അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്‍ജെൻ നീൽസെൻ രാജി വച്ചു. കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കിർസ്റ്റ്‍ജെൻ നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കിൽ മെക‌്സിക്കൻ അതിർത്തി പൂർണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മെക്സിക്കൻ അതിർത്തിയിലെ മതിൽ സന്ദർശിച്ച ട്രംപ് കുടിയേറ്റ വിഷയത്തിൽ നിലപാട് കർശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാൾ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാൽ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്‍റെ നിലപാട്. നീൽസെന്‍റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ മെക്സിക്കൻ വിഷയത്തിലെ ട്രംപിന്‍റെ കടുംപിടുത്തം തന്നെയാണെന്നാണ് സൂചന. നീൽസെന്‍റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്‍റ് ബോർഡർ പ്രൊട്ടക്ഷൻ കമ്മീഷണറായ കെവിൻ മഗ്അലീനന് താൽക്കാലിക ചുമതല നൽകിയതായും ട്രംപ് വ്യക്തമാക്കി.
മോസ്കോ: റഷ്യയിലെ എസ്7 എയർലൈൻസ് സഹ ഉടമയും റഷ്യയിലെ അതിസന്പന്നയുമായ നതാലിയ വലേറിയെവ്ന ഫിലേവ(55) വിമാനാപകടത്തിൽ മരിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഈഗിൾബാഷ് വിമാനത്താവളത്തിനു സമീപത്തെ പാടത്ത് ഇന്നലെ ഉച്ചയോടെ തകർന്നുവീണ വിമാനം തീഗോളമായി മാറി. നതാലിയയുടെ പിതാവും അപകടത്തിൽ മരിച്ചു.
പിതാവിന്റെ വൈദ്യപരിശോധനയ്ക്കായാണ് ഫ്രാൻസിലെ കാൻസിൽനിന്ന് എപിക്-എൽടി എന്ന സ്വകാര്യ വിമാനത്തിൽ ഇവർ ജർമനിയിലേക്കു തിരിച്ചത്. പൈലറ്റ് ഉൾപ്പെടെ ആറു സീറ്റുള്ള വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും റഷ്യൻ പൗരന്മാരാണ്. അപകടകാരണം വ്യക്തമല്ലെന്നു കന്പനി അധികൃതർ അറിയിച്ചു. റഷ്യൻ സേഫ്റ്റി അഥോറിറ്റി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നു ജർമൻ ഫെഡറൽ ബ്യൂറോ ഓഫ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷന്റെ(ബിഎഫ്യു) പ്രതിനിധി പറഞ്ഞു.
റഡാർ പരിധിയിൽനിന്നു വിമാനം അകന്നുപോയതിനെക്കുറിച്ച് പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു ജർമനി എയർ ട്രാഫിക് കൺട്രോൾ എജൻസി ഡിഎഫ്എസ് പത്രക്കുറിപ്പിറക്കി. സാങ്കേതിക തകരാർമൂലം പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് 4166 കോടി രൂപയുടെ ആസ്തിക്ക് ഉടമയായിരുന്നു നതാലിയ. റഷ്യയിലെ രണ്ടാമത്തെ വിമാനക്കന്പനിയായ എസ്7 എയർലൈൻസിന്റെ(സൈബീരിയൻ എയർലൈൻസ്) പ്രധാന ഓഹരിയുടമകൂടിയായിരുന്നു നതാലിയ.
