അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നി വീണായിരുന്നു അപകടം.
ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽ നിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.
വൻ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയെ ആഞ്ഞടിക്കുന്നത് തുടരുന്നതിനാൽ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങൾ നേരിടുകയാണ്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റാണ് അടിക്കുന്നത്. യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചതായാണഅ വിവരം.
മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു കുത്തനെ താഴേക്കു പോയി.
യുഎസിൽ 45 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ്. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുവീണ് കിടക്കുകയാണ്.
മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. ജപ്പാനിൽ അതിശൈത്യം കാരണം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.
കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചതായാണ് വിവരം. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണ് വിവരം.
ഇരു വൃക്കകളുമായി ജീവന്‍ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വേഗമേറിയ ആംബുലന്‍സില്‍ പാഞ്ഞ് ഇറ്റലിയിലെ പോലീസ്. വൃക്കകളുമായി 550 കിമീ ദൂരത്തേക്കാണ് ഇറ്റലിയിലെ പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ രക്ഷിച്ചത് രണ്ട് ജീവനുകളാണ്.
അവയവ ദാനത്തിനായി ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താനില്ലാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് ഉപയോഗിച്ച് പോലീസ് വൃക്കകള്‍ എത്തിച്ചത്. യാത്രയ്ക്കായി ലംബോര്‍ഗിനി ഹുറാക്കനാണ് പോലീസ് ഉപയോഗിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു ഈ ദൗത്യം. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന്‍ ലക്ഷ്യസ്ഥാനമായ റോമിലെത്തിയത്. ഈ ജീവന്മരണ യാത്രയിലൂടെ രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്.
വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പോലീസിന് കൈമാറിയത്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസിന് സ്വന്തമാണ്.
ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയ സ്പാനിഷ് ദമ്പതിമാര്‍ തൃശ്ശൂരില്‍ അപകടത്തില്‍പ്പെട്ടു. സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയുമാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട്ടുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറിയയുടെ കാലൊടിയുകയും നട്ടെല്ലിന് പരിക്കേറ്റു.
മറിയയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ദമ്പതികൾ. ഭാഷ വശമില്ലാതെ, ആവശ്യത്തിന് പണമില്ലാതെ, നിയമത്തിന്റെ നൂലാമാലകള്‍ തീര്‍ക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ഭർത്താവ്.
കേരളം വഴി ഗോവയിലേക്ക് പുതുവര്‍ഷദിനത്തില്‍ എത്താനായിരുന്നു പദ്ധതി. കേരളത്തിലെ റോഡുകള്‍ സൈക്കിള്‍യാത്രയ്ക്ക് യോജിച്ചതല്ലാത്തതിനാലും യാത്ര വൈകുന്നതിനാലുമാണ് സൈക്കിള്‍ ഒഴിവാക്കി വാടകയ്‌ക്കെടുത്ത മോട്ടോര്‍ സൈക്കിളില്‍ ഇരുവരും യാത്ര തുടര്‍ന്നത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. മൂന്നാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.
യൂറോപ്പില്‍ കറങ്ങി ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, ക്രോയേഷ്യ, തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, ദുബായ്, ഒമാന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. കൗച്ച്‌സര്‍ഫിങ്ങ് എന്ന യാത്രികരുടെ കൂട്ടായ്മയാണ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിനാണ് ഇവര്‍ നാട്ടില്‍നിന്ന് യാത്ര തുടങ്ങിയത്.
കോവിഡ് തരംഗം വീണ്ടും ചൈനയില്‍ ശക്തമാകുന്നതായി സൂചന. കോവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതായാണ് വിവരം. നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, യഥാര്‍ഥ മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്.
ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞതായും അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ പേര്‍ കോവിഡ് ബാധിതരാകുമെന്നാണ് അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധന്‍ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ശ്വാസകോശപ്രശ്നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.
കൂടാതെ, രോഗികള്‍ നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍ നിറഞ്ഞ ആശുപത്രിമുറികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്യുന്നു.കോവിഡിന്റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്.
2) Summary of #CCP‘s current #COVID goal: “Let whoever needs to be infected infected, let whoever needs to die die. Early infections, early deaths, early peak, early resumption of production.” @jenniferzeng97
Dead bodies piled up in NE China in 1 night—pic.twitter.com/nx7DD2DJwN
— Eric Feigl-Ding (@DrEricDing) December 19, 2022
പഠിച്ചത് സർക്കാർ സ്‌കൂളിൽ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയത് ഹോട്ടലിൽ പത്രം കഴുകിയും മണ്ണ് ചുമെന്നും ബീഡി തെറുത്തും. പക്ഷേ കഷ്ടപ്പെട്ടത് വെറുതെ ആയില്ല. അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്.
