ഫ്ലോറിഡയില്‍ നിര്‍മ്മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നുവീണു. സംഭവത്തില്‍ നാലു പേര്‍ മരിച്ചു. ഫ്ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണ് അപകടമുണ്ടായത്. എട്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്തു പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശുപത്രിയില്‍ ചികിത്സലായിരുന്ന വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുയാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.
വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് 36,000 അടി ഉയരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് ലുഫ്താന്‍സ പറയുന്നു. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഭക്ഷണ ഇനങ്ങളെ ഉള്‍കൊള്ളുന്നതാണ് വിമാനത്തില്‍ ലഭിക്കുന്ന മെനു. ഗ്രില്‍ഡ് സ്റ്റീക്ക് കൂടാതെ സ്‌പൈസി തായ് കറിയുമാണ് പ്രധാന മീല്‍സ് ഇനങ്ങള്‍. ആരോഗ്യ പൂര്‍ണമായി ഭക്ഷണത്തിനായി ഉറ്റുനോക്കുന്നവര്‍ക്ക് ഏഷ്യന്‍ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള അവസരവും വിമാനത്തില്‍ ലഭ്യമാണ്. ചെറു ഭക്ഷണ ഇനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ബാവേറിയന്‍ സ്‌നാക്‌സ് തുടങ്ങിയവയും എയര്‍ലൈന്‍സ് സ്‌പെഷല്‍ മെനുവില്‍ ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ട്രേകളില്‍ നിന്ന് വ്യത്യസ്ഥമായി ക്ലാസിക് മണ്‍പിഞ്ഞാണ മാതൃകയിലുള്ള പാത്രങ്ങളിലായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സുകളില്‍ ഭക്ഷണം നല്‍കുക.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ക്ക് തങ്ങളുടെ ഓഡറുകള്‍ നല്‍കാവുന്നതാണ്. ഇത്രയധികം വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മുഴുവനായും സൗജന്യമാണെന്ന് ധരിക്കരുത്. 17 മുതല്‍ 29 പൗണ്ട് വരെ ഇവയ്ക്ക് ചിലവ് വരും. മ്യൂണിച്ച് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയുള്ള വിമാന സര്‍വീസുകളിലാണ് പുതിയ മീല്‍സ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും വിമാനത്തില്‍ വെച്ച് ഒരേ മീല്‍സ് കഴിക്കാനുള്ള അവകാശമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതലാണ് വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ്. ലുഫ്താന്‍സയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രസല്‍സ്: സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പകരമായി നൂറോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിയന്ത്രണമേര്‍പ്പെടുത്താനുള്ള നൂറോളം ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ജാക്ക് ഡാനിയല്‍സ് വിസ്‌കി മുതലായവയാണ് പട്ടികയിലുള്ളത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികരണമെന്ന നിലയിലുള്ള ഈ നടപടി പൂര്‍ണ്ണമായും നിയമപരമാണെന്ന് ട്രേഡ് കമ്മീഷണര്‍ സെസിലിയ മാംസ്റ്റോം പറഞ്ഞു.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചി നടപടികളില്‍ കൃത്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലാണ് യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ വ്യാഖ്യാനത്തിലൂടെ നല്‍കിയിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റേതെന്ന വിശകലവും ഉണ്ട്. പ്രാദേശിക വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ഇറക്കുമതി വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ താല്‍ക്കാലിക ലെവികള്‍ ഏര്‍പ്പെടുത്താന്‍ ഡബ്ല്യുടിഒ ചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.
ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളില്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ പകരം നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഈ ചട്ടമനുസരിച്ച് അനുമതിയുണ്ട്. എന്നാല്‍ ദേശസുരക്ഷയേക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദവും അതിനെ തള്ളിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതികരണവും മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘടനയിലെ ശക്തരായ അംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ സംഘടനയ്ക്ക് ശേഷിയുണ്ടോ എന്ന കാര്യവും ഇതിലൂടെ അറിയാന്‍ കഴിയും.
ഇന്റര്‍നെറ്റ് ഷോയുടെ സ്വാധീനത്തിൽ വിദ്യാർഥിനി സ്കൂള്‍ ടോയ്‌ലറ്റില്‍ ജീവനൊടുക്കി. വിവാദമായ നെറ്റ്ഫ്ലിക്സ് ഷോയുടെ ഒടുവിലത്തെ ഇരയാണ് പതിമൂന്നുകാരി. യുഎസിലെ കൗമാരക്കാര്‍ക്കിടയിൽ നെറ്റ്ഫ്ലിക്സ് ഷോയ്ക്ക് വലിയ സ്വാധീനമാണുള്ളത്. ഷോയുടെ സമൂഹിക പ്രതിഫലനമായി യുഎസിൽ കൗമാരക്കാർ ആത്മഹത്യ ചെയ്യുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നെറ്റ്ഫ്ലിക്സ് ഷോ നിർത്തലാക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ സ്കൂൾ ടോയ്ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റ്ഫ്ലിക്സ് ഷോയിൽ കാണുന്ന രീതിയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ മെയിൽ പെൺകുട്ടി സ്വന്തം വീട്ടിലും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെൺകുട്ടി സ്ഥിരമായി നെറ്റ്ഫ്ലിക്സ് വിഡിയോ കാണുമായിരുന്നു എന്ന് അമ്മ കോടതിയെ അറിയിച്ചു. മകൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ ഉണ്ടായിരുന്നതായും അമ്മ കോടതിയെ അറിയിച്ചു.
അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.
ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ് അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.
ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്. വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.
ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.
നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.
നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.
ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
അമേരിക്കയെ പിടിച്ചു കുലുക്കിയ, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ക്ലിന്റണുമായുള്ള ബന്ധത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയ അന്നത്തെ അഭിഭാഷകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മോണിക്ക ലെവന്‍സ്‌കി തുറന്നെഴുതിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. മീ ടു ക്യാമ്പയിന്റെ ഭാഗമായി വാനിറ്റി ഫെയറിലൂടെയാണ് മോണിക്കയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്.
തന്റെ ജീവിതം നരക തുല്യമാക്കിയ മുന്‍ അമേരിക്കന്‍ അഭിഭാഷകനും, സോളിസിറ്റര്‍ ജനറലുമായിരുന്ന കെന്‍സ്റ്റാറിനെതിരെയാണ് മോണിക്കയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ക്രിസതുമസിനായിരുന്നു അയാളെ കാണുന്നത്. കെന്‍ സ്റ്റാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാളെ അറിയാന്‍ പ്രത്യേകത ഒന്നും ആവശ്യമുണ്ടായിരുന്നില്ല. തന്റെ ജീവിതം നശിപ്പിച്ചയാളെ എങ്ങനെ മറക്കുമെന്നും മോണിക്ക തന്റെ ലേഖനത്തില്‍ പറയുന്നു. കെന്‍സ്റ്റാര്‍ തന്നോട് ലൈംഗീക ചുവയോടെ പെരുമാറുകയായിരുന്നെന്നും, അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോണിക്ക ലേഖനത്തില്‍ പറയുന്നു. പലവട്ടം അയാള്‍ എന്നോട് അയ്യാളുടെ ഉദ്ദേശ്ശം വെളിപ്പെടുത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തനായ അമേരിക്കന്‍ പ്രസിഡന്റിനെ രാഷ്ട്രീയമായി തകര്‍ക്കുന്നതിന് എതിരാളികള്‍ എന്നെ ബലിയാടാക്കുകയായിരുന്നു. കെന്‍സ്റ്റാറും സംഘവും തന്നെ വേട്ടയാടുകയും ക്ലിന്റണുമായുള്ള ബന്ധം തുറന്നു പറയാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവരുടെ ലക്ഷ്യം പ്രസിഡന്റായിരുന്നു. ബില്‍ ക്ലിന്റണുമായുള്ള തന്റെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും മോണിക്ക എഴുതി.
കെന്‍സ്റ്റാര്‍ എന്ന പേരിന് വിശേഷണങ്ങളേറെയാണ് അമേരിക്കന്‍ അഭിഭാഷകന്‍ എന്നതിലുപരി, അമേരിക്കന്‍ സോളിസിറ്റര്‍ ജനറലായിരുന്നയാളാണ് കെന്‍ സ്റ്റാര്‍ അഥവ കെന്നെത്ത് വിന്‍സ്റ്റണ്‍ സ്റ്റാര്‍. പ്രസിഡന്റ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രബലമായ ശക്തിയായിരുന്നു കെന്‍സ്റ്റാറെന്ന് മോണിക്ക വാനിറ്റി ഫെയറില്‍ തുറന്നു പറയുകയാണ്.
പോഡ്ഗോറിക്ക: തെക്കുകിഴക്കൻ യൂറോപ്പിലെ മോണ്ടിനിഗ്രോയിൽ അമേരിക്കൻ എംബസിക്കുനേരെ ചാവേറാക്രമണം. അക്രമി മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്വയം പൊട്ടിത്തെറിക്കും മുമ്പ് ചാവേർ എംബസിക്കുനേരെ ഗ്രനേഡ് എറിയുകയായിരുന്നു. മറ്റാർക്കും പരിക്കില്ല.
സംഭവത്തെ തുടർന്ന് എംബസിയിലെ വിസ സേവനങ്ങൾ വ്യാഴാഴ്ച നിർത്തിവച്ചു. എംബസിയിലേക്കുള്ള പ്രവേശനം വിലക്കി. അമേരിക്കൻ പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭ്യമാക്കിയത്.
വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.
പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.
ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. പലപ്പോഴായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഉപദേശകനായി പോലും സേവനം അനുഷ്ടിച്ചിട്ടുള്ള ഗ്രഹാം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു.
ക്രിസ്തീയ സുവിശേഷവുമായി ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബില്ലി ഗ്രഹാം ഇന്ത്യയിലും പലപ്പോഴും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മകന്‍ ഫ്രാങ്ക്‌ളിന്‍ ആയിരുന്നു ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തിയിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഫ്രാങ്ക്‌ളിന്‍.
195 നഗരങ്ങളിലായി 214 മില്യണ്‍ ആളുകള്‍ ബില്ലി ഗ്രഹാമിന്റെ വാക്കുകളിലൂടെ ക്രിസ്ത്യാനികളായിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.
കാനഡയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. മൂന്നാർ മനയത്ത് എം.എ. വർഗീസിന്റെയും ഷീനയുടെയും മകൻ ഡാനി ജോസഫ് (20) നെയാണ് കാണാതായത്. വെള്ളിയാഴ്ച കാനഡയിലെ കാസിനോയിൽ കാണാതായതായാണ് ഇവിടെ വിവരം ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ എംബസിവഴി വിവരങ്ങൾ അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
2016 സെപ്റ്റംബറിലാണ് ഡാനി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേക്കു പോയത്. നയാഗ്ര കോളജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേക്കു വിളിക്കുമായിരുന്ന ഡാനി കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചിരുന്നില്ല. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടാതായതോടെ സംശയംതോന്നിയ വീട്ടുകാർ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കാനഡയിലുള്ള മലയാളി അസോസിയേഷനുകളെ വിവരം അറിയിച്ചതിനെതുടർന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനായത്.