ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. പുതുപേട്ട് നടന്ന ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനടുങ്ങിയിരിക്കുകയാണ് നഗരം. കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. കണ്ടവര്‍ കണ്ടവര്‍ നടുങ്ങിതരിച്ചിരിക്കുന്നു. 33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നു കഴുത്തറുത്തുകൊല്ലുന്നു. കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറാണു കൊല്ലപെട്ടത്.

സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണു. മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്നു. ഈ സമയത്താണു മൂന്നുപേര്‍ സ്ഥലത്തെത്തി ആക്രമിച്ചത്. രണ്ടു പേര്‍ സന്തോഷിന്റെ കയ്യും കാലും പിടിച്ചുകൊടുത്തു. മറ്റൊരാള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ടു കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സന്തോഷ് മരിച്ചു. എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ പിടിയിലായി. നഗരത്തില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്തു ക്രൂരമായ കൊലപാതകം നടന്നതു പൊലീസിനും തലവേദനയായിട്ടുണ്ട്.