ലണ്ടന്‍: ഇംഗ്ലണ്ടിലെ പകുതിയോളം ആംഗ്ലിക്കന്‍ കത്തീഡ്രലുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ഇവ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുകയാണെന്ന് അന്വേഷണത്തിനായി നിയോഗിച്ച സമിതി അറിയിച്ചു. കാന്റര്‍ബറി, യോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സ് ആണ് അന്വേഷണം നടത്തിയത്. ഇംഗ്ലണ്ടിലെ 42 ആംഗ്ലിക്കന്‍ കത്തീഡ്രലുകളിലാണ് പരിശോധന നടത്തിയത്. അടുത്ത മാസം ആദ്യം നടക്കുന്ന യോഗത്തില്‍ ഇവയുടെ വിശകലനം നടക്കും. പ്രവര്‍ത്തനെച്ചെലവ്, രാജ്യത്തെ പുരാതന കെട്ടിടങ്ങളായ ഇവയുടെ പരിചരണച്ചെലവ് എന്നിവ ഭീമമാണെന്ന് കത്തീഡ്രല്‍ ഡീനുകള്‍ വിലയിരുത്തുന്നു.

ഈയാഴ്ച ഇവര്‍ ലണ്ടനില്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്തരം ഒരു പ്രതിസന്ധിയെ നേരിടേണ്ടി വന്നിട്ടില്ലെന്ന് മുന്‍ കത്തീഡ്രല്‍ ഡീന്‍ ആയ ന്യൂമാന്‍ പറഞ്ഞു. പകുതിയോളം കത്തീഡജ്രലുകളും സാമ്പത്തികപ്രതിസന്ധിയെ നേരിടുന്നുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഇവയില്‍ വലിയ ഭൂരിപക്ഷവും. പ്രത്യക്ഷത്തില്‍ ഇതില്‍ നിന്ന് രക്ഷ നേടാന്‍ മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

11 മില്യന്‍ സന്ദര്‍ശകര്‍ പ്രതിവര്‍ഷം കത്തീഡ്രലുകൡ എത്താറുണ്ട്. അതേസമയം കത്തീഡ്രലുകളുടെ പ്രവര്‍ത്തനത്തിനും പരിചരണത്തിനുമായി ഭീമന്‍ തുകയാണ് ചെലവാകുന്നത്. പരിചരണം അടിയന്തരമായി ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഭരണകൂടത്തിന്റെ ഇടപെടലാണ് ഇവര്‍ ആവശ്യപ്പെടുന്നത്..