അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക.
ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്,“ ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു.
നിലവില്‍ ബ്രൂക്ക് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ല്‍ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു അദ്ദേഹം. 2006-ല്‍ ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്.
സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കരുവിള. പോലീസ് ജോലി തന്റെ ഒപ്ഷനായിരുന്നില്ലെന്നും അവിചാരിതമായിട്ടാണ് താന്‍ ഇതിലേക്ക് കടന്നുവന്നതെന്നും കുരുവിള പറയുന്നു. എന്നാല്‍ ജോലിയോടുള്ള എന്റെ അഭിനിവേശം വര്‍ഷങ്ങള്‍കൊണ്ട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പോലീസ് അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു. കോട്ടയം മന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിള്‍ കുരുവിള. ഭാര്യ സിബിളും യുഎസില്‍ സാമൂഹ്യപ്രവര്‍ത്തകയാണ്.
ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു ഡോണൾഡ് ട്രംപ് വീണ്ടും പൊതുവേദിയിൽ. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി.
ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.
ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂൺ 30ന് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്ലോറിഡയിലാണു റാലി.
അതിനിടെ യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു.
അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്‍റ് കെട്ടിടമാണ് ഭാഗികമായി തകർന്നത്.
അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. 130ഓളം അപ്പാർട്ട്മെന്‍റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു.
കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
1980ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു.
കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.
1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.
മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.
1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുന്നുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിൻെറ ചില നടപടികൾ ജനാധിപത്യ മൂല്യങ്ങളുമായി യോജിക്കുന്നില്ലെന്ന് യു.എസ്.
വിദേശകാര്യ ഉപസമിതിയിൽ ഇന്തോ-പസഫിക്കിലെ ജനാധിപത്യത്തെക്കുറിച്ചുള്ള കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിനിടെയാണ് ദക്ഷിണ, മധ്യേഷ്യ സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റൻറ് സെക്രട്ടറി ഡീൻ തോംസൺ ഇക്കാര്യം അറിയിച്ചത്.
‘ശക്തമായ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയാണ്. അമേരിക്കയുമായി ശക്തവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഇന്ത്യക്കുള്ളത്. എന്നിരുന്നാലും, സർക്കാറിൻെറ ചില നടപടികൾ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്ക്, മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും തടങ്കലിൽ വെക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ യു.എസ് പതിവായി ഇടപെടുന്നുണ്ട്’ -തോംസൺ പറഞ്ഞു.
പാകിസ്താനിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളെക്കുറിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്ന് നിയമനിർമാതാക്കളുടെ ചോദ്യത്തിന് മറുപടിയായി തോംസൺ പറഞ്ഞു. ‘അതുപോലെ, ചില സമയങ്ങളിൽ ഇന്ത്യയിലും ഇത് സംഭവിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ മൊത്തത്തിൽ ഊർജ്ജസ്വലമായ മാധ്യമപ്രവർത്തനവും സർക്കാറിനെക്കുറിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിൽ നിന്നുള്ള കോൺഗ്രസ്വുമൺ ക്രിസി ഹൗലഹാൻ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിച്ചു. ‘എൻെറ പ്രദേശത്ത് ഏറെ കശ്മീരികളുണ്ട്. ഇന്ത്യയിൽ കശ്മീരി ജനതയോടുള്ള സമീപനത്തിൽ ആശങ്കയുണ്ട്. ഈ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ അമേരിക്കൻ ഭരണകൂടവും ഇന്ത്യൻ സർക്കാറും തമ്മിൽ നടക്കുന്ന ചർച്ചകൾ എന്താണ്, അവ ഇവിടെ പങ്കുവെക്കാൻ കഴിയമോ’ -ക്രിസി ഹൗലഹാൻ ചോദിച്ചു.
ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബൈഡൻ ഭരണകൂടം പതിവായി ഉന്നയിക്കുന്നുണ്ടെന്ന് തോംസൺ മറുപടി പറഞ്ഞു. ‘കശ്മീരിൽ കഴിയുന്നത്ര വേഗത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തടവുകാരുടെ മോചനം, 4ജി പുനഃസ്ഥാപിക്കൽ എന്നിവയെല്ലാം നടന്നു’ -തോംസൺ കൂട്ടിച്ചേർത്തു.
