അമേരിക്കയില്‍ ഫ്ലോറിഡയിലെ സകൂളില്‍ നടന്ന വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ലോ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ പതിനാലു പേരെ ആശുപ്രതിയിലേക്ക് മാറ്റി.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പ് നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. ഫ്ലോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.
പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് സംഭവം. അക്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി.
തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ മകന്റെ വിലാസത്തി്ല്‍ വന്ന കത്തിനുള്ളിലെ വിഷപ്പൊടി എന്ന് സംശയിക്കുന്ന ഒരു വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. വെനീസയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള വസതിയിലാണ് ട്രെംപിന്റെ മകനും കുടുംബവും താമസിക്കുന്നത്. ഈ വിലാസത്തിലേക്ക് വന്ന കത്ത് തുറന്ന നോക്കിയപ്പോള്‍ കത്തിനുള്ളില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി വെനീസയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ലോസ് നീവെസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
27 വർഷമായി പൂട്ടിക്കിടന്ന വീടിനുള്ളിൽ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടർ കാറായ 1966 മോഡൽ 275, ജിടിബി, 1976 മോഡൽ ഷെൽബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതിൽ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവർത്തനക്ഷമമല്ല.
നോർത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വർഷമായി കാറുകളിൽ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവർ പറയുന്നു. രണ്ടു മോഡലുകൾക്ക് 2.8 ദശലക്ഷം പൗണ്ട് വില ഇപ്പോഴും കിട്ടുമെന്നു ഹഗേർടി എന്ന ക്ളാസിക് കാർ ഇൻഷുറൻസ് കമ്പനി പറയുന്നു. പ്രദേശത്തെ മുന്‍സിപ്പൽ അധികൃതർ പൊളിക്കാനിരുന്ന പഴയ വീടിനുള്ളിൽനിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഹാഗേർടിയുടെ യുട്യൂബ് ചാനലിൽ ടോം കോട്ടെർ അവതരിപ്പിക്കുന്ന ബാർണ്‍ ഫൈൻഡ് ഹണ്ടർ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.
മോർഗൻ, ട്രയംഫ് ടിആർ6 കാറുകളും ഇവിടെ നിന്നും കണ്ടെടുക്കാനായി. ചാനലിലൂടെ വിവരം പുറത്തറിഞ്ഞതോടെ കാറിന്റെ ഉടമസ്ഥൻ സ്ഥലത്തെത്തി. ഫെറാരിയും ഷെൽബിയും ലേലം ചെയ്യാനാണ് ഇയാളുടെ പരിപാടി.
യുഎസിലെ രണ്ടു ഷോപ്പിംഗ് മാളുകളിൽ അക്രമി നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തു.
ഫ്ളോയിഡ് കൗണ്ടിയിലെ ഹൈടെക് ക്വിക് ഷോപ്പിൽ ചൊവ്വാഴ്ച നടത്തിയ വെടിവയ്പിലാണ് പരംജിത് സിംഗ് എന്ന 44കാരൻ കൊല്ലപ്പെട്ടത്. പത്തുമിനിറ്റിനുശേഷം സമീപത്തെ മറ്റൊരു മാളിൽ നടന്ന വെടിവയ്പിൽ പാർഥെ പട്ടേൽ എന്ന ക്ലർക്കിനു പരിക്കേറ്റു. ഇവിടെനിന്ന് അക്രമി പണം മോഷ്ടിക്കുകയും ചെയ്തു.
പ്രതിയെന്നു കരുതപ്പെടുന്ന നിക്കോൾസനെ(28) കസ്റ്റഡിയിലെടുത്തെന്നു പോലീസ് പറഞ്ഞു. നിക്കോൾസനെ ഫ്ലോയിഡ് കൗണ്ടി ജയിലിൽ അടച്ചു.
ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന വാര്‍ത്തയുമായി ഗവേഷകര്‍. എലികളില്‍ നടത്തിയ ആദ്യ ഘട്ട കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയം. അടുത്ത ഘട്ട പരീക്ഷണം മനുഷ്യരിലേക്കെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായുള്ള ഗവേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ചുണ്ടെലികളിലെ അര്‍ബുദം പൂര്‍ണ്ണമായി നീക്കം ചെയ്യാനായതായി സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു.
പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ‘സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധവര്‍ധക ഏജന്റ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റ്കളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്.’- ലെവി കൂട്ടിച്ചേര്‍ത്തു.
ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തിനേടിയതായും ഗവേഷകര്‍ പറയുന്നു. അവശോഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്‍കണം. ഈ രാസ സംയുക്തം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.
വിവാഹം സ്വര്‍ഗത്തില്‍ വച്ചാണ് നടക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സ്വര്‍ഗത്തിലും ഭുമിയിലും അല്ലാതെ കടലിനടിയിലും വിമാനത്തിലും വച്ചു മിന്നു കെട്ടി ചിലര്‍ ഈ പതിവ് തെറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈയിടെ വിമാനത്തിൽ പോപ്പ് ഫ്രാൻസിസ് ഒരു വിവാഹം ആശീർവദിച്ചിരുന്നു. എന്നാല്‍ യുഎസിലെ കലിഫോര്‍ണിയയിലുള്ള ദമ്പതികള്‍ ലെവൽ വേറെയാണ്. ദാമ്പത്യം സാഹസിക യാത്രയാണെന്ന് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്.
കലിഫോര്‍ണിയ സ്വദേശികളായ റയാന്‍ ജെങ്ക്‌സും കിമ്പര്‍ലി വെഗ്ലിനും മിന്നു ചാര്‍ത്തിയത് അക്ഷരാര്‍ഥത്തില്‍ വായുവില്‍ വച്ചാണ്. ഭൂമിയില്‍ നിന്ന് 400 അടി ഉയരത്തില്‍ അമേരിക്കയിലെ ഉടാഗിലുള്ള മോബ് ഗര്‍ത്തത്തിന് കുറുകെ കെട്ടിനിര്‍ത്തിയ വലയിലായിരുന്നു ചടങ്ങ്. ആശിര്‍വദിക്കാന്‍ എത്തിയ വൈദികനും അടുത്ത ബന്ധുക്കളും ജീവന്‍ പണയം വച്ച് വിവാഹത്തില്‍ പങ്കെടുത്തെന്നു വേണം പറയാന്‍. എന്തായാലും ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതം ഇതിലും വലിയ സാഹസം ആകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാകും വിവാഹത്തിന് എത്തിയവര്‍ പിരിഞ്ഞത്.
[ot-video]
[/ot-video]
ബൊഗോട്ട: തെക്കേ അമേരിക്കയിലെ കൊളംബിയയില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാരാന്‍ക്യുല്ല നഗരത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.
മയക്കുമരുന്ന് കടത്തുസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12,700 പൗണ്ട് പാരിതോഷികമായി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല്‍ വൂള്‍ഫ് എഴുതിയ ഫിയര്‍ ആന്‍ഡ് ഫ്യൂറി എന്ന പുസ്തകത്തിലാണ് ട്രംപിന് യു.എസ് അംബാസഡറായ നിക്കി ഹാലെയുമായി ബന്ധമുണ്ടെന്ന പരാമര്‍ശമുണ്ടായത്. ട്രംപിന്റെ ഭരണ നിര്‍വഹണ സംവിധാനത്തിലെ ഏറ്റവും കരുത്തുറ്റ വനിതയാണ് നിക്കി ഹാലെയെന്നും ട്രംപിന്റെ അനന്തരാവകാശിയായി അവര്‍ സ്വയം അവരോധിക്കുകയാണ് നിക്കിയെന്നും പുസ്തകം പറയുന്നു. ഒരഭിമുഖത്തിലാണ് പ്രസിഡന്റായ ട്രംപിനു ഒരു രഹസ്യ ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കല്‍ പറയുന്നത്.
സംഭവം ഗോസിപ്പായി പാപ്പരാസികള്‍ ഏറ്റുപിടിച്ചതോടെയാണ് ഹാലെ പ്രതികരണവുമായി രംഗത്തെത്തിയത്. ആ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും, ശിക്ഷയര്‍ഹിക്കുന്നതാണെന്നും നിക്കി ഹാലെ പറഞ്ഞു. പോളിറ്റിക്കോയുടെ വുമണ്‍ റൂള്‍ പോഡ് കാസ്റ്റിന്റെ ഇന്റര്‍വ്യൂവിലാണ് ഹാലെ തനിക്കെതിരെയുണ്ടായ അപവാദ പ്രചരണത്തെക്കുറിച്ച് സംസാരിച്ചത്.
