിൻസൺ ആണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് തങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ഈ വെടിവെപ്പ് നടന്നത്. ജനങ്ങളോട് രാത്രി മുഴുവനും വീടുകളിൽ തന്നെ കഴിയുവാനുള്ള നിർദ്ദേശം നൽകിയിരുന്നു.

വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നഗരത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവമാണ് നടന്നതെന്ന് നോവ സ്കോട്ടിയ പ്രീമിയർ സ്റ്റീഫൻ മക്നീൽ പറഞ്ഞു.

കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ലോകമെമ്പാടുമായി 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞതുമായ മഹാമാരിയാല്‍ ചൈനയ്ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമോ എന്നായിരുന്നു ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അറിഞ്ഞുകൊണ്ട് ഉത്തരവാദികള്‍ ആണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ട്രംപ് ഇതിന് നല്‍കിയ മറുപടി.

വൈറസിന്റെ വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ഈ വൈറസ് കാരണം ദുരന്തമനുഭവിക്കുകയാണ്. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട് എന്നാണ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

കൊവിഡ് വൈറസിന്റെ വ്യാപനത്തെ കുറിച്ച് ചൈന അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് നോക്കാം. ഞങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനീസ് ലാബില്‍ നിന്നാണ് കൊവിഡ് 19 വൈറസ് ചോര്‍ന്നത് എന്നാമ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി ചൈനയും രംഗത്ത് എത്തിയിരുന്നു. യുഎസ് സൈന്യമാണ് കൊവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 1800 ലധികം പേരാണ്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. അമേരിക്കയില്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

യു എസ് :- കൊറോണ ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുവാൻ യുഎസ് തീരുമാനിച്ചു. ടെക്സാസ് നഗരം അടുത്ത ആഴ്ചയോടു കൂടി തുറക്കുമെന്ന് ഗവർണ്ണർ ഗ്രെഗ് അബ്ബോട്ട് അറിയിച്ചു. സംസ്ഥാന പാർക്കുകൾ തിങ്കളാഴ്ചയോടെയും, റീട്ടെയിൽ കടകൾ ഏപ്രിൽ 24 വെള്ളിയാഴ്ചയോടെയും തുറന്നു പ്രവർത്തിക്കും. റീട്ടെയിൽ കടകളിൽ ആളുകൾ കൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇതോടൊപ്പം തന്നെ എല്ലാവരും സമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ ബാധമൂലം നീട്ടി വെച്ച സർജറികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുവാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.

29 മില്യൺ ജനങ്ങളാണ് ടെക്സാസ് നഗരത്തിലുള്ളത്. ഇതുവരെ 17000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 8 മില്യൺ ജനങ്ങൾ മാത്രമുള്ള ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ 120, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നോടു കൂടി രാജ്യം മുഴുവനായുള്ള നിയന്ത്രണങ്ങൾ നീക്കും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്.

ഘട്ടംഘട്ടമായി മാത്രമേ ടെക്സാസ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഉടൻതന്നെ തുറക്കാൻ സാധിക്കുകയില്ല. എന്നാൽ ന്യൂയോർക്കിൽ ലോക് ഡൗൺ മെയ് 15വരെ നീട്ടിയതായി ഗവർണർ ആൻഡ്രൂ ക്യൂയമോ അറിയിച്ചു. യുഎസിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനങ്ങൾ അതാത് ഗവർണർമാർ ആണ് സ്വീകരിക്കുന്നത്.

കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞാ(64)ണ് മരിച്ചത്. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധ പടര്‍ന്നത്.

വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റാന്‍ലി ചെറയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 80നോടടുത്തായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. കൊവിഡ് ബാധിതനായവരില്‍ ഒരാള്‍ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും ആണ് മാര്‍ച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