കാനഡയിൽ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സൽമാൻ അഫ്സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് 20–കാരനായ കാഡഡ സ്വദേശിയായ യുവാവാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കടുത്ത വംശീയതയെന്നാണ് കണ്ടെത്തൽ. പിടികൂടുന്ന സമയത്ത് കയ്യിൽ സ്വസ്തിക അടയാളം പച്ചകുത്തിയിരുന്ന ഇയാൾ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പാകിസ്താനിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിന് നേരെയാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. 46–കാരനായ സൽമാൻ അഫ്സൽ, ഭാര്യ 44–കാരിയായ മദിഹ, 15–കാരി മകൾ യമുന, 74–കാരിയായ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്സലിന്റെ മകൻ ഫായെസ് പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
നതാനിയൽ വെൾട്ട്മാൻ എന്ന ഒൻടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മതവിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
പകയും വിദ്വേഷവും കാരണം ഉണ്ടായ ഭീകരാക്രമണമാണിതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞത്. വംശീയതയും വിദ്വേഷവും നമ്മുടെ രാജ്യത്ത് നിലനിൽക്കില്ലെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്: ആശുപത്രിയിൽ കഴിയുന്ന ആ കുട്ടിയോട് ഈ ക്രൂരതയെക്കുറിച്ച് എങ്ങനെ വിവരിക്കും? അവരുടെ കുടുംബങ്ങളുടെ കണ്ണിൽ നോക്കി നമുക്ക് പറയാനാകുമോ ഇവിടെ ഇസ്ലാം വിരുദ്ധത എന്നത് വാസ്തവവിരുദ്ധമാണെന്ന്…? ട്രൂഡോ ചോദിക്കുന്നു.
കൊലയാളിയായ വെൾട്മാൻ വാഹനം ഇടിച്ച ശേഷം പുറത്തേക്കിറങ്ങിയത് അതി സന്തോഷവാനായാണ്. പൊലീസിനെ വിളിക്കാൻ അയാൾ തന്നെയാണ് അവിടെയുള്ളവരോട് ആവശ്യപ്പെട്ടത്. പൊലീസെത്തി അയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ പറയുന്നു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെത്തി. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ വിദേശയാത്ര കൂടിയാണിത്. ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബിഡനും ചർച്ചകൾ
കാലാവസ്ഥാ വ്യതിയാനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾക്കും അറ്റ്‌ലാന്റിക് യാത്ര പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കുമായിരിക്കും ചർച്ചയിൽ പ്രാധാന്യമെന്ന് ഇരു നേതാക്കളും സൂചന നൽകി. വൈറ്റ് ഹൌസിൽ പ്രവേശിച്ചതിനു ശേഷം ആദ്യ വിദേശ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഇന്ന് കോൺവാളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടു.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കടൽത്തീര റിസോർട്ടിൽ ബിഡനെ കണ്ടപ്പോൾ എല്ലാവരും തികച്ചും ആവേകോൺവാളിലെ കാർബിസ് ബേയിൽ നടന്ന ജി -7 നേതാക്കളുടെ ഉച്ചകോടിക്ക് തലേന്ന് നടന്ന ആദ്യ മുഖാമുഖ യോഗത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുഎസ് പ്രസിഡന്റ് ജോ ബിഡനെ വ്യാഴാഴ്ച സ്വാഗതം ചെയ്തു.ബിഡെൻ പ്രധാനമന്ത്രിയുടെ സമീപകാല വിവാഹത്തെ അഭിനന്ദിച്ചു: “ഞങ്ങൾ രണ്ടുപേരും വിവാഹ കാര്യത്തിൽ ഒരേപോലെ എന്ന് അദ്ദേഹം പറഞ്ഞു.
കാർബിസ് ബേയിലെ കടൽത്തീര റിസോർട്ടിൽ നടന്ന ആദ്യ യോഗത്തിൽ ഇരു നേതാക്കളും അറ്റ്ലാന്റിക് ചാർട്ടറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽട്ടും 1941 ഓഗസ്റ്റിൽ ഒപ്പിട്ട പ്രഖ്യാപനം.
