ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.

വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.