വര്‍ധിച്ചു വരുന്ന കൊവിഡ് സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ട്രംപ് മാധ്യമങ്ങള്‍ക്ക് ചോദ്യത്തിനു മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചത്.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണസംഖ്യ വളരെയധികം കുറയ്ക്കാനാവുമായിരുന്നുവെന്ന് യുഎസിലെ ആരോഗ്യ വിദഗ്ധനായ ഡോക്ടർ ആന്റണി ഫോസി പറഞ്ഞു. യുഎസിൽ ഇതുവരെ 5,55,000 രോഗബാധിതരും 22,000 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിലധികവും ന്യൂയോർക്കിലാണ്. മെയ് ആദ്യവാരത്തോടെ കൂടി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16 മാർച്ച് മുതലാണ് ട്രംപ് നേതൃത്വം ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചത്, പിന്നീട് അത് ഏപ്രിൽ ഉടനീളം നീട്ടാൻ ഉത്തരവായി. ഫെബ്രുവരി അവസാനം മുതൽ കോവിഡ് 19 -ന് വരുതിയിലാക്കാൻ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പക്ഷേ കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ഇപ്പോൾ കാണുന്ന സാഹചര്യത്തിലേയ്ക്ക് കൈ വിട്ടു പോവുകയും ആണ് ഉണ്ടായതെന്ന് ഡോക്ടർ ഫോസി പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ അമരത്തു നിൽക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. ഇതുവരെ ഉണ്ടായത് ആരും നിഷേധിക്കുന്നില്ലെന്നും തിരിച്ചു വരവിലേയ്ക്കുള്ള മാർഗങ്ങളാണ് ഇപ്പോൾ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ന്യൂയോർക്ക് ആണ് യുഎസിലെ കൊറോണ വൈറസിൻെറ ഉത്ഭവസ്ഥാനം, കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചതും ന്യൂയോർക്കിനെയാണ് . എന്നാൽ ഗവർണർ ആൻഡ്രൂ ക്യൂമോ എത്രയും പെട്ടെന്ന് നഗരം തുറക്കാനുള്ള ആലോചനയിലാണ്. ആരോഗ്യ രംഗത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


അതേസമയം കൊറോണാ വൈറസിനെ ഉറവിടത്തെ പറ്റിയുള്ള പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ചൈന വിലക്കേർപ്പെടുത്തി. നോവൽ കൊറോണാ വൈറസിനെ പറ്റി രണ്ടു ചൈനീസ് യൂണിവേഴ്സിറ്റികൾ ഓൺലൈനായി പബ്ലിഷ് ചെയ്തിരുന്ന വിവരങ്ങൾ നീക്കം ചെയ്തു. ഗവൺമെന്റിന്റെ മേൽനോട്ടത്തോടു കൂടി മാത്രമേ ഇനി ഈ വിഷയത്തിൽ ഗവേഷണം തുടരാനാവൂ, പഠനങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിലും ഗവൺമെന്റ് അനുമതി വേണം.എന്നാൽ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഈ നീക്കം രാജ്യത്തിനെന്നല്ല ലോകത്തിനുതന്നെ അപകടകരമാണെന്ന് ഒരു ഗവേഷണ വിദ്യാർഥി അഭിപ്രായപ്പെട്ടു. വൈറസിനെ ഉറവിടം ചൈനയിൽ നിന്നല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്, എന്നാൽ ഇത് മറ്റു പല വഴികളിലൂടെയും ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും .

കൊവിഡ് മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കിലെ കാഴ്ച ഭീകരം. മരണത്തിന്റെ മണമുള്ള ഹാര്‍ട് ലാന്‍ഡ് ദ്വീപ് കാഴ്ചയാണ് ഞെട്ടിക്കുന്നത്. ദ്വീപിലെ ഭീമമായ കുഴിമാടം, നിറയെ ശവപ്പെട്ടികള്‍. മരിച്ചവരുടെ മണമുള്ള ദ്വീപ്. എല്ലാവരെയും കൂട്ടത്തോടെ കുഴിയില്‍ മൂടുന്ന കാഴ്ച.

ന്യൂയോര്‍ക്ക് സിറ്റിയിലെ വടക്കുകിഴക്കന്‍ ബ്രോങ്ക്സില്‍ 1.6 കിലോമീറ്റര്‍ നീളവും 530 മീറ്റര്‍ വീതിയുമുള്ള, 131 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ദ്വീപാണു ഹാര്‍ട് ഐലന്‍ഡ് അഥവാ ഹാര്‍ട് ലാന്‍ഡ്. പെല്‍ഹാം ദ്വീപുകളുടെ ഭാഗം. 1864ല്‍ യുഎസ് കളേഡ് ട്രൂപ്പിന്റെ പരിശീലന മൈതാനമായാണു ദ്വീപ് ആദ്യമായി പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ദ്വീപിനെ മാറ്റിയെടുത്തു.

