യുഎസിലെ ജോര്‍ജിയയില്‍, പൂന്തോട്ടത്തില്‍ നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.
കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പുതവര്‍ഷത്തിനപ്പുറവും ഭരണപ്രതിസന്ധി തുടരുമെന്ന ആശങ്കയില്‍ അമേരിക്ക. സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഒന്‍പത് പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. 8 ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രശ്നങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
ക്രിസ്മസ് കഴിഞ്ഞു പുതവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക. എന്നാല്‍ ഭരണസ്തംഭനം രാജ്യത്തെ പലമേഖലകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷ വിഭാഗം, നീതി ന്യായ വിഭാഗം കൃഷി വിഭാഗം തുടങ്ങി 9 പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജോലി നഷ്ടമാകുമോ അല്ലെങ്കില്‍ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയിലാണ് എട്ട് ലക്ഷത്തിലേറെ ജീവനക്കാര്‍.
ഇതൊക്കെയാണെങ്കിലും മെക്സിക്കോ അതിര്‍ത്തില്‍ മതില്‍ക്കെട്ടുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകാണ്. പ്രസിഡന്റ് ട്രംപ്. ഡെമോക്രാറ്റുകളുടെ പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു.
ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാൻ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് യുഎസിലേക്കുള്ള യാത്രാനുമതി നൽകുകയായിരുന്നു. നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.
അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി. നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി. ഇത് വാഹനപകടങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിച്ചു.
ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തേണ്ടിവന്നു. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.
റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.
അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബര ബുഷ് അന്തരിച്ച് 8 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്നു അദ്ദേഹം .റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു.തുടർന്ന് 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്‌ട്രപതി ആയി സേവനം ചെയ്യുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്‌ട്രപതി ആയ അവസാനത്തെ ആളെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട് .ഇതിനുപുറമെ ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ് ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടുവെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എന്നാല്‍ ഭൂകമ്പത്തില്‍ ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. അലാസ്‌കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് ഏഴ് മൈല്‍ അടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജി സര്‍വേ പറയുന്നത്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂചലനം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് റിപ്പോർട്ട്.
കൂടാതെ, ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്. മിക്കയിടത്തും റോഡുകളും തകര്‍ന്ന നിലയിലാണ്.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായെത്തിയ പഞ്ചാബ് നിബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മയെയാണ് വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൊറാന്റോയില്‍ നബ്ബയില്‍ നിന്നുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താമസിച്ചിരുന്ന വിശാൽ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോൾ അന്ന് വളരെ സന്തോഷവാനായിരുന്നെന്നും പ്രകടമായ ഒരു ദുഖവും ഉണ്ടായിരുന്നില്ലന്നും അമ്മാവന്‍ പറഞ്ഞു
അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ മാത്രം ദു:ഖം വിശാലിനുള്ളതായി അറിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ വീടിന് പുറത്ത് പോയത് എന്തിനാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കാണ് വിശാലിന്റെ അച്ഛന്‍. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് മകനെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി കാനഡയിലേക്ക് അയച്ചത്. കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.
നിയന്ത്രണങ്ങൾ മറികടന്ന് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നോർത്ത് സെന്റിനൽ കടന്ന് ഗോത്രവർഗക്കാർ കൊലപ്പെടുത്തിയ അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഈ ദ്വീപു നിവാസികളെ ബന്ധപ്പെട്ടാൻ 1967-മുതൽ സർക്കാർ മുൻകൈയ്യെടുത്ത് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ എല്ലാ തരം ഇടപെടലുകളും അവർ നിരസിക്കുകയും പുറംലോകവുമായി ഉണ്ടാവുന്ന ഇടപെടൽ അവരുടെ വംശനാശത്തിന് തന്നെ കാരണമായേക്കും എന്ന സാധ്യത കണക്കിലെടുത്തും 1996-ൽ ദ്വീപ് നിവാസികളെ പുറത്തു നിന്നുള്ളവർ ബന്ധപ്പെടുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ 12 വര്‍ഷം മുന്‍പ് ദ്വീപ് നിവാസികളുടെ കയ്യിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്‍റ് പ്രവീണ്‍ ഗൗർ പങ്കുവയ്ക്കുന്ന അനുഭവും ലോകത്തിന്റെ ശ്രദ്ധനേടുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇദ്ദേഹം ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മൽസ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് തിരച്ചിലിനിറങ്ങിയത്. നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേർന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവർ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകൾ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്‍റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തിൽ വരെ ആ അമ്പുകൾ എത്തി.
