കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.

സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.

പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.

ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.