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവര്‍ഷം പഠിക്കാന്‍ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലം നാടന്‍പണിക്കിറങ്ങി. എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഹോട്ടല്‍ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന്‍ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്സായി ജോലി കിട്ടിയപ്പോള്‍ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.
സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയില്‍ ജോലികിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയില്‍ ജോലിക്കാരനായി. അതിനിടയില്‍ അഭിഭാഷക ലൈസന്‍സിങ് പരീക്ഷയെഴുതി. പിന്നീട് എല്‍എല്‍.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാന്‍ അവിടെ ജനകീയ വോട്ടെടുപ്പാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി…’ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കടുത്ത ശാരീരിക പീഡനത്തിന്റേയും മാനസീക പിരിമുറുക്കത്തിന്റെയും അന്‍പതോളം വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.
ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്‍സണ്‍ എന്ന ഒരു ആയയെ നിയമിച്ചിരുന്നു. ഇവരാണ് മെലീസയെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് മെലാനിയ വാള്‍ഡന്‍ എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുന്നു. കടുത്ത ലൈംഗികാതിക്രമം താന്‍ അനുഭവിച്ചിരുന്നതായും പീഡനം സഹിക്കാനാവാതെ 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി, തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.
മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്.
മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷം കാത്തരിക്കേണ്ടി വന്നു.
ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.
ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.
ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.
അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.
1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Mauna Loa, the largest volcano on the planet, is erupting now on the Big Island of Hawai’i after being dormant for 38 years. Follow along to see footage captured by our team 🌋 pic.twitter.com/6busmUpXJr
— Paradise Helicopters (@Paradisecopters) November 29, 2022
മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.
മുൻ നാവികസേനാ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.
ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.
കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.
ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്ന സ്ഥാനം സ്വന്തമാക്കി പ്രവാസി മലയാളി. 19-ാം വയസില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയില്‍ നിന്ന് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിംഗ് ലൈസന്‍സ് കരസ്ഥമാക്കിയാണ് കാനഡ കാല്‍ഗറിയില്‍ നിന്നുമുള്ള മലയാളി ഗോഡ്‌ലി മേബിള്‍ തന്റെ സ്വപ്‌നത്തിലേക്ക് കുതിച്ചുര്‍ന്നത്.
2022 മാര്‍ച്ചില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിത, ഇന്ത്യന്‍ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്നീ റെക്കോര്‍ഡുകള്‍ മേബിളിന് സ്വന്തമാണ്.
എയര്‍ ലൈന്‍ ക്യാപ്റ്റന്‍ ആകാനുള്ള തന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടത്തോടുകൂടി മേബിള്‍ പിന്നിട്ടിരിക്കുന്നത്. എന്നാല്‍ എയര്‍ലൈന്‍ പൈലറ്റ് ആകണമെങ്കില്‍ 21 വയസ് ആയിരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ നിബന്ധനയുള്ളതിനാല്‍ കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹവുമായി ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കണം.
കാല്‍ഗറി ബിഷപ്പ് മക്‌നാലി ഹൈസ്‌കൂളിന്‍ നിന്ന് ഹൈസ്‌കൂള്‍ ഡിപ്ലോമ കഴിഞ്ഞതിനുശേഷം സ്പ്രിംഗ് ബാങ്ക് എയര്‍ ട്രൈനിംഗ് കോളേജില്‍ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കാല്‍ഗറി ഫ്‌ളയിംഗ് ക്ലബില്‍ നിന്ന് കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സും, മള്‍ട്ടി-എന്‍ജിന്‍ ഐഎഫ്ആര്‍ റേറ്റിംഗ്, കാണാട്ട ഏവിയേഷന്‍ കോളേജില്‍ നിന്ന് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ലൈസന്‍സും കരസ്ഥമാക്കിയ മേബിള്‍ എയര്‍ ലൈന്‍ പൈലറ്റ് അകാനുള്ള തന്റെ സ്വപ്‌നത്തിന് തൊട്ട് അരികെയാണിപ്പോള്‍.
ലൈസന്‍സ് ലഭിച്ച ഉടന്‍ തന്നെ മേബിളിന് കാല്‍ഗറിയിലും പരിസര നഗരങ്ങളില്‍ നിന്നുമുള്ള നിരവധി ഫ്‌ളയിംഗ് സ്‌കൂളുകളില്‍ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആകുവാന്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. 2017 ല്‍ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‌ലി മേബിള്‍. സഹോദരന്‍ റയാന്‍ അബി.