ഊരും പേരുമില്ലാത്ത അനാഥ മനുഷ്യരുടെ ശവങ്ങള്‍ മറവ് ചെയ്യുന്ന ഇടമാണത്. ലോകത്തിലെ വലിയ ശവപ്പറമ്പുകളിലൊന്ന്. കോവിഡ് മഹാമാരിയില്‍ മരിക്കുന്നവര്‍ക്കു കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കി ഹാര്‍ട് ദ്വീപ് ന്യൂയോര്‍ക്കിന്റെയും യുഎസിന്റെയും പേക്കിനാവില്‍ നിറയുന്നു

കോവിഡ് തീവ്രമായി ആക്രമിച്ച ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലെടുത്ത വലിയ കുഴിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി നിറയുന്നത്. ആഴ്ചയില്‍ വിരലിലെണ്ണാവുന്ന സംസ്‌കാരങ്ങള്‍ നടന്നിരുന്ന ഇവിടെ ഇപ്പോള്‍ ദിവസേന ഇരുപത്തിയഞ്ചോളം മൃതദേഹങ്ങളാണു സംസ്‌കരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ അഭിപ്രായ സര്‍വെകളിലാണ് കൊറോണ വൈറസ് ബാധയെ നേരിടുന്ന സമീപനം ട്രംപിന് തിരിച്ചടിയായതായി തെളിയുന്നത്. ട്രംപിന്റെ സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് സൂചന. ദിവസവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നാണ് സൂചന.

കൊറോണ ബാധ തുടങ്ങുന്നതിന് മുമ്പ് ട്രംപിന്റെ ജനപ്രതീയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ അത് എത്തിയിരുന്നു. എന്നാല്‍ വൈറസ് അമേരിക്കയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് സ്ഥിതിഗതികള്‍ മാറിയത്. കൊറോണയെ നേരിടുന്നതില്‍ ട്രംപിനെ പിന്തുണച്ചവരുടെ ശതമാനം കഴിഞ്ഞയാഴ്ച 48 ശതമാനമായിരുന്നത് ഈയാഴ്ച 42 ശതമാനമായി കുറഞ്ഞു. മൊത്തത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനം 40 ശതമാനമാണ്. റോയിട്ടേഴ്‌സ് -ഇപ്‌സോസ് അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. സിഎന്‍എന്റെ സര്‍വെ പ്രകാരം 45 ശതമാനം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ സമീപനത്തെ പിന്തുണച്ചത്.

എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായ തിരിച്ചടിയാണ് ട്രംപ് ക്യാമ്പിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. സിഎന്‍എന്‍ സര്‍വെ പ്രകാരം 53 ശതമാനമാണ് ഇപ്പോള്‍ ബിഡനെ പിന്തുണയ്ക്കുന്നവര്‍. റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ വിഭാഗത്തില്‍ 42 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവരായുള്ളത്
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനമാണ് ട്രംപിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ നിഗമനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. “ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ പ്രസിഡന്റിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസിലെ ചിലരുടെയും വിലയിരുത്തല്‍”, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയിലൊരിക്കലായി വാര്‍ത്ത സമ്മേളനങ്ങള്‍ കുറയ്ക്കണമെന്ന് ട്രംപിനെ റിപ്പബ്ലിക്കന്‍പാര്‍ട്ടിയിലെ ചിലര്‍ ഉപദേശിച്ചതായും സൂചനയുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമൊ എന്നകാര്യത്തില്‍ അടുത്ത നാല് മുതല്‍ എട്ട് വരെ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ഫെഡറല്‍ റിസര്‍വിലേക്ക് ട്രംപ് നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്ന സ്റ്റീഫന്‍ മോര്‍ പറഞ്ഞു.
പൊതുവില്‍ ട്രംപിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന പത്രങ്ങളും കൊറോണ വാര്‍ത്ത സമ്മേളനങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ എതിര്‍ക്കുകയാണ്. വൈറസ് വ്യാപനത്തെക്കുറിച്ചും മറ്റും ജനങ്ങളെ അറിയിക്കുന്നതിനായി തുടങ്ങിയ വാര്‍ത്ത സമ്മേളനം ട്രംപിലേക്ക് ചുരുങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിന്റെ കാര്യത്തില്‍ ട്രംപിന് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡേറെ പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. ഇതിനകം 17000-ത്തിലധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. വൈറസ് ബാധ തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അടുത്തു തന്നെ ഇളവ് വരുത്തണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അടുത്ത ആഴ്ച സാമ്പത്തിക മേഖല വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ട്രംപ് തീരുമാനമെടുക്കുമെന്നാണ കരുതുന്നത്.

പത്തനംതിട്ട സ്വദേശികളായ ദമ്ബതികള്‍ യു.എസില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരാണ്​ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലാഡല്‍ഫിയയില്‍ മരിച്ചത്​.

സാമുവലിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. മേരി ന്യൂമോണിയ ബാധിച്ചാണ്​ മരിച്ചതെന്നും ബന്ധുക്കള്‍ അറിയിച്ചു.

Copyright © . All rights reserved