ഞായറാഴ്ച രാത്രി ലോസ് ഏഞ്ചല്‌സി്ല്‍ നടന്ന എഴുപത്തി അഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹോളിവുഡ് നടി ബ്ലാങ്ക ബ്ലാങ്കോയുടെ വസ്ത്രധാരണം വിവാദത്തില്‍. ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങളും അണിയറ പ്രവര്‍ത്ത കരും എല്ലാം കറുത്ത വസ്ത്രം ധരിച്ച് വേണം ചടങ്ങില്‍ എത്താന്‍ എന്ന പൊതു ധാരണ തെറ്റിച്ച് ചുവന്ന വസ്ത്രം ധരിച്ച് ബ്ലാങ്കോ എത്തിയതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. ലോകമെമ്പാടും നടക്കുന്ന ലൈംഗിക അതിക്രമങ്ങളോട് ഉള്ള പ്രതിഷേധ സൂചകമായാണ് എല്ലാവരും കറുത്ത വസ്ത്രം ധരിച്ച് വരണമെന്ന തീരുമാനം എടുത്തത്.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അക്രമങ്ങളെ ചെറുക്കുന്നതിനും ഇരയാക്കപ്പെട്ടവര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനുമായി അടുത്തിടെ ആരംഭിച്ച മീ ടൂ കാമ്പയിന്‍ പ്രമോട്ട് ചെയ്യുന്നതിനായി ആയിരുന്നു താരങ്ങള്‍ കറുത്ത വസ്ത്രം ധരിക്കാന്‍ തീരുമാനിച്ച് വന്നത്. എന്നാല്‍ ബ്ലാങ്കയുടെ ചതി അവരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു. മറയ്‌ക്കേണ്ടതൊന്നും ശരിക്ക് മറയ്ക്കാതെ ചുവന്ന വസ്ത്രത്തില്‍ ബ്ലാങ്ക എത്തിയതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ഇത് മറ്റ് താരങ്ങള്ക്ക് പിടിച്ചില്ല.
നടി അലീസ മിലാനോ ആരംഭിച്ച മീ ടൂ ഹാഷ്ടാഗ് കാമ്പയിന്‍ ലോകവ്യാപകമായി സ്ത്രീകള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി മാറിയിരുന്നു. ലോക പ്രശസ്തരായ താരങ്ങള്‍ ഉള്‌പ്പെതടെ മീ ടൂ ഹാഷ് ടാഗ് ഏറ്റെടുക്കുകയും തങ്ങളുടെ അനുഭാവവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇത് ലോകശ്രദ്ധ ആകര്ഷികച്ചിരുന്നു.
എന്നാല്‍ തനിക്ക് ചുവപ്പ് ഇഷ്ടമായതിനാല്‍ ആണ് ആ കളറിലുള്ള വസ്ത്രം തെരഞ്ഞെടുത്തത് എന്നും അതിന്‍റെ അര്‍ത്ഥം താന്‍ മീ ടൂ കാമ്പയിന് എതിരാണെന്നല്ല എന്ന് ബ്ലാങ്കോ പിന്നീടു വിശദീകരിച്ചു. കറുത്ത വസ്ത്രം ധരിച്ച് വന്ന മാറ്റ് താരങ്ങളുടെ തീരുമാനത്തെ താന്‍ മാനിക്കുന്നു എന്നും സ്ത്രീകളുടെ അവസ്ഥ തുറന്നു കാണിക്കുന്നതിന് അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും ബ്ലാങ്ക പറഞ്ഞു.
വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.
വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്‍) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്‌നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.
ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്‍കിയാല്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.
പ്രവാസികളായുള്ള എല്ലാ മലയാളികളെയും ഒരുപോലെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ന്യൂസിലാൻഡിൽ കാട്ടുപന്നിയിറച്ചി കഴിച്ച് രോഗാതുരരായ മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ. എന്നാൽ എല്ലാവര്ക്കും ആശാവഹമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പന്നിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ താമസിക്കുന്ന ഷിബു കൊച്ചുമ്മന്‍ (35 ), ഭാര്യ സുബി ബാബു (33), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവരെയാണ് നവംബര്‍ 10 ന് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ബോട്ടുലിസത്തിനെതിരായ ആന്റിടോക്‌സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബോട്ടുലിസം എന്ന നിഗമനത്തിലെത്താൻ ഡോക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകം.
അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബര്‍ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നല്‍കിയ ഡിസ്ചാര്‍ജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ പിന്നെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന വീര്യമേറിയ വിഷവസ്തുക്കൾ ആണോ കാരണം എന്നതിനെക്കുറിച്ച് ഷിബുവിന്റെ കുടുംബസുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതായി ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും സാവധാനം നടക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് നിഗമനം. ഇവർക്ക് ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നല്‍കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അപകടനില തരണം ചെയ്‌തതിൽ ന്യൂസിലാൻഡ് മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.
പ്രകൃതിയുടെ ഏറ്റവും വലിയ അത്ഭുതമായ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം നയാഗ്ര നിശ്ചലമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ വെള്ളച്ചാട്ടം പൂർണമായും തണുത്തുറഞ്ഞ് മഞ്ഞൂപാളി മാത്രമായി മാറും. അതിശൈത്യത്തിന്റെ പിടിയിലാണ് യുഎസ് ഇപ്പോൾ . മൗണ്ട് വാഷിംഗ് ടണിൽ മൈനസ് 37 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു താപനില. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ 125 അടിയോളം ഭാഗം ഇപ്പോൾ തന്നെ പൂർണമായും മഞ്ഞുപാളിയായി
അതിശൈത്യം ജീവന് വരെ ഭീഷണിയായിരിക്കുകയാണ്. യുഎസിന്റെ കിഴക്കൻ പ്രദേശത്ത് താപനില മൈനസ് പത്ത് ഡിഗ്രിക്കും താഴെയെത്തി. ഇതോടെ ഇവിടെ ജീവജാലങ്ങൾ ചത്തൊടുങ്ങുന്ന കാഴ്ചയാണ്. ആർട്ടിക്കിൽ നിന്നുള്ള ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാൻ കാരണമെന്നാണ് കണ്ടെത്തൽ. സ്രാവുകൾ ചത്തടിഞ്ഞ് സമുദ്രതീരങ്ങളിൽ അടിയാൻ തുടങ്ങി. ജീവജാലങ്ങളുടെ മരണം ഗൗരവത്തോടെ നോക്കിക്കാണണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നൽകി. കോള്‍ഡ് ഷോക്ക് എന്നറിയപ്പെടുന്ന ഈ അവസ്ഥ മനുഷ്യന്റെ ജീവനുപോലും ഭീഷണിയാണ്. താപനിലയിൽ പെട്ടന്നുണ്ടാകുന്ന ഇടിവ് മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങളെയും ബാധിക്കും. ഇനിയും ശൈത്യം തുടർന്നാൽ പേശികൾ തണുത്തുറയുകയും ഹൃദയ സ്തംഭനം ഉണ്ടാവുകയും ചെയ്യും
ലണ്ടന്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനു മുന്നോടിയായി തെരുവുകളില്‍ നിന്ന് യാചകരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ് റോയല്‍ ബോറോ നേതൃത്വം. വിന്‍ഡ്‌സര്‍ കാസില്‍, ഏറ്റണ്‍ കോളേജ്, ആസ്‌കോട്ട് റേസ് കോഴ്‌സ് എന്നിവ ഈ ബോറോയിലാണ് ഉള്ളത്. തെരുവുകളില്‍ കഴിയുന്നവരെ നീക്കം ചെയ്യണമെന്ന് തെംസ് വാലി പോലീസിനോടാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൗണ്‍സില്‍ ഭരിക്കുന്നത്.
ഭിക്ഷ യാചിക്കുന്നവരെയും ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് കൗണ്‍സില്‍ അധ്യക്ഷന്‍ സൈമണ്‍ ഡൂഡ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍ഡ്‌സറില്‍ ജനങ്ങള്‍ തെരുവുകളില്‍ അഭയം തേടുന്നതും അലഞ്ഞു തിരിയുന്നതും ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണെന്നായിരുന്നു ക്രിസ്തുമസ് സമയത്തി ഡൂഡ്‌ലി ട്വീറ്റ് ചെയ്തത്. കൗണ്‍സിലിലെ ജനങ്ങള്‍ക്കും 6 മില്യനോളം വരുന്ന ടൂറിസ്റ്റുകള്‍ക്കും ഇവര്‍ ശല്യമുണ്ടാക്കുകയാണെന്നും ഡൂഡ്‌ലി പറയുന്നു.
