കോവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, ഉമ്മന്‍ കുര്യന്‍, ഏലിയാമ്മ ജോണ്‍, ശില്‍പ നായര്‍, എന്നിവരാണ് മരിച്ചത്. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര സ്വദേശിയാണ്. പിറവം സ്വദേശി ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് ആശുപത്രിയിലെ നഴ്സാണ്. ചെങ്ങന്നൂര്‍ സ്വദേശിയാണ് ശില്‍പ നായര്‍. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
അമേരിക്കയില്‍ കോവിഡ് വ്യാപനം പാരമ്യത്തിലേക്ക് എത്തുന്നു. ഇന്നലെയും മരണസംഖ്യ ആയിരത്തിന് മുകളിലാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. അതേസമയം കോവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യ അല്‍പം കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം, ലോകത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 കടന്നു. 69,416 പേരാണ് ഇതുവരെ മരിച്ചത്. 12,69,312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ അതിവേഗം ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,157 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 9,608 ആയി ഉയര്‍ന്നു. 3,36,367 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 15,887 പേരും സ്പെയിനില്‍ 12,641 പേരുമാണ് മരിച്ചത്. ഫ്രാന്‍സില്‍ മരണം 8,078 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 4,934 പേരും ഇറാനില്‍ 3,603 പേരുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ന്യൂ യോർക്ക് : ന്യൂ യോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) നിര്യാതനായി
കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു
ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു
ന്യൂ യോർക്ക് ക്വീൻസിൽ താമസമായിരുന്നു,
തൊടുപുഴ മുട്ടം സ്വദേശിയാണ്
ഇഞ്ചനാട്ട് കുടുംബാംഗമാണ്
ഭാര്യ ഷീബ, മക്കൾ മാത്യൂസ്, സിറിൽ
സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട്
ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ഷോൺ. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം
നാലു ദിവസം മുൻപാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്നു വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ഇന്ത്യ ഈ മരുന്നിന്റെ കയറ്റുമതി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ആവശ്യം.
മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.‘ ഇന്ന് രാവിലെ മോദിയുമായി ഇതേ പറ്റി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വലിയ അളവില്‍ ഹൈഡ്രോക്ലോറോക്‌സിന്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
താനും അത് ഉപയോഗിച്ചേക്കാം എന്റെ ഡോക്ടര്‍മാരോട് സംസാരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.
അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.
മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.
വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം
കൊറോണ വൈറസ് ബാധ അമേരിക്കയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ചൈനയില്‍ തുടങ്ങി യുറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നാശം വിതച്ച വൈറസിന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം അമേരിക്കയായിരിക്കയാണ്. ഇന്നലെ മാത്രം അമേരിക്കയില്‍ 1169 പേരാണ് മരിച്ചത്. അമേരിക്കയിലെ ആകെ മരണ സംഖ്യ 8100 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ 30 ദിവസത്തിനകം 3500 പേരാണ് മരിച്ചത്. സ്ഥിതി ഗതികള്‍ രൂക്ഷമാകുമ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടി കുടുതല്‍ ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ലോകത്തെമ്പാടുമായി ഇതിനകം 60,000 ആളുകളാണ് മരിച്ചത്.
ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.
കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.
അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോകത്തെവിടെയും കോവിഡ് -19ന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നതു പ്രവാസി മലയാളികളാണ്. മൾട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാൾട്ടയിൽ നിന്നും മലയാളം യുകെയുമായി അനുഭവങ്ങൾ പങ്കുവച്ച ജിബിൻ ജോയിയുടെയും ജിതിൻ ജോർജിൻെറയും വാക്കുകളിൽ മാൾട്ടയിലെ മലയാളി സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമായിരുന്നു .
ജിബിൻ തൊടുപുഴ സ്വദേശിയും ജിതിൻ പൊൻകുന്നം സ്വദേശിയുമാണ്. രണ്ടുപേരും മാൾട്ടയിൽ എത്തിയിട്ട് രണ്ടു വർഷത്തോളം ആകുന്നേയുള്ളു .കോവിഡ്-19 ന്റെ ഈ തീവ്ര കാലഘട്ടത്തിലും രണ്ടുപേർക്കും ജോലിക്ക് പോകണം. കേരളത്തിൽ നിന്ന് വ്യത്യസ്തമായി കൊറോണാ വൈറസ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ പരാജയപ്പെടുന്നതിന്റെ രേഖാചിത്രം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
വെറും 300 സ്ക്വയർകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചു ദ്വീപ് ആണെങ്കിലും ജനസാന്ദ്രതയിൽ മാൾട്ടയ്ക്ക് ഏഴാം സ്ഥാനമുണ്ട്. ടൂറിസം മേഖലയെ വരുമാനത്തിനു വേണ്ടി വളരെയധികം ആശ്രയിക്കുന്ന മാൾട്ട . ഒട്ടുമിക്ക നിത്യ ഉപയോഗ സാധനങ്ങൾക്കുമായി തൊട്ടടുത്ത അയൽരാജ്യമായ ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇറ്റലിയിൽ കോവിഡ് -19 ഏൽപ്പിച്ച ആഘാതത്തിന്റെ അലയൊലികൾ നിന്ന് സ്വാഭാവികമായും മൾട്ടയ്ക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഏകദേശം ഒരു മാസം മുമ്പ് ആദ്യമായി മാൾട്ടയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടതു തന്നെ ഇറ്റലിക്കാരായ മാതാപിതാക്കൾക്കും 12 വയസ്സുകാരിയായ കുട്ടിക്കും ആണ്. കേരളത്തിലെ ഒന്നോ രണ്ടോ ഡിസ്‌ട്രിക്റ്റുകളുടെ മാത്രം വലിപ്പമുള്ള മാൾട്ടയിൽ ഇന്ന് മാൾട്ടയിൽ 202 ആൾക്കാർ കൊറോണ വൈറസ് രോഗബാധിതരാണ്.
കൊറോണ സമയത്തും മാൾട്ടയിലെ തെരുവുകളിൽ വാഹനങ്ങൾക്ക് കുറവൊന്നുമില്ല . ഫോട്ടോ: ജിതിൻ ജോർജ്
പക്ഷേ ഇന്ത്യയുടേതുപോലെ ശക്തമായ ഒരു നടപടിയെടുക്കാൻ മാൾട്ടാ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥയിൽ അത് ഏൽപ്പിക്കുന്ന ആഘാതം തന്നെ ഇതിന് കാരണം. ഫാക്ടറികളും മറ്റും മുൻപത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തൊഴിൽ സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് എത്രമാത്രം കൊറോണ വൈറസ് ബാധയുടെ സാമൂഹ്യ വ്യാപനം കൂട്ടും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്പിലെ മറ്റേത് സ്ഥലത്തെയും പോലെ മാൾട്ടയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും മലയാളികളാണ്. അത് അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടയിൽ ഉണ്ടാക്കിയിരിക്കുന്ന മാനസികസംഘർഷം ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തിലാണ് മാൾട്ടയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം കൊറോണ വൈറസിനെതിരെ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത്.
ജിബിൻ ജോയ് സോഫ്റ്റ് വെയർ മേഖലയിലും ജിതിൻ ജോർജ് കമ്പനി സൂപ്പർ വൈസറുമായിട്ടാണ് ജോലി ചെയ്യുന്നത് . വരും ദിവസങ്ങളിൽ മാൾട്ടയിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് രണ്ടുപേരും മലയാളം യുകെയിൽ എഴുതുന്നതായിരിയ്ക്കും .
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ യുഎസും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ട്രംപ്, ചൈനയ്ക്കെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്നാണു ട്രംപിന്റെ ആരോപണം.‘നമുക്കെങ്ങനെ അറിയാൻ പറ്റും? അവർ പുറത്തുവിട്ട കണക്കുകൾ നല്ല വശത്തെക്കുറിച്ചു മാത്രമാണ്’
ഇന്റലിജൻസ് റിപ്പോർട്ടിനെ പരാമർശിച്ച്, ബെയ്ജിങ് ചിലതെല്ലാം മറച്ചുവയ്ക്കുന്നെന്നു യുഎസിലെ ജനപ്രതിനിധികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം. ചൈനയെ ഇരുട്ടിൽ നിർത്തിയെങ്കിലും ആ രാജ്യവുമായി യുഎസിനു നല്ല ബന്ധമാണെന്നു പറയാനും ട്രംപ് ശ്രദ്ധിച്ചു.
ചൈന സൃഷ്ടിച്ച വൈറസാണു കോവിഡ് മഹാമാരിയായി മാറിയതെന്ന് ആദ്യം തൊട്ടേ യുഎസും ട്രംപ് ഭരണകൂടവും വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ ചൈന മറച്ചുപിടിക്കുന്നതായി യുഎസ് ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ സംശയിക്കുന്നുമുണ്ട്. എന്നാൽ, വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യുഎസ് സൈന്യമാണു വൈറസിനെ പുറത്തുവിട്ടതെന്ന ഗൂഢസിദ്ധാന്തമാണു ചൈനയിൽ പ്രചരിക്കുന്നത്.
യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണു ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. പകർച്ചവ്യാധി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. 2019 അവസാനം ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. യഥാർഥ കണക്കുകൾ ചൈന പുറത്തുപറയാത്തത് മനഃപൂർവമാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞയാഴ്ച അയച്ച ക്ലാസിഫൈഡ് ഇന്റലിജൻസ് രേഖകൾ പ്രകാരം ചൈനയുടേത് വ്യാജക്കണക്കാണെന്ന് ഉറപ്പിക്കുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 82,361 കോവിഡ് ബാധിതരാണു ചൈനയിലുള്ളത്; മരിച്ചവർ 3361 പേർ. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി യുഎസ് മാറിയതു വളരെ പെട്ടെന്നാണ്. 2,06,207 രോഗികളാണ് അമേരിക്കയിലുള്ളത്. മരണസംഖ്യ 4542. ‘മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു വൈറസ് പടരുന്നതിനെപ്പറ്റി അവർ നുണ പറഞ്ഞു, സത്യം തുറന്നുപറഞ്ഞ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കി, ഇപ്പോഴിതാ എത്രപേർക്ക് അസുഖം ബാധിച്ചെന്നോ മരിച്ചെന്നോ ഉള്ള കണക്കുകളും ഒളിച്ചുവയ്ക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ വിശ്വസിക്കാവുന്ന പങ്കാളിയല്ല ചൈന’യെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മിക്കോൾ അഭിപ്രായപ്പെട്ടു.
കോവിഡ് 19 ബാധിച്ച് അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ആദം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.
നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ടോം ഹാങ്ക്സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.