കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ലോകമെമ്പാടുമായി 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞതുമായ മഹാമാരിയാല്‍ ചൈനയ്ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമോ എന്നായിരുന്നു ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അറിഞ്ഞുകൊണ്ട് ഉത്തരവാദികള്‍ ആണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ട്രംപ് ഇതിന് നല്‍കിയ മറുപടി.

വൈറസിന്റെ വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ഈ വൈറസ് കാരണം ദുരന്തമനുഭവിക്കുകയാണ്. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട് എന്നാണ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

കൊവിഡ് വൈറസിന്റെ വ്യാപനത്തെ കുറിച്ച് ചൈന അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് നോക്കാം. ഞങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനീസ് ലാബില്‍ നിന്നാണ് കൊവിഡ് 19 വൈറസ് ചോര്‍ന്നത് എന്നാമ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി ചൈനയും രംഗത്ത് എത്തിയിരുന്നു. യുഎസ് സൈന്യമാണ് കൊവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 1800 ലധികം പേരാണ്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. അമേരിക്കയില്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.