അമേരിക്കന്‍ ഭരണസമിതി അംഗമായ നിക്കി പ്രസിഡന്റിനൊപ്പം വളരെയെറെ സമയം ചിലവഴിക്കാറുണ്ടെന്നും ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാറുമുണ്ടെന്നും വൂള്‍ഫ് പുസ്‌കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ള ധീരയായ സ്ത്രീകള്‍ക്കെതിരെ അപവാദങ്ങള്‍ ഉന്നയിക്കുന്ന ഒരു പുരുഷ വിഭാഗത്തിന്റെ പ്രചരണമാണതെന്നും നിക്കി വ്യക്തമാക്കി.
ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലി. യു.എന്‍. പ്രതിനിധിസ്ഥാനത്തേക്കുള്ള നിക്കിയുടെ നാമനിര്‍ദ്ദേശം യു.എസ്. സെനറ്റ് അംഗീകരിച്ചുതോടെയാണ് ഇവര്‍ ക്യാബിനറ്റ് റാങ്കിന് തുല്യമായ പദവിയില്‍ എത്തിയത്. ഐക്യരാഷ്ട്രസഭയെ പല വിഷയങ്ങളിലും അമേരിക്കയുടെ നാവായി നിക്കി മാറിയിരുന്നു. യു.എന്‍. പ്രതിനിധി സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപാണ് നിക്കിയെ നിര്‍ദേശിച്ചതും. നിക്കിക്ക് സെനറ്റില്‍ രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. 96 പേര്‍ നിക്കിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ നാലുപേര്‍ മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മളണായി ബന്ധമാണ് നിക്കി ഹാലെയ്ക്കുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. തിങ്കളാഴ്ച ഇന്ത്യന്‍ വംശജനായ അജിത് പൈയെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു.
ഹൂസ്റ്റൺ: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്‍റെ വളർത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഷെറിന്‍റെ വളർത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയിൽ ഹാജരായപ്പോൾ പിൻവലിച്ചത്.
2017 ഒക്ടോബർ 7നാണ് ഇവർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നാണ് പിന്നീട് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വളർത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയിൽ വിചാരണ നേരിടുകയാണ്. ഷെറിനെ വീട്ടിൽ തനിച്ചാക്കി പോയ കുറ്റത്തിനാണ് സിനി അറസ്റ്റിലായത്.
വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തത്തിൽ പിന്മാറുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിലും തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലുമാണ് കുട്ടിയുടെ നന്മയെക്കരുതി വിഷമകരമായ തീരുമാനമെടുത്തതെന്ന് സിനി പറഞ്ഞു.
ഷെറിന്‍റെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കഴിഞ്ഞ മാസം ഡള്ളാസ് കോടതി സ്വന്തം കുട്ടിയെ കാണുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കിയത്. വീട്ടിൽ നടന്ന അക്രമം മൂലമാണ് ഷെറിൻ കൊല്ലപ്പെട്ടത്. വളർത്തച്ഛൻ പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ച മൃതദേഹം ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്.
മരണം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ കൈവിരലുകള്‍ ചലിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ കുട്ടി മരിച്ചതായി വിശ്വസിക്കാനാകില്ലെന്ന നിലപാടിലാണ് മാതാപിതാക്കള്‍. ഇസിസ് മെന്‍ഡസ് എന്ന കുട്ടിയുടെ കൈവിരലുകളാണ് മരണശേഷവും ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇന്റര്‍നെറ്റില്‍ ഇന്നലെ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുള്ളത്.
കഡാവറിക് സ്പാസം എന്നറിയപ്പെടുന്ന ഈ ചലനത്തിന് കാരണം പേശികള്‍ കഠിനമാകുമ്പോള്‍ ഉണ്ടാകുന്ന കോച്ചിപ്പിടിത്തമാണെന്ന് വിശദീകരിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണമല്ലെങ്കിലും അപൂര്‍വമായി ഉണ്ടാകാറുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച ശരീരങ്ങളില്‍ സുഷുമ്‌നാ നാഡി പുറപ്പെടുവിക്കുന്ന ന്യൂറോണ്‍ സന്ദേശങ്ങള്‍ പേശികളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
എന്നാല്‍ മരണശേഷം പേശികള്‍ ദൃഢമാകുന്ന റിഗര്‍ മോര്‍ട്ടിസ് അവസ്ഥയില്‍ കാണപ്പെടാറില്ലെന്നും അഭിപ്രായമുണ്ട്. മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരീരം ഈ അവസ്ഥയിലേക്ക് എത്തുക. അമേരിക്കയില്‍ ഉപയോഗത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.