തുരുതുരാ വരുന്ന അമ്പുകൾ ഹെലികോപ്ടറിന്‍റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഞാന്‍ ഹെലികോപ്ടര്‍ പറത്തി. ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.
അപ്പോഴാണ് കടൽക്കരയിൽ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണൽക്കൂനയിൽ. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികൾ തിരിച്ചെത്തിയിരുന്നു. ഉടൻ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു. രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്‍റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്‍റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതൽ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.
ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു. പിന്നീട് ആ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാൻ അവർക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരിൽ 2006-ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.
ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങള്‍ പ്രകാരമുള്ള ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ ചെരുപ്പ് മുതല്‍ ചവിട്ടി വരെയുള്ള ഇടങ്ങളില്‍ സ്ഥാനം നല്‍കിയ പാശ്ചാത്യരുടെ ഫാഷനുകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഒഹിയോയിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ യുവതി അങ്കിത മിശ്ര ന്യൂയോര്‍ക്കിലെ പബ്ബിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു.
ഹൗസ് ഓഫ് യെസ് എന്നുപേരുള്ള പബ്ബിലെ വിഐപി ബാത്ത്‌റൂമിലെത്തിയപ്പോഴാണ് അങ്കിത ആകെ അമ്പരന്നത്. ഹിന്ദു ദൈവങ്ങളായ ഗണേശനും, സരസ്വതിയും, കാളിയും, ശിവനെയുമെല്ലാമാണ് കക്കൂസിന്റെ ചുമരുകളില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ അങ്കിത യഥാര്‍ത്ഥത്തില്‍ ഞെട്ടലിലായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് അവര്‍ ക്ലബിന് വിശദമായ ഇമെയില്‍ അയച്ചു. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് കോളനിവത്കരണത്തിന്റെ ഭാഗമായി നേരിട്ട ചോദ്യങ്ങള്‍ ദിവസേന നേരിടുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറുക പോലും ചെയ്യാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കുകയും മറ്റ് ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് അപമാനമാണെന്ന് അങ്കിത പറഞ്ഞു. അമേരിക്കക്കാര്‍ അനായാസം സ്വായത്തമാക്കുന്ന യോഗ പോലും ആ നാട്ടില്‍ നിന്നാണ് വരുന്നത്. ദീപാവലിക്ക് നാട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കക്കൂസില്‍ അലങ്കാരമാക്കിയ ദൈവങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് തങ്ങള്‍ ആഘോഷിക്കുന്നത് എന്നുകൂടി ഓര്‍മ്മപ്പെടുത്തിയാണ് അങ്കിത കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ ആ ഇമെയില്‍ മറുപടി കിട്ടാത്ത ഒന്നായി അവസാനിച്ചില്ല. ഹൗസ് ഓഫ് യെസ് സഹസ്ഥാപകന്‍ കെയ് ബുര്‍കെ മറുപടി അയച്ചു.
ദൈവങ്ങളെ ഉപയോഗിച്ചുള്ള ആ ബാത്ത്‌റൂമിന്റെ സൃഷ്ടാവും ഉത്തരവാദിയും താനാണെന്ന് അറിയിച്ച് കൊണ്ടാണ് കെയ് മറുപടി നല്‍കിയത്. മുറി അലങ്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി പഠിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ശക്തമായ വാക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം ആ ബാത്ത്‌റൂമിന്റെ ചുമരുകള്‍ ഇടിച്ച് തകര്‍ത്ത് പുതിയ ഡിസൈന്‍ നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ പെയിന്റ് അടിച്ച് മറയ്ക്കാനും തയ്യാറാണ്. അങ്കിതയുടെ വിശദമായ മെയില്‍ രണ്ടുവട്ടം വായിച്ച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കിയെന്നും കെയ് അറിയിച്ചു.