അലഞ്ഞുതിരിയുന്നവരെ പിടികൂടാനുള്ള 1824ലെ വാഗ്രന്‍സി ആക്ട് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍ തനിക്ക് നേരിട്ട് അയക്കുന്നതിന് പകരം കത്ത് പരസ്യപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തെംസ് വാലി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ ആന്തണി സ്റ്റാന്‍സ്‌ഫെല്‍ഡ് പറഞ്ഞത്. വാഗ്രന്‍സി ആക്ട് മനുഷ്യത്വ രഹിതമാണെന്നായിരുന്നു വിന്‍ഡ്‌സര്‍ ഹോംലെസ്‌നസ് പ്രോജക്ടിലെ മര്‍ഫി ജെയിംസ് അഭിപ്രായപ്പെട്ടത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന ക്രിസ് പാര്‍ക്കര്‍ എന്ന യുവാവിനെ ഓര്‍മയില്ലേ? മാഞ്ചസ്റ്ററിലെ ഹീറോ എന്നായിരുന്നു ഭവനരഹിതനായ ഇയാള്‍ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇയാള്‍ ആക്രമണത്തിനിരയായവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍. സ്‌ഫോടന സമയത്ത് മാഞ്ചസ്റ്റര്‍ അറീനയുടെ ഫോയറിലുണ്ടായിരുന്ന ഇയാള്‍ പരിക്കേറ്റവരെ കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മാധ്യമങ്ങളില്‍ വളരെ വികാര നിര്‍ഭരമായ അഭിമുഖങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ 50,000 പൗണ്ട് സമാഹരിക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൊള്ളയടിക്കുന്നത് വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പോളിന്‍ ഹീലി എന്ന സ്ത്രീയുടെ സമീപത്തേക്ക് ഇയാള്‍ ഒന്നിലേറെത്തവണ എത്തുന്നുണ്ട്. ഹീലിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയുടെ പേരക്കുട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കൗമാരക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും തെളിവുകള്‍ ലഭിച്ചു.
വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ ഇപ്പോള്‍ ഹാലിഫാക്‌സില്‍ താമസിക്കുന്ന 33 കാരനായ ക്രിസ് പാര്‍ക്കര്‍ രണ്ട് കുറ്റങ്ങളും സമ്മതിച്ചു. അതേസമയം കോട്ട് മോഷ്ടിച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്ന് ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. 2000 മുതല്‍ മോഷണമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.
യുഎസിലെ മലയാളി ദമ്പതിമാര്‍ ദത്തെടുത്തു കൊണ്ടുപോയ മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് മനപൂര്‍വ്വം കൊല്ലാന്‍ ഉദ്ദേശിച്ച് ഉണ്ടായ ആക്രമണത്തില്‍ ആണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്‍റെ മരണ കാരണം എന്തെന്ന് ഫോറന്‍സിക് വിദഗ്ദര്‍ ഇത് വരെ പുറത്ത് വിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മരണമടഞ്ഞു എന്നതായിരുന്നു ഷെറിന്‍റെ രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി.
ഹൂസ്റ്റനിലെ റിച്ചാര്‍ഡ്സനില്‍ ഉള്ള സ്വവസതിയില്‍ നിന്ന് കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷെറിന്‍റെ മൃതദേഹം പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള ഒരു കലുങ്കിന് അടിയില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്!ലി പൊലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.
സംഭവത്തില്‍ വെസ്ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഷെറിനെ കാണാതാകുന്നതിന്റെ തലേന്നു വീട്ടില്‍ തനിച്ചാക്കി റസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയില്‍ ചുമത്തിയത്. ഫോണ്‍ റെക്കോര്‍ഡുകളും റസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.
കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. അതിനിടെ, ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത ഇവരുടെ സ്വന്തം കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള മാതാപിതാക്കളുടെ കേസിന്റെ അന്തിമവിധി ഈ മാസം 29 ലേക്കു മാറ്റി. രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്.
ലണ്ടന്‍: വിന്ററില്‍ ആശുപത്രികളിലെ തിരക്ക് പാരമ്യത്തിലെത്തിയതോടെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. ജനുവരി അവസാനം വരെ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് എന്‍എച്ച്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയത്ത് അതീവ സമ്മര്‍ദ്ദത്തിലായിരുന്നു ആരോഗ്യ സര്‍വീസ് പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതെന്നും നാഷണല്‍ എമര്‍ജന്‍സി പ്രഷേഴ്‌സ് പാനല്‍ അധ്യക്ഷന്‍ ബ്രൂസ് കിയോഗ് പറഞ്ഞു. രോഗികള്‍ നേരിടുന്നത് മൂന്നാം ലോക സാഹചര്യങ്ങളാണെന്നും മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.