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാർഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്. അന്വേണാത്മക മാധ്യമപ്രവര്ത്തകൻ ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. 2018 ഫെബ്രുവരിയിൽ നടന്ന കൊലപാതകം സ്ലോവാക്യ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. കൊലപാതകത്തിന് കാരണക്കാരിൽ ഒരാൾ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്‍റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
ഭരണപക്ഷമായ സ്മെർ എസ്ഡി പാർട്ടിയുടെ പിന്തുണയോടെയാണ് സെഫ്കോവിക് മത്സരിച്ചത്. സ്മെർ-എസ്ഡി പാർട്ടിയുടെ നേതാവാണ് റോബർട്ട് റിക്കോ. കുസിയാക്കിന്റെയും കൊലപാതകം പ്രധാനമന്ത്രിയായിരുന്ന റോബർട്ട് ഫിക്കോയുടെ രാജിയിൽ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം സെഫ്കോവികിന് തിരിച്ചടിയാകുകയായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ കാപുതോവ 40 ശതമാനം വോട്ട് നേടിയിരുന്നു. സെഫ്കോവികിന് 19 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
സ്ലോവാക്യൻ പാർലമെന്റിൽ ഒരു സീറ്റു പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അംഗമാണ് കാപുതോവ. 14 വർഷത്തോളം നീണ്ട അനധികൃത ലാൻഡ്ഫിൽ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേർപെടുത്തിയ അവർ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനം പറത്തിയാണ് ഈ അമ്മയും മകളും ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. പൈലറ്റായ അമ്മയും സഹ പൈലറ്റായ മകളും വിമാനം പറത്തിയത് കാലിഫോര്‍ണിയയില്‍ നിന്നും അറ്റ്‌ലാന്റയിലേക്കും അവിടെനിന്നും ജോര്‍ജ്ജിയയിലേക്കുമാണ്. പൈലറ്റും എംബ്രി റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ചാന്‍സിലറുമായ ജോണ്‍ ആര്‍ വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഫാമിലി ഫ്‌ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെല്‍റ്റാ എയര്‍ലൈന്‍ നല്‍കിയത്. ഇരുവരും വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രംഗത്തെത്തിയത്.41,000ത്തോളം ആളുകള്‍ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Just flew with this mother daughter flight crew on Delta from LAX to ATL. Awesome. @Delta @EmbryRiddle #erau pic.twitter.com/HYLl65H5p1
— John R. Watret (@ERAUWatret) March 17, 2019
മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ് ഓഫീസറായ കാസി ബാര്‍ക്കറെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. 2016 സെപ്തംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസില്‍ ഏപ്രില്‍ ഒന്നിനാണ് ശിക്ഷ വിധിക്കുക.
മകളെ കാറിനുള്ളില്‍ പൂട്ടിയിട്ട് സീനിയര്‍ ഓഫീസറും കാമുകനുമായ പോലീസുകാരനോടൊപ്പം യുവതി പോകുകയായിരുന്നു. ജോലിക്കിടയില്‍ പോലീസ് പട്രോളിനുള്ള ഔദ്യോഗിക കാറില്‍ മൂന്ന് വയസുകാരിയായ മകള്‍ ചെയന്നെയെ പൂട്ടിയിട്ടാണ് കാസി പോയത്. പോലീസ് വിഭാഗത്തിലെ സൂപ്പര്‍വൈസറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാളുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. അതിനുശേഷം മകള്‍ കാറിനുള്ളിലുള്ളതു ഓര്‍ക്കാതെ കാസിയും പോലീസുകാരനും ഉറങ്ങി. ഇതേസമയം കാറിനുള്ളിലെ കനത്ത ചൂടില്‍ നാല് മണിക്കൂര്‍ ചെയന്നെയ്ക്ക് കിടക്കേണ്ടി വന്നു. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ശരീരത്തെ ചൂട് 107 ഡിഗ്രിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുട്ടി മരിച്ച് രണ്ടു ദിവസത്തിനുളളില്‍ തന്നെ കാസിയേയും അവരുടെ സൂപ്പര്‍വൈസറും കാമുകനുമായ ക്ലര്‍ക്ക് ലാഡ്‌നറെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോടതിയില്‍ കാസിയുടെ ഭര്‍ത്താവായ റയാന്‍ഹയര്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇവര്‍ പ്രതിയാണെന്ന് തെളിയിക്കുന്നതായിരുന്നു.
“ഈ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കാണാൻ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകർഷിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കൾക്കും ഈ പെൺകുട്ടിയോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടു പേരും കുറ്റക്കാരല്ല”, ഈ രീതിയിൽ ഒരു ന്യായീകരണം ചമച്ചുകൊണ്ട് ആരോപണ വിധേയരെ വെറുതെ വിടാൻ പറയുന്നത് ഏതെങ്കിലും സാധാരണക്കാരോ പ്രതിയുടെ സുഹൃത്തുക്കളോ ഒന്നുമല്ല. ഇരയ്ക്ക് നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥതയുള്ള ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയാണ് ബലാത്സംഗക്കേസിൽ ഇത്തരമൊരു അസംബന്ധ വിധി എഴുതുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിരീക്ഷണം നടത്തിയ ബെഞ്ചിൽ വനിതാ ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.
ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരും ചേർന്ന് 2015ൽ ഒരു പെറുവിയൻ പെൺകുട്ടിയെ മയക്കുമരുന്നുകൾ നൽകി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന കേസ്. എന്നാൽ ഇരയുടെ ഫോട്ടോ നോക്കി ‘പെൺകുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധന ഫലങ്ങൾ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഈ അവിശ്വാസപ്രകടനം.
ഇറ്റാലിയൻ കോടതിയുടെ മനുഷ്യത്വ വിരുദ്ധമായ തീരുമാനത്തിനെതിരെ ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേരാണ് പ്രതിഷേധിക്കാനായി കോടതി വളപ്പിൽ തടിച്ചുകൂടിയത്. “അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നിൽക്കാനാവില്ല. പ്രതികളെ വിട്ടയക്കാൻ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടി സുന്ദരിയല്ലാത്തതിനാൽ പ്രതികൾക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം”, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക സിൻസിയ മോളിനാരോ ദി ഗാർഡിയനോട് പറയുന്നു.
“ഈ വിധി നൽകുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ ഇത്രയും ആളുകൾ ഇറങ്ങി തിരിച്ചല്ലോ എന്നതിൽ മാത്രമാണ് ഏക പ്രതീക്ഷ”, സാമൂഹ്യ പ്രവർത്തകയും റിബൽ നെറ്റ്‌വർക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.
വാഷിംഗ്ടൺ: സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ കെല്ലി കാറ്റ്ലൻ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2016ലും 2016ലും ലോക ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കിയ കാറ്റ്ലിൻ 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടുകയും ചെയ്തു. സ്റ്റാൻസ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയുമായിരുന്നു കാറ്റ്ലൻ. യുഎസ്എ സൈക്ലിംഗ് പ്രസിഡന്‍റ് റോബ് ഡി മാർട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഷെറിൻ മാത്യൂസിനെ യു.എസില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. ഇതിനെത്തുടർന്നു തടവിലായിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാൽ സിനിയുടെ ഭർത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. 2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്.
ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
അതേസമയം, വെസ്‌ലി മാത്യുവിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മലയാളി ദമ്പതികളും വെസ്ലിയും സിനിയും ബിഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനായി തന്നെ കൊണ്ട് ചെയ്യിപ്പിച്ച നുണയുടെയും ചതിയുടെയും വഞ്ചനയുടെയും കഥകൾ വെളിപ്പെടുത്തി ട്രമ്പിനൊപ്പം ദീർഘകാലം അഭിഭാഷകനായി പ്രവർത്തിച്ച മിഷേൽ കോഹൻ രംഗത്ത്. “ചോർന്ന വിക്കി ലീക്സ് ഇമൈലുകളെ കുറിച്ച് ട്രംപിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ട് മാധ്യമങ്ങളുടെ മുന്നിൽ നാടകം കളിച്ചു, എന്നെകൊണ്ട് കള്ളം പറയിച്ചു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ റഷ്യയുമായി യാതൊരു വിധ ബിസ്സിനസ്സിനും താല്പര്യമില്ലെന്ന നട്ടാൽക്കുരുക്കാത്ത നുണ ഇന്നാട്ടിലെ പൗരന്മാരോട് ട്രംപ് എന്നെക്കൊണ്ട് പറയിപ്പിച്ചു. പല കാലങ്ങളായി പല സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തിട്ട് അതൊക്കെ തേച്ച്മാച്ച് കളയാൻ അനധികൃതമായി കുറെ പണം വാരി വിതറി…..” ട്രംപിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോഹൻ ഉന്നയിക്കുന്നത്.
“വംശീയ വെറികൊണ്ട് നടക്കുന്നയാൾ”,” ചതിയൻ”, “ആളുകളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവൻ” എന്നൊക്കെയാണ് കോഹൻ ട്രംപിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ആണവ ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇന്നലെ വിയറ്റ്നാമിലെത്തിയ നേരത്ത് കൊഹാനെ പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചില ലൈംഗികാരോപണങ്ങൾ ഒതുക്കി തീർക്കാനായി അനധികൃതമായി പൈസകൊടുത്ത കേസിലും മറ്റുമായി കോഹൻ മെയ് മാസം മുതൽ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഹൌസ് ഓഫ് റെപ്രസന്ററ്റിവ് ഓവർസൈറ്റ് കമ്മറ്റിയിൽ നടത്തിയ ഒരു ടെസ്റ്റിമോണയിലാണ് കോഹൻ ഇതെല്ലം തുറന്ന് പറഞ്ഞത്.