കൂടിക്കാഴ്ചയിൽ, രണ്ട് നേതാക്കളും ഒരു പുതിയ അറ്റ്ലാന്റിക് ചാർട്ടർ എന്ന് വിളിക്കുന്ന കരാറിൽ ഒപ്പിടാൻ പദ്ധതിയിടുന്നു, “ജനാധിപത്യത്തിന്റെയും തുറന്ന സമൂഹങ്ങളുടെയും തത്വങ്ങൾ, മൂല്യങ്ങൾ, സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുമെന്ന്” പ്രതിജ്ഞ ചെയ്യുന്ന കരാർ യഥാർത്ഥത്തിൽ ട്രാൻസ്-അറ്റ്ലാന്റിക് “പ്രത്യേക ബന്ധത്തിന്റെ” ഒരു മൂലക്കല്ലായി ഉദ്ധരിക്കപ്പെടുന്നു.
അന്നത്തെ പ്രസിഡന്റിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോൺസന്റെ മുൻഗാമിയായ തെരേസ മേ 2019 ൽ ഡൊണാൾഡ് ട്രംപിന് ചാർട്ടറിന്റെ ഒരു പകർപ്പ് നൽകി. അതിൽ കാര്യമായ വിജയമൊന്നുമില്ല.
കോവിഡ് പശ്ചാത്തലത്തിൽ യുഎസും യുകെയും തമ്മിലുള്ള യാത്രകൾ പുനരാരംഭിക്കുന്നതിൽ ഉടനടി തീരുമാനമുണ്ടാകില്ല. എന്നിരുന്നാലും, സമയബന്ധിതമായി അന്താരാഷ്ട്ര യാത്രകൾ വീണ്ടും ആരംഭിക്കുന്നതിന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും.
അതേസമയം ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള പ്രശ്നങ്ങളിൽ ബൈഡൻ അതൃപ്തി പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. കരാറിന്റെ ഭാഗമായി നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുന്നത് നിർണായകമാണെന്നാണ് ബൈഡൻ്റെ ഉ റച്ച നിലപാട്. ഗുഡ് ഫ്രൈഡേ കരാറിന്റെ വാഗ്ദാനവും ഭാവിയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വടക്കൻ അയർലൻഡുമായുള്ള വ്യാപാരക്കരാറിൽ ധാരണയിലെത്താനാകാതെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തുടരുന്നതിൽ യുഎസിനുള്ള അതൃപ്തി നേരത്തെ ബൈഡൻ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇയുവിന്റെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് അംഗങ്ങളല്ലാത്ത രാജ്യങ്ങളിൽനിന്ന് ഫ്രോസൺ ഫുഡ് (സോസേജ് പോലുള്ള ചിൽഡ് മീറ്റ്, ശീതീകരിച്ച മറ്റു ഭക്ഷണങ്ങൾ തുടങ്ങിയവ) ഒറ്റവിപണിയിൽ വിൽക്കാനാകില്ല.
ഇയുവുമായി അതിർത്തി പങ്കിടുന്ന ബ്രിട്ടന്റെ ഏക മേഖലയാണ് വടക്കൻ അയർലൻഡ്. ബ്രെക്സിറ്റിന് ശേഷം ഇയു അംഗരാജ്യമല്ലാത്തതിനാൽ വടക്കൻ അയർലൻഡിലേക്ക് സോസേജ് പോലുള്ള ഫ്രോസൺ ഭക്ഷണം എത്തിക്കാൻ ബ്രിട്ടന് പ്രായോഗികമായി വിലക്കുണ്ട്. ഇയു അംഗരാജ്യമായ അയർലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കൻ അയർലൻഡ് ഇയുവിന്റെ നിയമങ്ങൾ പാലിക്കണം. നേരത്തേയുണ്ടാക്കിയ ഗുഡ് ഫ്രൈഡേ സമാധാന കരാറിന്റെ ഭാഗമായാണ് ഈ പരിഗണന.
യൂറോപ്യൻ യൂണിയന്റെ ഭാഗമായ റിപ്പബ്ലിക് ഓഫ് അയർലൻഡും യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തികൾ തുറന്നുതന്നെ കിടക്കുമെന്നും ക്യാമറകൾ സ്ഥാപിക്കലും, അതിർത്തി ചെക്പോസ്റ്റുകളും ഒഴിവാക്കണമെന്നുമാണ് ഈ കരാർ. ബ്രെക്സിറ്റിനു പിന്നാലെ അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തിയെങ്കിലും വടക്കൻ അയർലൻഡിന്റെ സമാധാനക്കരാർ മുൻനിർത്തി അവിടുത്തെ അതിർത്തിയിൽ പഴയ സ്ഥിതി തുടരണമെന്നാണ് നിലവിലെ ധാരണ.
