കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ഇന്ത്യ ഈ മരുന്നിന്റെ കയറ്റുമതി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ആവശ്യം.
മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.‘ ഇന്ന് രാവിലെ മോദിയുമായി ഇതേ പറ്റി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വലിയ അളവില്‍ ഹൈഡ്രോക്ലോറോക്‌സിന്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
താനും അത് ഉപയോഗിച്ചേക്കാം എന്റെ ഡോക്ടര്‍മാരോട് സംസാരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.
അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.
മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.
വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം
കൊറോണ വൈറസ് ബാധ അമേരിക്കയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ചൈനയില്‍ തുടങ്ങി യുറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നാശം വിതച്ച വൈറസിന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം അമേരിക്കയായിരിക്കയാണ്. ഇന്നലെ മാത്രം അമേരിക്കയില്‍ 1169 പേരാണ് മരിച്ചത്. അമേരിക്കയിലെ ആകെ മരണ സംഖ്യ 8100 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ 30 ദിവസത്തിനകം 3500 പേരാണ് മരിച്ചത്. സ്ഥിതി ഗതികള്‍ രൂക്ഷമാകുമ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടി കുടുതല്‍ ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ലോകത്തെമ്പാടുമായി ഇതിനകം 60,000 ആളുകളാണ് മരിച്ചത്.
ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.
കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.
അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ യുഎസും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ട്രംപ്, ചൈനയ്ക്കെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്നാണു ട്രംപിന്റെ ആരോപണം.‘നമുക്കെങ്ങനെ അറിയാൻ പറ്റും? അവർ പുറത്തുവിട്ട കണക്കുകൾ നല്ല വശത്തെക്കുറിച്ചു മാത്രമാണ്’
ഇന്റലിജൻസ് റിപ്പോർട്ടിനെ പരാമർശിച്ച്, ബെയ്ജിങ് ചിലതെല്ലാം മറച്ചുവയ്ക്കുന്നെന്നു യുഎസിലെ ജനപ്രതിനിധികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം. ചൈനയെ ഇരുട്ടിൽ നിർത്തിയെങ്കിലും ആ രാജ്യവുമായി യുഎസിനു നല്ല ബന്ധമാണെന്നു പറയാനും ട്രംപ് ശ്രദ്ധിച്ചു.
ചൈന സൃഷ്ടിച്ച വൈറസാണു കോവിഡ് മഹാമാരിയായി മാറിയതെന്ന് ആദ്യം തൊട്ടേ യുഎസും ട്രംപ് ഭരണകൂടവും വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ ചൈന മറച്ചുപിടിക്കുന്നതായി യുഎസ് ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ സംശയിക്കുന്നുമുണ്ട്. എന്നാൽ, വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യുഎസ് സൈന്യമാണു വൈറസിനെ പുറത്തുവിട്ടതെന്ന ഗൂഢസിദ്ധാന്തമാണു ചൈനയിൽ പ്രചരിക്കുന്നത്.
യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണു ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. പകർച്ചവ്യാധി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. 2019 അവസാനം ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. യഥാർഥ കണക്കുകൾ ചൈന പുറത്തുപറയാത്തത് മനഃപൂർവമാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞയാഴ്ച അയച്ച ക്ലാസിഫൈഡ് ഇന്റലിജൻസ് രേഖകൾ പ്രകാരം ചൈനയുടേത് വ്യാജക്കണക്കാണെന്ന് ഉറപ്പിക്കുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 82,361 കോവിഡ് ബാധിതരാണു ചൈനയിലുള്ളത്; മരിച്ചവർ 3361 പേർ. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി യുഎസ് മാറിയതു വളരെ പെട്ടെന്നാണ്. 2,06,207 രോഗികളാണ് അമേരിക്കയിലുള്ളത്. മരണസംഖ്യ 4542. ‘മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു വൈറസ് പടരുന്നതിനെപ്പറ്റി അവർ നുണ പറഞ്ഞു, സത്യം തുറന്നുപറഞ്ഞ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കി, ഇപ്പോഴിതാ എത്രപേർക്ക് അസുഖം ബാധിച്ചെന്നോ മരിച്ചെന്നോ ഉള്ള കണക്കുകളും ഒളിച്ചുവയ്ക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ വിശ്വസിക്കാവുന്ന പങ്കാളിയല്ല ചൈന’യെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മിക്കോൾ അഭിപ്രായപ്പെട്ടു.
കോവിഡ് 19 ബാധിച്ച് അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് ആദം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ചയോടു കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.
നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ടോം ഹാങ്ക്സ് തന്നെയാണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.