റഷ്യയുമായി ബന്ധപ്പെടുത്തി ട്രംപ് വിശാലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ എല്ലാം അറിയുന്ന എന്റെ മുഖത്തു നോക്കി റഷ്യയുമായി യാതൊരു ഇടപാടും നമുക്കില്ല, അങ്ങനെ വേണം ഇവിടുത്തെ ജനത്തെ അറിയിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. ന്യൂ യോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർസ് ട്രംപ് കൂടി ഉൾപ്പെടുന്ന ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നും കോഹന്റെ സംസാരത്തിൽ സൂചനകളുണ്ട്.
‘എനിക്കുപറ്റിയത് പോലൊരു അബദ്ധമൊന്നും നിങ്ങൾക്കാർക്കും പറ്റരുതേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ ഒരൊറ്റ അബദ്ധത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു, ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അതിന്റെ പിഴ ഒടുക്കി, ഇനിയും അനുഭവിക്കാനിരിക്കുന്നു” ട്രംപിന്റെ കൂട്ടാളിയായി ഒപ്പം നിന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, അത്യധികം നിരാശ്ശയോടെയാണ് കോഹൻ സംസാരിച്ചത്. ഒബാമയുടെ ജന്മസ്ഥലത്തെ ചൊല്ലി കോഹൻ അത്യധികം വംശീയമായ സിദ്ധാന്തങ്ങൾ മെനഞ്ഞെന്നും ട്രംപ് അസ്സൽ ഒരു വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ മനസ്സുനിറയെ വംശീയ വെറിയാണെന്നും കോഹൻ ആരോപിച്ചു. 2020 ൽ ട്രംപ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയെളുപ്പം അധികാരകൈമാറ്റം ഉണ്ടാകില്ലെന്ന് ട്രംപിനെ ദീർഘ കാലമായി അറിയാവുന്ന കോഹൻ പ്രവചിക്കുന്നുമുണ്ട്.
ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത കഥയാണ് അമേരിക്കയില്‍ നിന്നും പുറത്തുവരുന്നത്. ക്രൈം ത്രില്ലര്‍ നോവലിനെ പോലും അമ്പരിപ്പിക്കുന്ന ഒരു ട്രാജഡി. സ്വന്തം കുട്ടികളായ 13 പേരെയാണ് അമേരിക്കയില്‍ മാതാപിതാക്കള്‍ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ചത്. 3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.
സംഭവത്തില്‍ മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ലൊസാഞ്ചലസ് സ്വദേശി ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് തങ്ങളുടെമേല്‍ ചുമത്തിയ 14 കുറ്റങ്ങളും സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയത്.
13 കുട്ടികളാണ് ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്നയ്ക്കും ഉള്ളത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിനാണ് ഡേവിഡിനും ലൂയിസിനുമെതിരെ കേസെടുത്തത്. 30 വയസ്സുള്ള മൂത്ത മകന്‍ മുതല്‍ 3 വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്. ലൊസാഞ്ചലല്‍സിലെ പെരിസിലെ വീട്ടില്‍ നിന്നു 17-കാരി ജോര്‍ദന്‍ സെല്‍ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ച ശേഷം ജനാല വഴി രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ കഥ പുറംലോകം അറിയുന്നത്. നടപടികള്‍ക്കിടെ ജോര്‍ദന്‍ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അവള്‍ പറഞ്ഞ കഥകള്‍, മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നാരിലും സംശയമുണര്‍ത്തുന്നതാണ്.
തന്റെ അഭിഭാഷകവൃത്തിയിലെ ഏറ്റവും മോശമായ കേസുകളില്‍ ഒന്നാണിതെന്നും മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചതില്‍ ഏറെ സന്തേഷമുണ്ടെന്നും പ്രോസിക്യൂട്ടര്‍ മൈക്കിള്‍ ഹെസ്റ്റ്റിന്‍ പറഞ്ഞു. ഇതു കുട്ടികളെ കോടതി വിചാരണയില്‍ നിന്നു രക്ഷിക്കാന്‍ സഹായിക്കും. കോടതിയില്‍ മൊഴി നല്‍കുന്നത് ഒരുപക്ഷേ അവര്‍ക്ക് മാനസിക പീഡനമായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലാണ് കേസിന്റെ വിധി പറയാന്‍ കോടതി നിശ്ചയിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂത്തമകന്‍ ജോര്‍ദ്ദാന്‍ പറയുന്നത് താന്‍ ഇതുവരെ ലോകം കണ്ടിട്ടില്ലെന്നാണ്. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു.
ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സാന്‍ഡ്വിച്ചുകളും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ പോലും കാണിക്കില്ല. ചങ്ങലകള്‍ അവിക്കുന്നത് ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്…’ ജോര്‍ദാന്‍ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.