ഇടുപ്പ് ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ മുതലായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇപ്രകാരം മാറ്റിവെക്കുന്നത്. 55,000 ഓപ്പറേഷനുകളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നാണ് നിഗമനം. ക്യാന്‍സര്‍ ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകളും തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി പകുതി വരെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് നിയന്ത്രണ വിധേയമാകാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.
ഡോക്ടര്‍മാരെ കണ്ടതിനു ശേഷം ആശുപത്രി വിടാവുന്ന തരത്തിലുള്ള അസുഖങ്ങളുടെ ഒപി പരിശോധനകള്‍ റദ്ദാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ കാണുകയോ 111 കോളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാവുന്ന വിധത്തിലുള്ള രോഗങ്ങള്‍ക്കാണ് ഈ നിയന്ത്രണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വാര്‍ഡുകളില്‍ ചികിത്സ നല്‍കണമെന്നാണ് എന്‍എച്ച്എസ് നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നിയന്ത്രണവും എടുത്ത് മാറ്റിയിട്ടുണ്ട്. ഇടകലര്‍ന്ന് ചികിത്സ നല്‍കുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തത്.
ഡോണി ജോര്‍ജ് (പ്രസിഡന്റ്, ജര്‍മനി), മാത്യൂസ് ചെരിയന്‍കാലയില്‍ (സെക്രട്ടറി, ഓസ്ട്രിയ), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (ട്രെഷറര്‍, ജര്‍മനി), സാബു ചക്കാലയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍, ഓസ്ട്രിയ), വൈസ് പ്രെസിഡന്റുമാരായി ടെറി തോമസ് (ഫിന്‍ലന്‍ഡ്), തോമസ് ഇളങ്കാവില്‍ (സ്‌കോട് ലന്‍ഡ്), ജോയിന്റ് സെക്രട്ടറിമാരായി ഡോ. ബേസില്‍ ഉതുപ്പ് (ഡെന്‍മാര്‍ക്), ആഷ മാത്യു (യു.കെ) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണമ്പാടം വിമന്‍സ് ഫോറം കോര്‍ഡിനേറ്ററും, ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോര്‍ഡിനേറ്ററായും, ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോര്‍ഡിനേറ്ററായും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
സിറോഷ് ജോര്‍ജ് (പി.ആര്‍.ഓ, ഓസ്ട്രിയ), ചന്ദു നല്ലൂര്‍ (യൂത്ത് ഫോറം, പോളണ്ട്), ബോബി അഗസ്റ്റിന്‍ (ഐ.ടി ഫോറം, യു.കെ), പ്രദീപ് നായര്‍ (ബിസിനസ് ഫോറം, പോളണ്ട്), അബ്ദുല്‍ അസീസ് (ചാരിറ്റി ഫോറം, ഓസ്ട്രിയ), മാത്യു പഴൂര്‍ (കള്‍ച്ചറല്‍ ഫോറം, സ്വിറ്റ്സര്‍ലന്‍ഡ്), എന്നിവരും നിയമിതരായി. അതേസമയം യൂറോപ്പിലെ വിവിധ ഡബ്ല്യൂ.എം.എഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും സ്വയമേവ (ipso facto) യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പുതിയ കമ്മിറ്റി 2018 ജനുവരി 1 മുതല്‍ നിലവില്‍ വരും.
പ്രവാസി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും, വര്‍ണ, വര്‍ഗ്ഗ, ഭാഷ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടന സാന്നിദ്ധ്യമായി ഡബ്‌ള്യു.എം.എഫ് നിലകൊള്ളുമെന്നും സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് ഡോണി ജോര്‍ജ് പറഞ്ഞു.
സംഘടനയുടെ യൂറോപ്പ് സമ്മേളനം 2018 വേനല്‍ അവധികാലത്ത് പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റി തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുത്ത യൂറോപ്പ് കമ്മിറ്റിയ്ക്ക് ഡബ്ല്യൂ എം എഫ് ഗ്ലോബല്‍ ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ് മരണമടഞ്ഞു. അര്‍ഷാദ് വോറ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലെ ഡോള്‍ട്ടന്‍ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഗ്യാസ് സ്റ്റേഷനിലെ ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. കടയില്‍ മോഷണം നടത്തുന്നതിനിടയില്‍ കടയിലേക്ക് കയറി വന്ന അര്‍ഷാദിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കള്‍ രണ്ട് പേരുണ്ടായിരുന്നു. കൊല നടത്തിയതിന് ശേഷം ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ഇത് വരെ ആരെയും പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12000 ഡോളര്‍ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്.