ജനങ്ങളെ ആശങ്കയിലാഴ്ത്തി അേമേരിക്കയിൽ കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനു മുന്നിലുള്ളത് വിഷമകരമായ ദിനങ്ങളെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ, ജനങ്ങൾ നിരാശപ്പെേടേണ്ട സാഹചര്യമില്ലെന്നും ഈ അവസ്ഥയെ രാജ്യം ഒറ്റക്കെട്ടായി തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ സംബന്ധിച്ച ദൈനംദിന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു. വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കുറവാണെന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വാദം ട്രംപ് തള്ളി.
ആവശ്യത്തിലധികം വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഉണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കൈവശ്യം അധികമായുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇറ്റലി. ചൈന, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് നൽകുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നതിേനേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് മൂലം ഒരു ലക്ഷം മുതൽ 2.4 ലക്ഷം മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നു വൈറ്റ്ഹൈസ് വൃത്തങ്ങൾ കണക്കാക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്നതിനിടെ അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധയേത്തുടർന്ന് മരിച്ചു. കണക്ടികട്ട് സംസ്ഥാനത്താണ് സംഭവം. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കണക്ടികട്ട് ഗവർണർ നെഡ് ലാമന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ, ഇല്ലിനോയിസിലും വൈറസ് ബാധയേത്തുടർന്ന് ഒരു കുട്ടി മരിച്ചിരുന്നു. ഒൻപത് മാസം പ്രായമായ കുഞ്ഞിന്റെ ജീവനായിരുന്നു അന്ന് നഷ്ടപ്പെട്ടത്.
മിസിസിപ്പിയും ജോർജിയയുമാണ് സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലെയു ഗവർണർമാരാണ് അടച്ചിടലിന് ഉത്തരവിട്ടത്. ആളുകൾ പൂർണമായും വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സമീപ നഗരമായ ഫ്ളോറിഡയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധയേത്തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്് മിസിസിപ്പിയും ജോർജിയയും അടച്ചിടുന്നത്. ഫ്ളോറിഡയിൽ ബുധനാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അമേരിക്കയിലെ 75 ശതമാനത്തിലധികം ആളുകളും വീടുകളിൽ തന്നെ കഴിയുകയാണെന്നാണ്് റിപ്പോർട്ട്.
കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങൾ. ന്യൂയോര്‍ക്കില്‍ മരിച്ചത് പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് (43) ഉം ന്യൂജഴ്സിയില്‍ മരിച്ചത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.
കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2,40,000-നും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാരുടെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. അമേരിക്കയില്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുകയാണ്. ആകെ മരിച്ച ആളുകളുടെ എണ്ണം അമേരിക്കയില്‍ ചൈനയെക്കാള്‍ കൂടി. ലോകത്ത് രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കക്കാരാണ്.
അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഒരു ലക്ഷത്തിനും 2,40,000 ത്തിനും ഇടയില്‍ ആളുകള്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ കരുതല്‍ നടപടിയെടുത്താലുള്ള അവസ്ഥയെക്കുറിച്ചാണ് ഇത് പറയുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് തലവന്‍ ആന്റോണി ഫൗസി പറഞ്ഞത് ഇത്രയും പേര്‍ മരിക്കുമെന്ന് കണക്കാക്കണമെന്നാണ്. എന്നാല്‍ അത്രയും പേര്‍ മരിക്കുമെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഇതാദ്യമായല്ല, ഗവേഷകരും ശാസ്ത്ര സമൂഹവും ഇത്ര അപകടകരമായ കാര്യങ്ങള്‍ പുറത്തുവിടുന്നത്. ഇന്നത്തെ കണക്കില്‍ ലോകത്തില്‍ വൈറസ് ബാധിതരായ അഞ്ചുപേരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും ഇവിടെ തന്നെയാണ്. ഇപ്പോഴും പരിശോധനാ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിശദീകരണം നടത്തിയത്. സ്ഥിതിഗതികള്‍ വളരെ മോശമാകാന്‍ പോകുകയാണെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകുമെന്നും വരുന്ന ആഴ്ചകള്‍ കനത്ത നഷ്ടത്തിന്റെതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.അതിനിടെ അമേരിക്കയില്‍ മരണ സംഖ്യം 3600 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ഇപ്പോള്‍ അമേരിക്ക ചൈനയേക്കാള്‍ മുകളിലാണ്. 1,81,000 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തി രണ്ടായിരത്തി ഒരുനൂറ്റി ഏഴായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഒരുലക്ഷത്തി എണ്‍പത്തിയേഴായിരത്തി മുന്നൂറ്റി നാല്‍പത്തിയേഴുപേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യം ഇറ്റലിയാണ്. ഒരുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തിയെട്ടുപേര്‍ മരിച്ചു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്പെയിനില്‍ 8,464 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു. ചൈനയില്‍ പുതിയ രോഗബാധിതരില്ല. മരണം 3,305 ആണ്. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കോവിഡ് ബാധിച്ച് യുഎസിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു.