ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം യുഎസിൽ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേർക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാൽ ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേൾക്കാം.
Just in| People feared dead as police search for a second gunman after a shooting at a bar in Ohio.Police responded to calls about an active shooter in the area of East 5th Street in the #Oregon District
The the first shooter was killed by police #ohioshooting #Ohio pic.twitter.com/feYJ3hSlbL— -🇦🇺🇺🇸🇦🇺- (@Frolencewalters) August 4, 2019
യുഎസിലെ ടെക്സാസ്, എല്‍ പാസോയിൽ വാൾമാർട് സ്റ്റോറിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി.
21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെൻ സ്വദേശിയാണ് ഇയാൾ. അക്രമത്തിനു പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി. സ്പാനിഷ് വംശജർക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എൽ പാസോ. വളരെ മോശം റിപ്പോർട്ടുകളാണുള്ളതെന്നും നിരവധി പേർ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ടെക്സാസ് ഗവർണറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
സ്ഥാപനത്തിന്റെ വാഹന പാർക്കിങ് സ്ഥലത്തു വെടിയേറ്റവർ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവർ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ 40 പേർക്കു പരുക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ മരണ സംഖ്യ എത്രയെന്നു പറയാൻ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവം നടക്കുമ്പോൾ സ്ഥാപനത്തിനകത്ത് 1,000 മുതൽ 3,000 വരെ ആൾക്കാർ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. യുഎസിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കൻ കലിഫോർണിയയിൽ 19 കാരൻ നടത്തിയ വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരിൽ 2 കുട്ടികളും ഉണ്ടായിരുന്നു.
ചെറു വിമാനം നടുറോഡില്‍ ലാന്റ് ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സിനിമയിലല്ല, അമേരിക്കയിലെ വാഷിങ്ടണിന് സമീപമാണ് സംഭവം. ഇന്ധന തകരാറിനെ തുടര്‍ന്നായിരുന്നു പസഫിക് അവന്യൂവിലെ ഹൈവേയില്‍ വിമാനം ലാന്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥനായ ക്ലിന്റ് തോംസണ്‍ ആണ് ലാന്റിങ്ങിന്റെ വീഡിയോ പുറത്ത് വിട്ടത്. പസഫിക് അവന്യുവിലൂടെ ക്ലിന്റ് വാഹനമോടിച്ച് പോകുമ്പോള്‍ വിമാനം വാഹനത്തിന് മുകളിലൂടെ റോഡിനോട് ചേര്‍ന്ന് കടന്നു പോവുകയായിരുന്നു. ഇതോടെ വണ്ടി തിരിച്ചു വിട്ട തോംസണ്‍ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ട്രാഫിക് നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും വിമാനം താഴ്ന്ന് പറന്ന് റോഡിലേക്ക് ഇറങ്ങി. നിരങ്ങി നീങ്ങിയതിന് ശേഷം റോഡിലെ സിഗ്നലിന് മുന്നിലായി ഒരു കാര്‍ ചുവന്ന ലൈറ്റ് കണ്ടാല്‍ നിര്‍ത്തുന്നത് പോലെ വിമാനവും നിന്നു. ആ സമയത്ത് അവിടെ തോംസണ്‍ എത്തിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്നാണ് വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ വക്താവ് യോഹാനാ ബാറ്റിസ്‌റ്റെ പറയുന്നു.
”വിമാനം എനിക്ക് മുകളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ഒന്ന് കൈ ഉയര്‍ത്തിയിരുന്നുവെങ്കില്‍ വിമാനത്തിന്റെ ചിറകില്‍ തൊടാമായിരുന്നു. അത്ര അടുത്തുകൂടിയാണ് വിമാനം കടന്നു പോയത്” അതേസമയം റോഡിലൂടെ കാര്‍ ഓടിച്ചു വന്ന ഡെന്നിസ് പറയുന്നു.
ഡേവിഡ് അക്‌ലം എന്നയാളായിരുന്നു ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ചെറിയ വിമാനം ഓടിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ചാടിയിറങ്ങിയ ഡേവിഡ് തോംസണിന്റെ സഹായത്തോടെയാണ് വിമാനം റോഡില്‍ നിന്നും മാറ്റിയത്. തോംസണിന് പറഞ്ഞ് അറിയിക്കാനാവാത്ത അത്ര നന്ദിയുണ്ടെന്നും ഡേവിഡ് പറയുന്നു.
വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു.
മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്. അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്.
ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.
ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………
മലയാളം യുകെ
ന്യൂസ് ടീം
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്.
ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.
ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം. കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്റഗൻ നോട്ടിഫൈ ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഹംസ ബിന്‍ ലാദന് ഉണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.
കേരളത്തിലെ നേഴ്‌സുമാരുടെ നല്ലകാലം വന്നിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.യൂറോപ്യൻ യൂണിയനിൽ അംഗമായ നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നേഴ്‌സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഇതിനോടകം തന്നെ യുകെയിൽ നിന്നുള്ള വിവിധ ഹോസ്പിറ്റൽ അധികൃതർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടുള്ള ഇന്റർവ്യൂ നടത്തി യുകെയിലേക്ക് നേഴ്‌സുമാർ എത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് നെതര്‍ലന്‍ഡ് കേരള നേര്സുമാർക്ക് അവസരം നൽകുന്നത്. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചതായി മുഖ്യമന്ത്രി തൻറെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. യുഎസിലെ അർക്കൻസാസ് സ്വദേശിയാണ് ഡ്രു ഗ്രാന്റ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന്റ് ചെയ്തത്. സഹപാഠിയുമായി ചേർന്ന് കൂടെ പഠിക്കുന്ന നാല് കൂട്ടുകാരെയും ക്ലാസ് ടീച്ചറെയുമാണ് ഗ്രാന്റ് അന്ന് കൊന്നത്.
ഭാര്യയ്ക്കും മകനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ ഫയർ അലാം ആക്ടിവേറ്റ് ചെയ്ത ഗ്രാന്റും കൂട്ടുകാരനും ടീച്ചർമാർ കുട്ടികളെ രക്ഷപെടുത്തുന്നതിനിടയിൽ മനപൂർവം നിറയൊഴിക്കുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഗ്രാന്റ് 2007 ലാണ് പുറത്തിറങ്ങിയത്.
മെക്‌സിക്കോ സിറ്റി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്. അഭയാര്‍ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രം.
ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തു.
‘അഭയാര്‍ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര്‍ അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്‍ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല്‍ പോരേയെന്നും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്‍ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.
നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന്‍ രൂപം നല്‍കിയതാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല്‍ ഇപ്പോള്‍ ഈ അര്‍ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതിനാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്‍ശനമുയരുന്നത്.