ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ :- ബ്രിട്ടണിൽ പുതിയ പദ്ധതികൾക്കായി കൂടുതൽ തുക നീക്കി വയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിർത്ത് ചാൻസലർ ഋഷി സുനക്. കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യമാണ് ചാൻസലർ മുന്നോട്ടുവയ്ക്കുന്നത്. സ്റ്റേറ്റ് പെൻഷനിൽ നാല് ബില്യൻ പൗണ്ടിന്റെ വർധന നടത്താനുള്ള തീരുമാനവും ചാൻസലർ എതിർത്തു. ഇതോടൊപ്പം തന്നെ നിരവധി പുതിയ പണച്ചെലവുകൾക്ക് ചാൻസലർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അടുത്തിടെയായി ചാൻസിലറുടെ അഭിപ്രായം പോലും തേടാതെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ഇതിലൊന്നാണ് വാർദ്ധക്യത്തിൽ എത്തുന്നവരുടെ ചിലവുകൾ മുഴുവനായി സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനം. ഇത് സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ഏൽപ്പിക്കും എന്നാണ് ചാൻസലറുടെ വിലയിരുത്തൽ. ഇതോടൊപ്പംതന്നെ പുതിയ റോയൽ കപ്പൽ വാങ്ങാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനവും വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചാൻസലറുടെ അഭിപ്രായം പോലും തേടാതെ ചിലവുകൾ മാത്രമാണ് വരുത്തിവയ്ക്കുന്നത് എന്ന് ഷാഡോ ട്രഷറി ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രിയും ചാൻസലറും ഒരുമിച്ച് ഒരേ തീരുമാനങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഗവൺമെന്റ് വക്താവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.