എന്നാൽ ബ്രിട്ടനിൽനിന്നു വരുന്ന ശീതീകരിച്ച മാംസം, പാൽ, മത്സ്യം, മുട്ട തുടങ്ങിയവ ഇയുവിന്റെ ഗുണനിലവാരത്തിലുള്ളതാണോ എന്ന് പരിശോധി ജനുവരിയിൽ ബ്രെക്സിറ്റ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ വടക്കൻ അയർലന്‍ഡിന്റെ വിഷയത്തിൽ ആറു മാസം സാവകാശം നൽകിയിരുന്നു. ഈ ആറുമാസമെന്നത് ജൂണിൽ കഴിയും. ശീതീകരിച്ച മാംസം ഉൾപ്പെടെയുള്ളവയ്ക്ക് ആറു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിക്കപ്പെട്ടപ്പോൾ ബ്രിട്ടനിൽ നിന്നെത്തുന്ന പാലും മുട്ടയും ഉൾപ്പെടെയുള്ളവ പരിശോധനയില്ലാതെ വിൽക്കുന്നതിൽ സൂപ്പർ മാർക്കറ്റുകൾക്ക് മൂന്നു മാസത്തെ കാലാവധിയും അനുവദിച്ചു.
ഈ ഗ്രേസ് പീരിയഡ് ഒക്ടോബർ വരെ നീട്ടാൻ മാർച്ചിൽ യുകെ ഏകപക്ഷീയമായി തീരുമാനിച്ചതാണ് ഇയുവിനെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിലേക്കുള്ള പാർസലുകൾ, മരങ്ങൾ തുടങ്ങിയവയുടെ നീക്കം അനായാസമാക്കാൻ ചില ഏകപക്ഷീയ നടപടികളും യുകെ സ്വീകരിച്ചതോടെ ഇയു യുകെയ്ക്കു മേൽ പിഴ ചുമത്താൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയും ചെയ്തു.
ഏകപക്ഷീയമായി ഗ്രേസ് പീരിയഡ് നീട്ടുന്നത് രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നാണ് ഇയു നിലപാട്. സ്വിറ്റ്സ്വർലൻഡ് മോഡലിലുള്ള (സ്വിസ് സ്റ്റൈൽ) അഗ്രി ഫുഡ് ഇടപാട് ബ്രിട്ടൻ അംഗീകരിക്കണമെന്നാണ് ഇയു ആവശ്യപ്പെടുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ ‘പ്രായോഗികതയും സാമാന്യ ബുദ്ധിയും’ കാണിക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. മാത്രമല്ല ഇത്തരം വിട്ടുവീഴ്ചകൾ യുഎസു ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായുള്ള കരാറുകളെ ബാധിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ ഭയക്കുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേയ്സ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേയ്സ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്. 2023 വരെ വിലക്ക് തുടരുമെന്നാണ് ഫേയ്സ്ബുക്ക് വ്യക്തമാക്കുന്നത്.
ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണെന്നും ഫേയ്സ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു.
സോഷ്യല്‍മീഡിയ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടിയിരുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന് ഫേയ്സ്ബുക്ക് ഉപയോഗിക്കാം. 2020ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടിയെന്ന് ട്രംപ് പറഞ്ഞു. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി ഞങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ പുത്തന്‍പുരയുടെ (22) ചലനമറ്റ ശരീരം സാന്‍ അന്റോണിയോ കാന്യന്‍ ലേക്കിന്റെ ആഴങ്ങളില്‍ നിന്ന് കണ്ടെടുത്തു. അമേരിക്കന്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നാലാം ദിവസം ജോയലിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ഏവരുടെയും നിയന്ത്രണം വിട്ടുപോയി.
