കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചതിന് ശേഷം കൊച്ചി ഇ.ഡി യൂണിറ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്ത് അന്വേഷണം ആരംഭിക്കും.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതായിരിക്കും ആദ്യ നടപടി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ ചോദ്യം ചെയ്ത എല്ലാവരിൽ നിന്നും ഇ.ഡി വീണ്ടും മൊഴിയെടുക്കും. കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയെ തുടർന്ന് ഒക്ടോബറിൽ തന്നെ ഇ.ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു.
വിജിലൻസ് കോടതിയിൽ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക. മുൻ ദേവസ്വം മന്ത്രിമാരും ബോർഡ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്യും.











Leave a Reply