ഹൂസ്റ്റണ്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ളവരുടെയും ഹൂസ്റ്റണില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെയും ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവില്‍ ടെക്‌സസ് സമയം വൈകുന്നേരം 5.45 നാണ് ജോയലിന്റെ മൃതദേഹം ലഭിച്ചത്. നിര്‍ത്താതെയുള്ള ഡ്രോണ്‍ ഓപ്പറേഷനും ഫലവത്തായി. തുടര്‍ന്ന് സുരക്ഷാസേന വിവരം അറിയിച്ചതിനെ തുടര്‍ന്ന് 6.15 ഓടെ ജോയലിന്റെ മാതാപിതാക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മെമ്മോറിയല്‍ വീക്ക്എന്‍ഡ് ആയതിനാല്‍ കാന്യന്‍ ലേക്കില്‍ നിരവധി സഞ്ചാരികള്‍ ഉണ്ടായിരുന്നു. ഇത് തിരച്ചിലിന് തടസ്സമായി. എന്നാല്‍ ചൊവ്വാഴ്ച തിരക്കുകള്‍ ഒഴിവായതിനാല്‍ തിരച്ചില്‍ കാര്യക്ഷമമായി. കാന്യന്‍ ലേക്കില്‍ മുങ്ങിമരിക്കുന്ന 13-ാമത്തെ ആളാണ് ജോയല്‍. ഇവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. അത്രമേല്‍ ദുഷ്‌ക്കരമാണ് തടാകത്തിലെ തിരച്ചില്‍. സംഭവസ്ഥലത്ത് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഫാ. റോയി പാലാട്ടിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ ക്യാമ്പുചെയ്തിരുന്നു.
മെമ്മോറിയല്‍ വീക്കന്‍ഡില്‍ കൂട്ടുകാരുമൊത്തു ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് സാന്‍ അന്റോണിയയിലെ ലേയ്ക്ക് ക്യാനിയനില്‍ ജോയല്‍ പുത്തന്‍പുര മുങ്ങിപ്പോയത്. തുടര്‍ന്ന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ജോയലിന്റെ ഉറ്റവരും ഉടയവരും. മെയ് 29-ാം തീയതി ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്.
കരയില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്തപ്പോള്‍ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ലേക്കിലേക്കു ചാടിയതായിരുന്നു ജോയല്‍ പുത്തന്‍പുര. എന്നാല്‍ സുഹൃത്ത് രക്ഷപ്പെട്ടുവെങ്കിലും ജോയലിന് ബോട്ടിനരികിലേയ്ക്ക് നീന്തിയെത്താന്‍ കഴിഞ്ഞില്ല. ഹ്യുസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ജോയല്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
നൂറ് അടിയോളം ആഴമുള്ള ഭാഗമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. സാന്‍ അന്റോണിയോയുടെ പ്രാന്തത്തിലുള്ള കാനിയെന്‍ ലേക്ക് എന്ന ചെറിയ സിറ്റിയുടെ അധിനതയിലാണ് കാനിയെന്‍ ലേക്ക് തടാകം. അതുകൊണ്ടുതന്നെ അവരുടെ തിരച്ചില്‍ സന്നാഹങ്ങള്‍ പര്യാപ്തമാണോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.
വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ താമസിക്കുന്ന കോട്ടയം കിഴക്കെ കൂടല്ലൂർ സ്വദേശി ജിജോ പുത്തന്‍പുര, ചുങ്കം നെടിയശാല ലൈല എന്നിവരാണ് ജോയലിന്റെ മാതാപിതാക്കള്‍. ജോയലിനു വിദ്യാര്‍ത്ഥികളായ രണ്ട് ഇളയ സഹോദരന്മാരും ഉണ്ട്. ഹ്യുസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ഹ്യൂസ്റ്റണ്‍ ക്‌നാനായ യൂത്തു മിനിസ്ട്രി സജീവ പ്രവര്‍ത്തകനായിരുന്ന ജോയലിന്റെ അകാല വിയോഗം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ തളര്‍ത്തിയിരിക്കുകയാണ്.
സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
ജോയല്ലിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടാര്‍സന്‍ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കന്‍ താരം ജോ ലാറ (58) വിമാനാപകടത്തില്‍ മരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സെസ്‌ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്.
ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും അപകടത്തില്‍ മരണമടഞ്ഞു. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടാര്‍സന്‍-ദ എപ്പിക് അഡ്വഞ്ചര്‍ എന്ന ചിത്രത്തില്‍ ടാര്‍സനായി വേഷമിട്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജോ.
ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജംഗിള്‍ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.